Editorial Audio
ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചിട്ടും നഴ്സുമാർക്ക് മെച്ചപ്പെട്ട ശന്പളം നൽകുന്ന തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുഎൻഎ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) തുടരുന്ന സമരത്തിന്റെ ധാർമികത ചോദ്യം ചെയ്യപ്പെടാൻ സമയമായി.
ജൂബിലിയേക്കാൾ വളരെ കുറവു ശന്പളമുള്ള ആശുപത്രികളിലേക്ക് ഈ സംഘടന സമരത്തിനു പോകാത്തത്, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ജൂബിലിയിലേതിനേക്കാൾ ശന്പളം വർധിപ്പിച്ച് ഒപ്പിട്ടെന്നു പറയുന്ന ആശുപത്രികളുമായുള്ള കരാർ പുറത്തുവിടാത്തത്, രണ്ടു മാസത്തിനകം മിനിമം വേജസ് സംബന്ധിച്ച് തീരുമാനമുണ്ടാക്കുമെന്നു സർക്കാർ ഉറപ്പുകൊടുത്തിട്ടും സമരം തൃശൂർ അതിരൂപതാ ആസ്ഥാനത്തേക്കു നീട്ടിയത്, സർക്കാരിന്റെ ന്യായമായ പരിഷ്കരണത്തെ അംഗീകരിക്കുമെന്നു പറഞ്ഞിട്ടും സമരവും വ്യക്തിഹത്യകളും തുടരുന്നത്... തുടങ്ങിയ നിരവധി കാര്യങ്ങളിൽ ദുരൂഹതയുണ്ട്. ജൂബിലി നഴ്സുമാർക്കൊപ്പമാണ്. പക്ഷേ, ഇതേ നഴ്സുമാരുടെ പണം തിരിമറി നടത്തി ഒളിച്ചുനടന്നവരുടെ വേട്ടയ്ക്കു കീഴടങ്ങില്ല.
കേരളം തിരിച്ചറിയേണ്ട ചില കണക്കുകളുണ്ട്. ജൂബിലിയിൽ 32,718 മുതൽ 65,000 രൂപ വരെയാണ് 2023 മുതൽ നഴ്സുമാരുടെ ശന്പളം. ഇതിനേക്കാൾ വളരെ കുറഞ്ഞ ശന്പളം കൊടുത്തുകൊണ്ടിരിക്കുന്ന മറ്റൊരു ആശുപത്രിക്കു മുന്നിലും ഇപ്പോൾ സമരമില്ല. മറ്റൊരു മുഖം രക്ഷിക്കൽ തന്ത്രവും സംഘടന ഇറക്കി. അതായത്, തൃശൂരിൽതന്നെ സിഎംഐ സന്ന്യാസസമൂഹത്തിന്റെ കീഴിലുള്ള അമല ആശുപത്രി ശന്പളം വർധിപ്പിച്ചെന്നു പറഞ്ഞ് മൂന്നര മാസത്തെ സമരം യുഎൻഎ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
പക്ഷേ, അതിന് യുഎൻഎയുടെ സമരവുമായി ഒരു ബന്ധവുമില്ല. ഫെബ്രുവരിയിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അമലയിൽ ഏപ്രിൽ ഒന്നുമുതൽ ശന്പളം വർധിപ്പിച്ചത്. ആ പഴയ തീരുമാനമാണ് തങ്ങളുടെ ജൂണിലെ സമരനേട്ടമായി ചിത്രീകരിച്ചത്. ഇനി ജൂബിലിയിലേക്കു മടങ്ങിയാൽ, ഇപ്പോൾ അമലയിൽ വർധിപ്പിച്ച ശന്പളം കിടക്കകളുടെ എണ്ണം അധികമുള്ളതിനാൽ 2017 മുതൽ ജൂബിലിയിൽ കൊടുക്കുന്നുണ്ട്. 2023ൽ ഇടക്കാലാശ്വാസമായി കൂടുതൽ വേതനം നൽകിയെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. ഇതാരും ചോദ്യം ചെയ്തിട്ടുമില്ല.
ജൂബിലിയിൽ ഡോക്ടറെ കാണാൻ രണ്ടാഴ്ചത്തേക്ക് 100 രൂപയും സൂപ്പർ സ്പെഷാലിറ്റി ഡോക്ടറെ കാണാൻ 200 രൂപയുമാണ് ഫീസ്. വാർഡുകളിൽ ചികിത്സയിലുള്ളവർക്കു നാമമാത്രമാണ് വാടക. അതിരൂപതയിലെ ഇടവകകളിലുള്ളവർക്കും ഇതര മതസ്ഥർക്കും വികാരിയച്ചന്റെ ശിപാർശയിൽ 30-40 ശതമാനം വരെ ഇളവുമുണ്ട്. കഴിഞ്ഞ വർഷം നൽകിയ ചില ഇളവുകൾ: ജൂബിലി കെയർ കാർഡ് 2.69 കോടി, മറ്റു ചികിത്സ ഇളവുകൾ 7.38 കോടി, മുറിച്ചുണ്ട് ശസ്ത്രക്രിയകൾക്ക് ഇളവ് 1.79 കോടി, ജൂബിലി ഹെൽത്ത് സെന്ററുകൾ വഴി സൗജന്യ ചികിത്സ, സൗജന്യ മെഡിക്കൽ ക്യാന്പിനു 19 ലക്ഷം, സൗജന്യ ഡയാലിസിസ് 92.37 ലക്ഷം.
പാന്പു വിഷത്തിനുള്ള മരുന്നും സൗജന്യമായി നൽകുന്നുണ്ട്. വാർഡിലെ രോഗികൾക്കു സൗജന്യമായി ഉച്ചയ്ക്കും വൈകുന്നേരവും 365 ദിവസവും ഭക്ഷണം. ഇതും ഭേദപ്പെട്ട ശന്പളവുമൊക്കെ സാധ്യമാക്കുന്നത് നിങ്ങൾ അധിക്ഷേപിച്ച അതിരൂപതാധ്യക്ഷന്റെയും സഭാ നേതാക്കളുടെയും ശ്രമഫലമായാണ്. അതിന്റെ ഉറവിടം ഈ നഴ്സുമാർ ഉൾപ്പെടെയുള്ള വിശ്വാസികളുടെയും അഭ്യുദയകാംക്ഷികളുടെയും സംഭാവനകളാണ്. യുഎൻഎ സമരം നടത്തിയ സ്ഥലം മാറിപ്പോയില്ലേയെന്ന് ആത്മപരിശോധന നടത്തണം.
തുടക്കക്കാർക്കുപോലും 40,000 രൂപ അടിസ്ഥാന ശന്പളം നൽകി, മൊത്തശന്പളം 60,000മോ അതിനു മുകളിലോ ആയാൽ പിന്നെ ഇത്തരം ആശുപത്രികൾ ഉണ്ടാകില്ല; യുഎൻഎയ്ക്കു പ്രിയപ്പെട്ടതും സാധാരണക്കാർക്കു സ്വപ്നം കാണാൻപോലുമാകാത്തതുമായ വൻകിട ആശുപത്രികളേ ഉണ്ടാകൂ. ജൂബിലിയിലെ ഒട്ടുമുക്കാലും നഴ്സുമാരും യാഥാർഥ്യം തിരിച്ചറിഞ്ഞ് സമരത്തിൽനിന്നു പിന്മാറി.
മറ്റുള്ളവരും അവരുടെ കുടുംബങ്ങളും സഭയ്ക്ക് അന്യരല്ല. നിസഹായരായ രോഗികളും സംസ്ഥാനത്ത് മികച്ച ശന്പളം നൽകുന്ന ഈ ആശുപത്രിയും നഴ്സുമാരുടെ പരിഗണന അർഹിക്കുന്നുണ്ട്. മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും നമ്മുടെ കുടുംബങ്ങളിലുണ്ട്.
അവർക്കു ലഭിക്കുന്ന ശന്പളവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ ഒന്നു താരതമ്യപ്പെടുത്തണം. സഭാ നേതാക്കളെയും സ്ഥാപനങ്ങളെയും അവഹേളിച്ചും അഴിമതിക്കാരായി ചിത്രീകരിച്ചും സംശയത്തിന്റെ നിഴലിലാക്കുന്നത് രാജ്യമൊട്ടാകെ ആസൂത്രിതമായി നടപ്പാക്കുകയാണ്. ആരെഴുതിയ മുദ്രാവാക്യമാണ് നാം ഏറ്റുവിളിക്കുന്നതെന്നും മറ്റിടങ്ങളിൽ അവർ എന്തുകൊണ്ടാണ് കൊടി ഉയർത്താത്തതെന്നും ചിന്തിക്കേണ്ടതാണ്.
ജീവനക്കാരുടെ ശന്പളം ഇനിയും വർധിക്കേണ്ടതുണ്ട്; പക്ഷേ, സഭാ സ്ഥാപനങ്ങളിൽ മാത്രമല്ല, മറ്റ് ആശുപത്രികളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഉണ്ടാകട്ടെ. യുഎൻഎ സമരത്തെ ന്യായീകരിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചത് ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാർക്കു കൊടുക്കുന്ന ശന്പളം പുറത്തു വിടട്ടെ. സർക്കാർ കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന നഴ്സുമാരുടെ ശന്പളവും പൊതുസമൂഹം അറിയട്ടെ.
ചില അനുബന്ധങ്ങൾ: കോട്ടയം കാരിത്താസ് ആശുപത്രിയിലെ നഴ്സുമാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് അമലയിലേക്കും ജൂബിലിയിലേക്കും കളം മാറ്റിയത്. കാരിത്താസിൽ കൊടുക്കുന്ന ശന്പളത്തെക്കുറിച്ച് നുണ പറഞ്ഞും കരഞ്ഞുപ്രസംഗിച്ചും ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു.
സഹികെട്ട മാനേജ്മെന്റ് നേതാക്കളുടെ കൃത്യമായ ശന്പളക്കണക്ക് പുറത്തുവിടാൻ നിർബന്ധിതരായപ്പോൾ, ഇരട്ടിയും അതിലധികവുമായിരുന്നു. അതുപോലെ, കാരിത്താസ് മാതാ ആശുപത്രിയിൽ വർഷങ്ങളായി ശന്പളം വർധിപ്പിക്കാത്തതിന്റെ ദയനീയ സ്ഥിതിയും ചിലർ വിവരിച്ചു. പക്ഷേ, മാതാ ആശുപത്രി അടുത്തയിടെ മാത്രമാണ് കാരിത്താസ് ഏറ്റെടുത്തതെന്നും മാസങ്ങൾക്കകം ശന്പളം വർധിപ്പിച്ചെന്നതും മറച്ചുവച്ചു. എങ്ങനെയാണ് ഇത്തരം സമരങ്ങളിലെ ദുരൂഹതകൾ കണ്ടില്ലെന്നു നടിക്കുന്നത്?
യുഎൻഎയിലെ സാമ്പത്തികതട്ടിപ്പുകേസിൽ, ദേശീയ പ്രസിഡന്റായിരുന്ന ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരേ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് 2019 സെപ്റ്റംബറിലാണ്. പിന്നീട് കുറേക്കാലം കാര്യമായ സമരങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടില്ല. പക്ഷേ, അംഗത്വഫീസും വരിസംഖ്യയും പിരിക്കുന്നുണ്ടായിരുന്നു.
പാവപ്പെട്ട നഴ്സുമാരിൽനിന്നു പിരിച്ച പണം നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കെടുക്കുകയും വ്യാജ തെളിവുകളുണ്ടാക്കുകയും ചെയ്തു എന്നായിരുന്നു കേസ്. ഇക്കഴിഞ്ഞ മാർച്ച് ആദ്യം ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബ്ന, ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ പേരിലുണ്ടായിരുന്ന 1.44 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഏതാണ്ട് അതേ സമയത്ത് കത്തോലിക്കാസഭയുടെ സ്ഥാപനങ്ങളിൽ സമരം തുടങ്ങിയതുകൊണ്ട് ഈ വാർത്ത പലരുടെയും പ്രത്യേകിച്ച് പണം നഷ്ടപ്പെട്ട നഴ്സുമാരുടെപോലും ശ്രദ്ധയിൽപ്പെട്ടില്ല. എന്നിട്ടും, നഴ്സുമാരുടെ പണം കവർന്നെന്ന കുറ്റാരോപണം നേരിടുന്നവർ വീണ്ടും അവരെ സമരത്തിനിറക്കി. ഇനിയും കണ്ടില്ലെന്നു നടിക്കണോ?
ഈ സമരത്തിൽ ഏറെ ദുരൂഹതയുണ്ട്. അർഥസത്യങ്ങളും വികൃതഭാഷ്യങ്ങളുംകൊണ്ട് സഭയെയും നേതൃത്വത്തെയും സ്ഥിരം അവഹേളിച്ച് സ്വയം വെള്ളയടിക്കുന്നവരെ മുന്നിൽ നിർത്തിയുള്ള പ്രകടനങ്ങളും പ്രചാരണങ്ങളും ആ സംശയം വർധിപ്പിക്കുന്നതേയുള്ളൂ. ഇതു സമരമല്ല, കൗശലക്കാരായ സംഘാടകരുടെ പാവകളിപ്പീരാണ്. അവർക്കുവേണ്ടിയല്ല, നഴ്സുമാരുൾപ്പെടെയുള്ള ജീവനക്കാർക്കും ആരോഗ്യമേഖലയ്ക്കുംവേണ്ടി ന്യായമായ കുറഞ്ഞ വേതനം പ്രഖ്യാപിക്കാൻ സർക്കാർ വൈകരുത്.
Tags : Deepika Editorial DeepikaEditorial