ടെക്സസ്: ഉത്തര ടെക്സസിൽ കോടിക്കണക്കിന് ഡോളറിന്റെ മൊബൈൽ ഫോൺ കടത്ത്, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വൻ ഗൂഢാലോചന കേസിൽ പ്രതിയായ ഗാർലൻഡ് സ്വദേശി അബ്ദുല്ല അൻവറിനെ (28) ഖത്തർ അമേരിക്കയ്ക്ക് കൈമാറി.
വെള്ളിയാഴ്ച ടെക്സസിലെത്തിച്ച പ്രതി നിലവിൽ കൊളിൻ കൗണ്ടി ജയിലിൽ ഫെഡറൽ കസ്റ്റഡിയിലാണ്. വിചാരണയ്ക്കായി ജാമ്യത്തിൽ കഴിഞ്ഞിരുന്ന അൻവർ അമേരിക്ക വിട്ട് പാക്കിസ്ഥാനിലേക്ക് കടന്നിരുന്നു.
തുടര്ന്ന് അന്താരാഷ്ട്ര തലത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഖത്തറിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ അറിയിച്ചു. യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഇന്റർനാഷണൽ അഫയേഴ്സ് ഇടപെട്ടാണ് പ്രതിയെ അമേരിക്കയിലേക്ക് തിരികെ എത്തിച്ചത്.
2021-ൽ ആരംഭിച്ച “Operation Cash Out” എന്ന ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായാണ് അൻവറിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ആദ്യം 101 പ്രതികളുണ്ടായിരുന്ന ഈ കേസിൽ നിലവിൽ പ്രതികളുടെ എണ്ണം 112 ആയി ഉയർന്നിട്ടുണ്ട്.
മോഷണം, വ്യക്തിത്വ മോഷണം, തട്ടിപ്പ്, ആയുധധാരികളായ കവർച്ചകൾ എന്നിവ വഴി സ്വന്തമാക്കിയ മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിദേശത്തേക്ക് കടത്തി വിറ്റതായാണ് പ്രതികൾക്കെതിരേയുള്ള അന്വേഷണ ഏജൻസികളുടെ ആരോപണം.
ഡാലസ്, ഗാർലൻഡ്, ഫോർട്ട് വർത്ത്, ആർലിംഗ്ടൺ ഉൾപ്പെടെയുള്ള നഗരങ്ങളിലെ AT&T, T-Mobile, Verizon സ്റ്റോറുകളിൽ നടന്ന 23 ആയുധധാരികളായ കവർച്ചകളുമായി ഈ ശൃംഖലയ്ക്ക് ബന്ധമുണ്ടെന്ന് 2021-ലെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.എന്നാൽ, ഈ കവർച്ചകളിൽ അബ്ദുല്ല അൻവർ നേരിട്ട് പങ്കെടുത്തതായി നിലവിലെ കുറ്റപത്രത്തിൽ ആരോപിക്കുന്നില്ല.
ഈ ശൃംഖല വിദേശ ഇറക്കുമതിക്കാർക്ക് ഏകദേശം 100 മില്യൺ ഡോളറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ വിറ്റതായും, 20,000-ത്തിലധികം ഉപകരണങ്ങൾ തട്ടിപ്പിലൂടെ കൈവശപ്പെടുത്തി 42 മില്യൺ ഡോളറിലധികം നഷ്ടം വരുത്തിയതായും ഫെഡറൽ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഈ പണം വെളുപ്പിക്കൽ ശൃംഖലയുമായി ബന്ധപ്പെട്ട മൊത്തം സാമ്പത്തിക നഷ്ടം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ബില്യൺ ഡോളറിലധികം ആണെന്ന് എഫ്ബിഐ (FBI) ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി. എന്നാൽ ഈ തുക എങ്ങനെ കണക്കാക്കിയെന്നതോ, ഇതിൽ അബ്ദുല്ല അൻവറിനുള്ള കൃത്യമായ പങ്ക് എത്രയെന്നതോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും കോടതി കുറ്റം പ്രഖ്യാപിക്കുന്നത് വരെ പ്രതി നിരപരാധിയാണെന്നാണ് അമേരിക്കൻ നിയമം വ്യക്തമാക്കുന്നത്.