മോസ്കോ: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഏപ്രിലിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം ഒൻപത് ബില്യൺ ഡോളർ (ഏകദേശം 900 കോടി ഡോളർ) ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. 2024 ഏപ്രിലിൽ ഇത് ഏകദേശം 4.9 ബില്യൺ ഡോളറായിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധഭീതി കാരണം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയത് റഷ്യൻ എണ്ണയ്ക്ക് കൂടുതൽ വില ലഭിക്കാൻ കാരണമായി. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില നിയന്ത്രണങ്ങളും ഉപരോധങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും റഷ്യൻ എണ്ണയുടെ വില നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ വളരെ കൂടുതലായാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്.
യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ എണ്ണയിൽ നിന്നുള്ള അധിക വരുമാനം റഷ്യൻ സമ്പദ്വ്യവസ്ഥയ്ക്കും സൈനിക ചെലവുകൾക്കും വലിയ നേട്ടമാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെടുമോ എന്ന ആശങ്ക ലോകമെമ്പാടും എണ്ണവില ഉയരാൻ കാരണമായി.
റഷ്യൻ എണ്ണ വലിയ തോതിൽ ആവശ്യമുള്ള ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉയർന്ന വിലയ്ക്ക് എണ്ണ വിൽക്കാൻ റഷ്യയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. നേരത്തെ വിലകുറച്ചാണ് വിറ്റതെങ്കിൽ ഇപ്പോൾ വില കൂട്ടിയാണ് റഷ്യ ഇന്ത്യയിലടക്കം എണ്ണ വിൽക്കുന്നത്. വരും മാസങ്ങളിലും സംഘർഷം തുടർന്നാൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
Tags : Crude oil price hike Russia revenue