തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവിമാർ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രിയിലെ 'സിസ്റ്റം എറർ' ആണ് വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെയാണ് (55) കഴിഞ്ഞ ജൂൺ 1-ന് മെഡിക്കൽ കോളേജ് വാർഡിൽ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകളുടെ മകൻ ബെഡിൽ നിന്നും കാല് ഉയർത്തി നോക്കിയപ്പോഴാണ് പുഴുക്കൾ കിടക്കയിലേക്ക് തുടരെത്തുടരെ വീഴുന്നത് കണ്ടത്. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും വിവരമറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ മേയ് 28-നുണ്ടായ ബൈക്കപകടത്തിൽ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് രാജേന്ദ്ര പ്രസാദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി വാർഡിലേക്ക് മാറ്റിയ രോഗിക്ക് കൃത്യമായ പരിചരണം നൽകുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.