തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
നിരത്തിലിറങ്ങിയ എല്ലാ വാഹനങ്ങളും സമരാനുകൂലികൾ തടഞ്ഞു. തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു. പ്രതിഷേധവുമായെത്തിയ പ്രവർത്തകരാണ് ബസ് തടഞ്ഞത്. കണിയാപുരത്തും നെടുമങ്ങാട്ടും ബസുകൾ തടഞ്ഞു.
അടൂരിൽ വാഹനം തടഞ്ഞ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂർ പഴയങ്ങാടി ടൗണിലും എറണാകുളത്തും പത്തനംതിട്ടയിലും വാഹനങ്ങൾ തടയുന്നുണ്ട്. അതേസമയം ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം സ്വകാര്യബസുകൾ നിരത്തിൽ ഓടുന്നുണ്ട്.
സംഘർഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
Tags : death nithin raj hartal