അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി
ചെറിയൊരു ഗൾഫ് രാജ്യത്തെ ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ രാജ്യങ്ങളിലൊന്നായി മാറ്റിയാണ് ഖത്തറിന്റെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി വിടവാങ്ങുന്നത്. 1995 മുതൽ 2013 വരെ നീണ്ട 18 വർഷക്കാലം ഖത്തറിന്റെ അമീറായിരുന്ന അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങൾക്ക് അടിത്തറയിട്ട നേതാവാണ്.
ആധുനിക ഖത്തറിന്റെ ശില്പി എന്നറിയപ്പെടുന്ന അദ്ദേഹം രാജ്യത്തെ പ്രകൃതിവാതകസമ്പത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയും ചെയ്തു. ഇക്കാലയളവിൽ രാജ്യത്തിന്റെ ജിഡിപി 24 മടങ്ങിലധികം വർധിച്ചു. ഖത്തറിനെ ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിക്കാരാക്കി മാറ്റിയതും ഇദ്ദേഹത്തിന്റെ ഭരണമികവിലാണ്.
ലോകത്തെ പല പ്രമുഖ ആഭ്യന്തര-പ്രാദേശിക തർക്കങ്ങളിലും മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഖത്തറിന്റെ ഇന്നത്തെ നയതന്ത്ര സ്വാധീനത്തിനു പിന്നിൽ ഷെയ്ഖ് ഹമദിന്റെ ദീർഘവീക്ഷണമുള്ള ഭരണതന്ത്രങ്ങളായിരുന്നു. അറബ് വസന്തം പോലുള്ള ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണച്ചും അദ്ദേഹം നിലപാടുകൾ വ്യക്തമാക്കിയിരുന്നു.
ഖത്തറിന്റെ ആദ്യ സ്ഥിരം ഭരണഘടന (2004), മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നൽകിയത് എന്നിവ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളിൽ ചിലതാണ്. 2022ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയെടുത്തത് അദ്ദേഹത്തിന്റെ ഭരണകാലത്തെ വലിയൊരു നേട്ടമാണ്.
1952 ജനുവരിയിൽ ദോഹയിൽ ജനിച്ച ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി, പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രശസ്തമായ ബ്രിട്ടീഷ് റോയൽ മിലിട്ടറി അക്കാദമിയിൽ (സാൻഡ്ഹേഴ്സ്റ്റ്) നിന്ന് ബിരുദം നേടി. തുടർന്ന് ഖത്തർ സായുധസേനയിൽ ചേർന്ന അദ്ദേഹം മേജർ ജനറൽ പദവി സ്ഥാനവും വഹിച്ചു.
ഖത്തർ സായുധസേനയുടെ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ഇക്കാലയളവിൽ നിർണായക പങ്കുവഹിച്ചു. 1977 മേയ് 31ന് കിരീടാവകാശിയായും പ്രതിരോധമന്ത്രിയായും നിയമിതനായി. 1989ൽ സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ചെയർമാനായും ചുമതലയേറ്റു. 1995 ജൂൺ 27ന് അധികാരമേറ്റ അദ്ദേഹം 2013 ജൂൺ 25ന് തന്റെ മകൻ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് സമാധാനപരമായ രീതിയിൽ അധികാരം കൈമാറി. ഗൾഫ് മേഖലയിൽ അപൂർവമായ ഈ അധികാര കൈമാറ്റം ലോകശ്രദ്ധയാകർഷിച്ചിരുന്നു.
നിർണായക ചുവടുവയ്പുകൾ
ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഭരണകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട പ്രകൃതിവാതക നിക്ഷേപമായ ഖത്തറിലെ "നോർത്ത് ഫീൽഡ്' പ്രയോജനപ്പെടുത്താൻ വൻ നിക്ഷേപങ്ങൾ നടത്തിയതാണ് ഖത്തറിനെ മാറ്റിമറിച്ചത്. 1996ൽ ജപ്പാനിലേക്ക് ആദ്യമായി എൽഎൻജി കയറ്റുമതി ചെയ്തു. 2006ഓടെ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരായി ഖത്തർ മാറി.
നിലവിൽ ആഗോള വിപണിയുടെ എൽഎൻജിയിൽ 20 ശതമാനവും ഖത്തറിന്റെ സംഭാവനയാണ്. ഭരണമേറ്റ് മാസങ്ങൾക്കകംതന്നെ പ്രാദേശിക മാധ്യമങ്ങൾക്കുള്ള സെൻസർഷിപ്പ് അദ്ദേഹം റദ്ദാക്കി. 1996ൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ‘അൽ ജസീറ' മാധ്യമ ശൃംഖലയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. അറബ്, അന്തർദേശീയ മാധ്യമ രംഗത്ത് പുതിയൊരു യുഗത്തിനാണ് ഇതു തുടക്കമിട്ടത്. 1995ൽ വിദ്യാഭ്യാസം, ശാസ്ത്രം, കമ്യൂണിറ്റി വികസനം എന്നിവ ലക്ഷ്യമിട്ട് ‘ഖത്തർ ഫൗണ്ടേഷൻ' സ്ഥാപിച്ചു.
ഇന്ത്യയുടെ ഉറ്റ സുഹൃത്ത്
ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയും പശ്ചിമേഷ്യൻ മേഖലയിൽ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിലൊന്നുമാണ് ഖത്തർ. ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയുടെ ഭരണം ഇന്ത്യ-ഖത്തർ ബന്ധത്തിന്റെ ചരിത്രത്തിലെ സുവർണ കാലഘട്ടമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ കൂട്ടുകെട്ടിന് ശക്തമായ അടിത്തറയിട്ടത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. 1999ലും 2005ലും 2012ലും ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഇന്ത്യ സന്ദർശിച്ചു. 2008ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഖത്തറും സന്ദർശിച്ചു. ഈ ഉന്നതതല സന്ദർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾക്കും സഹകരണത്തിനും പുതിയ ദിശാബോധം നൽകി.
ഖത്തറിൽനിന്ന് ഇന്ത്യയിലേക്കു ദ്രവീകൃത പ്രകൃതിവാതകം ദീർഘകാലത്തേക്ക് ഇറക്കുമതി ചെയ്യാനുള്ള ചരിത്രപരമായ കരാർ ഒപ്പുവച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ഇന്ത്യയുടെ പെട്രോനെറ്റും ഖത്തറിന്റെ റാസ് ഗ്യാസും തമ്മിലുണ്ടായ ഈ കരാറാണ് ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്നും നിർണായക പങ്കുവഹിക്കുന്നത്.
ഡോ. മൻമോഹൻ സിംഗിന്റെ ഖത്തർ സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാനമായ പ്രതിരോധ സഹകരണ കരാറിലും ഒപ്പുവച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കാനും കള്ളപ്പണം വെളുപ്പിക്കൽ തടയാനും വിവരങ്ങൾ കൈമാറാനും ഈ കരാർ വഴിയൊരുക്കി. ഉഭയകക്ഷി വ്യാപാരവും വർധിച്ചു. ഈ കാലയളവിലാണ് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ എണ്ണം വലിയ രീതിയിൽ വർധിച്ചതും അവർക്ക് അവിടെ കൂടുതൽ സുരക്ഷിതത്വവും മികച്ച അവസരങ്ങളും ലഭിച്ചു തുടങ്ങിയതും.
33.7 ലക്ഷത്തോളം വരുന്ന ഖത്തറിലെ ജനസംഖ്യയിൽ 30 ശതമാനത്തോളം ഇന്ത്യക്കാരാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഖത്തറിലുള്ള ഇന്ത്യക്കാരുടെ എണ്ണം 8.5 ലക്ഷത്തിലധികമാണ്. ഖത്തറിലെ മൊത്തം പ്രവാസിസമൂഹത്തിൽ ഏറ്റവും വലിയ ജനവിഭാഗവും ഇന്ത്യക്കാരാണ്. ഇതിൽത്തന്നെ പകുതിയിലധികവും മലയാളികളാണ്. ഇവർ അയയ്ക്കുന്ന പണം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പിന്തുണ നൽകുന്നുണ്ട്.
Tags : Modern Qatar Architect Amir Sheikh Hamad bin Khalifa Al Thani Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash