ന്യൂഡൽഹി: മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥ ആഗോള എണ്ണ വിപണിയിൽ ആശങ്ക ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ വീണ്ടും റഷ്യൻ എണ്ണയെ ആശ്രയിച്ചേക്കുമെന്ന് റിപ്പോർട്ട്.
റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും മധ്യപൂർവേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും ഇന്ത്യയെ റഷ്യൻ എണ്ണയെ ആശ്രയിക്കാൻ നിർബന്ധിതമാക്കുമെന്ന് ആഗോള വ്യാപാരത്തെ സംബന്ധിച്ച പ്രമുഖ ഡാറ്റ അനലിസ്റ്റിക്സ് സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്തു.
പൂർണവിരാമമിട്ടില്ലെങ്കിലും റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ ഇന്ത്യ ക്രമാതീതമായി കുറവ് വരുത്തിയിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് റഷ്യയിൽനിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഒരു ദേശീയ മാധ്യമം നൽകുന്ന റിപ്പോർട്ടനുസരിച്ച് ഫ്ലോട്ടിംഗ് സ്റ്റോറേജുകളിലുൾപ്പെടെ ഇന്ത്യൻ മഹാസമുദ്രത്തിലും അറേബ്യൻ ഉൾക്കടലിലും ധാരാളമായി റഷ്യൻ ക്രൂഡ് ഓയിലുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചതാണ് ഈ സ്റ്റോക്കുകൾ വർധിക്കുന്നതിനുള്ള ഭാഗികമായൊരു കാരണം. ഏഷ്യൻ ഉൾക്കടലുകളിൽ ഒരു കോടി ബാരൽ റഷ്യൻ എണ്ണയുണ്ടെന്നാണ് നിലവിലെ ഏകദേശ കണക്ക്. ട്രംപിന്റെ ഭീഷണി മൂലം റഷ്യൻ എണ്ണയിൽനിന്ന് അകലം പാലിച്ചെങ്കിലും ട്രംപ് തന്നെ തുടക്കമിട്ട ആഗോള അനിശ്ചിതത്വത്തിനിടയിൽ റഷ്യൻ എണ്ണയോട് വീണ്ടും അടുക്കാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.
അതിനിടെ ഇറാൻ ആക്രമണങ്ങൾക്കു പിന്നാലെ ലിക്വിഫൈഡ് പ്രകൃതി വാതകത്തിന്റെ (എൽഎൻജി) ഉത്പാദനം നിർത്തിയെന്ന് ഖത്തർ പ്രഖ്യാപിച്ചതിനുപിന്നാലെ ഇന്ത്യൻ കന്പനികൾ വിവിധ വ്യവസായങ്ങൾക്കുള്ള പ്രകൃതി വാതകം വിതരണം കുറച്ചുവെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപൂർവേഷ്യയിൽനിന്ന് വരുംദിവസങ്ങളിൽ ഇന്ധനവിതരണം തടസപ്പെട്ടേക്കാവുമെന്ന് കരുതിയാണ് നടപടി.
Tags : Russia again oil depend Middle East War India Russian Oil