കോറോ ഹെല്‍ത്ത് ജീവനക്കാർ (File Photo)
കൊച്ചി: കോറോ ഹെല്‍ത്ത് ജീവനക്കാരുടെ അറ്റന്‍ഡന്‍സ് പേപ്പറില്‍ രേഖപ്പെടുത്തി തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്നും ജീവനക്കാരെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞു വച്ചതിനെ തുടര്‍ന്നാണ് പേപ്പറില്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയത്.
അസിസ്റ്റന്‍റ് ലേബര്‍ ഓഫിസര്‍മാര്‍ അറ്റന്‍ഡന്‍സ് ഷീറ്റ് തയാറാക്കിയിട്ടുണ്ട്. ഹാജരായാല്‍ ജോലി നല്‍കുക എന്നത് തൊഴിലുടമയുടെ നിയപരമായ ബാധ്യതയാണ്. അത് അവര്‍ നിര്‍വഹിച്ചിട്ടില്ല. തൊഴിലാളികളുടെത് അല്ലാത്ത കാരണങ്ങളാല്‍ തൊഴിലുടമ ജോലി നിഷേധിച്ചാല്‍ അത് ഹാജരായി തന്നെ കണക്കാക്കും. അതുകൊണ്ടാണ് ഞങ്ങള്‍ നേരിട്ടെത്തി ഹാജര്‍ എടുക്കുന്നത് എന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
തത്കാലം സഹകരിക്കണമെന്നും പത്താം തിയതിയിലെ ചര്‍ച്ച പരാജയമായാല്‍ കേന്ദ്രമന്ത്രിയെ കാണുമെന്നും സ്ഥലത്തെത്തിയ ഉമ തോമസ് എംഎല്‍എ പ്രതികരിച്ചു. പത്തിന് നടക്കുന്ന മീറ്റിംഗില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. ചര്‍ച്ച നന്നായി പര്യവസാനിച്ചില്ലെങ്കില്‍ കേന്ദ്ര തൊഴില്‍ മന്ത്രിയെ കാണാനുള്ള അപ്പോയിന്‍മെന്റ് എടുത്തു വച്ചിട്ടുണ്ട്. തല്‍ക്കാലം സഹകരിക്കുക എന്ന് എംഎല്‍എ വ്യക്തമാക്കി.
അതേസമയം, തിങ്കളാഴ്ച ലേബര്‍ കമ്മിഷണറുടെയും എംഎല്‍എ ഉമ തോമസിന്‍റെയും നേതൃത്വത്തില്‍ കമ്പനി ലീഗല്‍ അഡ്വൈസറുമായി നടത്തിയ ചര്‍ച്ചയില്‍ ആയിരുന്നു ജൂലൈ 10 വരെ തത്‌സ്ഥിതി തുടരാനാണ് ധാരണയായത്. എന്നാല്‍ രാവിലെ ഒമ്പതു കഴിഞ്ഞിട്ടും ജീവനക്കാരെ ഓഫിസിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല.
സുരക്ഷാ പ്രശ്‌നങ്ങളുണ്ട് അതിനാല്‍ ജീവനക്കാരെ ഉള്ളിലേക്ക് കയറ്റരുത് എന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതിനാല്‍ ജീവനക്കാര്‍ ഇന്നും ഓഫീസിന് പുറത്തു നില്‍ക്കുകയാണ്. ഇന്നലെയും ജീവനക്കാരെ പുറത്തു നിര്‍ത്തിയിരുന്നു. രാവിലെ മുതല്‍ ഉച്ച വരെ പുറത്തു നിന്ന ജീവനക്കാരെ ഡിവൈഎഫ്‌ഐ നേതാക്കള്‍ എത്തി വാതില്‍ തുറന്നു അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നു.
Tags : Corro Health Employee attendance Uma Thomas