ഗായിക എസ്. ജാനകി
അന്തരിച്ച ഗായിക എസ്. ജാനകിക്ക് എല്ലാ ആദരവും അർപ്പിക്കുന്നു. നമ്മുടെ സംഗീതമേഖലയിൽ ഇതുപോലെ മറ്റൊരു ബഹുമുഖ വ്യക്തിത്വമില്ല. ഒരു നടൻ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ നമ്മൾ ബഹുമുഖപ്രതിഭ എന്നൊക്കെ പറയാറുണ്ട്. അതുപോലെ വ്യത്യസ്തമായ വൈകാരിക അവസ്ഥകളെ ജാനകിയമ്മ എങ്ങനെയാണ് സംഗീതത്തിലൂടെ പ്രതിഫലിപ്പിച്ചു തന്നത് എന്നതു നമ്മൾ ആലോചിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സംഗീതത്തിലെ ബഹുമുഖ പ്രതിഭയാണ് അവർ എന്നു പറയുന്നത്. ക്ലാസിക്കൽ രൂപത്തിലുള്ള പാട്ടുകൾ ആയാലും ഫോക്ക് രൂപത്തിലുള്ള പാട്ടുകൾ ആയാലും മറ്റ് വൈകാരിക അവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന പാട്ടുകളായാലും ജാനകിയമ്മ അത് അനായാസം അവതരിപ്പിച്ചിരുന്നു.
അവർ തെലുങ്കുനാട്ടിൽ ജനിച്ച ഒരാളാണ്. പക്ഷേ മലയാള ഭാഷയോട് അവർ കാണിച്ച സ്നേഹം ഒരു മലയാളിക്കും മറക്കാനാകില്ല. എസ്. ജാനകി നമ്മുടെ ഉള്ളിൽ എപ്പോഴും പാടിക്കൊണ്ടേയിരിക്കും. എസ്. ജാനകി മരിക്കുന്നില്ല. അവർ പാട്ടു നിർത്തിയപ്പോൾ ഞാൻ അങ്ങനെ പറഞ്ഞിരുന്നു. പാട്ടു നിർത്തിയാലും ജാനകിയമ്മ മലയാളിയുടെ ഉള്ളിൽ പാടിക്കൊണ്ടേയിരിക്കും എന്ന്. കാരണം അത് നിലയ്ക്കാത്ത ഒരു സംഗീത പ്രവാഹമാണ്.നമ്മുടെ ഭാഷയോട് അവർ കാണിച്ച സ്നേഹം പല സന്ദർഭങ്ങളിലും പല ഇന്റർവ്യൂകളിലുമൊക്കെ ഞാൻ മനസിലാക്കിയിട്ടുണ്ട്. പി. ഭാസ്കരൻ മാഷോടൊക്കെ അവർ കാണിച്ച സ്നേഹം മലയാളി ഗായികമാർക്കുപോലും പറ്റാത്ത വിധമാണ്. കവിതയോടും ഭാഷയോടും അവർ കാണിച്ച സ്നേഹം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഉച്ചാരണത്തിൽ ശ്രദ്ധിക്കുന്നതിനും വാക്കുകളുടെ അർഥം മനസിലാക്കി പാടുന്നതിനും ആ ഭാഷാസ്നേഹം അനിവാര്യമാണ്.
ഒരിക്കലവർ ഇരുകണ്ണീർത്തുള്ളികൾ എന്ന പാട്ടിനെക്കുറിച്ച് വിശദീകരിച്ചപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. കാരണം ആ പാട്ടിനെ ഒരു മലയാളിയായിട്ടുപോലും ഞാനങ്ങനെ മനസിലാക്കിയിരുന്നില്ല. പക്ഷേ ഭാസ്കരൻമാഷ് അവർക്കത് വിശദീകരിച്ചു കൊടുത്ത കാര്യം അവർ എത്ര ആദരവോടെയാണ് പറയുന്നത്. അവരുടെ മാതൃഭാഷയല്ലാത്ത ഒരു ഭാഷയോട് അവർ കാണിച്ച വളരെ ഗൗരവമായ ഒരു സ്നേഹം അല്ലെങ്കിൽ ബഹുമാനം ഒരു ജനതയോട് കാണിച്ച ബഹുമാനമാണ്. മലയാളിസമൂഹത്തോടുള്ള അവരുടെ സ്നേഹം സവിശേഷമായിരുന്നു. അതുകൊണ്ടുതന്നെ മലയാളിയുടെ മനസിൽ അവർ ഒരിക്കലും മരിക്കുന്നില്ല.
ശാസ്ത്രീയ സംഗീതത്തിൽ അവർ വലിയ പണ്ഡിതയൊന്നുമായിരുന്നില്ല. അല്ലെങ്കിൽ വലുതായി പഠിച്ചിട്ടില്ലായിരുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ അവരുടെ പാട്ടു കേട്ടാൽ അതൊന്നും തോന്നില്ല. തെലുങ്കിലും തമിഴിലും ഒക്കെ ശുദ്ധ ശാസ്ത്രീയ രീതിയിൽ പാടിയിട്ടുള്ള ചില പാട്ടുകൾ മറ്റൊരാൾക്ക് അനുകരിക്കാൻ പറ്റാത്ത രീതിയിലായിരുന്നു. മനുഷ്യകണ്ഠത്തിന് അസാധ്യമായ ചില പ്രയോഗങ്ങളൊക്കെ വയലിനിൽ വായിക്കാം എന്ന് എൽ. സുബ്രഹ്മണ്യം പറഞ്ഞപ്പോൾ ജാനകിയമ്മ അതൊരു ചലഞ്ച് ആയി ഏറ്റെടുത്തു പാടി കേൾപ്പിച്ചു കൊടുക്കുന്നുണ്ട്.
അങ്ങനെയുള്ള ഒരുപാട് സന്ദർഭങ്ങൾ പലരുടെയും ഓർമയിലുണ്ട്. ശിങ്കാരവേലനേ എന്നൊരു പാട്ടുണ്ട്. നാഗസ്വരവും എസ്. ജാനകിയും കൂടി മത്സരിക്കുന്ന ആ പാട്ടൊക്കെ നമുക്ക് ഒരിക്കലും മറക്കാനാകില്ല.
പാടുമ്പോൾ അവർ ആ കഥാപാത്രമായി സ്വയം മാറുകയാണ്. അതായത് ഒരു പാട്ട് ഒരു സംഗീത സംവിധായകൻ പറഞ്ഞു കൊടുക്കുമ്പോൾ ആ പാട്ടിന് അദ്ദേഹം കൊടുത്തിട്ടുള്ള വൈകാരികമായ സമീപനം ഉണ്ടാകും. അത് രാഗങ്ങളിലൂടെയോ അല്ലാതെയോ ഒക്കെ വരുന്നതാകും. ആ സമീപനത്തിന് ഒരു സാംസ്കാരിക പശ്ചാത്തലവും ഉണ്ടാകും. പക്ഷേ ഈ സാംസ്കാരിക പശ്ചാത്തലത്തെ മനസിലാക്കി പാടുന്നവർ വളരെ കുറവാണ്. കാരണം ആ കഥാപാത്രത്തിന്റെ വികാരം മാത്രമല്ല ഏതു കഥാപാത്രമാണെന്നുകൂടി മനസിലാക്കി പാടുന്ന ഒരു രീതി. അത് ഒരുപക്ഷേ മലയാളികളായിട്ടുള്ള ഗായകർക്കുപോലും സാധിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബഹുമുഖപ്രതിഭ എന്ന് നേരത്തേ പറഞ്ഞപ്പോൾ അതിന്റെ കൂടെ പറയേണ്ടിയിരുന്ന ഒരു കാര്യമാണിത്.
മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകർ എം.എസ്. ബാബുരാജിന്റെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് എസ്. ജാനകിയാണ്.
ഹിന്ദിയിൽ മദൻ മോഹൻ എന്ന സംഗീത സംവിധായകൻ ചില പാട്ടുകൾക്കു വേണ്ടി ലതാ മങ്കേഷ്കറെ കാത്തിരുന്നു എന്നു കേട്ടിട്ടുണ്ട്. അതുപോലെയായിരുന്നു ബാബുരാജും ജാനകിയമ്മയും തമ്മിലുള്ള ബന്ധം. ഇന്ന് കേൾക്കുന്ന ബാബുക്കായുടെ പാട്ടുകൾ മുഴുവനും സ്ത്രീ ദുഃഖങ്ങളാണ്. സ്ത്രീകളുടെ പ്രശ്നങ്ങളാണ്. സ്ത്രീയാണല്ലോ മുഖ്യ കഥാപാത്രം. അവരുടെ അകത്തളങ്ങളിലെ ദുഃഖങ്ങളും തറവാടുകൾക്കകത്ത് തളയ്ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ ഒരു ബഹിർസ്ഫുരണമായിട്ടാണ് പലപ്പോഴും ഈ പാട്ടുകൾ അവതരിപ്പിക്കുന്നത്. ആ പാട്ടുകളൊക്കെ ആ രീതിയിലാണ് അവർ അവതരിപ്പിച്ചിട്ടുള്ളത്. ഓളവും തീരവും എന്ന ചിത്രത്തിൽ നബീസു ആണെങ്കിൽ ഇരുട്ടിന്റെ ആത്മാവിൽ അമ്മുക്കുട്ടിയായി അനായാസം ജാനകിയമ്മ മാറുന്നു. ഇങ്ങനെ ഒരു പരകായപ്രവേശം ഒരു പക്ഷേ മറ്റധികം പേർക്ക് സാധിച്ചിട്ടില്ല.
എസ്. ജാനകിക്ക് മുൻപേ ഇവിടെ ഉണ്ടായിരുന്ന ശാന്ത പി. നായർ, ജിക്കി, പി. ലീല തുടങ്ങിയവർക്കെല്ലാം ഒരുപാട് പരിമിതികളുണ്ടായിരുന്നു. ആ പരിമിതികൾ മറികടന്ന് ഈ ചലച്ചിത്ര സംഗീത ശാഖയെ വിസ്തൃത തലത്തിലേക്ക് വളർത്തിയെടുക്കുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട്. എസ്. ജാനകിക്കും പി. സുശീലയ്ക്കും യേശുദാസിനും ഒക്കെ പങ്കുണ്ട്.
സംഗീതസംവിധായകരുടെ ഭാവനയെതന്നെ വിശാലമായ തലത്തിലേക്ക് വികസിപ്പിച്ചെടുക്കുകയാണ്. ഒരു പാട്ട് നല്ലതാവുന്നു എന്നതിലപ്പുറം അവർ ഈ സംഗീത സംവിധാന മേഖലയുടെ വികാസത്തിൽകൂടി പങ്കാളിയായെന്നത് എടുത്തു പറയേണ്ടതാണ്.
Tags : Music Neverstops Singer S. Janaki Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash