National
തിരുവനന്തപുരം: യുപിഐ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും സൗജന്യമായിരിക്കുമെന്ന് നാഷണല്‍ പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ).
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പണം അയയ്ക്കുന്നതിലും കടകളിലും പ്രാദേശിക വിപണികളിലും തെരുവു കച്ചവടക്കാരുടെ ക്യുആര്‍ കോഡ് വഴിയുള്ള പേയ്മെന്റുകളിലും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കില്ല. വ്യാപാരികളും ഫീസ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ പാടില്ലെന്നും എന്‍പിസിഐ അറിയിച്ചു.
രണ്ടായിരം രൂപ വരെയുള്ള എല്ലാ യുപിഐ വ്യാപാര ഇടപാടുകള്‍ക്കും മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കില്ല. ഇതോടെ വ്യാപാരികളുടെ 96 ശതമാനം ഇടപാടുകളും സൗജന്യമായി തുടരും. തെരുവു കച്ചവടക്കാര്‍, ചെറുകിട കടകള്‍ തുടങ്ങിയവര്‍ക്ക് ക്യുആര്‍ കോഡ് വഴി ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ഇടപാടുകള്‍ക്കും എംഡിആര്‍ ഉണ്ടാകില്ല. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യോഗ്യമായ വ്യാപാര ഇടപാടുകള്‍ക്ക് 0.4 ശതമാനം എംഡിആര്‍ ഈടാക്കും.
ഇന്ധനം, വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ്, റെയില്‍വേ, ടെലികോം, വൈദ്യുതി, വെള്ളം, പൈപ്പ് വഴി ലഭിക്കുന്ന പ്രകൃതി വാതകം തുടങ്ങിയ അവശ്യസേവനങ്ങള്‍ക്ക് 2000 രൂപയ്ക്ക് മുകളിലുള്ള പേമെന്റുകളില്‍ ഒരു ഇടപാടിന് അഞ്ച് രൂപ എന്ന ഏകീകൃത എംഡിആര്‍ ആയിരിക്കും. രണ്ടായിരം രൂപയില്‍ താഴെയുള്ള പേമെന്റുകള്‍ക്ക് ഇവിടെയും എംഡിആര്‍ ഈടാക്കില്ലെന്നും എന്‍പിസിഐ അറിയിച്ചു.
National
മംഗളൂരു: ബിജെപിയുടെ തകർക്കാനാകാത്ത ശക്തിദുർഗമായ തീരദേശ കർണാടകയിലേക്ക് കടന്നുകയറാൻ മാസ്റ്റർ പ്ലാനുമായി കോൺഗ്രസ് സർക്കാരും മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും.
ഭരണം 100 ദിവസം പിന്നിട്ടതിന്റെ ഭാഗമായി ശനിയാഴ്ച മംഗളൂരുവിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ തുളു ഭാഷയെ കന്നഡയ്ക്കൊപ്പം രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഭാഷയുടെ പ്രചാരണത്തിനായി പ്രതിവർഷം 82 ലക്ഷം രൂപ അനുവദിക്കും.
കൂടാതെ, ‘ദക്ഷിണ കന്നഡ’ ജില്ലയുടെ പേര് ‘മംഗളൂരു’ എന്ന് പുനർനാമകരണം ചെയ്യാനും പ്രദേശത്തിനായി 32,611 കോടി രൂപയുടെ വികസന പാക്കേജ് നടപ്പാക്കാനും തീരുമാനമായി. പുത്തൂരിൽ പുതിയ മെഡിക്കൽ കോളജ്, മംഗളൂരു ഫിഷറീസ് കോളജിനെ സർവകലാശാലയാക്കി ഉയർത്തൽ, വിവിധ ക്ഷേത്രങ്ങളുടെ വികസനം എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു.
സിദ്ധരാമയ്യയുടെ അഹിന്ദ സഖ്യത്തിനൊപ്പം പ്രാദേശിക വികാരങ്ങളും ഹൈന്ദവ സ്വാധീനവും മുൻനിർത്തി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മേഖലയിൽ മുന്നേറ്റമുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
National
ന്യൂഡൽഹി: സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കാഠ്മണ്ഡുവിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി.
എഐ 219 വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കാഠ്മണ്ഡുവിലേക്ക് അയച്ചതായും എയർ ഇന്ത്യ അറിയിച്ചു.
വിമാനത്തിലെ യാത്രക്കാരുടെ എണ്ണം ലഭ്യമായിട്ടില്ല. വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കിയതായും എയർ ഇന്ത്യ അറിയിച്ചു.
National
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡുമായി (ഏക വ്യക്തി നിയമം-യുസിസി) ബന്ധപ്പെട്ടു ദേശീയതലത്തിൽ രൂപരേഖ തയാറാക്കുന്നതിനുപകരം ഉത്തരാഖണ്ഡ് മാതൃകയിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സമാന നിയമങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സൂചന.
കേന്ദ്രസർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പായി 2029ഓടെ എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ യുസിസി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
രാജ്യവ്യാപകമായി ഏക വ്യക്തി നിയമം നടപ്പാക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനമാണ്. ഇതിനാവശ്യമായ കരട് രൂപരേഖ തയാറാക്കാൻ ജസ്റ്റീസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള 22-ാം നിയമ കമ്മിഷനെ കേന്ദ്രസർക്കാർ നേരത്തേ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ കമ്മിഷന്റെ കാലാവധി 2024 ഓഗസ്റ്റിൽ അവസാനിച്ചതോടെ അന്തിമരേഖ കേന്ദ്രസർക്കാരിനു കൈമാറാൻ സാധിച്ചില്ല.
എന്നാൽ 22-ാം നിയമ കമ്മിഷൻ രാജ്യവ്യാപക യുസിസി ചട്ടക്കൂടിനായി ശിപാർശ ചെയ്ത പ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഉത്തരാഖണ്ഡ് സർക്കാർ 2025ൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയത്.
ഏകീകൃത സിവിൽ കോഡ് രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് ഉത്തരാഖണ്ഡിലാണ്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭകൾ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ബിൽ പാസാക്കിയെങ്കിലും രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല.
National
നോയ്ഡ: നിതാരി കൂട്ടക്കൊലക്കേസിൽ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സുരേന്ദ്ര കോലിയുടെ മരണം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ.
വെള്ളിയാഴ്ച ഹരിദ്വാറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സുരേന്ദ്ര കോലി ഒരുമാസം മുന്‍പാണ് പ്രദേശത്തെത്തിയത്.
അൽമോറ സ്വദേശിയായ സദാ റാം എന്നു പരിചയപ്പെടുത്തിയാണ് ജോലി തേടിയത്. ജയ് കശ്യപ് എന്നയാളാണ് ജോലി കണ്ടെത്താനും താമസസ്ഥലം ശരിയാക്കാനും സഹായിച്ചത്.
ജയിലിൽ സാധാരണപോലെയായിരുന്നു സുരേന്ദ്ര കോലിയുടെ പെരുമാറ്റമെന്ന് ജയിൽ സൂപ്രണ്ട് ബ്രജേഷ് സിംഗ് പറഞ്ഞു.
നിതാരി കൂട്ടക്കൊലയിൽ കോലിയെ പ്രതിചേർത്ത 13 കേസുകളും തെളിയിക്കാനാകാതെ വന്നതോടെ കഴിഞ്ഞ വർഷമാണ് ഇയാൾ ജയിൽ മോചിതനായത്.
Kerala
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലുകള്‍ക്കായി പിഎസ്സി അംഗങ്ങള്‍ നേരിട്ടു ഹാജരാകുന്നതിനായി ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്കുമെന്നു സൂചന.
പിഎസ്സി അംഗങ്ങള്‍ക്ക് പത്യേക നിയമപരിരക്ഷ ഇല്ലെന്ന നിയമോപദേശത്തിനു പിന്നാലെ പിഎസ്സി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ആദ്യം നോട്ടീസ് അയച്ച നാലു പിഎസ്സി അംഗങ്ങള്‍ക്കും വീണ്ടും നോട്ടീസ് അയയ്ക്കുന്നതിനാണ് തയാറെടുക്കുന്നത്. അതും നിരസിക്കപ്പെട്ടാല്‍ പ്രത്യേക അന്വേഷണ സംഘം വാറന്റിനായി കോടതിയെ സമീപിച്ചേക്കും.
National
ന്യൂഡൽഹി: രാജ്യത്തെ നാല് ഹൈക്കോടതികളിലേക്കായി 14 പുതിയ ജഡ്ജിമാരെ നിയമിച്ചു.
ഡൽഹി ഹൈക്കോടതിയിൽ രണ്ട് ജഡ്ജിമാരെയും അഞ്ച് അഡീഷണൽ ജഡ്ജിമാരെയുമാണു നിയമിച്ചതെന്ന് ഇതുസംബന്ധിച്ച നിയമ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
ജാർഖണ്ഡ് ഹൈക്കോടതിയിലേക്കു പുതിയ മൂന്നു ജഡ്ജിമാരെയും കർണാടക ഹൈക്കോടതിയിലേക്ക് മൂന്ന് അഡീഷണൽ ജഡ്ജിമാരെയും നിയമിച്ചു.
ജമ്മുകാഷ്മീർ ഹൈക്കോടതിയിലേക്ക് ഒരു ജഡ്ജിയെയാണു പുതുതായി നിയമിച്ചതെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.
Kerala
കാക്കനാട്: സീറോമലബാർ സഭയിൽ ഇനിമുതൽ ഒക്ടോബർ മാസം മുഴുവൻ ‘മിഷൻ മാസമായി’ ആചരിക്കും. 2024ൽ പാലായിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരം സിനഡ് കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.
ഈവർഷം മുതൽ ഒക്ടോബർ മാസം മിഷൻ മാസമായി ആചരിക്കാൻ നിർദേശിച്ചുകൊണ്ടുള്ള സർക്കുലർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പുറപ്പെടുവിച്ചു.
ഇതിനുമുമ്പ് സാർവത്രിക സഭയോടൊപ്പം ഒക്ടോബർ മാസത്തിൽ മിഷൻ ഞായർ ആചരിക്കുന്നതിനുപുറമെ, 2016 മുതൽ ജനുവരി മാസത്തിൽ ദനഹാത്തിരുനാൾ മുതൽ 12 വരെ മിഷൻ ആഭിമുഖ്യം വളർത്തിയെടുക്കുന്നതിനുവേണ്ടി സീറോമലബാർ സഭയിൽ മിഷൻ വാരമായി ആചരിച്ചുവരികയായിരുന്നു.
എന്നാൽ, 2024ൽ പാലായിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരം ജനുവരിയിലെ മിഷൻ വാരാചരണത്തിനു പകരം ഒക്ടോബർ മാസം മുഴുവനും മിഷൻ മാസമായി ആചരിക്കാൻ സീറോമലബാർ സഭയുടെ മെത്രാൻ സിനഡ് തീരുമാനിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസിനായിരിക്കും ആചരണത്തിന്റെ ഏകോപനച്ചുമതല.
നാലാഴ്ചകളിലായി പ്രത്യേക കർമപദ്ധതി
മിഷൻ മാസാചരണത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ നടക്കും. ഒന്നാം ആഴ്ച ആഗോള മിഷൻ പ്രവർത്തനങ്ങളെ പരിചയപ്പെടൽ, രണ്ടാം ആഴ്ച സീറോമലബാർ സഭയുടെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കലും പങ്കാളിത്തവും, മൂന്നാം ആഴ്ച അതത് രൂപതകളുടെ മിഷൻ പ്രവർത്തനങ്ങളിലെ സഹകരണം, നാലാം ആഴ്ച ഇടവകതലത്തിലുള്ള പ്രേഷിതദൗത്യ ഏകോപനം എന്നിങ്ങനെയായിരിക്കും പ്രവർത്തനങ്ങൾ.
മിഷൻ മാസം മുഴുവനും ഇടവകകളിലും കുടുംബ യൂണിറ്റുകളിലും കുടുംബങ്ങളിലും മിഷനുവേണ്ടി പ്രത്യേകം പ്രാർഥിക്കണം. ജപമാലയിലും വിശുദ്ധ കുർബാനയിലെ പ്രാർഥനകളിലും ലോകമെങ്ങും സേവനം ചെയ്യുന്ന മിഷണറിമാരെയും വിശ്വാസത്തെപ്രതി പീഡനവും മരണവും ഏറ്റുവാങ്ങുന്നവരെയും പ്രത്യേകം അനുസ്മരിക്കണം.
ഞായറാഴ്ചകളിലെ വചനപ്രഘോഷണം, വിശ്വാസപരിശീലന ക്ലാസുകൾ, മിഷൻ അനുഭവങ്ങളുടെ പങ്കുവയ്ക്കൽ, മിഷൻ ക്വസ്റ്റ് ക്വിസ് മത്സരം, മിഷൻ സ്കിറ്റുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ കുട്ടികളിലും യുവജനങ്ങളിലും മുതിർന്നവരിലും മിഷൻചൈതന്യം വളർത്താൻ ഉതകുന്ന രീതിയിൽ ക്രമീകരിക്കണം.
പ്രത്യേകിച്ച് നവസുവിശേഷവത്കരണ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അല്മായരെ രൂപതതലത്തിൽ കണ്ടെത്തി ഏകോപിപ്പിക്കുകയും മിഷൻപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയുംചെയ്യുന്നത് വളരെ മാതൃകാപരമാണെന്നു മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു.
സഭയിൽ ആരംഭിച്ചിട്ടുള്ള ‘ജീവൻ ജ്യോതി’ എന്ന ഔദ്യോഗിക അല്മായ പ്രേഷിതമുന്നേറ്റത്തിന് എല്ലാ രൂപതകളിലും ഇടവകകളിലും തുടക്കം കുറിക്കണമെന്നും 2033ലെ ഈശോമിശിഹായുടെ രക്ഷാകര സംഭവത്തിന്റെ മഹാജൂബിലിക്ക് ഒരുങ്ങുന്ന സഭയ്ക്ക് ഈ മിഷൻ മാസാചരണം പുതിയ പ്രേഷിത ഉണർവ് സമ്മാനിക്കുമെന്നും മേജർ ആർച്ച്ബിഷപ്പ് സർക്കുലറിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുടെ പുതിയ ബാച്ച് ഇന്ത്യ അയച്ചു.
മരുന്നുകൾ, ഫോറൻസിക് സാധനങ്ങൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ എന്നിവയുൾപ്പടെ 11 ടൺ വരുന്ന വസ്തുക്കളാണ് വ്യോമസേനയുടെ സി130 വിമാനത്തിൽ ഇന്നലെ കാഠ്മണ്ഡുവിൽ എത്തിച്ചത്.
ഇതുവരെ 130 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളും 54 വിദഗ്ധരെയും രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.
National
ഭൂവനേശ്വർ: മധ്യപ്രദേശിലെ അഗർ മാൾവ ജില്ലയിൽ കാർ ചതുപ്പിലേക്കു മറിഞ്ഞ് ഒഡീഷയിലെ ഏഴംഗ കുടുംബം ഉൾപ്പെടെ എട്ടുപേർക്കു ദാരുണാന്ത്യം.
മരണമടഞ്ഞ കാർ ഡ്രൈവർ മധ്യപ്രദേശ് സ്വദേശിയാണ്. നൽകൽഖേഡയിലെ ബാഗുലമുഖി ക്ഷേത്രത്തിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അത്യാഹിതമെന്ന് പൊലി സ് പറഞ്ഞു.
ഒഡീഷയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ മഴവെള്ളം നിറഞ്ഞൊഴുകിയ അഴുക്കുചാലിലേക്കു മറിഞ്ഞാണ് അപകടം. മരിച്ചവരിൽ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഉണ്ട്.
National
ഇൻഡോർ: തൊഴിലില്ലായ്മ, പരീക്ഷാക്രമക്കേടുകൾ, വൻകിട വ്യവസായികളുടെ അനാവശ്യ സ്വാധീനം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികളെ നിശബ്ദരാക്കാനാണു നിലവിലെ ഭരണസംവിധാനം ശ്രമിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇൻഡോറിൽ സംഘടിപ്പിച്ച ‘ഛാ ത്രോം കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തു വർധിച്ചുവരുന്ന അക്രമവും വിദ്വേഷവും ഇല്ലാതാക്കാൻ ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർഥികൾക്കു മാത്രമേ സാധിക്കൂവെന്നും ‘അന്ധഭക്തർക്ക്’ അതിനു കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മധ്യപ്രദേശിൽ തുടരുന്ന അധ്യാപക നിയമന ഉദ്യോഗാർഥികളുടെ പ്രക്ഷോഭത്തിന് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം പത്തു ലക്ഷത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഉദ്യോഗാർഥികളുടെ സമരത്തിൽ പങ്കുചേരാൻ തയാറാണെന്നും അറിയിച്ചു.
ചടങ്ങിൽ രാഹുൽ ഗാന്ധിയോടൊപ്പം വേദി പങ്കിട്ട വിദ്യാർഥികൾ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, നിയമനങ്ങളിലെ താമസം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ വികസനത്തിന്റെ ഭാഗമായി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള റെയിൽ കണക്ടിവിറ്റിക്കായി കൂടുതൽ ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്ന് ബാലരാമപുരം റെയിൽവേ സ്റ്റേഷനിലേക്കാണ് തുറമുഖത്തു നിന്നുള്ള ചരക്കിന്റെ കയറ്റിറിക്കത്തിനായി റെയിൽ കണക്ടിവിറ്റി സ്ഥാപിക്കുന്നത്. ഇതിനായി 2.3195 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് വിജ്ഞാപനം.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ പള്ളിച്ചൽ, ബാലരാമപുരം വില്ലേജുകളിലെ ഭൂമിയാണ് പ്രധാനമായി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കലിന്റെ ന്യായമായ നഷ്ടപരിഹാരം, സുതാര്യത, പുനരധിവാസം, പുനഃസ്ഥാപനം എന്നിവ ഉറപ്പാക്കുന്ന 2013ലെ കേന്ദ്ര നിയമ വ്യവസ്ഥകൾ പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്നും വിജ്ഞാപനത്തിൽ പറയുന്നു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ റെയിൽ കണക്ടിവിറ്റിക്കായി പിണറായി സർക്കാരുകളുടെ കാലത്ത് 0.8802 ഹെക്ടർ ഭൂമിയായിരുന്നു ഏറ്റെടുക്കാൻ ലക്ഷ്യമിട്ടിരുന്നത്. മുൻ വിജ്ഞാപനത്തിൽ പള്ളിച്ചൽ വില്ലേജിലെ ബ്ലോക്ക് നന്പർ അഞ്ചിലെ റീസർവേ 474, 479, 481, 482 എന്നിവയിൽ ഉൾപ്പെട്ട 15 എൽഎ സബ് ഡിവിഷനുകളും ബാലരാമപുരം വില്ലേജിലെ ബ്ലോക്ക് നന്പർ 13ലെ വിവിധ റീസർവേ നന്പറുകളിലെ 24 എൽഎ സബ് ഡിവിഷനുകളും ഉൾപ്പെടുത്തി 0.8802 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.
ഇതിൽ ഭേദഗതി വരുത്തി കൂടുതൽ ഭൂമി ഏറ്റെടുക്കാനാണ് പുതുക്കിയ വിജ്ഞാപനം. രണ്ടു വില്ലേജുകളിലുമായി 104 എൽഎ സബ് ഡിവിഷനുകൾ കൂടി ഉൾപ്പെടുത്തി. ഇതോടെ പുറന്പോക്ക് ഭൂമി ഒഴിവാക്കി ഏകദേശം 2.3195 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് നീങ്ങും. പദ്ധതിയുടെ ആവശ്യകത കൃത്യമായി നിറവേറ്റുന്നതിനാണ് ഭേദഗതി വിജ്ഞാപനമെന്നു വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വിഴിഞ്ഞം തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നിർണായക അടിസ്ഥാന സൗകര്യ പദ്ധതിയുടെ ഭാഗമായാണു ഭൂമി ഏറ്റെടുക്കൽ നടപടി. കൂടുതൽ ഭൂമി ഉൾപ്പെടുത്തുന്നതിലൂടെ പദ്ധതിക്കാവശ്യമായ സ്ഥലലഭ്യത ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
International
ഹവാന: കടുത്ത ഇന്ധനക്ഷാമവും കാലപ്പഴക്കം ചെന്ന വിതരണശൃംഖലയും കാരണം ക്യൂബയിൽ വീണ്ടും വൻ വൈദ്യുത തടസം. വെള്ളിയാഴ്ച ഉച്ചയോടെ രാജ്യത്തെ പ്രധാന വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെത്തുടർന്ന് രാജ്യമൊട്ടാകെ ഇരുട്ടിലായതായി ഊർജമന്ത്രാലയം അറിയിച്ചു. ഈ വർഷം ക്യൂബയിൽ റിപ്പോർട്ട് ചെയ്യുന്ന ആറാമത്തെ വലിയ വൈദ്യുത തടസമാണിത്.
അമേരിക്ക ഏർപ്പെടുത്തിയ ശക്തമായ ഉപരോധവും എണ്ണക്കപ്പലുകളുടെ വിലക്കുമാണ് രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇന്ധന ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന ക്യൂബയിൽ പെട്രോളിയം ലഭ്യത കുറഞ്ഞതോടെ ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമം നേരിടുകയാണ്. പല ആശുപത്രികളുടെയും പ്രവർത്തനം താളംതെറ്റുകയും സ്കൂളുകളും സർക്കാർ ഓഫീസുകളും അടച്ചിടേണ്ട സാഹചര്യവുമുണ്ടായി.
ആഴ്ചകളായി തുടരുന്ന ഇത്തരം വൈദ്യുതി തടസങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനെതിരേ രാജ്യത്ത് വിവിധയിടങ്ങളിൽ അത്യപൂർവമായി പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
അതേസമയം, രാജ്യത്തെ ഊർജ പ്രതിസന്ധിക്കു കാരണം യുഎസ് ഭരണകൂടത്തിന്റെ ഉപരോധങ്ങളാണെന്ന് ക്യൂബൻ സർക്കാർ ആരോപിച്ചു. എന്നാൽ ക്യൂബൻ ഭരണകൂടത്തിന്റെ മോശം ഭരണനിർവഹണമാണ് തകർച്ചയ്ക്കു കാരണമെന്നാണ് അമേരിക്കയുടെ വാദം.
International
ലണ്ടൻ: യുകെയിലെ ഷ്രോപ്ഷെയറിലുള്ള ടെൽഫോർഡിൽ ഇന്ത്യൻ വംശജനായ സിക്ക് ബസ് ഡ്രൈവർക്കു നേരേ ആക്രമണം. ഡ്രൈവറെ മർദിച്ച് ബസിൽനിന്ന് പുറത്തേക്കെറിഞ്ഞശേഷം വാഹനം തട്ടിയെടുത്ത് അക്രമിയും സംഘവും കടന്നുകളഞ്ഞു.
വെള്ളിയാഴ്ച പ്രാദേശികസമയം വൈകുന്നേരം 6.37ന് മെയ്ഡ്ലിയിലെ കോർട്ട് സ്ട്രീറ്റിലായിരുന്നു സംഭവം.
മോഷ്ടിച്ച ബസ് ഡ്രൈവ് ചെയ്തുപോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിരവധി കാറുകളിൽ ഇടിച്ചുകയറുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് 20 വയസുള്ള യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ആക്രമിക്കപ്പെട്ടെന്ന വിവരത്തെത്തുടർന്ന് പൊലിസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമി ബസുമായി കടന്നിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരേ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണ വിഷയം മന്ത്രിസഭയിലും ചർച്ച ചെയ്തേക്കും.
വരുന്ന തിങ്കളോ ചൊവ്വയോ മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള പ്രധാന യുഡിഎഫ് നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യും. തുടർന്ന് ആവശ്യമെങ്കിൽ മന്ത്രിസഭയെ കൂടി അന്വേഷണ വിഷയം ബോധ്യപ്പെടുത്തിയ ശേഷമാകും പ്രഖ്യാപനമുണ്ടാകുക.
പിണറായി വിജയനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
എന്നാൽ, സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറയിൽ ചില മന്ത്രിമാർ അടക്കമുള്ളവരുടെ പേരുകൾ ഉള്ള സാഹചര്യത്തിൽ ഈ വിഷയത്തിൽ പിണറായി വിജയനെതിരേ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഭൂരിഭാഗം പേരും സ്വീകരിക്കുക.
National
മുംബൈ: മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ വരൾച്ചയ്ക്ക് സമാനമായ സാഹചര്യമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എൽനിനോ പ്രതിഭാസത്തെത്തുടർന്നുള്ള മഴക്കുറവാണ് വരൾച്ചയിലേക്കു നയിക്കുന്നത്.
കൊടും ചൂടിൽ സംസ്ഥാനത്ത് വൻതോതിൽ കൃഷിനാശം സംഭവിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.
ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക അവലോകനം പൂർത്തിയാക്കും. ഇതിനുശേഷം ഔദ്യോഗിക സർവേനടത്തി സാമ്പത്തികസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരൾച്ചനേരിടുന്ന മേഖലകളിൽ കുടിവെള്ളവും കാലിത്തീറ്റയും ഉറപ്പാക്കും. കൂടുതൽ സമയം വൈദ്യുതി നൽകാനും തീരുമാനമായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ ജിഎസ്ടി തട്ടിപ്പിൽ മുൻ മന്ത്രിക്കു വേണ്ടി ഗണ്മാൻ വിളിച്ച് സമ്മർദം ചെലുത്തിയതായി ജിഎസ്ടി ഉദ്യോഗസ്ഥ പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി.
തട്ടിപ്പു നടത്തിയ ജിഎസ്ടി തുക ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നായിരുന്നു മന്ത്രിയുടെ ഗണ്മാൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതെന്നായിരുന്നു മൊഴി.
മന്ത്രിയുടെ പേരു പറയാതെയായിരുന്നു ആദ്യം ജിഎസ്ടി ഉദ്യോഗസ്ഥ മൊഴി നൽകിയത്. തുടർന്ന് പൊലിസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കാണ് അന്നത്തെ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഗണ്മാൻ വിളിച്ചെന്നു മൊഴി നൽകിയത്. ഇതേത്തുടർന്ന് ഗണ്‍മാനെ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. തുടർന്നാകും മുൻ മന്ത്രി വി.അബ്ദുറഹ്മാന്റെ മൊഴി രേഖപ്പെടുത്തുക.
നേരത്തെ വകുപ്പിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥയുടെ പേരും ജിഎസ്ടി ഉദ്യോഗസ്ഥൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു.
സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമായിരുന്നു ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥ വിളിച്ച് സമ്മർദം ചെലുത്തിയത്.
Kerala
ഏട്ട (ഉത്തർപ്രദേശ്): വ്യാജ പാരാമെഡിക്കൽ കോളജും സർവകലാശാലയും നടത്തി വിവിധ കോഴ്സുകളിൽ വിദ്യാർഥികളെ പ്രവേശിപ്പിച്ചുവെന്ന കേസിൽ അഞ്ച് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു.
മഹമ്മദ്പുര് നഗാരിയ സ്വദേശി സതേന്ദ്രകുമാർ (36), കാസ്ഗഞ്ച് സ്വദേശി ഗൗരവ് അഗർവാൾ (42), ധരംപുർ സ്വദേശി ഭഗ്വാന് ദാസ് (59), മൊഹല്ല പൈത് സ്വദേശി നേരേന്ദ്ര (58), ഗഫൂർ ഗഞ്ച് സ്വദേശി മുഹമ്മദ് ഷെറിഫ് ഖുറേഷി (75) എന്നിവരെയാണ് മർഹാര സിഐ യോഗേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
2022 മുതൽ ഡി ഫാർമ, ബി ഫാർമ, ബിഎസ്സി നഴ്സിംഗ് കോഴ്സുകൾക്ക് പ്രവേശനം ഒരുക്കുന്നതിനായി പ്രതികൾ വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും പണം കൈപ്പറ്റിയിരുന്നതായി പൊലീസ് പറയുന്നു.
കംപ്യൂട്ടർ, വിവിധ കോളജുകളുടെ പേരിലുള്ള വ്യാജ ചെക്കുകൾ, വ്യാജ സ്റ്റുഡന്റ്സ് ഐഡി കാർഡുകൾ, അപേക്ഷാ ഫോമുകൾ, അഡ്മിഷൻ ഷീറ്റുകൾ, ഫീസ് റസീപ്റ്റുകൾ, ലെറ്റർ ഹെഡ്ഡുകൾ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Kerala
തിരുവല്ല: കാലം ചെയ്ത ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്ത മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മികവുറ്റ സംഘാടകനും വേദപണ്ഡിതനുമായിരുന്നു.
കല്ലൂപ്പാറ ഗ്രാമത്തിൽ ജനിച്ച് റോം വളരെ നീളുന്ന പ്രേഷിതദൗത്യത്തിനിടയിൽ സഭയുടെ വളർച്ച മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ശൈലിക്കുടമയായിരുന്നു മെത്രാപ്പോലീത്തയെന്ന് സന്തത സഹചാരികൾ സാക്ഷിക്കുന്നു.
പന്ത്രണ്ട് ഭാഷകളിൽ പ്രാവീണ്യം നേടിയ അദ്ദേഹം ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആളുമാണ്. വൈദികനായിരിക്കുന്പോൾ (ഫാ.ഡോ. ഏബ്രഹാം കാക്കനാട്ട്) തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. സ്വാശ്രയ കോളജുകളുടെ രൂപീകരണഘട്ടത്തിലെ ആശയക്കുഴപ്പങ്ങളിൽ സ്വീകരിച്ച നിലപാട് കേരളമാകെ ശ്രദ്ധിക്കപ്പെട്ടു.
കല്ലൂപ്പാറ, കടമാൻകുളം സെന്റ് മേരീസ് എൽപിഎസ്, പുതുശേരി എംജിഡി സ്കൂളുകളിൽനിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1961ൽ തിരുവല്ല മൈനർ സെമിനാരിയിൽ ചേർന്നു. കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്ത്വശാസ്ത്രവും റോമിലെ പ്രൊപ്പഗാന്താ കോളജിൽ ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. 1974 മുതൽ 1979 വരെ ഫാ. ഏബ്രഹാം കാക്കനാട്ട് എക്കണോമസ്, തിരുവല്ല എപ്പാർക്കി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക് ടറായിരുന്നു. 1977-79 കാലയളവിൽ രൂപത പ്രൊക്കുറേറ്ററായും പ്രവർത്തിച്ചു.
1978ൽ ആലപ്പുഴ സെന്റ് മേരീസ് ഇടവകയും തുമ്പോളിയിൽ മാതാ സീനിയർ സെക്കൻഡറി സ്കൂളും തുടങ്ങി.
1979ൽ ബൈബിളിൽ ഉന്നതപഠനം നടത്തുന്നതിനായി റോമിലേക്കുള്ള യാത്ര ഒരു നിയോഗം പോലെയായി. ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം നേടിയതിനൊപ്പം പൗരസ്ത്യ ഭാഷകളിൽ ഡിപ്ലോമയും അദ്ദേഹം നേടി. റോമിലെ ഉർബേനിയൻ യൂണിവേഴ്സിറ്റിയിൽനിന്ന് ഗവേഷണം പൂർത്തിയാക്കി ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. മൈസൂർ യൂണിവേഴ്സിറ്റിയിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. ജർമനിയിലെ പ്രൈബർഗ് രൂപതയിൽ മൂന്നുവർഷം അജപാലന ശുശ്രൂഷയും നിർവഹിച്ചു.
കേരളത്തിൽ മടങ്ങിയെത്തിയ അദ്ദേഹം1987 മേയ് മുതൽ 1990 മേയ് വരെ തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയുടെ റെക്ടറായി പ്രവർത്തിച്ചു. സെമിനാരിക്കായി ഒരു പുതിയ കെട്ടിടത്തിന്റെ നിർമാണം അദ്ദേഹത്തിന്റെ കാലത്ത് ആരംഭിച്ചു.
1990 മുതൽ 1997 വരെ അദ്ദേഹം തിരുവല്ലയിലെ സെന്റ് ജോൺസ് കത്തീഡ്രലിന്റെ വികാരിയായിരുന്നു. ഇക്കാലയളവിൽ അദ്ദേഹം തിരുവല്ലയിലെ സെന്റ് ജോൺസ് ഐടിസി ആരംഭിച്ചു. 2001 ഫെബ്രുവരി അഞ്ചിന് തിരുവല്ലയിലെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി. പുഷ്പഗിരി നഴ്സിംഗ്, ഫാർമസി, ഡെന്റൽ കോളജുകൾ, മെഡിസിറ്റി, പുഷ്പഗിരി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, സിറിൾ ബസേലിയോസ് കാതോലിക്കോസ് ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾ ഇക്കാലയളവിൽ പടുത്തുയർത്തിയതാണ്.
Kerala
തിരുവല്ല: ശിഷ്യന്റെ ഭൗതികശരീരം കാണാൻ ഗുരുവിന്റെ സാന്നിധ്യം. കാലം ചെയ്ത ഡോ. ഏബ്രഹാം മാർ യൂലിയോസ് മെത്രാപ്പോലീത്തയ്ക്ക് അന്ത്യാഞ്ജലി അർപ്പി ക്കാൻ പാലാ മുൻ ബിഷപ് ജോസഫ് പള്ളിക്കാപറമ്പിലാണ് ഇന്നലെ എത്തിയത്.
മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചാപ്പലിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് മാർ ജോസഫ് പള്ളിക്കാപറന്പിൽ പ്രായത്തിന്റെ അവശതകൾ മറന്ന് എത്തിയത്.
മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ സെമിനാരി അധ്യാപകനായിരുന്നു മാർ ജോസഫ് പള്ളിക്കാപറമ്പിൽ. ഇരുവരും തമ്മിൽ ഇടയ്ക്ക് കൂടിക്കാണുക പതിവായിരുന്നു.
Kerala
കോട്ടയം: അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ വിദേശത്തെ നിയമനടപടികൾ പൂർത്തിയാക്കി നാളെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കും.
തൃശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ ആൻമേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ നെടുമ്പാശേരിയിൽ എത്തിക്കുന്നത്.
ഓഗസ്റ്റ് 28നാണ് കേസിനാസ്പദമായ സംഭവം. അഞ്ജനയുടെ സുഹൃത്തായ കോട്ടയം സ്വദേശിയായ അനില എന്ന യുവതിയാണ് കൊലപാതകത്തിന് പിന്നിൽ.
അഞ്ജനയുടെ സംസ് കാരം നാളെയും ആൻ മേരിയുടെ സംസ്കാരം 22നും നടക്കും.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്ന് ട്രെയിൻ മാർഗം ചരക്കുനീക്കം തുടങ്ങുന്നതോടെ ഏതു സംസ്ഥാനത്തും കുറഞ്ഞ ചെലവിൽ സാധനങ്ങൾ എത്തിക്കാനാകുമെന്നതാണു പ്രധാന നേട്ടമായി കരുതുന്നത്.
വിദേശരാജ്യങ്ങളിൽനിന്നു തുറമുഖത്ത് എത്തിക്കുന്ന ചരക്കുകൾ രാജ്യത്ത് എവിടെയും വേഗത്തിൽ നീക്കാനാകും. ഇതിനാണ് വിഴിഞ്ഞം തുറമുഖവും ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചു റെയിൽ കണക്ടിവിറ്റി സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കുന്ന തിന് സംസ്ഥാന സർക്കാർ വേഗത്തിൽ വിജ്ഞാപനം ഇറക്കിയത്.
ഇതോടെ ബാലരാമപുരം റെയിൽവേ സ്റ്റേഷൻ പ്രധാന ഹബായി മാറും.
തൊഴിൽ വ്യവസായ സാധ്യതകളും കൂടും. രാജ്യത്തെവിടെനിന്നും കയറ്റുമതി ചെയ്യേണ്ട ഉത്പന്നങ്ങളും സാധനങ്ങളും ചെലവു കുറച്ചു വേഗത്തിൽ തുറമുഖത്ത് എത്തിക്കാനുമാകും.
ചരക്കുമായി കണ്ടെയ്നറുകൾ റോഡ് നിറഞ്ഞു നീങ്ങുന്നതുവഴിയുണ്ടാകുന്ന ഗതാഗതക്കുരുക്കും ഒരുപരിധി വരെ കുറയ്ക്കാൻ ട്രെയിൻ മാർഗമുള്ള ചരക്കുനീക്കം സജീവമാകുന്നതോടെ സാധിക്കും.
ഉദാഹരണത്തിന്, കശുവണ്ടി വ്യവസായത്തിനുള്ള അസംസ്കൃത വസ്തുവായ തോട്ടണ്ടി ആഫ്രിക്കയിൽനിന്ന് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചാൽ ട്രെയിലറിൽ കൊല്ലത്തെ ഫാക്ടറികളിലേക്ക് കൊണ്ടുപോകുന്നതിനു പകരം ട്രെയിൻ മാർഗം വിഴിഞ്ഞത്തുനിന്നു തന്നെ ഇതു കൊല്ലത്ത് എത്തിക്കാനാകും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ചെലവു കുറച്ചും സാധനം എത്തിക്കാനാകും.
നിർമാണ സാമഗ്രികൾ അടക്കം കുറഞ്ഞ ചെലവിൽ എല്ലാ സംസ്ഥാനങ്ങളിലും വിഴിഞ്ഞം തുറമുഖത്തുനിന്നു കൊണ്ടുപോകാൻ കഴിയുമെന്നും തുറമുഖ അധികൃതർ പറയുന്നു. ഇതിന്റെ റെയിൽ കണക്ടിവിറ്റി സ്ഥാപിക്കാനാണ് 2.31 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. തുടർന്ന് നിർമാണത്തിനായി ഡിഎംആർസി അടക്കമുള്ള സ്ഥാപനങ്ങളിൽനിന്നു ടെൻഡർ ക്ഷണിച്ചാകും നിർമാണപ്രവർത്തനവുമായി മുന്നോട്ടു പോകുക.
National
ബംഗളൂരു: സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അവസാനഭാഗത്ത് നാഷണൽ എക്യുമെനിക്കൽ ബിഷപ്സ് ഫെലോഷിപ്പിന്റെയും നാഷണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഓഫ് ഇന്ത്യയുടെയും സംയുക്ത യോഗം ചേർന്നു.
സിബിസിഐ പ്രസിഡന്റ് കർദിനാൾ ഡോ. ആന്റണി പൂല ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഭാരതത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ മെത്രാന്മാരും പ്രതിനിധികളും പങ്കെടുത്തു.
ഭാരതത്തിലെ ക്രൈസ്തവ സഭകൾ നേരിടുന്ന വെല്ലുവിളികൾ യോഗം ചർച്ച ചെയ്തു. സിബിസിഐ ഡെസ്ക് ഫോർ എക്യുമെനിസം ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമാപന സന്ദേശം നൽകി.
സിബിസിഐ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. മാത്യു കോയിക്കൽ, സിബിസിഐ ഡെസ്ക് ഫോർ എക്യുമെനിസം സെക്രട്ടറി ഫാ. അന്റോണിരാജ് തുമ്മ എന്നിവർ നേതൃത്വം നൽകി.
Kerala
കൊച്ചി: ഒന്നാം വിള വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയിലേക്കുള്ള കർഷക രജിസ്ട്രേഷൻ 30ന് അവസാനിക്കും.
കർഷകർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ ww.supplycopaddy.in എന്ന പോർട്ടലിലൂടെയോ രജിസ്റ്റർ ചെയ്യാം.
National
ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയവുമായി എബിവിപി.
യൂണിയനിലെ നാല് സെൻട്രൽ പാനൽ സീറ്റുകളിൽ മൂന്നിലും എബിവിപി വിജയിച്ചപ്പോൾ ശേഷിക്കുന്ന ഒരു സീറ്റ് സ്വതന്ത്രസ്ഥാനാർഥി നേടി.
കോൺഗ്രസിന്റെ വിദ്യാർഥിസംഘടനയായ എൻഎസ്യുഐക്കും ഇടത് വിദ്യാർഥി സംഘടനകളുടെ സഖ്യത്തിനും സീറ്റുകളൊന്നും നേടാനായില്ല.
Kerala
കോഴിക്കോട്: മണ്ണിനെ പൊന്നാക്കിയ കര്‍ഷകര്‍ കുടിയിടങ്ങളില്നിന്ന് ഇറങ്ങേണ്ടിവരുന്ന അവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യ-ദേവസ്വംമന്ത്രി കെ. മുരളീധരന്. 1972 ലെ വന്യജീവി നിയമ സാഹചര്യമല്ല ഇന്നുള്ളതെന്ന് ഓര്‍ക്കണം.
മൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്ന അവസ്ഥയാണുള്ളത്. ഭരണഘടനയില്‍ നമ്മള് മാറ്റം വരുത്തിയിട്ടില്ലേ, അതുപോലെ നിയമങ്ങളിലും മാറ്റം വരുത്തണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ദീപിക കോഴിക്കോട് യൂണിറ്റിന്റെ ‘സമന്വയം- 2026’പൊതുസമ്മേളനവും പുരസ്കാര സമർപ്പണവും കോഴിക്കോട് സിറ്റി ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരിസ്ഥിതി സംരക്ഷണമെന്ന പേരില്‍ മൃഗങ്ങളെ സംരക്ഷിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ മൃഗങ്ങള്‍ക്കൊപ്പമാണ് നീതിന്യായ വ്യവസ്ഥകള്നിലകൊള്ളുന്നത്. ഇത്തരം പുഴുക്കുത്തുകള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ഇത് പറയുന്നതിന് പേടിക്കേണ്ട ആവശ്യമില്ല. കോടതിവിധികളെ വിമര്‍ശിക്കാം.
നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തി കര്‍ഷകരെ സംരക്ഷിക്കണം. ഇങ്ങനെ പോയാല്‍, ഞാന്‍ മുമ്പു പറഞ്ഞതുപോലെ ബത്തേരി നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് കടുവയും മാനന്തവാടി നഗരസഭയില്‍ ആനയും കയറി ഇരിക്കുന്ന അവസ്ഥയുണ്ടാകും.
മുമ്പ് ആനക്കൊമ്പുകള്‍ക്കായി ആനയെ കൊല്ലാൻ കാട്ടിനുള്ളിലേക്ക് കയറുന്ന മനുഷ്യരുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് വനം-വന്യ ജീവി നിയമം ഉണ്ടാക്കിയത്. എന്നാല്‍, ഇന്നത്തെ സ്ഥിതി അതാണോ? മൃഗങ്ങള്‍ മനുഷ്യരെ അക്രമിക്കുകയല്ലേ.
കഴിഞ്ഞ ഓണക്കാലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് കര്ഷകന് കൊല്ലപ്പെട്ടത്. അത് കാട്ടുപോത്തിനെ അങ്ങോട്ടു പോയി വെടിവച്ചിട്ടല്ലല്ലോ. കര്‍ഷകരുടെ ആശങ്ക സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തില്‍തന്നെ ചര്‍ച്ചചെയ്തതാണ്. യാഥാര്‍ഥ്യം മനസിലാക്കി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്യജീവിശല്യം, പരിസ്ഥിതിലോല വിഷയങ്ങളുമായി ബന്ധപ്പെട്ട് ദീപിക എന്നും കര്‍ഷകരുടെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 140-ാം വാര്‍ഷികം ആഘോഷിക്കുന്ന ദീപികയ്ക്ക് ഇനിയും പൂര്‍വാധികം ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള ദീപികയുടെ പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. കോഴിക്കോട് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
National
ന്യൂഡൽഹി: വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാരക്കരാറുകൾ രാജ്യത്തെ യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ തുറന്നുനൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
40ഓളം രാജ്യങ്ങളുമായി ഒപ്പുവച്ച ഈ കരാറുകൾ അഭൂതപൂർവമായ കരിയർ സാധ്യതകളാണ് മുന്നോട്ടു വയ്ക്കുന്നതെന്നും ആഭ്യന്തര സംരംഭകർക്കായി പുതിയ വിപണികളും പങ്കാളിത്തങ്ങളും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ തൊഴിൽ മേളയായ ‘റോസ്ഗാർ മേള’ യുടെ 20-ാം പതിപ്പ് വെർച്വലായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യൻ യുവത്വത്തിന്റെ കഴിവും നൈപുണ്യവും ആഗോളതലത്തിൽ വലിയ വിശ്വാസ്യത നേടിയെടുത്തിട്ടുണ്ടെന്നും രാജ്യത്തെ യുവാക്കളിലും സംരംഭകരിലും വലിയ പ്രതീക്ഷകളാണു ലോകം വച്ചുപുലർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ, വിവിധ സർക്കാർ വകുപ്പുകളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 51,000ത്തിലധികം യുവാക്കൾക്കുള്ള നിയമന ഉത്തരവുകൾ പ്രധാനമന്ത്രി വെർച്വലായി കൈമാറി.
National
ന്യൂഡൽഹി: 1965ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ അസാമാന്യധീരതയോടെ പാക് യുദ്ധവിമാനങ്ങളെ പ്രതിരോധിച്ചു രാജ്യത്തിന്റെ കാവലാളായ ഫ്ലൈറ്റ് ലഫ്റ്റനന്റ് ആൽഫ്രഡ് ടൈറോൺ കുക്ക് (87) അന്തരിച്ചു. വീർചക്ര മെഡൽ ജേതാവായ അദ്ദേഹം വെള്ളിയാഴ്ചയാണ് അന്തരിച്ചത്.
യുപിയി ലെ ആഗ്രയിലുള്ള ആംഗ്ലോ ഇന്ത്യൻ കുടുംബാംഗമാണ് സൈ നിക വ്യോമയാന ചരിത്രത്തിൽ ആൽഫ്രഡ് കുക്കിന്റെ ധീരത എന്നെന്നും അടയാളപ്പെടുത്തപ്പെട്ട ഒന്നാണെന്ന് വ്യോമസേന അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി.
പശ്ചിമബംഗാളിലെ കലൈകുണ്ഡ വ്യോമതാവളത്തിനു മുകളിൽ അദ്ദേഹം നടത്തിയ ഐതിഹാസിക വ്യോമപോരാട്ടം ആക്രമിച്ചു മുന്നേറാനുള്ള വ്യോമസേനയുടെ കരുത്തിന്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യോമസേന അനുസ്മരിച്ചു.
കലൈകുണ്ഡയുടെ രക്ഷകൻ
1965 സെപ്റ്റംബർ ഏഴിനാണ് വ്യോമയാന ചരിത്രത്തിൽ ഇടംനേടിയ ആ പോരാട്ടം നടക്കുന്നത്. ഇന്ത്യ-പാക് യുദ്ധം ശക്തമായിരുന്ന ആ നാളുകളിൽ, പശ്ചിമബംഗാളിലെ ഖരഗ്പുരിനടുത്തുള്ള കലൈകുണ്ഡ വ്യോമത്താവളത്തിനു നേരേ പാക് വ്യോമസേന അപ്രതീക്ഷിത ആക്രമണം നടത്തി. ആദ്യ ആക്രമണത്തിൽ ഇന്ത്യക്ക് ചില യുദ്ധവിമാനങ്ങൾ നഷ്ടമായിരുന്നു.
മണിക്കൂറുകൾക്കുശേഷം കൂടുതൽ വിമാനങ്ങളുമായി പാക്കിസ്ഥാൻ രണ്ടാം ആക്രമണത്തിന് മുതിർന്നു. എന്നാൽ റഡാർ ഓഫീസറുടെ മുന്നറിയിപ്പിനെത്തുടർന്ന് ഇന്ത്യ ഉടനടി പ്രതിരോധം തീർത്തു. സ്ക്വാഡ്രൺ 14ൽപ്പെട്ട ‘ബുൾസ്’രണ്ട് ഹോക്കർ ഹണ്ടർ വിമാനങ്ങളിലാണ് ഇന്ത്യ തിരിച്ചടിക്കാൻ കുതിച്ചുയർന്നത്. അതിലൊന്ന് ഫ്ലൈറ്റ് ലഫ്റ്റനന്റ് ആൽഫ്രഡ് കുക്കും മറ്റൊന്ന് ഫ്ലൈയിംഗ് ഓഫിസർ സുബോധ് ചന്ദ്ര മാംഗെയ്നും ആയിരുന്നു പറത്തിയത്.
ആകാശത്തുവച്ച് പാക്കിസ്ഥാന്റെ എഫ്-86 സേബർ യുദ്ധവിമാനങ്ങൾ വേർപിരിഞ്ഞ് ആക്രമിക്കാൻ പദ്ധതിയിട്ടു. അത്യന്തം അപകടകരമായ രീതിയിൽ താഴ്ന്ന ഉയരത്തിൽ നടന്ന പോരാട്ടത്തിൽ നാല് പാക് വിമാനങ്ങൾ കുക്കിന്റെ ഹണ്ടർ വിമാനത്തെ വളഞ്ഞു. എന്നാൽ അല്പം പോലും മനോവീര്യം ചോരാതെ പൊരുതിയ കുക്ക്, മൂന്ന് സേബർ വിമാനങ്ങളെ വെടിവച്ചിട്ടു.
നാലാമത്തെ വിമാനത്തെ ആക്രമിക്കുന്നതിനിടെ കുക്കിന്റെ വിമാനത്തിലെ വെടിയുണ്ടകൾ തീർന്നെങ്കിലും അദ്ദേഹം പിന്മാറാൻ തയാറായില്ല. ആ വിമാനത്തെ വിടാതെ പിന്തുടർന്ന് ആകാശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.
ഒടുവിൽ ആക്രമണം ഉപേക്ഷിച്ച് കിഴക്കൻ പാക്കിസ്ഥാനിലേക്ക് (ഇന്നത്തെ ബംഗ്ലാദേശ്) രക്ഷപ്പെടുകയല്ലാതെ പാക് പൈലറ്റിനു മുന്നിൽ മറ്റു വഴികളില്ലായിരുന്നു. ഖരഗ്പുർ ഐഐടിയിലെ വിദ്യാർഥികൾ കെട്ടിടങ്ങളുടെ മേൽക്കൂരയിൽനിന്ന് സാക്ഷ്യം വഹിച്ച ഈ വീരഗാഥ, കലൈകുണ്ഡ വ്യോമതാവളത്തെ വൻ ദുരന്തത്തിൽനിന്നാണു രക്ഷിച്ചത്.
Kerala
കണ്ണൂർ: സംസ്ഥാനത്ത് അനധികൃതമായി താമസിച്ച് ജോലി ചെയ്യുന്ന ബംഗ്ലാദേശ് പൗരന്മാരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും പ്രത്യേക പരിശോധന നടത്താൻ ഡിജിപി പൊലിസിന് നിർദേശം നൽകി.
ഹൈക്കോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഏഴിമല നാവിക അക്കാഡമിൽ വച്ച് ഒരാളെ പയ്യന്നൂർ പൊലിസും കണ്ണൂർ ടൗണിൽ നിന്ന് നാലു ബംഗ്ലാദേശി വനിതകളെ കഴിഞ്ഞ ദിവസം കണ്ണൂർ ടൗൺ പൊലിസും അറസ്റ്റ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല തീർത്ഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിനായി 14.5 കോടി രൂപയുടെ പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അഥോറിറ്റി അംഗീകാരം നൽകിയതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു.
തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക എന്നതാണ് അടിയന്തരമായി നടപ്പിലാക്കുന്ന പദ്ധതികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ കാരാപ്പുഴ മൂങ്ങാനാനിക്കല് വീട്ടില്‍ അനധികൃത മദ്യശേഖരം കണ്ടെത്തിയ കേസില്‍ പഴുതടച്ച അന്വേഷണത്തിന് എക്സൈസ് പ്രത്യേക സംഘം രൂപീകരിച്ചു.
അസി. എക്സൈസ് കമ്മിഷണര്‍(എന്‍ഫോഴ്സ്മെന്റ്) ആര്.എന്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി. ഷറഫുദ്ദീന്, ജി. ജിഷ്ണു, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ പി.എന്‍. ശ്രീജമോള്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സി.എം. ബേസില്‍, പി.എസ്. സുഷാദ്, എം. അര്ജുന്, കെ.പി. വീരാന്‍ കോയ എന്നിവര്‍ അംഗങ്ങളാണ്. കല്‍പ്പറ്റ എക്സൈസ് റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പ്രത്യേക സംഘം അന്വേഷിക്കുക.
Kerala
കോഴിക്കോട്: പൊതുഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ‘കേരള ബസ്’ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നു.
സംസ്ഥാനത്തെ മുഴുവന്‍ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളെയും സബ് ആര്‍ടി ഒഫീസുകളെയും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഉദ്ദേശിക്കുന്നത്.
കേരള ബസ് പ്ലാറ്റ്ഫോമില്‍ പ്രധാനമായും മൂന്ന് മൊഡ്യൂളുകളാണ് ഉണ്ടാകുക.
പെര്‍മിറ്റ് മാനേജ്മെന്റ് സിസ്റ്റം: ആപ്പ് വരുന്നതോടെ ബസ് പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷ നല്കല്, വിവരങ്ങളുടെ പരിശോധന, അനുമതി, തത്സമയ ട്രാക്കിംഗ് എന്നിവ പൂര്‍ണമായും ഡിജിറ്റലായി നിര്‍വഹിക്കാം.
റൂട്ട് മാനേജ്മെന്റ് സിസ്റ്റം: ജിഐഎസ് അധിഷ്ഠിതമായി അംഗീകൃത ബസ് റൂട്ടുകളുടെ കേന്ദ്രീകൃത ഡാറ്റാബേസ് തയാറാക്കും. റൂട്ട് മാപ്പിംഗ്, ദൂരം കൃത്യമായി കണക്കാക്കല്‍, റൂട്ടുകളിലെ ഓവര്‍ലാപ്പിംഗ് പരിശോധന, ശാസ്ത്രീയമായ റൂട്ട് പ്ലാനിംഗ് എന്നിവ ഇതിലൂടെ സാധ്യമാകും.
ടൈമിംഗ് കോണ്‍ഫറന്‍സ് ഓട്ടോമേഷന്‍ സിസ്റ്റം: ബസുകളുടെ സമയക്രമം നിശ്ചയിക്കുന്നതിനുള്ള ടൈമിംഗ് കോണ്‍ഫറന്‍സുകളുടെ ക്രമീകരണം, നടത്തിപ്പ് തുടങ്ങിയവ ഡിജിറ്റല്‍ സംവിധാനത്തിലൂടെ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്യും.
Leader Page
തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മൃഗശാല ഇപ്പോഴുള്ള സ്ഥലത്തുനിന്ന് കാടുമായി ചേർന്ന ഇടത്തേക്കുമാറ്റി സ്ഥാപിക്കണമെന്നും ഈ സ്ഥലം അമേരിക്കയിലെ മാഡിസൺ ചത്വരംപോലെ വികസിപ്പിക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദേശം ഇപ്പോൾ വലിയ ചർച്ചാവിഷയമായിരിക്കുകയാണല്ലോ.
ഇക്കഴിഞ്ഞ 16ന് റീ ഇമാജിനിംഗ് കേരളം ഇനിഷ്യേറ്റീവ് എന്ന പേരിൽ കേരളത്തിന്റെ സമഗ്ര മാറ്റം ലക്ഷ്യമാക്കിയുള്ള പദ്ധതികളെ സംബന്ധിച്ചുള്ള റൗണ്ട് ടേബിൾ കോൺഫറൻസിൽ കേരളത്തിന്റെ ഒരു സ്വപ്നപദ്ധതിയായിട്ടാണ് മുഖ്യമന്ത്രി ഇതവതരിപ്പിച്ചത്.
നിലവിലുള്ള മൃഗശാലയിൽ ജീവികൾക്ക് അവരുടേതായ ആവാസ വ്യവസ്ഥയുടെ അഭാവം അവയോടുള്ള ക്രൂരതയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിൽ തൃശൂരിലെ പുത്തൂരിൽ, അന്തർദേശീയ നിലവാരത്തിലുള്ള ആവാസവ്യവസ്ഥയോടെ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കുന്നതിന് ആദ്യന്തം നേതൃത്വം നൽകിയ അനുഭവത്തിന്റെ വെളിച്ചത്തിൽ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത് ഉചിതമാണെന്നു കരുതുന്നു.
തിരുവനന്തപുരം നഗരമധ്യത്തിൽ 30 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മൃഗശാല ദക്ഷിണേന്ത്യയിലെ ഒരു പ്രധാന മൃഗശാലയാണ്. 98 ഇനങ്ങളിലായി ഏതാണ്ട് 1025 ജീവികളെ ഇവിടെ പാർപ്പിച്ചിരിക്കുന്നു. 1859ൽ അന്നത്തെ മ്യൂസിയത്തോടു ചേർന്ന് പ്രധാനമായും വിനോദത്തിനായി പ്രവർത്തനം ആരംഭിച്ച ഈ മൃഗശാല കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടാണ് ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളത്. കൂട്ടിലടച്ച മൃഗങ്ങളെ തുറസായ എൻക്ലോഷറുകളിലേക്കു മാറ്റുന്ന ആധുനികീകരണം 1995 കാലത്ത് ആരംഭിച്ചത് ഇപ്പോഴും തുടരുന്നു. കേന്ദ്ര മൃഗശാല അഥോറിറ്റിയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന മൃഗശാല സ്ഥലപരിമിതി നേരിടുന്നു എന്നത്, 98 ഇനത്തിൽപെട്ട 1025 ജീവികൾ 30 ഏക്കർ സ്ഥലത്തു പാർക്കുന്നു എന്നതിൽനിന്നു വ്യക്തമാണ്.
പുത്തൂർ മാതൃക
ലോകമെമ്പാടും മൃഗശാലകളുടെ നടത്തിപ്പ് സംബന്ധിച്ച കാഴ്ചപ്പാടുകൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരിമിതമായ 30 ഏക്കർ സ്ഥലത്തു വരുത്താവുന്ന ആവാസവ്യവസ്ഥാ പുനഃസൃഷ്ടിക്കു വലിയ പരിമിതിയുണ്ട്. സർക്കാർ ചിന്തിക്കുന്നത് മൃഗശാലയുടെ റീ ലൊക്കേഷൻ ആണ്. ഇതിനൊരു വിജയകരമായ മാതൃക ഇപ്പോൾ സർക്കാരിന്റെ മുന്നിലുള്ളത്, ഈ വർഷം ഫെബ്രുവരിയിൽ സന്ദർശകർക്ക് തുറന്നുകൊടുത്ത തൃശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്കാണ്. തൃശൂർ നഗരമധ്യത്തിൽ 13 ഏക്കർ സ്ഥലത്തു ഒരു നൂറ്റാണ്ടിനു മേലെയായി പ്രവർത്തിച്ചിരുന്ന മൃഗശാല പുത്തൂരിലെ 336 ഏക്കർ വനമേഖലയിലേക്കു മാറ്റി സ്ഥാപിച്ചത് ഒരു ചരിത്രസംഭവമായിട്ടുവേണം കാണാൻ.
മൂന്നരപതിറ്റാണ്ട് നീണ്ട പരിശ്രമത്തിന്റെ പരിസമാപ്തിയായിരുന്നു അത്. ആധുനിക മൃഗശാലാ രൂപകല്പനയിൽ ലോകപ്രസിദ്ധനായ ജോൺ കോ യുടെ രൂപകല്പനയിൽ എട്ടു വർഷത്തെ പരിശ്രമത്തിലാണ് ഈ പാർക്ക് രൂപംകൊണ്ടത്. ഇതിനോടകം മൂന്നരലക്ഷത്തിലധികം ആളുകൾ സന്ദർശിച്ച പുത്തൂരിലെ പാർക്കിന്റെ രൂപകൽപന വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുളങ്കാടുകൾ വെട്ടിമാറ്റിയ ഭൂപ്രദേശത്ത് കഴിഞ്ഞ അഞ്ചുവർഷം കൊണ്ടു നിലവിൽ വന്ന ഹരിതഭംഗി ജോൺ കോ യുടെ പ്രശംസ നേടിയിട്ടുണ്ട്. പാർക്ക് ഇപ്പോൾ നേരിടുന്ന പരിമിതി മൃഗങ്ങളുടെ എണ്ണക്കുറവാണ്.
അനുയോജ്യമായ ഭൂമി എവിടെ?
മൃഗശാല തിരുവനന്തപുരത്തുനിന്ന് റീ ലൊക്കേറ്റ് ചെയ്യണമോ എന്നത് ഭരണതലത്തിൽ തീരുമാനിക്കേണ്ടതാണ്. ഇതിനായി പല കാര്യങ്ങൾ ശ്രദ്ധാപൂർവം പരിഗണിക്കേണ്ടതുണ്ട്.
അനുയോജ്യമായ ഭൂമി കണ്ടെത്തുകയാണ് പ്രധാനം. തൃശൂർ മൃഗശാലയുടെ റീ ലൊക്കേഷൻ അനന്തമായി നീണ്ടത് ഭൂമി പ്രശ്നത്തിലായിരുന്നു. ഇതൊരു അനുഭവപാഠമാണ്. ഇപ്പോൾ ലോകമെമ്പാടും സൂ സഫാരികളാണ് നിലവിൽ വരുന്നത്. ആഫ്രിക്കൻ സഫാരിയൊക്കെ സന്ദർശിച്ചിട്ടുള്ള പൊതുജനങ്ങൾ അത്തരത്തിൽ ഒന്ന് തീർച്ചയായും പ്രതീക്ഷിക്കും.
നെയ്യാറിനടുത്ത് അഗസ്ത്യമലയുടെ ഭാഗമായ കോട്ടൂരിൽ അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സ്ഥാപിക്കാനുള്ള ഒരു വലിയ പദ്ധതി 1992ൽ വിഭാവന ചെയ്തു പണി ആരംഭിച്ചെങ്കിലും പിന്നീട് പ്രത്യേക സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ടു എന്നതും ഈ സാഹചര്യത്തിൽ പഠനവിഷയമാക്കണം. ഇതിനായി സ്ഥാപിച്ച തറക്കല്ല് ഇപ്പോഴും വനംവകുപ്പിൽ സൂക്ഷിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ രണ്ടാംഘട്ടമായി തിരുവനന്തപുരം മൃഗശാലയുടെ റീ ലൊക്കേഷനും ലക്ഷ്യമിട്ടിരുന്നു.
കേന്ദ്ര നിയമം അനുസരിച്ചു മൃഗശാല വനസംരക്ഷണ പ്രവർത്തനമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ നിയമ ഭേദഗതി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പുത്തൂരിലെ പാർക്ക് സ്ഥാപിച്ചിട്ടുള്ളതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. എന്നാൽ, റിസർവ് വനം ഇതിനായി തുടക്കത്തിലേ പരിഗണിക്കാതിരിക്കുന്നതാകും ഉചിതം. മൃഗശാലയും വനം-വന്യജീവി ആവാസ വ്യവസ്ഥയും തുടർച്ചയായി വരാതിരിക്കുന്നതാണ് അഭികാമ്യം.
ഇതിനായി വനമേഖലയോടടുത്തു നിലവിലുള്ള എസ്റ്റേറ്റുകൾ പരിഗണിക്കാവുന്നതാണ്. ഒരു സൂ സഫാരി സ്ഥാപിക്കുന്നതിന് കുറഞ്ഞത് 600 ഏക്കർ സ്ഥലം ആവശ്യമാണ്. കുറഞ്ഞ ചെലവിൽ ഏറ്റെടുക്കാവുന്ന ഇത്തരം ഭൂമി വനമേഖലയോടു ചേർന്ന് നെയ്യാർ-കോട്ടൂർ ഭാഗത്തു ലഭ്യമാണ്.
സൂ നടത്തിപ്പ് ഒരിക്കലും സന്ദർശക ഫീ മാത്രം കൊണ്ടു സാധ്യമല്ല. കൊമേർഷ്യൽ ഏരിയകൂടി ആവശ്യമാണ്. വനേതര ഭൂമിയിൽ ഇതു സാധ്യമാണ്. അതുപോലെ, സംസ്ഥാന ബജറ്റ് വഴി സ്ഥലമെടുപ്പുൾപ്പടെ ഏതാണ്ട് 750 കോടി രൂപ മുതൽമുടക്കു വേണ്ടിവരുന്ന ഈ പദ്ധതി നടപ്പാക്കുക അസാധ്യമായിരിക്കും. പ്രത്യേക സാമ്പത്തിക സ്രോതസ് കണ്ടെത്തേണ്ടതുണ്ട്.
മഹാരാഷ്ട്ര പൂനയ്ക്കടുത്തു ഗോരേവാദ എന്ന സ്ഥലത്തു പബ്ലിക് പ്രൈവറ്റ് വെഞ്ചർ ആയി ഇത്തരത്തിൽ സുവോളജിക്കൽ പാർക്ക് സ്ഥാപിക്കുന്നുണ്ട്. ഇത്തരം പദ്ധതികൾക്കുള്ള മൂലധന സ്വരൂപണത്തിനു വഴികൾ പലതുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ചരിത്രം ഇതെല്ലാം ഉൾക്കൊള്ളുന്നതാണ്.
(റിട്ട. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായ ലേഖകൻ തൃശൂർ
സുവോളജിക്കൽ പാർക്കിന്റെ സ്പെഷ്യൽ ഓഫീസറായിരുന്നു)
Leader Page
“മനുഷ്യനിൽ അന്തർലീനമായ പൂർണതയുടെ പ്രകാശനമാണ് വിദ്യാഭ്യാസം” എന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. ഈ വിദ്യാഭ്യാസം എന്ന്, എവിടെ, ആർക്കൊക്കെ ലഭ്യമാകും എന്ന ചോദ്യത്തിനുള്ള ആധുനിക ഉത്തരമാണ് ഡിജിറ്റൽ സാങ്കേതികവിദ്യ.
നാലാം വ്യവസായ വിപ്ലവത്തിന്റെ ഈ കാലത്ത് കൃത്രിമബുദ്ധിയും (എഐ) ഡാറ്റാ അനലിറ്റിക്സും ഓട്ടോമേഷനും തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ, ഒരിക്കൽ നേടിയ ബിരുദംകൊണ്ടുമാത്രം ജീവിതകാലം മുഴുവൻ മുന്നോട്ടു പോകാൻ കഴിയില്ലെന്ന യാഥാർഥ്യം വ്യക്തമാകുന്നു. തുടർച്ചയായ പഠനവും പുതിയ നൈപുണ്യങ്ങൾ സ്വായത്തമാക്കലും അത്യന്താപേക്ഷിതമായ ഇക്കാലത്ത് പരമ്പരാഗത ക്ലാസ് മുറികളുടെ അതിരുകൾ ലംഘിച്ച് ഓൺലൈൻ പഠനം വലിയൊരു വിപ്ലവത്തിന് വഴിതുറന്നിരിക്കുകയാണ്.
സാധ്യതകളും അവസരങ്ങളും
ഓൺലൈൻ വിദ്യാഭ്യാസം തുറന്നുനൽകുന്ന സാധ്യതകളും അവസരങ്ങളും അനന്തമാണ്. ഇഷ്ടമുള്ള വിഷയങ്ങൾ, ഇഷ്ടമുള്ള സമയത്ത്, സ്വന്തം സമയത്ത് പഠിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഓരോ പഠിതാവിന്റെയും ഗ്രഹണശേഷിയും കാര്യങ്ങൾ മനസിലാക്കിയെടുക്കാനുള്ള വേഗവും വ്യത്യസ്തമാണ്; പരമ്പരാഗത ക്ലാസ് മുറികളിൽ വേഗത്തിൽ പഠിക്കുന്നവരോടൊപ്പം എത്താനാകാതെ ചില കുട്ടികൾ വിഷമിക്കുമ്പോൾ, വേഗം കുറഞ്ഞവർക്കായി ക്ലാസുകൾ ഇഴഞ്ഞുനീങ്ങുന്നത് സമർഥരിൽ മടുപ്പുണ്ടാക്കുന്നു. എന്നാൽ, ഓൺലൈൻ പഠനത്തിൽ ഈ പ്രശ്നമില്ല.
സ്വന്തം സൗകര്യത്തിനനുസരിച്ച് സമയം കണ്ടെത്താനും പഠനവേഗം ക്രമീകരിക്കാനും അവസരം നൽകുന്നു. സാമ്പത്തികമോ കുടുംബപരമോ ആയ ബുദ്ധിമുട്ടുകൾ മൂലം വീടുവിട്ടുപോയി പഠിക്കാൻ കഴിയാത്തവർക്കും ഗ്രാമങ്ങളിലുള്ളവർക്കും ജോലി ചെയ്യുന്നവർക്കും വിദേശ സർവകലാശാലകളുടെ കോഴ്സുകളും ക്ലാസുകളും വീട്ടിലിരുന്ന് പഠിക്കാം. യാത്ര, താമസം എന്നിവയ്ക്കുള്ള വലിയ ചെലവുകൾ ഒഴിവാക്കി സൗജന്യമായോ കുറഞ്ഞ ഫീസിലോ പഠനം സാധ്യമാകുന്നുവെന്നത് സാമ്പത്തികമായി വലിയൊരു നേട്ടമാണ്.
ഇന്ത്യയിലെ ‘സ്വയം’ (SWAYAM), ദീക്ഷ, സ്വയംപ്രഭ, എൻപിടിഇഎൽ (NPTEL) തുടങ്ങിയ പ്ലാറ്റ്ഫോമുകളും അന്താരാഷ്ട്ര തലത്തിലെ edX, Coursera, Udemy തുടങ്ങിയ ‘മൂക്ക്’ (MOOC) കോഴ്സുകളും ഉന്നതവിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘സ്വയം’ പ്ലാറ്റ്ഫോമിൽ ഇതിനകം ആറു കോടിയിലധികം എൻറോൾമെന്റുകളും 62 ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകളും രേഖപ്പെടുത്തിക്കഴിഞ്ഞു എന്നത് ഈ രംഗത്തെ ജനപ്രീതി വ്യക്തമാക്കുന്നു.
അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ (AISHE) 2023-24 അനുസരിച്ച് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ എൻറോൾമെന്റ് 4.50 കോടിയായി ഉയർന്നെങ്കിലും 18-23 പ്രായപരിധിയിലെ മൊത്ത പ്രവേശന അനുപാതം (GER) 30 ശതമാനം മാത്രമാണ്. 2035ഓടെ ഇത് 50 ശതമാനമാക്കുകയെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം കൈവരിക്കണമെങ്കിൽ ഓൺലൈൻ-വിദൂര പഠനമാർഗങ്ങൾ അനിവാര്യമാണ്. കേവലം പാഠങ്ങൾ കേൾക്കുക എന്നതിലുപരി വീഡിയോ ക്ലാസുകൾ, ഓൺലൈൻ ചർച്ചാവേദികൾ (Discussion Forums), ക്വിസുകൾ എന്നിവ വഴി പഠനം കൂടുതൽ എളുപ്പമാകുന്നു. കൈറ്റിന്റെ (KITE) ഹൈടെക് ക്ലാസ് മുറികളിലൂടെയും വിക്ടേഴ്സ് ചാനലിലൂടെയും കേരളവും ഈ ഡിജിറ്റൽ രംഗത്ത് മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്.
വെല്ലുവിളികളും ഡിജിറ്റൽ അസമത്വവും
എന്നാൽ, ഈ വളർച്ചയ്ക്ക് വലിയൊരു മറുവശവുമുണ്ട്. രാജ്യത്ത് നഗരങ്ങളിൽ നൂറു പേർക്ക് 126.80 ഇന്റർനെറ്റ് കണക്ഷനുകളുള്ളപ്പോൾ ഗ്രാമങ്ങളിൽ അത് 48.31 മാത്രമാണെന്നത് വലിയ ഡിജിറ്റൽ അസമത്വം ചൂണ്ടിക്കാണിക്കുന്നു. അസർ (ASER) 2024 റിപ്പോർട്ട് പ്രകാരം ഗ്രാമീണ മേഖലയിലെ 14-16 വയസുകാരിൽ 89.1 ശതമാനത്തിന്റെ വീടുകളിൽ സ്മാർട്ട് ഫോൺ ലഭ്യമാണ്. എങ്കിലും പഠനാവശ്യത്തിന് അതുപയോഗിച്ചത് 57 ശതമാനം കുട്ടികൾ മാത്രമാണ്; 76 ശതമാനവും സമൂഹമാധ്യമങ്ങൾക്കാണ് ഫോൺ ഉപയോഗിച്ചത്. സ്വന്തമായി ഫോണുള്ളവരിൽ ആൺകുട്ടികൾ 36.2 ശതമാനവും പെൺകുട്ടികൾ 26.9 ശതമാനവുമാണെന്ന ലിംഗ അസമത്വവും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്മാർട്ട് ഫോൺ കൈയിലുണ്ടാകുന്നതും അത് പഠനത്തിന് ഉപയോഗിക്കപ്പെടുന്നതും രണ്ടാണ് എന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. ഇതിനു പുറമേ, പഠനസഹായികളിൽ ഭൂരിഭാഗവും ഇംഗ്ലീഷിലായതും സ്ക്രീനിനു മുന്നിലെ അമിത സമയം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും വലിയ വെല്ലുവിളിയാണ്.
ചുരുക്കത്തിൽ, ഓൺലൈൻ പഠനം പരമ്പരാഗത ക്ലാസ് മുറികൾക്ക് പൂർണമായും പകരമാകുന്ന ഒന്നല്ല; മറിച്ച്, അവയെ സഹായിക്കുന്ന മികച്ചൊരു സഹായസംവിധാനം മാത്രമാണ്. ഒരു സാങ്കേതികവിദ്യക്കും അധ്യാപകന്റെ സ്ഥാനത്തിനോ മാനുഷിക മൂല്യങ്ങൾക്കോ പകരമാകാൻ കഴിയില്ല. സാങ്കേതികവിദ്യ ലഭ്യമാക്കുന്നതോടൊപ്പം അത് ശരിയായ രീതിയിൽ പഠനത്തിന് ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഉന്നതവിദ്യാഭ്യാസം സമൂഹത്തിലെ അവസാനത്തെ വിദ്യാർഥിയിലേക്കും തുല്യമായി എത്തുമ്പോൾ മാത്രമേ ‘വിദ്യാധനം സർവധനാൽ പ്രധാനം’ എന്ന പഴമൊഴി പൂർണമായ അർഥത്തിൽ സഫലമാകുകയുള്ളൂ.
(കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗം മേധാവിയാണ് ലേഖകൻ)
Kerala
തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലിസ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് സിപിഒയും കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയുമായ ജി.ബി. ബിജുവിനെയാണ് (53) വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നെടുമങ്ങാട് പനവൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഈ വർഷം മാർച്ചിലാണ് നെടുമങ്ങാട് പൊലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണ വേളയിൽ പരിക്കേറ്റയാളെ ബിജു ഫോണിൽ നിരന്തരം ബന്ധപ്പെടുകയും, ഇൻഷുറൻസ് ക്ലെയിം ലഭിക്കണമെങ്കിൽ താൻ നിർദ്ദേശിക്കുന്ന അഭിഭാഷകന് കേസ് ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതിക്കാരൻ ഇതിന് തയാറായിരുന്നില്ല. തുടർന്ന് പരാതിക്കാരൻ മറ്റൊരു അഭിഭാഷകനെ വക്കാലത്ത് ഏൽപ്പിക്കുകയായിരുന്നു.
കേസ് രേഖകളുടെ പകർപ്പുകൾ നൽകുന്നതിനായി ബിജു പുതിയ അഭിഭാഷകനെ ഫോണിൽ വിളിച്ച് ഇരുപതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും വലിയ തുക കൈവശമില്ലെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന്, ഒരു ഫയലിന്റെ ആദ്യ ഗഡുവായി പതിനായിരം രൂപ വെള്ളിയാഴ്ച നൽകണമെന്ന് ബിജു നിർദ്ദേശിച്ചു.
ഇതുസംബന്ധിച്ച് അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ നെടുമങ്ങാട് പൊലിസ് സ്റ്റേഷന് സമീപത്ത് വച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലി തുകയായ പതിനായിരം രൂപ വാങ്ങുന്നതിനിടയിലാണ് ബിജു വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.
Kerala
കണ്ണൂർ: സർക്കാർ നൽകിയ ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ ആഡംബരകാർ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ റേഞ്ച് റോവർ കാർ മന്ത്രി കെ.എം. ഷാജി തിരികെ നൽകി. കെഎംസിസി നേതാവ് യാക്കൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ. കണ്ണൂർ തില്ലങ്കേരിയിലെ യാക്കൂബിന്റെ വീട്ടിലാണ് മന്ത്രി കാർ തിരികെയെത്തിച്ചത്.
പ്രവാസി മലയാളിയായ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കോടി വിലയുള്ള ആഡംബര കാറാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി മന്ത്രി ഉപയോഗിച്ചിരുന്നത്. ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ആഡംബര കാർ സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് ഉപയോഗിക്കുന്നതെന്നാരോപിച്ച് ഇടതുപക്ഷം രംഗത്തെത്തിയിരുന്നു.
മന്ത്രിയുടെ സ്വന്തം വാഹനം അല്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ ഉപയോഗിക്കുന്നത് തെറ്റാണെന്നും പൊതുഭരണ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് സ്വകാര്യ വാഹനത്തിൽ സ്റ്റേറ്റ് നമ്പർ ഉപയോഗിച്ചതെന്നും പ്രതിപക്ഷം പ്രചാരണം നടത്തി.
സർക്കാർ വാഹനം ഉപയോഗിക്കാതെ ആഡംബര വാഹനം ഉപയോഗിക്കുന്നത് ദുരൂഹമാണെന്നും എന്തെങ്കിലും വഴിവിട്ട സഹായം ചെയ്തതിന്റെ പ്രതിഫലമാണോ എന്ന് പരിശോധിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ലോക്ക് ബുക്കോ കൃത്യമായ രേഖകളോ ഇല്ലാതെയാണ് വാഹനം ഉപയോഗിക്കുന്നതെന്നും ആരോപണമുയർന്നിരുന്നു.
എന്നാൽ, സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതിന്റെ പേരിൽ സർക്കാരിൽ നിന്ന് ഒരു രൂപ പോലും വാങ്ങുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. സർക്കാർ ഔദ്യോഗികമായി നൽകിയ ഇന്നോവ ക്രിസ്റ്റ കാർ 4,00,000 കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര യാത്രകൾക്ക് അത് ഉപയോഗിക്കാൻ പറ്റാത്തത് കൊണ്ടാണ് സ്വകാര്യവാഹനം ഉപയോഗിക്കേണ്ടി വന്നതെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.
വാഹനത്തിൽ സ്റ്റേറ്റ് നമ്പർ ഒട്ടിച്ചത് സർക്കാരിന്റെ അനുമതിയോടെയാണെന്നും ഇന്ധനം നിറയ്ക്കാനും വാടകയിനത്തിലും സർക്കാരിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വിവാദങ്ങളെ തുടർന്നാണ് ഒടുവിൽ മന്ത്രി വാഹനം തിരികെ നൽകിയത്.
Kerala
അടൂർ: അടൂരിൽ ആംബുലൻസ് അപകടത്തിൽപെട്ടു. അടൂർ പുതുശേരി ഭാഗത്തുവച്ച് വിദേശ വനിതയുടെ മൃതദേഹവുമായി പോയ ആംബുലൻസാണ് അപകടത്തിൽപെട്ടത്.
അപകടത്തിൽ ആംബുലൻസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷൈജുവിന് പരിക്കേറ്റു. കോട്ടയത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപെട്ടത്.
Kerala
കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരത്തിന് മുൻ ഗവർണർറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.
മാതാ അമൃതാനന്ദമയി മഠത്തിന്റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 26ന് വൈകുന്നേരം കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി പുരസ്ക്കാരം നൽകിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണൻ, ഡോ. എം. ലക്ഷ്മീകുമാരി, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് പുരസ്ക്കാര നിർണയം നടത്തിയത്.
ഭാരതീയ തത്ത്വചിന്തയിലും ആദ്ധ്യാത്മികതയിലും അഗാധമായ ജ്ഞാനമുള്ള വ്യക്തിയാണ് ശ്രീധരൻ പിള്ള. ഈശ്വരനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധമാണ് ആദ്ധ്യാത്മികതയുടെ കാതൽ എന്ന വീക്ഷണം അദ്ദേഹത്തിന്റെ ജീവിതത്തിലും എഴുത്തുകളിലും പ്രസംഗങ്ങളിലുമെല്ലാം തെളിഞ്ഞു കാണാം എന്ന് സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു.
നിയമ-രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഭരണഘടന പദവി വഹിക്കുമ്പോഴും സാഹിത്യ- വൈജ്ഞാനിക മേഖലകളില്‍ ശ്രീധരന്‍പിള്ള നടത്തിയ ഇടപെടലുകള്‍ ഏറെ പ്രസംശനീയമാണ്. കവിത, പ്രബന്ധങ്ങൾ, നിയമവിഷയങ്ങൾ, യാത്ര വിവരണങ്ങൾ, രാഷ്ട്രീയ വിശകലനങ്ങൾ, ആദ്ധ്യാത്മിക ദാര്ശിനിക കാഴ്ചപ്പാടുകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളെയും പരാമര്‍ശിക്കുന്ന 270 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ശ്രീധരന്‍പിള്ള.
Kerala
പാലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. മുൻ ഗവൺമെന്റ് കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലെത്തി നാല് മാസം മാത്രം പിന്നിടുന്ന സർക്കാരിന്റെ മേൽ ഇതിന്റെ ഉത്തരവാദിത്തം കെട്ടിവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് വൺ മിനിമം മാർക്ക് സംവിധാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. മിനിമം മാർക്ക് സംവിധാനം ഈ വർഷത്തേക്ക് മാത്രമാണ് ഒഴിവാക്കിയത്. കഴിഞ്ഞ സർക്കാർ മിനിമം മാർക്ക് പരിഷ്കാരം കൊണ്ടുവരാൻ ശ്രമം തുടങ്ങിയെങ്കിലും അതിന്റെ ഫയലുകൾ നീട്ടിവെക്കുകയായിരുന്നു.
തുടർന്ന് ഈ വർഷം മുതൽ ഇത് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പെട്ടെന്ന് അങ്ങനെയൊരു പരിഷ്കാരം നടപ്പിലാക്കേണ്ടതില്ലെന്നാണ് യുഡിഎഫ് സർക്കാരിന്റെ നിലപാട്. കൃത്യമായ പഠനവും വിശദമായ കൂടിയാലോചനകളും നടത്തിയശേഷം മാത്രമെ ഈ കാര്യത്തിൽ തീരുമാനമെടുക്കൂമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നിരന്തരം അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനൽ കുമാർ ശശിധരൻ പങ്കുവച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയിൽ നടി ചൂണ്ടിക്കാട്ടി.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരെയുണ്ടായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ ആറ് ദിവസമായി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിവരികയാണ്.
Kerala
കോട്ടയം: ഇല്ലിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലിസിന് നേരെ അതിക്രമം നടത്തിയ കെഎസ്ഇബി ലൈൻമാൻ പിടിയിൽ. നാട്ടകം കെഎസ്ഇബി സെക്ഷനിലെ ലൈൻമാനായ മനോജാണ് മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തത്.
ശനിയാഴ്ച രാവിലെ കോട്ടയം വെസ്റ്റ് പൊലിസിന്റെ നേതൃത്വത്തിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മദ്യപിച്ചെത്തിയ പ്രതി ഉദ്യോഗസ്ഥരുടെ നിർദ്ദേശം അവഗണിച്ച് വാഹനം നിർത്താതെ പോകാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പൊലിസ് വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തിയപ്പോൾ ഇയാൾ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും കടക്കുകയായിരുന്നു.
കോട്ടയം വെസ്റ്റ് പൊലിസ് സ്റ്റേഷൻ എസ്ഐ സലീം കുമാറിനും സഹപ്രവർത്തകർക്കും നേരെയാണ് ആക്രമണമുണ്ടായത്. ഉദ്യോഗസ്ഥർ ഉടൻതന്നെ പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
Sports
നഗോയ: ഇരുപതാം ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ വർണാഭമായ തുടക്കം. ഗെയിംസ് നഗരമായ നഗോയയിലെ പലോമ മിസൂഹോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് നടന്ന ഗാംഭീര്യമുള്ള ഉദ്ഘാടനച്ചടങ്ങോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്.
ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷേഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനി ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.
മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള വലിയ ഇന്ത്യൻ സംഘത്തെ വനിതാ ഷൂട്ടിംഗ് താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മനു ഭാക്കറും കബഡി താരം പവൻ സെഹ്റാവത്തും ചേർന്ന് നയിച്ചു. ഇത്തവണത്തെ ഗെയിംസിൽ 29 മലയാളി താരങ്ങൾ ഉൾപ്പെടെ ആകെ 499 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്നത്. രാജ്യത്തിനായി മികച്ച നേട്ടങ്ങൾ കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം കളത്തിലിറങ്ങുന്നത്.
Kerala
കണ്ണൂര്‍: ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 14 വര്‍ഷത്തിനുശേഷം പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി ആനന്ദിനെയാണ് കണ്ണൂര്‍ സിറ്റി പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
2012 ഡിസംബറിലാണ് അഴീക്കോട് സ്വദേശി മണികണ്ഠനെ പ്രതി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഈ കേസില്‍ വളപട്ടണം പൊലിസ് അറസ്റ്റ് ചെയ്ത ആനന്ദ്, പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു പ്രതിയുടെ ഒളിവുജീവിതം. ഇതിനിടെ 2021ല്‍ തമിഴ്നാട്ടില്‍ നടന്ന മറ്റൊരു കൊലപാതകക്കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലിസ് കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ഒടുവില്‍ കോയമ്പത്തൂരില്‍ വച്ച് പ്രതി പിടിയിലായത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ഹർജി സെപ്റ്റംബർ 23ന് പരിഗണിക്കും. ആന്റോ അഗസ്റ്റിനെതിരെ സൈബർ പൊലിസാണ് കേസ് എടുത്തത്. പിന്നീട് കളമശേരി പൊലിസിന് കൈമാറുകയായിരുന്നു.
അതേസമയം, അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശംവച്ച കേസിൽ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു.
National
ലക്നോ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ അമിതവേഗത്തിലെത്തിലെത്തിയ കാറിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. റോഡിലൂടെ നടന്നുപോവുകയായിരുന്ന നാല് വിദ്യാർഥികളുടെ നേരെയാണ് കാർ ഇടിച്ചുകയറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളുടെ നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികൾ റോഡിലേക്ക് തെറിച്ചുവീണു.
അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലിസ് വാഹനം കണ്ടെത്താനും ഡ്രൈവറെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലിസ് അറിയിച്ചു.
Kerala
സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനധികൃത മദ്യം കണ്ടെത്തിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിനുമായി തെളിവെടുപ്പ്. വയനാട് വാഴവറ്റയിലെ മൂങ്ങനാനിയില്‍ വീട്ടില്‍ ആന്റോയെ എത്തിച്ചാണ് തെളിവെടുപ്പ്. വീടിന്റെ ഉടമസ്ഥത സംബന്ധിച്ച് കോടതിയില്‍ വലിയ വാദങ്ങള്‍ നടന്നിരുന്നു.
നിലവില്‍ എക്സൈസ് കസ്റ്റഡിയിലാണ് ആന്റോ അഗസ്റ്റിന്. ഞായറാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്. വാഴ വറ്റയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം ഏതു മാര്‍ഗമാണ് കൊണ്ടുവന്നതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് എക്സൈ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം എവിടെ നിര്‍മിച്ചു എന്നും കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. മദ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.
നാല് ദിവസത്തേക്കുള്ള കസ്റ്റഡി അപേക്ഷയാണ് എക്സൈസ് നല്‍കിയിരുന്നതെങ്കിലും തെളിവെടുപ്പിനായി 24 മണിക്കൂര്‍ കോടതി അനുവദിക്കുകയായിരുന്നു.
Kerala
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിക്കാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ സർക്കാരുകൾക്കെല്ലാം വൈദ്യുതി പ്രതിസന്ധിയിൽ ഉത്തരവാദിത്തമുണ്ടെന്നും യുഡിഎഫ് സർക്കാരിനെ വിമർശിക്കാൻ സമയമായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെ വിമർശിപ്പിക്കണമെന്ന് മാധ്യമങ്ങൾ വിചാരിക്കുന്നതിൽ ദുഷ്ടാലാക്ക് ഉണ്ടെന്നും സുരേഷ്ഗോപി വിമർശിച്ചു.
വെള്ളിയാഴ്ചയും നൂറ് ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന വൈദ്യുതി ഉപയോഗം. നിയന്ത്രണം ഒഴിവാക്കാൻ തത്സമയ വിപണിയില്‍ നിന്ന് ഉയർന്ന വിലക്ക് കെഎസ്ഇബി കൂടുതല്‍ വൈദ്യുതി വാങ്ങിയിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും നാടകീയ രംഗങ്ങൾ. രജി നഗറിലെ തൃണമൂൽ കോൺഗ്രസ് മമത വിഭാഗം സ്ഥാനാർഥി റബീയുൽ ആലം ചൗധരി തന്റെ നാമനിർദേശ പത്രിക പിൻവലിക്കില്ലെന്ന് വ്യക്തമാക്കി.
മമത ബാനർജിയുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള തീരുമാനം താൻ തിരുത്തുന്നു. ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും. മമത ബാനർജി എന്നോട് സംസാരിച്ചതിന് ശേഷമാണ് ഞാൻ എന്റെ തീരുമാനം പുനഃപരിശോധിച്ചതെന്നും റാബിയുൽ ആലം ചൗധരി പറഞ്ഞു.
അതേസമയം നന്ദിഗ്രാമിൽ മമത നിർത്തിയ സ്ഥാനാർഥി സഞ്ചിത ദേ കഴിഞ്ഞദിവസം പത്രിക പിൻവലിച്ചിരുന്നു. ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടശേഷമാണ് പത്രിക പിൻവലിച്ചത്.
തൃണമൂലിന് സ്ഥാനാർഥിയില്ലാതായതോടെ മമത ബാനർജി കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ഈ സ്ഥാനാർഥി കൊലപാതകക്കേസിൽ അറസ്റ്റിലാവുകയും ചെയ്തു.
2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടെയുള്ള ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായത്.
വ്യാഴാഴ്ച അർധരാത്രിയോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ടിഎംസിയുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. മമത, ഋതബ്രത വിഭാഗങ്ങളുടെ പോരിനിടയിലാണ് ഈ നടപടി.
National
ന്യൂഡൽഹി: കണ്ണ് പരിശോധന നടത്താമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് സ്ത്രീയെ മയക്കിക്കിടത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഡൽഹിയിലെ കേശവ് പുരത്താണ് സംഭവം. വികാസ് (32) എന്ന യുവാവാണ് പിടിയിലായത്.
പീഡനത്തിനിരയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണിന്റെ പരിശോധനയ്ക്കായി വികാസ് അയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
വീട്ടിലെത്തിയ ഉടൻ തന്നെ ഇയാൾ തന്നെ ബോധരഹിതയാക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് സ്ത്രീ പൊലിസിന് മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പതിനഞ്ചുകാരിക്ക് മാറിനൽകിയ എക്സ്-റേയുടെ അടിസ്ഥാനത്തിൽ ചികിത്സ നല്കിയ സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.
കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും ഉചിതമായ നടപടിയെടുക്കാനാണ് കോന്നി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റേഡിയോളജി, പള്‍മനറി വകുപ്പുകളിലെ ഡോക്ടര്‍മാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്സ്-റേ രോഗിക്ക് നല്‍കിയതില്‍ കൗണ്ടറിലെ ജീവനക്കാര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ സൂപ്രണ്ടിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ തുടര്‍നടപടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്വീകരിക്കും.
ഇക്കഴിഞ്ഞ പതിനാലാം തീയതി കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് പെണ്‍കുട്ടി കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്സ്-റേ എടുക്കുകയും പരിശോധനയ്ക്ക് ശേഷം മരുന്ന് കുറിച്ചു നല്‍കുകയും ചെയ്തു.
എന്നാല്‍ മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടലിന് യാതൊരു കുറവും വരാതിരുന്നതിനെത്തുടര്‍ന്ന് പെണ്‍കുട്ടി തുടര്‍ചികിത്സയ്ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയെ സമീപിക്കുകയായിരുന്നു. അവിടെയുള്ള ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് കോന്നി മെഡിക്കല്‍ കോളജില്‍ നിന്നും നല്കിയ എക്സ്-റേ മാറിപ്പോയതാണെന്നും അത് 86 കാരിയായ മറ്റൊരു വയോധികയുടേതാണെന്നും വ്യക്തമായത്.
ചികിത്സാപ്പിഴവ് പുറത്തുവന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം കോന്നി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നല്‍കുകയായിരുന്നു. ഗുരുതരമായ ഈ വീഴ്ചയില്‍ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, കോന്നി എസ്എച്ച്ഒ എന്നിവരോട് ബാലാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ് വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് രാജു പി. നായരുടെ മൊഴി കളമശേരി പൊലിസ് രേഖപ്പെടുത്തി. ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പൊലിസ് കേസ് എടുത്തത്.
റിപ്പോര്‍ട്ടര്‍ ചാനലില്‍ എസ്ഐടി നടത്തിയ റെയ്ഡിന് പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിയുടെ രണ്ടാം കല്യാണത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല എന്ന് ആന്റോ അഗസ്റ്റിന് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പൊതുമധ്യത്തില്‍ അവഹേളിക്കുന്ന വ്യാജ ആരോപണമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി രാജു പി. നായര്‍ കളമശേരി പൊലിസില്‍ പരാതി നല്‍കിയത്.
ബൈന്ദൂര് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കം കൈവശമുണ്ടെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ അവകാശവാദം. രാജു പി. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലിസ് കേസ് എടുത്തിരുന്നു.
വ്യാജ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് രാജു പി. നായര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉള്‍പ്പെടെ റെയ്ഡ് നടന്നപ്പോള്‍ ആരോപണം ആന്റോ വീണ്ടും ആവര്‍ത്തിച്ചു. ഇതിന് പിന്നില്‍ ബ്ലാക്ക് മെയില്‍ തന്ത്രമാണ്. വ്യാജ രേഖ പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കണമായിരുന്നുവെന്നും രാജു പി. നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
National
മുംബൈ: ബോംബെ ഐഐടിയിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അധികൃതർക്കെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്ത്. എനർജി സയൻസ് എൻജിനിയറിംഗ് രണ്ടാം വർഷ വിദ്യാർഥി സാഹിൽ വാകോഡെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാറ്റ്ജിപിടി ഉപയോഗിച്ച് കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് അധ്യാപകർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വിദ്യാർഥി ജീവനൊടുക്കിയതെന്നാണ് സഹപാഠികൾ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സാഹിലിനെ അധ്യാപകർ പിടികൂടിയത്. ഇതേ തുടർന്ന് അധ്യാപകർ കുട്ടിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും ഈ കാലയളവിൽ ഹോസ്റ്റലിൽ നിൽക്കാൻ അനുവാദമില്ലെന്നും പറഞ്ഞെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് സാഹിൽ ജീവനൊടുക്കിയതെന്നും വിദ്യാർഥികൾ പറഞ്ഞു. മകന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്ന് സാഹിലിന്റെ കുടുംബവും ആവശ്യപ്പെട്ടു.
അതേസമയം, വിദ്യാർഥികളുടെ ആരോപണങ്ങൾ ഐഐടി അധികൃതർ തള്ളി. കോപ്പിയടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സാഹിലിനെ വിളിച്ചുവരുത്തി ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സസ്പെൻഷനോ നടപടിയോ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയിരുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ബോംബെ ഐഐടി കാമ്പസിൽ മൂന്നാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂലൈയിലും സമാനമായ രീതിയിൽ രണ്ടാം വർഷ വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അട്ടിമറികൾ തുടരുന്നു. നന്ദിഗ്രാമിലെ സ്ഥാനാർഥിക്ക് പിന്നാലെ രജി നഗറിൽ മമത വിഭാഗം നിർത്തിയ സ്ഥാനാർഥിയും നാമനിർദേശ പത്രിക പിൻവലിക്കും.
മമത വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്ന റബീയുൽ ആലം ചൗധരിയാണ് പത്രിക പിൻവലിക്കുന്നത്. ഇതോടെ ഒക്ടോബർ ആറിന് ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മമത വിഭാഗത്തിന് സ്ഥാനാർഥികളില്ലാതാകും.
നന്ദിഗ്രാമിൽ മമത നിർത്തിയ സ്ഥാനാർഥി സഞ്ചിത ദേ കഴിഞ്ഞദിവസം പത്രിക പിൻവലിച്ചിരുന്നു. ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടശേഷമാണ് പത്രിക പിൻവലിച്ചത്. തൃണമൂലിന് സ്ഥാനാർഥിയില്ലാതായതോടെ മമത ബാനർജി കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കകം ഈ സ്ഥാനാർഥി കൊലപാതകക്കേസിൽ അറസ്റ്റിലാവുകയും ചെയ്തു.
2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടെയുള്ള ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ അറസ്റ്റിലായത്.
വ്യാഴാഴ്ച അർധരാത്രിയോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ടിഎംസിയുടെ പേരും ചിഹ്നവും മരവിപ്പിച്ചിരുന്നു. മമത, ഋതബ്രത വിഭാഗങ്ങളുടെ പോരിനിടയിലാണ് ഈ നടപടി.
Kerala
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല. നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്ന് മുരളീധരൻ പറഞ്ഞു.
പിണറായി വിജയനുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്ന് അദ്ദേഹം മറുപടി നൽകി.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികളും നേതാക്കളും പലരിൽ നിന്നും സംഭാവനകൾ സ്വീകരിക്കാറുണ്ട്. അതിനെ കൈക്കൂലിയായി കാണാൻ കഴിയില്ല. എന്നാൽ, യാതൊരു സേവനവും ചെയ്യാതെ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് പണം വാങ്ങുന്നത് വ്യക്തമായ അഴിമതിയാണെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.
International
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അയൽ രാജ്യമായ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചതിന് പിന്നാലെയാണ് തലസ്ഥാന നഗരത്തിലും ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.
ജൂലൈയിൽ യെമൻ സംഘർഷം രൂക്ഷമായതിനു ശേഷം ഇതാദ്യമായാണ് സൗദി തലസ്ഥാനത്തെ നേരിട്ട് ബാധിക്കുന്ന രീതിയിൽ സുരക്ഷാ ഭീഷണിയുണ്ടാകുന്നത്. പുലർച്ചെ മൂന്നോടെയാണ് റിയാദിലെ പ്രദേശവാസികൾക്ക് വ്യോമാക്രമണ ഭീഷണി മുന്നറിയിപ്പ് സന്ദേശം ലഭിച്ചത്.
ആക്രമണ സാധ്യതയുള്ളതിനാൽ എല്ലാവരും വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് നിർദേശത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ രണ്ട് വൻ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയുണ്ടായി. എന്നാൽ, അര മണിക്കൂറിനു ശേഷം സിവിൽ ഡിഫന്‍സ് ഏജന്‍സി ജാഗ്രതാ നിർദേശം പിൻവലിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ ബറേലി ജില്ലയിൽ കടിച്ച പാമ്പുമായി ചികിത്സ തേടി യുവാവ് ആശുപത്രിയിലെത്തി. വാട്ടർ പമ്പിന്റെ അടിയിൽ കണ്ട പാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അതുൽ (36) എന്ന യുവാവിന്റെ കൈക്ക് കടിയേറ്റത്.
തുടർന്ന് ഇയാൾ തന്നെ കടിച്ച പാമ്പിനെ ജീവനോടെ പിടിച്ച് പ്ലാസ്റ്റിക് ബാഗിലാക്കി ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു. ആശുപത്രിയിലെത്തിയ അതുൽ കടിയേറ്റ പാമ്പ് ബാഗിലാണുള്ളതെന്ന് ഡോക്ടർമാരോട് പറഞ്ഞു.
ബാഗ് തുറന്ന് പാമ്പിനെ കാണിച്ചതോടെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഭയന്നു. തനിക്ക് കൃത്യമായ ചികിത്സ ലഭിക്കാൻ വേണ്ടിയാണ് പാമ്പുമായി ആശുപത്രിയിലെത്തിയതെന്നാണ് അതുൽ പറഞ്ഞത്.
ഉടൻതന്നെ യുവാവിന് ആവശ്യമായ ചികിത്സ നൽകി. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ തിളച്ച എണ്ണയൊഴിച്ച പ്രതി പിടിയിൽ. ബിഹാർ സ്വദേശി രഞ്ജിത് കുമാർ ഗുപ്തയാണ് (40) ഭാര്യ ഗുഞ്ജ മദേശിയയെ (38) കൊലപ്പെടുത്തിയത്.
ബിഹാർ സ്വദേശികളായ ഇവർ രണ്ട് മക്കളോടൊപ്പം ബംഗളൂരുവിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുകൾ പതിവായിരുന്നെന്ന് പൊലിസ് പറഞ്ഞു.
ഫോൺ കോളുകൾ എടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടികൾ പുറത്ത് കളിച്ചു കൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നത്. വാക്കേറ്റത്തിനൊടുവിൽ രഞ്ജിത് ഗുഞ്ജയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനും ആത്മഹത്യയാണെന്ന് വരുത്തിതീർക്കുന്നതിനുമായി ഇയാൾ എണ്ണ ചൂടാക്കി ഗുഞ്ജയുടെ മുഖത്തും ശരീരത്തിലും ഒഴിക്കുകയായിരുന്നു. പിന്നീട് വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലിസ് പിടുകൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ ഷാദ്നഗറിൽ സ്കൂളിലെ കോണിപ്പടിയിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. ഇന്ത്യൻ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി വർണിക (ഒമ്പത്) ആണ് മരിച്ചത്.
സ്കൂളിലെ കോണിപ്പടിയിലൂടെ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ വർണികയുടെ മുഖം ഇടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടി ബോധരഹിതയായി വീണു.
ഉടൻതന്നെ സ്കൂൾ അധികൃതർ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പിതാവ് ജീവനൊടുക്കി. കിഷോർ ധനകാണ് (40) മകൾ ഹിമാൻഷിയെ കൊലപ്പെടുത്തിയത്.
മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിക്കുകയും പിന്നീട് ജീവനൊടുക്കുകയുമായിരുന്നു. വീട്ടിൽ നിന്നു മൂന്ന് കുറിപ്പുകൾ പൊലിസ് കണ്ടെടുത്തു. ബിസിനസ് ആവശ്യങ്ങൾക്കായി കടം വാങ്ങിയ പണം തിരികെ ലഭിക്കാത്തതിനെത്തുടർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്ന് കുറിപ്പുകളിൽ വ്യക്തമാക്കുന്നു. മകൾ കഷ്ടപ്പെടരുതെന്ന് കരുതിയാണ് ഹിമാൻഷിയെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
പൂക്കളും ബലൂണുകളും മെഴുകുതിരികളും ഉപയോഗിച്ച് അലങ്കരിച്ച മുറിക്കുള്ളിലാണ് സംഭവം നടന്നത്. വെള്ള വസ്ത്രം ധരിപ്പിച്ച് ചോക്ലേറ്റുകളും വച്ച് മകളുടെ ജന്മദിനം പോലെ അവസാനമായി ആഘോഷിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ മുറിയിൽ ഉണ്ടായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഫ്രിഡ്ജിന് മുകളിൽ 'ഹാപ്പി ബർത്ഡേ ഹിമാൻഷി' എന്ന് എഴുതിയ പേപ്പറും കണ്ടെത്തിയിട്ടുണ്ട്.
സെപ്റ്റംബർ 14 മുതൽ സ്വന്തം വീട്ടിലായിരുന്ന ഭാര്യ മഞ്ജുബെൻ കിഷോറിനെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് സഹോദരനെ വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.