National
ന്യൂഡൽഹി: സത്യം പറയുന്നതിനെ ഭയക്കേണ്ട കാര്യമില്ലെന്ന് നടൻ പ്രകാശ് രാജ്. ഭീരുവിനെപ്പോലെ മരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ജന്തർ മന്ദറിലെ സമരപന്തലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച വൈകുന്നേരം ജന്തർ മന്ദറിലെ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കുചേർന്ന പ്രകാശ് രാജ് രാത്രി മുഴുവൻ സമരക്കാർക്കൊപ്പം തുടർന്നു. സത്യം പറയുന്നതിൽ താൻ ഭയപ്പെടുന്നില്ലെന്നും സ്വന്തം മനസാക്ഷിയുടെ വിളികേട്ടാണ് സമരത്തിൽ പങ്കുചേർന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
കള്ളം പറയാനാണ് ഭയപ്പെടേണ്ടത്. ഭഗത് സിംഗ്, മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, ബി.ആർ. അംബേദ്കർ തുടങ്ങിയ മഹാൻമാർ സത്യത്തിനൊപ്പം നിൽക്കാനാണ് പഠിപ്പിച്ചത്. മുൻഗാമികളുടെ വലിയ ത്യാഗങ്ങളുമായി താരതമ്യംചെയ്യുമ്പോൾ താൻ നേരിടുന്ന ചെറിയ പ്രയാസങ്ങൾ ഒന്നുമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യഥാർഥ മരണം സംഭവിക്കുന്നതിന് മുൻപ് ഭീരുവിനെപ്പോലെ മരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളിളക്കം സൃഷ്ടിച്ച ഹണി ട്രാപ്പ് ആരോപണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ പരാതിക്കാരനായ വ്യവസായി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയാണെന്നും സ്വന്തം കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി ഒന്നാം പ്രതിയായ റോഷ്നി സുരേഷ് രംഗത്തെത്തി.
കേസിൽ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് അറസ്റ്റ് റദ്ദാക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശമാണ് യുവതി പുറത്തുവിട്ടത്.
തന്റെ ബിസിനസ് തകർക്കാനും സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാനുമാണ് ഇത്തരത്തിലൊരു വ്യാജ ആരോപണവുമായി വിജയകുമാർ രംഗത്തെത്തിയതെന്നും റോഷ്നി ആരോപിക്കുന്നു. തെളിവായി തങ്ങളുടെ വിവാഹ ചിത്രങ്ങളും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ഇവർ പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് വിജയകുമാറിന്റെ പേരാണുള്ളതെന്നും ജർമൻ ഭാഷാ പഠന കേന്ദ്രത്തിൽ ഇരുവരും ഓഹരി ഉടമകളാണെന്നും ഇവർ വ്യക്തമാക്കി. കേവലം ബിസിനസ് തർക്കങ്ങളാണ് ഈ കേസിന് പിന്നിലെന്നാണ് യുവതിയുടെ വാദം.
അതേസമയം, നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനിയായ റോഷ്നി സുരേഷിനെ (37) കഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ പോലീസ് എറണാകുളത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് സ്വദേശിയായ വ്യവസായി മാർക്ക് വിജയകുമാറിനെ ഭീഷണിപ്പെടുത്തി അഞ്ചു കോടി രൂപയോളം തട്ടിയെടുത്തു എന്നായിരുന്നു പരാതി.
വിജയകുമാറിന്റെ ഭാര്യ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയെ നേരിൽ കണ്ട് പരാതി നൽകിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. നാല് വർഷം മുൻപ് ആരംഭിച്ച സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന റോഷ്നി, ഗർഭിണിയാക്കിയെന്ന വിഷയം കുടുംബാംഗങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി തൃപ്പൂണിത്തുറയിൽ 1.5 കോടിയുടെ ഫ്ലാറ്റും മലയിൻകീഴിൽ 20 സെന്റ് ഭൂമിയും സ്വർണാഭരണങ്ങളും കൈക്കലാക്കി എന്നായിരുന്നു പ്രധാന ആരോപണം.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് ഉടന്‍ വിചാരണ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.
2025ല്‍ ദ്വാരപാലക പാളി കടത്താന്‍ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നും ശാസ്ത്രീയ പരിശോധന ഫലത്തില്‍ നിന്നും പ്രതികള്‍ നടത്തിയ കുറ്റകൃത്യത്തിന്റെ രീതി മനസിലായെന്നും കൊള്ളയടിച്ച സ്വര്‍ണം എത്രയാണെന്ന് വ്യക്തമായെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
സെപ്റ്റംബര്‍ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. സ്വര്‍ണക്കൊള്ള കേസില്‍ പല ഘട്ടങ്ങളിലായി ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് പല വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
കട്ടിളപ്പാളി കേസില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രമിക്കാമെന്ന് കോടതിയില്‍ എസ്ഐടി അറിയിച്ചു. അളവ് കുറച്ച് സ്വര്‍ണം പൂശിയ നടപടി മറച്ചു വയ്ക്കാന്‍ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടി കണ്ടെത്തല്‍.
കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ദേവസ്വം ഭരണസമിതിയെയും തന്ത്രിയെയും പ്രതിയാക്കി എസ്ഐടി ഹൈക്കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2019ലെ ദ്വാരപാലക ശിലപങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട കേസിന്റെ ഒപ്പം തന്നെയായിരിക്കും 2025ലെ സ്വര്‍ണം പൂശലും അന്വേഷിക്കുക.
Kerala
കൊച്ചി: കൊച്ചിയില്‍ ലഹരി മരുന്ന് ഇടപാടിനായി ഉപയോഗിച്ച മൂന്നു വീടുകള്‍ കണ്ടെത്തി. ഹെറോയിന്‍ മൊത്ത വിതരണക്കാരനായ ആസാം സ്വദേശി ഷഫീഖുള്‍ ഇസ്ലാമിന്റെ ലഹരി കച്ചവടത്തിനായിരുന്നു വീടുകള്‍ ഉപയോഗിച്ചിരുന്നത്.
ആക്രിക്കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്ന ഷഫീഖുള്‍ ഇസ്ലാം കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസ് പിടിയിലായത്.
അങ്കമാലിയില്‍ ലക്ഷങ്ങള്‍ വില വരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്നു അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് ഷഫീഖുള്‍ വലയിലായത്. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കിടയില്‍ 'ദാദാ' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
ഷഫീഖുള്‍ ആസാമില്‍ നിന്ന് കൊണ്ടു വരുന്ന ഹെറോയിന്‍ സംഭരിക്കാനും ചെറിയ പാക്കറ്റുകളാക്കി വിതരണം ചെയ്യാനുമാണ് മൂന്നു വീടുകള്‍ ഉപയോഗിച്ചിരുന്നത്. പെരുമ്പാവൂര്‍ ഉള്‍പ്പെടെ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലാണ് ഈ വീടുകള്‍ റൂറല്‍ പോലീസ് കണ്ടെത്തിയത്.
ചോദ്യം ചെയ്യലിനിടെയാണ് കൊച്ചിയിലെ വിവിധ ഭാഗങ്ങളിലായി മൂന്നു വീടുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇയാളില്‍ നിന്നും ലഹരി വാങ്ങുന്നത് ആരൊക്കെയാണെന്നും വിതരണ ശൃംഖല എങ്ങനെയായിരുന്നു എന്നുമാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
അതേസമയം, വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലിക്കെത്തിയ ഷഫീഖുള്‍ പിന്നീട് ലഹരി കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. ആസാമില്‍ നിന്നും 30,000 രൂപയ്ക്ക് വാങ്ങുന്ന ഹെറോയിന്‍ കേരളത്തില്‍ 80,000 മുതല്‍ ഒരു ലക്ഷം രൂപ വരെ നിരക്കിലാണ് ഇയാള്‍ വിറ്റിരുന്നത്.
National
ന്യൂഡൽഹി: ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി പണവും സ്വർണവും കവർന്നു. സാമൂഹിക പ്രവർത്തകനായ ഹരീഷ് ചന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിൽ അതിക്രമിച്ച് കയറിയ സായുധ സംഘം ഒൻപത് ലക്ഷം രൂപയും സ്വർണാഭരണങ്ങളും കവർന്നത്. വീട്ടിലുള്ളവരുടെ വായ്ക്കുള്ളിൽ ബാൻഡേജ് തിരുകി, കെട്ടിയിട്ടായിരുന്നു കവർച്ച.
വീട്ടിലെത്തിയ അക്രമിസംഘം ഫോണിൽ ഹരീഷ് ചന്ദ്രനെ ബന്ധപ്പെടുകയും ഒരു മീറ്റിംഗിനായി വന്നതാണെന്ന് അറിയിക്കുകയും ചെയ്തു. സ്ഥലത്തില്ലെന്ന് മറുപടി നൽകുന്നതിനിടെ ഹരീഷ് ചന്ദ്രന്റെ ഫോൺ സ്വിച്ച് ഓഫായി.
പിന്നാലെ തങ്ങളെ അകത്തേക്ക് ഇരുത്താനും ചായ നൽകാനും ഹരീഷ് ചന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അക്രമികൾ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മൂന്ന് മക്കളെയും വിശ്വസിപ്പിച്ചു. തുടർന്ന് വീട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി. ബഹളം വച്ചതോടെ വായ്ക്കുള്ളിൽ ബാൻഡേജ് തിരുകിയ ശേഷം കെട്ടിയിട്ടു.
പണവും സ്വർണവും വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിജിറ്റൽ വിഡിയോ റെക്കോർഡറും കൈക്കലാക്കിയ ശേഷമാണ് സംഘം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. അക്രമികൾ പോയതിനു ശേഷം ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കെട്ടഴിച്ചുമാറ്റിയ കുടുംബാംഗങ്ങൾ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
National
അഗർത്തല: ത്രിപുര പോലീസ് മേധാവി അനുരാഗ് ധങ്കർ മരിച്ച നിലയിൽ. അഗർത്തലയിലെ പോലീസ് ആസ്ഥാനത്താണ് ഡിജിപി അനുരാഗ് ധങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിജിപി സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സർവീസ് റിവോൾവർ ഉപയോഗിച്ച് അനുരാഗ് ധങ്കർ സ്വയം വെടിയുതിർത്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 1994 ബാച്ച് ഐപിഎസ് ഓഫീസറാണ് അനുരാഗ് ധങ്കർ. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ത്രിപുരയുടെ പോലീസ് മേധാവിയായി നിയമിതനായത്.
അനുരാഗ് ധങ്കറിനെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് സംഘം സംഭവ സ്ഥലത്ത് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി മണിക് സാഹ ഉൾപ്പെടെയുള്ളവർ പോലീസ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഡിജിപിയുടെ മരണ കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
National
മുംബൈ: മഹാരാഷ്ട്രയിലെ വാർധയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന നാല് പേരും ട്രക്കിലുണ്ടായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. സലോഡ് സ്വദേശികളായ അങ്കുഷ് റാവത്ത്, രാജേഷ് തിപ്ലെ, ഭാര്യ സുഷമ തിപ്ലെ, മകൾ ജാൻവി, ട്രക്ക് ഡ്രൈവർ സഞ്ജയ് കുമാർ, ക്ലീനർ സമർജിത് പാൽ എന്നിവരാണ് മരിച്ചത്.
എക്സ്പ്രസ് വേയിൽ എഥനോൾ കയറ്റിവന്ന ഒരു കണ്ടെയ്നർ ട്രക്ക് മറിഞ്ഞ് റോഡിൽ ഇന്ധനം ഒഴുകിയിരുന്നു. ഇതേത്തുടർന്ന് റോഡിലെ ഗതാഗതം മറ്റ് വഴികളിലേക്ക് തിരിച്ചുവിട്ടു. ഈ സമയത്താണ് പൂനയിൽ നിന്ന് വാർധയിലേക്ക് വരികയായിരുന്ന കാറിന് പിന്നിൽ, മുളക് കയറ്റി അമിതവേഗത്തിൽ വന്ന മറ്റൊരു ട്രക്ക് വന്നിടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിനടിയിലാവുകയും, നിമിഷങ്ങൾക്കകം ഇരു വാഹനങ്ങൾക്കും തീപിടിക്കുകയുമായിരുന്നു.
പോലീസും അഗ്നിശമനസേനയും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽപ്പെട്ട ട്രക്കിലും എഥനോൾ മറിഞ്ഞ സ്ഥലത്തും അതീവ ജാഗ്രതയോടെയാണ് അഗ്നിശമനസേന തീയണച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സിജെപി നടത്തിയ പാർലമെന്റ് മാർച്ച് രാജ്യ തലസ്ഥാനത്തെ സംഘർഷഭരിതമാക്കിയതിന് പിന്നാലെ പ്രതിരോധത്തിലായി കേന്ദ്രസർക്കാർ. പ്രതിഷേധക്കാരുമായി ചർച്ചകൾക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കോക്രോച്ച് ജനതാ പാർട്ടി വക്താവ് അറിയിച്ചു.
കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡ ചർച്ചകൾക്കു വിളിച്ചതായാണ് സിജെപി വൃത്തങ്ങൾ അറിയിക്കുന്നത്. സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരടങ്ങുന്ന സിജെപി സംഘം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കാണുമെന്നാണ് റിപ്പോർട്ടുകൾ.
പാർലമെന്റ് മാർച്ച് അക്രമാസക്തമായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം കൂടുതൽ ശക്തമായതിന് പിന്നാലെ ആയിരുന്നു കൂടിക്കാഴ്ച.
സിജെപിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി. തുടർന്ന് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചിട്ടാണ് പോലീസ് സുരക്ഷ ഒരുക്കിയത്. പോലീസിന് പുറമേ 25 ബറ്റാലിയൻ കേന്ദ്രസേനയേയും പ്രതിഷേധം അടിച്ചമർത്താൻ നിയോഗിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ ഡൽഹിയുടെ വിവിധ മേഖലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.
Kerala
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ സ്വദേശികളായ ഷെഫീഖ് - ഹസീന ദമ്പതികളുടെ 56 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്.
പാൽ നൽകിയ ശേഷം കിടത്തിയ കുഞ്ഞിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച കുഞ്ഞ്.
Kerala
ഇടുക്കി: ആശുപത്രികളിലെ പൊതിച്ചോർ വിതരണം സംബന്ധിച്ച ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വിവാദ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി.എൻ. വാസവൻ. യുഡിഎഫ് സർക്കാർ യു ടേൺ ഗവൺമെന്റായി മാറിയെന്ന് വി.എൻ. വാസവൻ പറഞ്ഞു.
കമ്യൂണിറ്റി കിച്ചൺ നടപ്പാക്കുക പ്രയോഗികമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പണം ഉണ്ടെങ്കിലും ഭക്ഷണം വാങ്ങാൻ പറ്റാത്തവർക്ക് സഹായമാണ് ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം. ജാതിയും മതവും രാഷ്ട്രീയവും നോക്കിയല്ല പൊതിച്ചോർ നൽകുന്നതെന്നും വാസവൻ പറഞ്ഞു.
എന്തെങ്കിലും പാകപ്പിഴ ഉണ്ടായാൽ കൊടുക്കുന്നവർ ആരെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ബോർഡ് വയ്ക്കുന്നത്. സംഘടന നോക്കിയല്ല ഭക്ഷണം വാങ്ങുന്നത്. പൊതിച്ചോർ കൊടുക്കാൻ പാടില്ലെന്ന മന്ത്രിയുടെ നിലപാട് മാനവികതയ്ക്ക് എതിരാണെന്നും വാസവൻ കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കർണാടകയിലെ വിജയനഗരയിൽ കണറ്റിൽ വീണ് ഒമ്പത് വയസുകാരൻ മരിച്ചു. പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലുള്ള കല്ലേശ്വര ക്ഷേത്രത്തിന്റെ കണറ്റിൽ വിഷ്ണു വിനോദ് എന്ന കുട്ടിയാണ് വീണത്.
മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു വിഷ്ണു. പന്ത് കളിക്കുന്നതിനിടെ പന്ത് അബദ്ധത്തിൽ തുറന്നുകിടന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു. പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിഷ്ണുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രപരിസരത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Kerala
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തിൽ ഡിഎംകെ എംഎൽഎ മാർക്കണ്ഡേയൻ അറസ്റ്റിൽ. വിളാത്തുകുളം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ മാർക്കണ്ഡേയനെ ഇന്ന് പുലർച്ചെ വീട്ടിലെത്തിയാണ് ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കോവിൽപെട്ടിയിൽ രണ്ട് ദിവസം മുൻപ് നടത്തിയ പ്രസംഗത്തിലാണ് നടപടി. യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ മാർക്കണ്ഡേയൻ രൂക്ഷഭാഷയിൽ വിജയ്യെ വിമർശിച്ചിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത്രയും മോശക്കാരനായ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്ന് മാർക്കണ്ഡേയൻ പറഞ്ഞു.
കരൂരിലെ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്ക്കെതിരെ അപകീർത്തികരമായ പ്രസ്താവനകളും മാർക്കണ്ഡേയൻ നടത്തി. ഇതിനെതിരെ തൂത്തുക്കുടി ടിവികെ നോർത്ത് ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യൻ തൂത്തുക്കുടി നൽകിയ പരാതിയിലാണ് നടപടി.
Kerala
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. സന്തോഷമുണ്ടെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം സംരക്ഷിക്കപ്പെട്ടെന്നും അവർ പ്രതികരിച്ചു. പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതുവരെ ഉള്ളിലെ ഭയം വിട്ടുമാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ അയാൾ ജയിൽ ചാടുമോ എന്ന പേടി ഉള്ളിലുണ്ട്. ചെന്താമരയുടെ മരണം വരെ ആ ഭയം തുടരും. അച്ഛനെയും മുത്തശിയേയും യും ഉൾപ്പെടെ ഞങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ഇല്ലാതാക്കിയ ആളാണ് അയാൾ," കണ്ണീരടക്കാനാകാതെ സുധാകരന്റെ മക്കൾ പറഞ്ഞു.
മക്കളിലൊരാൾക്ക് ജോലി നൽകാനുള്ള കോടതി ഉത്തരവ് ആശ്വാസമാണെങ്കിലും, നെന്മാറയിലെ ആ പഴയ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഇനിയവിടെ ആരുമില്ലല്ലോയെന്നും അവർ ഓർത്തെടുത്തു.
National
ഭുവനേശ്വർ: ഒഡീഷയിൽ പീഡനശ്രമത്തിനിടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ട യുവതിയെ പോലീസ് രക്ഷപ്പെടുത്തി. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് വനത്തിൽ നിന്ന് യുവതിയെ കണ്ടെത്തിയത്.
ബസ് സ്റ്റാൻഡിൽ നിന്ന യുവതി പ്രതിയുടെ വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചു കയറി. എന്നാൽ യാത്രയ്ക്കിടയിൽ ഇയാൾ യുവതിയെ ലൈംഗികമായി ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പ്രതി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെങ്കിലും അവർ ചെറുത്തുനിൽക്കുകയും അവിടെനിന്ന് രക്ഷപ്പെട്ട് ഓടുകയുമായിരുന്നു. എന്നാൽ ഓടുന്നതിനിടയിൽ വനത്തിനുള്ളിൽ വഴിതെറ്റി.
വനത്തിൽ അകപ്പെട്ട യുവതി ഉടൻ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ഡ്രോണുകളും ഫ്ലെയർ ഗണുകളും റോക്കറ്റ് പടക്കങ്ങളും ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തു. ഈ വെളിച്ചവും ശബ്ദവും തിരിച്ചറിഞ്ഞ് നിൽക്കുന്ന സ്ഥലം യുവതി പോലീസിനെ അറിയിക്കുകയും സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിൽ സംഘർഷം. സിജെപിയുടെ ചലോ സൻസദ് മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്. ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിവീശി.
പ്രതിഷേധ മാർച്ചിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സിജെപി പ്രവർത്തകർ. പാർലമെന്റിന് മുന്നിലെ സമരത്തിന് അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചിട്ടാണ് പോലീസ് സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് ആർപിഎഫും പോലീസും സേനയെ വിന്യസിച്ചിരുന്നു. 25 ബറ്റാലിയൻ കേന്ദ്രസേനയേയും സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധമാർച്ച് അക്രമാസക്തമാവില്ലെന്ന് സിജെപി പോലീസിന് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ പോലീസ് പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കാൻ പാർലമെന്റിന് സമീപം കല്ലുകൾ നിറച്ച വാഹനങ്ങൾ തയാറാക്കി നിർത്തിയിട്ടുണ്ടെന്നും സിജെപി പ്രവർത്തകർ ആരോപിക്കുന്നു. അതേസമയം സോനം വാംഗ്ചുകുമായി ചർച്ചയ്ക്കുള്ള നിർദേശം ഇതുവരെ സർക്കാർ അംഗീകരിച്ചില്ല.
സോനം വാംഗ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ, നടൻ പ്രകാശ് രാജ്, തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര, എഎപി നേതാവ് ഗോപാൽ റായ്, നടി ശബാന ആസ്മി തുടങ്ങിയവർ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥലത്ത് എത്തിയിരുന്നു.
Kerala
ഇടുക്കി: ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി പോലീസ് വാഹനത്തിൽ ലഹരിവസ്തുക്കളും ചീട്ടും സൂക്ഷിച്ച കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ റോയ് സുകുമാരനെയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ ജനങ്ങൾ തടിച്ചുകൂടിയ കേന്ദ്രത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ഇവർ സഞ്ചരിച്ച ഔദ്യോഗിക വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വണ്ടിക്കുള്ളിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടുകളും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വിവരമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി എസ്ഐയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനാ ഫലം പുറത്തുവരുന്ന മുറയ്ക്ക് ഇരുവർക്കുമെതിരെ ശക്തമായ തുടർനടപടികൾ കൈക്കൊള്ളുമെന്ന് തൊടുപുഴ എസ്എച്ച്ഒ അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രമായ ദണ്ഡേലിയിലെ റിസോർട്ടിൽ സിപ്ലൈൻ പൊട്ടിവീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. വിജയപുര സ്വദേശി കുബേർ സുർപൂർ എന്ന യുവാവാണ് 40 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചത്. റൈഡിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്.
സിപ്ലൈനിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ യുവാവ് ധരിച്ചിരുന്ന സുരക്ഷാ ലോക്ക് വേർപെടുകയും താഴേക്ക് പതിക്കുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ കൈകാലുകൾക്ക് ഒന്നിലധികം ഒടിവുകൾ സംഭവിക്കുകയും നാഡികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
റിസോർട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കുബേരിന്റെ കുടുംബം ആരോപിച്ചു. സിപ്ലൈൻ റൈഡിനായി ഉപയോഗിച്ച ഉപകരണങ്ങൾ തുരുമ്പെടുത്തതും ശരിയായ രീതിയിൽ അറ്റകുറ്റപ്പണികൾ നടത്താത്തതുമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ചൂണ്ടിക്കാട്ടി. കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കുടുംബം പറയുന്നു.
കുബേരിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും തുടർന്ന് വിജയപുരയിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാൽ വിദഗ്ദ്ധ ചികിത്സ ആവശ്യമായതിനാൽ നിലവിൽ മിറാജിലെ ആശുപത്രിയിലാണ് ഇദ്ദേഹമുള്ളത്. റിസോർട്ട് മാനേജ്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകകേസിൽ പ്രതി ചെന്താമര (62) യ്ക്ക് വധശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തിയാണ് വധശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അംഗീകരിച്ച കോടതി പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെല്ലാം തള്ളി. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. ഇത് മരണപ്പെട്ട സുധാകരന്റെ മക്കളായ അതുല്യക്കും അഖിലയ്ക്കും നൽകണമെന്നും കോടതി വിധിച്ചു.
അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (നാല്) ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി സമൂഹത്തിനു ഭീഷണിയാണെന്നും മാനസാന്തരത്തിന് സാധ്യതയില്ലെന്നും കോടതി കണ്ടെത്തി. പ്രതിക്ക് കൊലപാതകങ്ങൾക്കു ശേഷവും കുറ്റബോധം ഇല്ല. പ്രതി പുറത്തിറങ്ങിയാൽ വീണ്ടും കുറ്റകൃത്യം നടത്താൻ സാധ്യതയുണ്ട്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് പ്രതി വീണ്ടും കുറ്റകൃത്യം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
2025 ജനുവരി 27 നാണ് തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31 ന് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്നതിനിടയിൽ ജാമ്യത്തിലിറങ്ങിയാണ് ഇരട്ടക്കൊലപാതകം നടത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാറും പ്രതിക്കുവേണ്ടി ജേക്കബ് മാത്യുവും ഹാജരായി.
ചെന്താമരയുടെ ഭാര്യയും മകളും ഉപേക്ഷിച്ചുപോകാൻ കാരണം സജിതയാണെന്ന വിശ്വാസത്തിൽ സജിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടാതെ അന്ധവിശ്വാസവും കൊലപാതകത്തിന് പ്രേരണയായി.
ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയാക്കിയ ശേഷം പ്രതിയെ സംബന്ധിച്ചുള്ള നിയമസഹായവേദിയുടെ മിറ്റിഗേഷൻ റിപ്പോർട്ടിലും വാദം നടന്നിരുന്നു. തുർന്നാണ് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിയത്.
Kerala
തൊടുപുഴ: ലോകകപ്പ് ഫുട്ബോള്‍ മത്സരം ബിഗ് സ്ക്രീനില്‍ വീക്ഷിക്കുന്ന സ്ഥലത്തു ഡ്യൂട്ടിക്കായി എസ്ഐ എത്തിയ പോലീസ് വാഹനത്തില്‍നിന്നു മദ്യക്കുപ്പി കണ്ടെത്തി. എസ്ഐയും പോലീസ് ഡ്രൈവറും മദ്യപിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്ന് ആരോപിച്ച് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് ഇവരെ തടഞ്ഞുവച്ചു.
കരിമണ്ണൂര്‍ എസ്ഐ റോയ് സുകുമാരന്‍, ഡ്രൈവര്‍ എന്നിവരെയാണ് തൊടുപുഴ മങ്ങാട്ടുകവലയില്‍ തടഞ്ഞു വച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം. അര്‍ജന്റീന-സ്പെയിന് ഫൈനല്‍ മത്സരം ബിഗ് സ്ക്രീനില്‍ വീക്ഷിക്കാനായി മങ്ങാട്ടുകവലയില്‍ വലിയ തോതില്‍ ഫുട്ബോള്‍ ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് വിവിധ സ്റ്റേഷനിൽനിന്നുള്ള പോലീസിനെയാണ് ഇവിടെ നിയോഗിച്ചത്. ഇതിനിടെയാണ് വാഹനത്തില്‍ മദ്യത്തിന്റെ ഗന്ധമുണ്ടെന്നും എസ്ഐയും ഡ്രൈവരും മദ്യപിച്ചതായും സ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിച്ചത്.
ഇതോടെ എസ്ഐയെയും ഡ്രൈവറെയും യുവാക്കള്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് തൊടുപുഴ സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ വാഹനത്തില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെത്തി. തുടര്‍ന്ന് എസ്ഐയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധന നടത്തി. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ ഇവര്‍ മദ്യപിച്ചതായി വ്യക്തമായിട്ടില്ലെന്ന് സിഐ പറഞ്ഞു. രക്തസാമ്പിള്‍ വിശദ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് എസ്പിയ്ക്കും ഡിവൈഎസ്പിക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് സിഐ സിജോ വര്‍ഗീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ മേൽ സീലിംഗ് ഫാൻ പൊട്ടിവീണ് മരിച്ചു. ജൂലൈ 18-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്ബർ (42) ആണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അക്ബറിന്റെ കുടുംബം രംഗത്തെത്തി.
ശനിയാഴ്ച രാത്രി 9.30 ഓടെ ആശുപത്രിയിലെ വാർഡിലാണ് സംഭവം നടന്നത്. അക്ബർ കിടന്നിരുന്ന കട്ടിലിലേക്ക് ഫാൻ ഊരി വീഴുകയായിരുന്നു. ഫാൻ അക്ബറിന്റെ വയറ്റിലാണ് പതിച്ചത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ഇദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ, അക്ബറിന്റെ മരണത്തിന് കാരണം ഫാൻ വീണതല്ലെന്ന് ആശുപത്രി ജീവനക്കാർ അറിയിച്ചു. രക്തസമ്മർദം, സ്ട്രോക്ക്, ശ്വാസകോശത്തിലെ അണുബാധ, ശ്വാസതടസം തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളോടെ അബോധാവസ്ഥയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഫാൻ വീണ ഉടൻ തന്നെ രോഗിയെ വിശദമായി പരിശോധിച്ചതായും ബാഹ്യമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേറ്റു. അഗസ്ത്യൻ എന്ന കുങ്കിയാനയുടെ പാപ്പാനായ ബൊമ്മനാണ് (35) ആനയുടെ കുത്തേറ്റത്. തീറ്റ നൽകുന്നതിനിടെ അപ്രതീക്ഷിതമായി തിരിഞ്ഞ ആനയുടെ കൊമ്പ് ബൊമ്മന്റെ ശരീരത്തിലേക്ക് തുളച്ചുകയറുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ശ്വാസകോശത്തിനും കരളിനും ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷമായി അഗസ്ത്യന്റെ പരിചാരകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ബൊമ്മൻ. പതിവുപോലെ ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം സംഭവിച്ചു.
National
ന്യൂഡൽഹി: ഡൽഹിയിലെ ഗാന്ധി നഗറിൽ നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് ദമ്പതികൾ താഴേക്ക് വീണ് ഭർത്താവ് മരിച്ചു. ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സീലംപൂർ സ്വദേശി വരുൺ ശർമ്മയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഗീത (29) ആശുപത്രിയിൽ ചികിത്സയിലാണ്. താഴേക്ക് വീഴുന്നതിന് മുമ്പ് ഇരുവരും തമ്മിൽ ടെറസിന് മുകളിൽ വച്ച് തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
കുടുംബത്തോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിച്ച ശേഷം ദമ്പതികൾ വീടിന്റെ ടെറസിന് മുകളിൽ ഉറങ്ങാനായി പോയി. ടെറസിൽ നിന്ന് ഇരുവരും തമ്മിൽ വഴക്കിടുന്ന ശബ്ദം താഴെയുള്ള കുടുംബാംഗങ്ങൾ കേട്ടിരുന്നു. പിന്നാലെ വലിയ ശബ്ദത്തോടെ താഴേക്ക് വീഴുന്നതും കേൾക്കുകയായിരുന്നു. ബന്ധുക്കൾ ഓടിയെത്തിയപ്പോൾ വരുണും ഗീതയും വീടിന് താഴെ പരിക്കേറ്റു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വരുണിന്റെ ജീവൻ രക്ഷിക്കാനായില്ല.
വഴക്കിനിടയിൽ ഇരുവരും അബദ്ധത്തിൽ കാൽ വഴുതി വീണതാണോ അതോ പരസ്പരം തള്ളിയിട്ടതാണോ എന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഴ് വർഷം മുമ്പായിരുന്നു വരുണിന്റെയും ഗീതയുടെയും വിവാഹം. ഇവർക്ക് രണ്ടര വയസുള്ള ഒരു മകനുണ്ട്. വരുണിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Kerala
പാലക്കാട്: വടക്കഞ്ചേരി റോയൽ ജംഗ്ഷന് സമീപം ദീർഘദൂര ബസും സിഎൻജി സിലിണ്ടറുകൾ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറി റോഡിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ ഒന്നോടെ മണിയോടെയുണ്ടായ ദുരന്തത്തിൽ ഒമ്പത് പേർക്കാണ് പരിക്കേറ്റത്.
ബസ് ഡ്രൈവർ അഭിഷേക്, ക്ലീനർ നഞ്ചട്ട സ്വാമി എന്നിവർക്കും ഏഴ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റു.
തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡിലൂടെ വരികയായിരുന്ന ബസ്, കെഎസ്ആർടിസി ഡിപ്പോ ഭാഗത്തെ അടിപ്പാത വഴി സർവീസ് റോഡിലേക്ക് കയറുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജി നിറച്ച നാൽപ്പതോളം സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് വലിയ ശബ്ദത്തോടെ ലോറിയിൽ നിന്ന് വാതകം പുറത്തേക്ക് ഒഴുകിയത് പ്രദേശത്ത് ഭീതി പടർത്തി.
വാതകം ചോർന്ന സമയത്താണ് ബസ് ജീവനക്കാർക്ക് പൊള്ളലേറ്റത്. എന്നാൽ യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടക്കഞ്ചേരി അഗ്നിരക്ഷാസേന ഉടൻ തന്നെ ചോർച്ചയടച്ച് വാതകം നിർവീര്യമാക്കി.
ഹൈവേ പോലീസും വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
കണ്ണൂർ: കേരള തീരത്തോടനുബന്ധിച്ച് മത്സ്യബന്ധനത്തിനു വൻകിട കപ്പലുകൾക്ക് അനുവാദം നൽകിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന ക്യാമ്പ് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ നിയന്ത്രണ മേഖലയിലുള്ള കടലിൽ മത്സ്യ ബന്ധനത്തിന് ഒരു ലക്ഷത്തോളം യാനങ്ങൾ മതിയെന്നിരിക്കേ മൂന്നു ലക്ഷത്തിലധികം യാനങ്ങൾ ഉണ്ടെന്ന് ക്യാമ്പ് ചൂണ്ടിക്കാട്ടി.
കൂടാതെ, ഉയർന്ന സബ്സിഡി നൽകി വൻകിട കപ്പലുകൾക്ക് അനുവാദം നൽകുന്നത് മത്സ്യ സമ്പത്തിന്റെ നാശത്തിനിടവരുത്തുമെന്നും കേരളത്തിലെ മത്സ്യബന്ധന യാനങ്ങളെ പ്രതിസന്ധിയിലാക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സമാപന സമ്മേളനം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ആർ. പ്രസാദ് ക്ലാസ് നയിച്ചു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പാർലമെന്റ് മാർച്ച് ഇന്ന്. പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന മാർച്ചിന് ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ല.
പാർലമെന്റ് സമ്മേളനവും തിങ്കളാഴ്ച ആരംഭിക്കുന്നതിനാലാണ് ഡൽഹി പോലീസ് മാർച്ചിന് അനുമതി നൽകാത്തത്. നിലവിൽ സമരം നടക്കുന്ന ജന്തർമന്തറിൽ തന്നെ മാർച്ച് പോലീസ് തടയും. ഇതിന്റെ ഭാഗമായി ജന്തർമന്തർ പരിസരങ്ങളിൽ സർക്കാർ സുരക്ഷാ സന്നാഹം വർധിപ്പിച്ചു.
വാങ്ചുക്കിനെ ശനിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് മാറ്റിയതിനേത്തുടർന്ന് ജന്തർമന്തറിലെ സമരം ശക്തമായിട്ടുണ്ട്. സിജെപിക്ക് പുറമേ വിദ്യാർഥി സംഘടനകളായ ഐസ, എസ്എഫ്ഐ, എഐവൈഎഫ് തുടങ്ങിയവരും സമരം ശക്തമാക്കി. തിങ്കളാഴ്ച രാവിലെ 11ന് പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാർച്ച് നടത്താനാണ് സിജെപിയുടെ നീക്കം. ജൂൺ 20നാണ് സിജെപി ജന്തർമന്തറിൽ സമരം തുടങ്ങിയത്.
Kerala
കൊച്ചി: എറണാകുളത്ത് പെട്രോൾ പമ്പിൽ മാനേജർക്ക് നേരെ ആക്രമണം. ചുള്ളിക്കലിലെ പെട്രോൾ പമ്പിലാണ് സംഭവം. 100 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ച രണ്ടംഗസംഘത്തെ മാനേജർ തടഞ്ഞുനിർത്തിയതിനെത്തുടർന്നാണ് ആക്രമണം ഉണ്ടായത്.
ഇവരിൽ നിന്ന് പണം ഈടാക്കിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പണം ചോദിച്ചതിന് പമ്പ് മാനേജരായ മട്ടാഞ്ചേരി സ്വദേശി വിഷ്ണു വിനോദിനെ ഈ രണ്ടംഗസംഘം ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണം നടത്തിയ ഈ സംഘം സ്ഥിരമായി പമ്പിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളവരാണെന്ന് പെട്രോൾ പമ്പ് ഉടമ വ്യക്തമാക്കുന്നു.
മർദനമേറ്റ ജീവനക്കാരനായ വിഷ്ണു വിനോദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ചുള്ളിക്കൽ സ്വദേശികളായ പ്രതികളെ കണ്ടെത്തുന്നതിനായി മട്ടാഞ്ചേരി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
National
ന്യഡൽഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്‍എ നിയമഭേദഗതിയടക്കം ആറ് ബില്ലുകള്‍ ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഭിന്നതക്കിടെ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ ചേരും.
അയോധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല.
അതേസമയം, കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽനിന്നു പാർലമെന്റിലേക്കുള്ള മാർച്ച് ഇന്ന് നടക്കും. രാവിലെ ഒൻപതോടെ ജന്തർ മന്തറിൽ എത്താനാണ് സിജെപി ആഹ്വാനം. കേരളത്തിൽനിന്നും പ്രമുഖരടക്കം സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജന്തർ മന്തറിൽ കണ്ട ജനപിന്തുണ മാർച്ചിലും ഉണ്ടാകുമോ എന്നതാണ് ആകാംഷ. എന്നാൽ മാർച്ചിന് പോലീസ് അനുമതിയില്ല.
Sports
ന്യൂയോർക്ക്: ആവേശകരമായ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത് ലോകകിരീടമുയർത്തിയ സ്പെയിന്റെ മധ്യനിരയിലെ കളിക്കാരൻ റോഡ്രിയെ ടൂർണമെന്റിലെ താരമായി തെരഞ്ഞെടുത്തു.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്പെയിനിന്റെ തന്നെ മധ്യനിരതാരം പൗ കുബാർസി സ്വന്തമാക്കി. മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയത് സ്പാനിഷ് ഗോൾവല കാത്ത ഉനായ് സിമോൺ. ടൂർണമെന്റെൽ ആകെ ഒരു ഗോൾ മാത്രമാണ് സ്പെയിൻ വഴങ്ങിയത്.
അതേസമയം ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഇത്തവണയും എംബാപെ സ്വന്തമാക്കി. പത്ത് ഗോളുകളാണ് താരം ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്.
National
ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികൾ കുറ്റകരമാക്കുന്നതിനുള്ള ഭേദഗതിബിൽ ഇന്നു രാജ്യസഭയിൽ അവതരിപ്പിക്കും. നേരത്തെ ദേശീയഗാനത്തിനു മാത്രമുള്ള വ്യവസ്ഥകളാണു വന്ദേമാതരത്തിനും ഉൾപ്പെടുത്തി ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ദേശീയഗീതത്തെ അവഹേളിച്ചാൽ മൂന്ന് വർഷം വരെ തടവു ലഭിക്കാവുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രപതി, ഗവർണർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയഗീതവും നിർബന്ധമായി ആലപിക്കണമെന്നു വ്യവസ്ഥ ചെയ്ത കേന്ദ്രസർക്കാരാണ് ഇപ്പോൾ ശിക്ഷാ നടപടികളും കർശനമാക്കാൻ ഒരുങ്ങുന്നത്.
അതേസമയം ബിൽ അവതരിപ്പിക്കുന്നതിൽനിന്നു പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കത്തയച്ചു. കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഉൾപ്പെടെ സ്വീകരിച്ച നിലപാടിൽ നിന്നുള്ള മാറ്റമാണ് ബില്ലെന്നും ‘വന്ദേമാതര’ത്തിന്റെ യഥാർഥ ആശയം ഉൾക്കൊള്ളാതെയുള്ള നീക്കമാണിതെന്നും കത്തിൽ പറയുന്നു. സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34ൽ നിന്നു 38 ആയി അടിയന്തരമായി ഉയർത്തിയ ഓർഡിനൻസിനു പകരമുള്ള ബിൽ ഇന്നു ലോക്സഭയുടെ പരിഗണനയിലെത്തും.
International
ദുബായ്: ജോർദാനിൽ ഇറാന്റെ ആക്രമണത്തിൽ രണ്ടു യുഎസ് സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിൽ അതിശക്തമായി തിരിച്ചടിച്ച് യുഎസ് സേന. ഇറാന്റെ റവലൂഷണറി ഗാർഡുകളെയും അമേരിക്ക ലക്ഷ്യമിട്ടു.
ആദ്യമായാണ് റവലൂഷണറി ഗാർഡുകളെ യുഎസ് സേന പ്രത്യേകം ലക്ഷ്യമിട്ടത്. ഇറാനിൽ പാലങ്ങളും വൈദ്യതിനിലയങ്ങളും ഉൾപ്പെടെ അമേരിക്കൻ സേനയുടെ ആക്രമണത്തിനിരയായി. യുദ്ധവിമാനങ്ങളും ടോമഹാക്ക് ക്രൂസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ യുഎസ് സേന പുറത്തുവിട്ടു. പർവതമേഖലയിലുള്ള റവലൂഷണറി ഗാർഡ് താവളമാണ് ആക്രമിക്കപ്പെട്ടത്.
ഇറാന്റെ തീര നിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ തുടങ്ങിയവയും വ്യോമ പ്രതിരോധ സംവിധാനവും യുഎസ് സേന ആക്രമിച്ചു. ദാർഖോവിൻ നഗരത്തിൽ നിർമാണത്തിലിരുന്ന ആണവോർജ നിലയത്തിനു നേർക്കും ഖെഷം ദ്വീപിലും ആക്രമണമുണ്ടായെന്ന് ഇറാൻ സ്ഥിരീകരിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് യുഎസ്-ഇറാൻ സംഘർഷം.
കുവൈറ്റിലെ ഊർജ, ജലശുദ്ധീകരണ പ്ലാന്റുകളിൽ കനത്ത ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കുവൈറ്റിൽ വൈദ്യുതി, ജല പ്ലാന്റുകൾ ആക്രമിക്കപ്പെട്ടത്. കുവൈറ്റിൽ ജനജീവിതം ദുഃസഹമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നലെ രാവിലെയും കുവൈറ്റിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തു. ബഹ്റിനു നേർക്കും ആക്രമണമുണ്ടായി.
ജോർദാനിലേക്കും ഇന്നലെ ഇറാൻ മിസൈൽ വർഷിച്ചു. ജോർദാനിലേക്കുള്ള ആക്രമണത്തിനു പിന്നാലെ ഇറാന് ഇസ്രയേൽ മുന്നറിയിപ്പ് നല്കി. ജോർദാനിയൻ തുറമുഖ നഗരമായ അഖാബ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇസ്രയേൽ അതിർത്തിയോടു ചേർന്നാണ് അഖാബ സ്ഥിതി ചെയ്യുന്നത്. ജോർദാനിലെ യുഎസ് താവളത്തിനു നേർക്കായിരുന്നു വെള്ളിയാഴ്ച രാത്രി ഇറാൻ ആക്രമണം നടത്തിയത്.
രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. നാലു പേർക്കു പരിക്കേറ്റു. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചശേഷം 16 യുഎസ് സൈനികരാണു കൊല്ലപ്പെട്ടത്. 430 പേർക്കു പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ തങ്ങളുടെ രാജ്യത്ത് 50 പേർ കൊല്ലപ്പെട്ടെന്നും 517 പേർക്ക് പരിക്കേറ്റെന്നും ഇറേനിയൻ അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നു പാർലമെന്റിലേക്ക് മാർച്ച് നടത്തും. ‘ചലോ സൻസദ്’എന്നു പേരിട്ടിരിക്കുന്ന പ്രതിഷേധറാലി രാവിലെ ഒന്‍പതിന് സമരവേദിയായ ജന്തർ മന്തറിൽനിന്നാണ് ആരംഭിക്കുക.
സാമൂഹികപ്രവർത്തകൻ സോനം വാംഗ്ചുക്കിനെ പ്രതിഷേധസ്ഥലത്തുനിന്ന് മാറ്റിയതിനെത്തുടർന്ന് വിദ്യാർഥികളും യുവാക്കളും രക്ഷിതാക്കളുമടങ്ങുന്ന വൻ ജനസാഗരമാണ് കഴിഞ്ഞ രണ്ടു ദിവസമായി ജന്തർ മന്തറിലേക്ക് ഒഴുകിയെത്തുന്നത്.
വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് ഡൽഹി പോലീസ് തലസ്ഥാനത്ത് അതീവ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെത്തന്നെ തലസ്ഥാനനഗരത്തിന്റെ വിവിധ മേഖലകളിൽ അധിക സേനയെ വിന്യസിച്ച അധികൃതർ ജന്തർ മന്തറിന്റെ പ്രവേശന കവാടങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മാർച്ചിലെ ജനബാഹുല്യം മുന്നിൽക്കണ്ട് വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മാർച്ചിന് അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ റാലിയുമായി മുന്നോട്ടുപോയാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയേക്കുമെന്നാണ് സൂചന.
പ്രതിഷേധക്കാർ പാർലമെന്റിലേക്കു കടക്കാതിരിക്കാൻ അവിടെയും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ കണ്ണീർ വാതക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വാഹനപരിശോധനയും കർശനമാക്കി.
National
ഭോപ്പാൽ: മുത്തലാഖ്, ബഹുഭാര്യാത്വം തുടങ്ങിയവ ക്രിമിനൽ കുറ്റകൃത്യമാക്കണമെന്നു നിർദേശിക്കുന്ന ഏകീകൃത സിവിൽ കോഡിന്റെ കരട് ബിൽ മധ്യപ്രദേശ് സർക്കാർ അംഗീകരിച്ചു.
ലിവ് ഇൻ റിലേഷൻഷിപ്പ് ഒരുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ മൂന്നുമാസം തടവും ബില്ലിൽ നിർദേശിക്കുന്നു. വിവാഹിതരായ ദന്പതികൾക്കു ജനിച്ച കുട്ടിയുടെ അതേ അവകാശം ദത്തെടുത്ത കുട്ടികൾക്കു നൽകാനും വ്യവസ്ഥയുണ്ട്. വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടികൾക്കും സമാനമായ അവകാശം ഉറപ്പാക്കുന്നു.
നേരത്തേ ഇസ്ലാംനഗർ എന്നറിയപ്പെട്ടിരുന്ന ഭോപ്പാലിനു സമീപമുള്ള ജഗദീഷ്പുരിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് കരട് ബില്ലിന് അംഗീകാരം നൽകിയത്.
റാമിനും റഹീമിനും ഉൾപ്പെടെ എല്ലാവർക്കും ബാധകമായ നിയമമാണ് നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി മോഹൻ യാദവ് വിശദീകരിച്ചു.
Kerala
രാജ്കോട്ട്/കൊച്ചി: ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര്‍ രൂപതയുടെ മുന്‍ ബിഷപ് മാര്‍ ഗ്രിഗറി കരോട്ടെന്പ്രേല് സിഎംഐ (93) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.17ന് രാജ്കോട്ടിലെ സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍ ഹൗസിലായിരുന്നു അന്ത്യം.
ദീര്‍ഘകാലമായി ഇവിടെ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു രണ്ടിന് രാജ്കോട്ട് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ (പ്രേം മന്ദിര്‍) നടക്കും. രാജ്കോട്ടിന്റെ രണ്ടാമത്തെ മെത്രാനായ ഇദ്ദേഹം 27 വര്‍ഷം രൂപതയെ നയിച്ചു.
പാലാ രൂപതയിലെ ഈരാറ്റുപേട്ട ചെമ്മലമറ്റം കരോട്ടെ ന്പ്രേല് ദേവസ്യ-റോസമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനായി 1933 മേയ് ആറിനാണ് മാര്‍ ഗ്രിഗറിയുടെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സിഎംഐ കൊച്ചി തിരുഹൃദയ പ്രൊവിന്‍സില്‍ ചേര്‍ന്നു. 1963 മേയ് 17ന് പൗരോഹിത്യം സ്വീകരിച്ചു.
National
ന്യൂഡൽഹി: അടുത്തയാഴ്ചയുടെ തുടക്കത്തിൽത്തന്നെ കാലവർഷം ശക്തമായി തിരിച്ചെത്തുന്നു. ഉത്തരേന്ത്യ, കിഴക്കൻ ഇന്ത്യ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദം മൺസൂൺ പാത്തിയെ അതിന്റെ യഥാർഥ സ്ഥാനത്തേക്കു തിരികെയെത്തിക്കുന്നതോടെയാണ് കാലാവസ്ഥയിൽ ഈ അനുകൂല മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഘങ്ങൾ ഒഴിഞ്ഞുപോകുകയും സമതലങ്ങൾ ചൂടിൽ വെന്തുരുകുകയും ചെയ്തതോടെ മഴ ഹിമാലയൻ താഴ്വരകളിലേക്കു മാത്രമായി ചുരുങ്ങിയിരുന്നു.
വടക്കുകിഴക്കൻ ഇന്ത്യയിലാണ് മഴ ആദ്യം സജീവമാകുക. തുടർന്ന് കിഴക്ക്, മധ്യ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കും. ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്കും ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആഴ്ചകളായി ഉഷ്ണതരംഗത്തിനു സമാനമായ അന്തരീക്ഷത്തിൽ കഴിഞ്ഞിരുന്ന ഗംഗാസമതലങ്ങളിലെയും മധ്യ ഇന്ത്യയിലെയും ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കും ഈ മഴ.
കാലാവസ്ഥാ ശാസ്ത്രജ്ഞർ ‘ബ്രേക്ക് മൺസൂൺ’ എന്നുവിളിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് രാജ്യം കഴിഞ്ഞദിവസങ്ങളിൽ കടന്നുപോയത്. മൺസൂൺ പാത്തി വടക്കോട്ട് മാറുകയും മധ്യ ഇന്ത്യ വരണ്ടുണങ്ങുകയും ചെയ്യുന്ന ഇടവേളയാണിത്. ഈ മാസം ബംഗാൾ ഉൾക്കടലിൽ വളരെ കുറച്ച് ന്യൂനമർദങ്ങൾ മാത്രമാണു രൂപപ്പെട്ടത്. കൂടാതെ അറബിക്കടലിൽനിന്നുള്ള കാറ്റ് ദുർബലമാകുകയും ചെയ്തത് മേഘരൂപീകരണത്തെ തടസപ്പെടുത്തി.
സാധാരണയായി ലഭിക്കേണ്ട 323.1 മില്ലിമീറ്റർ മഴയ്ക്കു പകരം 244.6 മില്ലിമീറ്റർ മഴ മാത്രമാണ് ഇതുവരെ രാജ്യത്തു ലഭിച്ചത്. ഓഗസ്റ്റ് മാസമായിരിക്കും ഈ വർഷത്തെ മൺസൂണിന്റെ ഭാവി നിർണയിക്കുകയെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.
National
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിനു മുന്നോടിയായുള്ള സർവകക്ഷിയോഗത്തിലേക്കു വിമത തൃണമൂൽ എംപിരെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗത്തിൽനിന്ന് പ്രതീകാത്മകമായി ഇറങ്ങിപ്പോയി . തൃണമൂലിന്റെ വിമത എംപിമാർ ലയിച്ച നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന കക്ഷിയെ സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
തൃണമൂൽ കോൺഗ്രസിലെ 20 വിമത എംപിമാർക്ക് ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം നൽകുന്നതിനു ലോക്സഭാ സ്പീക്കർ ഓം ബിർല കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. എന്നാൽ എംപിമാരുടെ എൻസിപിഐയിലുള്ള ലയനം ഇപ്പോഴും പരിഗണനാവിഷയമാണ്.
പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലില്ലെന്നും തിരിച്ചറിയപ്പെടാത്ത പ്രതിപക്ഷകക്ഷിയെ എങ്ങനെയാണ് സർക്കാർ വിളിച്ചുകൂട്ടുന്ന ഒരു ഔദ്യോഗിക സർവകക്ഷിയോഗത്തിൽ പങ്കെടുപ്പിക്കുക എന്നുമാണ് പ്രതിപക്ഷം ചോദിക്കുന്നത്. എന്നാൽ എൻസിപിഐ ലോക്സഭാ സ്പീക്കറോട് അംഗീകാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാവരെയും ക്ഷണിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നുമാണ് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജുവിന്റെ പ്രതികരണം.
ന്യൂഡൽഹി: രാഷ്ട്രീയ കൂറുമാറ്റങ്ങൾക്കും വിദ്യാർഥി പ്രതിഷേധങ്ങൾക്കും അഴിമതി ആരോപണങ്ങൾക്കുമിടയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് ആരംഭം.
അയോധ്യയുൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെ സംഭാവനത്തട്ടിപ്പ്, പരീക്ഷാ ക്രമക്കേടുകൾ, ഇ20 വിവാദം, മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്ര കൃഷിസഹമന്ത്രിയും പദവികൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ, സോനം വാംഗ്ചുക്കിന്റെ കസ്റ്റഡി, വിലക്കയറ്റം, വിദേശനയത്തിലെ വീഴ്ച തുടങ്ങിയ ഒരു വലിയ ആയുധശേഖരവുമായി സർക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷകക്ഷികൾ ശ്രമിക്കുക. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ), ഉന്നത വിദ്യാഭ്യാസ ബിൽ തുടങ്ങിയ വിവാദ സ്വഭാവമുള്ള ബില്ലുകൾ അവതരിപ്പിച്ചാവും ഭരണപക്ഷത്തിന്റെ പ്രതിരോധം.
പുതിയ പ്രതിപക്ഷ സമവാക്യം
ഭരണഘടനാ ഭേദഗതിക്കായി പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടുന്നതിനായി ശ്രമിക്കുന്ന എൻഡിഎ സർക്കാർ ഇതിനോടകം പ്രതിപക്ഷ നിരയിൽനിന്ന് എംപിമാരെ പാളയത്തിലെത്തിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ എംപിമാരെ തങ്ങളുടെ കൂടാരത്തിലേക്കെത്തിച്ച ബിജെപി തൃണമൂൽ കോൺഗ്രസിന്റെ 20 എംപിമാരെയും ശിവസേന (ഉദ്ധവ്) വിഭാഗത്തിന്റെ ആറ് എംപിമാരെയും അതത് പാർട്ടികളിൽനിന്ന് പിളർത്തുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിൽനിന്ന് ഡിഎംകെയും എൻസിപി (ശരദ്) വിഭാഗവും അകലം പാലിക്കുന്നതും പ്രതിപക്ഷത്തെ ആശയക്കുഴപ്പത്തിലാക്കുന്നു.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം കോൺഗ്രസിനോട് എതിർപ്പ് വ്യക്തമാക്കി പാർലമെന്റിൽ പ്രത്യേക ഇരിപ്പിടം ചോദിച്ച ഡിഎംകെക്ക് ലോക്സഭാ സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന പാർട്ടിയിൽ ലയിച്ച 20 തൃണമൂൽ എംപിമാരും ലോക്സഭയിൽ പ്രത്യേക ഇരിപ്പിടത്തിലായിരിക്കും ഇനി.
നിർണായക ബില്ലുകൾ
മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള ഭരണഘടനയുടെ 131-ാം ഭേദഗദതി ബിൽ വർഷകാല സമ്മേളനത്തിന്റെ തുടക്കത്തിൽ സർക്കാർ അവതരിപ്പിക്കില്ലെങ്കിലും സമ്മേളനം പുരോഗമിക്കുന്നതിനിടയിൽ സർക്കാർ അപ്രതീക്ഷിതമായി അവതരിപ്പിച്ചേക്കുമെന്നു സൂചനയുണ്ട്.
എഫ്സിആർഎ ബില്ലും ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലും വീണ്ടും പാർലമെന്റിലെത്തുന്നത് ബഹളങ്ങൾക്കു വഴിവയ്ക്കുമെന്നുറപ്പാണ്. ഇതിനോടൊപ്പം ആദായനികുതി ഭേദഗതി ബിൽ, ജനന- മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ, എംഎസ്എംഇ വികസന ഭേദഗതി ബിൽ എന്നിവയും സർക്കാർ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.
വർഷകാല സമ്മേളനം ആരംഭിക്കുന്ന ഇന്നുതന്നെ ദേശീയ ഗാനമായ ജനഗണമനയ്ക്കു ലഭിക്കുന്ന അതേ നിയമപരമായ സംരക്ഷണം ദേശീയ ഗീതമായ വന്ദേമാതരത്തിനു നൽകുന്ന ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നു റിപ്പോർട്ടുണ്ട്. പുതിയ നിയമപ്രകാരം ഏതെങ്കിലുമൊരു വ്യക്തി വന്ദേമാതരത്തെ മനഃപൂർവം അപമാനിച്ചാലോ ദേശീയഗീതം പാടുന്നത് തടസപ്പെടുത്തിയാലോ മൂന്ന് വർഷംവരെ തടവുശിക്ഷ ലഭിക്കാം.
National
ജമ്മു: ജമ്മു-കാഷ്മീരിലെ അതിർത്തി ജില്ലകളായ പൂഞ്ച്-രജൗരി മേഖലയിൽ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. പൂഞ്ച് ജില്ലയിലെ സുരാൻകോട്ട് താലൂക്കിൽ കനത്ത നാശമുണ്ടായതായാണു റിപ്പോർട്ട്.
മഴ ശക്തമായി തുടരുന്നതിനിടെ കാണാതായവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും വെല്ലുവിളിയായി തുടരുകയാണ്. രണ്ടു വയസുകാരൻ സോഫിയാൻ യാസർ ഉൾപ്പെടെ അഞ്ചു പേരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെടുത്തു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലായിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി സന്ദർശനം വെട്ടിച്ചുരുക്കി സംസ്ഥാനത്തേക്കു മടങ്ങി. ജമ്മു-കാഷ്മീരിൽ ജൂലൈ 23 മുതൽ ഭേദപ്പെട്ട മഴയുണ്ടാകുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായെങ്കിലും ശനിയാഴ്ച വൈകുന്നേരം മുതൽ മഴ ശക്തിപ്രാപിക്കുകയായിരുന്നു.
നാഗാലാൻഡ്
കനത്ത മഴയെത്തുടർന്നുള്ള മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാഗാലാൻഡിലെ ഉൾനാടൻ അതിർത്തിജില്ലയായ മോനിൽ മൂന്നു പേർ മരിച്ചു. ഒട്ടേറെയാളുകൾ പ്രളയബാധിത മേഖലകളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്.
Kerala
കോഴിക്കോട്: 2023 ഒക്ടോബര്‍ 16ന് കോഴിക്കോട് യൂണിയന് ബാങ്ക് കറന്‍സി ചെസ്റ്റില്നിന്നു ഹൈദരാബാദിലെ നാരണഗുഡ കറന്‍സി ചെസ്റ്റിലേക്ക് 750 കോടി രൂപ സുരക്ഷിതമായി എത്തിക്കുന്നതിനുള്ള കാഷ് എസ്കോര്‍ട്ട് സംഘത്തിന്റെ കമാന്‍ഡറായിരുന്ന ടി.പി. ശ്രീജിത്തിനെതിരായ സസ്പെന്ഷന് രണ്ടരവര്‍ഷത്തിനുശേഷം സര്‍ക്കാര്‍ പിന്‍വലിച്ചു.
ഗുരുതരമായ സുരക്ഷാവീഴ്ച, ഉത്തരവാദിത്വക്കുറവ് എന്നിവ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് 2024 ജനുവരിയില്‍ ഇദ്ദേഹത്തെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
തനിക്കെതിരേയുള്ള വാച്യാന്വേഷണം പൂര്‍ത്തിയായെന്നും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും കാണിച്ച് ടി.പി. ശ്രീജിത്ത് സമര്‍പ്പിച്ച അപേക്ഷയിലാണു സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തത്.
International
ടെൽ അവീവ്: ഇസ്രയേലിലെ ജയിലുകളിൽനിന്ന് തടവുകാർ ചാടിപ്പോകുന്നത് തടയാൻ ജയിലിനുചുറ്റും മുതലകളെ കാവൽ നിർത്താനുള്ള വിചിത്രമായ നീക്കവുമായി ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ.
ഹമാസ് തടവുകാരെ പാർപ്പിച്ചിരിക്കുന്ന തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിനുചുറ്റും മുതലകളെ വിന്യസിക്കാനാണു മന്ത്രിയുടെ പദ്ധതി. ഇതിനുമുന്നോടിയായി മുതലകളെ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തക്കവണ്ണം അവയുടെ വർഗീകരണത്തിൽ പരിസ്ഥിതി മന്ത്രാലയം മാറ്റം വരുത്തി.
മുതലകളെ ‘വന്യമൃഗങ്ങൾ’ എന്ന വിഭാഗത്തിൽനിന്നു മാറ്റി സുരക്ഷാ ഏജൻസികൾക്കു വളർത്താൻ അനുമതിയുള്ള ‘വളർത്തു വന്യമൃഗങ്ങളുടെ’ ഗണത്തിലാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ അട്ടിമറി കേസിൽ അന്വേഷണം നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാർ ഇപ്പോഴത്തെ ഡിജിപി സ്ഥാനക്കയറ്റ പട്ടികയിൽ ഉൾപ്പെട്ടേക്കില്ല. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ 31നു വിരമിക്കുന്ന ഒഴിവിൽ നിലവിലെ സീനിയർ എഡിജിപിയായ അജിത്കുമാറാണ് ഡിജിപി പദവിയിലെത്തേണ്ടത്.
എന്നാൽ, അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ തൊട്ടുതാഴെയുള്ള ഐപിഎസ് ബാച്ചിലെ എഡിജിപിയായ എസ്. ശ്രീജിത്തിനാണ് സാധ്യത. ഇതോടൊപ്പം കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മുതിർന്ന ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത്തിനും ഡിജിപി പദവി നൽകും.
പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ അന്വേഷണ അട്ടിമറിയിൽ അന്ന് ക്രസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കിയിരുന്നു.
ഇതിൽ അജിത്തിനോടു വിശദീകരണം തേടിയെങ്കിലും സ്വകാര്യ യാത്രയുമായി ബന്ധപ്പെട്ടു കേരളത്തിനു പുറത്തുള്ള സാഹചര്യത്തിൽ മടങ്ങിയെത്തിയ ശേഷം മറുപടി നൽകാമെന്നാണ് അറിയിച്ചത്. ഇന്നു മടങ്ങിയെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനാൽ ഇന്നോ നാളെയോ മറുപടി നൽകുമെന്നാണു കരുതുന്നത്.
തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ സഹിതമുള്ള റിപ്പോർട്ട് ആഭ്യന്തര വകുപ്പിനു കൈമാറും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സംയുക്ത യോഗം ചേർന്നാകും അജിത്തിനെതിരേയുള്ള തുടർ നടപടി സ്വീകരിക്കുക.
നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേർക്കു കരിങ്കൊടി കാട്ടിയ കെഎസ്യു- യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർ മർദിച്ചെന്നാണ് പരാതി.
കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘത്തെ എഡിജിപിയുടെ ഓഫീസിൽ വിളിച്ചുവരുത്തി കേസ് അട്ടിമറിച്ചെന്നാണ് ആരോപണം.
National
ലഖ്നോ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഡൽഹിയിൽ സമരം ചെയ്യുന്ന സോനം വാംഗ്ചുക്കിനു പിന്തുണ പ്രഖ്യാപിച്ച് ഉത്തർപ്രദേശിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ച ഡോക്ടർക്ക് സസ്പെൻഷൻ.
മഹാരാജാ സുഹേൽദോ സർക്കാർ മെഡിക്കൽ കോളജിലെ റസിഡന്റ് ഡോക്ടറായ രൂപാക് ഇഖെയെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
National
ന്യൂഡൽഹി: അയോധ്യ സംഭാവനത്തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.
പ്രധാനമന്ത്രി പാലിക്കുന്ന മൗനം അസ്വീകാര്യമാണെന്നും ഉത്തരവാദിത്വവും തിരുത്തൽ നടപടികളും ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും കത്തിൽ പറയുന്നു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണം പ്രധാനമന്ത്രിയാണ് പാർലമെന്റിൽ പ്രഖ്യാപിച്ചതെന്നും അതിന്റെ അംഗങ്ങളെ സർക്കാർ തനിച്ചാണ് നിയമിച്ചതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആർഎസ്എസ്, വിഎച്ച്പി, അനുബന്ധ സംഘടകൾ എന്നിവയുമായി ബന്ധമുള്ളവരാണ് ട്രസ്റ്റ് അംഗങ്ങളെന്നും അതിന്റെ അപമാനിതനായ ജനറൽ സെക്രട്ടറി മോദിയുടെ അടുത്ത അനുയായിയാണെന്നും രാഹുലും ഖാർഗെയും കത്തിൽ പറഞ്ഞു.
ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉടനടി സ്വതന്ത്രവും സമഗ്രവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അന്വേഷണത്തിലെ കണ്ടെത്തലുകളും ട്രസ്റ്റിന്റെ അക്കൗണ്ടുകളും പുറത്തുവിടണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
Kerala
വെഞ്ഞാറമൂട്: വെമ്പായത്ത് ബാറിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ശ്രീവത്സവം ബാറിലെ എസി മുറിയിൽ ഇരുന്ന് മദ്യപിച്ചവർ തമ്മിലുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് നാല് പേർക്ക് പൊള്ളലേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
തർക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന നന്നാട്ടുകാവ് സ്വദേശി അനീഷ് (32) പുറത്തുപോയി പെട്രോൾ വാങ്ങിവന്നശേഷം മറ്റ് രണ്ടുപേരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെട്രോൾ ഒഴിക്കുന്നതിനിടെ അനീഷിന്റെ ശരീരത്തിലേക്കും തീ പടർന്നുപിടിച്ചു.
ശരീരത്തിൽ തീ പിടിച്ചതോടെ ഇവർ പ്രാണരക്ഷാർഥം ചിതറിയോടി. ബാറിലെ മുറിയിലുണ്ടായിരുന്ന സോഫയിലും മറ്റും തീ പടർന്നതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിൽ പൊള്ളലേറ്റ നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ (30), റിയാസ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ അനീഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിൽ പങ്കാളികളായ പ്രതികൾക്കായി പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
Kerala
ഭരണങ്ങാനം: മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നത് ഗൗരവമേറിയ വിപത്താണെന്നും ഇത് നിര്‍മാര്‍ജനം ചെയ്യാന്‍ സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ കേരള പോലീസ് നടത്തുന്ന ഓപ്പറേഷന് തൂഫാൻ പ്രശംസ അര്‍ഹിക്കുന്നതായും ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാ തിരുനാളിന്റെ കൊടിയേറ്റിനോടനുബന്ധിച്ച് നടത്തിയ സന്ദേശത്തിലാണ് മാർ കല്ലറങ്ങാട്ട് സർക്കാരിന്റെ മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തെ പിന്തുണച്ചത്. ദീപിക പത്രം മദ്യത്തിനും ലഹരിക്കുമെതിരേ കാണിക്കുന്ന പ്രതിബദ്ധതയും ജാഗ്രതയും ശ്ലാഘനീയമാണെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽനിന്നു മാരകമായ ലഹരിവസ്തുക്കൾ എത്തിച്ച് മലയാളികളെ ചൂഷണം ചെയ്യുന്നതിനിടയിൽ പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായത് പത്രത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. 6,000 രൂപയ്ക്ക് ഒഡീഷയിൽ നിന്ന് എത്തിച്ച ലഹരിവസ്തു മൂന്നരലക്ഷത്തിലേറെ രൂപയ്ക്ക് വിറ്റഴിക്കുന്നതായുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് ദീപിക റിപ്പോർട്ടിലൂടെ ചൂണ്ടിക്കാട്ടിയത്.
ഓപ്പറേഷൻ തൂഫാൻ എത്തിയതോടെ ലഹരിവസ്തുക്കൾക്ക് വില വർധിപ്പിച്ച് വിൽക്കുന്നതായും റിപ്പോർട്ടിലുണ്ട്. പോലീസിനെയും എക്സൈസിനെും കബളിപ്പിച്ച് ലഹരി വിൽക്കുന്ന വിവരങ്ങളും വാർത്തയിൽ പരാമർശിച്ചിരുന്നു.
മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം പോലീസിന്റെ മാത്രം കടമയല്ലെന്നും സഭയുടെയും കുടുംബത്തിന്റെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഈ സാമൂഹിക കാന്‍സറിനെ തുടച്ചുനീക്കണമെന്നും മാർ കല്ലറങ്ങാട്ട് സന്ദേശത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ചോദ്യകര്‍ത്താക്കളുടെ പേരുവിവരങ്ങള്‍ നല്‍കില്ലെന്നു സൂചന. വിവാദമായ പ്ലാനിംഗ് ബോര്‍ഡ് ചീഫ് പരീക്ഷ അടക്കം ഒരു പരീക്ഷയുടെയും ചോദ്യങ്ങള്‍ തയാറാക്കിയവരുടെ പേരുവിവരങ്ങള്‍ അന്വേഷണ സംഘത്തിനു നില്‍കില്ലെന്ന നിലപാടിലാണ് പിഎസ്സി.
അതേസമയം ചില രേഖകള്‍ പിഎസ്സി അന്വേഷണസംഘത്തിനു കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ട്. ചോദ്യപേപ്പര്‍, ഉത്തര സൂചിക, ഉദ്യോഗാര്‍ഥികളുടെ പട്ടിക, അഭിമുഖത്തിനു വിളിച്ചവരുടെ പട്ടിക തുടങ്ങിയവയാണ് കൈമാറിയത്.
പിഎസ്സി ചെയര്മാന് നേരിട്ടാണു ചോദ്യകര്‍ത്താക്കളുടെ പാനല്‍ നിശ്ചയിക്കുന്നത്. ഇടതു സര്‍വീസ് സംഘടനാ നേതാക്കളെക്കൊണ്ടാണ് ചോദ്യങ്ങള്‍ തയാറാക്കുന്നതെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ ചില പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്നതു മൂലമാണ് ഇടത് സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും യുവജനസംഘടനാ പ്രതിനിധികളും പിഎസ്സി റാങ്കു പട്ടികകളില്‍ ഇടം പിടിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കേസ് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി അജീതാ ബീഗം പിഎസ്സി ആസ്ഥാനത്തെത്തി ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ അന്വേഷണസംഘം പിഎസ്സി ഓഫീസിലെത്തി അധികൃതരുടെ സാന്നിധ്യത്തില്‍ ചില രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.
Leader Page
പതിനായിരക്കണക്കിന് മനുഷ്യരെ മരണത്തിലേക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും തള്ളിവിട്ട അതിമാരക കളനാശിനിക്ക് ഇന്ത്യയിൽ അവസാനം വിലക്കു വരുന്നു. മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാരക കളനാശിനി പാരക്വാറ്റ് ഇന്ത്യയിൽ നിരോധിക്കാനാണ് കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി "പാരക്വാറ്റ് ഡൈക്ലോറൈഡ് നിരോധന ഉത്തരവ്, 2026'ന്റെ കരട് ജൂലൈ 13ന് കേന്ദ്രം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ഓഗസ്റ്റ് 13നകം പൊതുജനങ്ങൾക്കും ഈ കളനാശിനിയുടെ വ്യാപാരവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തെ അഭിപ്രായങ്ങൾ അറിയിക്കാം. പാരക്വാറ്റ് നിരോധനം പരിശോധിക്കാൻ 2026 ജനുവരിയിൽ കേന്ദ്ര ഗവൺമെന്റ് കൃഷി ശാസ്ജ്ഞരും ഡോക്ടർമാരും അടങ്ങിയ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു.
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കളനാശിനിയാണ് പാരക്വാറ്റ് ഡൈക്ലോറൈഡ്. ഇന്ത്യയിലും കേരളത്തിലും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കളനാശിനികളിലൊന്നാണിത്. 2023-24ൽ 1.05 ലക്ഷം ടൺ പാരക്വാറ്റാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 1500 കോടി രൂപയാണ് ഈ കളനാശിനിയുടെ ഇന്ത്യയിലെ വാർഷിക മാർക്കറ്റ്. മനുഷ്യരിലും മൃഗങ്ങളിലും ഈ കളനാശിനിയുമായുള്ള സമ്പർക്കം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. ഈ കളനാശിനി ഉള്ളിൽ ചെന്നാൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുമെന്നതിനാൽ കളനാശിനിയാണെന്നു പെട്ടെന്ന് തിരിച്ചറിയാറില്ല. വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങൾ ക്രമേണ തകരാറിലാകും. അവസാനം ശ്വാസകോശത്തെ ബാധിക്കും. ഫൈബ്രോസിസ് ബാധിച്ച് ശ്വാസകോശം നശിക്കും. തലച്ചോറിലെ കോശങ്ങളെ ബാധിച്ച് പാർക്കിൻസൺസ് രോഗത്തിനു കാരണമാകും. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ പരിശോധിച്ച വിദഗ്ധ സമിതി ഐകകണ്ഠേ്യന ഈ കളനാശിനി നിരോധിക്കാൻ ശിപാർശ ചെയ്യുകയായിരുന്നു.
മാരകവിഷം
ഇന്ത്യയിൽ കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് പാരക്വാറ്റ് ഉള്ളിൽ ചെന്നാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. ആറു വർഷത്തെ കണക്കുകൾ പഠനവിധേയമാക്കിയ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഈ കളനാശിനി അടിയന്തരമായി നിയന്ത്രിക്കണമെന്ന് തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും ചീഫ് സെക്രട്ടറിമാർക്കു കത്തെഴുതിയിരുന്നു. പാരക്വാറ്റ് വിഷബാധയേറ്റ 80.9 ശതമാനം ആളുകളും ആശുപത്രിയിൽ അഡ്മിറ്റാകുന്ന ഘട്ടത്തിൽതന്നെ മൃതിയടയുന്നതായി ഈ ഡോക്ടർമാരുടെ പഠനത്തിൽ കണ്ടെത്തി. പാരക്വാറ്റ് നിരോധിച്ച ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങളിൽ കുറഞ്ഞ കാലംകൊണ്ട് കീടനാശിനിയുമായി ബന്ധപ്പെട്ട മരണങ്ങളിൽ 50 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ആത്മഹത്യ ചെയ്യാൻ ആളുകൾ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന കീടനാശിനിയാണ് പാരക്വാറ്റ്. ഈ കളനാശിനി സ്ഥിരമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ മുൻനിരയിൽ ഹൈദരാബാദിലെ ഡോക്ടേഴ്സ് എഗൻസ്റ്റ് പാരക്വാറ്റ് പോയിസൺ (ഡിഎപിപി) എന്ന സംഘടനയുമുണ്ട്. പാരക്വാറ്റ് ഉള്ളിൽ ചെന്നാൽ മരണനിരക്ക് ഏകദേശം 90 മുതൽ 95 ശതമാനം വരെയാണെന്നും അതിജീവന നിരക്ക് തീരെ കുറവാണെന്നും ഈ സംഘടന പറയുന്നു. അതിജീവിക്കുന്നവർതന്നെ പിന്നീട് അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരും.
ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തിന്റെ തോട്ടം മേഖല വർഷങ്ങളായി ഈ കളനാശിനി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളുടെ ഭീതിയിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോടു ചേർന്ന തേയില, ഏലം തോട്ട മേഖലകളാണു കൂടുതൽ ഭീഷണി നേരിടുന്നത്. മറുമരുന്നില്ലാത്ത മാരക വിഷമാണ് പാരക്വാറ്റ്. നേരിയ അളവിൽ ഉള്ളിൽ ചെന്നാൽപോലും മരണം സുനിശ്ചിതം. ഒരു ഗ്ലാസ് വേണമെന്നില്ല, ഒരു സ്പൂൺ ഉള്ളിൽ ചെന്നാലും മരിക്കും. മരണം വേദനാജനകമായിരിക്കും. കഷ്ടിച്ച് രക്ഷപ്പെടുന്ന കേസുകളിൽ വളരെക്കാലം കഴിയുമ്പോൾപോലും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ തകരാറിലാകും.
കോട്ടയം മെഡിക്കൽ കോളജിൽ 2025ലെ ആദ്യത്തെ ആറു മാസങ്ങളിൽ പാരക്വാറ്റ് വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 23 പേർ മരിച്ചു. ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽനിന്നു നിരവധിയാളുകളാണ് ഓരോ വർഷവും പാരക്വാറ്റ് വിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. പാരക്വാറ്റ് അറിയാതെ ഉള്ളിൽ ചെന്നവരും കളനാശിനി തളിച്ചവരും ആത്മഹത്യക്ക് ഉപയോഗിച്ചവരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വർഷങ്ങളായി കേരളത്തിലെ റബർ, തേയില, കാപ്പി, ഏലം തോട്ട മേഖലകൾ ഈ കളനാശിനിയുടെ അനിയന്ത്രിത ഉപയോഗത്തിന്റെ ഭീഷണിയിലാണ്.
2011ൽ സംസ്ഥാന സർക്കാർ കേരളത്തിൽ പാരക്വാറ്റിന്റെ ഉപയോഗം നിരോധിച്ചു. നിരോധനം നിലനിന്നപ്പോഴും അയൽ സംസ്ഥാനങ്ങളിൽനിന്ന് ഇത് സുലഭമായി ലഭിക്കുമായിരുന്നു. നിരോധനത്തിനെതിരേ ചില കീടനാശിനി നിർമാണ കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചു.1968ലെ ഇന്ത്യൻ കീടനാശിനി നിയമം അനുസരിച്ച് സംസ്ഥാന സർക്കാരിന് ഒരു കീടനാശിനി പരമാവധി 60 ദിവസത്തേക്കു മാത്രമേ നിരോധിക്കാൻ സാധിക്കൂ. ഇത് പിന്നീട് 30 ദിവസത്തേക്കുകൂടി നീട്ടാം. ഇതിന്റെ അടിസ്ഥാനത്തിൽ 2022ൽ കേരളത്തിലെ പാരക്വാറ്റ് നിരോധനം കേരള ഹൈക്കോടതി നീക്കി.
കള മാത്രമല്ല മനുഷ്യനും ഇര
ലോകാരോഗ്യ സംഘടന "മിതമായി അപകടകാരിയായ' വിഷവസ്തുവിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും അത്യന്തം മാരകമാണ് ഈ കളനാശിനി. ഇത് തേയില, കാപ്പി, റബർ എന്നീ തോട്ടവിളകളും മുന്തിരി,ആപ്പിൾ, നെല്ല്, ഗോതമ്പ്, മക്കച്ചോളം എന്നീ ഭക്ഷ്യവിളകളും ഉൾപ്പെടെ 10 വിളകളിൽ മാത്രം ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. ജലാശയങ്ങളിലെ കളകൾ നീക്കാനും ഇത് തളിക്കാം.10 വിളകളിൽ മാത്രം ഉപയോഗിക്കാൻ അംഗീകാരമുള്ള പാരക്വാറ്റ് 23 വിളകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് മൂന്നു വർഷം മുമ്പ് പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് (ഇന്ത്യ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ശിപാർശ ചെയ്യപ്പെടാത്ത വിളകളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നതിനാൽ പാരക്വാറ്റ് ആത്മഹത്യക്കും കൊലപാതകത്തിനുമെല്ലാം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു.
ഈ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. അതിലൂടെ അത് വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിലെത്തും. ശ്വാസകോശങ്ങൾക്കാണ് ഏറ്റവും കൂടുതൽ നാശം വരുത്തുക. പിന്നീട് ചികിത്സിച്ചു ഭേദമാക്കാനും സാധിക്കില്ല. ജലാശയങ്ങളിൽ കള നശീകരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നത് ജലസ്രോതസുകളെ മലിനമാക്കും. ജലജീവികളുടെ വൈവിധ്യത്തിനും ഹാനികരമാണ്. കടലിലെ മത്സ്യങ്ങളേക്കാൾ ശുദ്ധജല മത്സ്യങ്ങൾക്കാണ് പാരക്വാറ്റ് കൂടുതൽ അപകടകരം. ഇത് ഉള്ളിൽ ചെല്ലുന്ന മനുഷ്യർക്കും ജീവികൾക്കും മാത്രമല്ല, പരിസ്ഥിതിക്കും അപകടകരമാണ്. കളകൾ നശിച്ചതിനു ശേഷവും പാരാക്വാറ്റ് മണ്ണിൽതന്നെ ദീർഘകാലം അവശേഷിക്കും.
പാരക്വാറ്റ് ഒരു നോൺ-സെലക്ടീവ് കോൺടാക്റ്റ് കളനാശിനിയാണ്. വേരുകളെ ബാധിക്കാതെ സമ്പർക്കത്തിൽ വരുന്ന എല്ലാ സസ്യങ്ങളുടെയും പച്ച ഭാഗങ്ങൾ നശിപ്പിക്കുന്നു. 65 വർഷമായി പാരക്വാറ്റ് വിപണിയിലുണ്ട്. ഇന്ത്യയിൽ ഇതിന്റെ നിർമാണത്തിന് 1500ലേറെ കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. പാരക്വാറ്റ് കളനാശിനി നാഡീവ്യവസ്ഥയുടെ ശിഥിലീകരണത്തിലൂടെ പാർക്കിൻസൺസ് ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കു കാരണമായി എന്ന പരാതിയുമായി അമേരിക്കൻ കോടതികളിൽ പതിനായിരക്കണക്കിന് കേസുകൾ നിലവിലുണ്ട്. പാരക്വാറ്റ് നിർമാതാക്കളായ ബഹുരാഷ്ട്ര കമ്പനി സിൻജെന്തയ്ക്കും വിതരണക്കാർക്കുമെതിരേയാണ് കേസുകൾ. പാർക്കിൻസൺസ് ബാധിച്ച വ്യക്തികളോ അവരുടെ ജീവിത പങ്കാളികളോ ആണ് പരാതിക്കാർ.
Leader Page
സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2024ലെ ജനന-മരണ കണക്കുകളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ ആകെ ജനസംഖ്യ 357.58 ലക്ഷം ആണ്. ഇതിൽ 171.56 ലക്ഷം പുരുഷൻമാരും 186.02 ലക്ഷം സ്ത്രീകളുമാണ്. പതിവുപോലെ സ്ത്രീകളുടെ എണ്ണം പുരുഷൻമാരേക്കാൾ മുന്നിട്ടു നില്ക്കുന്നു.
2023ൽ 3,93,231 കുട്ടികൾ ജനിച്ചപ്പോൾ 2024ൽ അത് 3,44,766 ആയി കുറഞ്ഞു. ആകെ ജനസംഖ്യയിൽ സ്ത്രീകൾ മുന്നിലെങ്കിലും 2024ൽ ആകെ ജനിച്ചതിൽ 50.78% ആൺകുട്ടികളും 49.22% പെൺകുട്ടികളുമായിരുന്നു. ആൺ-പെൺ അനുപാതത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നേരിയ വ്യത്യാസം മാത്രമാണുള്ളത്. 2023ലെ സ്ത്രീ-പുരുഷ അനുപാതം 966 ആയിരുന്നത് 2024ൽ 969 എന്നായി മാറിയിട്ടുണ്ട്. ഇത് ഏറ്റവും ഉയർന്നു നില്‍ക്കുന്നത് കണ്ണൂർ ജില്ലയിലാണ് (986) കുറവ് കോട്ടയത്തും (950).
കേരളത്തിലെ ജനന നിരക്ക് 2023ൽ 11.06 ആയിരുന്നത് 2024 ആയപ്പോൾ 9.64 കുറഞ്ഞു. ജനനനിരക്കിൽ മുൻവർഷത്തേക്കാൾ 1.42 കുറവ് ഒരു വർഷം കൊണ്ട് രേഖപ്പെടുത്തി. മുൻവർഷങ്ങളിലും കേരളത്തിലെ ജനന നിരക്ക് കുറഞ്ഞു വരുകയായിരുന്നു. മുൻ വർഷത്തേതുപോലെതന്നെ ജനന നിരക്ക് ഏറ്റവും കുറവ് കണക്കാക്കപ്പെട്ടത് 2024ലും ആലപ്പുഴയിലാണ് 5.28.
കൂടിയ ജനന നിരക്ക് ഇത്തവണയും മലപ്പുറം ജില്ലയിലാണ് 15.16. കേരളത്തിന്റെ ആകെ ജനനനിരക്ക് 9.64 ആണ്. ഇതിനേക്കാൾ വളരെ കൂടിയ നിരക്കാണ് മലപ്പുറത്തേത്. ആലപ്പുഴയിൽ സംസ്ഥാന നിരക്കിനേക്കാൾ 4.38ന്റെ കുറവ് രേഖപ്പെടുത്തുന്നു. കേരളത്തിലെ കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തുന്ന ആലപ്പുഴ ജില്ലയും കൂടിയ നിരക്ക് രേഖപ്പെടുത്തുന്ന മലപ്പുറവും തമ്മിലുള്ള വ്യത്യാസം 9.88 ആണ്. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) 2023ൽ 1.35 ആയിരുന്നത് 2024ൽ 1.19 ആയി കുറഞ്ഞു.
2024ലെ 98.33 % ജനനവും ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നടന്നത് എന്നത് കേരളത്തിന്റെ ഉയർന്ന ആരോഗ്യ നിലവാരത്തിന്റെ ലക്ഷണമാണ്. കേരളത്തിലെ 43.23 % ജനനവും സിസേറിയനിലൂടെ ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 2024ൽ ഏറ്റവുമധികം കുട്ടികൾ ജനിച്ചത് മേയിലാണ് (9.49 %), കുറവ് ഡിസംബറിലും (7.68 %). 18.37 % കുട്ടികൾക്ക് ജനനസമയത്ത് തൂക്കക്കുറവ് അനുഭവപ്പെട്ടിരുന്നു.
2023ലേതുപോലെ 2024ലും 25-29 പ്രായപരിധിയിലുള്ള അമ്മമാരാണ് കൂടുതൽ കുട്ടികൾക്ക് ജന്മം നല്‍കിയത്. 2010ൽ ജനന നിരക്ക് 15.75 ആയിരുന്നത് 15 വർഷം കൊണ്ട് 9.64 ആയി കുറഞ്ഞിരിക്കുന്നു. ജനനനിരക്കിൽ വലിയ ഒരു കുറവാണ് രേഖപ്പെടുത്തുന്നത്. 2024ൽ കേരളത്തിലെ നഗരങ്ങളിൽ 2,27,986 (66.13 %) ജനിച്ചപ്പോൾ ഗ്രാമങ്ങളിൽ ജനിച്ചവർ 1,16,780 (33.87 %) മാത്രമായിരുന്നു.
മരണക്കണക്ക്
കേരളത്തിൽ 2023ൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ 3,04,286 ആയിരുന്നു. എന്നാൽ 2024ൽ അത് 3,13,553 ആയി ഉയർന്നു. 2023ലെ മരണ നിരക്ക് 8.56 ആയിരുന്നത് 2024ൽ 8.77 ആയി വർധിച്ചു. മരണ നിരക്കിൽ മുൻവർഷത്തേക്കാൾ 0.21ന്റെ വർധന രേഖപ്പെടുത്തി. 2022ലേതിനേക്കാൾ മരണനിരക്ക് 2023ൽ കുറവായിരുന്നു, എന്നാൽ 2024ൽ വർധന ഉണ്ടായിരിക്കുന്നു. മുൻ വർഷങ്ങളിലേതുപോലെ മരണത്തിൽ പുരുഷൻമാർ മുന്നിട്ടു നില്ക്കുന്നു. 2024ൽ മരിച്ചവരിൽ 54.59 % പേർ പുരുഷൻമാരും 45.40 % പേർ സ്ത്രീകളുമായിരുന്നു.
ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയ ജില്ല 2024ലും കോട്ടയമാണ് (12.39). മുൻ വർഷത്തേതുപോലെ മരണനിരക്ക് ഏറ്റവും കുറവ് മലപ്പുറം ജില്ലയാണ് (5.24). ഏറ്റവും ഉയർന്ന ജനന നിരക്കും ഏറ്റവും താഴ്ന്ന മരണ നിരക്കും 2023ലും മലപ്പുറം ജില്ലയിലായിരുന്നു. ശിശു മരണനിരക്ക് കേരളത്തിൽ 2024ൽ 5.03 ആയി കുറയുകയുണ്ടായി. 2023ൽ ഇത് 5.26 ആയിരുന്നു. എന്നാൽ ശിശു മരണനിരക്ക് ആകെ മരണവുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ 0.68 % ആയിരുന്നത് 2024ൽ 0.55 % ആയും കുറഞ്ഞിട്ടുണ്ട്.
2023ൽ ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി മരിച്ചവവർ ആകെ മരിച്ചവരുടെ 56.12 % ആയിരുന്നു എങ്കിൽ 2024ൽ ഇത് 51.97 % ആയി കുറഞ്ഞു. 2010ലെ മരണനിരക്ക് 6.88 ആയിരുന്നത് 2024 ആയപ്പോഴേക്കും 8.77 ആയി ഉയർന്നിരിക്കുന്നു. 2024ൽ നഗരങ്ങളിൽ മരിച്ചവരുടെ എണ്ണം 1,15,294 (36.77 %) ആയിരുന്നു. ഗ്രാമങ്ങളിൽ ഇത് 1,98,259 (63.23 %) ആണ്. മരണം ഗ്രാമങ്ങളിൽ കൂടിയിരുന്നപ്പോൾ ജനനം നഗരത്തിലാണ് കൂടുതൽ. മരണനിരക്ക് ഏറ്റവും കൂടിയിരുന്നത് ജൂലൈയിലായിരുന്നു, കുറവ് നവംബറിലും.
2024ലെ മരണകാരണങ്ങളിൽ പ്രധാനമായിരുന്നത് ഹൃദയാഘാതവും അർബുദവുമാണ്. 43.07 % പേർ ഹൃദയാഘാതം മൂലം മരിച്ചപ്പോൾ 16.48 % പേർ മരിച്ചത് അർബുദബാധ മൂലമാണ്. ആസ്ത്മയാണ് തൊട്ടുപിന്നിൽ 10.77 %. 5.86 ശതമാനം പേർ ആത്മഹത്യയിലൂടെ മരിച്ചു. റോഡപകടങ്ങളിൽപെട്ടുള്ള മരണം 1.90 % ആണ്.
Sports
ലണ്ടന്‍: ലോര്‍ഡ്സില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ 27 റണ്‍സിന് ജയിച്ചതോടെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 388 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ബെന്‍ ഡക്കറ്റിന്റെ (135 പന്തില്‍ 141) ഇന്നിംഗ്സാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഇതോടെ ലോര്‍ഡ്സിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന റിക്കാർഡ് ഡക്കറ്റ് സ്വന്തമാക്കി. ജേക്കബ് ബേഥല്‍ (91), ജോ റൂട്ട് (48 പന്തില്‍ പുറത്താവാതെ 74) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളില്‍ ജോസ് ബട്ലറുടെ (13 പന്തില്‍ പുറത്താവാതെ 41) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്കെത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 360 റണ്‍സെടുക്കാനാണ് സാധിച്ചത്. രോഹിത് ശര്‍മ (110 പന്തില്‍ 138) സെഞ്ചുറി നേടിയെങ്കിലും സഹതാരങ്ങള്‍ക്ക് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. ശുഭ്മാന്‍ ഗില്‍ (84 പന്തില്‍ 77), വിരാട് കോലി (60 പന്തില്‍ 74) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ഇഷാന് കിഷാന് (14), ശ്രേയസ് അയ്യര്‍ (0), കെ.എല്‍. രാഹുല്‍ (12), അക്സര്‍ പട്ടേല്‍ (2) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഇംഗ്ലണ്ടിന് വേണ്ടി സാം കറന് നാല് വിക്കറ്റ് വീഴ്ത്തി.
International
റോം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങളിലും അക്രമങ്ങളിലും ആശങ്ക രേഖപ്പെടുത്തിയും ദുരിതമനുഭവിക്കുന്നവർക്കായി പ്രാർഥനകൾ ശക്തമാക്കാൻ ആഹ്വാനം ചെയ്തും ലെയോ പതിനാലാമൻ മാർപാപ്പ.
വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോർഫോ ഇന്നലെ ത്രിസന്ധ്യാ പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
യുദ്ധവും അക്രമവും തകർത്ത വിവിധ രാജ്യങ്ങളിലെ സംഭവവികാസങ്ങളെ അതീവ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് മാർപാപ്പ പറഞ്ഞു. “ഈ സംഘർഷങ്ങൾ കാരണം ദുരിതമനുഭവിക്കുന്നവരെയും മരിക്കുന്നവരെയും നാം മറക്കരുത്. സമാധാനത്തിനായുള്ള ആത്മാർഥമായ ശ്രമങ്ങൾക്കൊപ്പം നമ്മുടെ നിരന്തരമായ പ്രാർഥനകളും ചേർത്തുവയ്ക്കാം” - മാർപാപ്പ ഓർമിപ്പിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ ആക്രമണത്തിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്ന തിന്റെയും ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങളും തുടർന്ന് കുവൈറ്റിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരേ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളും ഉൾപ്പെടെ പശ്ചിമേഷ്യയിലുണ്ടായ പുതിയ സംഘർഷാവസ്ഥയുടെയും പശ്ചാത്തലത്തിലാണു മാർപാപ്പയുടെ ആഹ്വാനം.
ക്രൈസ്തവർ പുലർത്തേണ്ട വിനയത്തെയും കാരുണ്യത്തെയും കുറിച്ച് ഓർമിപ്പിച്ച മാർപാപ്പ, ബലപ്രയോഗത്തിലൂടെയോ ആധിപത്യത്തിലൂടെയോ ആഡംബരത്തോടെയോ കടന്നുവരുന്ന ഒരു ശക്തനായ ഭരണാധികാരിയായി ദൈവത്തെ സങ്കൽപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഈമാസം 27 വരെ മാർപാപ്പ കസ്തേൽ ഗണ്ടോൾഫോയിൽ വിശ്രമത്തിൽ തുടരും.
Kerala
കൊച്ചി: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഈ സാമ്പത്തികവര്‍ഷം നടപ്പാക്കുന്ന വിവിധ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍ആര്‍എല്‍എം) രണ്ടാം ഗഡുവായി 93.7 കോടി രൂപകൂടി അനുവദിച്ചു. ഇതില്‍ 5.56 കോടി രൂപ സംസ്ഥാന മിഷന്റെയും 80.04 കോടി രൂപ 14 ജില്ലാ മിഷനുകളുടെയും പദ്ധതിപ്രവര്ത്തനങ്ങള്ക്കുള്ളതാണ്.
കുടുംബശ്രീ കേരള ചിക്കന്‍ പദ്ധതിക്കായി ആറു കോടിയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പ്രത്യേക പദ്ധതിക്കായി രണ്ടു കോടിയും ഈ ഫണ്ടില്‍നിന്നു നല്‍കും.
കുടുംബശ്രീ സമര്‍പ്പിച്ച ഈ സാമ്പത്തികവര്‍ഷത്തെ 400.84 കോടി രൂപയുടെ വാര്‍ഷിക കര്‍മപദ്ധതിക്ക് എന്‍ആര്‍എല്‍എം നേരത്തേ അംഗീകാരം നല്‍കിയിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ ആദ്യഗഡുവായി 69.40 കോടി രൂപ എന്‍ആര്‍എല്‍എം അനുവദിച്ചുനല്‍കി. ഇതിനുപുറമെയാണ് രണ്ടാം ഗഡുവായി 93.6 കോടികൂടി അനുവദിച്ചത്. ഇതോടെ ഈ സാമ്പത്തികവര്‍ഷം കുടുംബശ്രീയുടെ വാര്‍ഷിക കര്‍മപദ്ധതിക്കായി ആകെ 163 കോടി രൂപ ലഭിച്ചു. ഇതില്‍ 97.8 കോടി രൂപ കേന്ദ്രവിഹിതവും 65.2 കോടി സംസ്ഥാനവിഹിതവുമാണ്.
പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം (6.27 കോടി), കൊല്ലം (6.14 കോടി), പത്തനംതിട്ട (3.86 കോടി), ആലപ്പുഴ (5.73 കോടി), കോട്ടയം (5.01 കോടി), ഇടുക്കി (4.51 കോടി), എറണാകുളം (6.74 കോടി), തൃശൂര്‍ (7.03 കോടി), പാലക്കാട് (7.58 കോടി), മലപ്പുറം (8.09 കോടി), കോഴിക്കോട് (6.10 കോടി), വയനാട് (3.42 കോടി), കണ്ണൂര്‍ (5.71 കോടി),കാസർഗോഡ് (3.85 കോടി) എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
Kerala
ചിറ്റൂർ: ബൈക്കിൽ കഞ്ചാവു കടത്തുന്നതിനിടെ രണ്ടു പേരെ ചിറ്റൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.
പെരുമാട്ടി നന്ദിയോട് കൈപ്പൻകളം സ്വദേശി എം. മിഥുൻദാസ് (29), മുതലമട നരിപ്പാറ ചള്ള സ്വദേശി യു. മധു (27) എന്നിവരെയാണ് 1.45 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ഇന്നലെ പുലർച്ചെ 1.30ന് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തത്തമംഗലത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കൊല്ലങ്കോട് സ്റ്റേഷൻ പരിധിയിലെ ഒട്ടേറെ കേസുകളിലെ പ്രതിയായ മധുവിനെ കഴിഞ്ഞമാസം കാപ്പ ചുമത്തി മൂന്നു മാസത്തേക്കു ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനും മധുവിനെതിരേ കേസെടുക്കും.
Kerala
കണ്ണൂർ: റെയിൽ പാളത്തിൽ കരിങ്കൽ കഷണങ്ങൾ വച്ച വിദ്യാർഥികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചിറക്കൽ ആർപ്പാംതോട് റെയിൽവേ ഗേറ്റിനും പന്നേൻപാറ ഗേറ്റിനും ഇടയിലുള്ള കുന്നാവ് ഭാഗത്ത് ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പുഴാതി ഭാഗത്തെ രണ്ടു വിദ്യാർഥികളാണ് പാളത്തിൽ കല്ലുകൾ വച്ചത്.
സമീപത്തെ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു വിദ്യാർഥികൾ. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫ് സ്ഥലത്തെത്തി കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ച് താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനെത്തുടർന്ന് പോലീസ് ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.
Kerala
ചങ്ങനാശേരി: തുരുത്തി കാനാ കുടുംബനവീകരണ കേന്ദ്രത്തിൽ ഓഗസ്റ്റ് ആറിന് വൈകുന്നേരം ആറുമുതൽ ഒന്‍പതിന് ഉച്ചയ്ക്ക് ഒന്നുവരെ ദന്പതീധ്യാനം നടക്കും.
വൈവാഹിക ജീവിതനവീകരണത്തിനും കുടുംബനവീകരണത്തിനും കുടുംബ കൗൺസലിംഗിനും ആന്തരികസൗഖ്യത്തിനും ബന്ധനവിമുക്ത പ്രാർഥനയ്ക്കും ആത്മാഭിഷേകത്തിനും പ്രാധാന്യം നൽകുന്ന ധ്യാനമാണിത്.
ഫാ. തോമസ് വള്ളിയാനിപ്പുറവും സംഘവും ധ്യാനം നയിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും 9495745557, 8547518500 എന്നീ ഫോൺനന്പറുകളിൽ ബന്ധപ്പെടാം.
Kerala
പയ്യന്നൂർ: ശില്പരൂപത്തില് പുനര്‍ജനിച്ച അച്ഛനെ കാണാന്‍ മകനെത്തി. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അര്‍ധകായ പ്രതിമ കാണാനാണ് ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ വി.എസിന്റെ മകന് വി.എ. അരുണ്‍കുമാർ എത്തിയത്. കാനായിയിലെ പണിപ്പുരയിലാണ് വി.എസിന്റെ ശില്പം ഒരുങ്ങുന്നത്.
ആലപ്പുഴയില്‍ വി.എസിന്റെ വീട്ടില്‍ സ്ഥാപിക്കാനാണ് മൂന്നര അടി ഉയരമുള്ള അര്‍ധകായ ശില്പം ഫൈബര്‍ ഗ്ലാസില്‍ നിര്‍മിക്കുന്നത്. മകൻ അരുണ്‍കുമാറിന്റെ നിര്‍ദേശപ്രകാരം ചിരിക്കുന്ന മുഖത്തോടു കൂടി ആളുകളെ നോക്കുന്ന രീതിയിലുള്ള വെങ്കലനിറം പൂശിയ ശില്പമാണ് ഉണ്ണി നിര്‍മിക്കുന്നത്.
ഫൈബര്‍ ഗ്ലാസിലേക്കു മാറ്റുന്നതിനു മുമ്പായി കളിമണ്ണില്‍ നിര്‍മിച്ച ശില്പം വിലയിരുത്താനാണ് അരുണ്‍കുമാര്‍ പണിപ്പുരയിലെത്തി നിര്‍ദേശങ്ങള്‍ നല്‍കിയത്. സിപിഎം കോറോം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി വി.വി. ഗിരീഷും കൂടെയുണ്ടായിരുന്നു. വി.എസിന്റെ ഒന്നാം ചരമവാർഷികമായ നാളെ ആലപ്പുഴയിലെ വീട്ടില്‍ ശില്പം സ്ഥാപിക്കും.
International
വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പ്രൊഫഷണൽ കിക്ക്ബോക്സറുമായ ആൻഡ്രൂ ടെറ്റും (39) സഹോദരൻ ട്രിസ്റ്റൻ ടെറ്റും (38) അമേരിക്കയിൽ അറസ്റ്റിലായി.
ബ്രിട്ടീഷ് അധികൃതർ ഇരുവർക്കുമെതിരേ 38 പുതിയ ക്രിമിനൽ കുറ്റങ്ങൾകൂടി ചുമത്തിയതിനു പിന്നാലെ യുഎസ് മാർഷൽസ് സംഘമാണ് മിയാമിയിൽനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബ്രിട്ടനിലേക്കു നാടുകടത്തുന്നതിനുള്ള നിയമനടപടികളുടെ ഭാഗമായാണ് അറസ്റ്റെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കി.
പുതിയ കുറ്റപത്രങ്ങൾ കൂടി വന്നതോടെ ഇരുവർക്കുമെതിരേയുള്ള കേസുകളുടെ എണ്ണം 59 ആയി ഉയർന്നു. ഇതിൽ ആൻഡ്രൂ ടെറ്റ് 42 കേസുകളും ട്രിസ്റ്റൻ 17 കേസുകളുമാണ് നേരിടുന്നത്.
2010 ജൂലൈ മുതൽ 2017 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നടന്നതായി പറയപ്പെടുന്ന കുറ്റകൃത്യങ്ങളിലാണ് യുകെയിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ആൻഡ്രൂ ടെറ്റിനെതിരേ ഏഴ് പുതിയ ബലാത്സംഗക്കേസുകൾ, മനുഷ്യക്കടത്ത്, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ട്രിസ്റ്റൻ ടെറ്റിനെതിരേ രണ്ടു ബലാത്സംഗക്കേസുകൾ, ലൈംഗിക ചൂഷണത്തിനായി മനുഷ്യക്കടത്തിനു സൗകര്യമൊരുക്കൽ തുടങ്ങിയ കുറ്റങ്ങളാണുള്ളത്.
ബ്രിട്ടീഷ്-യുഎസ് ഇരട്ട പൗരത്വമുള്ളവരാണ് ടെറ്റ് സഹോദരന്മാർ. നേരത്തേ റുമേനിയയിലും സമാനമായ മനുഷ്യക്കടത്ത്, ബലാത്സംഗ കേസുകളിൽ ഇവർ വിചാരണ നേരിട്ടിരുന്നു. അതേസമയം തങ്ങൾക്കെതിരേയുള്ള എല്ലാ കുറ്റങ്ങളും ടെറ്റ് സഹോദരന്മാർ നിഷേധിച്ചു.
ബ്രിട്ടനിൽ തങ്ങൾ ഫയൽ ചെയ്ത മാനനഷ്ടക്കേസിനെ പ്രതിരോധിക്കാൻ വേണ്ടി മനഃപൂർവം കെട്ടിച്ചമച്ച രാഷ്ട്രീയപ്രേരിതമായ നീക്കമാണ് പുതിയ കുറ്റപത്രങ്ങളെന്ന് ഇവരുടെ അഭിഭാഷകനായ ജോസഫ് മക്ബ്രൈഡ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് എന്നാൽ സ്വയം പെരുപ്പിച്ചു കാട്ടി അവതരിപ്പിക്കുന്നതോ ബ്രാൻഡിംഗോ അല്ലെന്നും, മറിച്ച് ജനങ്ങളുമായി നിരന്തരം സംവദിക്കാനും കൃത്യമായ ഇടപെടലുകൾ സാധ്യമാക്കാനും കഴിയുന്ന ഫലപ്രദവും ചടുലവുമായൊരു ഉപാധിയാണെന്നും കായിക യുവജനക്ഷേമ വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്.
പബ്ലിക് റിലേഷൻസ്, ജേണലിസം, പരസ്യമേഖല എന്നിവയിലെ പ്രഫഷണലുകളുടെ ഇന്ത്യയിലെ കൂട്ടായ്മയായ പബ്ലിക് റിലേഷൻസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്റെ മുഖം, എന്റെ ഫിഗർ എന്ന രീതിയിൽ സ്വയം തള്ളിമറിക്കുന്നതല്ല യഥാർഥ പിആർ. ഗുണകരമായ രീതിയിൽ ഭരണ-പൊതുസംവിധാനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒന്നാണതെന്നും അദ്ദേഹം പറഞ്ഞു.
Kerala
ചങ്ങനാശേരി: തമിഴ്നാട്ടില്‍നിന്നു ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ പുറത്തേക്കു കടത്തുന്നതിനു നിയന്ത്രണമേര്‍പ്പെടുത്തിയ തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് കേരളത്തിലെ നിര്‍മാണ മേഖലയ്ക്കു കനത്ത തിരിച്ചടിയാകുന്നു.
മൂവായിരത്തിലധികം കരിങ്കല്‍ ക്വാറികളുണ്ടായിരുന്ന സംസ്ഥാനത്തിപ്പോള്‍ മുന്നൂറില്‍ താഴെ ക്വാറികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഇത്രയും ക്വാറികളില്‍നിന്നു ലഭിക്കുന്ന പാറക്കല്ല് കേരളത്തിലെ നിര്‍മാണത്തിനു തികയുന്നില്ലെന്നാണ് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
ബാക്കി അയല്‍ സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുകയായിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ക്വാറി ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിച്ചത് കേരളത്തിനു വലിയ പ്രതിസന്ധിയായിരിക്കുകയാണ്. തമിഴ്നാട്ടില്‍നിന്നുള്ള കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തിലെ ക്രഷര്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചതും പ്രതിസന്ധി വര്‍ധിപ്പിച്ചിട്ടുണ്ട്.
നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത് ക്വാറി-ക്രഷര്‍ ഉത്പന്നങ്ങള്‍ സുഗമമായി കേരളത്തിലെത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഈ ഉത്പന്നങ്ങളുടെ ക്ഷാമവും വിലക്കയറ്റവും തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.
International
ലണ്ടൻ: രാജിപ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറിന്റെ പിൻഗാമിയായി ആൻഡി ബേർനാം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതാവായി ബേർനാം കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബ്രിട്ടനിൽ ഡിജിറ്റൽ തിരിച്ചറിയിൽ കാർഡ് പദ്ധതി നടപ്പാക്കാനുള്ള ഗവൺമെന്റ് തീരുമാനം റദ്ദാക്കലായിരിക്കും ബേർനാമിന്റെ ആദ്യ തീരുമാനങ്ങളിലൊന്നെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ബ്രിട്ടനിൽ രണ്ടാം ലോകമഹായുദ്ധത്തിനു പിന്നാലെ ഉപേക്ഷിച്ച തിരിച്ചറിയൽ കാർഡ് തിരികെ കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെടുമെന്ന് ഇതോടെ വ്യക്തമായി. പാസ്പോർട്ടോ, ഡ്രൈവിംഗ് ലൈസൻസോ തിരിച്ചറിയൽ രേഖയായി തുടരും.
ഗവൺമെന്റ് വാലറ്റ് ആപ്പിൽ ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കാനുള്ള പദ്ധതിയാണ് സർക്കാർ തയാറാക്കിയത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന വിമർശനം മൂലം പദ്ധതിക്കു ജനസ്വീകാര്യത കുറവായിരുന്നു.
പദ്ധതി നടപ്പാക്കാനുള്ള ഭീമൻ ചെലവും സർക്കാരിനു തലവേദനയായി. ഏതാണ്ട് 240 കോടി ഡോളർ വേണ്ടിവരുമെന്നാണ് കഴിഞ്ഞ വർഷം കണക്കാക്കിയത്.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും സമീപ നഗങ്ങ ളിലും റഷ്യൻ വ്യോമാക്രമണം. ആറുപേർ കൊല്ലപ്പെട്ടു. 16 പേർക്കു പരിക്കേറ്റു.
ബാലിസ്റ്റിക് ഇനത്തിൽപ്പെട്ടതടക്കം 41 മിസൈലുകളും 125 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ അറിയിച്ചു.
യുഎസ് നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തത നേരിടുന്ന യുക്രെയ്നെതിരേ റഷ്യൻ വ്യോമാക്രമണങ്ങൾ അടുത്തകാലത്ത് കൂടുതൽ ഫലപ്രദമാകുന്നുണ്ട്.
ശനിയാഴ്ച രാത്രിയിലെ റഷ്യൻ ആക്രമണത്തിൽ പാർപ്പിട്ട സമുച്ചയങ്ങൾ, ഗോഡൗണുകൾ, സൂപ്പർമാർക്കറ്റ്, ഡോർമിറ്ററി എന്നിവ നശിച്ചതായി യുക്രെയ്ൻ അധികൃതർ പറഞ്ഞു. കീവിലെ ഭൂഗർഭ മെട്രോ സ്റ്റേഷനിലേക്കുള്ള നടപ്പാത നശിച്ചു.
കഴിഞ്ഞദിവസം യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും അറുപതിനു മുകളിൽ പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
International
ബുഡാപെസ്റ്റ്: ഹംഗറിയിൽ തന്റെ കാലാവധി അവസാനിപ്പിക്കാനായി പാർലമെന്റ് പാസാക്കിയ ഭരണഘടനാ ഭേദഗതിയിൽ ഒപ്പുവച്ചതായി പ്രസിഡന്റ് തമാസ് സുൾയോക്ക് അറിയിച്ചു.
നിയമപ്രകാരം ഭേദഗതിയിൽ ഒപ്പുവയ്ക്കുകയല്ലാതെ തനിക്കു വേറെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇത്തരം നടപടികൾ രാജ്യത്തെ നിയമവാഴ്ചയ്ക്കു ഹാനികരമാണെന്നും മുൻ ഭരണഘടനാ കോടതി ജഡ്ജികൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബറിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പ്രധാനമന്ത്രി പീറ്റർ മാജാറിന്റെ ഭരണകക്ഷിയാണു പ്രസിഡന്റ് സുൾയോക്കിനെ പുറത്താക്കാൻ ഭരണഘടന ഭേദഗതി ചെയ്തത്.
16 വർഷം ഭരിച്ച മുൻ പ്രധാനമന്ത്രി വിക്തർ ഓർബാന്റെ അധികാര കേന്ദ്രങ്ങളെല്ലാം നീക്കം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.
2024ൽ ഓർബാന്റെ പാർട്ടി അംഗങ്ങൾ തെരഞ്ഞെടുത്ത സുൾയോക്കിൽ ജനങ്ങൾക്കു വിശ്വാസം നഷ്ടപ്പെട്ടെന്നു പ്രധാനമന്ത്രി മാജാർ ചൂണ്ടിക്കാട്ടി.
പാർലമെന്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമുള്ളതിനാൽ മാജാറിന്റെ പാർട്ടിക്ക് ഏതു നിമയവും അനായാസം ഭേദഗതി ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാർലമെന്റ് സ്പീക്കർ ആഗ്നസ് ഫോർസ്തോഫർ ഇടക്കാല പ്രസിഡന്റിന്റെ ചുമതല വഹിക്കുമെന്ന് മാജാർ അറിയിച്ചു.