സരസാളി, ഉദയകുമാർ
ചിറ്റൂർ: വടകരപ്പതി ആട്ടയന്പതിയിൽ വയോധികയെ കൊന്ന് മൃതദേഹം കത്തിച്ചശേഷം കുഴിച്ചുമൂടി. വടകരപ്പതി ആട്ടയന്പതി ന്യൂ ഉന്നതി സ്വദേശിനിയായ സരസാളി(66)നെയാണ് അടിച്ചുകൊലപ്പെടുത്തിയശേഷം കുളിമുറിയിലിട്ടു കത്തിച്ച് വീടിനുപിന്നിൽ കുഴിച്ചിട്ടത്. സംഭവത്തിൽ അയവാസിയായ ഉദയകുമാറിനെ (19) പോലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 10 മുതൽ സരസാളിനെ കാണാതായതിനെത്തുടർന്ന് മകൾ ബേബി 12ന് കൊഴിഞ്ഞാന്പാറ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുന്നതിനിടെയാണ് നാടിനെ നടുക്കിയ അരുംകൊലപാതകം പുറംലോകം അറിയുന്നത്.
വല്ലപ്പോഴും സ്വന്തം വീട്ടിൽ എത്തിയിരുന്ന ഉദയൻ സരസാളിനെ കാണാതായ ദിവസം വരെ വീട്ടിലുണ്ടായിരുന്നു. എന്നാൽ ജൂൺ പത്തിന് ഇവിടെനിന്നു പോയി. തമിഴ്നാട്ടിലെ പൊള്ളാച്ചി ആനമലയിലായിരുന്നു താമസം.
സംശയം തോന്നിയ പോലീസ് വ്യാഴാഴ്ച സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യംചെയ്തപ്പോഴാണു കൊലപാതകവിവരം വെളിപ്പെട്ടത്. ഇന്നലെ ഉച്ചയോടെ പോലീസ് പ്രതിയുടെ വീട്ടിലെത്തി തെളിവെടുപ്പുനടത്തി.
കൊല ചെയ്യാൻ ഉപയോഗിച്ച ആയുധം കുളിമുറിയിൽനിന്നും കത്തിച്ച ശരീരാവശിഷ്ടങ്ങൾ വീടിന്റെ പുറകിൽ കുഴിച്ചിട്ടനിലയിലും കണ്ടെടുത്തു.
പോലീസ് സർജൻ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ മൃതദേഹാവശിഷ്ടങ്ങൾ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
പാലക്കാട് എൽആർ തഹസിൽദാർ കെ. രാധാകൃഷ്ണൻ, സയന്റിഫിക്, വിരളടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി.
Tags : woman stabbed death buried suspect arrested Udayakumar