ന്യൂഡൽഹി: ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ടാക്സി ഡ്രൈവർ ബബ്ലു (25) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ മെഹ്റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകുന്നത്. നടപ്പാതയിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംശയാസ്പദമായ രീതിയിൽ ഒരു ടാക്സി കാർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബബ്ലുവിനെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് മെഹ്റോളിയിലെ വനപ്രദേശത്ത് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.