മോസ്കോ: രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി റഷ്യ തങ്ങളുടെ സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരത്തിൽനിന്ന് സ്വർണക്കട്ടികൾ നേരിട്ട് വിറ്റുതുടങ്ങിയെന്ന് റിപ്പോർട്ട്.
യുക്രെയ്ൻ യുദ്ധം മൂലം വർധിച്ചുവരുന്ന സൈനിക ചെലവുകൾക്കും ബജറ്റ് കമ്മി നികത്തുന്നതിനുമായി 25 വർഷത്തിനിടെ ആദ്യമായി സ്വർണം വിറ്റതെന്ന് ബിഎൻഇ ഇന്റലിന്യൂസ് റിപ്പോർട്ട് ചെയ്തു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും റഷ്യൻ സന്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
2022നും 2025നും ഇടയിൽ സ്വർണത്തിന്റെയും വിദേശനാണയത്തിന്റെയും സംയുക്ത വില്പന 15 ട്രില്യണ്‍ റൂബിൾ (150 ബില്യണ്‍ ഡോളർ) കവിഞ്ഞതായി റിപ്പോർട്ട് പറയുന്നു. കൂടാതെ, 2026ലെ ആദ്യ രണ്ടു മാസങ്ങളിൽ 3.5 ട്രില്യണ്‍ റൂബിൾ (35 ബില്യണ്‍ ഡോളർ) മൂല്യമുള്ള വില്പന നടന്നു. റഷ്യൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം ജനുവരിയിൽ മാത്രം 3,00,000 ഒൗണ്‍സ് സ്വർണവും ഫെബ്രുവരിയിൽ 2,00,000 ഒൗണ്‍സ് സ്വർണവുമാണ് വിറ്റഴിച്ചത്.
വിദേശനാണ്യ ശേഖരം കൈകാര്യം ചെയ്യുന്ന രീതിയിൽ വന്ന സുപ്രധാനമായ മാറ്റത്തെയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. മുന്‍പ്, സ്വർണവുമായി ബന്ധപ്പെട്ട ഇടപാടുകൾ കൂടുതലും രേഖകളിൽ മാത്രമായിരുന്നു നടന്നിരുന്നത്. സ്വർണക്കട്ടികൾ ഖജനാവുകളിൽനിന്ന് പുറത്തെടുക്കാതെ തന്നെ ധനമന്ത്രാലയവും സെൻട്രൽ ബാങ്കും തമ്മിൽ കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു പതിവ്. എന്നാൽ അടുത്ത മാസങ്ങളിലായി, സെൻട്രൽ ബാങ്ക് സ്വർണക്കട്ടികൾ തന്നെ നേരിട്ട് വിപണിയിൽ വിൽക്കാൻ ആരംഭിച്ചിരിക്കുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 14 ടണ്‍ സ്വർണമാണ് റഷ്യൻ സെൻട്രൽ ബാങ്ക് വിറ്റഴിച്ചത്. ഇതോടെ രാജ്യത്തിന്റെ കൈവശമുള്ള സ്വർണശേഖരം 74.3 ദശലക്ഷം ഒൗണ്‍സായി കുറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ഈ വർഷം ആദ്യ രണ്ടു മാസങ്ങളിലെ വില്പന 2002ലെ രണ്ടാംപാദത്തിലെ രണ്ടു മാസത്തെ വില്പനയെക്കാൾ ഉയർന്നതാണ്. അന്ന് 58 ടണ്‍ സ്വർണമാണ് വിറ്റത്.
വേൾഡ് ഗോൾഡ് കൗണ്‍സിലിന്റെ കണക്കുകൾ നിലവിൽ 2000 ടണ്ണിലധികം സ്വർണശേഖരമുള്ള റഷ്യ, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണമുള്ള അഞ്ചാമത്തെ രാജ്യമാണ്.
യുക്രെയ്നുമായി തുടരുന്ന യുദ്ധം സർക്കാർ ചെലവുകൾ, പ്രത്യേകിച്ച് സൈനിക നീക്കങ്ങൾക്കുള്ള ചെലവ് ഗണ്യമായി വർധിപ്പിച്ചു. ഇതോടൊപ്പംതന്നെ വർധിച്ചുവരുന്ന ബജറ്റ് കമ്മിയെയും നേരിടുകയാണ്. 2025ലെ ബജറ്റ് കമ്മി ജിഡിപിയുടെ 2.6 ശതമാനമാണ്. ഇത് നേരത്തേ പ്രതീക്ഷിച്ചിരുന്ന 0.5 ശതമാനത്തേക്കാൾ കൂടുതലാണ്.
ഊർജനികുതി വരുമാനം കുറഞ്ഞു
റഷ്യയുടെ സന്പദ്വ്യവസ്ഥ പരന്പരാഗതമായി എണ്ണ, പ്രകൃതവാതക കയറ്റുമതിയിൽനിന്നുള്ള വരുമാനത്തെയണ് ആശ്രയിക്കുന്നത്. എന്നാൽ, ആഗോള വിപണിയിൽ എണ്ണയ്ക്കുണ്ടായിരുന്ന കുറഞ്ഞ വിലയും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും മൂലം വരുമാനം ഇടിഞ്ഞു. ഉൗർജ നികുതിയിൽ നിന്നുള്ള വരുമാനം മൊത്തം സർക്കാർ വരുമാനത്തിന്റെ 20 ശതമാനമായി ചുരുങ്ങി.
വിദേശനാണ്യശേഖരത്തിൽ 47 ശതമാനവും സ്വർണം
സ്വർണവില ഒൗണ്‍സിന് 5,000 ഡോളർ കടന്നിരിക്കുന്ന സാഹചര്യത്തിലാണ് സ്വർണം വിൽക്കാനുള്ള തീരുമാനം വന്നിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. വിലയിലുണ്ടായ ഈ വർധന റഷ്യയുടെ വിദേശനാണ്യ ശേഖരം ഫെബ്രുവരി 28ലെ കണക്കനുസരിച്ച് 809 ബില്യണ്‍ ഡോളറിലധികം ഉയരാൻ കാരണമായി.
ഇതിൽ ഏകദേശം 300 ബില്യണ്‍ ഡോളർ പാശ്ചാത്യരാജ്യങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. നിലവിൽ റഷ്യയുടെ പക്കലുള്ള സ്വർണശേഖരത്തിന് മാത്രം ഏകദേശം 384 ബില്യണ്‍ ഡോളർ മൂല്യമുണ്ട്. റഷ്യയുടെ നിലവിലുള്ള വിദേശനാണ്യശേഖരത്തിന്റെ 47 ശതമാനവും സ്വർണമാണ്.
റഷ്യയുടെ പക്കലുള്ള ഡോളർ, യൂറോ ശേഖരങ്ങൾ മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ അന്താരാഷ്ട്ര വ്യാപാരത്തിന് ചൈനീസ് കറൻസിയായ യുവാനെയാണ് ആശ്രയിക്കുന്നത്. സ്വർണം വിറ്റ് യുവാൻ സമാഹരിക്കാനാണ് റഷ്യ ശ്രമിക്കുന്നത്.
Tags : War spending increases Russia sells gold reserves deficit rises