എസ്. ജാനകി
കാലത്തെ അതിജീവിച്ച സ്വരം നിശബ്ദമായിരിക്കുന്നു. അനേകം തലമുറകളുടെ കണ്ണീരിനും പുഞ്ചിരിക്കുമൊപ്പം ഒഴുകിയ മാന്ത്രികസ്വരം - എസ്. ജാനകിയെന്ന വാനന്പാടി ഇനി ഓർമ. ഭാഷകളുടെയും അതിരുകളുടെയും വേർതിരിവുകൾ മറികടന്ന് സംഗീതത്തെ വികാരമാക്കിയ ആ അപൂർവ ശബ്ദം ഇനി ആസ്വാദക ഹൃദയങ്ങളിൽ മാത്രം.
ശബ്ദത്തിലെ ശാലീനതയും ആലാപനത്തിലെ മാധുര്യവുമാണ് അവരെ വേറിട്ടു നിർത്തിയത്. നടിമാരുടെ അഭിനയത്തിനും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും അനുസരിച്ച് ശബ്ദത്തിൽ മാറ്റം വരുത്താൻ ജാനകിയമ്മയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഏതു ഭാഷയിലെയും പാട്ടുകൾ വളരെ പെട്ടെന്ന് പഠിച്ചിരുന്ന അവർ ഉച്ചാരണശുദ്ധിക്ക് പ്രാധാന്യവും നല്കിയിരുന്നു. അതുകൊണ്ടുതന്നെ മലയാളി അല്ലെന്ന് അവരുടെ പാട്ടുകേട്ടാൽ ആർക്കും പറയാനുമാകില്ലായിരുന്നു.
വരികൾ കൃത്യമായി മനസിലാക്കി പഠിച്ചതിനു ശേഷമായിരുന്നു അവർ പാടിയിരുന്നതെന്ന് സംഗീതസംവിധായകർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധായകർ പാടിക്കൊടുക്കുന്നവ ക്ഷണനേരത്തിൽ ഹൃദിസ്ഥമാക്കാൻ പ്രത്യേക കഴിവുതന്നെ അവർക്കുണ്ടായിരുന്നു.
പതിനേഴ് ഭാഷകളിലായി 48,000 ത്തോളം ഗാനങ്ങളാണ് ആ സ്വരമാധുരിയിൽനിന്നും ആസ്വാദകർക്കായി ഒഴുകിയത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, ജർമൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചു. 1200ൽ പരം മലയാള സിനിമാ ഗാനങ്ങൾക്കാണ് ജാനകിയമ്മ ശബ്ദം പകർന്നത്.
1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വാഴ്വിൽ... എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്കെത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളി അവരുടെ ശബ്ദത്തെ നെഞ്ചേറ്റുകയായിരുന്നു. അവർ പാടിയ ശോകഗാനങ്ങളും താരാട്ടുപാട്ടുകളും മലയാളി മനസിൽ തളംകെട്ടി നിൽക്കുന്നവയാണ്. മൗനമേ..., മലർകൊടി പോലെ..., ഉണ്ണി ആരാരിരോ..., രാകേന്ദു കിരണങ്ങൾ..., ചാന്തുപൊട്ടിലെ ആഴക്കടലിന്റെ അങ്ങേക്കരയിലായ്.... തുടങ്ങിയവ അതിനുദാഹരണങ്ങൾ മാത്രം.
മലയാളത്തിൽ എം.എസ്. ബാബുരാജിനു വേണ്ടിയാണ് കൂടുതൽ ഗാനങ്ങൾ അവർ ആലപിച്ചത്. തളിരിട്ട കിനാക്കൾതൻ...(മൂടുപടം), അഞ്ജന കണ്ണെഴുതീ...(തച്ചോളി ഒതേനൻ), സൂര്യകാന്തീ..(കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല), താനേ തിരിഞ്ഞും മറിഞ്ും...(അന്പലപ്രാവ്) തുടങ്ങിയവയെല്ലാം ഇന്നും നാവിൻ തുന്പിൽ നിൽക്കുന്നവ തന്നെ. ഹിറ്റുകൾക്ക് ഇടവേള നല്കാതെയായിരുന്നു അവരുടെ ആലാപനം. ഏതുസിനിമയിൽ പാടിയാലും ജാനകിയമ്മയുടെ ഒരു പാട്ടെങ്കിലും കാലാതീതമായി നിലകൊള്ളുന്നതായിരുന്നു എന്നതാണ് സത്യം.
ഏറ്റുമാനൂരന്പലത്തിൽ...,മഞ്ഞണിപ്പൂനിലാവ് (രാഘവൻ മാസ്റ്റർ), മുറ്റത്തെ മുല്ലയിൽ... നീയെവിടേ നിൻ നിഴലെവിടേ..., ഇലഞ്ഞിപ്പൂമണം (ദേവരാജൻ മാസ്റ്റർ) ഇന്നലെ നീയൊരു സുന്ദരരാഗമായെൻ..., പുലയനാർ മണിയമ്മ..., ഗോവർധനഗിരി..., ആലാപനം..., വൈക്കത്തഷ്ടമി നാളിൽ...(ദക്ഷിണാമൂർത്തി), നിദ്രതൻ നീരാഴി(ചിദംബരനാഥ്), തുന്പിവാ തുന്പക്കുടത്തിൻ..., ശ്രുതിയിൽ നിന്നുയരും..., കിളിയേ കിളിയേ...(ഇളയരാജ), രാകേന്ദുകിരണങ്ങൾ...(എ.ടി. ഉമ്മർ), സന്ധ്യേ കണ്ണീരിതെന്തേ..., മലർക്കൊടി പോലെ....(സലിൽ ചൗധരി), ഉണരൂ വേഗം നീ...(ഉഷാഖന്ന), ആ നിമിഷത്തിന്റെ നിർവൃതിയിൽ..., ഒരുപുഷ്പം മാത്രമെൻ..., കസ്തൂരി മണക്കുന്നല്ലോ, ഇളംമഞ്ഞിൻ കുളിരുമായ്..., താളം ശ്രുതിലയതാളം...,പീലിയേഴും വീശിവാ...(കണ്ണൂർ രാജൻ), ചിരിക്കുന്പോൾ കൂടെ ചിരിക്കാൻ (എം.ബി. ശ്രീനിവാസൻ), മഞ്ഞണിക്കൊന്പിൽ...(ജെറി അമൽദേവ്), ഗോപികേ നിൻവിരൽ..., സ്വർണമുകിലേ..., ആടിവാ കാറ്റേ..., പൊന്നുരുകും പൂക്കാലം..., പൂങ്കാറ്റിനോടും കിളികളോടും... (ജോൺസൺ), നാഥാ നീ വരും കാലൊച്ച..., മൗനമേ നിറയും മൗനമേ...(എം.ജി. രാധാകൃഷ്ണൻ), തേനും വയന്പും(രവീന്ദ്രൻ), മൈനാകം(ശ്യാം) തുടങ്ങി മലയാളത്തിൽ നിരവധി ഗാനങ്ങളാണ് ആസ്വാദക ഹൃദയം കീഴടക്കിയിട്ടുള്ളത്.
ജാനകിയമ്മയുടെ മികച്ച ഗാനങ്ങളെ തരം തിരിക്കുകതന്നെ ശ്രമകരമാണ്.
തമിഴിലും തെലുങ്കിലും ജാനകിയമ്മ പാടിയ ഗാനങ്ങൾ ഏറിയപങ്കും ജനഹൃദയങ്ങളിൽ ചേക്കേറിയവയായിരുന്നു. എം.എസ്. വിശ്വനാഥൻ, ഇളയരാജ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രഗത്ഭ സംഗീതസംവിധായകരുടെ കീഴിൽ നിരവധി തമിഴ് ഹിറ്റ് ഗാനങ്ങൾ അവർ പാടി.
രണ്ടുദേശീയ പുരസ്കാരങ്ങൾ തമിഴിൽ പാടിയ ഗാനങ്ങൾക്കായിരുന്നു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും അവർക്ക് ലഭിച്ചു. തെലുങ്ക് സിനിമകളിലൂടെയായിരുന്നു അവരുടെ സിനിമാ അരങ്ങേറ്റവും. എസ്പിബിയുമൊത്ത് നിരവധി ഡ്യൂയറ്റ് പാട്ടുകളും അവർ തെലുങ്കിൽ ആലപിച്ചിട്ടുണ്ട്.
2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു എസ്. ജാനകിയുടെ അവസാന സംഗീതനിശ. ഇനി പൊതുവേദിയിൽ പാടില്ലെന്ന് അവർ അവിടെ പ്രഖ്യാപിച്ചു. 2016ൽ പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന ചിത്രത്തിലായിരുന്നു അവരുടെ അവസാന സിനിമാഗാനം. ശബ്ദം മൗനമായെങ്കിലും ജാനകിയമ്മ പാടിയ ഓരോ ഗാനവും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും അനശ്വരമായി മുഴങ്ങുമെന്ന് തീർച്ച. ഇത് ഒരു യുഗത്തിന്റെ അവസാനമാണെങ്കിലും ആ സ്വരമാധുര്യം ഒരിക്കലും അസ്തമിക്കില്ല.
Tags : ImmortalVoice fell Silent Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash S. Janaki Singer