Kerala
തിരുവനന്തപുരം: വിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച നാട്ടിലെത്തിക്കും.
തിങ്കളാഴ്ച രാത്രി വിയറ്റ്നാമിൽ നിന്നും മുംബൈയിലെത്തിച്ച മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ 06.30 നു അവിടെ നിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കും. രാവിലെ ഒൻപതോടെ ഇവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്ത് കൊണ്ടുവരും.
തുടർന്ന് കൊട്ടാരക്കരയിലേക്കു റോഡ് മാർഗം കൊണ്ടുപോകും. മുംബൈ , തിരുവനന്തപുരം വിമാനത്താവളങ്ങളിലും തുടർന്ന് കൊട്ടാരക്കരയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള ക്രമീകരണവും നോർക്ക ഏകോപിപ്പിക്കുമെന്നു നോർക്കാ റൂട്ട്സ് അറിയിച്ചു.
National
കൊഹിമ: നാഗാലാൻഡിൽ ആസാം റൈഫിൾസ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ജവാന് വീരമൃത്യു. സുഖോയിക്ക് സമീപത്തു നടന്ന സ്ഫോടനത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലെത്തിച്ചു. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സൈന്യത്തിനുനേരെ ആക്രമണങ്ങൾ വർധിച്ചിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Kerala
പത്തനംതിട്ട: അടൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ യുവതി മരിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: കിഫ്ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നൽകി സർക്കാർ. കിഫ്ബിയിൽ സമഗ്രമായി പുനഃസംഘടനക്ക് ഒരുങ്ങുകയാണ് സർക്കാർ.
റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ഈ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളിൽ പരിശോധന നടക്കും. സംസ്ഥാന വികസനത്തിന് കുറ്റമറ്റ സംവിധാനമായി കിഫ്ബിയെ മാറ്റണമെന്നാണ് സർക്കാരിന്റെ നിർദേശം. കൂടാതെ പുനഃസംഘടനക്കുള്ള സമഗ്ര നിർദ്ദേശവും സമിതി സമർപ്പിക്കണം.
Editorial
ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചിട്ടും നഴ്സുമാർക്ക് മെച്ചപ്പെട്ട ശന്പളം നൽകുന്ന തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുഎൻഎ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) തുടരുന്ന സമരത്തിന്റെ ധാർമികത ചോദ്യം ചെയ്യപ്പെടാൻ സമയമായി.
ജൂബിലിയേക്കാൾ വളരെ കുറവു ശന്പളമുള്ള ആശുപത്രികളിലേക്ക് ഈ സംഘടന സമരത്തിനു പോകാത്തത്, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ജൂബിലിയിലേതിനേക്കാൾ ശന്പളം വർധിപ്പിച്ച് ഒപ്പിട്ടെന്നു പറയുന്ന ആശുപത്രികളുമായുള്ള കരാർ പുറത്തുവിടാത്തത്, രണ്ടു മാസത്തിനകം മിനിമം വേജസ് സംബന്ധിച്ച് തീരുമാനമുണ്ടാക്കുമെന്നു സർക്കാർ ഉറപ്പുകൊടുത്തിട്ടും സമരം തൃശൂർ അതിരൂപതാ ആസ്ഥാനത്തേക്കു നീട്ടിയത്, സർക്കാരിന്റെ ന്യായമായ പരിഷ്കരണത്തെ അംഗീകരിക്കുമെന്നു പറഞ്ഞിട്ടും സമരവും വ്യക്തിഹത്യകളും തുടരുന്നത്... തുടങ്ങിയ നിരവധി കാര്യങ്ങളിൽ ദുരൂഹതയുണ്ട്. ജൂബിലി നഴ്സുമാർക്കൊപ്പമാണ്. പക്ഷേ, ഇതേ നഴ്സുമാരുടെ പണം തിരിമറി നടത്തി ഒളിച്ചുനടന്നവരുടെ വേട്ടയ്ക്കു കീഴടങ്ങില്ല.
കേരളം തിരിച്ചറിയേണ്ട ചില കണക്കുകളുണ്ട്. ജൂബിലിയിൽ 32,718 മുതൽ 65,000 രൂപ വരെയാണ് 2023 മുതൽ നഴ്സുമാരുടെ ശന്പളം. ഇതിനേക്കാൾ വളരെ കുറഞ്ഞ ശന്പളം കൊടുത്തുകൊണ്ടിരിക്കുന്ന മറ്റൊരു ആശുപത്രിക്കു മുന്നിലും ഇപ്പോൾ സമരമില്ല. മറ്റൊരു മുഖം രക്ഷിക്കൽ തന്ത്രവും സംഘടന ഇറക്കി. അതായത്, തൃശൂരിൽതന്നെ സിഎംഐ സന്ന്യാസസമൂഹത്തിന്റെ കീഴിലുള്ള അമല ആശുപത്രി ശന്പളം വർധിപ്പിച്ചെന്നു പറഞ്ഞ് മൂന്നര മാസത്തെ സമരം യുഎൻഎ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
പക്ഷേ, അതിന് യുഎൻഎയുടെ സമരവുമായി ഒരു ബന്ധവുമില്ല. ഫെബ്രുവരിയിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അമലയിൽ ഏപ്രിൽ ഒന്നുമുതൽ ശന്പളം വർധിപ്പിച്ചത്. ആ പഴയ തീരുമാനമാണ് തങ്ങളുടെ ജൂണിലെ സമരനേട്ടമായി ചിത്രീകരിച്ചത്. ഇനി ജൂബിലിയിലേക്കു മടങ്ങിയാൽ, ഇപ്പോൾ അമലയിൽ വർധിപ്പിച്ച ശന്പളം കിടക്കകളുടെ എണ്ണം അധികമുള്ളതിനാൽ 2017 മുതൽ ജൂബിലിയിൽ കൊടുക്കുന്നുണ്ട്. 2023ൽ ഇടക്കാലാശ്വാസമായി കൂടുതൽ വേതനം നൽകിയെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. ഇതാരും ചോദ്യം ചെയ്തിട്ടുമില്ല.
ജൂബിലിയിൽ ഡോക്ടറെ കാണാൻ രണ്ടാഴ്ചത്തേക്ക് 100 രൂപയും സൂപ്പർ സ്പെഷാലിറ്റി ഡോക്ടറെ കാണാൻ 200 രൂപയുമാണ് ഫീസ്. വാർഡുകളിൽ ചികിത്സയിലുള്ളവർക്കു നാമമാത്രമാണ് വാടക. അതിരൂപതയിലെ ഇടവകകളിലുള്ളവർക്കും ഇതര മതസ്ഥർക്കും വികാരിയച്ചന്റെ ശിപാർശയിൽ 30-40 ശതമാനം വരെ ഇളവുമുണ്ട്. കഴിഞ്ഞ വർഷം നൽകിയ ചില ഇളവുകൾ: ജൂബിലി കെയർ കാർഡ് 2.69 കോടി, മറ്റു ചികിത്സ ഇളവുകൾ 7.38 കോടി, മുറിച്ചുണ്ട് ശസ്ത്രക്രിയകൾക്ക് ഇളവ് 1.79 കോടി, ജൂബിലി ഹെൽത്ത് സെന്ററുകൾ വഴി സൗജന്യ ചികിത്സ, സൗജന്യ മെഡിക്കൽ ക്യാന്പിനു 19 ലക്ഷം, സൗജന്യ ഡയാലിസിസ് 92.37 ലക്ഷം.
പാന്പു വിഷത്തിനുള്ള മരുന്നും സൗജന്യമായി നൽകുന്നുണ്ട്. വാർഡിലെ രോഗികൾക്കു സൗജന്യമായി ഉച്ചയ്ക്കും വൈകുന്നേരവും 365 ദിവസവും ഭക്ഷണം. ഇതും ഭേദപ്പെട്ട ശന്പളവുമൊക്കെ സാധ്യമാക്കുന്നത് നിങ്ങൾ അധിക്ഷേപിച്ച അതിരൂപതാധ്യക്ഷന്റെയും സഭാ നേതാക്കളുടെയും ശ്രമഫലമായാണ്. അതിന്റെ ഉറവിടം ഈ നഴ്സുമാർ ഉൾപ്പെടെയുള്ള വിശ്വാസികളുടെയും അഭ്യുദയകാംക്ഷികളുടെയും സംഭാവനകളാണ്. യുഎൻഎ സമരം നടത്തിയ സ്ഥലം മാറിപ്പോയില്ലേയെന്ന് ആത്മപരിശോധന നടത്തണം.
തുടക്കക്കാർക്കുപോലും 40,000 രൂപ അടിസ്ഥാന ശന്പളം നൽകി, മൊത്തശന്പളം 60,000മോ അതിനു മുകളിലോ ആയാൽ പിന്നെ ഇത്തരം ആശുപത്രികൾ ഉണ്ടാകില്ല; യുഎൻഎയ്ക്കു പ്രിയപ്പെട്ടതും സാധാരണക്കാർക്കു സ്വപ്നം കാണാൻപോലുമാകാത്തതുമായ വൻകിട ആശുപത്രികളേ ഉണ്ടാകൂ. ജൂബിലിയിലെ ഒട്ടുമുക്കാലും നഴ്സുമാരും യാഥാർഥ്യം തിരിച്ചറിഞ്ഞ് സമരത്തിൽനിന്നു പിന്മാറി.
മറ്റുള്ളവരും അവരുടെ കുടുംബങ്ങളും സഭയ്ക്ക് അന്യരല്ല. നിസഹായരായ രോഗികളും സംസ്ഥാനത്ത് മികച്ച ശന്പളം നൽകുന്ന ഈ ആശുപത്രിയും നഴ്സുമാരുടെ പരിഗണന അർഹിക്കുന്നുണ്ട്. മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും നമ്മുടെ കുടുംബങ്ങളിലുണ്ട്.
അവർക്കു ലഭിക്കുന്ന ശന്പളവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ഒന്നു താരതമ്യപ്പെടുത്തണം. സഭാ നേതാക്കളെയും സ്ഥാപനങ്ങളെയും അവഹേളിച്ചും അഴിമതിക്കാരായി ചിത്രീകരിച്ചും സംശയത്തിന്റെ നിഴലിലാക്കുന്നത് രാജ്യമൊട്ടാകെ ആസൂത്രിതമായി നടപ്പാക്കുകയാണ്. ആരെഴുതിയ മുദ്രാവാക്യമാണ് നാം ഏറ്റുവിളിക്കുന്നതെന്നും മറ്റിടങ്ങളിൽ അവർ എന്തുകൊണ്ടാണ് കൊടി ഉയർത്താത്തതെന്നും ചിന്തിക്കേണ്ടതാണ്.
ജീവനക്കാരുടെ ശന്പളം ഇനിയും വർധിക്കേണ്ടതുണ്ട്; പക്ഷേ, സഭാ സ്ഥാപനങ്ങളിൽ മാത്രമല്ല, മറ്റ് ആശുപത്രികളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഉണ്ടാകട്ടെ. യുഎൻഎ സമരത്തെ ന്യായീകരിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചത് ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്കു കൊടുക്കുന്ന ശന്പളം പുറത്തു വിടട്ടെ. സർക്കാർ കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന നഴ്സുമാരുടെ ശന്പളവും പൊതുസമൂഹം അറിയട്ടെ.
ചില അനുബന്ധങ്ങൾ: കോട്ടയം കാരിത്താസ് ആശുപത്രിയിലെ നഴ്സുമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് അമലയിലേക്കും ജൂബിലിയിലേക്കും കളം മാറ്റിയത്. കാരിത്താസിൽ കൊടുക്കുന്ന ശന്പളത്തെക്കുറിച്ച് നുണ പറഞ്ഞും കരഞ്ഞുപ്രസംഗിച്ചും ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു.
സഹികെട്ട മാനേജ്മെന്റ് നേതാക്കളുടെ കൃത്യമായ ശന്പളക്കണക്ക് പുറത്തുവിടാൻ നിർബന്ധിതരായപ്പോൾ, ഇരട്ടിയും അതിലധികവുമായിരുന്നു. അതുപോലെ, കാരിത്താസ് മാതാ ആശുപത്രിയിൽ വർഷങ്ങളായി ശന്പളം വർധിപ്പിക്കാത്തതിന്റെ ദയനീയ സ്ഥിതിയും ചിലർ വിവരിച്ചു. പക്ഷേ, മാതാ ആശുപത്രി അടുത്തയിടെ മാത്രമാണ് കാരിത്താസ് ഏറ്റെടുത്തതെന്നും മാസങ്ങൾക്കകം ശന്പളം വർധിപ്പിച്ചെന്നതും മറച്ചുവച്ചു. എങ്ങനെയാണ് ഇത്തരം സമരങ്ങളിലെ ദുരൂഹതകൾ കണ്ടില്ലെന്നു നടിക്കുന്നത്?
യുഎൻഎയിലെ സാമ്പത്തികതട്ടിപ്പുകേസിൽ, ദേശീയ പ്രസിഡന്റായിരുന്ന ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരേ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് 2019 സെപ്റ്റംബറിലാണ്. പിന്നീട് കുറേക്കാലം കാര്യമായ സമരങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടില്ല. പക്ഷേ, അംഗത്വഫീസും വരിസംഖ്യയും പിരിക്കുന്നുണ്ടായിരുന്നു.
പാവപ്പെട്ട നഴ്സുമാരിൽനിന്നു പിരിച്ച പണം നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കെടുക്കുകയും വ്യാജ തെളിവുകളുണ്ടാക്കുകയും ചെയ്തു എന്നായിരുന്നു കേസ്. ഇക്കഴിഞ്ഞ മാർച്ച് ആദ്യം ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന, ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ പേരിലുണ്ടായിരുന്ന 1.44 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഏതാണ്ട് അതേ സമയത്ത് കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളിൽ സമരം തുടങ്ങിയതുകൊണ്ട് ഈ വാർത്ത പലരുടെയും പ്രത്യേകിച്ച് പണം നഷ്ടപ്പെട്ട നഴ്സുമാരുടെപോലും ശ്രദ്ധയിൽപ്പെട്ടില്ല. എന്നിട്ടും, നഴ്സുമാരുടെ പണം കവർന്നെന്ന കുറ്റാരോപണം നേരിടുന്നവർ വീണ്ടും അവരെ സമരത്തിനിറക്കി. ഇനിയും കണ്ടില്ലെന്നു നടിക്കണോ?
ഈ സമരത്തിൽ ഏറെ ദുരൂഹതയുണ്ട്. അർഥസത്യങ്ങളും വികൃതഭാഷ്യങ്ങളുംകൊണ്ട് സഭയെയും നേതൃത്വത്തെയും സ്ഥിരം അവഹേളിച്ച് സ്വയം വെള്ളയടിക്കുന്നവരെ മുന്നിൽ നിർത്തിയുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും ആ സംശയം വർധിപ്പിക്കുന്നതേയുള്ളൂ. ഇതു സമരമല്ല, കൗശലക്കാരായ സംഘാടകരുടെ പാവകളിപ്പീരാണ്. അവർക്കുവേണ്ടിയല്ല, നഴ്സുമാരുൾപ്പെടെയുള്ള ജീവനക്കാർക്കും ആരോഗ്യമേഖലയ്ക്കുംവേണ്ടി ന്യായമായ കുറഞ്ഞ വേതനം പ്രഖ്യാപിക്കാൻ സർക്കാർ വൈകരുത്.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഏറ്റെടുത്ത് ചരക്കുകപ്പലുകളിൽ നിന്ന് ടോൾ പിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും ഇത് അന്താരാഷ്ട്ര നിയമലംഘനമാണെന്ന് പ്രതികരിക്കുകയും ചെയ്തു.
ട്രംപിന്റെ പ്രഖ്യാപനത്തോടെ ആഗോള എണ്ണവിലയിൽ വർധനവുണ്ടായി. ഹോർമുസിന്റെ സുരക്ഷ ഏറ്റെടുത്ത് ചരക്കുകപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ ഈടാക്കുമെന്നും ട്രംപ് പറഞ്ഞു.
ഇതാദ്യമായാണ് ട്രംപ് ഹോർമൂസ് പിടിച്ചെടുക്കുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് ദീർഘകാലമായി അമേരിക്ക സംരക്ഷിച്ച് വരികയാണെന്നും എന്നാൽ അതിന് പ്രതിഫലം ലഭിച്ചിട്ടില്ലെന്നും ഇനി സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവ് വഹിക്കുന്ന രീതിയിൽ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.
Kerala
തിരുവനന്തപുരം : പിഎസ്സി നിയമന ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി യോഗം തീരുമാനിച്ചു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ കൈമാറും. സർക്കാരുമായി ഏറ്റുമുട്ടാൻ ഇല്ലെന്നും പിഎസ്സി യുടെ വിശ്വാസതയാണ് പ്രധാനമെന്നുമാണ് യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടത്.
Kerala
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല. എന്നു മാത്രമല്ല ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലേക്കെത്തിയ തനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കിയയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. ഏറെ വ്യക്തിപരമായ അടുപ്പവും അദ്ദേഹവുമായി തനിക്കുണ്ട്.
ലക്ഷക്കണക്കിന് വരുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂവെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Kerala
കുറ്റിപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് അര കിലോ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തിരൂർ കൂട്ടായി സ്വദേശി കുവ്വക്കാട് വീട്ടിൽ മുഫാസിർ (33) നെയാണ് കുറ്റിപ്പുറം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് വൻതോതിൽ മാരക ലഹരി മരുന്നുമായി പിടികൂടിയത്.
മലപ്പുറം ജില്ലയിലെ കോട്ടക്കൽ, തിരൂർ, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിൽ ഹൈവേ കേന്ദ്രീകരിച്ച് ആഢംബര വാഹനത്തിൽ കറങ്ങിനടന്ന് വൻ തോതിൽ രാസലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുഫാസിർ എന്ന് പോലീസ് പറഞ്ഞു. മലപ്പുറം പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച വിവരത്തെത്തുടർന്ന് കുറ്റിപ്പുറം മഞ്ചാടിയിൽ വച്ചാണ് പോലീസ് സംഘം യുവാവിനെ പിടികൂടിയത്.
ആഢംബര വാഹനത്തിലെ സ്റ്റെപ്പിനി ടയറിൽ മഗ്നറ്റിൽ സെല്ലോ ടേപ്പ് കൊണ്ട് പൊതിഞ്ഞു വാഹനത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ചില്ലറ വിപണിയിൽ 25 ലക്ഷം രൂപ വില വരുന്ന 493.16 ഗ്രാം എംഡിഎംഎയും എട്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവും പോലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തു.
2024 ൽ മലപ്പുറം, കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ വാണിജ്യാടിസ്ഥാനത്തിൽ എംഡിഎംഎ വിൽപ്പന നടത്തിയതിന് പിടിയിലായി. ഇയാൾ രണ്ടുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. തുടർന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് വീണ്ടും ലഹരി വിൽപ്പന തുടങ്ങിയത്.
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ഉപഗോഗിച്ച ആഢംബര വാഹനവും പോലീസ് കണ്ടെടുത്തു. പ്രതിക്ക് എംഡിഎംഎ കടത്തുന്നതിന് സാന്പത്തിക സഹായം ഉൾപ്പെടെ ചെയ്തവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
തിരൂർ ഡിവൈഎസ്പി എ.എം. സിദീഖ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ. സിബി എന്നിവരുടെ മേൽനോട്ടത്തിൽ കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ മണികണ്ഠൻ, എസ്ഐ കെ.എസ്. സുധീർ, പോലീസ് ഉദ്യോഗസ്ഥരായ സുധീർ, സനീഷ്, ലിബിൻ, ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐമാരായ രാജേഷ്, ജയപ്രകാശ്, സിപിഒ ശ്രീഷ് എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
Kerala
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ചെട്ടിപ്പടി കരിപ്പോട്ട് വീട്ടിൽ മിഥുൻ ആണ് ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്.
സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വീഡിയോ റിക്കാർഡ് ചെയ്യാൻ ഉപയോഗിച്ച പ്രതിയുടെ മൊബൈൽ ഫോണ്‍ സൈബർ സംഘം കസ്റ്റഡിയിലെടുത്തു.
മാനസിക രോഗിയായ പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ സമർപ്പിച്ച മാനനഷ്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ തർക്കം സമർപിച്ചു. തിരുവനന്തപുരം മൂന്നാം സബ് കോടതിയിലാണ് മുഖ്യമന്ത്രി തർക്കം സമർപ്പിച്ചത്.
2016 മുതല്‍ 2021 വരെയാണ് കടകംപള്ളി ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉള്ളതുപോലുള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയില്‍ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം.
എന്നാൽ സർക്കാരിനു ക്ഷേത്ര കാര്യങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വാദം. മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശന് മാപ്പ് പറയണമെന്നും, സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പു വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുമാണ് കടകംപള്ളി സുരേന്ദ്രന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നത്.
National
ഭുവനേശ്വർ: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യ മൊബൈൽ ഫോൺ കൊണ്ട് തലയ്ക്കടിച്ച ഭർത്താവ് കൊല്ലപ്പെട്ടു. ഒഡീഷയിലെ ബൊലാങ്കിർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് ദമ്പതികൾ തമ്മിൽ വീട്ടിൽ വച്ച് തർക്കമുണ്ടായത്.
വാക്കുതർക്കം രൂക്ഷമായതോടെ ഭാര്യ ഭർത്താവിന്റെ തലയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ബൊലാങ്കിർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെ തുടർന്ന് ഡോക്ടർമാർ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ, വീട്ടിലെത്തിയതിനു തൊട്ടുപിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
National
ന്യൂഡൽഹി: തമിഴ്നാട്ടിൽ പശുക്കളെയും പശുക്കിടാവിനെയും കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാർ നൽകിയ പ്രത്യേക ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ബക്രീദിന്റെ തലേദിവസമായ മേയ് 28നോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്ത് ഒരിടത്തും പശുവിനെയോ പശുക്കിടാവിനെയോ അറുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നടപടി സ്വീകരിക്കണമെന്നു നിർദേശിച്ചുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി മേയ് 27 ന് ഉത്തരവിറക്കിയത്. ഇതിനെതിരെയാണ് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ച് ഹൈക്കോടതി ഉത്തരവിന്റെ അവസാന ഭാഗം തിരുത്തി സ്റ്റേ അനുവദിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴിനുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് സംസ്ഥാനത്ത് രാത്രി ഏഴിനുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
Kerala
കൊച്ചി: ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പുഴുവരിച്ച ബിരിയാണി അടക്കം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. ആലുവ നഗരത്തില്‍ തന്നെയുള്ള പ്രമുഖ ഹോട്ടലുകളിലാണ് രാവിലെ പരിശോധന നടത്തിയത്.
ആലുവ ദേശീയ പാതയില്‍ പറവൂര്‍ കവലയില്‍ പ്രവര്‍ത്തിക്കുന്ന ബിരിയാണി മഹല്‍, നൂര്ജഹാന്, കമ്മത്ത് ഇന്‍ എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയതും ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണപദാർഥങ്ങള്‍ നഗരസഭ അധികൃതര്‍ പിടിച്ചെടുത്തത്.
തലേദിവസത്തെ ബിരിയാണി, പഴകിയ പാല്, ഗുണനിലവാരമില്ലാത്ത പാചക എണ്ണ, പഴക്കമുള്ള ബീഫ് കറി, ചിക്കന്‍ എന്നിവ ആരോഗ്യവിഭാഗം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. രാവിലെയായിരുന്നു ആലുവ നഗരസഭ ആരോഗ്യ വിഭാഗം സ്ക്വാഡിന്റെ അപ്രതീക്ഷിത പരിശോധന നടന്നത്.
പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ഹോട്ടലുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കോര്പറേഷന് അധികൃതര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ നേതാക്കൾ പണം അടിച്ചുമാറ്റിയത് വ്യാജ ബില്ലുകൾ നിർമിച്ചെന്ന് കണ്ടെത്തി. പലചരക്ക് കടയുടെ ജിഎസ്ടി നമ്പർ ഉപയോഗിച്ച് പ്രിന്റിംഗ് പ്രസിന്റെ ബില്ലെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷക്കണക്കിന് രൂപ അടിച്ചു മാറ്റിയത്.
പാർട്ടി നേതാവായ കടയുടമ പോലും അറിയാതെയായിരുന്നു വ്യാജ ബില്ല് നിർമിച്ചു ഒരു വിഭാഗം നേതാക്കൾ പണം തട്ടിയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ വട്ടിയൂർക്കാവിൽ പതിനായിരത്തിൽ പരം പാർട്ടി കൊടികൾ 3.25 ലക്ഷം രൂപയ്ക്കാണ് നേതാക്കൾ വിറ്റത്.
നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനായി 1.6 2 കോടി രൂപയ്ക്ക് സ്വകാര്യസ്ഥാപനത്തിൽ നിന്നും കൊടികൾ പ്രിന്റ് ചെയ്തു വാങ്ങിയെന്ന് രേഖകൾ കാട്ടി 31 ലക്ഷം രൂപ ഒരു സംസ്ഥാന ഭാരവാഹി അടിച്ചുമാറ്റി എന്നാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്ന നേതാക്കൾക്ക് മുൻപാകെ പാർട്ടി പ്രവർത്തകരായ പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി സംബന്ധിച്ച് കേന്ദ്ര നേതൃത്യം ചുമതലപെടുത്തിയ സംസ്ഥാന നേതാക്കളുടെ മുന്നിലാണ് ഓരോ ദിവസം കഴിയുമ്പോൾ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.
അതേസമയം പാർട്ടിയിൽ ചില നേതാക്കൾ നടത്തിയ സാമ്പത്തിക ക്രമക്കേട് സമൂഹ മധ്യത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് മുതിർന്ന നേതാക്കളുടെ വിമർശനം. അഴിമതി വാർത്ത പുറത്ത് വരാതിരിക്കാൻ സംസ്ഥാന നേതാക്കൾ പരമാവധി ശ്രമിച്ചെങ്കിലും പാർട്ടിയിലെ ഗ്രൂപ്പ് വഴക്ക് കാരണം ഓരോ ദിവസവും തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത് സംസ്ഥാന നേതൃത്യത്തിന് തല വേദന ആയി മാറിയിട്ടുണ്ട്.
Kerala
കൊച്ചി: ചെല്ലാനം കണ്ണമാലിയില്‍ വാഹനങ്ങള്‍ക്ക് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ചെല്ലാനം സ്വദേശി തന്നെയായ ശരത് ആണ് പോലീസ് പിടിയിലായത്. രണ്ടു ഓട്ടോറിക്ഷകളും കാറുമാണ് ഇയാള്‍ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചത്. കൂടാതെ രണ്ടു സ്കൂട്ടറുകള് കനാലിലേക്ക് തള്ളിയിടുകയും ചെയ്തു.
മദ്യലഹരിയില്‍ ചെയ്തതാണെന്ന് ശരത് പോലീസിന് മൊഴി നല്കി. കണ്ണമാലി, കുണ്ടുപറമ്പ്, കമ്പനിപ്പടി പ്രദേശങ്ങളിലെ വീടുകളില്‍ നിര്‍ത്തിയിട്ട വണ്ടികള്‍ക്കാണ് പ്രതി തീയിട്ടത്. ആല്‍ബി എന്നയാളുടെ ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു.
മറ്റു വാഹനങ്ങള്‍ക്ക് തീപിടിച്ചത് കണ്ടവര്‍ തീയണക്കുകയായിരുന്നു. ഒരു ചായക്കടയില്‍ വച്ചിരിക്കുന്ന സ്കൂട്ടര്‍ സംശയാസ്പദമായ രീതിയില്‍ തള്ളിക്കൊണ്ടു പോവുന്ന പ്രതിയുടെ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
National
ഭുവനേശ്വർ: ഒഡീഷയിലെ ബോലാങ്കിരിൽ കുടുംബ വഴക്കിനിടെ ഭാര്യയിൽനിന്നു മൊബൈൽ ഫോൺ കൊണ്ടു തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ചിന്മിഭാട്ടി പാദ സ്വദേശി സ്വപ്നേശ്വർ മിശ്ര ആണ് മരിച്ചത്.
ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഭാര്യ മൊബൈൽ എടുത്തു യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ബോലാങ്കിറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വപ്നേശ്വറിന്റെ ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്നു ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു മടക്കി.
വീട്ടിലെത്തിയതിനു പിന്നാലെ യുവാവിന്റെ ആരോഗ്യനില വഷളായതോടെ കുടുംബാംഗങ്ങൾ ചേർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച സ്വപ്നേശ്വർ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ പിതാവ് പോലീസിൽ പരാതി നൽകി. മകന്റെ മരണത്തിന് ഉത്തരവാദി മരുമകളാണെന്നും വിശദമായ അന്വേഷണം നടക്കണമെന്നും പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണം ആരംഭിച്ച പോലീസ് സ്വപ്നേശ്വറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
National
ഹൈദരാബാദ്: ഗിന്നസ് ലോക റിക്കാർഡ് സ്വന്തമാക്കാൻ ആറു വയസുള്ള പേരക്കുട്ടിയെക്കൊണ്ട് റോഡിലൂടെ കാർ ഓടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. തെലുങ്കാനയിലെ റംഗ റെഡ്ഡി ജില്ലയിലെ പോലീസുകാരനായ പൂജാരി തിരുപതിക്കെതിരെയാണ് കേസെടുത്തത്.
തിരക്കേറിയ റോഡിലൂടെ ആറ് വയസുകാരി കാറോടിക്കുന്നതു കണ്ട് നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തത്. ഞായറാഴ്ചയാണ് തിരക്കേറിയ റോഡിൽ പേരക്കുട്ടി ഓടിക്കുന്ന കാറിൽ മുൻസീറ്റിൽ ഇരിക്കുന്ന എസ്ഐയുടെ ദൃശ്യങ്ങൾ പുറത്തു വന്നത്.
ട്രാഫിക്കിൽ കാർ വളരെ വേഗം കുറച്ച് നീങ്ങുന്നത് കണ്ടതോടെയാണ് സ്റ്റിയറിംഗിന് പിന്നിലുള്ള പെൺകുട്ടിയെ ആളുകൾ ശ്രദ്ധിക്കുന്നത്. പരിശീലനം റോഡിലല്ല, ഗ്രൗണ്ടിൽ വച്ച് നൽകാനും മോട്ടോർ വാഹന നിയമങ്ങൾ പോലീസുകാർക്ക് ബാധകമല്ലേയെന്നും നാട്ടുകാർ ചോദിച്ചു.
ഗിന്നസ് റിക്കാർഡ് ഇടാനുള്ള പരിശീലനമാണെന്നും നിങ്ങൾ ആരാണ് ചോദ്യം ചെയ്യാനെന്നും ഇയാൾ പ്രതികരിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള വിമർശനം ശക്തമായി. ഇത്തരം സാഹസികതയ്ക്ക് കാറിലുള്ളവർ മാത്രമല്ല റോഡിലെ മറ്റ് വാഹനങ്ങളും കാൽ നടയാത്രക്കാരും അടക്കം വലിയ വില നൽകേണ്ടി വരുമെന്നാണ് വ്യാപകമാവുന്ന വിമർശനം.
സംഭവത്തിൽ പോലീസ് കേസെടുത്തു. ഇതിനു പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒമ്പതുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
കാൺപൂരിന് സമീപം റുമയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചിനായായിരുന്നു അപകടം. ഹരിയാനയിലെ സിർസയിൽനിന്ന് ബിഹാറിലേക്ക് പോവുകയായിരുന്നു കുടുംബം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. ഹാപൂരിലെ അർജുൻ നഗറിലുള്ള ആഭരണക്കടയിലാണ് സംഭവം. വെള്ളക്കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് ആഭരണക്കടയിലെ ജീവനക്കാരനാണ് റിയ എന്ന അധ്യപികയ്ക്ക് നൽകിയത്. വെള്ളം കുടിച്ച റിയയ്ക്ക് ആന്തരികമായ മുറിവുകളും പൊള്ളലുമേറ്റു.
അമ്മയ്ക്കൊപ്പമാണ് യുവകി ആഭരണം വാങ്ങാനെത്തിയത്. റിയ കുപ്പിയിൽനിന്ന് കുടിക്കുന്നതും അസ്വസ്ഥത കാരണം പുറത്തേക്കോടി തുപ്പുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം.
യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ആഭരണക്കടയിലെ ജീവനക്കാരൻ തൊട്ടടുത്ത ബേക്കറിയിൽനിന്ന് വെള്ളം വാങ്ങിയത്. വെള്ളം കുടിച്ച റിയയ്ക്ക് തൊണ്ടയിൽ കടുത്ത പുകച്ചിൽ അനുഭവപ്പട്ടു. ഉടൻ തന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടർന്ന്, വിദഗ്ധ ചികിത്സയ്ക്ക്കായി മീററ്റിലെ മെഡിക്കൽ കോളജിലേക്കു മാറ്റി.
സംഭവം വിവാദമായതോടെ യുപി പോലീസ് ബേക്കറിയിൽ പരിശോധന നടത്തി ആസിഡ് നിറച്ച അനേകം കുപ്പികൾ കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴാൻ പോയ യുവാവിനെ റെയിൽവേ ജീവനക്കാരൻ രക്ഷിച്ചു. കർണാടകയിലെ മുരുഡേശ്വർ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. കൊങ്കൺ റെയിൽവേയിലെ പോയിന്റ്സ്മാൻ ഗണപതി നായിക് ആണ് 22- കാരനായ യാത്രക്കാരനെ ജീവിതത്തിലേക്ക് വലിച്ചടുപ്പിച്ചത്.
കേരളത്തിൽ നിന്നും രാജസ്ഥാനിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് യാത്രക്കാരൻ ഇറങ്ങാൻ ശ്രമിച്ചത്. ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലെ വിടവിലേക്ക് വീഴാൻ പോയ യുവാവിനെ തൊട്ടടുത്തുണ്ടായിരുന്ന ഗണപതി നായിക് നിമിഷങ്ങൾക്കകം വലിച്ച് കയറ്റുകയായിരുന്നു.
അവസരോചിതമായി ഇടപെട്ട ജീവനക്കാരനെ റെയില്‍വേ പ്രശംസിച്ചു. ധീരതയ്ക്കുള്ള അംഗീകാരമായി ഗണപതി നായികിന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് 10,000 രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: യമുന നദിയിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഡൽഹിയിലെ അലിപൂർ മേഖലയിലെ ഹിരങ്കി ഗ്രാമത്തിന് സമീപമാണ് സംഭവം. അഞ്ചു കുട്ടികളാണ് നദിയിൽ കുളിക്കാനിറങ്ങിയത്. ഇതിൽ നാലുപേർ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. രക്ഷപ്പെട്ട കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
ഞായറാഴ്ച രാത്രി ഏഴരയ്ക്കാണ് പോലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ എൻഡിആർഎഫ്, ഡൽഹി ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പോലീസ് എന്നിവർ ചേർന്ന് തിരച്ചിൽ ആരംഭിച്ചു. നിലവിൽ തിരച്ചിൽ തുടരുകയാണ്. ഇതുവരെ കുട്ടികളെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
International
ഹനോയ്: വിയറ്റ്നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ വിനോദസഞ്ചാരികൾ മരിച്ചതിനെ തുടർന്ന് ബോട്ടിന്റെ ക്യാപ്റ്റൻ അറസ്റ്റിൽ. 57- കാരനായ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തതായി ആൻ ഗിയാംഗ് പ്രവിശ്യയിലെ പോലീസ് അറിയിച്ചു. ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് നിയമലംഘനം നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അതേസമയം അതീവ മോശം കാലാവസ്ഥ മൂലമാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. സംഭവസമയം മഴ ഉണ്ടായിരുന്നില്ലെന്നും ശക്തമായ തിരമാലകൾ ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. ഈ സമയം വിനോദസഞ്ചാരികളുമായി മറ്റ് ബോട്ടുകളും കടലിൽ ഉണ്ടായിരുന്നു.
ലൈഫ് ജാക്കറ്റ് ധരിക്കാതെ പലരും കടലിൽ ഒഴുകിനടക്കുന്നുണ്ടായിരുന്നു എന്ന് ദൃക്സാക്ഷി അറിയിച്ചു. ഇവർക്ക് ലൈഫ്ബോയും കയറും ഇട്ട് നൽകി ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നുവെന്നും അപകടത്തിൽപ്പെട്ടവരെ തീരത്തേക്ക് എത്തിക്കാനായി ജെറ്റ് സ്കീസിന്റെ സഹായം ലഭിച്ചുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചയ്ക്കാണ് സ്പീഡ് ബോട്ട് അപകടത്തിൽപ്പെട്ടത്. തെക്കൻ ഫൂ ക്വോക്ക് ദ്വീപിലെ ഹോൺ മേയ് റുട്ട് എൻഗോയ് ദ്വീപിൽനിന്ന് ആൻ തോയ് പോർട്ടിലേക്ക് യാത്ര പുറപ്പെട്ട് മിനിറ്റുകൾക്കകമാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ 15 ഇന്ത്യക്കാർ മരിച്ചു. ഇതിൽ രണ്ടുപേർ കേരളത്തിൽ നിന്നും മൂന്നുപേർ ആന്ധ്രാ പ്രദേശിൽ നിന്നും 10 പേർ തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണ്. രക്ഷപ്പെട്ട 17 ഇന്ത്യൻ വിനോദസഞ്ചാരികളിൽ 16 പേർ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഫൂ ക്വോക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
International
ടെഹ്റാൻ: ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ യുഎസ് ആക്രമണം. ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. രണ്ടുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ജാസ്ക്, ഖേഷ്ം, ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം ഇറാനിലെ 140 സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇറാനിൽ വീണ്ടും ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തടയാനാണ് ആക്രമണം നടത്തിയതെന്നായിരുന്നു അമേരിക്ക നേരത്തേ വിശദീകരിച്ചിരുന്നത്.
ഹോർമുസ് കടലിടുക്കിൽ സൈപ്രസ് പതാകയുള്ള കപ്പലിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് സാഹചര്യം വഷളായത്. മേഖലയിലെ യുഎസ് ഇടപെടലുകൾ അവസാനിപ്പിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് എല്ലാ കപ്പലുകൾക്കുമായി അടച്ചിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഏകപക്ഷീയമായ കരാറുകളുടെ കാലം അവസാനിച്ചുവെന്നും തങ്ങളുടെ മുന്നറിയിപ്പുകൾ ഗൗനിക്കാത്തവർ വലിയ വില നൽകേണ്ടിവരുമെന്നും ഇറാൻ പ്രതിനിധി മുഹമ്മദ് ബാഗർ ഘാലിബാഫ് മുന്നറിയിപ്പ് നൽകി.
National
മൂംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ കുതിപ്പ്. ബ്രെൻഡ് ക്രൂഡ് ഓയിൽ വിലയിൽ നാല് ശതമാനം വർധനയാണുണ്ടായിരിക്കുന്നത്.
ഇതോടെ എണ്ണ വില ബാരലിന് 79 ഡോളറിലെത്തി. ഹോർമൂസിൽ ജിഎഫ്എസ് ഗാലക്സി എന്ന കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘർഷാവസ്ഥ വീണ്ടും ഉടലെടുത്തത്. രാജ്യത്ത് എണ്ണക്കമ്പനികൾ എണ്ണ വില കുറയ്ക്കുമെന്ന് പറഞ്ഞത് ഇതോടെ ആശങ്കയായിരിക്കുകയാണ്.
International
ബാങ്കോക്ക്: ബാങ്കോക്കിൽ ബാറിലുണ്ടായ തീപിടിത്തത്തിൽ 27 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 22 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആകെ 63 പേർക്ക് പരിക്കേറ്റതായാണ് ബാങ്കോക്ക് മെട്രോപൊളിറ്റൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
സംഭവസ്ഥലം തായ്ലൻഡ് പ്രധാനമന്ത്രി സന്ദർശിച്ചു. 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും തായ്ലൻഡ് പ്രധാനമന്ത്രി പറഞ്ഞു.
മൃതദേഹങ്ങൾ ഭൂരിഭാഗവും ബാറിന്റെ പിൻഭാഗത്തെ ടോയ്ലറ്റിൽ നിന്നാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
Kerala
പാലക്കാട്: പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര എന്ന കൊടും കുറ്റവാളിയുടെ ശിക്ഷാവിധി ഇന്ന്. നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
2025 ജനുവരി 27 ലാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കിൽ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവിൽ 28ന് രാത്രി 11 ഓടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ തെളിവെടുപ്പ്. ഫെബ്രുവരി 18 ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.
2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്. മാർച്ച് മൂന്നിന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. മാർച്ച് 25 ന് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പോലീസ് കോടതിയിൽ സമർപ്പിച്ചു. ഫെബ്രുവരി 23 മുതൽ മേയ് ആറു വരെ വിചാരണ നീണ്ടു. 132 സാക്ഷികളിൽ നാലു പേർ കൂറുമാറി.
Kerala
പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ 22 സ്വർണ താലികൾ, അഞ്ച് സ്വർണ പൊട്ടുകൾ, സ്വർണ ആൾരൂപങ്ങൾ എന്നിവ കവർന്നു. രാവിലെയാണ് മോഷണ വിവരം പുറത്ത് അറിയുന്നത്.
കൂടാതെ ക്ഷേത്രത്തിലെ അന്നദാന വഞ്ചി കുത്തിത്തുറന്ന് ഇരുപതിനായിരത്തിലധികം രൂപയും കൊണ്ടുപോയി. ക്ഷേത്ര പരിസരത്തുനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന താക്കോൽക്കൂട്ടം പോലീസിന് ലഭിച്ചു. കോന്നി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. കോന്നി പോലീസ് അന്വേഷണം തുടങ്ങി.
Kerala
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളില്‍ സ്വിറ്റ്സര്‍ലൻഡിനെതിരേ അര്‍ജന്റീന നേടിയ വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിച്ച യുവാവിന്റെ കൈവിരലുകള്‍ അറ്റു. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദി (22)നാണ് പരിക്കേറ്റത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷമാണ് അപകടത്തില്‍ കലാശിച്ചത്.
അബദ്ധത്തില്‍ പടക്കം കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇടതു കൈയിലെ ചെറുവിരലും മോതിര വിരൽ പൂര്‍ണമായും നടുവിരലിന്റെ പകുതിയും നഷ്ടമായി. യുവാവിന്റെ രണ്ട് കൈയിലും പടക്കമുണ്ടായിരുന്നു. വലതു കൈയിലെ പടക്കം പൊട്ടിച്ച് എറിയുന്നതിനിടെ ഇടതു കൈയിലെ പടക്കത്തിനു തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ അടിയന്തര ശാസ്ത്രക്രിയയ്ക്കു വിധേയനാക്കി.
Kerala
തൃശൂർ: മദ്യലഹരിയിൽ വെളിപ്പെടുത്തിയ രഹസ്യത്തെത്തുടർന്ന് വയോധികയുടെ കൊലപാതകം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിലാണ് കണ്ടെത്തിയത്. കുറുപ്പംപടി സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പോലീസ് കണ്ട്രോള് റൂമിലേക്ക് അനില്‍ എന്നയാളാണ് കൊലപാതക വിവരം വിളിച്ചറിയിക്കുന്നത്. താന്‍ ഗുരുവായൂരും പരിസരത്തും അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുന്നയാളാണ്. റെയില്‍വേ ഗേറ്റിനടുത്ത വാടകവീടിനോട് ചേര്‍ന്ന കിണറ്റില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി തള്ളിയിട്ടുണ്ട്. തന്റെ പരിചയക്കാരനായ സുരേഷ് എന്നയാളാണ് പ്രതി. ഒരുമിച്ച് മദ്യപിക്കുമ്പോള്‍ അയാള്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യമെന്നും പോലീസിൽ അറയിക്കുകയായിരുന്നു.
വിവരമറിഞ്ഞുടന്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സംഘം സ്ഥലത്തെത്തി. വാടക കെട്ടിടത്തിന്റെ താത്കാലിക മുറിയില്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സുരേഷിനെ കണ്ടെത്തി. കിണറ്റില്‍ നടത്തിയ പരിശോധനയില്‍ വസ്ത്രം ഉപയോഗിച്ച് കല്ലുകെട്ടിത്താഴ്തിയ മൃതദേഹവും കണ്ടെത്തി. മൃതദേഹം രാത്രിതന്നെ ഫയര്‍ഫോഴ്സിന്റെ സഹായത്താല്‍ പോലീസ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചോദ്യം ചെയ്യലില്‍ പ്രതി സുരേഷ് വെളിപ്പെടുത്തിയത്- കുറുപ്പംപടിയില്‍ ചുമട്ട് തൊഴിലാളിയായിരുന്നു സുരേഷ്. നാട്ടില്‍ നില്ക്കാന് വയ്യാത്ത ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഗുരുവായൂരെത്തി. സുഹൃത്തിന്റെ സഹായത്താല്‍ റെയില്‍വേ ഗേറ്റിന് സമീപം വാടകയ്ക്ക് താമസിച്ചു.
ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രതി വയോധികയെ പരിചയപ്പെടുന്നത്. താനും ഒറ്റയ്ക്കാണു കഴിയുന്നതെന്നും അഭയം നല്‍കാമെന്നും പറഞ്ഞാണ് കഴിഞ്ഞ ഒമ്പതിന് വയോധികയെ വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പുറത്തുപോയി മദ്യപിച്ചെത്തി പ്രതി വയോധികയെ ശാരീരികമായി ഉപദ്രവിച്ചു. അതിനിടെ ബോധരഹിതയായ വയോധിക മരിച്ചെന്നു കരുതി കല്ലുകെട്ടി കിണറ്റില്‍ ഇട്ടു. തൊട്ടടുത്ത ദിവസം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് താമസിച്ചു. പിന്നീടാണ് സുഹൃത്തുമൊന്നിച്ച് മദ്യപിക്കുന്നതും കൊലപാതക വിവരം സുഹൃത്തിനോട് വെളിപ്പെടുത്തുന്നതും.
International
ബെയ്ജിംഗ്: ബാവി ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തി. വലിയ തോതിൽ മുൻകരുതൽ എടുത്തിരുന്നതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷെജിയാൻ പ്രവിശ്യ അടക്കമുള്ള തീരപ്രദേശങ്ങളിൽ കനത്ത മഴയുണ്ടായി. വ്യാപകമായി കൃഷിനാശം റിപ്പോർട്ട് ചെയ്തു.
വേഗം കുറഞ്ഞതോടെ ബാവിയെ കാലാവസ്ഥാ നിരീക്ഷകർ ചുഴലിക്കൊടുങ്കാറ്റിൽനിന്നു സാധാരണ കൊടുങ്കാറ്റിലേക്കു തരംതാഴ്ത്തിയെങ്കിലും വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തേ ഷെജിയാംഗ് പ്രവിശ്യയിൽനിന്നടക്കം 22 ലക്ഷം പേരെ ചൈനീസ് അധികൃതർ ഒഴിപ്പിച്ചുമാറ്റിയിരുന്നു.
National
മൈസൂരു: ജനസാഗരത്തെ സാക്ഷിനിർത്തി ഗാനകോകിലം എസ്. ജാനകി അഗ്നിയിൽ ലയിച്ചു. കർണാടക സർക്കാരിന്റെ പൂർണസംസ്ഥാന ബഹുമതികളോടെ മൈസൂരുവിലെ കനിയനഹുണ്ടി ഫാം ഹൗസിലായിരുന്നു സംസ്കാരം. വേദമന്ത്രങ്ങളുടെ അകന്പടിയിൽ പേരക്കുട്ടി അപ്സരയാണു ചിതയിൽ തിരികൊളുത്തിയത്.
പതിവുവേഷമായ വെള്ള കോട്ടണ്‍സാരിയായിരുന്നു അന്ത്യയാത്രയിലും എസ്. ജാനകിയെ അണിയിച്ചിരുന്നത്. പിങ്ക് റോസാപ്പൂക്കള്‍ തുന്നിച്ചേര്‍ത്ത സാരിയുടെ കരകളിൽ തിരുപ്പതി ഭഗവാന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു, ഏറെ ഇഷ്ടമുള്ള കൃഷ്ണവിഗ്രഹം ഗായികയുടെ വലംകൈയിലും. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. മരുമകള്‍ ഉമ മുരളി കൃഷ്ണ, അപ്സരയുടെ ഭര്‍ത്താവ് ഗണേഷ് എന്നിവരും അന്ത്യകർമങ്ങളിൽ പങ്കാളികളായി.
കേരളത്തിനുവേണ്ടി ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ സംസ്കാരത്തിൽ പങ്കെടുത്ത് അന്തിമോപചാരം അര്‍പ്പിച്ചു. കർണാടക സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയും ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ 8.45 മുതൽ മൈസൂരു മഹാരാജാസ് കോളജ് മൈതാനത്ത് പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സിനിമാ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം പതിനായിരങ്ങളാണ് അന്ത്യോപചാരം അർപ്പിച്ചത്.
പിന്നണിഗായകരായ ചിത്ര, സുജാത മോഹന്‍, വിജയ് പ്രകാശ്, രാജേശ് കൃഷ്ണന്, സംഗീതസംവിധായിക ഹംസലേഖ, നടന്മാരായ ശ്രീനാഥ്, വിനോദ് രാജ്, കര്‍ണാടക ഫിലം ചേംബര്‍ പ്രസിഡന്റ് ജയമാല, നടി ഭാരതി വിഷ്ണുവര്ധന് തുടങ്ങിയവർ ഗായികയ്ക്കു യാത്രാമൊഴിയുമായെത്തി.
വൈകുന്നേരം നാലരയോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം ഫാം ഹൗസിലേക്കു കൊണ്ടുവരിക യായിരുന്നു.
Leader Page
നാം ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വലിയ കുതിപ്പുതന്നെയാണ്. ഇന്നത്തെ ലോകം അതിവേഗ മാറ്റങ്ങളുടെ ലോകമാണ്. എഐ ലോകത്തെ പുനർനിർമിക്കുകയാണ്.
ക്വാണ്ടം കംപ്യൂട്ടിംഗ് മനുഷ്യബുദ്ധിയുടെ അതിരുകൾ കടക്കുന്നു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ക്വാണ്ടം ഫിസിക്സിന്റെ ശതാബ്ദി ആചരിക്കുകയാണ് ലോകമിപ്പോൾ. സാധാരണ കംപ്യൂട്ടറുകൾ ആയിരക്കണക്കിന് വർഷമെടുത്ത് ചെയ്തുതീർക്കുന്ന പ്രശ്നം കേവലം സെക്കൻഡുകൾക്കുള്ളിൽ പരിഹരിച്ച് ഗൂഗിൾ ക്വാണ്ടം മേധാവിത്വം സ്ഥാപിച്ചത് കഴിഞ്ഞ വർഷമാണ്. പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലെത്തി അവയെ ജനസമക്ഷം അവതരിപ്പിക്കാനും മനുഷ്യ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ആഴത്തിൽ മനസിലാക്കാനും പുതിയ മരുന്നുകൾ കണ്ടെത്താനും കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് ശാശ്വത പരിഹാരത്തിനുമെല്ലാം ഈ സാങ്കേതിക വിദ്യാമുന്നേറ്റം വഴിതുറക്കുകയാണ്. ഈ വസ്തുതകളെയെല്ലാം കൃത്യതയോടെ ഒരു മതാധ്യക്ഷൻ മനസിലാക്കുന്നതിന്റെ ഭാഗമായാണ് ‘സാങ്കേതികവിദ്യകൾ ചുരുക്കം ചിലരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്’ എന്ന് ചാക്രിക ലേഖനത്തിൽ ഊന്നിപ്പറയുന്നത്.
ഡിജിറ്റൽ വിപ്ലവത്തിൽ ഉൾപ്പെട്ടവർക്കും ഒഴിവാക്കപ്പെട്ടവർക്കും ഇടയിലുള്ള വിടവ് വർധിപ്പിക്കുന്നതിനോട് പാപ്പാ യോജിക്കുന്നേയില്ല. മനുഷ്യരെ ഭാരമേറിയതോ ആവർത്തിച്ചുള്ളതോ ആയ ജോലികളിൽനിന്ന് മോചിപ്പിക്കാൻ സാങ്കേതികവിദ്യക്ക് കഴിയുമെന്ന് സമ്മതിക്കുന്ന മാർപാപ്പ പക്ഷേ ‘ചെലവ് കുറയ്ക്കുന്നതിന്റെയും ലാഭം വർധിപ്പിക്കുന്നതിന്റെയും പേരിൽ അത് തൊഴിലില്ലായ്മയിലേക്ക് നയിക്കരുത്’എന്ന് അഭിപ്രായപ്പെടുന്നത് ഗൗരവമേറിയ സമീപനമാണ്.
ഈ ചാക്രികലേഖനത്തിന്റെ മറ്റൊരു സവിശേഷത സാമൂഹികനീതിയെ ഡിജിറ്റൽ യുഗത്തിന്റെ പശ്ചാത്തലത്തിൽ പുനർനിർവചിക്കുന്നു എന്നതാണ്. സാങ്കേതികവിദ്യ പൊതുനന്മയ്ക്കു വിധേയമാകണം. അറിവിലേക്കും അവസരങ്ങളിലേക്കും എല്ലാവർക്കും തുല്യപ്രവേശനം ഉറപ്പാക്കണം. ഏറ്റവും ദുർബലരെ സംരക്ഷിക്കണം. തെറ്റായ വിവരങ്ങളെയും വിദ്വേഷരാഷ്ട്രീയത്തെയും ചെറുക്കണം. സാങ്കേതിക ശക്തി ജനാധിപത്യപരമായ പൊതുനിരീക്ഷണത്തിന് കീഴിലായിരിക്കണം.ഇതൊക്കെയാണ് സാമൂഹികനീതിയുടെ ഭാഗമായി നടപ്പിലാവേണ്ടതെന്നും അങ്ങനെ “ഓരോ വ്യക്തിയുടെയും അന്തസും എല്ലാ ആളുകളുടെയും പൊതുനന്മയും ആയിരിക്കണം” ലാഭമായി കണക്കാക്കേണ്ടതെന്നും പാപ്പാ കുറിക്കുന്നു.
കുടിയേറ്റക്കാരെയും അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും സാമൂഹിക നീതിക്കായുള്ള ഒരു ലിറ്റ്മസ് ടെസ്റ്റ് ആയി മാർപാപ്പ തിരിച്ചറിയുന്നു. കുടിയേറ്റക്കാരുടെ വിഷയത്തിൽ “സമൂഹത്തിന്റെ നീതിബോധം ഭയത്താലാണോ അതോ സാഹോദര്യത്തിന്റെ ആത്മാവിനാലാണോ നയിക്കപ്പെടുന്നത് എന്ന് വെളിപ്പെടുന്നു”എന്നാണ് പാപ്പായുടെ പക്ഷം. നിർബന്ധിത നാടുകടത്തലിന് വിധേയരായവരുടെ ‘ശരിയായ പ്രതീക്ഷകളെ’ സംരക്ഷിക്കാൻ അദ്ദേഹം സമൂഹങ്ങളോട് അഭ്യർഥിക്കുന്നുമുണ്ട്. അവർക്ക് സുരക്ഷിതവും നിയമപരവുമായ വഴികൾ ഉറപ്പാക്കി, സമാധാനത്തിലും സുരക്ഷയിലും സ്വന്തം മാതൃരാജ്യത്ത് തുടരാനുള്ള അവകാശം പ്രോത്സാഹിപ്പിച്ച് കുടിയേറ്റത്തിന്റെ മൂലകാരണങ്ങൾ കണ്ടെത്തണമെന്നും പരിഹരിക്കണമെന്നും ലേഖനം പറയുന്നു.
പുതിയ സാങ്കേതികവിദ്യകളുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഈ രേഖയെ സമകാലികമാക്കുന്നു. സാങ്കേതികവിദ്യ വലിയ അളവിൽ ഊർജവും വെള്ളവും ആവശ്യമായതാണ്, ഇത് സൃഷ്ടിയെ ബാധിക്കുന്നു എന്ന് നിരീക്ഷിക്കുമ്പോൾ തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പായുടെ വിഖ്യാതമായ ‘ലൗദാത്തോ സീ’ ഉയർത്തിപ്പിടിച്ച പരിസ്ഥിതി ചിന്തകളിൽനിന്ന് സഭ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയാണ്. ഫ്രാൻസിസ് പാപ്പാ പരിസ്ഥിതി ചൂഷണത്തെ വിമർശിച്ചപ്പോൾ, ലെയോ പതിനാലാമൻ മനുഷ്യന്റെ ബുദ്ധിയുടെയും തൊഴിലിന്റെയും ചൂഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇവ രണ്ടും നിയന്ത്രണമില്ലാത്ത ടെക്നോ കാപ്പിറ്റലിസത്തിന്റെ രണ്ട് മുഖങ്ങളാണ് . എഐയുടെ ഉടമസ്ഥാവകാശം, ഡാറ്റയുടെ ജനാധിപത്യ നിയന്ത്രണം, തൊഴിലിന്റെ സംരക്ഷണം, പൊതുനന്മ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഭാവിയിലെ രാഷ്ട്രീയ പോരാട്ടങ്ങളുടെ കേന്ദ്രമായിത്തീരുകതന്നെ ചെയ്യും.
കോടിക്കണക്കിന് മനുഷ്യരുടെ എഴുത്തും ചിത്രങ്ങളും ചിന്തകളുമെല്ലാം ഡാറ്റയായി ശേഖരിച്ച്, അതിനെ ചില കോർപറേറ്റുകളുടെ ലാഭത്തിനായി ഉപയോഗിക്കുന്ന സംവിധാനം ഇന്ന് വളരുകയാണ്. മനുഷ്യന്റെ ബുദ്ധിതന്നെ ഒരു ‘ഡാറ്റാ ഖനി’ ആയി മാറുന്നു. ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ ഈ അപകടവും തിരിച്ചറിയുന്നുണ്ട്. സാങ്കേതികവിദ്യ മനുഷ്യനെ സേവിക്കേണ്ടതാണെന്നും മനുഷ്യനെ ഡാറ്റ ആക്കരുതെന്നും മാർപാപ്പ മുന്നറിയിപ്പ് നൽകുന്നത് അതുകൊണ്ടാണ്. ഡിജിറ്റൽ കാലത്ത് മനുഷ്യബന്ധങ്ങളും തൊഴിലും സംസ്കാരവും പോലും ഡാറ്റയായി വിഘടിക്കപ്പെടുകയാണ്. ഇതിലൂടെ കുടുംബം, സമൂഹം, മനുഷ്യബന്ധങ്ങൾ എന്നിവയെല്ലാം വിപണിയുടെ വസ്തുക്കളായി മാറുന്ന വർത്തമാനകാല അവസ്ഥയെ ഗൗരവതരമായി കണ്ട് ഫലപ്രദമായ നിലപാടുയർത്തിപ്പിടിക്കുന്നു എന്നതാണ് ഈ ലേഖനത്തിന്റെ കാമ്പ്.
എഐയെ നിരായുധീകരിക്കണമെന്ന പ്രസ്താവനയും ഏറെ അർഥവത്താണ്. ഇവിടെ എന്താണ് നിരായുധീകരണം എന്ന് പാപ്പാ വിശദീകരിക്കുന്നുണ്ട്. “നിരായുധീകരണം എന്നാൽ സാങ്കേതികവിദ്യയെ നിരസിക്കൽ അല്ല; മനുഷ്യരാശിയുടെ മേൽ അതിന്റെ ആധിപത്യം തടയലാണ്” മാർപാപ്പയുടെ ഈ നിരീക്ഷണം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വാക്യങ്ങളിലൊന്നായി മാറുന്നു . “നിരായുധീകരണം എന്നാൽ സാങ്കേതികശക്തിക്ക് സ്വയം ഭരിക്കാനുള്ള അവകാശം നൽകുന്നു എന്ന അനുമാനത്തെ തള്ളിക്കളയുക” എന്നാണെന്നു കൂടി വിശദമാക്കുമ്പോൾ അതൊരു സവിശേഷ രാഷ്ട്രീയ നിലപാടാകുന്നു. ലേഖനത്തിൽ നിറയുന്നത് ആധുനിക ടെക്നോ-കാപ്പിറ്റലിസത്തിനെതിരായ മനുഷ്യകേന്ദ്രിത വിമർശനമാണ്. മാർക്സിയൻ സാമൂഹ്യവിമർശനവും ബൈബിളിലെ നീതിദർശനവും ഇവിടെ അത്ഭുതകരമായി കൈകോർക്കുന്നുണ്ട്.
Leader Page
പി. ഭാസ്കരൻ-ബാബുരാജ് ടീമും വി. ദക്ഷിണാമൂർത്തിയും മറ്റും ഒരുക്കിയ നിരവധി ഗാനങ്ങൾ കേട്ട് എസ്. ജാനകിയുടെ ആരാധകനായി മാറുകയും അവരെ ഒരുനോക്കു കാണാൻ ആഗ്രഹിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു.
പക്ഷേ, കാലം എനിക്കു സമ്മാനിച്ചത് പ്രതീക്ഷിക്കാത്ത അനുഗ്രഹമാണ്. 26-ാം വയസിൽ ഒരു സിനിമയ്ക്കുവേണ്ടി ഞാൻ ഗാനങ്ങളെഴുതി. ഒന്നും രണ്ടുമല്ല 10 ഗാനങ്ങൾ. അവയിൽ മൂന്നു ഗാനങ്ങളിൽ ജാനകിയമ്മയുടെ ശബ്ദമുണ്ടായിരുന്നു.
ഞാൻ ആദ്യമായെഴുതിയ ചലച്ചിത്രഗാനത്തിന് ശബ്ദം നൽകിയത് യേശുദാസും എസ്. ജാനകിയുമായിരുന്നു. “താമരത്തോണിയിൽ താലോലമാടി’’ എന്നാരംഭിക്കുന്ന ഗാനം.
പിന്നീട് എത്രയോ ഗാനങ്ങൾ അവരുടെ കണ്ഠമാധുരിയൽ പുറത്തുവന്നു. അവയിൽ ചിലതുമാത്രം ചൂണ്ടിക്കാണിക്കട്ടെ. ‘ചിരിക്കുന്പോൾ കൂടെച്ചിരിക്കാൻ ആയിരം പേർ വരും/കരയുന്പോൾ കൂടെക്കരയാൻ നിൻനിഴൽ മാത്രം വരും...’ കടൽ എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ആ ഗാനത്തിനു സംഗീതം നൽകിയത് എം.ബി. ശ്രീനിവാസനായിരുന്നു.
‘കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ കരളിൻ ദാഹം തീരുമോ’ (സംഗീതം-വി. ദക്ഷിണാമൂർത്തി). ‘മനസിലുണരൂ ഉഷഃസന്ധ്യയിൽ/ മായാമോഹിനീ സരസ്വതീ...’(ചിത്രം- മറുനാട്ടിൽ ഒരു മലയാളി. യേശുദാസ്, എസ്. ജാനകി. സംഗീതം- വി. ദക്ഷിണാമൂർത്തി) ‘ആ നിമിഷത്തിൻ നിർവൃതിയിൽ/ ഞാനൊരു ആവണിത്തെന്നലായ് മാറി..’ (ചന്ദ്രകാന്തം, സംഗീതം എം.എസ്. വിശ്വനാഥൻ). ഞാനെഴുതിയ 150ഓളം ഗാനങ്ങൾ ജാനകിയമ്മ പാടിയിട്ടുണ്ട്.
എസ്. ജാനകിയെ മറ്റു ഗായികമാരിൽനിന്നു വ്യത്യസ്തയാക്കുന്നത് ആലാപനത്തിൽ അവർ നൽകുന്ന ഭാവഭംഗിയാണ്. ഓരോ അക്ഷരത്തിലും അവരുടെ ആത്മാർഥതയുടെ തുടിപ്പുണ്ടാകും.
പി. ഭാസ്കരൻ-ബാബുരാജ് ടീമിനുവേണ്ടി അവർ പാടിയ അനശ്വരഗാനങ്ങൾ ഇന്നും മലയാളിയുടെ ഓർമയിൽനിന്നു മാഞ്ഞിട്ടില്ല. ആദ്യകാലത്ത് ദേവരാജൻ മാസ്റ്ററും മികച്ച ഗാനങ്ങൾ അവർക്കു നൽകിയിട്ടുണ്ട്. വി. ദക്ഷിണാമൂർത്തി, അർജുനൻ തുടങ്ങിയവരും ജാനകിയുടെ ആലാപന സൗന്ദര്യം പ്രയോജനപ്പെടുത്തി. തമിഴിൽ എം.എസ്. വിശ്വനാഥനും ഇളയരാജയും ജാനകിയമ്മയ്ക്കു പ്രാധാന്യം കൊടുത്ത സംഗീതസംവിധായകരാണ്.
തെലുങ്കുനാട്ടിൽ ജനിച്ചെങ്കിലും നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും എസ്. ജാനകി ഒരുപോലെ അംഗീകരിക്കപ്പെട്ടു. എങ്കിലും അവർക്ക് ഏറ്റവുമധികം പ്രാധാന്യം നൽകിയ ഭാഷ കന്നഡയാണ്. ജനിച്ച ആന്ധ്രയിലോ വളർന്ന മദ്രാസിലോ അല്ലാതെ, അവരുടെ അന്ത്യനിദ്ര കർണാടകത്തിലായത് കാലത്തിന്റെ തീരുമാനമായിരിക്കാം.
National
ന്യൂഡൽഹി: തന്ത്രപ്രധാനമായ മിസൈൽ നിർമാണ മേഖല സ്വകാര്യകമ്പനികൾക്ക് തുറന്നുകൊടുത്ത് പ്രതിരോധരംഗത്ത് മറ്റൊരു സുപ്രധാനനീക്കത്തിനു കേന്ദ്രസർക്കാർ. ഇന്ത്യൻനിർമിത മിസൈലുകൾക്ക് ആവശ്യക്കാർ കൂടിയതാണ് ഇത്തരമൊരു നീക്കത്തിലേക്ക് കേന്ദ്രസർക്കാരിനെ നയിച്ചതെന്നാണു സൂചന.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര എയർ ടു എയർ മിസൈൽ സ്വന്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞയാഴ്ചത്തെ സന്ദർശനത്തിൽ ഇന്തോനേഷ്യ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കൂടാതെ ബ്രഹ്മോസ് ഉൾപ്പെടെയുള്ള മിസൈലുകൾ വാങ്ങാൻ മറ്റുചില രാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
സായുധസേനകളുടെയും വിദേശ കയറ്റുമതിയുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ പൊതുമേഖലാസ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന് (ബിഡിഎൽ) സാധിക്കാത്ത പശ്ചാത്തലത്തിലാണു പ്രതിരോധമേഖലയിലെ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി 180 മുതൽ 200 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള അസ്ത്ര മാർക്ക് 2 മിസൈലുകൾ നിർമിക്കുന്നതിനായി ഐകോം, അദാനി, ഭാരത് ഫോർജ്, ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ട് പ്രതിരോധമന്ത്രാലയം പ്രപ്പോസൽ പുറപ്പെടുവിക്കുമെന്നാണ് സൂചന. ഇതിനുപുറമെ 500 കിലോമീറ്റർ പരിധിയുള്ള പ്രളയ് ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈലിന്റെ വികസനവും നിർമാണച്ചുമതലയും സ്വകാര്യമേഖലയ്ക്കു കൈമാറാനും പദ്ധതിയുണ്ട്.
നിലവിലെ ആഗോള സാഹചര്യത്തിൽ രാജ്യത്തിന്റെ ആയുധശേഷി വർധിപ്പിക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ ശ്രമം. ആക്രമണ-പ്രതിരോധ ആന്റി-ബാലിസ്റ്റിക് മിസൈലുകൾക്കാണ് ഇന്ത്യ ഇപ്പോൾ മുൻഗണന നൽകുന്നത്.
പാക്കിസ്ഥാൻ ഉപയോഗിക്കുന്ന തുർക്കി നിർമിത ഡ്രോണുകളെയും ചൈനയുടെ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെയും നേരിടാൻ മൾട്ടി-ടിയർ ആന്റി-മിസൈൽ, ആന്റി-ഡ്രോൺ ശൃംഖലയും ഇന്ത്യ ഒരുക്കുന്നുണ്ട്. വളരെ കുറഞ്ഞ ചെലവിൽ നിർമിച്ച തുർക്കി നിർമിത ഡ്രോണുകളായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ ഉപയോഗിച്ചത്.
സ്വകാര്യമേഖലയെക്കൂടി ഉൾപ്പെടുത്തി പ്രതിരോധമേഖല കൂടുതൽ ശക്തിപ്പെടുത്താനാണു സർക്കാരിന്റെ ശ്രമം. അതേസമയം സ്വകാര്യകുത്തകകൾക്കു രാജ്യത്തിന്റെ തന്ത്രപ്രധാന മേഖല തുറന്നുകൊടുക്കുകയാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം.
National
ന്യൂഡൽഹി: പാർട്ടിക്കുള്ളിലുള്ളവർ അഭിപ്രായം പറയുമ്പോൾ അതു പാർട്ടിക്കു പോറലേൽക്കാത്ത വിധത്തിലായിരിക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കേരളത്തിലും രാജ്യത്തു മുഴുവനും സിപിഎം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിലുള്ളവർ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ ഒരിക്കലും ദോഷകരമായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വിവാദങ്ങൾ സംസ്ഥാനത്തുതന്നെ ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിലെ ഭിന്നാഭിപ്രായങ്ങൾ സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം വിഷയത്തിൽ കേന്ദ്ര കമ്മിറ്റി യോഗത്തിലും നേതാക്കൾ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു. വിഷയത്തിലെ ആരോപണവും വിവാദവും അനാവശ്യമാണെന്നായിരുന്നു ഇ.പി. ജയരാജന്റെ അഭിപ്രായം. എന്നാൽ തോമസ് ഐസക്കും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഈ അഭിപ്രായത്തോടു യോജിച്ചില്ല.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയിലും വിമർശനമുണ്ടായി. അധികാര വ്യാമോഹം നേതാക്കളിൽ കടന്നുകൂടിയതിന്റെ തെളിവ് സ്ഥാനാർഥിനിർണയത്തിൽ ഉൾപ്പെടെ പ്രതിഫലിച്ചുവെന്നായിരുന്നു വിമർശനം.
സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിൽ കേന്ദ്രനേതൃത്വത്തിനു വീഴ്ച പറ്റിയെന്നും പാർട്ടിയിൽ കൃത്യമായ ഇടപെടൽ നടത്താൻ നേതൃത്വത്തിനു കഴിയുന്നില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
National
ന്യൂഡൽഹി: ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ ആലപിക്കുമ്പോൾ ദേശീയ ഗീതത്തിനു (വന്ദേമാതരം) ശേഷമേ ദേശീയഗാനം (ജനഗണമന) ആലപിക്കാവൂവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാനഗീതങ്ങൾ ആലപിക്കുമ്പോൾ ദേശീയഗീതവും ദേശീയഗാനവും യഥാക്രമം ആലപിക്കണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
എല്ലാ സംസ്ഥാനസർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രമന്ത്രാലയങ്ങൾക്കും അയച്ച പുതിയ നിർദേശത്തിൽ ദേശീയഗീതവും ദേശീയഗാനവും ആലപിക്കുമ്പോൾ അവയുടെ കൃത്യമായ വരികളും ഉച്ചാരണരീതിയും കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനായി ആധികാരികമായ പാഠവും ശരിയായ ഉച്ചാരണവും വ്യക്തമാക്കുന്ന വിവരങ്ങൾ ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കി. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ ദേശീയഗീതം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഈ വർഷം ആദ്യമാണ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായായിരുന്നു കേന്ദ്രസർക്കാർ ഉത്തരവ്.
Kerala
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നീക്കം വിവാദത്തിലേക്ക്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ കീഴിലുള്ള കിഫ്ബിയിൽ സുപ്രധാന പദവി വഹിച്ച വ്യക്തിയെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നു പൊതുമരാമത്തു മന്ത്രി ശിപാർശ ചെയ്തത്.
പാർട്ടി നിർദേശിച്ച മുതിർന്ന ഉദ്യോഗസ്ഥനെ തള്ളി കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉന്നത പദവി വഹിച്ചവരെ നിയമിക്കാനുള്ള നീക്കം മുസ്ലീംലീഗിലും യുഡിഎഫിലും ഏറെ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്.
മുസ് ലീംലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്കുള്ളിൽ എതിർപ്പ് രൂക്ഷമാണ്. ഇതിനിടെയാണ് സുപ്രധാന വകുപ്പു ഭരിക്കുന്ന ലീഗ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കസേരയിൽ കഴിഞ്ഞ മുഖ്യമന്ത്രിയുടെ വിശ്വസ്തയായ ഉദ്യോഗസ്ഥയെ നിയമിക്കാനുള്ള നീക്കം നടക്കുന്നത്.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ. അബ്ദുറബിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സെയ്നുലാബ്ദീനെ പൊതുമരാമത്തു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നായിരുന്നു പാർട്ടിയുടെ ശിപാർശ. എന്നാൽ, മന്ത്രി ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രി കഴിഞ്ഞാൽ ഓഫീസിലെ പ്രധാന പദവി പ്രൈവറ്റ് സെക്രട്ടറിയുടേതാണ്.
കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ ഡൽഹി യാത്രയിലും ഇവർ അനുഗമിച്ചതായാണ് സൂചന. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായിരുന്നു. സർവീസിലിരിക്കേതന്നെ കിഫ്ബിയുടെ സുപ്രധാന തസ്തികയിലെത്തി. വിരമിച്ച ശേഷവും അവിടെ തുടർന്നു.
കിഫ്ബി ചെയർമാൻ പദവി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും സിഇഒയുടെയും സെക്രട്ടറിയുടെയും പദവി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു വഹിച്ചിരുന്നത്. കിഫ്ബിയിൽ ചില പ്രശ്നങ്ങളുണ്ടെന്നും പുനഃസംഘടിപ്പിക്കണമെന്നും ധനവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു.
യുഡിഎഫ് സർക്കാർ രണ്ടു മാസത്തോട് അടുക്കുന്പോഴും പി.കെ. ബഷീറിനെ കൂടാതെ എക്സൈസ് മന്ത്രി എം. ലിജുവിനും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയ്ക്കും പ്രൈവറ്റ് സെക്രട്ടറിമാരായിട്ടില്ല. ബിന്ദുകൃഷ്ണ മന്ത്രിയായതിനു പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചെങ്കിലും ബിജെപി അനുഭാവിയാണെന്ന കോണ്‍ഗ്രസിനുള്ളിലെ വിമർശനത്തെ തുടർന്ന് അനിശ്ചിതത്വത്തിലാകുകയായിരുന്നു.
Kerala
കൊച്ചി: എന്‍ഡിപിഎസ് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) നിയമത്തില്‍ അടിയന്തര ഭേദഗതി വരുത്തണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനൊരുങ്ങുന്നു.
കേരളത്തില്‍നിന്നുള്ള എംപിമാരും വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ചെറിയ അളവില്‍ ലഹരിമരുന്ന് കൈവശം വയ്ക്കുന്നവര്‍ക്കും വന്‍തോതില്‍ കടത്തുന്നവര്‍ക്കും നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുകൂലമാകുന്നുണ്ട്.
ലഹരിമാഫിയയുടെ പ്രവര്‍ത്തനരീതികള്‍ മാറിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നിയമഭേദഗതികള്‍ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് മന്ത്രി ചെന്നിത്തല കേന്ദ്രമന്ത്രിയെ കാണുന്നത്.
നിലവിലെ നിയമപ്രകാരം പിടിച്ചെടുക്കുന്ന ലഹരിമരുന്നിന്റെ അളവാണ് ശിക്ഷയും ജാമ്യവുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രധാന മാനദണ്ഡം. എന്നാല്‍ വലിയ ശൃംഖലയിലെ അംഗങ്ങള്‍ ചെറിയ അളവുകളാക്കി ലഹരിവസ്തുക്കള്‍ ഇടനിലക്കാരുടെ കൈവശം എത്തിക്കുന്നതിനാല്‍ പലപ്പോഴും കര്‍ശന വകുപ്പുകള്‍ ബാധകമാകാതെ പോകുന്നു. ഇതുവഴി പ്രതികള്‍ക്കു ജാമ്യം ലഭിക്കാനും വീണ്ടും ലഹരിവ്യാപാരത്തിലേക്ക് മടങ്ങാനുമുള്ള സാധ്യത വര്‍ധിക്കുന്നതായാണു പോലീസിന്റെ കണ്ടെത്തല്‍.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്, എന്‍ക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ഇപ്പോള്‍ പല ലഹരി ഇടപാടുകളും നടക്കുന്നത്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളെ നേരിടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ നിയമപരമായ അധികാരവും സാങ്കേതിക സംവിധാനങ്ങളും നല്‍കേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍.
ലഹരി കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതികളുടെ എണ്ണം വര്‍ധിപ്പിക്കണം. കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുപോകുന്നത് പ്രതികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുമുണ്ട്.
സംസ്ഥാനത്തു ലഹരിക്കെതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ നടക്കുമ്പോഴും നിയമത്തിലെ പോരായകള് പരിഹരിക്കാതെ ലഹരിമാഫിയയെ പൂര്‍ണമായി നിയന്ത്രിക്കാനാകില്ലെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാല്‍ കാലാനുസൃതമായ ഭേദഗതികളിലൂടെ എന്‍ഡിപിഎസ് നിയമംകൂടുതല് ശക്തമാക്കേണ്ടതുണ്ട്.
National
ഹൈദരാബാദ്: സിനിമ ഷൂട്ടിംഗിനു വാടകയ്ക്കെടുത്ത ഉപകരണങ്ങളുടെ വാടക നൽകാത്തതിനു നടന് ആര്യക്കെതിരേ കേസ്.
ഹൈദരാബാദിലെ താഹെര്‍ സിനി ടെക്നിക്സിന്റെ പരാതിയിലാണ് കേസ്. അത്യാധുനിക കാമറകളുടെയും മറ്റ് ഉപകരണങ്ങളുടെയും വാടകയിനത്തില്‍ 1.80 കോടി രൂപ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയിലാണ് നടപടി.
‘അനന്തന് കാട്’ എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് സംഭവം. കമ്പനി സ്വന്തം ചെലവില്‍ ഹൈദരാബാദില്‍നിന്ന് കേരളത്തിലേക്ക് വിലകൂടിയ ഉപകരണങ്ങള്‍ കൊണ്ടുപോയി.
ചിത്രീകരണം പൂര്‍ത്തിയാകുന്നതുവരെ ഉപകരണങ്ങള്‍ ഉപയോഗിച്ചെങ്കിലും കരാര്‍ പ്രകാരമുള്ള 2.12 കോടി രൂപയില്‍ നിന്ന് 1.80 കോടിയിലധികം രൂപ നല്കാന് തയാറായില്ലെന്ന് പരാതിയില്‍ പറയുന്നു.
National
ന്യൂഡൽഹി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരെ പരോക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഡൽഹിയിലെ എൻഎസ്എസ് ആസ്ഥാനത്തു നിർമിച്ച മന്നം സ്മൃതിമണ്ഡപവും പ്രതിമയും അനാച്ഛാദനം ചെയ്തു പ്രസംഗിക്കവെയായിരുന്നു ഉപരാഷ്ട്രപതിയുടെ വിമർശനം.
“നിങ്ങളാണ് എല്ലാമെന്നു കരുതരുത്, എല്ലാം മന്നത്ത് പദ്മനാഭൻ എന്ന മഹായോഗിയുടെ സംഭാവനയാണ്. ഞാനാണു പ്രസിഡന്റ്, ഞാനാണു സെക്രട്ടറി അതുകൊണ്ട് അവർ വരരുത്, നിങ്ങൾ വരരുത് എന്നു പറയരുത്. എല്ലാവർക്കും വരാനാകണം’’-എന്നായിരുന്നു പ്രസംഗത്തിനിടയിൽ സുകുമാരൻ നായരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശേരി പെരുന്നയിലെത്തിയ ഉപരാഷ്ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ എൻഎസ്എസ് നേതൃത്വം അനുമതി നിഷേധിച്ചിരുന്നു. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം സന്ദർശനങ്ങൾ ശരിയല്ലെന്ന നിലപാടിലായിരുന്നു എൻഎസ്എസ് നേതൃത്വം അത്തരമൊരു തീരുമാനമെടുത്തത്. ബംഗാൾ ഗവർണറായിരിക്കേ തനിക്കും പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചതായി സി.വി. ആനന്ദബോസ് പിന്നീട് തുറന്നുപറഞ്ഞിരുന്നു.
പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും തെരഞ്ഞെടുപ്പിനുശേഷം വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. പെരുന്നയിലെ പ്രശ്നങ്ങൾക്കു ഡൽഹിയിലെ സ്മൃതിമണ്ഡപം ഒരു ബദലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചടങ്ങിൽ വിശിഷ്ടാതിഥിയായി നിശ്ചയിച്ചിരുന്ന ബംഗാൾ മുൻ ഗവർണർ സി.വി. ആനന്ദബോസ് അസുഖങ്ങളെത്തുടർന്ന് പങ്കെടുത്തില്ല. എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി. പിള്ള, ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, മന്നത്തിന്റെ ചെറുമകൾ എസ്. നീരദ തുടങ്ങിയവർ പ്രസംഗിച്ചു.
National
ശ്രീനഗർ: പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. രക്തസാക്ഷി ദിനത്തിനു മുന്നോടിയായാണ് വീട്ടുതടങ്കലിലാക്കിയതെന്നു മകൾ ഇൽതിജ പറഞ്ഞു.
ജൂലൈ 13 ആണ് ജമ്മു കാഷ്മീരിൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നത്.
1931ൽ ശ്രീനഗർ സെൻട്രൽ ജയിലിനു പുറത്ത് ദോഗ്ര ആർമിയുടെ വെടിയേറ്റ് 22 പേർ കൊല്ലപ്പെട്ടതിന്റെ ഓർമയ്ക്കായാണ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.
Kerala
ഫോര്‍ട്ടുകൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ 47-ാം സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ബജറ്റിലും പരാമര്‍ശങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ യോഗം വിളിക്കുകയും മുന്‍ഗണന നിശ്ചയിച്ച് ശിപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്യണം.
മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കടലവകാശ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അസംബ്ലിയില്‍ കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍നിന്നുള്ള ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന പ്രതിനിധികള്‍ പങ്കെടുത്തു.
പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപനസന്ദേശം നല്കി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും പ്രബലദാസ് മുന്യോഗ നടപടിക്രമങ്ങളും അവതരിപ്പിച്ചു. സെക്രട്ടറിമാരായ മെറ്റില്‍ഡ മൈക്കിള്‍, പാട്രിക് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെല്ലാനത്ത് പുത്തന്‍തോട് മുതലുള്ള കടല്‍ഭിത്തിയുടെ ശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കുന്നതിനും നിലവിലുള്ള ടെട്രാപോഡ് കടല്‍ഭിത്തി താഴുന്നുവെന്ന പരാതി പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കണം. തീരശോഷണം മറ്റു തീരങ്ങളിലും തീരപ്രകൃതിക്കുന്ന യോജിക്കുന്ന പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണം.
മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണം. മിഷന് സമുദ്ര പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും പദ്ധതി സൃഷ്ടിക്കാവുന്ന സാമൂഹിക -പാരിസ്ഥിതിക ആഘാതം സംബന്ധിച്ച് പഠനം നടത്തുകയും നിലനില്‍ക്കുന്ന സംശയങ്ങളും ആശങ്കകളും മത്സ്യത്തൊഴിലാളി സമൂഹങ്ങളുമായി നേരിട്ടു സംവദിച്ച് വ്യക്തവും സുതാര്യവുമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെആര്‍എല്‍സിസിയുടെ ജൂബിലിയുടെ പശ്ചാത്തലത്തില്‍ പ്രേഷിതത്വം, വികസനം, വിമോചനം എന്നീ ലക്ഷ്യങ്ങളുമായി മുന്നേറുവാനും ജൂബിലിയോടനുബന്ധിച്ച് ദശവത്സര കര്‍മരേഖ പുറത്തിറക്കാനും തീരുമാനിച്ചു.
Kerala
മലപ്പുറം: പ്രധാനമന്ത്രിക്കെതിരേ ഫേസ്ബുക്ക് വീഡിയോ പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തു. സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി സൈബർ പോലീസ് നടത്തുന്ന പതിവ് സൈബർ പട്രോളിംഗിലാണു ഭീഷണി പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പോസ്റ്റ് ഫേസ്ബുക്കിൽനിന്നു നീക്കം ചെയ്യുകയും പോസ്റ്റ് ചെയ്തയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
കേരള പോലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ പോസ്റ്റിനു താഴെ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രകോപനപരമായ കമന്റുകൾ ഇട്ടവരുടെ വിവരങ്ങൾ ശേഖരിച്ചു കേസിൽ പ്രതിചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മലപ്പുറം സൈബർ പോലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സമൂഹമാധ്യമത്തിൽ വീഡിയോയിട്ടത് മാനസിക വെല്ലുവിളിയുള്ള പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മിഥുൻ (45)ആണെന്ന് പോലീസ് അറിയിച്ചു.
എട്ടുവർഷത്തോളമായി വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ലെന്ന് വീട്ടുകാർ പറഞ്ഞതായുമാണ് പോലീസിന്റെ വിശദീകരണം. പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്നാണ് മിഥുൻ ഭീഷണി മുഴക്കിയിരുന്നത്. ഈ വീഡിയോയിൽ നടപടി ആവശ്യപ്പെട്ട് സംഘപരിവാറുകാർ രംഗത്തെത്തിയിരുന്നു. മിഥുൻ കുടുംബാംഗങ്ങളെ ഉൾപ്പെടെ ആക്രമിച്ചതിന് നേരത്തേ കുതിരവട്ടം ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയെങ്കിലും സ്വാധീനത്താലാണോ വീഡിയോ ഇട്ടതെന്ന് അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ലോകോത്തര പഠനാവസരങ്ങള് ഒരുക്കി പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയുടെ പുതിയ അധ്യയനവര്‍ഷാരംഭം, ജെയിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന് (ഐഎസ്ഐ), സ്റ്റഡി ഇന്‍ കേരള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍വകലാശാലകള്‍ പാഠ്യപദ്ധതികള്‍ നിരന്തരം പുതുക്കുകയും സമൂഹത്തിന്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കോഴ്സുകള്‍ അവതരിപ്പിക്കുകയും വേണം.
യുവാക്കള്‍ക്കു കേരളത്തില്‍ത്തന്നെ പഠിക്കാനും ജോലി ചെയ്യാനും സംരംഭങ്ങള്‍ തുടങ്ങാനും ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. എം. ടോം, ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ്, അഡ്വൈസര്‍ ഡോ. ഈശ്വരന് അയ്യര്‍, ഫ്യൂച്ചര്‍ കേരള മിഷന് ചെയര്മാന് പ്രഫ. വേണു രാജാമണി, പ്രോ-വൈസ് ചാന്‍സലര്‍ ഡോ. ജെ.ലത എന്നിവര്‍ പ്രസംഗിച്ചു.
Kerala
തൃശൂർ: അമല, ജൂബിലി ആശുപത്രികൾക്കെതിരേ നടക്കുന്നത് നഴ്സുമാരുടെ സമരമല്ല യുഎൻഎയുടെ സ്പോണ്‍സേഡ് പൊറാട്ടുനാടകമാണെന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ. യുഎൻഎ സമരത്തിന്റെ പേരിൽ തൃശൂർ അതിരൂപതയെയും അധ്യക്ഷനെയും അവഹേളിക്കുന്നതിനെതിരേ ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രതിരോധസംഗമം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭയ്ക്ക് ഒരു മഹിതമായ ചരിത്രമുണ്ട്. ചിലർ സോഷ്യൽ മീഡിയ പ്രചാരണത്തിലൂടെയും മറ്റും തെറ്റിദ്ധാരണയുണ്ടാക്കുന്പോൾ എന്താണു സത്യമെന്ന് വെളിപ്പെടുത്താനാണ് തൃശൂർ അതിരൂപത പ്രതിരോധ സംഗമം സംഘടിപ്പിച്ചെതന്നും അദ്ദേഹം പറഞ്ഞു. വിധ്വംസക ശക്തികളുടെ സംഘടിത ശ്രമങ്ങൾക്ക് നേരേയുള്ള ശക്തമായ എതിർപ്പാണ് ഈ സംഗമം.
ആതുരശുശ്രൂഷാ മേഖലയിൽ ഇതുവരെയും സർക്കാർ, നിയമ സംവിധാനങ്ങളോടുചേർന്നു മാത്രമാണു സഭ പ്രവർത്തിച്ചിട്ടുള്ളത്. സാധാരണക്കാരന് കൈത്താങ്ങാകുന്ന ജൂബിലി, അമല ആശുപത്രികൾക്കെതിരേ നടക്കുന്ന ഒരു പൊറാട്ടുനാടകവും വിലപ്പോകില്ല. മൾട്ടി സ്പെഷാലിറ്റി ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് ആശ്രയമായ ഈ ആശുപത്രികളെ തകർത്ത് ആർക്കൊക്കെയോ ഇവിടേക്കു കടന്നുവരാനുണ്ടെന്ന സൂചനയാണ് യുഎൻഎ സമരം. ആരാണ് ഇതിനു പിന്നിലെന്ന ആശങ്കയാണ് ഉയർന്നുവരേണ്ടതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
എന്തിനോവേണ്ടി സമരത്തിനിറങ്ങിത്തിരിച്ച നഴ്സുമാർ യുഎൻഎയുടെ ആസൂത്രിത കച്ചവടതാത്പര്യം തിരിച്ചറിയണം. ഒഴിവു വരുന്നതനുസരിച്ച് തിരിച്ചെടുക്കാമെന്ന മാനജ്മെന്റ് മനോഭാത്തേനക്കാൾകൂടുതലെന്താണു നൽകേണ്ടത്? എന്തിനായിരുന്നു സഭാ കേന്ദ്രത്തിലേക്കുള്ള തിരക്കിട്ട മാർച്ച്? സഭാവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്നവർക്കൊപ്പം അണിനിരന്ന് അതിരൂപതാധ്യക്ഷന്റെ വസതിയിലേക്ക് ഇരച്ചുകയറിയതെന്തിന്?സമരത്തിന്റെ മറവിലുള്ള കാപട്യങ്ങൾ കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അടവുനയവുമായി എത്തുന്ന യുഎൻഎയുടെ കുഴലൂത്തുകാരുടെ പദ്ധതികൾ ഇവിടെ നടപ്പാകില്ല. വിദ്യാഭ്യാസ, ആതുരസേവന രംഗത്തെ സേവനങ്ങൾ സഭ മുന്നോട്ടുകൊണ്ടുപോകുമെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
Leader Page
ചെറിയൊരു ഗൾഫ് രാജ്യത്തെ ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ രാജ്യങ്ങളിലൊന്നായി മാറ്റിയാണ് ഖത്തറിന്റെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങുന്നത്. 1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്ന അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങൾക്ക് അടിത്തറയിട്ട നേതാവാണ്.
ആധുനിക ഖത്തറിന്റെ ശില്പി എന്നറിയപ്പെടുന്ന അദ്ദേഹം രാജ്യത്തെ പ്രകൃതിവാതകസമ്പത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്തു. ഇക്കാലയളവിൽ രാജ്യത്തിന്റെ ജിഡിപി 24 മടങ്ങിലധികം വർധിച്ചു. ഖത്തറിനെ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിക്കാരാക്കി മാറ്റിയതും ഇദ്ദേഹത്തിന്റെ ഭരണമികവിലാണ്.
ലോകത്തെ പല പ്രമുഖ ആഭ്യന്തര-പ്രാദേശിക തർക്കങ്ങളിലും മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഖത്തറിന്റെ ഇന്നത്തെ നയതന്ത്ര സ്വാധീനത്തിനു പിന്നിൽ ഷെയ്ഖ് ഹമദിന്റെ ദീർഘവീക്ഷണമുള്ള ഭരണതന്ത്രങ്ങളായിരുന്നു. അറബ് വസന്തം പോലുള്ള ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണച്ചും അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയിരുന്നു.
ഖത്തറിന്റെ ആദ്യ സ്ഥിരം ഭരണഘടന (2004), മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നൽകിയത് എന്നിവ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളിൽ ചിലതാണ്. 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയെടുത്തത് അദ്ദേഹത്തിന്റെ ഭരണകാലത്തെ വലിയൊരു നേട്ടമാണ്.
1952 ജനുവരിയിൽ ദോഹയിൽ ജനിച്ച ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രശസ്തമായ ബ്രിട്ടീഷ് റോയൽ മിലിട്ടറി അക്കാദമിയിൽ (സാൻഡ്ഹേഴ്സ്റ്റ്) നിന്ന് ബിരുദം നേടി. തുടർന്ന് ഖത്തർ സായുധസേനയിൽ ചേർന്ന അദ്ദേഹം മേജർ ജനറൽ പദവി സ്ഥാനവും വഹിച്ചു.
ഖത്തർ സായുധസേനയുടെ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ഇക്കാലയളവിൽ നിർണായക പങ്കുവഹിച്ചു. 1977 മേയ് 31ന് കിരീടാവകാശിയായും പ്രതിരോധമന്ത്രിയായും നിയമിതനായി. 1989ൽ സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ചെയർമാനായും ചുമതലയേറ്റു. 1995 ജൂൺ 27ന് അധികാരമേറ്റ അദ്ദേഹം 2013 ജൂൺ 25ന് തന്റെ മകൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് സമാധാനപരമായ രീതിയിൽ അധികാരം കൈമാറി. ഗൾഫ് മേഖലയിൽ അപൂർവമായ ഈ അധികാര കൈമാറ്റം ലോകശ്രദ്ധയാകർഷിച്ചിരുന്നു.
നിർണായക ചുവടുവയ്പുകൾ
ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഭരണകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട പ്രകൃതിവാതക നിക്ഷേപമായ ഖത്തറിലെ "നോർത്ത് ഫീൽഡ്' പ്രയോജനപ്പെടുത്താൻ വൻ നിക്ഷേപങ്ങൾ നടത്തിയതാണ് ഖത്തറിനെ മാറ്റിമറിച്ചത്. 1996ൽ ജപ്പാനിലേക്ക് ആദ്യമായി എൽഎൻജി കയറ്റുമതി ചെയ്തു. 2006ഓടെ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരായി ഖത്തർ മാറി.
നിലവിൽ ആഗോള വിപണിയുടെ എൽഎൻജിയിൽ 20 ശതമാനവും ഖത്തറിന്റെ സംഭാവനയാണ്. ഭരണമേറ്റ് മാസങ്ങൾക്കകംതന്നെ പ്രാദേശിക മാധ്യമങ്ങൾക്കുള്ള സെൻസർഷിപ്പ് അദ്ദേഹം റദ്ദാക്കി. 1996ൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ‘അൽ ജസീറ' മാധ്യമ ശൃംഖലയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. അറബ്, അന്തർദേശീയ മാധ്യമ രംഗത്ത് പുതിയൊരു യുഗത്തിനാണ് ഇതു തുടക്കമിട്ടത്. 1995ൽ വിദ്യാഭ്യാസം, ശാസ്ത്രം, കമ്യൂണിറ്റി വികസനം എന്നിവ ലക്ഷ്യമിട്ട് ‘ഖത്തർ ഫൗണ്ടേഷൻ' സ്ഥാപിച്ചു.
ഇന്ത്യയുടെ ഉറ്റ സുഹൃത്ത്
ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയും പശ്ചിമേഷ്യൻ മേഖലയിൽ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിലൊന്നുമാണ് ഖത്തർ. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ ഭരണം ഇന്ത്യ-ഖത്തർ ബന്ധത്തിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ കൂട്ടുകെട്ടിന് ശക്തമായ അടിത്തറയിട്ടത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. 1999ലും 2005ലും 2012ലും ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഇന്ത്യ സന്ദർശിച്ചു. 2008ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഖത്തറും സന്ദർശിച്ചു. ഈ ഉന്നതതല സന്ദർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾക്കും സഹകരണത്തിനും പുതിയ ദിശാബോധം നൽകി.
ഖത്തറിൽനിന്ന് ഇന്ത്യയിലേക്കു ദ്രവീകൃത പ്രകൃതിവാതകം ദീർഘകാലത്തേക്ക് ഇറക്കുമതി ചെയ്യാനുള്ള ചരിത്രപരമായ കരാർ ഒപ്പുവച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ഇന്ത്യയുടെ പെട്രോനെറ്റും ഖത്തറിന്റെ റാസ് ഗ്യാസും തമ്മിലുണ്ടായ ഈ കരാറാണ് ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്നും നിർണായക പങ്കുവഹിക്കുന്നത്.
ഡോ. മൻമോഹൻ സിംഗിന്റെ ഖത്തർ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ പ്രതിരോധ സഹകരണ കരാറിലും ഒപ്പുവച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കാനും കള്ളപ്പണം വെളുപ്പിക്കൽ തടയാനും വിവരങ്ങൾ കൈമാറാനും ഈ കരാർ വഴിയൊരുക്കി. ഉഭയകക്ഷി വ്യാപാരവും വർധിച്ചു. ഈ കാലയളവിലാണ് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ എണ്ണം വലിയ രീതിയിൽ വർധിച്ചതും അവർക്ക് അവിടെ കൂടുതൽ സുരക്ഷിതത്വവും മികച്ച അവസരങ്ങളും ലഭിച്ചു തുടങ്ങിയതും.
33.7 ലക്ഷത്തോളം വരുന്ന ഖത്തറിലെ ജനസംഖ്യയിൽ 30 ശതമാനത്തോളം ഇന്ത്യക്കാരാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഖത്തറിലുള്ള ഇന്ത്യക്കാരുടെ എണ്ണം 8.5 ലക്ഷത്തിലധികമാണ്. ഖത്തറിലെ മൊത്തം പ്രവാസിസമൂഹത്തിൽ ഏറ്റവും വലിയ ജനവിഭാഗവും ഇന്ത്യക്കാരാണ്. ഇതിൽത്തന്നെ പകുതിയിലധികവും മലയാളികളാണ്. ഇവർ അയയ്ക്കുന്ന പണം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നൽകുന്നുണ്ട്.
Kerala
കോലഞ്ചേരി: അഞ്ചു പതിറ്റാണ്ടായി പരിഹാരമില്ലാതെ നീണ്ടുനിന്ന പര്യത്തുകാവ് ഉന്നതിയിലെ ഭൂമിതർക്കത്തിനും മൂന്നു വർഷമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടിരുന്ന ഏഴു കുടുംബങ്ങളുടെ ദുരിതത്തിനും വിരാമമാകുന്നു. 16ന് രാവിലെ 11ന് മന്ത്രി റോജി എം. ജോൺ വീടുകളുടെ തറക്കല്ലിടും. വി.പി. സജീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയായിരിക്കും.
വർഷങ്ങളായി വിവിധ തലങ്ങളിൽ ശ്രമങ്ങൾ നടന്നിട്ടും ഫലമുണ്ടാകാതിരുന്ന പ്രശ്നത്തിനു സർക്കാർതലത്തിൽ സമവായം രൂപപ്പെടുത്തി പരിഹാരം കണ്ടെത്തുന്നതിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി റോജി എം. ജോണും വി.പി. സജീന്ദ്രൻ എംഎൽഎയും നിർണായക പങ്കുവഹിച്ചതോടെയാണ് കുടുംബങ്ങൾക്ക് സ്വന്തം മണ്ണിൽ സുരക്ഷിതമായി വീടുകൾ നിർമിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത്.
സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ 1,000 ചതുരശ്ര അടിയിൽ കുറയാത്ത ഏഴ് ആധുനിക വീടുകളാണ് നിർമിച്ചുനൽകുക. വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ നിലവിലെ വീടുകളിൽത്തന്നെ താമസിക്കാൻ കുടുംബങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഭൂവുടമകളുടെ സമ്മതത്തോടെ നിർമാണത്തിനാവശ്യമായ സ്ഥലമൊരുക്കുന്ന നടപടികളും പൂർത്തിയായി.
മന്ത്രി റോജി എം. ജോണിന്റെ സാന്നിധ്യത്തിൽ അഞ്ചു ഘട്ടങ്ങളിലായി നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിൽ ഭൂവുടമകളും സമരസമിതിയും ധാരണയിലെത്തിയതോടെയാണ് പുനരധിവാസം യാഥാർഥ്യമായത്.
ഓരോ വീടുകളിലേക്കും മൂന്നു മീറ്റർ വീതിയിലുള്ള പ്രവേശനവഴിയും ഭൂവുടമകളുടെ വസ്തുവുമായി അതിർത്തി പങ്കിടുന്ന ഭാഗത്തു സംരക്ഷണമതിലും നിർമിക്കും. ഭൂമിതർക്കവുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ നിയമപരമായി പിൻവലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
National
കോൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് രബീന്ദ്രനാഥ് ഘോഷ് ഔദ്യോഗിക നേതൃവുമായുള്ള അഭിപ്രായഭിന്നതകളെത്തുടർന്ന് വിമതനേതാവ് ഋതബ്രത ബാനർജിയുടെ പക്ഷത്തു ചേർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസിക്കുണ്ടായ കനത്ത പരാജയത്തിനു പിന്നിൽ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും തെരഞ്ഞെടുപ്പു തന്ത്രജ്ഞരായ ഐ-പാക്കുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഭിഷേക് ബാനജിക്കെതിരേ രൂക്ഷ വിമർശനമാണ് രബീന്ദ്രനാഥ് ഘോഷ് ഉന്നയിച്ചത്. യാതൊരു രാഷ്ട്രീയപരിചയവുമില്ലാത്ത അഭിഷേക് ഒരുതരത്തിലുള്ള പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടില്ല. അഭിഷേകിന്റെ തീരുമാനങ്ങൾ പാർട്ടിക്കുള്ളിൽ അടിച്ചേൽപ്പിക്കുകയായിരുന്നെന്നും രബീന്ദ്രനാഥ് ഘോഷ് കുറ്റപ്പെടുത്തി.
അതേസമയം, പശ്ചിമബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത എംഎൽഎമാർ യോഗം ചേർന്നു. 60 എംഎൽഎമാർ പങ്കെടുത്ത യോഗത്തിൽ യഥാർഥ ടിഎംസി തങ്ങളാണെന്ന് ഇവർ അവകാശപ്പെട്ടു.
മുതിർന്ന നേതാവ് അരൂപ് റോയിയെ പുതിയ ചെയർപേഴ്സണായും ഫിർഹാദ് ഹക്കീം ഉൾപ്പെടെയുള്ള നാലു പേരെ വൈസ് പ്രസിഡന്റുമാരായും യോഗം തെരഞ്ഞെടുത്തു.
Kerala
ഗുരുവായൂർ: വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. ചേലക്കര വില്ലടത്ത് വീട്ടിൽ സന്താനവല്ലി (76) യാണ് കൊല്ലപ്പെട്ടത്.
ലൈംഗികാതിക്രമത്തിനിടെ മർദനമേറ്റതാണ് വയോധികയുടെ മരണത്തിലേക്കു നയിച്ചത്. സംഭവത്തിലെ പ്രതി പെരുമ്പാവൂർ കുറുപ്പംപടി വായിക്കര ചിറ്റേത്ത് സി.എസ്. സുരേഷിനെ(55) അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. കൊല്ലത്ത് മകനൊപ്പം താമസിച്ചിരുന്ന സന്താനവല്ലി കുറച്ചുകാലമായി വീടുവിട്ട് നിൽക്കുകയായിരുന്നു. ഒരാഴ്ചയോളമായി ഇവർ ഗുരുവായൂരിലുണ്ട്.
പെരുമ്പാവൂരിൽ ചുമട്ടുതൊഴിലാളിയായ സുരേഷ് ജോലിക്കിടെയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടു രണ്ടാഴ്ചമുമ്പ് നാട്ടിൽനിന്നു മുങ്ങിയാണ് ഗുരുവായൂരിലെത്തിയത്. ഇയാൾ കർണംകോട് റെയിൽവേ ഗേറ്റിനു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇതിനിടെ ക്ഷേത്രപരിസരത്തുവച്ച് ഇയാൾ സന്താനവല്ലിയുമായി പരിചയത്തിലായി. തുടർന്ന് സുരക്ഷിതമായി താമസിക്കാൻ സ്ഥലംനൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സുരേഷ് വാടക കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടു വരികയായിരുന്നു.
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം വയോധികയെ ശാരീരികബന്ധത്തിന് നിർബന്ധിച്ചു. വാക്കുതർക്കത്തിനിടയിൽ പിടിച്ചു തള്ളുകയും സന്താനവല്ലിയുടെ തല ചുമരിൽ ഇടിക്കുകയും ചെയ്തു. ബോധം പോയതോടെ മരിച്ചെന്നുകരുതി സാരികൊണ്ട് കഴുത്തിൽ കല്ലുകെട്ടി കിണറ്റിൽ തള്ളുകയായിരുന്നു.
സംഭവത്തിനുശേഷം ഉറക്കം നഷ്ടപ്പെട്ട സുരേഷ് ക്ഷേത്രപരിസരത്തുവച്ച് പരിചയപ്പെട്ട യുവാവിനൊപ്പം മദ്യപിക്കുന്നതിനിടയിൽ കൊലപാതക വിവരം പങ്കുവയ്ക്കുകയായിരുന്നു. ഈ യുവാവാണ് വിവരം ഉടൻ പോലീസിനെ വിളിച്ചറിയിച്ചത്. ടെമ്പിൾ പോലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ശനിയാഴ്ച രാത്രി 12ഓടെ കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തി.
തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. ടെമ്പിൾ സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിക്കാരിൽനിന്നുള്ള മൊഴിയെടുപ്പ് ഇന്നാരംഭിക്കും.
കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയ നാലു പരാതിക്കാരിൽനിന്നാകും ഇന്നു മൊഴി രേഖപ്പെടുത്തുക. ഇവരോട് രേഖകളുമായി ഇന്ന് എത്താൻ നി൪ദേശിച്ചിട്ടുണ്ട്. കൂടുതൽ പരാതിക്കാരെത്തിയാൽ അവരുടെയും മൊഴിയും തെളിവുകളും ശേഖരിക്കും
National
ചണ്ഡിഗഡ്: പഞ്ചാബിൽ ട്രയിനിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയതിനെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച സംസ്ഥാനസന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഫിറോസ്പുർ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കണ്ടെത്തിയ ചുവരെഴുത്തുകളെക്കുറിച്ച് അതീവഗൗരത്തിലാണ് അന്വേഷണം.
ഡൽഹിയിലേക്കുള്ള ട്രെയിനിൽ രേഖപ്പെടുത്തിയ മുദ്രാവാക്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റീസ് (എസ്എഫ്ജെ) പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
Kerala
ആലുവ: പ്രതിരോധ കുത്തിവയ്പിനു പിന്നാലെ ആറുമാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റാമോൾ മരുന്ന് ഓവർഡോസ് നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരേ ആലുവ ടൗൺ പോലീസ് കേസെടുത്തു.
മരുന്ന് കഴിച്ചതിനുപിന്നാലെ ആരോഗ്യനില വഷളായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി രക്ഷപ്പെടുത്തിയെന്നാണ് മാതാപിതാക്കളുടെ പരാതി.
ഒരാഴ്ച മുന്‍പാണ് മാതാപിതാക്കൾ കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിയത്. കുത്തിവയ്പിനുശേഷം ഡോക്ടർ നിർദേശിച്ച പാരസെറ്റാമോൾ മരുന്നിന്റെ അളവ് കൂടിയതാണ് കുഞ്ഞിനു പെട്ടെന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാണെന്നാണ് ആരോപണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആലുവ പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കടുത്ത യോഗ്യതാ വിവാദങ്ങളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിലും ഉൾപ്പെടുകയും രാഷ്ട്രീയ സ്വാധീനത്താൽ വഴിവിട്ട ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്ത ഡോ. എം.അബ്ദുൽ റഹ്മാനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ച നടപടിക്കെതിരേ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി.
കംപ്യൂട്ടർ വിദഗ്ധരായ നിരവധി സീനിയർ യൂണിവേഴ്സിറ്റി പ്രഫസർമാരെ ഒഴിവാക്കിയാണ് നിയമനം.
National
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ സെക്ടർ 26-ൽ മെഴ്സിഡസ് കാർ മനഃപൂർവം ഓടിച്ചുകയറ്റി ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാർ ദേഹത്തു കയറിയിട്ടും നിസാര പരിക്കുകളോടെ ഒരാൾ എഴുന്നേറ്റ് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
സെക്ടർ 26 ബാബുധാം കോളനി സ്വദേശിയായ അമൻജത്, സെക്ടർ 44 സ്വദേശിയായ അലൻസ് പ്രീത് എന്നിവർക്കാണ് പരിക്കേറ്റത്. ക്ലബ്ബിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അതിവേഗതയിലെത്തിയ മെഴ്സിഡസ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്. കാർ ഒരാളുടെ മുകളിലൂടെ കയറിയിറങ്ങിയെങ്കിലും സെക്കൻഡുകൾക്കുള്ളിൽ ഇയാൾ എഴുന്നേറ്റ് നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവം നടന്നയുടനെ സെക്ടർ 26 പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ സർക്കാർ ആശുപത്രിയായ ജിഎംസിഎച്ച്-32-ൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ച് കാർ ഡ്രൈവറെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കി. പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.
International
റമള്ള: വെസ്റ്റ് ബാങ്കിൽ നശിപ്പിക്കപ്പെട്ട പലസ്തീൻ ഗ്രാമം സന്ദർശിച്ച ഇന്ത്യൻ വംശജനായ അമേരിക്കൻ ജനപ്രതിനിധി സഭാംഗം റോ ഖന്നയെയും സംഘത്തെയും അധിനിവേശ ഇസ്രേലികൾ തോക്കു ചൂണ്ടി തടഞ്ഞുവച്ചു. ഇസ്രേലി സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
പലസ്തീൻ ഗ്രാമത്തിൽ നേരിട്ട ദുരനുഭവം റോ ഖന്നയാണു പുറത്തുവിട്ടത്. “അധിനിവേശ ഇസ്രേലികൾ നശിപ്പിച്ച ഗ്രാമത്തിലായിരുന്നു ഞങ്ങൾ. ഇതിനിടെ കുറെ തെമ്മാടികൾ അമേരിക്കൻ നിർമിത തോക്കുകളുമായി വന്ന് ഞങ്ങളെ തടഞ്ഞുവച്ചു. റോഡ് ഉപരോധിച്ചു. പിന്നീട് ഇവർ ഇസ്രേലി സൈന്യത്തെ വിളിച്ചുവരുത്തി. ഇസ്രേലി സൈന്യം അവരുടെ പക്ഷത്തായിരുന്നു.”
ഒരു മണിക്കൂറോളം തങ്ങളെ തടഞ്ഞുവച്ചതായി റോ ഖന്നയുടെ സഹായി കാമറോൺ കാസ്കി പറഞ്ഞു. “ഞങ്ങൾ ജറൂസലെമിലെ യുഎസ് എംബസിയെ ബന്ധപ്പെട്ടു. തുടർന്ന് പോലീസ് എന്നു തോന്നിക്കുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണു ഞങ്ങളെ മോചിപ്പിച്ചത്.”
കിർബത്ത് സനൂറ്റ എന്ന സ്ഥലത്ത് ഇസ്രേലികൾ വാഹനം തടഞ്ഞുവച്ചെന്ന റിപ്പോർട്ട് ലഭിച്ചെന്നും ഇവിടെയെത്തി ആൾക്കാരെ പിരിച്ചുവിട്ട് വാഹനങ്ങളെ മോചിപ്പിച്ചുവെന്നും ഇസ്രേലിസേന സംഭവത്തോടുള്ള പ്രതികരണമായി അറിയിച്ചു.
International
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലുകളിലും മരണസംഖ്യ 44 ആയെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രിയിൽ തലസ്ഥാനമായ ധാക്കയിൽ 7.6 സെന്റിമീറ്റർ മഴ പെയ്തു. രാജ്യത്തുടനീളം രണ്ടര ലക്ഷം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഈ മാസം അഞ്ചു മുതൽ പെയ്യുന്ന കനത്ത മഴയാണ് ദുരന്തത്തിനു കാരണം. കര, വ്യോമ, നാവിക സേനാംഗങ്ങളെ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിട്ടുണ്ട്.
International
ഹനോയ്: വിയറ്റ്നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചിമിൻ സിറ്റിയിലെത്തിച്ചു. ഇവിടെനിന്ന് ഇന്ന് ഇന്ത്യയിലെത്തിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽ രക്ഷപ്പെട്ട 17ൽ 16 ഇന്ത്യക്കാരും നാട്ടിലേക്കു മടങ്ങിയതായും എംബസി എക്സിൽ പറഞ്ഞു. ഫു ക്വോകിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നയാളുടെ നില ഗുരുതരമാണ്.
വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക് ദ്വീപിലെ ഹോൺ മെയ് റുട്ട് എൻഗോയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു അപകടം. ഇന്ത്യയിൽനിന്നുള്ള 32 വിനോദസഞ്ചാരികളും നാല് പ്രാദേശിക ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 15 പേർ മരിച്ചു. മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്തി.
മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമ കൊട്ടാരക്കര സ്വദേശി എ.സി. തോമസും ഭാര്യ ലവ്നി തോമസും.
വിയറ്റ്നാം അധികൃതരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും, മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്രയും വേഗം എത്തിക്കുന്നതിന് എല്ലാ സഹായവും അവർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.
മരിച്ചവരിൽ 10 പേർ തമിഴ്നാട്ടിൽനിന്നുള്ളവരും മൂന്നു പേർ ആന്ധ്രയിൽനിന്നുള്ളവരുമാണ്. രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്, വെള്ളമണൽ കടൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, ദ്വീപ് ഹോപ്പിംഗ് ഉല്ലാസയാത്രകൾ എന്നിവയ്ക്കു പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ്.
National
ഗുവാഹത്തി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി ആസാം സർക്കാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടിച്ചെടുത്ത 472 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ പൊതുജനമധ്യത്തിൽ നശിപ്പിച്ചു. റോഡ് റോളർ കയറ്റിയും, ഉയർന്ന താപനിലയിലുള്ള ഇൻസിനറേറ്ററുകളിൽ കത്തിച്ചുമാണ് ലഹരിവസ്തുക്കൾ നശിപ്പിച്ചത്.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ആസാം സർക്കാർ പുലർത്തുന്ന 'സീറോ ടോളറൻസ്' നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. "വിലപ്പെട്ട ജീവിതങ്ങളെ നശിപ്പിക്കുമായിരുന്ന വൻ ലഹരിശേഖരമാണ് ഇന്ന് നശിപ്പിച്ചത്. ലഹരിമുക്ത ആസാം കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം," അദ്ദേഹം പറഞ്ഞു.
മോർഫിൻ, കറുപ്പ്, ഹെറോയിൻ, കൊക്കെയ്ൻ, യാബ ഗുളികകൾ, കഫ് സിറപ്പുകൾ, കഞ്ചാവ് തുടങ്ങി വൻ ശേഖരമാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ശാസ്ത്രീയമായാണ് ഇവ സംസ്കരിച്ചത്. ഭാവിയിലും ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.