National
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിൽ.
ബിഹാറിലും ഉത്തർപ്രദേശിലും നദികളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. ഉണ്ടായേക്കാവുന്ന വെള്ളപ്പൊക്കത്തെ നേരിടാനുള്ള തയാറെടുപ്പുകളും ദ്രുതഗതിയിൽ നടക്കുന്നു.
ഈ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലേക്ക് ദേശീയ ദുരന്ത പ്രതികരണ സേനയുടെ 20 ടീമുകളെ (എൻഡിആർഎഫ്) വിന്യസിച്ചിട്ടുണ്ട്.
നേപ്പാളിൽ കാളിഗന്ധകിയായും നാരായണി എന്ന പേരിലും അറിയപ്പെടുന്ന നദി ഇന്ത്യയിലെത്തുമ്പോൾ ഗന്ധക് എന്ന പേരിൽ ഉത്തർപ്രദേശിലൂടെ ഒഴുകി ബിഹാറിൽ വച്ചാണ് ഗംഗാനദിയിൽ ചേരുന്നത്.
നേപ്പാളിലെ സ്ഥിതിഗതികൾ മോശമായതോടെ വാല്മീകിനഗറിലുള്ള ഗന്ധക് തടയണയുടെ 36 ഗേറ്റുകൾ തുറന്നിരുന്നു.
International
കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ മിന്നൽപ്രളയത്തിൽ മരണം 389 ആയി. ടിബറ്റിൽ മൂന്നു പേരും മരിച്ചു. 288 ഇന്ത്യക്കാരടക്കം ആയിരത്തിലേറെ പേരെ കാണാതായി. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കുമെന്നാണ് ആശങ്ക.
രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. നേപ്പാളിനു സഹായവുമായി ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ബിഹാറിലെ ഗണ്ഡക് നദിയിൽനിന്നു നാലു മൃതദേഹങ്ങൾ കണ്ടെത്തി. ഇവ നേപ്പാളിൽനിന്ന് ഒഴുകിയെത്തിയതെന്നാണു നിഗമനം.
ബുധനാഴ്ച ടിബറ്റ് അതിർത്തിയിലാണു മിന്നൽപ്രളയമുണ്ടായത്. മധ്യ നേപ്പാളിലൂടെ കുതിച്ചൊഴുകിയ വെള്ളം ഒട്ടേറെ പട്ടണങ്ങളെയും ഗ്രാമങ്ങളെയും തുടച്ചുനീക്കി. സുപ്രധാന പാലങ്ങളും ജലവൈദ്യുത പദ്ധതികളും നാമാവശേഷമായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം ജലപ്രവാഹത്തിൽ നാശനഷ്ടമുണ്ടായി. കാണാതായ ആയിരത്തോളം പേരിൽ 590 പേർ ടൂറിസ്റ്റുകളാണ്. 30 രാജ്യങ്ങളിൽനിന്നുള്ളവരാണിവർ.
ഹിമപാളികൾ ഇടിഞ്ഞുവീണതും തുടർന്ന് മണ്ണും പാറകളും അടക്കമുള്ള അവശിഷ്ടങ്ങളുടെ പ്രവാഹവുമാണു വൻ ദുരന്തത്തിനു കാരണമായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. വൻ ജലപ്രവാഹവും പാറകളും മണ്ണും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞതും ലെൻഡെ നദിയിൽ ലാൻഡ്സ്ലൈഡ് ഡാം രൂപപ്പെടാനിടയാക്കി. വൈകാതെ ഇതു തകർന്ന് ചെളിയും പാറകളും ഭോട്ടെ കോശി, ത്രിശൂലി നദികളിലേക്കു കുതിച്ചൊഴുകിയതാണു ദുരന്തത്തിനു കാരണം. ഭോട്ടെ കോശി നദിയുടെ പോഷകനദിയാണു ലെൻഡെ.
30 മിനിറ്റിനുള്ളിൽ ത്രിശൂലി നദിയിൽ ഒന്‍പത് മീറ്റർ ജലമുയർന്നു. ടിബറ്റിലുണ്ടായ ഭൂകന്പമാണു മിന്നൽപ്രളയത്തിനു കാരണമെന്നാണു നേരത്തേയുണ്ടായ റിപ്പോർട്ട്. ടിബറ്റിന്റെ അതിർത്തിയിലുള്ള റസുവ ജില്ലയിലാണ് ആദ്യം പ്രളയദുരന്തമുണ്ടായത്. ഇവിടെ അനേകം അടി ഉയരത്തിൽ മണ്ണും ചെളിയും അടിഞ്ഞു. ഇതു താഴ്ന്നപ്രദേശങ്ങളിലേക്കു കുതിച്ചൊഴുകി വലിയ ദുരന്തമുണ്ടാകുകയായിരുന്നു.
ഒട്ടേറെ മനുഷ്യരും മൃഗങ്ങളും കെട്ടിടങ്ങളും വാഹനങ്ങളും മരങ്ങളും ഒഴുകിപ്പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നേപ്പാളിൽ ആയിരക്കണക്കിനു പേർ ഭവനരഹിതരായി. ചിത്വൻ ജില്ലയിൽനിന്നാണ് ഏറ്റവും അധികം മൃതദേഹങ്ങൾ കണ്ടെടുത്തത്.നൂറോളം സുരക്ഷാസൈനികരെക്കുറിച്ചു വിവരമില്ല.
വീണ്ടും മിന്നൽപ്രളയ ഭീതി
നേപ്പാളിലെ റസുവ ജില്ലയിൽ പുതുതായി രൂപപ്പെട്ട തടാകം ഏതു നിമിഷവും തകരാമെന്ന് ചൈനീസ് അധികൃതർ മുന്നറിയിപ്പു നല്കി. തടാകത്തിൽ 20 ലക്ഷം ഘനമീറ്റർ ജലമുണ്ടെന്നും അടുത്ത മൂന്നു ദിവസത്തിനകം 30 ഘന ക്യുബിക് മീറ്റർ ജലംകൂടി ഒഴുകിയെത്തുമെന്നാണു മുന്നറിയിപ്പ്.
അങ്ങനെ സംഭവിച്ചാൽ തടാകം തകർന്ന് വീണ്ടും മിന്നൽപ്രളയമുണ്ടായേക്കും. നേപ്പാളിലെ ഛോച്ചെൻ ഖോല, പുരേപു സാംഗ്പോ നദികളുടെ സംഗമസ്ഥാനത്താണു പുതിയ തടാകം രൂപപ്പെട്ടത്. ടിബറ്റിൽനിന്ന് ഉത്ഭവിക്കുന്ന ഈ നദികൾ നേപ്പാളിലേക്ക് ഒഴുകി ഭോട്ടോ കോശിയിലാണു പതിക്കുന്നത്.
കാണാമറയത്ത് കാണാമറയത്ത്285 ഇന്ത്യക്കാർ
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തെത്തുടർന്ന് കേരളത്തിൽനിന്നുള്ള 33 പേർ ഉൾപ്പെടെ 285 ഇന്ത്യക്കാരുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരിൽ ത്രിശൂലി 1 ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്യുന്ന 73 ഇന്ത്യക്കാരും വിവിധ സംഘങ്ങൾക്കൊപ്പം പോയ വിനോദസഞ്ചാരികളും ഉൾപ്പെടുന്നതായി പ്രത്യേക വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
തമിഴ്നാട്ടിൽനിന്ന് 86 പേർ, ബംഗാളിൽനിന്ന് 32 പേർ, മറ്റ് സംസ്ഥാനങ്ങളിൽനിന്നായി 61 പേർ എന്നിവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെയും ത്രിശൂലി 1 ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ 33 ജോലിക്കാരെയും ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം ഇരുനൂറോളം ഇന്ത്യക്കാർ ചൈനീസ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്.ഇവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമം ബെയ്ജിംഗിലെ ഇന്ത്യൻ എംബസി തുടരുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
53 മലയാളികൾ കുടുങ്ങിയെന്ന് നോർക്ക
നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തെത്തുടർന്ന് കുട്ടികൾ ഉൾപ്പെടെ 53 മലയാളികൾ കുടുങ്ങിയതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഇവരുമായി നേരിട്ടു ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തലെന്ന് നോർക്ക റൂട്ട്സ് സിഇഒ രാജേഷ് മാധവൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും വഴി, നേപ്പാളിൽ കുടുങ്ങിയ മലയാളികളെക്കുറിച്ചുള്ള 17 സെറ്റ് വിവരങ്ങൾ ലഭിച്ചതായി രാജേഷ് മാധവൻ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ 53 മലയാളികളെ തിരിച്ചറിഞ്ഞത്.
National
ന്യൂഡല്‍ഹി: ടിബറ്റിലുണ്ടായ ഹിമപാതത്തെത്തുടര്‍ന്ന് നേപ്പാളിലുണ്ടായ വന്‍ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യ-ചൈന അതിര്‍ത്തിക്കടുത്ത് നിര്‍മിക്കുന്ന കൂറ്റന്‍ ഡാമിനെതിരേ മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്ത്. അരുണാചല്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള അതീവ ഭൂകമ്പസാധ്യതാ മേഖലയായ മെഡോഗ് കൗണ്ടിയില്‍ ചൈന നിര്‍മിക്കുന്ന 60,000 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടെ മെഗാ ഡാമിനെതിരേയാണ് ഭൗമശാസ്ത്ര-തന്ത്രജ്ഞ വിദഗ്ധര്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നത്.
ഇന്ത്യയില്‍ ബ്രഹ്മപുത്ര എന്നറിയപ്പെടുന്ന യാര്‍ലുങ് സാങ്പോ നദിയില്‍ ചൈന നിര്‍മിക്കുന്ന മെഡോഗ് ജലവൈദ്യുത പദ്ധതി സജീവമായ ഒരു ഭൂകമ്പ ഫോള്‍ട്ട് ലൈനിനു മുകളിലാണ് സ്ഥിതിചെയ്യുന്നതെന്ന് ചൈനീസ് സര്‍ക്കാരിന്റെതന്നെ പഠനങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 2033ഓടെ പ്രവര്‍ത്തനസജ്ജമാക്കാന്‍ ലക്ഷ്യമിടുന്ന ഈ ഭീമന് ഡാം ഭാവിയില്‍ പൊട്ടുകയോ തകരുകയോ ചെയ്താല്‍ അത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പൂര്‍ണമായും വെള്ളത്തിനടിയിലാക്കുന്ന ‘ജലബോംബ്’ ആയി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
“നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഒരു ചെറിയ ചലനംപോലും ഗ്രാമങ്ങളെ തുടച്ചുനീക്കിയ പ്രളയത്തിനു കാരണമായെങ്കില്‍, ഹിമാലയന്‍ ഭൂകമ്പ മേഖലയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡാം എത്രത്തോളം അപകടകരമാണെന്ന് ലോകം ചിന്തിക്കണം. ഈ പദ്ധതി ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളെയും ബംഗ്ലാദേശിനെയും തകര്‍ത്തെറിയാന്‍ ശേഷിയുള്ളതാണ്”-തന്ത്രജ്ഞനും ഭൗമരാഷ്ട്രീയ വിദഗ്ധനുമായ ബ്രഹ്മ ചെല്ലാനി മുന്നറിയിപ്പ് നല്കി. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ചൈനയോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ഡാം നിര്‍മാണം പൂര്‍ത്തിയായാല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ സമാനതകളില്ലാത്ത പ്രളയദുരന്തത്തിനു സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ രാജീവ് ഡോഗ്രയും മുന്നറിയിപ്പ് നല്കി. ഇന്ത്യന്‍-യുറേഷ്യന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ സംഗമിക്കുന്ന അതീവ അപകടസാധ്യതയുള്ള ഈ മേഖലയില്‍ ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വരുംനാളുകളില്‍ വലിയ സുരക്ഷാ ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.
ഏകദേശം 167 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന മെഡോഗ് ഡാം പൂര്‍ത്തിയാകുന്നതോടെ, നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത നിലയമായ ചൈനയിലെ ത്രീ ഗോര്‍ജസ് ഡാമിനെ മറികടക്കും. സിഡ്നി ആസ്ഥാനമായുള്ള ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം, ത്രീ ഗോര്‍ജസ് ഡാമിനേക്കാള് മൂന്നിരട്ടി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇതിനു ശേഷിയുണ്ടാകും.
എന്നാല്‍, ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിയോളജിക്കല്‍ സര്‍വേയുമായി ബന്ധപ്പെട്ട ഭൗമശാസ്ത്രജ്ഞര്‍ നടത്തിയ പഠനം പദ്ധതിയുടെ സുരക്ഷയെ ചോദ്യംചെയ്യുന്നു. ചൈന ജിയോളജിക്കല്‍ സര്‍വേയുടെ മേല്‍നോട്ടത്തില്‍ പുറത്തിറങ്ങുന്ന സെഡിമെന്ററി ജിയോളജി ആന്‍ഡ് തെത്യന് ജിയോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം, മെഡോഗ് ഡാം നിര്‍മിക്കുന്ന സ്ഥലത്തിന് തൊട്ടുതാഴെയായി അതീവ സജീവമായ ‘പൈഷെന്‍ ഫോള്‍ട്ട്’ എന്ന ഭ്രംശരേഖ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയും ചൈനയും തമ്മില്‍ ജലവിവരങ്ങള്‍ യഥാസമയം പങ്കുവയ്ക്കുന്ന സമഗ്രമായ നദീജല പങ്കിടല്‍ കരാറിന്റെ അഭാവം മെഡോഗ് ഡാം വിഷയത്തിലെ സങ്കീര്‍ണത വര്‍ധിപ്പിക്കുന്നു. ഭൂകമ്പസാധ്യതയേറിയ മേഖലയിലാണ് ഈ ‘ജലബോംബ്’ സ്ഥിതി ചെയ്യുന്നത് എന്നത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
ഇന്ത്യയുടെ ആശങ്കകള്‍
ടിബറ്റില്‍നിന്ന് ഒഴുകിയെത്തുന്ന യാര്‍ലുങ് സാങ്പോ നദി അരുണാചല്‍ പ്രദേശില്‍ ‘സിയാങ്’ എന്നും, ആസാമിലൂടെ ഒഴുകുമ്പോള്‍ ‘ബ്രഹ്മപുത്ര’ എന്നും അറിയപ്പെടുന്നു. തുടര്‍ന്ന് ഇത് ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നു. നാംച ബര്‍വ പര്‍വതത്തിനുചുറ്റും നദി വലിയൊരു ‘യു-ടേണ്‍’ എടുക്കുന്ന അതീവ ദുര്‍ഘടമായ മലയിടുക്കിലാണ് ചൈന ഈ മെഗാ ഡാം നിര്‍മിക്കുന്നത്. ഈ മേഖലയില്‍ അഞ്ച് ഹൈഡ്രോ പവര്‍ സ്റ്റേഷനുകള്‍ ശ്രേണിയായി നിര്‍മിക്കാനാണ് ചൈനയുടെ പദ്ധതി.
ഡാം നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബ്രഹ്മപുത്രയിലെ ജലപ്രവാഹം നിയന്ത്രിക്കാനുള്ള അധികാരം പൂര്‍ണമായും ചൈനയുടെ കൈകളിലാകും. ബ്രഹ്മപുത്രയിലെ ഭൂരിഭാഗം ജലവും ഇന്ത്യയിലെ പോഷകനദികളില്നിന്നാണ് എത്തുന്നതെങ്കിലും ഒഴുക്കിന്റെ അളവിലോ സമയത്തിലോ ചൈന വരുത്തുന്ന മാറ്റങ്ങള്‍ അരുണാചല്‍ പ്രദേശിനെയും ആസാമിനെയും സാരമായി ബാധിക്കും.
അതിശക്തമായ മഴയുള്ള സമയങ്ങളില്‍ ഡാമിലെ റിസര്‍വോയറുകളില്‍നിന്ന് വലിയതോതില്‍ വെള്ളം തുറന്നുവിട്ടാല്‍ താഴ്വാരങ്ങളില് വന്‍ പ്രളയത്തിന് കാരണമാകും. വേനല്‍ക്കാലത്ത് വെള്ളം തടഞ്ഞുവച്ചാല്‍ കൃഷി, മത്സ്യബന്ധനം, കുടിവെള്ള ലഭ്യത എന്നിവ താറുമാറാകും. അണക്കെട്ടില്‍നിന്ന് പെട്ടെന്ന് വെള്ളം ഒഴുക്കിവിട്ടാല്‍ സിയാങ് തീരത്തെ ആദിവാസി-ഗോത്ര ജനവിഭാഗങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകും.
അതിര്‍ത്തി കടന്നൊഴുകുന്ന നദികളില്‍ ചൈന നിര്‍മിക്കുന്ന കൂറ്റന്‍ ഡാമുകള്‍ ബെയ്ജിംഗിന് വലിയതോതിലുള്ള തന്ത്രപരമായ മുന്‍തൂക്കം നല്‍കുമെന്നത് ഇന്ത്യയുടെ പ്രധാന ആശങ്കകളിലൊന്നാണ്. ഇരുരാജ്യങ്ങളും പങ്കിടുന്ന നദികളുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചൈന നടത്തുന്ന വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കെതിരേ ഇന്ത്യ നേരത്തേതന്നെ കടുത്ത എതിര്‍പ്പറിയിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള ജലവിതരണം ചൈന മനഃപൂര്‍വം പൂര്‍ണമായി തടസപ്പെടുത്തുമെന്നതിനേക്കാള്, തന്ത്രപ്രധാനമായ ഒരു നദിയുടെ നിയന്ത്രണം ചൈനയുടെ കൈകളിലെത്തുന്നത് താഴ്വാരങ്ങളിലേക്കുള്ള ജലപ്രവാഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കരുത്ത് നല്‍കുമെന്നതാണ് പ്രധാനമായും ആശങ്കപ്പെടുത്തുന്നത്.
ഈ സാഹചര്യം മുന്‍കൂട്ടി കണ്ട്, നദിയിലെ ജലപ്രവാഹത്തിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങളെ നേരിടാന്‍ ഇന്ത്യയും ശക്തമായ തയാറെടുപ്പുകള്‍ നടത്തുന്നുണ്ട്.
ടിബറ്റിലെ ചൈനയുടെ അണക്കെട്ട് നിര്‍മാണത്തെ പ്രതിരോധിക്കുന്നതിനും ജലപ്രവാഹം നിയന്ത്രിക്കുന്നതിനുമായി അരുണാചല്‍ പ്രദേശിലെ സിയാങ് നദിയില്‍ 11,000 മെഗാവാട്ട് ശേഷിയുള്ള ‘സിയാങ് അപ്പര്‍ മള്‍ട്ടിപര്‍പ്പസ് പ്രോജക്ട്’ എന്ന ഭീമന് പദ്ധതിയുമായി ഇന്ത്യ മുന്നോട്ടുപോകുകയാണ്.
National
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽപ്രളയം അതിർത്തി സംസ്ഥാനങ്ങളായ ബിഹാറിലും ഉത്തർപ്രദേശിലും ഇതുവരെ സാരമായി ബാധിച്ചിട്ടില്ലെന്ന് ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു.
ഇരുസംസ്ഥാനങ്ങളിലെയും സർക്കാരുകളുമായി സഹകരിച്ച് സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും എൻഡിആർഎഫ് വ്യക്തമാക്കി. വെള്ളപ്പൊക്കമുണ്ടായാൽ ഉടനടി രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി 20 യൂണിറ്റ് എൻഡിആർഎഫ് സംഘങ്ങളെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇതിൽ ഒന്‍പതു യൂണിറ്റിനെ ബിഹാറിലും 11 യൂണിറ്റിനെ ഉത്തർപ്രദേശിലുമാണു വിന്യസിച്ചിരിക്കുന്നത്.
യുപിയിലും ബിഹാറിലും ഇതുവരെ പ്രളയത്തിന്റെ പ്രത്യാഘാതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ജല കമ്മീഷൻ സ്ഥിതിഗതികൾ തത്സമയം നിരീക്ഷിക്കുന്നുണ്ടെന്നും എൻഡിആർഎഫ് ഇൻസ്പെക്ടർ ജനറൽ നരേന്ദ്ര സിംഗ് ബുന്ദേല പറഞ്ഞു. ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ വാല്മീകി നഗറിലുള്ള ഗന്ധക് നദിക്ക് കുറുകെയുള്ള ആദ്യ ബാരേജിലെ സ്ഥിതി നിലവിൽ സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മിന്നൽപ്രളയം ദുരന്തഭൂമിയാക്കിയ നേപ്പാളിനു സഹായഹസ്തം നീട്ടി ഇന്ത്യ. മരുന്നുകളും ഭക്ഷണപ്പാക്കറ്റുകളുമടങ്ങുന്ന 37.5 ടൺ രണ്ടാംഘട്ട ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ നേപ്പാളിലേക്ക് ഇന്നലെ കയറ്റി അയച്ചു. ഇന്ത്യയുടെ സൈനിക ഗതാഗത വിമാനത്തിലാണ് ദുരിതാശ്വാസമെത്തിച്ചത്.
ബുധനാഴ്ച തന്നെ ഇന്ത്യ ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ അയച്ചിരുന്നു. എല്ലാ മാനുഷികസഹായവും ഇന്ത്യ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായ്ക്ക് ഉറപ്പു നൽകി മണിക്കൂറുകൾക്കു ശേഷമാണ് 10 ടൺ അടങ്ങുന്ന ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ കയറ്റി അയച്ചത്. താത്കാലിക ഷെൽട്ടറുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, സോളാർ ലാംപുകൾ, മരുന്നുകൾ എന്നിവയാണ് ഇന്ത്യ ദുരന്തമുഖത്ത് എത്തിച്ചത്.
National
കോൽക്കത്ത: പ്രമുഖ ബംഗാളി നടൻ ഖരാജ് മുഖർജിയും ഭാര്യ പ്രതിഭയും നേപ്പാളിലെ മിന്നൽപ്രളയത്തിൽ കുടുങ്ങി. ബംഗ്ലാദേശി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഖരാജ് മുഖർജിയും ഭാര്യയും സുഹൃത്തുക്കളും നേപ്പാളിലെത്തിയത്.
ഖരാജ് മുഖർജിയെയും സംഘത്തെയും ഫോണിൽ ബന്ധപ്പെട്ടതായും സുരക്ഷിതരാണെന്ന് അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. മറ്റൊരു നടൻ രജതഭ ദത്തയും ഇവർക്കൊപ്പമുണ്ട്. കാഠ്മണ്ഡുവിൽനിന്നു വിമാനമാർഗം മടങ്ങാൻ കഴിയാത്തതിനാൽ ഉത്തർപ്രദേശിലെ ഗൊരഖ്പുരിലേക്ക് റോഡ് മാർഗം എത്താനാണു സംഘം ശ്രമിക്കുന്നത്. ദി നെയിംസേക്, ആക്സിഡന്റ്, മുക്തോധര, ജതിശ്വർ എന്നിവയാണ് ഖരാജ് മുഖർജിയുടെ പ്രധാന ചിത്രങ്ങൾ.
International
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നല്‍പ്രളയത്തിനു കാരണം അതിര്‍ത്തിമേഖലയില്‍ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്ന് നേപ്പാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ. പ്രളയത്തിനു കാരണം മനഃപൂര്‍വം സൃഷ്ടിച്ച ഒരു പരിസ്ഥിതി ദുരന്തമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ‘നേപ്പാള്‍ കറസ്പോണ്ടന്‍സ്’ എന്ന ‘എക്സ്’ഹാന്‍ഡില്‍ ആരോപിച്ചു.
ഹിമാനികളുടെ ഉയരങ്ങളില്‍ ചൈന നിര്‍മിക്കുന്ന ‘ഷിയാവോകാങ്’ഗ്രാമങ്ങളും ഗൈറോങ് നഗരവുമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുന്നുകള്‍ ഇടിച്ചുനിരത്തിയും ത്രിശൂലി നദിയുടെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയുമാണ് ഗൈറോങ് നഗരം നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ അതീവലോലമായ പരിസ്ഥിതി തകര്‍ത്തതു കാരണം ഹിമപാതങ്ങള്‍ ഉണ്ടാകുകയും അത് നേപ്പാളില്‍ വലിയതോതിലുള്ള മിന്നല്‍പ്രളയത്തിനും ആള്‍നാശത്തിനും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നുവെന്ന് എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കൂടാതെ, റസുവ അതിര്‍ത്തിയില്‍ നദികളുടെ സംഗമസ്ഥാനത്ത് നിര്‍മിച്ചിരിക്കുന്ന ഗൈറോങ് തുറമുഖം നേപ്പാള്‍ പ്രദേശത്തേക്ക് നദിയുടെ ഒഴുക്കിന്റെ വേഗം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇത് തികച്ചും ക്രൂരമായ പ്രവൃത്തിയാണെന്നും മാധ്യമ കൂട്ടായ്മ ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
30 രാജ്യങ്ങളിൽനിന്നുള്ള 517 വിദേശികളെ കാണാനില്ല
കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിൽ വൻ നാശം വിതച്ച മിന്നൽപ്രളയത്തിന് 24 മണിക്കൂറിനു ശേഷവും 517 വിദേശ വിനോദസഞ്ചാരികളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു.
കാണാതായവരിൽ 178 പേർ ഇന്ത്യക്കാരാണ്. കൂടാതെ അമേരിക്കയിൽനിന്നുള്ള 65 പേരും യുക്രെയ്നിൽനിന്നുള്ള 53 പേരും മലേഷ്യയിൽനിന്നുള്ള 51 പേരും ഉൾപ്പെടുന്നു. ഓസ്ട്രേലിയയിൽനിന്നുള്ള 35 പേർ, ബ്രിട്ടനിൽനിന്നുള്ള 33 പേർ, കാനഡയിൽനിന്നുള്ള 25 പേർ എന്നിവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.ഇവർക്കു പുറമേ സിംഗപ്പൂരിൽനിന്നുള്ള ഒമ്പത് പേരും ജർമനി, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള എട്ടുപേർ വീതവും കാണാതായവരുടെ പട്ടികയിലുണ്ട്. മേഖലയിൽ തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
ഗിരി ലാൽ, ലിപ... ജലംകൊണ്ട് മുറിവേറ്റവർ
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയം ഗിരി ലാലിന്റെ പ്രാണന്റെ നേർപാതിയായ കുടുംബത്തെ അപ്പാടെ പറിച്ചെടുത്താണു പാഞ്ഞുപോയത്. വെള്ളപ്പൊക്കത്തിൽ ഗിരി ലാലിനു നഷ്ടമായത് ഭാര്യയെയും നാലു മക്കളെയുമാണ്.
മലവെള്ളപ്പാച്ചിലിൽ ജീവൻ തിരിച്ചുകിട്ടിയ ട്രക്ക് ഡ്രൈവറായ ഗിരി ലാൽ (38) കാഠ്മണ്ഡുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഗിരി ലാലിനെപ്പോലെ ജീവനും ജീവിതവും നഷ്ടപ്പെട്ട നൂറുകണക്കിനാളുകളാണുള്ളത്.
കാണാതായ സഹോദരൻ സാബിയുടെ ചിത്രവുമായി ഭരത്പുർ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനു മുന്നിൽ നിൽക്കുന്ന ലിപ സപകോട്ട മറ്റൊരു കണ്ണീർ ചിത്രമാണ്. കടന്നുപോകുന്ന ഒാരോരുത്തരോടും ചിത്രംകാട്ടി സാബിനെ കണ്ടോയെന്ന് ലിപ തിരക്കിക്കൊണ്ടിരുന്നു. ഇവിടെ ഏതാനും മൃതദേഹങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നു ലിപ പറയുന്നു.
ടിബറ്റിൽ കാണാതായത് 360 പേരെ; 260ഉം വിദേശികൾ
ലാസ: നേപ്പാളിനൊപ്പം പ്രളയം നേരിട്ട ചൈനീസ് അതിർത്തി പട്ടണമായ ഗൈറോംഗിൽ കാണാതായത് 360 പേരെ. ഇതിൽ 260 പേർ വിദേശികളാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ടിബറ്റൻ മേഖലയിൽ നേപ്പാൾ അതിർത്തിയോടു ചേർന്ന ഗൈറോംഗിൽ മൂന്നു പേരുടെ മരണമേ സ്ഥീകരിച്ചിട്ടുള്ളൂ.
തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാളുമായി ആശയവിനിമയം നടത്തി. സഹകരിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. കാണാതായവർ ഏതു രാജ്യക്കാരാണ് അദ്ദേഹം വ്യക്തമാക്കിയില്ല.
ചൈനയ്ക്കെതിരേ ആരോപണം മുന്നറിയിപ്പ് നല്‍കിയില്ല
നേപ്പാളിലെ പ്രളയദുരന്തത്തില്‍ ചൈന മുന്നറിയിപ്പ് നല്‍കാതിരുന്നതിനെച്ചൊല്ലി വിവാദം. ചൈന നേപ്പാളിന് യാതൊരുവിധ മുന്‍കൂര്‍ മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്ന് കാഠ്മണ്ഡു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്ത്തകന് പരശുറാം കാഫ്ലെ ആരോപിച്ചു. അയല്‍രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകള്‍ നേപ്പാള്‍ പരിഗണിക്കാറുണ്ടെങ്കിലും ഇത്രയും വലിയൊരു ദുരന്തത്തിനു മുന്നോടിയായി മുന്നറിയിപ്പ് നല്‍കാതിരുന്നതിലൂടെ അയല്‍രാജ്യം വഞ്ചിച്ചുവെന്നും ഇത് വന്‍ മനുഷ്യജീവഹാനിക്കു കാരണമായെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
‘വ്യാജവാര്‍ത്ത’യെന്ന് ചൈന
ബെയ്ജിംഗ്: ഹിമാലയന്‍ അതിര്‍ത്തി മേഖലയില്‍ വന്‍ നാശമുണ്ടാക്കിയ മിന്നല്‍പ്രളയത്തിനു കാരണം ചൈനീസ് ഭാഗത്തെ പ്രകൃതിദുരന്ത അണക്കെട്ട് തകര്‍ന്നതാണെന്ന നേപ്പാളിന്റെ ആരോപണം തള്ളി ചൈന. നേപ്പാളിന്റെ ഈ വാദം പൂര്‍ണമായും ‘വ്യാജവാര്‍ത്ത’യാണെന്ന് ചൈന വ്യക്തമാക്കി.
ദുരന്തത്തിനു മുന്നോടിയായി ചൈന മുന്നറിയിപ്പ് നല്‍കിയില്ലെന്ന വാര്‍ത്തകളും നേപ്പാളിലെ ചൈനീസ് എംബസി നിഷേധിച്ചു.
Kerala
പാറ്റ്ന: നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടര്‍ന്ന് ഉയര്‍ന്ന ബിഹാറിലെ ഗണ്ഡക് നദിയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി.
ബുധനാഴ്ച രാത്രി 11നു സെക്കന്‍ഡില്‍ 1.50 ലക്ഷം ക്യൂസെക് ആയിരുന്ന ജലനിരപ്പ് ഇന്നലെ രാവിലെയോടെ 1.04 ലക്ഷം ക്യൂസെക് ആയി കുറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി വാല്‍മീകിനഗറിലെ ഗണ്ഡക് ബാരേജിന്റെ 36 ഗേറ്റുകളും തുറന്നിരുന്നു. നേപ്പാളിലെ ദേവ്ഘട്ട് പ്രദേശത്തുണ്ടായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്.
International
കാഠ്മണ്ഡു: ഹിമാലയന്‍ മേഖലയിലെ പരിസ്ഥിതിത്തകര്ച്ച ഇന്ത്യക്കും നേപ്പാളിനും ഉള്‍പ്പടെ മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും വലിയ ഭീഷണിയാണെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍. ഹിമാലയത്തില്‍ മഞ്ഞുരുകിയാല്‍ അത് സമുദ്രനിരപ്പ് ഉയര്‍ത്തുമെന്നു വ്യക്തമാക്കിയ അദ്ദേഹം, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഇന്ത്യ, ചൈന, നേപ്പാള്‍, ഭൂട്ടാന് രാജ്യങ്ങള്‍ സംയുക്തമായി പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധത്തെ എപ്പോഴും ‘റൊട്ടി-ബേട്ടി’’, ‘സീതാ-രാമ’ തുടങ്ങിയ സാംസ്കാരിക, മതപരമായ പശ്ചാത്തലങ്ങളിലാണ് കാണാറുള്ളതെന്നും എന്നാല്‍ ഇനിമുതല്‍ ഈ ബന്ധത്തെ പരിസ്ഥിതിസൗഹൃദ വീക്ഷണകോണിലൂടെ പുനര്‍നിര്‍വചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
“മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അപകടസാധ്യതകള്‍ വര്‍ധിക്കും. ഇത് മേഖലയിലെ 200 കോടിയോളം ജനങ്ങളുടെ ശുദ്ധജല ലഭ്യതയെ ബാധിക്കും. ഇത് മനുഷ്യനാഗരികതയ്ക്കുതന്നെയുള്ള ഭീഷണിയാണ്. അതിനാല്‍ നാമെല്ലാവരും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്’’ -ഖനാല്‍ ചൂണ്ടിക്കാട്ടി.
ഇത്തവണ പ്രളയജലം അതിര്‍ത്തി കടന്ന് വലിയ നാശനഷ്ടം വരുത്തിയില്ലെങ്കിലും മുന്‍കാലങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
International
കാഠ്മണ്ഡു: എല്ലാം തകര്‍ത്തെറിഞ്ഞു പാഞ്ഞെത്തിയ കൂറ്റന്‍ മലവെള്ളപ്പാച്ചിലില്‍നിന്ന് നേപ്പാളി തൊഴിലാളി ബിബേക് കുമാല്‍ (24) ജീവിതത്തിലേക്കു തിരികെ കയറിയത് ഒരു മാവില്‍ പിടിച്ചുനിന്നതിനാല്‍. നേപ്പാളിലെ റാസുവ ജില്ലയിലുണ്ടായ വിനാശകരമായ മിന്നല്‍പ്രളയത്തില്‍ നൂറുകണക്കിനു പേര് മരിക്കുകയും വിദേശികളടക്കം ആയിരങ്ങളെ കാണാതാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കുമാലിന്റെ അദ്ഭുതകരമായ അതിജീവനം.
ബിദൂര്‍ മേഖലയിലെ ഒരു പുതിയ വീടിനു പുറത്ത് ശൗചാലയത്തിനായി കുഴിയെടുക്കുകയായിരുന്നു ബിബേക് കുമാല്‍. വലിയൊരു ഇരമ്പല്‍ കേട്ട് കുഴിക്കു പുറത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഓടാന്‍ വിളിച്ചുപറഞ്ഞപ്പോഴേക്കും കല്ലും ചെളിയും നിറഞ്ഞ കൂറ്റന്‍ ജലപ്രവാഹം ഇരച്ചെത്തി. നിമിഷങ്ങള്‍ക്കകം കുമാല്‍ ഒഴുക്കില്‍പ്പെട്ടു.
“ഭൂകമ്പം പോലെയായിരുന്നു ആ മലവെള്ളപ്പാച്ചില്‍. ഒഴുകിപ്പോകുന്നതിനിടെ ഭാഗ്യവശാല്‍ ഞാന്‍ ഒരു മാവിന്റെ ചില്ലകളില്‍ തടഞ്ഞുനിന്നു. ആ മരമില്ലായിരുന്നെങ്കില്‍ ഞാന്‍ ബാക്കിയുണ്ടാകില്ലായിരുന്നു,’’ കാഠ്മണ്ഡുവിലെ നാഷണല്‍ ട്രോമ സെന്ററിലെ ആശുപത്രി കിടക്കയില്‍നിന്ന് കുമാല്‍ ഓര്‍ത്തെടുത്തു. താന്‍ പണിതിരുന്ന വീട് കണ്മുന്നില് പൂര്‍ണമായി ഒലിച്ചുപോയതായും അദ്ദേഹം പറഞ്ഞു. പിന്നീട് പോലീസെത്തിയാണ് കാലിനു പരിക്കേറ്റ കുമാലിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
ദുരന്തത്തില്‍ പരിക്കേറ്റ നിരവധി ആളുകളെ ഇതുവരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടെ കുത്തൊഴുക്കില്‍പ്പെട്ട് പരിക്കേറ്റ പതിനൊന്നുകാരി റിഹാന ലാമിച്ചാനെ ഉള്‍പ്പെടെയുള്ളവരും ചികിത്സയിലുണ്ട്. ദുരന്തബാധിത മേഖലകളിലെ ഗതാഗത ബന്ധങ്ങള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായി തുടരുകയാണ്.
International
കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിമേഖലയിലുണ്ടായ വിനാശകരമായ മിന്നല്‍പ്രളയത്തിനു കാരണം വന്‍ ഹിമാനി തകര്ന്നുവീണതാകാമെന്ന് ഭൗമശാസ്ത്രജ്ഞര്‍. പ്ലാനറ്റ് ലാബ്സില്‍നിന്നുള്ള ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.
ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പ്രകാരം, സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 5,200 മീറ്റര്‍ ഉയരത്തിലുണ്ടായിരുന്ന മഞ്ഞുമലയുടെ താഴത്തെ ഭാഗം ഇടിഞ്ഞ് 1,200 മീറ്റര്‍ താഴ്ചയിലുള്ള താഴ്വരയിലേക്ക് പതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ കൂറ്റന്‍ ഹിമപാറ ഹിമപാതം ഭോട്ടെ കോശി, ത്രിശൂലി നദീതടങ്ങളിലേക്ക് വന്‍തോതില്‍ വെള്ളവും ചെളിയും പാറക്കല്ലുകളും ഒഴുക്കിവിട്ടു. ദുരന്തത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ഉയര്‍ന്ന താപനില കാരണം വലിയതോതില്‍ മഞ്ഞുരുകിയിരുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദുരന്തത്തിന് മിനിറ്റുകള്‍ക്കുമുമ്പ് മേഖലയിലുണ്ടായ നേരിയ ഭൂചലനമാണോ മഞ്ഞുമല തകരാന്‍ ഇടയാക്കിയതെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ പങ്കും വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. മിന്നല്‍പ്രളയത്തെത്തുടര്‍ന്ന് അടിവാരപ്രദേശങ്ങളില് അരമണിക്കൂറിനുള്ളില്‍ ഒമ്പത് മീറ്ററോളം (30 അടി) ജലനിരപ്പ് ഉയര്‍ന്നതായാണു റിപ്പോര്‍ട്ട്. ദുരന്ത മേഖലയിലെ പച്ചപ്പു നിറഞ്ഞ മലനിരകള്‍ ഇപ്പോള്‍ പൂര്‍ണമായും ചെളിയും അവശിഷ്ടങ്ങളും മൂടിയ നിലയിലാണ്.
National
ഇംഫാൽ: മണിപ്പുരിൽ വാഹനത്തിനു നേർക്കുണ്ടായ തീവ്രവാദി ആക്രമണത്തിൽ നാലു നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. കാംഗ്പോക്പി ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു ആക്രമണം. ലിയാംഗ്മായി നാഗാ വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം.
മൃതദേഹങ്ങൾ സേനാപതി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. നാഗാ പീപ്പിൾസ് ഓർഗനൈസേഷൻ (എൻപിഒ) അംഗങ്ങൾ സേനാപതി ജില്ലാ ആസ്ഥാനത്തെ കടകളും ബിസിനസ് സ്ഥാപനങ്ങളും ബലമായി അടപ്പിച്ചു.
National
ന്യൂഡൽഹി: നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ (എൻസിപിഐ) ലയിച്ച 20 വിമത തൃണമൂൽ എംപിമാർക്ക് ലോക്സഭാ സെക്രട്ടേറിയറ്റ് നോട്ടീസയച്ചു.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ (കൂറുമാറ്റ നിരോധന നിയമം) പ്രകാരം ഈ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ലോക്സഭാ സ്പീക്കർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ജൂൺ 18നാണ് അഭിഷേക് ബാനർജി പരാതി നൽകിയത്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണം നിലനിൽക്കെയാണ് നോട്ടീസ് അയച്ചത്. കാലതാമസം ചൂണ്ടിക്കാട്ടി അഭിഷേക് ബാനർജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
National
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ പത്ത് പ്രധാന ആശുപത്രി തീപിടിത്തങ്ങളിൽ 116 പേർ മരിച്ചെന്നും എന്നാൽ പ്രതികളിൽ ആരും ശിക്ഷിക്കപ്പെട്ടില്ലെന്നും റിപ്പോർട്ട്. ഈ സംഭവങ്ങളിൽ 29 പേർ പ്രതികളായിട്ടും ഒരാൾപോലും കസ്റ്റഡിയിൽപ്പോലുമില്ലെന്നും എല്ലാവരും ജാമ്യത്തിലാണെന്നും പ്രമുഖ ദേശീയ ഡിജിറ്റൽ മാധ്യമമായ ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു.
തീപിടിത്തങ്ങൾക്ക് കാരണക്കാരായി സൈറ്റ് മാനേജർമാരെയും ആശുപത്രി മാനേജർമാരെയും ഡോക്ടർമാരെയുമാണ് പ്രതികളാക്കിയിരുന്നതെങ്കിലും എല്ലാവർക്കുംതന്നെ സ്ഥിര ജാമ്യമോ മുൻകൂർ ജാമ്യമോ നേടാൻ കഴിഞ്ഞു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള ഒരു ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദ പ്രിന്റ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ബിഹാറിലെ മുസാഫർപുരിൽ ഈ വർഷം ജൂൺ നാലിനുണ്ടായ തീപിടിത്തത്തിൽ ആറുപേരും മാർച്ചിൽ ഒഡീഷയിലെ കട്ടക്കിൽ 12 പേരും കഴിഞ്ഞ വർഷം ജയ്പൂരിൽ ആറു പേരും മരിച്ചത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2024ൽ ഡൽഹിയിൽ ഏഴ് കുഞ്ഞുങ്ങളാണ് മരിച്ചത്. 2024ൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ 18 നവജാത ശിശുക്കൾ, 2022ൽ മധ്യപ്രദേശിലെ ജബൽപുരിൽ എട്ടു പേർ, 2021ൽ മുംബൈയിലെ വിരാറിൽ 15 പേർ, 2021ൽ മുംബൈയിലെ ഭാണ്ഡൂപ്പിൽ 11 പേർ, 2018ൽ അന്ധേരി ഈസ്റ്റിൽ 11പേർ , 2016ൽ ഒഡീഷയിലെ ഭുവനേശ്വറിൽ 22 പേർ എന്നിങ്ങനെ ആശുപത്രി തീപിടിത്തത്തിൽ മരിച്ചതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഈ കേസുകളിൽ മിക്കതിലുംതന്നെ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ച കണ്ടെത്തി അവരെ പ്രതികളാക്കിയിട്ടും പല കേസുകളിലും കുറ്റപത്രം സമർപ്പിക്കാതെയും വിചാരണ തുടങ്ങാതെയും കാലതാമസം നേരിടുകയാണെന്നും ഇതാണ് എല്ലാ പ്രതികളും ജാമ്യത്തിൽ പുറത്തിറങ്ങി ഒരാൾപോലും ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
National
ന്യൂഡൽഹി: മഴയെത്തുടർന്ന് ഉത്തർപ്രദേശിൽ ഒഴുക്കിൽപ്പെട്ട കുട്ടിയാനകളടങ്ങുന്ന കാട്ടാനക്കൂട്ടത്തെ അധികൃതരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. യുപിയിലെ കൗഡിയാല നദിയിലാണ് കാട്ടാനക്കൂട്ടം ഒഴുക്കിൽപെട്ടത്. കാട്ടാനക്കൂട്ടം നീന്തിക്കയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
National
ന്യൂഡൽഹി: ഉത്സവ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി പഞ്ചസാര വിലയിലുണ്ടായ വൻ വർധനയിൽ ആശങ്ക. കരിഞ്ചന്തക്കാർക്കും ലാഭക്കൊതിയന്മാർക്കും കൊള്ളയടിക്കാൻ മോദി സർക്കാർ സാധാരണക്കാരെ വിട്ടുകൊടുക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഈ മാസംതന്നെ പഞ്ചസാര വില 45 രൂപയിൽ നിന്നും 70 മുതൽ 75 രൂപ വരെ ഉയർന്ന സാഹചര്യത്തിലാണ് വിമർശനം. വിലക്കയറ്റത്തെ ന്യായീകരിക്കുന്ന സമീപനമാണ് ബിജെപി നേതാക്കളുടേതെന്ന് കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാലയും അഭയ് ദുബെയും സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഉത്സവ സീസണിലെ അടുത്ത നാല് മാസം രാജ്യത്ത് 120 ലക്ഷം ടൺ പഞ്ചസാരയുടെ ഉപഭോഗം പ്രതീക്ഷിക്കുമ്പോൾ, ഉത്പാദനത്തിലും മുൻവർഷത്തെ സ്റ്റോക്കിലും വൻ കുറവുണ്ടായിട്ടും സർക്കാർ ഒന്നും ചെയ്തിരുന്നില്ല.
ഓഗസ്റ്റ് 20ഓടെ മാത്രമാണ് സർക്കാർ ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. പത്ത് ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യാൻ ഉത്തരവിട്ടെങ്കിലും ബ്രസീലിൽനിന്ന് ഇത് ശുദ്ധീകരിച്ച് വിപണിയിലെത്തുമ്പോഴേക്കും ഉത്സവ സീസൺ അവസാനിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
Kerala
മുളന്തുരുത്തി: ഓർത്തഡോക്സ് സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്തമാർ കൂടി. ഫാ. എ.എ. എൽദോസ്, ഫാ. സാംജി ടി.ജോർജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോൾ റമ്പാൻ എന്നിവരെയാണ് മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വോട്ടിംഗിലൂടെ തെരഞ്ഞെടുത്തത്.
പേരുകൾ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രഖ്യാപിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറ് സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി ഓൺലൈൻ വോട്ടിംഗ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. മറ്റുള്ളവർ ബാലറ്റിലൂടെ സമ്മതിദാനം വിനിയോഗിച്ചു.
ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് മുൻ മേധാവി കെ.ടി. ചാക്കോ ആയിരുന്നു മുഖ്യ വരണാധികാരി. നിയുക്ത മെത്രാപ്പോലീത്തമാരുടെ സ്ഥാനാരോഹണം എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചേർന്ന് തീരുമാനിക്കും.
National
ന്യൂഡൽഹി: ഉസ്ബെസ്ക്കിസ്ഥാനിലും കിർഗിസ്ഥാനിലും നാല് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പുറപ്പെടും.
പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഓഗസ്റ്റ് 29, 30 തീയതികളിൽ പ്രധാനമന്ത്രി ആദ്യം ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണം ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അവലോകനം ചെയ്യും.
തുടർന്ന് ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (എസ്സിഒ) പങ്കെടുക്കുന്നതിനായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നു വരെ കിർഗിസ്ഥാനിലുണ്ടാകും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ഉച്ചകോടിയിൽ പങ്കെടുത്തേക്കും. സുരക്ഷ, വ്യാപാരം, പ്രാദേശിക സഹകരണം, സാമ്പത്തിക വികസനം എന്നിവയ്ക്കായി ഒരു എസ്സിഒ ഡെവലപ്മെന്റ് ബാങ്ക് രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. ഇന്ത്യ, ചൈന, റഷ്യ, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.
ഇന്ത്യ-ചൈന നയതന്ത്ര ബന്ധം മെച്ചപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മിൽ അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി ബെയ്ജിംഗിൽ നടത്തിവരുന്ന ചർച്ചകൾ മുന്നേറുകയാണ്. ഇതിനിടയിലാണ് മോദിയും ഷി ചിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നത്.
Kerala
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ സംബന്ധിച്ചുള്ള സിപിഎം സിപിഐ തർക്കം രൂക്ഷമായിരിക്കെ പ്രശ്നം പരിഹരിക്കാൻ അടുത്ത മാസം കോഴിക്കോട് ചേരുന്ന സിപിഎം പ്രത്യേക സംസ്ഥാന കമ്മിറ്റിവരെ കാത്തിരിക്കേണ്ടി വരും. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയടക്കം വിശദമായി പരിശോധിക്കാൻ ചേരുന്ന പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ പ്രതിപക്ഷ ഉപനേതാവ് പദവിയെ സംബന്ധിച്ചും ചർച്ച ചെയ്യാനാണു നിലവിലെ തീരുമാനം. ഇക്കാര്യം സിപിഎം ദേശീയ നേതാക്കൾ സിപിഐ നേതൃത്വത്തെ അറിയിച്ചു.
തർക്കം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിൽ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണു പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ വിഷയം പരിഹരിക്കാമെന്ന നിലപാടിൽ സിപിഎം കേന്ദ്ര നേതൃത്വവും എത്തിച്ചേർന്നിരിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവിന്റെ പേരു താൻ എഴുതി നൽകുമെന്നും അതു സിപിഎം നേതാവിന്റെ പേരായിരിക്കുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശമാണു നിലവിലെ തർക്കം കൂടുതൽ വിവാദമാകാൻ കാരണമായത്.
പിണറായിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണു പിന്നീടു സിപിഐ നേതാക്കളുടെ ഭാഗത്തു നിന്നും പ്രതികരണങ്ങൾ ഉണ്ടായത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ വി.ശിവൻകുട്ടിയും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ.മോഹനനും പിണറായിക്കു പിന്തുണയുമായി എത്തിയതോടെ വിഷയം കൂടുതൽ വഷളായി.
ഇതോടെ പരസ്യപ്രതികരണങ്ങൾ ഇനി പാടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശം നേതാക്കൾക്കെത്തി. പിന്നീടു സിപിഐ നേതാക്കളും വിവാദത്തിൽ അധികം പ്രതികരിച്ചു കണ്ടില്ല. എന്നാൽ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള ഈ പരസ്യ വിഴുപ്പലക്കൽ ഇരു പാർട്ടികളുടെയും ദേശീയ നേതൃത്വത്തെയും അസ്വസ്ഥരാക്കി. ഇതിനുശേഷമാണു വിഷയം തത്കാലം മാറ്റിവയ്ക്കാനും പാർട്ടി പ്രത്യേക സംസ്ഥാന കമ്മിറ്റിക്കു ശേഷം തീരുമാനമെടുക്കാമെന്നുമുള്ള ധാരണയിൽ സിപിഎം നേതാക്കൾ ഇപ്പോൾ എത്തിയിരിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിച്ചേ തീരൂവെന്ന നിലപാടിൽ മാറ്റമില്ലെന്നു തന്നെയാണു സിപിഐ നേതൃത്വം ഇപ്പോഴും വ്യക്തമാക്കുന്നത്. പാർട്ടി ദേശീയ നേതൃത്വത്തിന്റെയും പിന്തുണ ഇക്കാര്യത്തിൽ അവർക്കു പൂർണമായും ഉണ്ട്.
എന്നാൽ സിപിഎമ്മിലെ സ്ഥിതി അങ്ങനെയല്ല. പിണറായി വിജയൻ ഏകപക്ഷീയമായി നിലപാടു പറഞ്ഞതിൽ പാർട്ടി നേതാക്കൾക്കു പലർക്കും കടുത്ത അതൃപ്തിയുണ്ട്. അതവർ ഇപ്പോൾ പ്രകടമാക്കുന്നില്ലെങ്കിലും പ്രത്യേക സംസ്ഥാന കമ്മിറ്റിയിൽ ഉറപ്പായും ഉന്നയിക്കും. ഉപനേതാവ് സ്ഥാനം സിപിഐക്കു നൽകുന്നതിൽ കുഴപ്പമില്ലെന്നു വാദിക്കുന്നവരും സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ട്.
International
ഒട്ടാവ: കാനഡ ന്യൂബ്രൺസ്വിക്കിലെ നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള സെന്റ് സൈമണ്‍ കത്തോലിക്കാ പള്ളി അക്രമി തീവച്ചു നശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ന്യൂബ്രൺസ്വിക്കിൽ തടികൊണ്ട് നിര്‍മിച്ച ഏറ്റവും വലിയ പള്ളിയാണിത്. അറുപത്തിയെട്ടുകാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
National
ന്യൂഡൽഹി: മണ്ഡല പുനർനിർണയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ചില ബില്ലുകൾ പാസാക്കാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചേക്കാമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ദേശീയ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് പിന്നാലെയാണ് ഖാർഗെ കത്തെഴുതിയത്.
ലോക്സഭയിൽ നിലവിലുള്ള 543 സീറ്റുകൾ അടുത്ത 25 വർഷത്തേക്ക്നിലനിർത്തണമെന്നും ഇതിന്റെ അടിസ്ഥാനത്തിൽതന്നെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പുമുതൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നടപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.ഓഗസ്റ്റ് 13ന് പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അവസാനിച്ചെങ്കിലും അത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണിലും പ്രധാനമന്ത്രിക്ക് ഖാർഗെ കത്തയച്ചിരുന്നു. സർവകക്ഷി യോഗം വിളിക്കണമെന്നും നിർദേശങ്ങൾ പഠിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യമായ സമയം അനുവദിക്കണമെന്നും കത്തിൽ ഖാർഗെ ആവശ്യപ്പെട്ടു. മണ്ഡല പുനർനിർണയം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കരുതെന്നും ഖാർഗെ കത്തിൽ പറഞ്ഞു.
Kerala
കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ ഓണം പാർക്കിനുസമീപം ഇന്നലെ പുലർച്ചെ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു.
ആലപ്പുഴ കാർത്തികപ്പള്ളി നങ്ങ്യാർകുളങ്ങരയ്ക്കുസമീപം പള്ളിപ്പാട് ശ്രീദിനു ഭവനത്തിൽ ആർ. ദിൻരാജ് (22), ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത കോട്ടയം വടയാർ മിഠായിക്കുന്നം ചാമക്കാലയിൽ മാത്യു ജോമോൻ എന്നിവരാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ ഇരുവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദിൽരാജ് മരിച്ചിരുന്നു. ചികിൽസയിലിരിക്കേ മാത്യു ജോമോൻ ഇന്നലെ രാത്രി എട്ടരയോടെ മരിച്ചു.അമിത വേഗത്തിലെത്തിയ ട്രെയിലർ അശ്രദ്ധമായി പ്രധാന റോഡിലേക്കു പ്രവേശിച്ചതാണ് അപകട കാരണമെന്നു പോലീസ് പറഞ്ഞു.
Kerala
“എല്ലാവരും നല്ലത്, എല്ലാം നല്ലത്.... പൗരോഹിത്യം സ്വീകരിച്ച ഘട്ടത്തിൽ എന്റെ വികാരിയച്ചൻ എന്നോടു പറഞ്ഞ സ്നേഹപൂർണമായ ഉപദേശമാണിത്. 38 വർഷത്തെ പൗരോഹിത്യ ജീവിതത്തിനിടയിൽ എല്ലാവരെയും ചേർത്തുനിർത്തിയുള്ള ശുശ്രൂഷയിലൂടെ വലിയ ദൈവപരിപാലന എനിക്ക് അനുഭവിക്കാനായിട്ടുണ്ട്. സേവനം ചെയ്ത പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം ബന്ധപ്പെടുന്ന എല്ലാവരെയും കേൾക്കാനും ഉൾക്കൊള്ളാനും ശ്രമിച്ചിട്ടുണ്ട്....” മെത്രാന്റെ സ്ഥാനചിഹ്നങ്ങൾ ഏറ്റുവാങ്ങിയശേഷം, മോൺ. ആനിമൂട്ടിൽ ദീപികയോടു പ്രതികരിച്ചു.
കോട്ടയം അതിരൂപതയുടെ നേതൃശുശ്രൂഷയിൽ കൂടുതൽ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ നിയോഗിക്കപ്പെട്ട പുതിയ സഹായമെത്രാൻ മോൺ. തോമസ് ആനിമൂട്ടിലിന്റെ വാക്കുകളിൽ പ്രത്യാശയുടെ ഈണമുണ്ട്. അനന്തമായ ദൈവപരിപാലനയിൽ ആശ്രയിച്ച്, അജപാലകരെയും അജഗണങ്ങളെയും കർമമണ്ഡലങ്ങളെയും സ്നേഹചൈതന്യത്തിൽ കോർത്തിണക്കി കൂട്ടായ്മയുടെ ദൗത്യനിർവഹണമാണ് തന്റേതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ദൈവം ഏൽപിച്ച ചുമതല
എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും (ഫിലി 4.13) എന്നതാണ് ഇടയദൗത്യത്തിനായി സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം. ഈ കടമയേൽപിച്ചതു ദൈവമാണ്. അതു ദൈവഹിതപ്രകാരം നിർവഹിക്കാൻ ആവശ്യമായ ശക്തിയും അനുഗ്രഹവും അവൻ നൽകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ശ്രേഷ്ഠമായ ഇടയശുശ്രൂഷ വിനയത്തോടെയാണ് ഏറ്റെടുക്കുന്നത്. ദൈവത്തെയും ദൈവജനത്തെയും കൂടുതൽ വിശ്വസ്തതയോടെ ശുശ്രൂഷിക്കാനുള്ള നിയോഗമായാണ് ഇതിനെ കാണുന്നത്. ദൈവഹിതം അന്വേഷിക്കാനും തിരിച്ചറിയാനുമുള്ള അനുഗ്രഹത്തിനായി എല്ലാവരുടെയും പ്രാർഥനകൾ ആവശ്യമാണ്. ഈ ശുശ്രൂഷയിൽ വാക്കുകളേക്കാൾ പ്രധാനം ജീവിതസാക്ഷ്യമാണെന്നു ബോധ്യമുണ്ട്.
സമുദായം സന്തോഷം
ക്നാനായ സമുദായം കൂട്ടായ്മയുടെ ചൈതന്യത്തിലും സന്തോഷത്തിലും മുന്നോട്ടുനീങ്ങുകയാണ്. ഏതെങ്കിലും വെല്ലുവിളികളും പ്രതിസന്ധികളും ഉണ്ടാകുന്പോഴും എല്ലാവരെയും ചേർത്തു നിർത്തി ഐക്യത്തോടെ മുന്നോട്ടുപോവുകയാണു പ്രധാനം. നിലപാടുകളെടുക്കുന്പോൾ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും എവിടെയെങ്കിലും ഉണ്ടാകാം. അപ്പോഴും ആരും അന്യരല്ല, ഒരുമിച്ചുപോകേണ്ടവരാണ് എന്ന ബോധ്യത്തോടെ എല്ലാവരെയും ചേർത്തുനിർത്താൻ നമുക്കാവണം.
മാതാപിതാക്കൾ പ്രചോദനം
മലബാറിന്റെ മണ്ണിൽ ജനിച്ചുവളർന്ന എനിക്ക് വലിയ സ്വപ്നങ്ങളൊന്നും കാണാനുള്ള സാഹചര്യങ്ങൾ അന്നുണ്ടായിരുന്നില്ല. എങ്കിലും തിരിഞ്ഞുനോക്കുന്പോൾ, മാതാപിതാക്കൾ നൽകിയ വലിയ സ്നേഹവും കരുതലും കൈമുതലാക്കി പടിപടിയായി വളരാൻ ദൈവം അനുഗ്രഹിച്ചു. തീക്ഷ്ണമായ വിശ്വാസത്തിലാണ് മാതാപിതാക്കൾ വളർത്തിയത്.
1989ൽ ഞാൻ പൗരോഹിത്യത്തിലേക്കു പ്രവേശിച്ച നാൾ മുതൽ കിടപ്പാകുന്നതുവരെ എല്ലാ ദിവസവും എന്റെ പിതാവ് പള്ളിയിൽ കുർബാനയിൽ പങ്കുചേരാൻ പോകുമായിരുന്നു. അതെനിക്കു വലിയ കരുത്തായിരുന്നു. സഹോദരങ്ങളെല്ലാവർക്കും വലിയ വാത്സല്യവും കരുതലുമായിരുന്നു.
Kerala
പയ്യാവൂർ (കണ്ണൂർ): “അച്ചാച്ചനും അമ്മയും പകർന്നുതന്ന പ്രാർഥനകളും പുണ്യപ്രവൃത്തികളുമാണ് ഞങ്ങളുടെ സഹോദരനെ ദൈവവിളികളുടെ വലിയ വഴികളിലേക്ക് ഉയർത്തിയത്...” കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. തോമസ് ആനിമൂട്ടിലിന്റെ തറവാട്ടു വീട്ടിലിരുന്നു രണ്ടാമത്തെ സഹോദരൻ ചാക്കോ ഇതുപറയുന്പോൾ മുഖത്ത് സന്തോഷവും അഭിമാനവും നിറഞ്ഞു.
തോമാച്ചൻ വലിയപദവിയിൽ എത്തിയത് കാണാൻ അച്ചാച്ചനും അമ്മയ്ക്കും കഴിഞ്ഞില്ലല്ലോയെന്ന സങ്കടം മൂത്തസഹോദരി ഏലിയാമ്മ പുന്നോടത്ത് പങ്കുവച്ചപ്പോൾ മറ്റു സഹോദരങ്ങളും ചേച്ചിയ്ക്കൊപ്പം ഒരു നിമിഷം നിശബ്ദരായി...
പ്രിയസഹോദരന്റെ മെത്രാൻപദവി പ്രഖ്യാപനത്തിന്റെ അഭിമാനനിമിഷത്തിനു സാക്ഷികളാകാൻ തറവാട്ടിൽ ഒരുമിച്ചുകൂടുകയിരുന്നു സഹോദരങ്ങളും കുടുംബാംഗങ്ങളും. കോട്ടയം പുന്നത്തറയിൽനിന്ന് പയ്യാവൂരിലേക്കു കുടിയേറിയ പരേതരായ ആനിമൂട്ടിൽ ജോസഫ്- ഏലി ദന്പതികളുടെ ഏഴു മക്കളിൽ ആറാമനാണ് നിയുക്ത സഹായമെത്രാൻ മാർ തോമസ് ആനിമൂട്ടിൽ. മള്ളൂശേരി ഇടവകയിലെ പാഴൂർ കുടുംബാംഗമാണ് അമ്മ ഏലി. ഏരുവേശി സ്കൂൾ റിട്ട. അധ്യാപിക ഏലിയാമ്മ, ചാക്കോ, മാത്യു, ബേബി, ലൈസ കീഴാട്ടുകുന്നേൽ, പരേതനായ ഫിലിപ്പ് എന്നിവരാണ് സഹോദരങ്ങൾ. മൂത്തമകൾ ഏലിയാമ്മയ്ക്കു മൂന്നോ നാലോ വയസുള്ളപ്പോഴാണ് കുടുംബം പയ്യാവൂരിലെത്തിയത്. മറ്റു മക്കളെല്ലാം ഇവിടെയാണ് ജനിച്ചത്. ആദ്യ രണ്ടുവർഷത്തോളം പാറക്കടവിലായിരുന്ന കുടുംബം പിന്നീടാണ് വാതിൽമടയിൽ എത്തിയത്.
നടവിളിയോടെ വീട്ടുകാർ
മോൺ. തോമസ് ആനിമൂട്ടിലിനെ നിയമിച്ചുകൊണ്ടുള്ള മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ പ്രഖ്യാപനം കുടുംബാംഗങ്ങൾ നടവിളിയോടെയാണ് വരവേറ്റത്. വിവരമറിഞ്ഞ് സഹോദരങ്ങളും മക്കളും മക്കളുടെ മക്കളുമെല്ലാം വീട്ടിൽ ഒരുമിച്ചുകൂടിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച മോൺ. തോമസ് ആനിമൂട്ടിൽ തറവാട്ടിൽ എത്തിയിരുന്നു.
ചെറുപ്പത്തിലേ അറിഞ്ഞു,ദൈവനിയോഗം
തോമാച്ചന്റ നിയോഗം ദൈവവഴിയായിരുന്നുവെന്ന് ചെറുപ്പത്തിലേ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നതായി സഹോദരങ്ങൾ അഭിമാനത്തോടെ പറയുന്നു. ചെറുപ്പം മുതൽ ദൈവഭക്തിയിലാണ് അച്ചാച്ചനും അമ്മയും ഞങ്ങളെ വളർത്തിയത്. സന്ധ്യാപ്രാർഥനയിലും നമസ്കാരങ്ങൾ പഠിക്കുന്നതിലും ഒരു വിട്ടുവീഴ്ചയും അനുവദിച്ചിരുന്നില്ല. യൗസേപ്പിതാവിന്റെ വലിയ ഭക്തനായിരുന്നു അച്ചാച്ചൻ.
മണ്ണിനെയും കൃഷിയെയും ഏറെ സ്നേഹിക്കുന്നയാളാണ് നിയുക്ത മെത്രാനെന്നു കുടുംബാംഗങ്ങൾ ഒരുപോലെ പറയുന്നു. അച്ചാച്ചന് എല്ലാ പണികളും അറിയാമായിരുന്നു കൃഷിപ്പണിയും കയ്യാലകെട്ടും ആശാരിപ്പണിയുമെല്ലാം. അതുപോലെ എന്തുജോലിക്കും സന്നദ്ധനാണ് അച്ചനുമെന്ന് സഹോദരങ്ങൾ പറയുന്നു. സെമിനാരിയിൽനിന്ന് അവധിക്ക് വീട്ടിൽ വരുന്പോൾ ഇഞ്ചിവിത്തൊക്കെയായി തിരിച്ചുപോകുന്ന അനുജനാണ് അവരുടെ ഓർമയിൽ.
സെമിനാരി പഠനകാലത്ത് അവധിക്ക് വരുന്പോൾ പ്രസംഗം പരീശിലിച്ചിരുന്നത് സഹോദരങ്ങളുടെ മക്കൾക്ക് ഇപ്പോൾ രസകരമായ ഓർമയാണ്. “ഞങ്ങൾ പിള്ളേരെയെല്ലാം കൂട്ടി അച്ചൻ പറന്പിലേക്കു പോകും. അവിടെയൊരു കല്ലുണ്ട്. അതിന്റെ മുകളിൽ കയറിനിന്ന് ഉച്ചത്തിൽ പ്രസംഗം തുടങ്ങും. കേൾവിക്കാരായി ഇരിക്കാനാണ് ഞങ്ങളെ കൊണ്ടുപോകുന്നത്...” സഹോദരങ്ങളുടെ മക്കളായ ലിജോ പുന്നൂസും സ്റ്റിനോ ചാക്കോയും ഓർക്കുന്നു.
പയ്യാവൂർ ടൗൺ പള്ളിയിൽ നടന്ന ആദ്യത്തെ പൗരോഹിത്യ സ്വീകരണമായിരുന്നു തോമസച്ചന്റേതെന്ന് സഹോദരങ്ങൾ ഓർക്കുന്നു. മാർ കുര്യക്കോസ് കുന്നശേരിയിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്.
മോൺ. തോമസ് ആനിമൂട്ടിൽ- ജീവിതവഴികൾ
ജനനം - 1962 ജനുവരി 13ന്
ഇടവക - കോട്ടയം അതിരൂപതയിലെ കണ്ണൂർ പയ്യാവൂർ സെന്റ് ആൻസ് ക്നാനായ ഇടവക
മാതാപിതാക്കൾ - പരേതരായ ജോസഫ് -ഏലി
സെമിനാരി പഠനം - മൈനർ സെമിനാരിക്കുശേഷം മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും.
പൗരോഹിത്യസ്വീകരണം - 1989 ഏപ്രിൽ 13ന് മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു.
ഉപരിപഠനം - റോമിലെ ഹോളി ക്രോസ് സർവകലാശാലയിൽനിന്നു കാനൻനിയമത്തിൽ ബിരുദം, അമേരിക്കയിലെ ലോസ് ആഞ്ചലസിൽനിന്നു ക്ലിനിക്കൽ പാസ്റ്ററൽ എഡ്യൂക്കേഷനിൽ ഉപരിപഠനം.
മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യം.
സേവനമേഖലകൾ - പുളിഞ്ഞാൽ, ഉഴവൂർ, കടുത്തുരുത്തി ഇടവകകളിൽ വികാരി, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി, അതിരൂപത പ്രൊക്യുറേറ്റർ, ചാൻസലർ, കണ്ണൂർ ബർമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ, രൂപത ട്രിബ്യൂണൽ നോട്ടറി, കാരിത്താസ് ആശുപത്രി ഡയറക്ടർ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി, പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ്
Kerala
കോട്ടയം: കോട്ടയം ക്നാനായ അതിരൂപതയ്ക്ക് മോണ്‍. തോമസ് ആനിമൂട്ടിലിലൂടെ പുതിയൊരു സഹായമെത്രാനെ ലഭിക്കുമ്പോള്‍ കാരിത്താസിന് ഇത് ഇരട്ടി മധുരം.
2008 മുതല്‍ 2019 വരെ 10 വര്‍ഷം കാരിത്താസ് ആശുപത്രിയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ച ഫാ. തോമസ് ആനിമൂട്ടിലിന്റെ സേവനകാലം കാരിത്താസിന്റെ പഴമയില്‍നിന്നു പുതുമയിലേക്കുള്ള കുതിച്ചുചാട്ടമായിരുന്നു. മോഡേണ്‍ കാരിത്താസ് എന്ന ആശയം അവതരിപ്പിച്ച് ആധുനിക ചികിത്സാരീതികളും സംവിധാനങ്ങളും സ്പെഷലൈസ് ഡിപ്പാര്‍ട്ട്മെന്റുകളും ആശുപത്രിയില്‍ കൊണ്ടുവരാന്‍ ഫാ. ആനിമൂട്ടിലിനു കഴിഞ്ഞു.
2016 മുതല്‍ 2019 വരെ മൂന്നു വര്‍ഷം ഡയറക്ടറായിരുന്ന ഫാ. തോമസ് ആനിമൂട്ടിലിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതിന്റെ നല്ല ഓര്‍മകള്‍ ഇപ്പോഴത്തെ ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ദീപികയോടു പങ്കുവച്ചു. ആശുപത്രി എങ്ങനെ ആകണമെന്നും എങ്ങനെയാണ് പാവങ്ങളുടെ പക്ഷം ചേര്‍ന്ന് ആശുപത്രി നടത്തേണ്ടതെന്നും ആനിമൂട്ടില്‍ അച്ചനിലൂടെ പഠിക്കാന്‍ കഴിഞ്ഞതായി ഫാ. ഡോ. ബിനു കുന്നത്ത് അനുസ്മരിച്ചു. ഇപ്പോഴും കാരിത്താസ് അതേ പാതയിലൂടെയാണു മുന്നോട്ടു പോകുന്നതെന്നും ഫാ. ബിനു കുന്നത്ത് പറഞ്ഞു.
ഇന്നലെ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന നിയുക്ത സഹായമെത്രാന്റെ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്ത കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്തും അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സൈജു പുത്തന്‍പറമ്പിലും കാരിത്താസ് കുടുംബത്തിന്റെ ആശംസകള്‍ നിയുക്ത ബിഷപ്പിനെ അറിയിച്ചു.
National
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തെ വിശേഷിപ്പിക്കാൻ ഡ്രാമയെന്ന വാക്ക് ഉപയോഗിച്ചതിനെതിരേ ശശി തരൂർ എംപിക്കെതിരേ സമൂഹമാധ്യമത്തിൽ രൂക്ഷവിമർശനം. ഇംഗ്ലീഷിൽ വലിയ പദസമ്പത്തുള്ള തരൂർ ദുരന്തത്തെ വിശേഷിപ്പിക്കാൻ ഡ്രാമയെന്ന വാക്ക് ഉപയോഗിച്ചതെന്തിനെന്നാണു വിമർശനം. നിരവധി പേരാണ് തരൂരിനെതിരേ രംഗത്തെത്തിയത്. എക്സ് പോസ്റ്റിലൂടെയാണ് തരൂർ നേപ്പാൾ ദുരന്തം സംബന്ധിച്ച ആശങ്ക പങ്കുവച്ചത്.
കാഠ്മണ്ഡുവിലേക്ക് എത്തുമ്പോൾ അവിടെ നടന്ന ദുരന്തത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് തരൂർ പറഞ്ഞു. ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം, നേപ്പാളിന് ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. കാഠ്മണ്ഡുവിലേക്ക് വിമാനം കയറുമ്പോൾ മലനിരകളിൽ അരങ്ങേറിയ ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും അറിഞ്ഞിരുന്നില്ല.
ഇവിടെ എത്തിയ ശേഷമാണ് വലിയ ജീവഹാനിയെക്കുറിച്ചും രണ്ടായിരത്തോളം ആളുകളെ കാണാതായിട്ടുണ്ടെന്ന വിവരവും അറിയുന്നത്- അദ്ദേഹം എക്സിൽ കുറിച്ചു. വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 19 പാലങ്ങളെങ്കിലും തകർന്നു, ബെത്രാവതി-രസുവഗാധി ഹൈവേയുടെ 40 കിലോമീറ്റർ ഒലിച്ചുപോയി, എട്ട് ജലവൈദ്യുത പദ്ധതികൾക്ക് കേടുപാടുകൾ സംഭവിച്ചു -തരൂർ പറഞ്ഞു.
Kerala
കൊച്ചി: കോട്ടയം അതിരൂപതയുടെ അജപാലന പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാൻ പുതിയ സഹായ മെത്രാന്റെ നിയമനം സഹായിക്കുമെന്ന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമുദായ അംഗങ്ങളുടെ കൂട്ടായ്മയും വിശ്വാസ തീക്ഷ്ണതയും കൂടുതൽ ശക്തമാക്കാൻ പുതിയ നിയമനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: ചെറുപുഞ്ചിരി, ലളിത സംസാരം, ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം ഇതാണ് കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. തോമസ് ആനിമൂട്ടില്‍. കോട്ടയം അതിരൂപതയിലെ വൈദികരും ക്നാനായ മക്കളും തോമസച്ചന്, ആനിമൂട്ടിലച്ചന് എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. “എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്ക് സാധിക്കും” (ഫിലിപ്പി 4:13) എന്ന ബൈബിള്‍ വചനമാണ് മേല്പട്ട ശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട പ്രഖ്യാപനത്തിനുശേഷം നടത്തിയ മറുപടി പ്രസംഗത്തില്‍ മോണ്‍. തോമസ് ആനിമൂട്ടില്‍ പറഞ്ഞത്. തന്നെ ശക്തനാക്കിയ ദൈവത്തിലൂടെ സഭയ്ക്കും സമുദായത്തിനും വേണ്ടിയുള്ള മഹനീയമായ വൈദിക ശുശ്രൂഷയാണ് ഫാ. തോമസ് നടത്തിയത്.
നല്ല ഒരു ഭരണാധികാരിയുടെ കഴിവാണ് ഫാ. തോമസില്‍ എപ്പോഴുമുണ്ടായിരുന്നത്. ഇടവക വികാരിയായിരുന്നപ്പോഴും അതിരൂപതയുടെ വിവിധ സ്ഥാപനങ്ങളുടെ ചുമതലയുണ്ടായിരുന്നപ്പോഴും ഒടുവിലായി അതിരൂപത പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് പദവിയിലിരുന്നപ്പോഴും മികച്ച ഭരണാധികാരിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. കോട്ടയം അതിരൂപതയുടെ ആതുര ശുശ്രൂഷ രംഗത്തെ വലിയ സംരംഭമായ കാരിത്താസ് ആശുപത്രിയുടെ ഡയറക്ടറായി 10 വര്‍ഷം നയിച്ച ഇദ്ദേഹത്തിന്റെ കാലത്താണ് ഒരു ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടായി കാരിത്താസ് മാറിയത്. ഏത് ഉത്തരവാദിത്വം ഏറ്റെടുത്താലും തന്റെ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും പൂര്‍ണതയിലെത്തിക്കാന്‍ തോമസച്ചന് എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ആരാധനക്രമത്തോടും ക്നാനായ മക്കളുടെ തനിമയോടും ഒരുമയോടും എപ്പോഴും കൂറും വിശ്വസ്തയും പുലര്‍ത്തിയിരുന്നു. പുളിഞ്ഞാല്‍, ഉഴവൂര്‍, കടുത്തുരുത്തി പള്ളികളിൽ വികാരിയായിരുന്നപ്പോള്‍ ഇടവക ജനത്തെ ഒരു കൂട്ടായ്മയായി ചേര്‍ത്തുനിര്‍ത്താനും സഭയോടും സമുദായത്തോടും വിശ്വസ്തത പുലർത്തി വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കാനും അവരെ പ്രാപ്തരാക്കിയിരുന്നു. വായനയിലും പഠനത്തിലും ഏറെ തത്പരനായിരുന്ന ഫാ. തോമസ് പുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.
2025 ഫെബ്രുവരി മുതല്‍ അതിരൂപതയുടെ പ്രോ-പ്രോട്ടോ സിഞ്ചെല്ലൂസായി പ്രവര്‍ത്തിച്ചുവരികയാണ്. അതിരൂപത വിവാഹ കോടതി ജഡ്ജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ധന്യന്‍ മാര്‍ മാക്കീല്‍ പിതാവിന്റെയും ദൈവദാസന് പൂതത്തില് തൊമ്മിയച്ചന്റെയും പ്രമോട്ടര്‍ ഓഫ് ജസ്റ്റീസായും പ്രവര്‍ത്തിച്ചു. ഒമ്പതു വര്‍ഷം അതിരൂപത വൈദികസമിതി സെക്രട്ടറിയായിരുന്നു. നിലവില്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമാണ്.
Kerala
കോഴിക്കോട്: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടും സാങ്കേതിക കാരണങ്ങളാല്‍ പാവപ്പെട്ട രോഗികള്‍ക്കു ചികിത്സ നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാന്‍ നടപടിയുമായി ആരോഗ്യവകുപ്പ്. നിര്‍ദിഷ്ട പാക്കേജ് പട്ടികയില്‍ ഉള്‍പ്പെടാത്ത ശസ്ത്രക്രിയകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള പൂര്‍ണ അധികാരം സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്കു നല്കിയ തീരുമാനമാണ് രോഗികള്‍ക്കു ഗുണകരമാകുക.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതും എന്നാല്‍ രോഗിയുടെ ജീവന് രക്ഷിക്കാന്‍ അനിവാര്യവുമായ പ്രത്യേക ശസ്ത്രക്രിയകള്‍ക്കു തുക മുന്‍കൂട്ടി അനുവദിച്ച് ചികിത്സ ലഭ്യമാക്കാന്‍ ഉതകുംവിധത്തില്‍ അധികാര വികേന്ദ്രീകരണമാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്.
2023 ഓഗസ്റ്റ് 26ലെ ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള കേസുകള്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്എച്ച്എ) മെഡിക്കല്‍ കമ്മിറ്റിയുടെ പരിശോധനയ്ക്കും മാനേജരുടെ അനുമതിക്കും വിധേയമായിട്ടായിരുന്നു അനുമതി നല്‍കിയിരുന്നത്. ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ചികിത്സകള്‍ക്ക് ജോയിന്റ് ഡയറക്ടറുടെ (മെഡിക്കല്‍) അനുമതിയും ആവശ്യമായിരുന്നു. ഇത്തരത്തിലുള്ള കേസുകളുടെ ക്ലെയിം പരിശോധന, ഓഡിറ്റിംഗ്, ഫോളോഅപ് നടപടികള്‍ തുടങ്ങിയ മുഴുവന്‍ നടപടികളും നിലവില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ മെഡിക്കല്‍ ഓഡിറ്റ് ഡിവിഷനാണു നേരിട്ട് കൈകാര്യം ചെയ്യുന്നത്. ഇത് രോഗികള്‍ക്ക് തടസമില്ലാതെയും വേഗത്തിലും ചികിത്സാ അനുമതി ലഭ്യമാക്കുന്നതില്‍ കാലതാമസം സൃഷ്ടിക്കുന്നുവെന്നു കണ്ടാണു പുതിയ തീരുമാനം.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പുനല്‍കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷ. ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒരു കുടുംബത്തിന് പണം നല്‍കാതെ വര്‍ഷം തോറും അഞ്ചു ലക്ഷം രൂപയുടെ ചികിത്സാസഹായം ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാണ്.
Kerala
ഹരിപ്പാട്: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചെട്ടിയാരെ കവർച്ചയ്ക്കിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക നീക്കങ്ങളുമായി അന്വേഷണസംഘം.
ചോദ്യം ചെയ്യലിൽ കൗമാരക്കാർ പറഞ്ഞ കള്ളക്കഥകൾ പൊളിക്കുന്നതിനും ശാസ്ത്രീയ തെളിവുകൾ ഉറപ്പിക്കുന്നതിനുമായി പിടിയിലായ മൂന്ന് ആൺകുട്ടികളെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ചേർത്തലയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ കുട്ടികളെ നേരിട്ട് ഹാജരാക്കിയാണ് അപേക്ഷ സമർപ്പിക്കുക. കേസിൽ ഉൾപ്പെട്ട 13കാരിയായ പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടില്ല.
പെട്ടെന്നുണ്ടായ പ്രകോപനത്തിലല്ല, മറിച്ച് ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൃത്യം നടത്തിയതെന്നതിന്റെ ഡിജിറ്റൽ തെളിവുകൾ പോലീസിനു ലഭിച്ചു. സ്വന്തം മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാൽ സൈബർ പോലീസിന്റെ പിടിയിലാകുമെന്ന് ഭയന്ന് സംഘം പ്രത്യേക സിം കാർഡ് സംഘടിപ്പിക്കുകയായിരുന്നു.
കൃത്യത്തിനു പിന്നാലെ ഈ സിം കാർഡ് നശിപ്പിച്ചെങ്കിലും, അത് പ്രവർത്തിച്ച ടവർ ലൊക്കേഷനുകളും ഉപകരണ വിവരങ്ങളും സൈബർ സെൽ ശേഖരിച്ചു. നശിപ്പിച്ച സിം ഉപേക്ഷിച്ച സ്ഥലം കണ്ടെത്തുന്നതിനും സോഷ്യൽ മീഡിയ ചാറ്റുകൾ വീണ്ടെടുക്കുന്നതിനുമാണ് കസ്റ്റഡി പ്രധാനമായും ആവശ്യപ്പെടുന്നത്.
വീടിന്റെ പിന്നിലെ എക്സ്ഹോസ്റ്റ് ഫാനിന്റെ ചെറിയ ദ്വാരം വഴിയാണ് കൗമാരക്കാർ അകത്തുകടന്നത്. കസ്റ്റഡി ലഭിച്ചാൽ ഇവരെ സംഭവസ്ഥലത്തെത്തിച്ച് കൃത്യം പുനഃസൃഷ്ടിച്ച് പരിശോധിക്കും. പ്രായപൂർത്തിയാകാത്തവരായതിനാൽ കർശന നിബന്ധനകളോടെയായിരിക്കും നടപടികൾ.
കുട്ടികളെ പോലീസ് സ്റ്റേഷനിൽ പ്രവേശിപ്പിക്കില്ല. തെളിവെടുപ്പ് ഉദ്യോഗസ്ഥർ സിവിൽ വേഷത്തിലായിരിക്കണം. മൊഴിയെടുപ്പിലും റീ-ക്രിയേഷൻ വേളയിലും രക്ഷിതാക്കളുടെയോ ലീഗൽ പ്രൊട്ടക്ഷൻ ഓഫീസറുടെയോ സാന്നിധ്യം നിർബന്ധമാണ്. തിരിച്ചറിയൽ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ അതീവ രഹസ്യമായിട്ടായിരിക്കും ഇവരെ സ്ഥലത്തെത്തിക്കുക.
National
പാറ്റ്ന: ബിഹാറിലെ അധ്യാപക നിയമന പരീക്ഷാ ക്രമക്കേടുകൾക്കെതിരേയും തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനെതിരേയും ഉദ്യോഗാർഥികൾ നടത്തിയ ശക്തമായ പ്രതിഷേധത്തിൽ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന് ആറുവയസുകാരൻ. പാറ്റ്നയിലെ പുന്നൈചക് സ്വദേശിയും ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ആദിത്യ കുമാറാണ് ഭരണകൂടത്തിനെതിരായ സമരമുഖത്തെ തരംഗമായി മാറിയത്.
പാറ്റ്നയിലെ പ്രമുഖ സമരകേന്ദ്രമായ ഡാക്ബംഗ്ലാവ് ചൗക്കിൽ കഴിഞ്ഞ 25ന് നടന്ന പ്രതിഷേധത്തിൽ ദേശീയപതാകയേന്തിയാണ് ആദിത്യ പങ്കെടുത്തത്.
സമരവേദിയിലെത്തിയ പത്രപ്രവർത്തകർക്കു മുന്നിൽ ഭയലേശമന്യേ സർക്കാരിന്റെ തൊഴിൽ നയങ്ങളെ ചോദ്യം ചെയ്ത ആദിത്യയുടെ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. സമാധാനപരമായി സമരം ചെയ്ത ഉദ്യോഗാർഥികൾക്കുനേരേ പോലീസ് നടപ്പിലാക്കിയ അടിച്ചമർത്തൽ നടപടികളെ ചോദ്യം ചെയ്ത ആറുവയസുകാരൻ, വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്നും തുറന്നടിച്ചു. ലാത്തിച്ചാർജ് നടത്തിയ പോലീസുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി രാജിവയ്ക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിഷേധത്തിനിടെ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി. വൻ ജനക്കൂട്ടവും സംഘർഷാവസ്ഥയും കണക്കിലെടുത്ത് കുട്ടിയുടെയും അമ്മയുടെയും സുരക്ഷ മുൻനിർത്തി വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ സുരക്ഷിതമായി മാറ്റുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.
ഉദ്യോഗാർഥികളുടെ സമരത്തിന് പുതിയ ഊർജം പകർന്ന ആദിത്യയുടെ പ്രതികരണങ്ങൾ ബിഹാറിലെ തൊഴിലില്ലായ്മയെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ അഴിമതിയെക്കുറിച്ചുമുള്ള ചർച്ചകൾ ദേശീയതലത്തിൽ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനായി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്നേഹപൂർവം ജൂബിലി വിദ്യാജ്യോതി പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒരു കോടിയുടെ ധനസഹായം കൈമാറി.
ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ ആർച്ച്ബിഷപ്സ് ഹൗസിലെത്തി ചെക്ക് മാർ ക്ലീമിസ് ബാവയ്ക്കു നൽകി.ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷ സമാപന സമ്മേളനത്തിൽ, പദ്ധതിയെ പിന്തുണയ്ക്കാനുള്ള സന്നദ്ധത യൂസഫലി പ്രഖ്യാപിച്ചിരുന്നു. മെഡിക്കൽ, നഴ്സിംഗ്, എൻജിനിയറിംഗ്, നിയമപഠനം തുടങ്ങിയ പ്രഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയ 25 വിദ്യാർഥികളുടെ പഠനച്ചെലവാണു സ്നേഹപൂർവം ജൂബിലി വിദ്യാജ്യോതി പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചു വർഷമായി കർദിനാൾ മാർ ക്ലീമിസ് ഏറ്റെടുത്തു നടത്തുന്നത്. ഈ വിദ്യാർഥികളുടെ പഠനം പൂർത്തിയാക്കാൻ ആവശ്യമായ രണ്ടു കോടി രൂപയിൽ ഒരു കോടിയാണ് യൂസഫലി നൽകിയത്.
ലുലു പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ, ലുലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഫിനാൻസ് കൺട്രോളർ അജിത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Kerala
ചങ്ങനാശേരി: കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ വില ഓണത്തിനുമുമ്പ് പൂര്‍ണമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടേയും ഉറപ്പ് പാലിക്കാത്തതില്‍ കര്‍ഷകര്‍ക്ക് അതൃപ്തി.
കഴിഞ്ഞ സീസണില്‍ സംഭരിച്ച നെല്ലിന്റെ തുക ഇനിയും നല്‍കാനുള്ളത് 259.85കോടി രൂപയാണ്. കോട്ടയം ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നും നെല്ല് സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 3.89 കോടി രൂപ. ഏറ്റവും കൂടുതല്‍ വിതരണം ചെയ്യാനുള്ളത് പാലക്കാട് ജില്ലയിലാണ്.
ഇന്നലത്തെ കണക്കനുസരിച്ച് 204.13 കോടിരൂപ പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുണ്ട്. തൃശൂര്‍ ജില്ലയില്‍ 11.02 കോടിയും ആലപ്പുഴയില്‍ 19.12കോടി രൂപയും പത്തനംതിട്ടയില്‍ നാലുകോടി രൂപയും വിതരണം ചെയ്യാനുള്ളതായി സപ്ലൈകോയുടെ പാഡി പ്രൊക്യുയര്‍മെന്റ് പ്രോസസിംഗ് മാര്‍ക്കറ്റിംഗ് സ്റ്റാറ്റസില്‍ ചൂണ്ടിക്കാട്ടുന്നു.
നെല്ല് സംഭരണവിഹിതമായി കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ 364 കോടി അടുത്തിടെ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിരുന്നു. ഈ വിഹിതത്തില്‍നിന്നും 13000 കര്‍ഷകര്‍ക്ക് 96കോടി രൂപ സപ്ലൈകോ മുഖാന്തിരം വിതരണം ചെയ്തുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സപ്ലൈകോയുടെ സൈറ്റില്‍ ഇപ്പോഴും കാണിക്കുന്നത് 259.85കോടി രൂപകര്ഷകര്ക്ക് നല്കാനുള്ളതായാണ്.
2026-27 വര്‍ഷത്തെ നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചിട്ടും പുതിയ സീസണിലേക്കുള്ള നെല്ല് സംഭരണനയം ഇതുവരെ പ്രഖ്യാപിക്കാത്തതും കര്‍ഷകര്‍ക്ക് ആശങ്കക്കിടയാക്കുന്നു. നെല്ലിന്റെ മിനിമം സപ്പോര്‍ട്ട് പ്രൈസ് എത്രയായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉല്പാദന പ്രോത്സാഹനമായി എത്ര തുക ലഭിക്കുമെന്നും കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്ന ആകെ സംഭരണവില എത്രയായിരിക്കുമെന്നതിലും വ്യക്തതയില്ലാത്തത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കുകയാണ്.
നെല്ലിന്റെ സംഭരണവില സംബന്ധിച്ച പ്രഖ്യാപനം വൈകുന്നത് കര്‍ഷകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന ജനറല്‍സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന് അഭിപ്രായപ്പെട്ടു.
Kerala
മുഴപ്പിലങ്ങാട്: പ്രശസ്ത ബാലസാഹിത്യകാരനും കലാ-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായ ടികെഡി മുഴപ്പിലങ്ങാട് (തൈക്കണ്ടി കുന്നുമ്പ്രത്ത് ദാമോദരൻ -80) അന്തരിച്ചു. കഴിഞ്ഞ18ന് മുഴപ്പിലങ്ങാട്ട് ദേശീയപാത മുറിച്ചു കടക്കവേ ഓമ്നി വാൻ ഇടിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
മുഴപ്പിലങ്ങാട് പൊതുദർശനത്തിനു ശേഷം ടികെഡി മുഴപ്പിലങ്ങാടിന്റെ സംസ്കാരച്ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ11 ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും. ആദരസൂചകമായി മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റേയും പേരിൽ ജില്ലാ കളക്ടർ പുഷ്പചക്രം സമർപ്പിക്കും.
കേരള സാഹിത്യ അക്കാദമി അവാർഡ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, കേരള നാടക സംഗീത അക്കാദമി ഗുരുപൂജ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ച എഴുത്തുകാര നാണ്. കഥാകൃത്ത്, നോവലിസ്റ്റ്, കവി, ബാലസാഹിത്യകാരൻ, ഗാനരചയിതാവ്, നാടക രചയിതാവും സംവിധായകനും, പത്രാധിപർ, പ്രസാധകൻ, പ്രഭാഷകൻ, കലാ പരിശീലകൻ, മേക്കപ്പ്മാൻ തുടങ്ങി സർവ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ടികെഡി വിവിധ വിഭാഗങ്ങളിലായി നൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയിൽ പലതും ബെസ്റ്റ് സെല്ലറുകളാണ്. തുറമുഖ വകുപ്പിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് പിന്നീട് റവന്യു വകുപ്പിൽ ഉദ്യോഗം ലഭിച്ചെങ്കിലും സാഹിത്യം തന്റെ മുഴുസമയ മേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു.
പതിനേഴാം വയസിൽ എഴുതിത്തുടങ്ങിയ ടികെഡിയുടെ വിവിധ നാടകങ്ങൾ ആകാശവാണിയിലും ദൂരദർശ നിലും സംപ്രേഷണം ചെയ്തിട്ടുണ്ട്.പരേതരായ കണ്ണച്ചാങ്കണ്ടി ശങ്കരൻ -ടി.കെ. കല്യാണി ദന്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ഉഷ. മക്കൾ: ശ്രീജിത് പ്രസാദ്, ശ്രീസംഗീത, ശ്രീഷിത.
Kerala
തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വായ്പ എടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ധന വകുപ്പ്. മുന്‍ വായ്പകളുടെ ശരിയായ ഉപയോഗവും കണക്കും ലഭ്യമായതിനു ശേഷംമാത്രമേ പുതിയ വായ്പകള്‍ എടുക്കുന്നതു പരിഗണിക്കൂ. കോര്‍പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാൻഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വായ്പകള്‍ ലഭിച്ച മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് സർക്കാർ നിയന്ത്രണം ബാധകം.
കഴിഞ്ഞ 17 ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം മുന്‍ വായ്പകളുടെ ഉപയോഗത്തിന്റേയും തിരിച്ചടവിന്റേയും വിശദാംശങ്ങള്‍, യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബില്ലുകള്‍, വൗച്ചറുകള്‍ എന്നിവ അടിയന്തരമായി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി.
പുതിയ വായ്പ അപേക്ഷ ഇതു പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രമേ അനുവദിക്കൂ എന്നും അറിയിച്ചിട്ടുണ്ട്. മുന്‍കാല വായ്പകളുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബില്ലുകള്‍, വൗച്ചറുകള്‍ എന്നിവ ബന്ധപ്പെട്ട വകുപ്പ് പരിശോധിച്ചു ധന വകുപ്പിന് കൈമാറണം. ധന വകുപ്പ് വിശദമായി പരിശോധിച്ച് അംഗീകരിച്ചാല്‍ മാത്രമേ പുതിയ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കൂ.
ഇതുവരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വായ്പ എടുക്കാന്‍, അതാതു വകുപ്പ് സെക്രട്ടറി വഴി, വകുപ്പ് മന്ത്രിക്കു ഫയൽ നല്കി , അതു മന്ത്രിസഭാ യോഗത്തില്‍ വച്ചു പാസാക്കുകയും സര്‍ക്കാര്‍ ഗ്യാരന്റി ലഭ്യമാക്കി വായ്പ എടുക്കുകയുമായിരുന്നു. എന്നാൽ പലപ്പോഴും ഈ തുക വിനിയോഗിക്കാതെ ബാങ്കുകളില്‍ ഡിപ്പോസിറ്റ് ചെയ്യുകയും വായ്പയുടെ പലിശ അടയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ധന വകുപ്പിന് കൈമാറാന്‍ കാലതാമസമെടുത്തിരുന്നു. അതേ സമയം വ്യക്തമായ വൗച്ചറുകളോ ബില്ലുകളോ ധനവകുപ്പിന് കൈമാറുന്നുമില്ല. ഇതിനെ തുടര്‍ന്നാണ് ധന വകുപ്പ് വായ്പ എടുക്കുന്നതില്‍ കടിഞ്ഞാണിടാന്‍ തീരുമാനിച്ചത്.
ഒരു സ്ഥാപനം വായ്പയുടെ ഒരു ഭാഗം മാത്രമേ ചെലവഴിച്ചുള്ളൂ എങ്കിൽ ബാക്കി തുക എന്തുകൊണ്ടാണ് ചെലവഴിക്കാത്തതെന്നു വിശദീകരിക്കണം. അനുവദനീയമായ ഉപയോഗ കാലയളവ് അവസാനിക്കുന്നതിനുമുമ്പ് മുഴുവന്‍ വായ്പ തുകയുടെയും ഉപയോഗ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു ധന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവിധ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച വായ്പകള്‍, അവയുടെ വിനിയോഗം, തിരിച്ചടവ് എന്നിവ ട്രാക്ക് ചെയ്യുന്നതിനായി 2021 ഡിസംബറില്‍ സര്‍ക്കാര്‍ ലോണ്‍ മോണിറ്ററിംഗ് ആന്‍ഡ് ഫണ്ട് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയിരുന്നു. എന്നാല്‍ അതു പരാജയപ്പെട്ടു. ധനകാര്യവകുപ്പിന്റെ ചുമതലയുള്ള മുഖ്യ മന്ത്രി വി.ഡി .സതീശന് നേരിട്ട് ഇടപെട്ടാണ് കര്‍ശന പരിശോധനയ്ക്കു തീരുമാനിച്ചത്.
International
പ്രളയത്തിന്റെ കാരണത്തെക്കുറിച്ച് പരസ്പരവിരുദ്ധമായ പല നിഗമനങ്ങളും പുറത്തുവരുന്നുണ്ട്. ബുധനാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പമാണു മഞ്ഞിടിച്ചിലിനും ഉരുൾപൊട്ടലിനും തുടർന്ന് പ്രളയത്തിനും കാരണമായതെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ് ചിലർ ഇത് ‘ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ്’ (ജിഎൽഒഎഫ് - ഹിമ തടാകം പൊട്ടിയുള്ള പ്രളയം) ആണെന്ന് വാദിച്ചു. കാരണം ഒരു വർഷം മുമ്പ് ഈ പ്രദേശത്ത് ഇത്തരം ഒരു പ്രതിഭാസം നടന്നിരുന്നു.
എങ്കിലും, ഇന്നലെ യുഎസ് ജിയോളജിക്കൽ സർവേ ഭൂകമ്പമാണ് പ്രളയത്തിന് കാരണമെന്ന സാധ്യത തള്ളി. ടിബറ്റൻ പ്രദേശത്ത് (ഗോസൈൻകുണ്ഡയ്ക്ക് വടക്ക് 47 കിലോമീറ്റർ അകലെ) രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂകമ്പം യഥാർഥത്തിൽ ഒരു ഹിമതടാകം തകർന്നുവീണതിനെ തുടർന്നുണ്ടായ ആഘാതവും അതിനുശേഷമുണ്ടായ മണ്ണും മഞ്ഞും കലർന്ന പാറയിടിച്ചിലും കാരണമുണ്ടായതാണെന്ന് വ്യക്തമാക്കി.
നിലവിലുള്ള ഒരു ഹിമതടാകത്തിന്റെ വലിയൊരു ഭാഗം വേർപെട്ടു മാറുമ്പോഴാണ് ഗ്ലേഷ്യൽ കൊളാപ്സ് സംഭവിക്കുന്നത്. ഇത് നേരിട്ട് ജിഎൽഒഎഫ് അല്ലെങ്കിലും, അവയ്ക്ക് കാരണമായേക്കാം. പ്ലാനറ്റ് ലാബ്സിൽ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ ഉദ്ധരിച്ച് വിദഗ്ധർ പറയുന്നത്, ഹിമനദിയുടെ താഴ്ഭാഗം തകർന്ന് നൂറുകണക്കിന് മീറ്റർ താഴെയുള്ള താഴ്വരയിലേക്ക് പതിച്ചതാണ് പ്രളയത്തിന് കാരണമായതെന്നാണ്.
ത്രിശൂലി (ഭോട്ടെകോഷി എന്നും അറിയപ്പെടുന്നു) നദിയിലുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കവും അവശിഷ്ടങ്ങളുടെ കുത്തൊഴുക്കുമാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ഇന്ത്യയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്സി) പ്രാഥമിക ഉപഗ്രഹ വിലയിരുത്തലിൽ അറിയിച്ചു.
മണ്ണും മഞ്ഞും കലർന്ന പാറയിടിച്ചിലോ ഉരുൾപൊട്ടലോ കാരണം നദി താത്കാലികമായി തടസപ്പെട്ടിരിക്കാം എന്നതാണ് പ്രാഥമിക നിഗമനം. ഇങ്ങനെ കെട്ടിനിന്ന വെള്ളവും അവശിഷ്ടങ്ങളും പെട്ടെന്ന് പുറത്തേക്ക് ഒഴുകിയതാകാം താഴത്തെ പ്രദേശങ്ങളിൽ പ്രളയമുണ്ടാക്കിയത്. എന്നാൽ ഇത് പ്രാഥമിക വിശകലനം മാത്രമാണെന്നും വിശദമായ വിലയിരുത്തൽ നടത്തുമെന്നും എൻആർഎസ്സി അറിയിച്ചിട്ടുണ്ട്.
വീഡിയോ ദൃശ്യങ്ങളും ദുരന്തബാധിത പ്രദേശങ്ങളിൽനിന്നുള്ള വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രാഥമിക വിലയിരുത്തൽ അനുസരിച്ച്, വലിയ അളവിൽ മഞ്ഞും പാറ അവശിഷ്ടങ്ങളും ഭോട്ടെ കോശി നദിയുടെ പോഷകനദിയായ ലെന്ധെ ഖോലയിലേക്ക് പതിച്ചിരിക്കാമെന്ന് ഐസിഐഎംഒഡി പത്രക്കുറിപ്പിൽ അറിയിച്ചു. ഈ സംഭവം വെള്ളവും എക്കലും വലിയ പാറക്കല്ലുകളും താഴേക്ക് ഒഴുക്കിക്കൊണ്ടുപോകുന്ന പെട്ടെന്നുള്ള പ്രവാഹത്തിന് കാരണമായിട്ടുണ്ടാകാം.
“നദിയുടെ ഇടുങ്ങിയ ഭാഗത്ത് അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി താത്കാലികമായി ഒരു അണക്കെട്ട് പോലെ നദി തടസപ്പെട്ടിട്ടുണ്ടോ എന്ന് വിദഗ്ധർ പരിശോധിച്ചുവരികയാണ്” ഐസിഐഎംഒഡി പറഞ്ഞു. “ഇത്തരം തടസങ്ങൾ പെട്ടെന്ന് തുറന്നുപോയാൽ അത് വലിയ അപകട സാധ്യത ഉണ്ടാക്കും. ഇതിന്റെ വലിപ്പവും സ്ഥലവും സുരക്ഷിതത്വവും അധികൃതരും ശാസ്ത്രജ്ഞരും വിലയിരുത്തുന്നത് തുടരുകയാണ്”.
ആഗോളതാപനത്തിന്റെ പങ്ക്
ഈ സംഭവത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന് എത്രത്തോളം പങ്കുണ്ടെന്ന് വ്യക്തമാക്കാൻ സമയമായിട്ടില്ലെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റ് (ഐസിഐഎംഒഡി) പറഞ്ഞെങ്കിലും, ഇതിന് വലിയ സാധ്യതയുണ്ടെന്ന് മറ്റു പലരും ചൂണ്ടിക്കാണിക്കുന്നു.
ഹിമാലയൻ പ്രദേശങ്ങൾ ‘വളരെ ദുർബലമാണ്’ എന്ന് ഡെറാഡൂണിലെ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ ശാസ്ത്രജ്ഞനായ മനീഷ് മേത്ത പറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ഹിമനദികൾ ഉരുകി പിൻവാങ്ങുകയാണ്.
“ഒരു ഹിമനദി പിൻവാങ്ങുമ്പോൾ, അത് അതിന്റെ മുൻഭാഗത്ത് ഉറപ്പില്ലാത്ത അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നു. ഹിമനദി മുന്നോട്ടു നീങ്ങുമ്പോൾ അത് ഒട്ടനവധി അവശിഷ്ടങ്ങളും മൊറൈനുകളും ഉണ്ടാക്കുകയും വഹിക്കുകയും ചെയ്യുന്നു” അദ്ദേഹം പറഞ്ഞു. “ആഗോളതാപനത്തിനൊപ്പം മഴ ലഭിക്കുന്ന രീതികളിലും മാറ്റം വരുന്നുണ്ട്.
മഞ്ഞുവീഴ്ചയും മഴയും ലഭിക്കുന്ന പ്രദേശങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. തത്ഫലമായി ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നു. ഇത് ദുർബലമായ പ്രദേശങ്ങളെ ബാധിക്കുകയും ഉരുൾപൊട്ടലിന് കാരണമാവുകയും ചെയ്യും”. നേപ്പാളിൽ നാം കണ്ടത് ഒരു സാധാരണ മൺസൂൺ പ്രളയമല്ല, മറിച്ച് കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ച ദുരന്തമാണെന്ന് പറയുന്ന ശാസ്ത്രജ്ഞരുമുണ്ട്.
ഭൂമി ചൂടുപിടിക്കുമ്പോൾ അതിരൂക്ഷമായ കാലാവസ്ഥ പ്രത്യാഘാതങ്ങൾ ഉണ്ടാവുമെന്നും, ഒന്നിന് പുറകെ ഒന്നായി തുടർ പ്രതിഭാസങ്ങൾ ഉണ്ടാകുമെന്നും ശാസ്ത്രജ്ഞർ പണ്ടേ മുന്നറിയിപ്പ് നൽകുന്നതാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. ഹിമാലയൻ മേഖലയിലെ ഉയർന്ന താപനില ഹിമനദികളെ അസ്ഥിരപ്പെടുത്തുകയും മഴയുടെ തീവ്രത വർധിപ്പിക്കുകയും ചെയ്തു, ഇത് മിനിറ്റുകൾക്കുള്ളിൽ നദീവ്യവസ്ഥകളെ കൂടുതൽ വിനാശകരമാക്കി മാറ്റി.
Kerala
തിരുവനന്തപുരം: 2018ലെ മഹാപ്രളയ കാലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല വഹിച്ചുകൊണ്ടാണ് പി.എച്ച്. കുര്യന് മലയാളികളുടെ ഹീറോയായത്. മഹാപ്രളയകാലത്ത് കേരളത്തിന്റെ റവന്യു-ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന റിലീഫ് കമ്മീഷണറുമായിരുന്നു പി.എച്ച്. കുര്യന്.
ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, എന്‍ഡിആര്‍എഫ് എന്നീ കേന്ദ്ര ഏജന്‍സികളെയും സംസ്ഥാന പോലീസ്, ഫയര്‍ഫോഴ്സ് സംവിധാനങ്ങളെയും ഒരൊറ്റ ശൃംഖലയില്‍ കൊണ്ടുവന്നു രക്ഷാപ്രവര്‍ത്തനം നിയന്ത്രിച്ചത് അദ്ദേഹത്തിന്റെ ഭരണപരമായ മികവിന് ഉദാഹരണമായി.
പ്രളയത്തില്‍ ഔദ്യോഗിക രക്ഷാസേനകള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഉള്‍പ്രദേശങ്ങളിലേക്കു ബോട്ടുമായി ഇറങ്ങാന്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് ഔദ്യോഗികമായി അഭ്യര്‍ഥിച്ച പി.എച്ച്. കുര്യന്, അവരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെ ‘കേരളത്തിന്റെ സ്വന്തം സൈന്യം’ എന്ന് വിശേഷിപ്പിച്ചതും അദ്ദേഹമായിരുന്നു.
പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളിലും തകര്‍ന്നുപോയ ഗ്രാമങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും തിരികെ പിടിക്കുന്നതിലും അദ്ദേഹം കൈക്കൊണ്ട ധീരമായ തീരുമാനങ്ങള്‍ പ്രശംസനീയമായിരുന്നു. അടിയന്തര സഹായങ്ങള്‍ തടസമില്ലാതെ ദുരിതബാധിതരിലേക്ക് എത്തിക്കുന്നതിനായി ഭരണഘടനാപരമായ എല്ലാ അധികാരങ്ങളും അദ്ദേഹം വിവേകത്തോടെ ഉപയോഗിച്ചു. കേരളത്തിന്റെ ദുരന്തനിവാരണ മാതൃക ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ അതിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ച പ്രധാന ശക്തികളിലൊന്ന് അദ്ദേഹമായിരുന്നു.
ഭരണ പരിചയവും മികച്ച നേതൃപാടവവുമാണ് പി.എച്ച്. കുര്യനെ എന്നും കേരളത്തിന്റെ ഭരണരംഗത്ത് വ്യത്യസ്തനാക്കിയത്. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെയും ആരോഗ്യത്തെയും നേരിട്ട് സ്പര്‍ശിച്ച ഒട്ടനവധി ചരിത്രപരമായ തീരുമാനങ്ങളിലൂടെയാണ് പി.എച്ച്. കുര്യന് എന്ന ഭരണാധികാരി ഐഎഎസ് ലോകത്ത് വേറിട്ടുനിന്നത്.
കേന്ദ്ര പേറ്റന്റ്, ട്രേഡ് മാര്‍ക്ക് കണ്ട്രോളര് ജനറലായി സേവനമനുഷ്ഠിച്ച കാലയളവില്‍ വിദേശ മരുന്ന് കമ്പനികള്‍ അടിച്ചേല്‍പ്പിച്ച ഭീമമായ തുക കാരണം കാന്‍സര്‍ രോഗികള്‍ ദുരിതത്തിലായപ്പോള്‍ അദ്ദേഹം കൈക്കൊണ്ട തീരുമാനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കാന്‍സര്‍ പ്രതിരോധ മരുന്നിന്റെ ഇന്ത്യയിലെ നിര്‍മാണത്തിന് നിര്‍ബന്ധിത ലൈസന്‍സ് അനുവദിച്ചുകൊണ്ട് വിദേശ കുത്തക തകര്‍ത്ത വിധി അനേകം നിര്‍ധനരായ രോഗികള്‍ക്ക് ജീവവായുവായി മാറി.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരമ്പരാഗതമായ ചുവപ്പുനാട ശൈലികള്‍ അറുത്തുമാറ്റി തീരുമാനങ്ങള്‍ അതിവേഗം നടപ്പിലാക്കുന്നതില്‍ അദ്ദേഹം കാണിച്ച വീര്യമാണ് അദ്ദേഹത്തിന് ഭരണതലത്തില്‍ വലിയ ജനപ്രീതി നേടിക്കൊടുത്തത്. സാധാരണക്കാരെ വിഷമിപ്പിക്കാതെ ഫയലുകളിൽ തീർപ്പുകല്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ച അദ്ദേഹം അതിൽ ശ്രദ്ധിക്കാനും പ്രത്യേകം സമയം കണ്ടെത്തി.
ഇന്നത്തെ കേരളം അഭിമാനത്തോടെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്ന സ്റ്റാര്‍ട്ടപ്പ് സംസ്കാരത്തിന് വിത്തിട്ടത് പി.എച്ച്. കുര്യന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയരൂപീകരണമായിരുന്നു. കേരള സര്‍ക്കാരിന്റെ വിവരസാങ്കേതിക വ്യവസായ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ ഭരണസംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും പ്രധാന പങ്കുവഹിച്ചു.
ഐടി സെക്രട്ടറിയായിരുന്ന സമയത്ത് ടെക്നോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസനവും ഇന്‍ഫോപാര്‍ക്കിന്റെ വളര്‍ച്ചയും അതിവേഗത്തിലാക്കിയതും അദ്ദേഹത്തിന്റെ ഭരണചാരുതയ്ക്ക് തെളിവാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പാക്കാനായി രൂപീകരിച്ച കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ പ്രഥമ ചെയര്‍മാനായും അദ്ദേഹം സേവനം ചെയ്തിരുന്നു.
കർഷക കുടുംബത്തിൽനിന്ന് ഐഎഎസിലേക്ക്...
തിരുവനന്തപുരം: കേരളത്തിൽ സ്റ്റാർട്ടപ്പ് നയം രൂപവത്കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യൻ.1959 ജനുവരി 20ന് കോട്ടയത്തെ സാധാരണ കർഷക കുടുംബത്തിലായിരുന്നു ജനനം. കേരള സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബംഗളൂരുവിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തിവരുമ്പോഴാണ് അദ്ദേഹം സിവിൽ സർവീസിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 1986 ബാച്ചിൽ ഒഡീഷ കേഡറിലായിരുന്നു ആദ്യ നിയമനം. 1993ലാണു കേരള കേഡറിലേക്കു മാറിയെത്തിയത്.
റവന്യു, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. പാലക്കാട്, പാലാ എന്നിവിടങ്ങളിൽ സബ് കളക്ടറായും കോട്ടയം, ഇടുക്കി ജില്ലകളിൽ കളക്ടറായും സേവനം ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിൽ എത്തിയശേഷം റവന്യുവിനു പുറമേ വ്യവസായം, ഐടി, മരാമത്ത്, തുറമുഖം തുടങ്ങിയ വകുപ്പുകളുടെ ചുമതലകളും വഹിച്ചു.
സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ എംഡി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി, വ്യവസായ വകുപ്പ് മാനേജിംഗ് ഡയറക്ടർ, റവന്യു വകുപ്പിൽ സ്പെഷൽ സെക്രട്ടറി, പ്രാഥമിക വിദ്യാഭ്യാസ പ്രോജക്ട് ഡയറക്ടർ, തൊഴിൽ വകുപ്പ് ലേബർ കമ്മീഷണർ, യുനിസെഫ് അണ്ടർ സെക്രട്ടറി, ബോർഡ് ഓഫ് റവന്യു സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
Kerala
തൊടുപുഴ: ഡ്യൂട്ടി സമയത്ത് മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നു സസ്പെന്‍ഷനിലായിരുന്ന എസ്ഐക്ക് ഇന്‍സ്പെക്ടറായി സ്ഥാനക്കയറ്റം നല്‍കിയത് വിവാദമാകുന്നു. കരിമണ്ണൂര്‍ എസ്ഐ എന്‍.എസ്. റോയിക്കാണ് നടപടി നേരിടുന്നതിനിടെ സ്ഥാനക്കയറ്റം നല്‍കിയത്.
കഴിഞ്ഞ 24നു പോലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ സ്ഥാനക്കയറ്റ പട്ടികയിലാണ് 43-ാം നമ്പറായി എന്‍.എസ്.റോയിയുടെ പേരുള്ളത്. പട്ടികയിലുള്ള എസ്ഐമാര്‍ ഇന്‍സ്പെക്ടര്‍മാരായി പ്രമോട്ട് ചെയ്യപ്പെടാന്‍ യോഗ്യരാണെന്ന് ഉത്തരവില്‍ പറയുന്നു. ഇദ്ദേഹം സസ്പെന്‍ഷനിലായ വിവരം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറാതിരുന്നതാണ് റോയിയുടെ പേര് പട്ടികയില്‍ ഇടംപിടിക്കാൻ കാരണമെന്നാണ് സൂചന. മലപ്പുറം ജില്ലാ നാര്‍ക്കോട്ടിക് സെല്ലിലേക്കാണ് എന്‍.എസ്. റോയിക്ക് നിയമനം.
സംഭവത്തില്‍ ഡിജിപി ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് വിശദീകരണം തേടുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ പട്ടിക എന്‍.എസ്. റോയി സസ്പെന്‍ഷനിലാകുന്നതിന് മുമ്പ് തയാറാക്കിയതാണെന്നും പിന്നീട് അഭിപ്രായമൊന്നും തേടിയിട്ടില്ലെന്നും ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. നസീം പറഞ്ഞു. അതേസമയം സ്ഥാനക്കയറ്റം റദ്ദാക്കാനുള്ള നടപടി വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Sports
കാര്യവട്ടം: അവസാന ഓവറിലെ അവസാന പന്തു വരെ കാത്തിരുന്നു വിജയം ആര്‍ക്കാണെന്നറിയാന്‍. കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് എതിരേ കൊല്ലം സെയ്ലേഴ്സിനു മൂന്നു റണ്‍സ് ജയം. ടോസ് നേടിയ കൊല്ലം ബാറ്റിംഗിന് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ കൊല്ലം 158 റണ്‍സെടുത്തു. 159 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
കൊല്ലത്തിന്റെ ഓപ്പണിംഗില്‍ വല്‍സല്‍ ഗോവിന്ദന്-അഭിഷേക് ജെ. നായര്‍ സഖ്യം മികച്ച തുടക്കം കുറിച്ചു. ഓപ്പണിംഗ് കൂട്ടുകെട്ട് 99 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് പിരിഞ്ഞത്. 31 പന്തില്‍ 46 റണ്‍സ് എടുത്ത അഭിഷേകിന്റെ വിക്കറ്റ് പി.എസ്. ജറിന് സ്വന്തമാക്കി. സ്കോര്‍ 109-ല്‍ എത്തിയപ്പോള്‍ എം. അജിനാസിനെ (2) ജറിന് പവലിയനിലേക്ക് അയച്ചു. തുടര്‍ന്ന് ഒരു വശത്ത് ബാറ്റര്‍മാരുടെ പവലിയനിലേക്കുള്ള ഘോഷയാത്രയായിരുന്നു. ഏഴു ബാറ്റര്‍മാരും രണ്ടക്കം കാണാതെ മടങ്ങി. ഓപ്പണര്‍ വല്‍സല്‍ ഗോവിന്ദന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീം സ്കോര്‍ 150 കടത്തിയത്. 46 പന്തില്‍ നിന്നും മൂന്നു സിക്സും എട്ടു ബൗണ്ടറിയും ഉള്‍പ്പെടെ 77 റണ്‍സാണ് വല്‍സല്‍ ഗോവിന്ദന് സ്വന്തമാക്കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക്് ആദ്യ വിക്കറ്റ് സ്കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ഉളളപ്പോള്‍ നഷ്ടമായി. 12 പന്തില്‍ രണ്ടു റണ്‍സ് നേടിയ പവന് ശ്രീധര്‍ മോനു കൃഷ്ണന്റെ പന്തില്‍ റണ്ണൗട്ട്. ആറാം ഓവറിലെ നാലാം പന്തില്‍ വിനൂപ് മനോഹരനെ (19) എ.ജി. അമല്‍ മോനു കൃഷ്ണന്റെ കൈകളിലെത്തിച്ചു. ക്യാപ്റ്റന്‍ സാലി സാംസണ് (44), ഉണ്ണികൃഷ്ണന് മനുകൃഷ്ണന് (33), ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ (23 നോട്ടൗട്ട്) എന്നിവര്‍ ശക്തമായ പോരാട്ടം നടത്തിയെങ്കിലും പവന്‍രാജിന്റെ അവസാന ഓവറുകളിലെ മികച്ച പന്തുകള്‍ ഉണ്ണികൃഷ്ണന്, മനുകൃഷ്ണന് ഉള്‍പ്പെടെയുള്ള കൊച്ചിയുടെ മൂന്നു വിക്കറ്റുകള്‍ പിഴുതു.
ആല്‍ഫി ഫ്രാന്‍സിസ് 10 പന്തില്‍ 23 റണ്‍സെടുത്ത് പുറത്താകാതെ നിന്നെങ്കിലും നിശ്ചിത 20 ഓവറില്‍ കൊച്ചിയുടെ സ്കോര്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155ല്‍ അവസാനിച്ചു. കൊല്ലത്തിന് മൂന്നു റണ്‍സ് ജയം. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പവന്‍രാജാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
Sports
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ ഹാട്രിക്കിലൂടെ സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനു വമ്പന്‍ ജയം.
ഹോം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ 40, 60, 80 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകള്‍. സാന്റിയാഗൊ ബര്ണബ്യുവിന്റെ ഗാലറിയില്‍ തിങ്ങിനിറഞ്ഞ 72,226 കാണികളെ ആവേശത്തിലാക്കി റയല്‍ മാഡ്രിഡ് 4-1നു റയല്‍ സോസിഡാഡിനെ തകര്‍ത്തു. സീസണില്‍ റയല്‍ മാഡ്രിഡിന്റെ തുടര്‍ച്ചയായ ജയം, ഹോം ഗ്രൗണ്ടിലെ ആദ്യത്തേതും. 68-ാം മിനിറ്റില്‍ ബ്രസീല്‍ താരം വിനിസ്യൂസ് ജൂണിയറിന്റെ വകയായിരുന്നു റയല്‍ മാഡ്രിഡിന്റെ മറ്റൊരു ഗോള്‍.
105ല്‍ 100
ഹാട്രിക്കോടെ റയല്‍ മാഡ്രിഡിനായി ഗോള്‍ പങ്കാളിത്തത്തില്‍ സെഞ്ചുറി നേടാനും കിലിയന്‍ എംബപ്പെയ്ക്കു സാധിച്ചു. 105-ാം മത്സരത്തിലാണ് ഫ്രഞ്ച് താരം ഗോള്‍ പങ്കാളിത്തത്തില്‍ സെഞ്ചുറി തികച്ചത്. 89 ഗോളും 11 അസിസ്റ്റും ഉള്‍പ്പെടുന്നതാണ് എംബപ്പെയുടെ സെഞ്ചുറി പങ്കാളിത്തം.
റയലിനായി അതിവേഗം ഈ നേട്ടത്തിലെത്തിയത് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയാണ്. 86 മത്സരങ്ങളില്‍ റൊണാള്‍ഡോ 100 ഗോള്‍ പങ്കാളിത്തം പൂര്‍ത്തിയാക്കിയിരുന്നു (79 ഗോളും 21 അസിസ്റ്റും).
Sports
ലണ്ടന്‍: ഇംഗ്ലീഷ് കാരബാവൊ കപ്പ് (ലീഗ് കപ്പ്) ഫുട്ബോളില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍, ന്യൂകാസില്‍ യുണൈറ്റഡ്, എവര്ട്ടണ് ടീമുകള്‍ മൂന്നാം റൗണ്ടില്‍. മൂന്നാം റൗണ്ടില്‍ ലിവര്‍പൂള്‍ എഫ്സിയാണ് ടോട്ടന്‍ഹാമിന്റെ എതിരാളികള്‍.
Sports
മുംബൈ: നീണ്ട 14 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും സെവാഗ്-ദ്രാവിഡ് റീയൂണിയന്. 2012ല്‍ ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റിലാണ് അവസാനമായി വിരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡും ഇന്ത്യക്കായി ഒന്നിച്ചു കളിച്ചത്.
14 വര്‍ഷത്തിനുശേഷം ഇവരല്ല വീണ്ടും ഒന്നിക്കുന്നത്, ഇവരുടെ മക്കളാണെന്നു മാത്രം. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിന് എതിരായ ഇന്ത്യ അണ്ടര്‍ 19 ടീമിൽ വിരേന്ദര്‍ സെവാഗിന്റെ മകന് ആര്യവീറും രാഹുല്‍ ദ്രാവിഡിന്റെ മകന് അന്‍വയും ഇടംനേടി.
ഇന്ത്യ അണ്ടര്‍ 19 ടീം ഓസ്ട്രേലിയയില്‍ മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും കളിക്കും.
വലംകൈ ബാറ്ററായ ആര്യവീര്‍ 2026 ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. 2024ല്‍ കൂച്ച് ബെഹര്‍ ട്രോഫിയില്‍ മേഘാലയയ്ക്ക് എതിരേ 297 അടിച്ചതോടെയാണ് ആര്യവീര്‍ ശ്രദ്ധാകേന്ദ്രമായത്.
അന്വയ് ദ്രാവിഡ് ജൂലൈയില്‍ ശ്രീലങ്ക അണ്ടര്‍ 19 ടീമിന് എതിരായ ഇന്ത്യ അണ്ടര്‍ 19 സംഘത്തില്‍ ഉണ്ടായിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ രണ്ടാമത്തെ മകനാണ്.
Sports
കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര പരമ്പര 2-0നു സ്വന്തമാക്കാന്‍ സാധിക്കാതിരുന്നത് ടീം ഇന്ത്യയുടെ 2025-27 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹത്തിനു തിരിച്ചടിയായി.
11 മത്സരങ്ങളില്‍നിന്ന് 51.52 ശതമാനം പോയിന്റുമായി അഞ്ചാം സ്ഥാനത്തു തുടരുകയാണ് ഇന്ത്യ. കൊളംബോയിലെ അദ്ഭുതാവഹമായ സമനിലയിലൂടെ 33.33 പോയിന്റ് ശതമാനത്തോടെ ശ്രീലങ്ക ആറാം സ്ഥാനത്തും തുടരുന്നു.
ഓസ്ട്രേലിയ (80.00 %), ദക്ഷിണാഫ്രിക്ക (75.00 %), ന്യൂസിലന്‍ഡ് (72.22 %), ബംഗ്ലാദേശ് (55.56 %) ടീമുകളാണ് യഥാക്രമം ആദ്യ നാലു സ്ഥാനങ്ങളില്‍. ടേബിളില്‍ ഒന്നും രണ്ടും സ്ഥാനക്കാരാണ് ഫൈനലില്‍ ഏറ്റുമുട്ടുക.
International
ടെഹ്റാൻ: ആറു മാസം പൂർത്തിയാകുന്ന ഗൾഫ് യുദ്ധത്തിന് അന്ത്യംകാണാനുള്ള ശ്രമത്തിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി ഇറാനിലെത്തി. നിലച്ചുപോയ നയതന്ത്രനീക്കങ്ങൾ പുനഃസ്ഥാപിക്കലാണ് ലക്ഷ്യം.
അമേരിക്കയ്ക്കും ഇറാനും ഇടയിൽ മുന്‍പ് പലവട്ടം ഖത്തർ മധ്യസ്ഥവേഷമണിഞ്ഞിട്ടുള്ളതാണ്. ഇറാനുമായി ബന്ധപ്പെടാൻ ഖത്തർ അടക്കമുള്ള അറബി രാജ്യങ്ങളുടെ സഹായമാണ് അമേരിക്ക തേടുന്നത്. മധ്യസ്ഥത വഹിക്കുന്ന മറ്റൊരു രാജ്യമായ പാക്കിസ്ഥാനിലെ സൈനിക മേധാവി ആസിം മുനീറും ആഭ്യന്തര മന്ത്രിയും ഏതാനും ദിവസം മുന്‍പ് ഇറാനിലെത്തിയിരുന്നു.
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കമാണ് മധ്യസ്ഥശ്രമങ്ങൾക്കു വെല്ലുവിളി. യുഎസ്-ഇസ്രേലി ആക്രമണത്തിനു മറുപടിയായി ഇറാൻ ഹോർമുസ് അടച്ചിരിക്കുകയാണ്.
ഹോർമുസിൽ ഇറാന്റെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്നാണ് അമേരിക്കൻ നിലപാട്. ഹോർമുസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാനും വ്യക്തമാക്കുന്നു.ഹോർമുസിന്റെ നിയന്ത്രണത്തിനായി ഒമാനുമായി ഇറാൻ ചർച്ച നടത്തുന്നുണ്ട്. ഇറാനും ഒമാനും ഹോർമുസിന്റെ ഇരുഭാഗത്തുമുള്ള രാജ്യങ്ങളാണ്.
ഇതിനിടെ, സൈനിക നടപടികൾ നിർത്തിവച്ചിരിക്കുന്ന അമേരിക്ക സാന്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ അടിയറവ് പറയിക്കാനുള്ള ശ്രമത്തിലാണ്. ഏതാണ്ട് ഒരു മാസമായി യുഎസ് സേന ഇറാനിൽ ആക്രമണം നടത്തിയിട്ട്.
അതേസമയം, ഇറാനെ ലക്ഷ്യമിട്ട് കൂടുതൽ സാന്പത്തിക ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനുമായി ഇടപാടിനു മുതിരുന്ന രാജ്യങ്ങളും അമേരിക്കൻ ഉപരോധം നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം ഭീഷണി മുഴക്കിയിട്ടുണ്ട്.
International
പാരീസ്: വടക്കൻ ഫ്രാൻസിലെ കായെൻ നഗരത്തിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ ഒൻപതുപേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയാറുകാരനായ റഷ്യയിലെ ചെചെൻ സ്വദേശിയെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു. കായെൻ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള തെരുവിൽ ബുധനാഴ്ച രാത്രി 10.15നാണ് ആക്രമണമുണ്ടായത്.
പ്രദേശത്തുണ്ടായ വാക്കുതർക്കത്തിനും സംഘർഷത്തിനും പിന്നാലെയാണ് ആക്രമണം. വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തികളിൽ ഒരാൾ തന്റെ കാറെടുത്ത് സമീപത്ത് നിന്നിരുന്ന ആളുകൾക്കിടയിലേക്കു ബോധപൂർവം ഇടിച്ചുകയറ്റുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
University News
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ/ദന്തൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളജുകളിലെയും 2026 ലെ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
National
മുംബൈ: ഓട്ടോറിക്ഷ, ടാക്സി, ആപ്പ് അധിഷ്ഠിത കാബ് ഡ്രൈവർമാർക്ക് അടിസ്ഥാന മറാഠി ഭാഷ പഠിക്കുന്നതിനായി ഒരു വർഷത്തെ സാവകാശം നൽകിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ഡ്രൈവർമാരുടെ സംഘടനകൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. മുംബൈയിൽ ജോലി ചെയ്യുന്നവർ മറാഠി ഭാഷ അറിഞ്ഞിരിക്കണം എന്ന നിബന്ധനയെ സംഘടനകൾ പിന്തുണച്ചെങ്കിലും, വിവിധ പ്രായത്തിലുള്ളവരും പഠനം നേരത്തെ ഉപേക്ഷിച്ചവരും ആയ ഡ്രൈവർമാർക്ക് പെട്ടെന്ന് ഭാഷ പഠിച്ചെടുക്കുന്നതിലുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാണിക്കുകയായിരുന്നു.
ഇതിനെ തുടർന്ന്, ഡ്രൈവർമാർ ഉന്നയിച്ച ആശങ്കകൾ ന്യായമാണെന്ന് കണ്ട് ഒരു വർഷത്തേക്ക് ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിൽ വാണിജ്യ വാഹന ഡ്രൈവർമാർക്ക് മറാഠി ഭാഷ നിർബന്ധമാക്കിക്കൊണ്ട് ഓഗസ്റ്റ് മാസത്തിൽ ഗതാഗത വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഭാഷ അറിയാത്ത ഡ്രൈവർമാരുടെ ലൈസൻസുകളും പെർമിറ്റുകളും റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഈ നിയമത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നിലവിലുണ്ട്. ഇതിനിടയിലാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം.
Kerala
കൊച്ചി: സഭയ്ക്കും പൊതുസമൂഹത്തിനും വിവിധ മേഖലകളിൽ വിലയേറിയ സംഭാവനകൾ നല്കുന്ന അല്മായർക്കായി സീറോമലബാർ മെത്രാൻ സിനഡ് ഏർപ്പെടുത്തിയിരിക്കുന്ന സഭാതാരം അവാർഡിന് തൃശൂർ അതിരൂപതാംഗമായ സന്തോഷ് കരുമാത്രയെയും എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ജേക്കബ് പൈനാടത്തിനെയും മെത്രാൻ സിനഡ് തെരഞ്ഞെടുത്തു.
സീറോമലബാർ സഭയിലെ വിവിധ രൂപതകളിൽനിന്നുള്ള നാമനിർദേശങ്ങൾ ഇത്തരം അവാർഡുകൾ നല്കുന്നതിനായുള്ള സിനഡൽ കമ്മിറ്റി പഠിക്കുകയും മെത്രാൻ സിനഡിൽ അവതരിപ്പിക്കുകയുംചെയ്തിരുന്നു. ഓഗസ്റ്റ് 17 നു കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ച സീറോ മലബാർ സഭയുടെ മുപ്പത്തിനാലാമതു മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനമാണ് ഇരുവ രെയും ഈ അവാർഡിന് അർഹരായി കണ്ടെത്തിയത്.
2027 ജൂലൈ മൂന്നിനു സഭാകേന്ദ്രത്തിൽ നടക്കുന്ന ദുക്റാന-സഭാദിനാഘോഷങ്ങളിൽ അവാർഡ് നൽകും.
Kerala
കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായമെത്രാനായി ഫാ. തോമസ് ആനിമൂട്ടിൽ നിയമിതനായി. നിയമന ഉത്തരവ് സീറോ മലബാർ സിനഡ് നടക്കുന്ന കാക്കനാട്ട് സെന്റ് തോമസ് മൗണ്ടിലും റോമിലും ഒരേ സമയം വായിച്ചു.
കോട്ടയം അതിരൂപതയുടെ മുഖ്യവികാരി ജനറാൾ ആയി ശുശ്രൂഷ ചെയ്തു വരവേയാണ് പുതിയ നിയോഗം. ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനായ കോട്ടയം അതിരൂപതയിൽ ഇതോടെ മൂന്നു സഹായ മെത്രാൻമാരായി. മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവരാണ് മറ്റു രണ്ടു സഹായ മെത്രാൻമാർ.
കണ്ണൂർ പയ്യാവൂർ ആനിമൂട്ടിൽ കുടുംബാംഗമാണ് പുതിയ ബിഷപ്. പരേതരായ ജോസഫ്-ഏലി ദന്പതികളുടെ പുത്രനായി 1962 ജനുവരി 13ന് ജനിച്ച ഫാ. തോമസ് ആനിമൂട്ടിൽ പയ്യാവൂർ സേക്രട്ട് ഹാർട്ട് സ്കൂളിലെ പഠനത്തിനു ശേഷമാണ് സെമിനാരിയിൽ ചേർന്നത്. കോട്ടയം സ്റ്റനിസ്ലാവോസ് മൈനർ സെമിനാരി, മംഗലാപുരം സെന്റ് ജോസഫ് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷം 1989 ഏപ്രിൽ 13ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നു കൈവയ്പ് ശുശ്രൂഷ സ്വീകരിച്ച് വൈദികനായി. തുടർന്ന് റോമിലെ അത്തെനയോ റൊമാനോ സാന്റാ ക്രോസെയിൽനിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റ് നേടി.
വയനാട് പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളി, ശ്രീപുരം സെന്റ് മേരീസ് പള്ളി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവിടങ്ങളിൽ വികാരി, വിവിധ സ്കൂളുകളിൽ മാനേജർ, കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ, കണ്ണൂർ പാസ്റ്ററൽ സെന്റർ ഡയറക്ടർ, മലബാർ റീജൺ പ്രൊക്യുറേറ്റർ, അതിരൂപത ട്രൈബ്യൂണൽ ജഡ്ജി, കോട്ടയം അതിരൂപത ചാൻസലർ, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി എന്നിങ്ങനെ നിരവധി പദവികൾ വഹിച്ചു.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസ് (UCLA)നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ എഡ്യുക്കേഷൻ പൂർത്തിയാക്കി. അമേരിക്കയിൽ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടറായും ക്നാനായ കാത്തലിക് കോൺഗ്രസിന്റെ സ്പിരിച്വൽ ഡയറക്ടറായും ശുശ്രൂഷചെയ്തു.
11 വർഷം കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടർ എന്ന നിലയിൽ ശ്രദ്ധേയ സേവനം കാഴ്ചവച്ചു. വാഴ്ത്തപ്പെട്ട മാർ മാത്യു മാക്കീൽ, ദൈവദാസൻ ഫാ. തോമസ് പൂതത്തിൽ എന്നിവരുടെ നാമകരണ നടപടികളുടെ പ്രമോട്ടർ, കാത്തലിക് നഴ്സസ് ഗിൽഡിന്റെ ആത്മീയ ഉപദേശകൻ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി, ഇടുക്കി ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു.
മലയാളവും ഇംഗ്ലീഷും കൂടാതെ ഇറ്റാലിയൻ, ജർമൻ ഭാഷകളും കൈകാര്യംചെയ്യാനറിയാം. എലിയാമ്മ, ചാക്കോ, മാത്യു, ബേബി, ലൈസാമ്മ, പരേതനായ ഫിലിപ്പ് എന്നിവരാണ് നിയുക്ത ബിഷപ്പിന്റെ സഹോദരങ്ങൾ.
National
ലക്നോ: ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ യൂട്യൂബറും ഹരിയാൻവി ഗായകനുമായ അങ്കിത് ബാലിയാൻ (32) അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജിമ്മിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്.
രണ്ട് ബൈക്കുകളിലെത്തിയ അക്രമികൾ അങ്കിത് ബാലിയാൻ നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരമറിഞ്ഞ് പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പ്രതികളെ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഷാംലി എസ്പി എം.പി. സിംഗ് വ്യക്തമാക്കി.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അങ്കിത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. യൂട്യൂബിൽ മൂന്നര ലക്ഷത്തിധികം സബ്സ്ക്രൈബേഴ്സ് ഉള്ള അങ്കിത് പാട്ടുകളിലൂടെയും വീഡിയോകളിലൂടെയും ശ്രദ്ധേയനായിരുന്നു.
സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. യുപിയിലെ ക്രമസമാധാനനില തകർന്ന് പൂജ്യത്തിലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അങ്കിത് ബലിയന്റെ കൊലപാതകത്തിൽ രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷണം നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാ നദിക്കു സമീപമുള്ള പാടത്ത് പരിശീലന വിമാനം തകർന്നു വീണ് ഇൻസ്ട്രക്ടറും ട്രെയിനീയുമായ രണ്ട് പൈലറ്റുമാർ മരിച്ചു. ഗുജറാത്ത് സ്വദേശി സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശി അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്.
കാൺപൂരിലെ ഗാർഗ് ഏവിയേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്ന് വ്യാഴാഴ്ച രാവിലെ 11:30-ഓടെയാണ് ഇരട്ട എഞ്ചിനുള്ള നാല് സീറ്റുള്ള പരിശീലന വിമാനം ടേക്ക് ഓഫ് ചെയ്തത്. തുടർന്ന് പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങിവരുന്ന വഴി രാവിലെ 11:50-ഓടെയാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് അത്യാഹിത വിഭാഗവും ഉദ്യോഗസ്ഥരും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനം നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അപകടത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Kerala
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചു തേവർ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിൽ വച്ചായിരുന്നു സംഭവം.
രാവിലെ ജോലിക്കായി എത്തിയപ്പോഴാണ് ഒച്ചു തേവർ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടെന്നും തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം കാട്ടാനക്കൂട്ടം നിൽക്കുന്നത് ഒച്ചു തേവർ കണ്ടിരുന്നില്ല.
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന സഹപ്രവർത്തകരാണ് പിന്നീട് കണ്ടത്. ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ. ബദരീനാഥ് ദേശീയപാതയിലെ ജോഷിമഠ്-മാർവാരി റോഡ് പൂർണമായി ഒലിച്ചുപോയതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. സുരക്ഷ മുൻനിർത്തി സംസ്ഥാനത്ത് 72-ലധികം റോഡുകൾ അടച്ചു.
പിത്തോറഗഢ്, നൈനിറ്റാൾ, ചമോലി ജില്ലകളിലാണ് ഗതാഗതം ഏറ്റവും അധികം തടസപ്പെട്ടിരിക്കുന്നത്. പിത്തോറഗഢിൽ 14-ഉം, നൈനിറ്റാളിൽ 12-ഉം, ചമോലിയിൽ 10-ഉം റോഡുകൾ അടച്ചു. കൂടാതെ പൗറിയിൽ ഏഴും, ബാഗേശ്വർ, രുദ്രപ്രയാഗ്, തെഹ്രി, ഉത്തരകാശി ജില്ലകളിൽ ആറ് വീതവും ഡെറാഡൂണിൽ നാലും ഹരിദ്വാറിൽ ഒരു റോഡും അടച്ചിട്ടിട്ടുണ്ട്. എന്നാൽ അൽമോറ, ചംപാവത്, ഉധം സിംഗ് നഗർ ജില്ലകളിൽ റോഡ് തടസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രധാനമായും മലയോര മേഖലകളിലാണ് ഗതാഗത തടസം രൂക്ഷമായിരിക്കുന്നത്.
ഓഗസ്റ്റ് 23-ന് ഭംഗേലിഗഡിന് സമീപം സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്ന് യമുനോത്രി തീർഥാടന യാത്ര ജാങ്കി ചട്ടി-യമുനോത്രി പാതവഴി തിരിച്ചുവിട്ടു. തീർഥാടകരുടെ സുരക്ഷയ്ക്കായി സ്ഥലത്ത് സംസ്ഥാന ദുരന്ത പ്രതികരണ സേനയെ വിന്യസിച്ചിട്ടുണ്ട്. തകർന്ന റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും, അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടിവരുമെന്ന് ഉത്തരകാശി ജില്ലാ ദുരന്തനിവാരണ ഓഫീസർ ശാർദുൽ ഗുസൈൻ അറിയിച്ചു. ഇതിനിടെ, യമുനോത്രി ഫീഡർ തകരാറിലായതിനെ തുടർന്ന് മോറി തഹസിലിലെ മൂന്ന് ഗ്രാമങ്ങളിൽ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്.
ഓഗസ്റ്റ് 29 വരെ മലയോര ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തുടർന്ന് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
National
അമരാവതി: ആന്ധ്രാപ്രദേശ് പൽനാട് ജില്ലയിലെ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. വേല സ്വദേശികളായ ബൊന്ത ബാബു (62), ബൊന്ത മണമ്മ (55), സമ്പൂർണ്ണമ്മ (70), ലക്ഷ്മമ്മ (75), ഗംഗമ്മ (50), ചൗതുപ്പള്ളി സുവർത്ത (45), മരിയമ്മ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.
വിജയവാഡയിൽ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, ചിലകിലൂരിപേട്ടിലെ കലാ മന്ദിർ ജംഗ്ഷനിൽ വച്ചാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഒരു യാത്രക്കാരനെ കയറ്റാനായി ചിലകിലൂരിപേട്ട് ബൈപാസിലെത്തിയ ബസ് പിന്നീട് നരസറാവുപേട്ട് ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
കൊണ്ടമഞ്ചുളൂരിൽ നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുത്തു മടങ്ങി15 പേരുമായി വേലూరు ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഓട്ടോ. അപകടത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്കാണ് പരിക്കേറ്റത്. നാല് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരുന്നു.
ഓട്ടോ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ജയ്പൂർ: രാജസ്ഥാനിലെ കോച്ചിംഗ് ഹബ്ബായ കോട്ടയിൽ നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി. മധ്യപ്രദേശ് സ്വദേശിനി ഖുശ്ബു പട്ടേൽ (20) ആണ് മരിച്ചത്.
മെഡിക്കൽ പ്രവേശന പരീക്ഷക്കായ രണ്ടാം തവണയാണ് ഖുശ്ബു തയാറെടുക്കുന്നത്. കോട്ടയിൽ തന്നെയുള്ള മറ്റൊരു കോച്ചിംഗ് സ്ഥാപനത്തിൽ ജെഇഇ പരീക്ഷയ്ക്ക് പഠിക്കുന്ന ഖുശ്ബുവിന്റെ സഹോദരി ഖുഷി പട്ടേൽ ക്ലാസ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ ജവഹർ നഗറിലെ ക്ലാസ് കഴിഞ്ഞ് ഫ്ലാറ്റിലെത്തി ഖുഷി, വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടു. നിരവധി തവണ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെയും അയൽക്കാരെയും വിളിച്ചുവരുത്തി വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ഖുശ്ബുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മുൻപ് എഴുതിയ നീറ്റ് പരീക്ഷയിൽ 450 മാർക്ക് ലഭിച്ചതിനെ തുടർന്ന് ഖുശ്ബു കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ ദേശ്രാജ് പട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, ഈ വർഷം ജനുവരി മുതൽ കോട്ടയിൽ കോച്ചിംഗ് വിദ്യാർഥികൾ ജീവനൊടുക്കുന്ന എട്ടാമത്തെ സംഭവമാണിത്.
International
ദുബായി: ദുബായിലെ അൽ ഐനിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരൻ മരിച്ചു. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദാണ് മരിച്ചത്. വീടിന് സമീപമുള്ള പാർക്കിൽ സഹോദരൻ അഹമ്മദിനും മറ്റ് സുഹൃത്തുകൾക്കുമൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം.
വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന വാട്ടർ കൂളറിൽ നിന്നാണ് കുട്ടികൾ സാധാരണയായി കുടിവെള്ളം എടുത്തിരുന്നത്. കളിക്കുന്നതിനിടയിൽ ഒരാൾ വാട്ടർ കൂളറിനടുത്ത് ചെന്ന് തൊട്ടയുടൻ നിലത്തു വീണു. കൂട്ടുകാരൻ എന്തെങ്കിലും തമാശ കാണിക്കുകയാണെന്നാണ് വലീദ് ആദ്യം കരുതിയത്. എന്താണ് സംഭവിച്ചതെന്ന് നോക്കാൻ വാലീദും അഹമ്മദിനും അവിടേക്ക് ചെന്നു. കൂട്ടുകാരനെ തൊട്ടപ്പോൾ കൈയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി അഹമ്മദിന് അനുഭവപ്പെടുകയും ഉടൻതന്നെ കുട്ടി കൈ വലിക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിൽ വലീദിന്റെ തോൾ ഭാഗം വാട്ടർ കൂളറിൽ തട്ടി ഉടൻതന്നെ നിലത്തുവീഴുകയുമായിരുന്നു. തുടർന്ന് അഹമ്മദ് പിതാവിനെ വിവരം അറിയിച്ചു. വലീദിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുതിയ അധ്യയന വർഷത്തിനായി തയാറെടുക്കുകയായിരുന്നു വലീദ്. വലീദിന്റെ വേർപാടിൽ അധ്യാപകരും സഹപാഠികളും അനുശോചനവും രേഖപ്പെടുത്തി.
National
ന്യൂഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ യുവതി വീട്ടിൽ കുത്തേറ്റ് മരിച്ചു. വിദ്യാർഥിനിയും മോഡലുമായ മുസ്കാൻ (21) ആണ് കൊല്ലപ്പെട്ടത്. മുസ്കാന്റെ ജിം ട്രെയിനർ ഇമ്രാൻ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം നടക്കുമ്പോൾ മുസ്കാൻ വീട്ടിൽ തനിച്ചായിരുന്നു. ഇമ്രാൻ വീട്ടിൽ അതിക്രമിച്ചുകയറി കത്തികൊണ്ട് ആക്രമിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മുസ്കാന്റെ നിലവിളി കേട്ട് ഓടിയെത്തി അയൽക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇമ്രാൻ മുസ്കാനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി സുഹൃത്ത് അമൻ വെളിപ്പെടുത്തി. ഒളിവിൽ കഴിയുന്ന പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു. ഇന്നു പുലർച്ചെ അഞ്ചേമുക്കാലോടെയായിരുന്നു സംഭവം. ഡ്രൈവർ തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്.
കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
International
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS). ബുധനാഴ്ച രാവിലെ പ്രളയത്തിന് മുമ്പായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും ശക്തമായ ഉരുൾപൊട്ടൽ മൂലമാണ് ഇത്തരത്തിൽ പ്രകമ്പനം ഉണ്ടായതെന്നുമാണ് യുഎസ്ജിഎസ് വ്യക്തമാക്കുന്നത്.
പ്രാദേശിക സമയം രാവിലെ 8.37നാണ് കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യുഎസ്ജിഎസ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏകദേശം ഇതേ സമയത്തുതന്നെ ചൈനയിൽനിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായി.
ഇതാണ് പ്രളയത്തിന് കാരണമെന്നാണ് യുഎസ്ജിഎസ് റിപ്പോർട്ടിൽ പറയുന്നത്. 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ നടക്കുന്നുണ്ട്.
International
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാൻ തയാറെടുക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകും. പ്രത്യേകിച്ച്, അതിർത്തി പുനർനിർണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.
യഥാർഥ നിയന്ത്രണ രേഖയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ രണ്ട് രാജ്യങ്ങളും പ്രത്യേക വഴികൾ തേടും. സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾക്കായി രണ്ട് സ്ഥലങ്ങളിൽക്കൂടി സൗകര്യം ഒരുക്കാനും കിഴക്കൻ, മധ്യ മേഖലകളിൽ ഓരോ ഹോട്ട്ലൈൻ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിർത്തിയിലെ പരസ്പര സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരം കൂട്ടാനും, കൈലാസ് മാനസരോവർ യാത്രയ്ക്ക് കൂടുതൽ തീർഥാടകരെ അനുവദിക്കാനും ചർച്ചയിൽ ധാരണയായി.
ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടാകുന്ന ഏത് തർക്കവും നിലവിലെ നയതന്ത്ര, സൈനിക തല സംവിധാനങ്ങൾ വഴി സമാധാനപരമായി പരിഹരിക്കും. അതിർത്തി കടന്നൊഴുകുന്ന നദികളുടെയും ഡാമുകളുടെയും ഡേറ്റ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അടുത്ത മാസം വിദഗ്ധ സമിതി യോഗം ചേരും. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഈ ഉന്നതതല സംവിധാനത്തിന്റെ അടുത്ത വർഷത്തെ യോഗം ഇന്ത്യയിൽ നടത്താനും അജിത് ഡോവലും വാങ് യീയും ധാരണയിലെത്തിയിട്ടുണ്ട്.