പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനവും ചർച്ചകളും സഹകരണവും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർക്കു കത്തെഴുതി നൂറിലധികം പ്രമുഖ വ്യക്തികൾ.
ശത്രുത കോടിക്കണക്കിന് യുവാക്കളുടെ ഭാവിയെ ബാധിക്കുന്നുണ്ടെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി സെന്റർ ഫോർ പീസ് ആൻഡ് പ്രോഗ്രസാണ് 117 ഒപ്പുകളോടുകൂടിയ തുറന്ന കത്തെഴുതിയിരിക്കുന്നത്. ഇന്ത്യയിലെ 61 പ്രമുഖ വ്യക്തികൾ കത്തിൽ ഒപ്പുവച്ചപ്പോൾ പാക്കിസ്ഥാനിൽനിന്ന് 56 പ്രമുഖർ ഒപ്പിട്ടു.
നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ള, കാഷ്മീരിലെ മതപണ്ഡിതനും വിഘടനവാദി നേതാവുമായ മിർവായിസ് ഉമർ ഫറൂഖ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, ആർജെഡി എംപി മനോജ് ഝാ, ബംഗാൾ മുൻ മന്ത്രി ഹുമയൂൺ കബീർ തുടങ്ങിയവരാണ് ഇന്ത്യയിൽനിന്ന് കത്തിൽ ഒപ്പുവച്ചവരിൽ ചിലർ.
മുൻ വിദേശകാര്യമന്ത്രി, നയതന്ത്രജ്ഞൻ, നാഷണൽ അസംബ്ലി മെംബർ, പ്രമുഖ ആണവ ശാസ്ത്രജ്ഞൻ തുടങ്ങിയവർ പാക്കിസ്ഥാനുവേണ്ടി കത്തിൽ ഒപ്പുവച്ച 56 പേരിൽ ഉൾപ്പെടുന്നു.