എസ്. ജാനകി
ആത്മാവിലേക്കിറങ്ങിച്ചെല്ലുന്ന സ്വരധാരയിലൂടെ ശ്രോതാക്കളടെ ഹൃദയത്തിൽ ചേക്കേറിയ ഗായികയായിരുന്നു എസ്. ജാനകി. ഗാനകോകിലം എന്ന ക്ലീഷേ വിളികൾക്കപ്പുറം ജാനകിയെ വിശേഷിപ്പിക്കാൻ വാക്കുകളേറെയായിരുന്നു.
പക്ഷേ അതിനൊക്കെയും മേലെയായിരുന്നു ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ ജാനകി എന്ന മൂന്നക്ഷരം. ശരീരഭാഷയിൽ യാതൊരു ഭാവഭേദവുമില്ലാതെ ഒതുങ്ങിയും പതുങ്ങിയും സ്റ്റേജിൽ നിൽക്കുന്ന ഇമേജാണ് നമുക്ക് ജാനകിയമ്മയെക്കുറിച്ചുള്ളത്. ആ കണ്ഠത്തിൽനിന്ന് ഒഴുകുന്ന രാഗധാരയിലെ ഭാവങ്ങൾ, അത് ആരെയും അതിശയിപ്പിക്കും. വരികളുടെ അർഥമറിഞ്ഞ് അതിന് ജാനകി നൽകുന്ന ഭാവഭേദങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നതായിരുന്നു.
എഴുപതുകളുടെ ആദ്യം മുതൽ എൺപതുകളുടെ അവസാനം വരെയായിരുന്നു ജാനകിയുടെ സുവർണകാലം. ദക്ഷിണേന്ത്യൻ സിനിമാസംഗീതം ജാനകിക്കു ചുറ്റുമായിരുന്നു ഇക്കാലയളവിൽ എന്നു പറയുന്നതാകും ശരി. മലയാളത്തിൽ ബാബുരാജ് ആണ് എസ്. ജാനകിക്ക് ഏറെ അവസരങ്ങൾ നല്കിയത്.
ബാബുരാജിന്റെ ക്ലാസിക് ഗാനങ്ങൾക്ക് എസ്. ജാനകി നല്കിയ സ്വരമാധുരി ഇന്നും ഗാനപ്രേമികളുടെ ചുണ്ടിലുണ്ട്. മൂടുപടം എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ എന്ന ഗാനം കേൾക്കാത്ത മലയാളികളുണ്ടാവില്ല. പ്രണയവും വിരഹവും പ്രതീക്ഷകളുമെല്ലാം ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു ജാനകിയുടെ ശബ്ദത്തിലൂടെ ശ്രോതാക്കൾ.
സൂര്യകാന്തിയിലെ സൂര്യകാന്തി സൂര്യകാന്തി എന്ന ഗാനം ബാബുരാജ്-എസ്.ജാനകി ടീമിന്റെ മറ്റൊരു മാന്ത്രിക സ്പർശമായി മാറി. താമരക്കുന്പിളല്ലോ മമ ഹൃദയം, താനേ തിരിഞ്ഞും മറിഞ്ഞും തുടങ്ങിയ ഗാനങ്ങളും ഈ കൂട്ടുകെട്ടിൽ പിറന്നു. ദക്ഷിണാമൂർത്തി, രാഘവൻമാസ്റ്റർ , എം.എസ് വിശ്വനാഥൻ, എം.ബി ശ്രീനിവാസൻ, സലിൽ ചൗധരി തുടങ്ങി എഴുപതുകളിലെ പ്രമുഖ സംഗീത സംവിധായകരുടെ ഹിറ്റുഗാനങ്ങളും ജാനകിയുടേതായി എത്തി.
എൺപതുകളിൽ ഒന്നിനുപിറകെ ഒന്നായി ഒട്ടേറെ ഹൃദയസ്പർശിയായ ഗാനങ്ങളാണ് ജാനകിയുടേതായി എത്തിയത്. ഇളയരാജ ദക്ഷിണേന്ത്യൻ സംഗീതത്തിൽ തരംഗം സൃഷ്ടിച്ചപ്പോൾ ജാനകിയും അതിനൊപ്പമുണ്ടായിരുന്നു. തമിഴിലും മലയാളത്തിലുമായി ഇളയരാജ- ജാനകി ടീമിന്റെ എത്രയെത്ര ഗാനങ്ങളാണ് ശ്രോതാക്കളുടെ ഹൃദയത്തിൽ കുടിയേറിയത്.
ജോൺസൺ, ശ്യാം എന്നിവരുടെ ഒട്ടെല്ലാ പ്രശസ്ത ഗാനങ്ങളും ആലപിച്ചത് ജാനകിയായിരുന്നു. പറഞ്ഞാലും പാടിയാലും തീരാത്ത എത്രയെത്ര ഗാനങ്ങൾ. ഗൃഹാതുരത്വത്തിന്റെ അതിലോല തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന പാട്ടുകൾ, പ്രണയവും മാതൃത്വവും വിരഹവും സന്തോഷവും എത്ര സമർഥമായാണ് ആ സ്വരത്തിൽ ഒളിപ്പിച്ചുവച്ചത്.
ഓളങ്ങൾ എന്ന ചിത്രത്തിലെ തുന്പീവാ തുന്പക്കുടത്തിൽ എന്ന ഗാനം ഒരു കുടുംബത്തിന്റെ സന്തോഷം ശ്രോതാക്കൾക്കു പകർന്നു നല്കുന്പോൾ ഇതു ഞങ്ങളുടെ കഥയിലെ സ്വർണമുകിലേ സ്വർണമുകിലേ സ്വപ്നം കാണാറുണ്ടോ എന്ന ഗാനം വിരഹത്തിന്റെ ഭാവതലങ്ങളിലേക്ക് ശ്രോതാക്കളെ കൊണ്ടുപോകുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മിഴിയോരംനനഞ്ഞൊഴുകും മുകിൽ മാലകളോ... എന്ന ഗാനത്തിന്റെ ഭാവവും ആ ചിത്രത്തിലെതന്നെ മഞ്ഞണിക്കൊന്പിൽ... എന്ന ഫോക് ടച്ചോടെയുള്ള പാട്ടിന്റെ ശൈലിയും എത്ര സമർഥമായാണ് ജാനകിയുടെ കണ്ഠനാളം ഏറ്റവാങ്ങിയത്.
തൃഷ്ണയിലെ മൈനാകം കടലിൽ നിന്നുയരും, ചില്ലിലെ ഒരു വട്ടം കൂടിയെൻ ഓർമകൾ , ശേഷം കാഴ്ചയിലെ മോഹം കൊണ്ടു ഞാൻ, കാണാമറയത്തിലെ കസ്തൂരി മാൻകുരുന്നേ, അവളുടെ രാവുകളിലെ രാകേന്ദുകിരിണങ്ങൾ ഒളിവീശിയില്ല, ചന്ദ്രകാന്തത്തിലെ ആ നിമിഷത്തിന്റെ നിർവൃതിയിൽ, തകരയിലെ മൗനമേ നിറയും മൗനമേ, തേനും വയന്പും എന്ന ചിത്രത്തിലെ തേനും വയന്പും, തൃഷ്ണയിലെ ശ്രുതിയിൽനിന്നുയരും , കാറ്റത്തെ കിളിക്കൂടിലെ ഗോപികേ നിൻ വിരൽ തുടങ്ങി എത്രയെത്ര ഗാനങ്ങൾ.... അവയൊന്നും എഴുത്തിലും വാക്കിലും പ്രതിഫലിപ്പിക്കാനാവില്ല. അത്രമേൽ ഹൃദയസ്പർശിയായിരുന്നു ആ പാട്ടുകളും അവയുടെ ഭാവങ്ങളും .
ഉച്ചാരണശുദ്ധിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ജാനകിയമ്മ തയാറായിരുന്നില്ല. അക്കാലത്തെ അന്യഭാഷാ ഗായികമാരിൽ മിക്കവരും മലയാളം ഉച്ചാരണത്തിൽ പിന്നിലായപ്പോൾ ആന്ധ്രക്കാരിയായ ജാനകിയുടെ മലയാളം ശുദ്ധമായിരുന്നു. അതേക്കുറിച്ച് ഒരിക്കൽ പി. ഭാസ്കരൻ പറഞ്ഞിട്ടുണ്ട്. പാട്ടിന്റെ അർഥം മാത്രം അറിഞ്ഞാൽ അവർക്ക് മതിയാകില്ല.
അരികിൽ വന്നിരുന്ന് ഓരോ പദവും എങ്ങനെ ഉച്ചരിക്കുന്നുവെന്ന് നോക്കും. അങ്ങനെ ഭാഷയെ അറിഞ്ഞ്, ഭാവമറിഞ്ഞാണ് അവർ ഓരോ ഗാനവും പാടിയത് .
താരാട്ടുപാട്ട് പാടാൻ ജാനകിക്ക് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. മലർകൊടിപോല, ഉണ്ണി ആരാരിരോ തുടങ്ങിയ ഗാനങ്ങൾ അവയിൽ ചിലത് മാത്രം. 2005ൽ എത്തിയ ചാന്തുപൊട്ടിലെ ആഴക്കടലിന്റെ ... എന്ന ഗാനവും മാതൃത്വത്തിന്റെ സ്വരഭംഗിയായി. ഭക്തിഗാനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.
ലോകം മുഴുവൻ സുഖം പകരാൻ സ്നേഹ ദീപമേ മിഴിതുറക്കൂ എന്ന ഗാനം ശ്രോതാക്കൾക്കു നല്കുന്നത് ഭക്തിയുടെയും ആർദ്രതയുടെയും സ്പർശമാണ്. കൊച്ചുകുട്ടികളുടെ സ്വരത്തിൽ പാടാനുള്ള ജാനകിയുടെ വൈഭവം ആരെയും വിസ്മയിപ്പിക്കും. കൊക്കാ വണ്ടി കോനാനിറച്ചി എന്ന കുട്ടിയുടെ സ്വരത്തിലുള്ള ഗാനം ഏറെ ഹിറ്റായിരുന്നു. മലയാളത്തിൽ കത്തിനിന്ന അതേസമയം തന്നെ തമിഴിലും തെലുങ്കിലും കന്നടത്തിലുമെല്ലാം ജാനകി അജയ്യയായി നിലകൊണ്ടു. എസ്.പി. ബിക്കൊപ്പം ആലപിച്ച മലരേ മൗനമോ എന്ന ഗാനമുണ്ടാക്കിയ തരംഗം ഇനിയും അവസാനിച്ചിട്ടില്ല.
പിന്നണിഗാനരംഗത്ത് ജാനകിയക്ക് സർവപിന്തുണയും നൽകിയത് ഭർത്താവ് രാമപ്രസാദായിരുന്നു. ഭർത്താവിന്റെ മരണത്തോടെ അവർ ആത്മീയതിലേക്ക് ചുവടുവച്ചു.
പഴയതുപോലെ സിനിമാരംഗത്ത് സജീവമായില്ല. എങ്കിലും ഇടയ്ക്കിടെ അവർ സാന്നിധ്യമറിയിച്ചു. മകന്റെ അടുത്തിടെയുണ്ടായ പെട്ടെന്നുള്ള മരണം അവരെ കൂടുതൽ തളർത്തി. എങ്കിലും ആ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. ഒടുവിൽ ആ ഗാനചന്ദ്രിക സ്വർണമുകിലിൽ അലിയുകയാണ്. പക്ഷേ ഗാനപ്രേമികളുടെ കാതുകളിൽ ആ മഹാപ്രതിഭയുടെ സ്വരം എക്കാലവും മുഴങ്ങിക്കൊണ്ടിരിക്കും...
Tags : Ganachandrika S. Janaki Singer Vanambadi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash