ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെടിവയ്പ്പിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഒരു സ്ത്രീയാണ് വെടിവച്ചതെന്നും പോലീസ് എത്തുന്നതിന് മുമ്പ് അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നുമാണ് പ്രാഥമിക നിഗമനം.
ആറു പേരുടെയും അക്രമിയുടെയും മൃതദേഹം സ്കൂളിനുള്ളിൽ നിന്നും, മറ്റുള്ളവരുടെ മൃതദേഹം സ്കൂളിന് സമീപത്തെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. അതേസമയം, സംഭവത്തിൽ മറ്റൊരാൾക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മരിച്ച അക്രമണകാരിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തു വിട്ടിട്ടില്ല.
വെടിവയ്പ്പിനെക്കുറച്ചുള്ള വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ എമർജൻസി അലർട്ട് പ്രഖ്യാപിക്കുകയും സമീപവാസികളോട് വീടിനുള്ളിൽ തന്നെ ഇരിക്കാനും പോലീസ് നിർദേശിക്കുകയും ചെയ്തു.
ഏകദേശം അഞ്ച് മണിക്കൂറുകൾക്ക് ശേഷം സുരക്ഷ ഉറപ്പാക്കിയതോടെയാണ് നിയന്ത്രണങ്ങൾ അവസാനിച്ചത്. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.