ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരം ഏതാണ്ട് നിലച്ചതോടെ ഉയർന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യൻ കമ്പനികൾ. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യൻ ഓയിൽ കോർപറേഷനുമാണ് ഏകദേശം മൂന്ന് കോടി ബാരല്‍ റഷ്യൻ എണ്ണ വാങ്ങിയത്.
സ്പോട്ട് മാര്‍ക്കറ്റില്‍ വിൽപന നടക്കാതിരുന്ന ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്നുകിടന്ന റഷ്യൻ കപ്പലുകളിലുണ്ടായിരുന്ന എണ്ണയാണ് ഇന്ത്യൻ കമ്പനികൾ ഉയർന്ന് വിലയ്ക്ക് വാങ്ങിക്കൂട്ടിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ കമ്പനികളുടെ നീക്കം.
രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ സൗദി അറേബ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വരവും നിലച്ചിരുന്നു.
ഇതോടെയാണ് വീണ്ടും റഷ്യൻ എണ്ണയിലേക്ക് രാജ്യത്തെ കമ്പനികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായത്. എന്നാൽ അമേരിക്കൻ നിയന്ത്രണത്തിന് മുൻപ് ലഭിച്ചിരുന്ന വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് നിലവിൽ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത്.
ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള്‍ ബാരലിന് രണ്ട് മുതല്‍ എട്ട് ഡോളര്‍ വരെ അധിക തുക നല്‍കിയാണ് ഇന്ത്യ ഇത് വാങ്ങിയത്. യുറല്‍സ്, ഇഎസ്പിഒ , വരാന്‍ഡെ തുടങ്ങിയ വിവിധയിനം റഷ്യന്‍ ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം ഒരു കോടി ബാരലും, റിലയന്‍സ് അത്രതന്നെ അളവിലും റഷ്യൻ എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Tags : russia iran saudi arabia reliance ioc usa