ജാനകിയമ്മ
മധുമാസസുന്ദരചന്ദ്രലേഖയായും കത്തുന്ന അനുരാഗമായും മലര്ക്കൊടിയായും മാനത്ത ശിങ്കാരത്തോപ്പായും കുങ്കുമത്തരികളായി മറയുന്ന വിഷാദമായും നിറഞ്ഞുതുളുമ്പുന്ന മൗനമായും... ജാനകിയമ്മയുടെ ഭാവസാന്ദ്രമായ ശബ്ദമില്ലാതെ മലയാളിയുടെ ഒരു ദിനവും പൂര്‍ണമാകില്ല.
കുഞ്ഞുങ്ങളുടെ നിഷ്കളങ്കത മുതല്‍ പ്രണയിനിയുടെ ആകുലതകളും വിരഹിണിയുടെ കണ്ണീരും വരെ ആ ശബ്ദത്തില്‍ ഒരേസമയം സുരക്ഷിതമായിരുന്നു. സ്വരജാനകീപ്രപഞ്ചത്തില് മന്നവന്റെയും യാചകന്റെയും മനം ഒരുപോലെ നിറഞ്ഞു. ആ ഗാനകോകിലം നമുക്കായി അവശേഷിപ്പിച്ചത്, ആത്മാവിന്റെ ഏറ്റവും മനോഹരമായ അംശമാണ്.
ഇന്ത്യന്‍ ചലച്ചിത്രസംഗീതം ഏതെങ്കിലുമൊരു ശബ്ദം കേന്ദ്രീകരിച്ച് അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍, ദക്ഷിണേന്ത്യയുടെ സ്വരഭൂപടത്തില് ഒരു പേരുകാരി മാത്രമാണുണ്ടാകുക, അത് എസ്. ജാനകി മാത്രമാണ്! ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച ഒരു പെണ്‍കുട്ടി തന്റെ അസാധാരണമായ സ്വരവൈവിധ്യംകൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇരുപതിലധികം ഭാഷകളുടെ ഹൃദയതാളമായി മാറിയ ചരിത്രം സമാനതകളില്ലാത്ത ആലാപനയാത്രയാണ്. ഭാവതീവ്രത കൊണ്ടും അനായാസമായ ഭാവപ്പകര്ച്ചകള്കൊണ്ടും സംഗീതപ്രപഞ്ചത്തില് ജാനകിയമ്മ തീര്‍ത്ത ഗഗനമാന്ത്രികതയ്ക്ക് അതിരുകള്‍ വരയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല, ഇനി ആര്‍ക്കും കഴിയുമെന്നും തോന്നുന്നില്ല!
സംഗീതസംവിധായകര്‍ പോലും ബഹുമാനിച്ചിരുന്ന ജാനകിയമ്മയെ, സമകാലികരില്‍നിന്നു വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഒരു ഭാഷയില്‍നിന്നു മറ്റൊരു ഭാഷയിലേക്കു മാറുമ്പോള്‍ കേവലം ഉച്ചാരണശുദ്ധി മാത്രമല്ല, ആ ഭാഷയുടെ ആത്മാവുകൂടി തന്റെ ശബ്ദത്തിലേക്ക് ആവാഹിക്കാന്‍ ജാനകിയമ്മയ്ക്ക് കഴിഞ്ഞു എന്നതാണ്.
അന്യഭാഷ ഗായികമാര്‍ മലയാളത്തില്‍ ഹിറ്റുകള്‍ തീര്‍ത്തെങ്കിലും വരികള്‍ക്കിടയില്‍ കല്ലുകടിയും മലയാളിക്ക് അനുഭവിക്കേണ്ടിവന്നു. നാഥാ നീ വരും, തേനും വയമ്പും, താമരക്കുമ്പിളലല്ലോ മമഹൃദയം, മലര്‍ക്കൊടിപോലെ, സന്ധ്യേ കണ്ണീരിതെന്തേ തുടങ്ങിയ ഗാനങ്ങള്‍ പാടിയത് തെലുങ്കുദേശം വളര്‍ത്തിയ പെണ്‍കുട്ടിയാണെന്ന് ഒരുകാലത്ത് ആരും വിശ്വസിക്കുകപോലുമുണ്ടായില്ല.
ബാബുരാജ്, ദേവരാജന്‍, എം.കെ. അര്ജുനന്, സലീൽ ചൗധരി, ഇളയരാജ തുടങ്ങിയ സംഗീത സംവിധായകരുടെ പ്രഥമ പരിഗണനയ്ക്ക് എന്നും അര്‍ഹമായത് ജാനകിയമ്മ ആയിരുന്നു. ജാനകിയമ്മയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ മാത്രം മറ്റൊരു ഗായികയെ പരിഗണിച്ചിരുന്ന കാലംപോലുമുണ്ടായിരുന്നു. താന്‍ ചിട്ടപ്പെടുത്തിയ "മാതളപ്പൂപോലൊരു മാനസം ഞാന്‍ കണ്ടു...’ എന്ന ഗാനത്തിന്റെ പ്രാഥമിക ഈണത്തിന് ഒഎന്‍വിയുടെ വരികളെത്തിയപ്പോള്‍, ഇന്നു നാം കേള്‍ക്കുന്ന രീതിയില്‍ ആ ഗാനം പാടിയത് ജാനകിയമ്മയായിരുന്നു. പാടി മുഴുമിപ്പിച്ചപ്പോള്‍ സലീല്‍ ചൗധരിപോലും അവരെ അഭിനന്ദിച്ചത് മദിരാശിപ്പട്ടണത്തിന് ഇന്നും നിത്യവിസ്മയമായ ഓര്മ!
തെലുങ്ക് മാതൃഭാഷയായ ജാനകി കന്നഡയില്‍ പാടുമ്പോള്‍ അവിടത്തുകാര്‍ക്ക് അവള് തങ്ങളുടെ സ്വന്തം മകളായിരുന്നു. "യുഗ യുഗാദി കളെദരൂ’ പോലുള്ള ഗാനങ്ങള്‍ കന്നഡ സംഗീതത്തിന്റെ ഐക്കണുകളായി മാറി. ഇളയരാജയുടെ സംഗീത സാമ്രാജ്യത്തില്‍ ജാനകിയമ്മ പാടിയ പാട്ടുകള്‍ തമിഴകത്തിനു വൈകാരികജീവിതത്തിന്റെ ഭാഗമായി. ഭാഷാവ്യത്യാസങ്ങളില്ലാതെ, സംഗീതത്തിന്റെ സാര്‍വലൗകികമായ ഭാഷയിലൂടെ അവര്‍ ഭാരതമണ്ണിലെ സംഗീതാസ്വാദകരെ ഒരുനൂലില്‍ കോര്‍ത്തുനിര്‍ത്തി. അത് ഇന്ത്യയിലെ മറ്റൊരു ഗായികയ്ക്കും സാധിക്കുമായിരുന്നില്ല.
സംഗീതനിരൂപകര്‍ ചൂണ്ടിക്കാണിക്കുന്ന ജാനകിയമ്മയുടെ ഏറ്റവും വലിയ സവിശേഷത, ആ ശബ്ദത്തിന്റെ വഴക്കമായിരുന്നു.
മലയാളത്തില്‍ ജാനകിയമ്മ പാടിയ താരാട്ടുപാട്ടുകള്‍ കേള്‍ക്കാത്ത കുട്ടികളുണ്ടായിരുന്നില്ല ഒരു കാലത്ത്. കാമുകിയുടെ മനം മയക്കുന്ന പ്രണയഭാവവും (അകലെയകലെ നീലാകാശം), വിരഹത്തിന്റെ തീക്ഷ്ണതയും (നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍) ജാനകിയമ്മ പാടുമ്പോള്‍ അത് ആസ്വാദകന്റെ ഉള്ളുലച്ചു.
പ്രായഭേദമന്യേ ശബ്ദം മാറാനുള്ള ജാനകിയമ്മയുടെ കഴിവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. "ഓളങ്ങള്‍’ എന്ന ചിത്രത്തിലെ "തുമ്പി വാ’ എന്ന ഗാനത്തില്‍ ഒരു കുട്ടിയുടെ ശബ്ദത്തില്‍ തുടങ്ങി, ഒടുവില്‍ ഒരു മുതിര്‍ന്ന ഗായികയുടെ ഭാവത്തിലേക്ക് മാറുന്ന ജാനകീസ്പര്ശം ഇന്ത്യന്‍ സംഗീതത്തിലെ തന്നെ അത്യപൂര്‍വമായ പരീക്ഷണമാണ്.
ആണ്‍കുട്ടിയുടെ ശബ്ദത്തിലും പാടി ജാനകിയമ്മ വിസ്മയിച്ചു എന്നതും ചരിത്രം രേഖപ്പെടുത്തി. ബാബുരാജിന്റെ ഹാര്‍മോണിയത്തില്‍ വിരിഞ്ഞ ഗസല്‍ സ്പര്‍ശമുള്ള ഈണങ്ങള്‍ക്ക് ജാനകിയമ്മയുടെ ശബ്ദം പ്രണയത്തിന്റെ പുതിയൊരു ഭാഷ നല്കി. പിന്നീട് ദേവരാജന്‍ മാസ്റ്റര്‍, എം.കെ. അര്ജുനന്, ശ്യാം, ജോണ്സണ് മാസ്റ്റര്‍, ഇളയരാജ എന്നിവരുടെയെല്ലാം ഈണങ്ങള്‍ക്ക് ജീവന് പകരാന്‍ ജാനകിയമ്മയ്ക്കു കഴിഞ്ഞു. പി. ജയചന്ദ്രന്, കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പം അവര്‍ പാടിയ യുഗ്മഗാനങ്ങള്‍ പ്രണയികളുടെ വസന്തോത്സമാണ്.
ഭൗതികമായി ജാനകിയമ്മ വിടപറയുമ്പോഴും, ആ സംഗീതം ഒരാളുടെ മനസില്നിന്നുപോലും മായില്ല. വരുംതലമുറകള്‍ക്കും ആലാപന വ്യത്യസ്തതയും ആഴവുമറിയാന്‍ ആ വാനമ്പാടിയുടെ സ്വരപ്രപഞ്ചത്തിലേക്കു മടങ്ങിവരേണ്ടി വരും. ആ ശബ്ദം അനശ്വരമാണ്..!
Tags : honeymoon Singer S. Janaki Vanambadi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash