ബെർലിൻ: മധ്യ ജർമനിയിലെ ഹെസെ സംസ്ഥാനത്തിലെ വീസ്ബാഡൻ നഗരത്തിൽ നിന്ന് 15 വയസുകാരൻ പൊതുഗതാഗത ബസ് മോഷ്ടിച്ച് കടന്നുകളഞ്ഞു. തന്റെ 14 വയസുകാരിയായ കാമുകിയെയും ഒപ്പം കൂട്ടിയാണ് കൗമാരക്കാരൻ 150 കിലോമീറ്റർ ദൂരം ബസ് ഓടിച്ച് മറ്റൊരു സംസ്ഥാനമായ ബാഡൻ-വുർട്ടെംബർഗിലെ കാൾസ്റൂഹെയിൽ എത്തിയത്.
വെള്ളിയാഴ്ച രാവിലെ വൈസ്ബാഡനിലെ ബസ് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഇന്ധനം നിറച്ച ബസാണ് കുട്ടി കടത്തിയത്. ബസുകളുടെ മാസ്റ്റർ കീ ഉപയോഗിച്ചാണ് പത്താം ക്ലാസുകാരൻ വണ്ടി സ്റ്റാർട്ട് ചെയ്തത്.
ഇത്രയും ദൂരം പിന്നിട്ട ബസ് കാൾസ്റൂഹെയിൽ വച്ച് പോലീസ് പട്രോളിംഗ് സംഘം തടയുകയായിരുന്നു. പരിശോധനയിലാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് 15 വയസുകാരനാണെന്ന് കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.
രാവിലെ തന്നെ ബസ് ഡിപ്പോയിൽ നിന്ന് കാണാതായ വിവരം ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഏതെങ്കിലും ഡ്രൈവർ മാറി എടുത്തതാകാം എന്ന നിഗമനത്തിലായിരുന്നു അധികൃതർ. ഉച്ചയോടെയാണ് ബസ് മോഷ്ടിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതും പോലീസിൽ വിവരമറിയിച്ചതും.
ബസിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബസ് തിരികെ ഡിപ്പോയിൽ എത്തിച്ചു. കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ മാതാപിതാക്കളെ ഏൽപ്പിച്ചു.
ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനും മോഷണത്തിനും കുട്ടിക്ക് എതിരേ ക്രിമിനൽ നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടിക്ക് മാസ്റ്റർ കീ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
Tags : Germany 15 year old boy Bus Girlfriend School