ഗോപാല കൃഷ്ണൻ, ശക്തിവേൽ പളനി ഗൗണ്ടർ
ടെക്സസ്: ഫ്രിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജരായ സംരംഭകരായ ഗോപാല കൃഷ്ണൻ, ശക്തിവേൽ പളനി ഗൗണ്ടർ എന്നിവർക്ക് തട്ടിപ്പും കരാർലംഘനവും നടത്തിയ കേസിൽ 400 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം നൽകാൻ ടെക്സസിലെ വില്യംസൺ കൗണ്ടി ജുറി വിധിച്ചു.
ജോർജ്ടൗൺ ആസ്ഥാനമായ എനർജി കമ്മീഷനിംഗ് ഇൻകോർപ്പറേറ്റഡ് എന്ന സ്ഥാപനവും അതിന്റെ ഉടമയായ മാർഷൽ ഹുസൈനും നൽകിയ സിവിൽ കേസിലാണ് ഈ നിർണായക വിധി വന്നിരിക്കുന്നത്.
സാൻ ഗബ്രിയേൽ നദീതീരത്ത് വികസിപ്പിക്കാനിരുന്ന “ദി ഡിസ്ട്രിക്ട്” എന്ന ആഡംബര വാട്ടർഫ്രണ്ട് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക പ്രതികൾ നൽകിയില്ലെന്നും, ഇതിലൂടെ സ്ഥാപനത്തിന് ഗുരുതര സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
ഈ സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി പരാതിക്കാരനായ മാർഷൽ ഹുസൈന് സ്വന്തം വീട് ഉൾപ്പെടെയുള്ള സ്വത്തുക്കൾ നഷ്ടമായതായി കോടതിയിൽ ബോധിപ്പിച്ചു. തെളിവുകൾ പരിശോധിച്ച ജുറി പരാതിക്കാരന്റെ വാദം പൂർണമായി അംഗീകരിക്കുകയും 400 മില്യൺ ഡോളറിലധികം നഷ്ടപരിഹാരം അനുവദിക്കുകയുമായിരുന്നു. ഇതിൽ ഏകദേശം 300 മില്യൺ ഡോളർ ശിക്ഷാനഷ്ടപരിഹാരമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നിക്ഷേപകരെ വഞ്ചിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2023ൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടികൾ നേരിട്ടവരാണ് ഈ പ്രതികളെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഈ വിധി ഒരു സിവിൽ കേസിലേതായതിനാൽ ഇത് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് മാത്രമാണ്, ക്രിമിനൽ ശിക്ഷയല്ലെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
Tags : TexasNews Frisco IndianOrigin Lawsuit