മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ മേഖലയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ട വിവരം റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
എംബസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെന്നും ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികളെ കണ്ടെന്നും എംബസി അറിയിച്ചു. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്നു പ്രവർത്തിക്കുകയാണ് - എംബസി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഒരു വർഷത്തിനിടെ മോസ്കോ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. ഖിംകിയിൽ ഒരു സ്ത്രീയും പോഗോറെൽക്കി ഗ്രാമത്തിൽ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്. ഖിംകിയിൽ ഡ്രോൺ ഒരു വീടിനുമുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ആക്രമണത്തിൽ മോസ്കോയിലെ ഒരു പ്രമുഖ എണ്ണ ശുദ്ധീകരണശാലയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, 556 യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ ഷെറെമെറ്റീവോ എയർപോർട്ട് പരിസരത്തുനിന്നു ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രവർത്തനങ്ങൾ സാധാരണനിലയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
റഷ്യയുടെ ആക്രമണങ്ങൾക്കു ശക്തമായ തിരിച്ചടി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പ്രഖ്യാപിച്ചു. റഷ്യയുടെ ഉള്ളിലേക്കു കയറി അവരുടെ എണ്ണസംഭരണശാലകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
അതേസമയം, യുക്രെയ്നിലെ നിപ്രോപെട്രോവസ്ക് മേഖലയിലെ നാലു ജില്ലകളിലായി റഷ്യ മുപ്പതിലധികം ഡ്രോൺ, ഷെല്ലാക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ എട്ടുപേർക്കു പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി മുതൽ റഷ്യ 287 ഡ്രോണുകൾ തൊടുത്തതായും ഇതിൽ 279 എണ്ണം തങ്ങൾ തകർത്തതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
Tags : killed Ukraine drone attack Russia Indian