ജാനകിയമ്മ മകൻ മുരളീകൃഷ്ണയ്ക്കും കൊച്ചുമകൾ അപ്സരയ്ക്കുമൊപ്പം.
കൊച്ചുകൃഷ്ണൻ വിളിക്കുന്നു എന്നാണർഥം. കൃഷ്ണഭക്തയായിരുന്നു ജാനകിയമ്മ. ജാനകിയമ്മ വേദിയിൽ പാടുന്പോൾ കണ്ടിട്ടുണ്ടാകും കൈപ്പത്തിയിലൊതുങ്ങാൻമാത്രം വലുപ്പമുള്ള ചെറിയ പുസ്തകത്തിന്റെ കവറിൽ കൊച്ചുകൃഷ്ണന്റെ ചിത്രങ്ങൾ. മകന്റെ പേര് മുരളീകൃഷ്ണ. വിടപറഞ്ഞിട്ടു മാസങ്ങളെ ആയിട്ടുള്ളൂ. മകനു പിന്നാലെ ഇപ്പോൾ അമ്മയും.
"വെർസറ്റാലിറ്റി’ എന്നൊരു വാക്കുണ്ടല്ലോ ഇംഗ്ലീഷിൽ. "ബഹുമുഖമായ’ എന്നാണ് കൃത്യമായ അർഥം. കേവലം ഒന്നുമാത്രമല്ല പലതും ചെയ്യാൻ സാധിക്കുന്ന, പരിമിതവിഭവനല്ല അപരിമിത കഴിവുകളോടുകൂടിയ വ്യക്തി എന്നൊക്കെയാണ് അർഥം. അദ്ഭുതജന്മം എന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും കലയിൽ അത്തരക്കാർക്കു രണ്ടാംസ്ഥാനമേ ലഭിക്കൂ എന്നുള്ളതാണ് സത്യം. ഉദാഹരണങ്ങൾ നിരവധി. ജാനകിയമ്മയെ തന്നെയെടുക്കാം.
പദ്മിനി, രാഗിണി മുതൽ ഷീല, ശാരദ, സീമ, ശോഭനയും വരെയുള്ള നായികമാർക്ക് ജാനകിയമ്മ പാടിയിട്ടുണ്ട്. ബേബി ശാലിനിയുടെ ശബ്ദത്തിലും പാടിയിട്ടുണ്ട്. 1962ൽ പുറത്തിറങ്ങിയ "കൊഞ്ചും സിലങ്കൈ’ എന്ന ചിത്രത്തിലെ ഗാനം "ശിങ്കാരവേലനെ ദേവ’ എന്ന ഗാനം അവർ ആലപിച്ചത് നാഗസ്വരത്തോടൊപ്പമാണ്. അതായത് നാഗസ്വരത്തിന്റെ ശ്രുതിയിൽ. ഇനി പുരുഷശബ്ദത്തിൽ പാടണോ, ജാനകിയമ്മപാടും. മറ്റൊരു ഇതിഹാസ ഗായിക പി. സുശീലാമ്മയ്ക്കൊപ്പം പുരുഷശബ്ദത്തിൽ ഡ്യുയറ്റ് പാടുന്നത് കാണാം. അംങ്ങനെയൊക്കെയുള്ള ജാനകിയമ്മ പലപ്പോഴും ചവിട്ടുപടിയായി മാറി. അതാണ് പറഞ്ഞത്, ’വെർസറ്റാലിറ്റി’ എന്നതു വെറും വിശേഷണമാകുന്നു.
പി. സുശീല, എസ്. ജാനകി. മലയാളത്തിലും തമിഴിലും സ്ത്രീശബ്ദത്തിന്റെ രണ്ടു പര്യായങ്ങൾ. സ്വരനിയന്ത്രണവും ഭാവസന്പന്നതയും കൊണ്ട് പി. സുശീല പ്രഥമഗണനീയയായി. സുശീലാമ്മയെക്കാൾ "വെർസറ്റാലിറ്റി’ ഉണ്ടായിട്ടും എസ്. ജാനകി രണ്ടാമതായി. അതാണ് സത്യം. ഏതൊരു ശ്രോതാവിനെ സംബന്ധിച്ചും ആദ്യം ഇഷ്ടപ്പെടുക ജാനകിയമ്മയുടെ ആലാപനമാകും.
ഒരുഘട്ടം കഴിയുന്പോൾ പലരും സുശീലാമ്മയിലേക്കു ചുവടുമാറും. തമിഴിലായാലും മലയാളത്തിലായാലും അതുതന്നെ പതിവ്. മലയാളത്തിൽ പ്രത്യേകിച്ചും. എത്രയാലോചിച്ചാലും പിടികിട്ടാത്ത ഒരു രഹസ്യം. ഉത്തരമുണ്ട്, കലയുടെ തത്വമാണത്. ബഹുമുഖ പ്രതിഭകളുടെ കഴിവ് ജന്മസിദ്ധമാണ്. അവർ ഒരു പുഴപോലെ ഒഴുകിക്കൊണ്ടിരിക്കും. നിയമങ്ങൾ അവരെ അലോസരപ്പെടു ത്തും. എന്നാലോ നിയമം പാലിച്ചു, ചിട്ടകൾ സൃഷ്ടിച്ചു, ക്രമപ്പെടുത്തിയ ഒരു അണക്കെട്ട് കൂടുതൽ മൂല്യവത്താകും. അവരെ കൂടുതൽ പരിപാലിക്കും, ഭയക്കും. മുഹമ്മദ് റാഫി, യേശുദാസ്, പി. സുശീല എന്നിവരൊക്കെ ആ ഗണത്തിൽപെടും. ജാനകി, കിഷോർകുമാർ, ജയചന്ദ്രൻ, ബാലസുബ്രഹ്മണ്യം എന്നിവരൊക്കെ പുഴയാകും വേലിയേറ്റവും ഇറക്കവുമുള്ള സമുദ്രമാകും, പ്രവാചകന്മാരെപ്പോലും വെല്ലുവിളിക്കുന്ന പ്രവചനാതീതരാകും.
ഡാൻസ് അവിടെ നിൽക്കട്ടെ, അലറിപ്പൊളിക്കുന്ന ഇന്നത്തെ പാട്ടുശൈലിയുടെ പ്രചാരകരോട്, എസ്. ജാനകി ഒന്ന് മര്യാദയ്ക്ക് വായതുറന്നു പാടുന്നത് കണ്ടിട്ടുണ്ടോ വലിയ പൊട്ടുകൾ, കൈയിറക്കം കുറഞ്ഞ ബ്ലൗസ്, ഇടുപ്പിൽകുത്തിയ സാരിയുടെ തല, കൈയിൽ ചെറിയൊരു പുസ്തകം.
ഈ രൂപത്തിൽനിന്നാണ് ഈ ശബ്ദം വരുന്നതെന്ന് വിശ്വസിക്കാൻതന്നെ സമയമെടുക്കും. മലയാളംതന്നെ അധികം വശമില്ലാത്ത ഈ ഗായികയിൽനിന്നാണ് തളിരിട്ട കിനാക്കളും, താനേ തിരിഞ്ഞും മറിഞ്ഞും, സ്വർണമുകിലേ, ഓലത്തുന്പത്തിരുന്നൂയലാടും, ഇപ്പോൾ വീണ്ടും ഹിറ്റായ കിളിയേ കിളിയേ എന്ന ഗാനമൊക്കെ രൂപം പ്രാപിച്ചതെന്നു ആലോചിക്കുന്പോൾ ആ ഗായികയെ വിശേഷിപ്പിക്കാൻ എന്തു വർണന മതിയാകും ! ഇസൈജ്ഞാനി ഇളയരാജ ആദ്യമായി സംഗീതംപകർന്ന "അന്നക്കിളി’ എന്ന ചിത്രത്തിലെ "അന്നക്കിളി ഉന്നൈ തേടുതെ’ എന്ന ഗാനം ആലപിച്ചു രാജയ്ക്കു തമിഴ്നാട്ടിൽ ഒരു സ്ഥാനമുണ്ടാക്കിയത് ജാനകിയമ്മയാണ്.
വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ തമിഴിൽ ഇപ്പോളും അറിയപ്പെടുന്നത് "മലരേ മൗനമാ'എന്ന ഗാനത്തിലൂടെയാണ്. ആ ഗാനം പാടാൻ വിസമ്മതിച്ച എസ്.പി. ബാലസുബ്രഹ്മണ്യം അപ്പോൾത്തന്നെ റെക്കോർഡിംഗിനു തയാറായത് ജാനകിയമ്മ ആലപിച്ച ഭാഗം കേട്ടതോടെയാണ്.
മലയാളത്തിലോ ദക്ഷിണാമൂർത്തി, ബാബുരാജ്, ജോണ്സണ് എന്നിവരാണ് ജാനകിയമ്മയുടെ ശബ്ദത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയത്. അന്നത്തെ ഒന്നാം സ്ഥാനക്കാരൻ ദേവരാജൻ വേണ്ട പരിഗണന നൽകിയില്ല എന്നതും സത്യം.
എന്തായാലും തന്റെ സിദ്ധികൾ മാറ്റരേക്കാളും ജാനകിയമ്മയ്ക്കു അറിയാമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ 2013ൽ പദ്മഭൂഷണ് നൽകാമെന്നു പ്രഖ്യാപിച്ചപ്പോൾ, കേവലം പദ്മഭൂഷണല്ല, ഭാരതരത്നമാണ് തനിക്കു തരേണ്ടതെന്നു പറഞ്ഞ് എസ്. ജാനകി നിഷേധിച്ചത്.
Tags : Chinnakannan Singer S. Janaki Vanambadi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash