കൊച്ചി: മന്ത്രിയായി അധികാരമേറ്റതിനു ശേഷം പിറവം മണ്ഡലത്തിൽ തിരിച്ചെത്തിയ അനൂപ് ജേക്കബിന് ഗംഭീര സ്വീകരണം നൽകി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും നേതാക്കളും മന്ത്രിയെ സ്വീകരിക്കാൻ എത്തി. പിതാവ് ടി.എം. ജേക്കബിന്റെ കല്ലറയിൽ പുഷ്പാർച്ചനയും പ്രാർഥനയും നടത്തിയ ശേഷമാണ് മന്ത്രി തിരുമാറാടിയിലെ വീട്ടിലെത്തിയത്.
തുടർന്ന് യാക്കോബായ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും എത്തി പ്രാർഥന നടത്തി. വീട്ടിലെത്തിയ മന്ത്രിക്ക് കൂത്താട്ടുകുളം പോലീസ് ഗാർഡ് ഓഫ് ഓണറും നൽകി. ജനങ്ങൾ മുന്നോട്ടുവെച്ച എല്ലാ കാര്യങ്ങൾക്കും പരിഹാരം യുഡിഎഫ് സർക്കാർ ഉണ്ടാക്കുമെന്ന് അനൂപ് ജേക്കബ് ഉറപ്പു നൽകി.
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഓരോ കാര്യങ്ങളെയും സംബോധന ചെയ്തു കൊണ്ടായിരിക്കും ഈ സർക്കാർ മുന്നോട്ടു പോവുക. ഞങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ജനമധ്യത്തിൽ മുന്നോട്ടുവെച്ച എല്ലാ വിഷയങ്ങളും സംബോധന ചെയ്യും. എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം യുഡിഎഫ് സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിൽ ജനങ്ങളുടെയും സഹകരണം ഉണ്ടാകണം എന്നാണ് അഭ്യർഥിക്കാനുള്ളത്.
ഇവിടെ വികസനം നടക്കുന്നില്ല എന്ന വ്യാജ, നുണ പ്രചാരണങ്ങൾ ആയിരുന്നു അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി നടത്തിക്കൊണ്ടിരുന്നത്. എന്നാൽ വസ്തുത എന്താണെന്ന് ജനങ്ങളോട് പറയാനുള്ള അവസരം ഉണ്ടായി. അത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്നത് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട് എന്നും അനൂപ് ജേക്കബ് പറഞ്ഞു.