കൊച്ചി: അധികാരമേറ്റതോടെ തങ്ങളുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള നടപടികളിലാണ് സംസ്ഥാനത്തെ മന്ത്രിമാർ. പരിചയസമ്പന്നർക്കും സന്തതസഹചാരികൾക്കും പുറമെ പാർട്ടി നേതാക്കൾ ശിപാർശ ചെയ്യുന്നവരെയും സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിയിലാണു മന്ത്രിമാർ.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ ചീഫ് വിപ്പ്, പ്രതിപക്ഷനേതാവ് എന്നിവർക്കും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാം. മുഖ്യമന്ത്രിക്ക് 37 പേരെയും കാബിനറ്റ് പദവിയിലുള്ളവർക്ക് 25 പേരെയുമാണ് പരമാവധി നിയമിക്കാനാകുക .രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 523 ആയിരുന്നു.
ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പേഴ്സണൽ സ്റ്റാഫിനു ലഭിക്കും.6033 രൂപയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളുടെ കുറഞ്ഞ ശമ്പളം. വ്യവസായ മന്ത്രിയുടെ ഓഫീസിലെ കുക്കിനാണ് ഈ ശമ്പളം. ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് 2.47 ലക്ഷം രൂപയായിരുന്നു പ്രതിമാസം ശമ്പളം. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിയിരുന്ന 11 പേർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്റ്റാഫിൽ 27 പേരാണ് ഉണ്ടായിരുന്നത്. അന്ന് പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേർ. ടൂറിസം, രജിസ്ട്രേഷൻ മന്ത്രിമാർക്ക് ഉണ്ടായിരുന്നത് 19 വീതം സ്റ്റാഫ്. മറ്റെല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 20 ന് മുകളിലായിരുന്നു.കഴിഞ്ഞ മാർച്ചിലെ ശമ്പള പട്ടികപ്രകാരം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ആകെ ശമ്പളത്തുക 4.62 കോടി രൂപയാണ്.
മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കും. 3350 രൂപയാണ് നിലവിലെ കുറഞ്ഞ പെൻഷൻ. ഉയർന്ന പെൻഷൻ 83400 രൂപയും.
Tags : congress vd satheesan udf trivandrum