പ്രതീകാത്മക ചിത്രം
ജയ്പുർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് ഗർഭിണികൾ മരിച്ചു. ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിലാണ് സംഭവം. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള കൾച്ചർ റിപ്പോർട്ടിൽ അപകടകരമായ ബാക്ടീരിയൽ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് വിവരം. ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള കൾച്ചർ റിപ്പോർട്ടിൽ അപകടകരമായ ബാക്ടീരിയൽ അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം ആശുപത്രി അധികൃതരും ജില്ലാ കളക്ടർ ജാസ്മീത് സിംഗ് സന്ധുവും ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഓരോ മരണങ്ങൾക്കും വ്യത്യസ്തമായ കാരണങ്ങളാണെന്നും അണുബാധയല്ല മരണ കാരണമെന്നുമാണ് ഔദ്യോഗിക വിശദീകരണം.
ഓപ്പറേഷൻ തിയേറ്റർ കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ട് അണുമുക്തമാക്കി വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ആശുപത്രിയിലെ അമിതമായ ജോലിഭാരവും ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലാത്തതുമാണ് അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.
പ്രതിദിനം 30 മുതൽ 40 വരെ പ്രസവ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയിൽ എട്ട് സർജിക്കൽ ഇൻസ്ട്രുമെന്റ് സെറ്റുകൾ മാത്രമാണുള്ളത്. തിരക്ക് കാരണം അണുവിമുക്തമാക്കാതെ ഉപകരണങ്ങൾ ഉപയോഗിച്ചതാകാം അണുബാധയ്ക്ക് കാരണമായതെന്നാണ് ആരോപണം.
Tags : Deepika BreakingNews NewsUpdate Headlines Rajastan