മോസ്കോ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മകൻ മോജ്തബ ഖമനയ് രാജ്യത്തുതന്നെയുണ്ടെന്നും എന്നാൽ സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുകയാണെന്നും റഷ്യ. ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഭരണമാറ്റത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ സുപ്രധാന വെളിപ്പെടുത്തൽ.
മോജ്തബ ഖമനയ് ഇറാൻ വിട്ടുപോയിട്ടില്ലെന്നും സുരക്ഷിതനാണെന്നും റഷ്യൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും റഷ്യ കൂട്ടിച്ചേർത്തു. ഇസ്രയേലും അമേരിക്കയുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ സാധ്യതയുള്ള വ്യക്തി എന്ന നിലയിൽ മോജ്തബയ്ക്ക് വലിയ സുരക്ഷാ ഭീഷണിയുണ്ട്.
ഇതാണ് അദ്ദേഹം പൊതുവേദികളിൽ നിന്ന് മാറിനിൽക്കാൻ കാരണമെന്ന് റഷ്യൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 85 വയസായ അലി ഖമനയ്യുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, മോജ്തബയെ അടുത്ത സാരഥിയായി അവരോധിക്കാനുള്ള നീക്കങ്ങൾ ഇറാനിൽ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ഇറാനും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റഷ്യ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.
Tags : Mojtaba Khamenei Russia Latest News