ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ചട്ടങ്ങൾ കൂടുതൽ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടിംഗിന്മേൽ കൂടുതൽ സുതാര്യതയും കടുത്ത നിരീക്ഷണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതികൾ നടപ്പിലാക്കിയിരിക്കുന്നത്.
പുതിയ ഭേദഗതി പ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നത് എന്തിനാണെന്നും ഏത് ആവശ്യത്തിലേക്കാണെന്നും സംഘടനകൾ കൃത്യമായി സർക്കാരിനെ ബോധ്യപ്പെടുത്തണം. ഏത് ലക്ഷ്യത്തിനാണോ വിദേശ ഫണ്ട് അനുവദിച്ചത്, അതിന് മാത്രമേ ആ തുക വിനിയോഗിക്കാൻ പാടുള്ളൂവെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. വിദേശപൗരൻമാർ എൻജിഒയുടെ പ്രധാനസ്ഥാനങ്ങൾ വഹിക്കാൻ പാടില്ല.
വിദേശ പണത്തിന്റെ ദുരുപയോഗം തടയുക, രാജ്യസുരക്ഷ ഉറപ്പാക്കുക, സന്നദ്ധ സംഘടനകളുടെ സാമ്പത്തിക ഇടപാടുകളിൽ കൃത്യത കൊണ്ടുവരിക എന്നിവയാണ് ഈ കർശന നടപടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ചട്ടങ്ങൾ ലംഘിക്കുന്ന സംഘടനകളുടെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tags : FCRA Rules tightened NGOs