Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി - യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി. കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരമാണെന്ന് ശ്രീമതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി.കെ. ശ്രീമതി വിമർശനവുമായി രംഗത്തെത്തിയത്. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയെന്നും പി.കെ. ശ്രീമതി വിമർശിച്ചു.
അതേസമയം തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. ബിജെപി കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ വി.ജി. ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നിവരും പ്രതികളാണ്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് തൊഴിലാളികളെ കാണാതായി. വെട്ടുകാട് സ്വദേശികളായ റോബിൻസൺ (55),സനു(45), വലിയവേളി സ്വദേശി ബാബു(40) എന്നിവരെയാണ് കാണാതായത്.
ജൂൺ28ന് വൈകിട്ടോടെ കടലിൽ പോയ ഇവർ തിങ്കളാഴ്ച രാവിലെയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാൽ മൂവരെയും കാണാതായതോടെയാണ് സുഹൃത്തുക്കളും തൊഴിലാളികളും ചേർന്ന് തെരച്ചിൽ ആരംഭിച്ചത്.
ഫിഷറീസ് വകുപ്പും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആരംഭിച്ച തെരച്ചിൽ രാത്രി വൈകിയും തുടരുന്നുണ്ട്. കോസ്റ്റ് ഗാർഡ്,തീരദേശ പോലീസ്, കാണാതായവരുടെ ബന്ധുക്കൾ ഉൾപ്പെട്ട സംഘവും തെരച്ചിൽ നടത്തുന്നുണ്ട്.
ഒഴുക്ക് തെക്കോട്ട് എന്ന നിലയ്ക്ക് കന്യാകുമാരി, കുളച്ചൽ ഭാഗത്തേക്കാണ് അന്വേഷണം നടത്തുന്നത്. കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ തെരയുന്നതിന് നാവിക സേനയുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തീരദേശ പോലീസ്, ഫിഷറീസ് അധികൃതർ എന്നിവർ കലക്ടർക്ക് കത്തു നൽകി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ ഇന്നു കൗണ്‍സില്‍ യോഗം ചേരും. 20 അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് അംഗീകാരം ലഭിക്കില്ല.
എന്നാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്ക് എൽഡിഎഫ് പിന്തുണ നൽകില്ല. അവിശ്വാസ പ്രമേയ നീക്കങ്ങളോട് തത്കാലം പ്രതികരിക്കാനില്ലെന്നാണ് എൽഡിഎഫ് നിലപാട്. നയപരമായ പ്രശ്നമുണ്ടെന്നും നിലവില്‍ അവിശ്വാസത്തെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്.
അതേസമയം, കോർപറേഷനിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. തെരുവ്നായ വിഷയം, കുടിവെള്ള പ്രതിസന്ധി, മാലിന്യപ്രശ്നം എന്നിവ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നു നടത്തുന്ന പ്രതിഷേധ മാര്‍ച്ച്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുൽ അറസ്റ്റിൽ. വർക്കല സ്വദേശി ആരതി(27) ആണ് ജീവനൊടുക്കിയത്. ആത്മഹത്യാപ്രേരണ കുറ്റവും ഗാര്‍ഹിക പീഡനവും ചുമത്തിയാണ് അറസ്റ്റ്.
അതുലിനെതിരെ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. അതുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരതിയുടെ ദേഹത്ത് മർദനത്തിന്റെ നിരവധി പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ആരതി ആറ്റുകാലിലെ വാടകവീട്ടിലാണ് തൂങ്ങിമരിച്ചത്. ഭർത്താവ് അതുൽ മർദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ജീവനൊടുക്കിയത്. അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.
അതുൽ മർദിച്ചതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവര്‍ ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്.
Kerala
തിരുവനന്തപുരം: വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. ഈഞ്ചയ്ക്കല്‍ മിലാദ് ഭവനില്‍ മുഹമ്മദ് ആസിം (41) ആണ് പിടിയിലായത്. തമിഴ്നാട് സ്വദേശി സുധ രമേഷ് നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
വെങ്ങാനൂരില്‍ അഞ്ച് സെന്റില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്നായിരുന്നു വാഗ്ദാനം. മുഹമ്മദ് ആസിം ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
77 ലക്ഷം രൂപയാണ് പ്രതികൾ പരാതിക്കാരിയിൽ നിന്ന് തട്ടിയെടുത്തത്. കാലാവധി കഴിഞ്ഞിട്ടും വില്ലയോ പണമോ ലഭിക്കാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. മെഡിക്കൽ കോളജ് പോലീസ് ആണ് മുഹമ്മദ് ആസിമിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
കഴക്കൂട്ടം: യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. വട്ടിയൂർക്കാവ് വേട്ടമുക്ക് കൊല്ലവിളവീട്ടിൽ രഞ്ജിത് (35) ആണ് പിടിയിലായത്. ജൂൺ 19ന് രാവിലെയായിരുന്നു സംഭവം. നേരത്തെ ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും പിന്നീട് അകന്ന് കഴിയുകയായിരുന്നു.
സംഭവ ദിവസം യുവതി താമസിക്കുന്ന ഹോസ്റ്റലിലെത്തിയ പ്രതി, പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാമെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി മേനംകുളത്തുള്ള തന്റെ വാടകവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവച്ച് ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായി.
തർക്കത്തിനിടെ പ്രതി യുവതിയെ മർദിക്കുകയും, മുറിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കയറെടുത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കഴക്കൂട്ടം പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: സിഗരറ്റ് വാങ്ങി നൽകിയില്ലെന്ന് ആരോപിച്ച് മധ്യവയസ്കനെ മർദിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ രണ്ട് പേർ പിടിയിൽ. മംഗലപുരം സ്വദേശി ഷഹീൻ (28), കാട്ടായിക്കോണം അയിരൂപ്പാറ സ്വദേശി ശിവപ്രസാദ് (29) എന്നിവരാണ് പിടിയിലായത്.
കാപ്പ നിയമപ്രകാരം രണ്ടുതവണ തടവിൽ കഴിഞ്ഞിട്ടുള്ള ഷഹീൻ 15ഓളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. രണ്ടാംപ്രതി ശിവപ്രസാദ് പോത്തൻകോട് സ്റ്റേഷൻ പരിധിയിലെ അഞ്ചോളം കേസുകളിൽ പ്രതിയാണ്.
ബുധനാഴ്ച വൈകിട്ട് കാരംകോട് ജംഗ്ഷന് സമീപമായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പ്രതികൾ കടയ്ക്ക് സമീപത്തുനിന്ന മധ്യവയസ്കനോട് സിഗരറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതോടെ ഇരുവരും ചേർന്ന് മധ്യവയസ്കനെ മർദിക്കുകയായിരുന്നു.
സിഗരറ്റ് വാങ്ങി നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറിനുള്ളില്‍ വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കരിമഠം സ്വദേശി ബിജു ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പാപ്പനംകോട് പാറയില്‍ക്കടവ് റോഡില്‍ വച്ച് ആയിരുന്നു യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കിള്ളിപ്പാലത്തു നിന്നും ഇവരെ ബലമായി കാറില്‍ കയറ്റി തമലം ഭാഗത്തേയ്ക്ക് പോകുന്ന പാറയില്‍ക്കടവ് റോഡിലെത്തിച്ച ശേഷമാണ് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.
തുടർന്ന് യുവതി കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ബിജു കാറില്‍ കയറി രക്ഷപ്പെട്ടെങ്കിലും കരുമം ഭാഗത്ത് വച്ച് നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.പരിക്കേറ്റ യുവതി ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പെൺകുട്ടികൾക്കും സ്ത്രീകൾക്കും ക്രിക്കറ്റ് പരിശീലനം നൽകാൻ വനിതാ കോച്ചിനെ നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് നിർദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും പരിശീലനം നൽകാൻ വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. പരിശീലനത്തിനെത്തുന്ന സ്ത്രീകളും പെൺകുട്ടികളും വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാർക്ക് പ്രവേശനം പൂർണമായും നിഷേധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ആവശ്യമെങ്കിൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം. പരിശീലനത്തിനെത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ അവർ ആവശ്യപ്പെട്ടാൽ പരിശീലന സ്ഥലത്ത് തുടരാൻ അനുവദിക്കണമെന്നും നിർദേശമുണ്ട്.
കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നൽകിയിട്ടുണ്ട്. കെസിഎയുടെ കീഴിൽ ക്രിക്കറ്റ് പരിശീലിച്ചിരുന്ന പെൺകുട്ടികളെ പരിശീലകൻ ലൈംഗികമായി ഉപദ്രവിച്ചെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് തുണിക്കടയുടെ പൂട്ട് തകർത്ത് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മണക്കാട് ആറ്റുകാൽ കട്ടക്കൽ വീട്ടിൽ സൂരജ്(21), ആറ്റുകാൽ വയൽവീട്ടിൽ ധ്രുവൻ(25) എന്നിവരാണ് പിടിയിലായത്.
പൂന്തുറ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം നടന്നത്. പിടിയിലായ പ്രതികൾ ഇരുവരും ചേർന്ന് കടയുടെ പൂട്ട് തകർത്ത് അകത്ത് കയറി തുണികൾ മോഷ്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി കടയുടമ തിരികെ എത്തുകയായിരുന്നു.
കടയ്ക്കുള്ളിൽ കവർച്ച നടത്തുകയായിരുന്ന പ്രതികളെ കണ്ട ഉടമ ബഹളം വച്ചു. ഇതുകേട്ട് നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിക്കൂടി. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൂന്തുറ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: പോത്തൻകോട് ബേക്കറിയിൽ കയറി ഉടമയെ മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ബീമാപള്ളി സ്വദേശിയായ അനീഷ് ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയോടെ ആയിരുന്നു അക്രമസംഭവം നടന്നത്.
ബേക്കറിക്ക് സമീപമെത്തിയ അനീഷ് കടയിൽ ഉണ്ടായിരുന്ന ഷവർമ കത്തി അനുവാദമില്ലാതെ എടുത്ത് വാഹനം അറ്റകുറ്റപ്പണി നടത്താൻ പുറത്തേക്ക് കൊണ്ടുപോയി. ഇത് ബേക്കറി ഉടമ ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതനായ അനീഷ് ബേക്കറി ഉടമയെ അസഭ്യം വിളിച്ച് മടങ്ങിപ്പോയി.
തുടർന്ന് മറ്റൊരു കത്തിയുമായി തിരിച്ചെത്തി ഷാഹുൽ ഹമീദിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കത്തി വീശി കടയിലും പരിസരത്തും പരിഭ്രാന്തി പരത്തിയ യുവാവിന്റെ ആക്രമണത്തിൽ കടയുടമയ്ക്ക് തലയിലും ഇടത് കൈയ്ക്കും പരിക്കേറ്റു. പിന്നാലെ കടയിലുണ്ടായിരുന്നവർ ചേർന്ന് അനീഷിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
Kerala
തിരുവനന്തപുരം: കുടുംബ വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കരിമഠം കോളനിയിൽ വാവാച്ചി എന്ന സനൽകുമാർ (23) ആണ് പിടിയിലായത്. പ്രതി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്.
കുടുംബ വഴക്കിനിടെ ഇയാൾ ഭാര്യയെ അസഭ്യം പറയുകയും, തലയിലും മുഖത്തും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി മുറിവേൽപ്പിച്ചെന്ന് പോലീസ് വിശദമാക്കുന്നത്.
ഫോർട്ട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് പ്രതി. തിരുവനന്തപുരം സിറ്റി-റൂറൽ സ്റ്റേഷൻ പരിധികളിലായി ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് സനൽകുമാർ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്. തിരുവനന്തപുരം പാറശാലയിൽ ഇന്ന് പുലർച്ചെ 5.30ഓടെയാണ് സംഭവം. പാറശാല സ്വദേശി രാജകുമാരിക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്.
വീടിനു സമീപത്ത് ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പാറയുടെ അടിയിൽപെടുകയായിരുന്നു. തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് യുവതിയെ പുറത്തെടുത്തത്. രാജകുമാരിയെ പാറശാല ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പന്തളം കടക്കാട്, കുംബാര വീട്ടിൽ മുഹമ്മദ് അനസ് (19), ആലുമുക്ക് തടത്തരികത്തു വീട്ടിൽ അനന്ദു (19)എന്നിവരാണ് പിടിയിലായത്.
മണ്ണന്തല, തമ്പാനൂർ സ്റ്റേഷൻ പരിധികളിൽ നടന്ന മോഷണങ്ങളിലാണ് പ്രതികളെ പിടികൂടിയത്. അനസ് നാലാഞ്ചിറ സ്വദേശിയുടെ ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് പിടിയിലായത്. ജൂൺ ഒന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
മേയ് മൂന്നിന് തമ്പാനൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ വാഹനം മോഷ്ടിച്ച കേസിലാണ് അനന്ദുവിന്റെ അറസ്റ്റ്. ഇരു കേസുകളിലും പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിലെ കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. കുടുംബശ്രീയില്‍ സംസ്ഥാന, ജില്ലാ മിഷനുകളില്‍ കോ-ഓര്‍ഡിനേറ്റര്‍, അസി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഒഴികെ മറ്റുള്ളവരെല്ലാം കരാര്‍ ജീവനക്കാരാണ്.
154 ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, 608 ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, 1070 സിഡിഎസ് അക്കൗണ്ടന്റുമാര്‍, 45 സിറ്റി മിഷന് മാനേജര്‍, 45 സോഷ്യല്‍ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, 535 കമ്യൂണിറ്റി കൗണ്‍സിലര്‍, 28 ജില്ലാ അക്കൗണ്ടന്റ്, 43 എസ്വിഇപി ജില്ലാ അക്കൗണ്ടന്റുമാര്‍, 59 സംസ്ഥാന മിഷനില്‍ മാനേജര്‍, പിആര്‍ ടീം മൂന്ന്, അട്ടപ്പാടി പദ്ധതിയില്‍ ഒൻപത് പേര്, ട്രൈബല്‍ സ്പെഷല്‍ പ്രോജക്ടില്‍ 17 പേര്, മറ്റുളളവര്‍ എട്ട് എന്നിങ്ങനെ 2,624 പേരാണ് കരാര്‍ ജീവനക്കാരായുള്ളത്.
കുടുംബശ്രീയെ ചലിപ്പിക്കുന്നതില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ട്. കരാര്‍ ജീവനക്കാരുടെ നിയമനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നിര്‍ത്തിവച്ചിരുന്നു. പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മെയ് ആറിന് നടപടികളിലേക്ക് കടക്കാന്‍ ജില്ലാ മിഷനുകള്‍ക്ക് സംസ്ഥാന മിഷന് നിര്‍ദേശം നല്‍കിയിരുന്നു.
മെയ് ഏഴിനാണ് പുതിയ ഉത്തരവു വന്നത്. ജൂണ്‍ ഒന്നിനുശേഷമുള്ള അറിയിപ്പനുസരിച്ചു നിയമനം മതിയെന്നും ആര്‍ക്കെങ്കിലും നിയമനം നല്കിയിട്ടുണ്ടെങ്കില് റദ്ദാക്കാനുമാണ് നിര്‍ദേശം. വേതനത്തിലുപരി അവധി ദിവസങ്ങളിലും അധികസമയവും ജോലി ചെയ്യുന്നവരാണ് കരാര്‍ ജീവനക്കാര്‍.
Kerala
തിരുവനന്തപുരം: സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം സിപിഎം മുൻ ഏരിയ സെക്രട്ടറി എസ്.എസ്. ബിജു ആണ് ബിജെപിയിൽ ചേർന്നത്. മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ബിജു അംഗത്വം സ്വീകരിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർഥിയായിരുന്നു ബിജു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജു പൂർണമായും വിട്ടുനിന്നിരുന്നു. സംഭവത്തിൽ ബിജുവിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: ശ്രീകാര്യത്ത് ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് കൃഷി ചെയ്ത ഹരിയാന സ്വദേശി പിടിയിൽ.ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ മാനേജർ ആയി ജോലി നോക്കുന്ന വിശാൽ (26) ആണ് പിടിയിലായത്. 70ഓളം കഞ്ചാവ് ചെടികളാണ് ഇയാളുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്.
ചെടിച്ചട്ടികളിലും മുട്ട വാങ്ങുന്ന കവറുകളിലും ചെറിയ പാത്രങ്ങളിലുമായാണ് ഇയാൾ ഫ്ലാറ്റിനുള്ളിൽ കഞ്ചാവ് നട്ടുവളർത്തിയത്. ചട്നി അരയ്ക്കാനും പാലിൽ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ് ചെടികൾ വളർത്തിയിരുന്നതെന്നാണ് പ്രതിയുടെ മൊഴി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തിൽ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പ്രതിമാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട് വിശാലിന്. കഞ്ചാവ് വിറ്റ് പണമുണ്ടാക്കുക എന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് ചെടിയുടെ ഇലകൾ അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നതാണ് ഇയാളുടെ പ്രധാന രീതി. ഇതിനുപുറമേ ഇലകൾ ചേർത്ത ചമ്മന്തിയും പതിവായി ഉപയോഗിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
ഫ്ലാറ്റിനുള്ളിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടികൾക്ക് പ്രതി രാസവളം ഉപയോഗിച്ചിരുന്നില്ലെന്നും പൂർണമായും ജൈവവളം മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും മൊഴി നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന പോലീസ് റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി ക്ഷേത്രഭരണസമിതി. റിപ്പോർട്ട് തയാറാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി നൽകുക.
മുഖ്യമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് ഭരണസമിതി കത്തുനൽകും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ അന്വേഷണത്തിൽ പോലീസ് റിപ്പോർട്ട് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് സമിതി നടപടിക്കൊരുങ്ങുന്നത്. തിങ്കളാഴ്ച പരാതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം ക്ഷേത്രത്തിന്റെ സുരക്ഷാചുമതല സിഐഎസ്എഫിനെ ഏൽപ്പിക്കുന്നതിനുള്ള ശിപാർശ കേന്ദ്ര സർക്കാരിന് നൽകാനുള്ള നീക്കങ്ങളും ആലോചിക്കുന്നുണ്ട്.
District News
തിരുവനന്തപുരം: സാന്പത്തിക തിരിമറി നടത്തി 21,88,599 തട്ടിയെടുത്ത കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ മുൻ കാഷ്യർക്കു സമാനമായ ഏഴു കേസുകളിൽ കോടതി 56 വർഷം കഠിനതടവും 2,80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 14 വർഷം അധിക തടവ് അനുഭവിക്കണം. ഒരോ കേസിലും എട്ടു വർഷം കഠിനതടവും 40,000 രൂപ വീതവുമാണ് പിഴ.
ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. ആറ്റിങ്ങൽ കോരാണി സ്വദേശി ശിവരാജൻ ചെട്ടിയാർ(64) ആണു കേസിലെ പ്രതി. പ്രത്യേക വിജിലൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതി 2001 ജനുവരി 15 മുതൽ 2011 ജൂണ്‍ ഒന്നു വരെ കാഷ്യറായി ജോലി നോക്കുന്പോൾ വിവിധ കാലയളവുകളിലായാണ് 21,88,599 രൂപ തട്ടിയെടുത്തത്.
വ്യാജ ബില്ലുകളും വൗച്ചറുകളും ഉണ്ടാക്കിയായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. ആഭ്യന്തര അന്വേഷണത്തിൽ തിരിമറി ബോധ്യമായപ്പോഴാണ് കേസ് അന്വേഷണം വിജിലൻസിന് കൈമാറിയത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വെള്ളക്കെട്ടിനെ നേരിടാനുള്ള കോർപ്പറേഷന്റെ മുന്നൊരുക്കങ്ങൾ പാളിയിട്ടില്ലെന്നും തങ്ങളുടെ പരിധിയിലുള്ള 101 വാർഡുകളിലെയും ഓടകൾ വൃത്തിയാക്കിയിട്ടുണ്ടെന്നും മേയർ വി.വി. രാജേഷ്. നഗരസഭ ഇടപെട്ടതുകൊണ്ടുമാത്രം കാര്യമില്ലെന്ന് അഭിപ്രായപ്പെട്ട മേയർ നാല് നാലര മാസം കൊണ്ട് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.
നഗരത്തിൽ വെള്ളക്കെട്ടിന് കാരണമായ വെള്ളം വരുന്നത് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഓടകളിൽ നിന്നല്ലെന്നും മേയർ കൂട്ടിച്ചേർത്തു. തലസ്ഥാനത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരത്തിൽ വെള്ളക്കെട്ടുണ്ടായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മേയർ.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡും പഴവങ്ങാടി റോഡും തമ്പാനൂരും ചാക്കയുമെല്ലാം വലിയ തോതിലുള്ള വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലായിരുന്നു. ആമയിഴഞ്ചാൻ തോടിന്റെ കൈവഴികൾ നിറഞ്ഞൊഴുകിയതും ഓടകളിൽ മാലിന്യം മൂടിയതും നഗരത്തെ മണിക്കൂറുകളോളം ദുരിതത്തിലാക്കി. ഒരു ചെറിയ മഴ പെയ്താൽ പോലും നഗരത്തിൽ അഴുക്കുവെള്ളം നിറയുന്ന പതിവ് സ്ഥിതിക്ക് ഇത്തവണയും മാറ്റമുണ്ടായില്ല.
വരാനിരിക്കുന്ന കാലവർഷത്തിന് മുൻപ് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ തലസ്ഥാന നഗരം വെള്ളക്കെട്ടിലാകുന്ന ഗുരുതര സാഹചര്യമാകും സംഭവിക്കുകയെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
റെയ്ഡിനെ കുറിച്ച് പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസിൽ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകടനം നടത്തുന്നതിന് എതിരല്ലെന്ന് പറഞ്ഞ ചെന്നിത്തല നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിനെതിരെ തലസ്ഥാനത്തുണ്ടായ പ്രതിഷേധത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പോലീസ്.
10 പ്രതികളുടെ ചിത്രങ്ങളാണ് പോലീസ് സിപിഎം നേതാക്കൾക്ക് കൈമാറിയത്. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി ഓഫീസിനുള്ളിൽ പോലീസ് കയറാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സംഘർഷ സാധ്യത ഒഴിവാക്കാൻ സിപിഎം നേതാക്കള്‍ പോലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. പോലീസ് പിൻമാറണമെന്നും സിപിഎം ആവശ്യപ്പെടുന്നു.
Kerala
തിരുവനന്തപുരം: യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. വെമ്പായം പുത്തൻവിള സ്വദേശി ശരത്(37) ആണ് ആക്രമണത്തിനിരയായത്.
മലയിൻകീഴ് അരുവിപ്പാറ തെക്കെവിള വീട്ടിൽ സുജിത്ത് (32), മലയിൻകീഴ് വിറകുവെട്ടിക്കോണം ആതിര നിലയത്തിൽ അഭിലാഷ് (39), അഭിലാഷിനൊപ്പം താമസിക്കുന്ന കായംകുളം വളിക്കുന്നം കടുവിനാൽ സുഭാഷ് ഭവനിൽ സരിത (37) എന്നിവരാണ് പിടിയിലായത്.
2021ൽ നടന്ന കരമന വൈശാഖ് കൊലക്കേസിലെ പ്രതികളാണ് സുജിത്തും അഭിലാഷും. ശരത്തും പ്രതികളും തമ്മിൽ മുൻ പരിചയമുണ്ട്. അഭിലാഷിന്റെ ഭാര്യ മോഷണക്കേസിൽ ജയിലിലാകാൻ കാരണം ഇയാളാണെന്ന് കരുതിയാണ് ആക്രമണമെന്ന് പോലീസ് പറയുന്നു.
മലയിൻകീഴിൽ പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ടായിരുന്നു ആക്രമണം. ബോധരഹിതനായ ശരത്ത് മരിച്ചെന്ന് കരുതി ഫ്ലാറ്റിൽ ഉപേക്ഷിച്ച് മൂവരും രക്ഷപ്പെടുകയായിരുന്നു. ബോധം തെളിഞ്ഞപ്പോൾ ഇയാൾ ഫ്ലാറ്റിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി.
മണ്ണന്തല സ്റ്റേഷനിൽ മൊഴി നൽകുന്നതിനിടെ കുഴഞ്ഞുവീണ ശരത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിൻമാറാത്തതിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. യുവതിയുടെ ആൺസുഹൃത്തിന്റെ ബന്ധുക്കളാണ് അതിക്രമം നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.
യുവതിയെ മർദിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ മാലയും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മേയ് 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയത്തിൽ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിന്റെ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. യുവാവിന്റെ അമ്മയും അമ്മയുടെ സഹോദരനും മാതാപിതാക്കളുമാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഐരാണിമുട്ടം ചിറപ്പാലം ആറ്റുവരമ്പിൽ വീട്ടിൽ കുമാർദാസ് (40) ആണ് പിടിയിലായത്. ഫോർട്ട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
മേയ് 21ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ആയിരുന്നു പ്രതിയുടെ ആക്രമണം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും വിറകുകൊള്ളി ഉപയോഗിച്ച് മാരകമായി മർദിക്കുകയും ചെയ്തതായാണ് പരാതി.
പിടിയിലായ കുമാർദാസ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുമാർദാസ് വിവിധ സ്റ്റേഷനുകളിലായി ഏഴ് വധശ്രമക്കേസുകളിൽ പ്രതിയാണ്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര്‍ ഇന്ന് ചുമതലയേൽക്കും. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്കിടെയാണ് അവധി ദിനത്തിൽ തന്നെ ചുമതലയേൽക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് തീരുമാനം.
രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവർ നിയമനത്തിനെതിരെ രംഗത്തെത്തി. യുഡിഎഫിനെ ജയിപ്പിച്ചതിലുള്ള ഉപകാര സ്മരണമയെന്നാണ് ആരോപണം.
പ്രതിപക്ഷ ആരോപണത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും രത്തൻ ഖേൽക്കര്‍ കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയും എസ്ഐആര്‍ നിരീക്ഷകനായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായി നിയമിച്ചതിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
മോഷണം കൂടും തോറും പ്രതിഫലവും കൂടുമെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഈ വിമർശനം നിലനിൽക്കെയാണ് കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുന്നത്.
Kerala
തിരുവനന്തപുരം: 16ാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്. രാവിലെ ഒൻപതോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രോ ടെം സ്പീക്കറായ ജി. സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുക.
അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. നാളെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 29ന് ആണ് നയപ്രഖ്യാപന പ്രസംഗം.
Kerala
കൊച്ചി: അധികാരമേറ്റതോടെ തങ്ങളുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാനുള്ള നടപടികളിലാണ് സംസ്ഥാനത്തെ മന്ത്രിമാർ. പരിചയസമ്പന്നർക്കും സന്തതസഹചാരികൾക്കും പുറമെ പാർട്ടി നേതാക്കൾ ശിപാർശ ചെയ്യുന്നവരെയും സ്റ്റാഫിൽ ഉൾപ്പെടുത്തേണ്ട സ്ഥിതിയിലാണു മന്ത്രിമാർ.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ ചീഫ് വിപ്പ്, പ്രതിപക്ഷനേതാവ് എന്നിവർക്കും പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാം. മുഖ്യമന്ത്രിക്ക് 37 പേരെയും കാബിനറ്റ് പദവിയിലുള്ളവർക്ക് 25 പേരെയുമാണ് പരമാവധി നിയമിക്കാനാകുക .രണ്ടാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം 523 ആയിരുന്നു.
ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പേഴ്സണൽ സ്റ്റാഫിനു ലഭിക്കും.6033 രൂപയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫുകളുടെ കുറഞ്ഞ ശമ്പളം. വ്യവസായ മന്ത്രിയുടെ ഓഫീസിലെ കുക്കിനാണ് ഈ ശമ്പളം. ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് 2.47 ലക്ഷം രൂപയായിരുന്നു പ്രതിമാസം ശമ്പളം. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങിയിരുന്ന 11 പേർ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്റ്റാഫിൽ 27 പേരാണ് ഉണ്ടായിരുന്നത്. അന്ന് പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിൽ ഉണ്ടായിരുന്നത് 25 പേർ. ടൂറിസം, രജിസ്ട്രേഷൻ മന്ത്രിമാർക്ക് ഉണ്ടായിരുന്നത് 19 വീതം സ്റ്റാഫ്. മറ്റെല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 20 ന് മുകളിലായിരുന്നു.കഴിഞ്ഞ മാർച്ചിലെ ശമ്പള പട്ടികപ്രകാരം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ആകെ ശമ്പളത്തുക 4.62 കോടി രൂപയാണ്.
മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ ലഭിക്കും. 3350 രൂപയാണ് നിലവിലെ കുറഞ്ഞ പെൻഷൻ. ഉയർന്ന പെൻഷൻ 83400 രൂപയും.
Kerala
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാർ(32)ആണ് പിടിയിലായത്. ഇയാൾ യുവതിയുടെ പണവും സ്വർണാഭരണവും തട്ടിയെടുത്തതായും പരാതിയുണ്ട്.
2022ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ചെന്നും, ഇവരുടെ കൈയിൽ നിന്ന് 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുത്തതായുമാണ് പരാതിയുള്ളത്.
അടുത്തിടെ പ്രതി മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. വിവരം അറിഞ്ഞ പ്രതി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നാണ് പിടിയിലായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിൽ ഡ്രൈവർക്ക് ക്രൂര മർദനമെന്ന് പരാതി. മർദനത്തിൽ ടാക്സി ഡ്രൈവറും തിരുമല സ്വദേശിയുമായ ശ്രീഹരിക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച വൈകിട്ട് ആറോടെ ആയിരുന്നു സംഭവം. അരിസ്റ്റോ ജംഗ്ഷന് സമീപം വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആയിരുന്നു ക്രൂര മർദനം. KL 22 Q 2763 നമ്പറിലുള്ള നീല കാറിലെത്തിയ വ്യക്തിയാണ് ശ്രീഹരിയെ ആക്രമിച്ചത്.
ശ്രീഹരിയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദിച്ചുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് ചക്കയിടാൻ മതിലിനുമുകളിൽ കയറിയ വയോധികൻ വീണുമരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് പൊറ്റവിള പുത്തൻവീട്ടിൽ രാമൻകുട്ടി (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം.
ചക്കയിടുന്നതിനായി മതിലിൽ കയറിയ രാമൻകുട്ടി കാൽവഴുതി കുഴിയിലേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ രാമൻകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ 10 വയസുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മേയ് 14ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.
കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപികൾക്കും വേദിയിൽ ഇരിപ്പിടം ആവശ്യപ്പെട്ട് നിയുക്ത സർക്കാർ. ലോക്ഭവനോട് ഇക്കാര്യം ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ വിജയ്യുടെ സത്യപ്രതിജ്ഞയ്ക്ക് സമാനമായ അനുമതിയാണ് തേടിയത്.
സത്യപ്രതിജ്ഞാ വേദിയിൽ ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നായിരുന്നു ലോക്ഭവൻ നിർദേശം. ഞായറാഴ്ചയാണ് ഇതുസംബന്ധിച്ച നിർദേശം പുറത്തുവന്നത്. ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു.
നിലവിൽ സെൻട്രൽ സ്റ്റേഡിയവും പരിസരവും സത്യപ്രതിജ്ഞ കാണാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. 12,000 പേർക്ക് ചടങ്ങ് കാണാനാണ് ആദ്യം അനുമതി നൽകിയെങ്കിലും പിന്നീടത് 15,000 ആയി ഉയർത്തി.
Kerala
തിരുവനന്തപുരം: പ്രാവച്ചമ്പലത്തിന് സമീപം കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പള്ളിച്ചൽ നരുവാമൂട് പാലോട്ടുകോണം പണ്ടാരവിള ആതിര ഭവനിൽ അഖിൽ (28) ആണ് മരിച്ചത്.
അഖിലിനൊപ്പമുണ്ടായിരുന്ന പിതാവ് വേണുഗോപാലൻ നായർ (62) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അച്ഛനെയും മകനെയും കാറിനുള്ളിൽ നുരയും പതയും വന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.
ഇതേ തുടർന്ന് ഇരുവരെയും ഉടൻ തന്നെ നേമം താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രാത്രിയോടെ അഖിൽ മരിച്ചു. ഡ്രൈവറായിരുന്നു അഖിൽ. അച്ഛൻ വേണുഗോപാലൻ നായർ കർഷകനാണ്.
സംഭവത്തിൽ നരുവാമ്മൂട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വേണുഗോപാലൻ നായർ അബോധാവസ്ഥയിലായതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പിരപ്പൻകോട്ട് വിളക്കിൽ നിന്ന് തീപടർന്ന് വീട് കത്തിനശിച്ചു. പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്റെ വീടാണ് അഗ്നിക്കിരയായത്. ഉച്ചയോടെ ആയിരുന്നു സംഭവം.
കത്തിച്ചുവെച്ചിരുന്ന വിളക്കിൽ നിന്ന് സമീപത്തെ വസ്തുക്കളിലേക്ക് തീപടരുകയായിരുന്നു. അപകടത്തിൽ വീടിന്റെ മേൽക്കൂരയും മുറികളും പൂർണമായും കത്തിനശിച്ചു. ഓടുമേഞ്ഞ മേൽക്കൂരയായതിനാൽ മര ഉരുപ്പടികളിലേക്കും മറ്റ് മുറികളിലേക്കും അതിവേഗം തീ വ്യാപിക്കുകയായിരുന്നു.
വിളക്ക് കത്തിച്ചുവച്ച് വീട്ടുകാർ പുറത്ത് പോയപ്പോഴാണ് അപകടമുണ്ടായത്. അതിനാൽ ആളപയാമുണ്ടായില്ല. വീടിന് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ വെഞ്ഞാറമൂട് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ ഒരുങ്ങുന്നു.
12,000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.
ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കൊപ്പം കര്‍ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.
അമ്പതിനായിരത്തോളം പേര് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പ് കണക്കാക്കുന്നത്.
Kerala
നെടുമങ്ങാട്: ഡെലിവറി വാനും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആര്യനാട് വിനോബാനികേതൻ മരുതംകുഴി തച്ചങ്കോട് വീട്ടിൽ സലിം എന്ന ലോപ്പസ് (71) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് എട്ടോടെ തച്ചൻകോട് വനംവകുപ്പ് ഓഫീസിനു മുന്നിലായിരുന്നു അപകടം
അപകടത്തിൽ വാനിന്റെ ടയറിൽ കുടുങ്ങിയ ബൈക്കുമായി 10 മീറ്ററോളം വാൻ മുന്നോട്ടുപോയി. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നിരുന്നു.
സംഭവ സ്ഥലത്തുവച്ചുതന്നെ ലോപ്പസ് മരിച്ചിരുന്നു. ഡെലിവറി വാനിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷരീഫ ബീവിയാണ് ലോപ്പസിന്റെ ഭാര്യ.
Kerala
നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ വയോധികൻ മരിച്ചു. ആനാട് പുനവകുന്ന് സ്വദേശിയായ ഉണ്ണികൃഷ്ണൻ(78)ആണ് ബുധനാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു ഉണ്ണികൃഷ്ണൻ ചികിത്സ തേടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. തുടർന്ന് പരിശോധനകൾക്ക് ശേഷം എഴുതിക്കൊടുത്ത കുറിപ്പുമായി ലാബിൽ പോയിരുന്നു. പിന്നാലെ മൂന്നു മണിയോടെ ആശുപത്രിയുടെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ഉടൻതന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം ഉണ്ണികൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടാൻ ഉണ്ടായ കാരണം ഇനിയും വ്യക്തമല്ല.
Kerala
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് മാരകായുധങ്ങളുമായി ഭാര്യയെയും ഭാര്യവീട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയും സഹായികളും പിടിയിൽ. തുമ്പ പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി. എസ്. (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ്. (കണ്ണൻ, 44) എന്നിവരാണ് നെടുമങ്ങാട് നിന്ന് പിടിയിലായത്.
അനന്തു ഷാജിയും ഭാര്യയുമായി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനു, ശങ്കർ എന്നിവരെയും പിടികൂടി പോലീസ് പ്രതി ചേർത്തത്. അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിലായി എട്ടോളം കേസുകൾ നിലവിലുണ്ട്.
Kerala
തിരുവനന്തപുരം: അയൽവാസിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കരിക്കകം വിനായക നഗറിൽ ജാങ്കോ കുമാർ എന്ന അനിൽകുമാർ (42) ആണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ അനിൽകുമാർ.
സ്ത്രീകളെ അസഭ്യം പറയുന്നത് പോലീസിൽ അറിയിച്ചെന്ന സംശയത്തെ തുടർന്ന് ആണ് പ്രതി സമീപവാസിയായ അബ്ദുൾ റഹീമിനെ ആക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
പ്രതി സ്ഥിരമായി വീടിന് അടുത്ത് താമസിക്കുന്ന സ്ത്രീകളെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. വിവരം പോലീസിൽ അറിയിച്ചത് അബ്ദുൾ റഹീമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
വീട്ടിൽ അതിക്രമിച്ച് കയറി കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, അബ്ദുൽ റഹീമിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കഠിനംകുളം: തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം. മര്യനാട് സ്വദേശി സെൽവെറ്റ് മേരി (51) ആണ് മരിച്ചത്. കഠിനംകുളം ആറാട്ട് വഴിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു അപകടം.
ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. ആറാട്ട് വഴിയിൽ സെൽവെറ്റ് മേരി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ സെൽവെറ്റിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവിനും അപകടത്തിൽ ഗുരുതര പരിക്കുണ്ട്. ഇരുവരെയും ഉടൻതന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സെൽവെറ്റിന്റെ ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷയ്ക്കിടെ ഹൈടെക് രീതിയിൽ കോപ്പിയടിച്ച ഉദ്യോഗാർഥി പിടിയിൽ. തിരുവനന്തപുരം പനവിള സ്വദേശിയായ അനീഷ് ബാബു ആണ് പിടിയിലായത്. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ ആയിരുന്നു സംഭവം.
ഫോറസ്റ്റ് ബീറ്റ് ഓഫീസർ പരീക്ഷയ്ക്കിടെയാണ് ബ്ലൂടൂത്ത് ഉപയോഗിച്ച് അനീഷ് ബാബു കോപ്പിയടിച്ചത്. ഹാളിലേക്ക് മൊബൈൽ ഫോണ്‍ കടത്തിയ അനീഷ് ബാബു ചോദ്യ പേപ്പർ ഫോട്ടോ എടുത്ത് സുഹൃത്തിന് നൽകി.
സുഹൃത്ത് ഉത്തരങ്ങള്‍ പറഞ്ഞു നൽകിയത് ബ്ലൂൂത്ത് വഴി കേട്ട് എഴുതുന്നതിനിടെയാണ് പിടിയിലായത്. ഇതേ തുടർന്ന് അനീഷിനെ ഫോർട്ട് പോലിസ് അറസ്റ്റ് ചെയ്തു.
Kerala
തിരുവനന്തപുരം: പൂന്തുറയിൽ കാർ യാത്രക്കാരെ മർദിച്ച പ്രതികൾ പിടിയിൽ. മുട്ടത്തറ ബിലാൽ നഗർ സ്വദേശി അഷറഫ് (56), ബീമാപള്ളി അസാദ് നഗർ സ്വദേശി ബദറുദീൻ (42) എന്നിവരാണ് പിടിയിലായത്. പൂന്തുറ പോലീസ് ആണ് പ്രതികളെ പിടികൂടിയത്.
തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ബിലാൽ നഗർ വഴി കാറിൽ വരികയായിരുന്ന പുത്തൻപള്ളി സ്വദേശികളായ യുവാക്കളുടെ യാത്ര പ്രതികൾ തടസപ്പെടുത്തി. റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടതാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
പ്രതികൾ ഇരുവരും ചേർന്ന് കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ അടിച്ചുതകർത്തു. തുടർന്ന് യുവാക്കളെ ക്രൂരമായി മർദിക്കുകയും കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ആക്രമണത്തിൽ യുവാവിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് യാത്രക്കാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ച പുലർച്ചെ പഴവങ്ങാടി ഗണപതി ക്ഷേത്രം സന്ദർശിച്ച് നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും ശബരീനാഥൻ പറഞ്ഞു.
നേമത്ത് നിന്ന് യുഡിഎഫ് പ്രതിനിധിയുണ്ടാകുമെന്നും ശബരീനാഥൻ അഭിപ്രായപ്പെട്ടു. നാടിന് നല്ലത് വരുമെന്നും നേമത്ത് ശുഭ പ്രതീക്ഷയാണെന്നും ക്ഷേത്ര സന്ദർശനത്തിന് ശേഷം കെ.എസ്. ശബരീനാഥൻ വ്യക്തമാക്കി.
സംസ്ഥാനത്ത് ഏറ്റവും കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. വി. ശിവൻകുട്ടി എൽഡിഎഫിനായി ജനവിധി തേടുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് എൻഡിഎ സ്ഥാനാർഥി.
NRI
ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ. അരുവിക്കര സ്വദേശി ആദിത്യന് (19) ആണ് മരിച്ചത്. ബംഗളൂരു ബിടിഎല് സ്കൂള്‍ ഓഫ് നഴ്സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയാണ്.
ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദിത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന് താമസിച്ചിരുന്നത്. ഒപ്പമുള്ളവർ കോളജിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് ആദിത്യനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്ന് കോളജ് അധികൃതർ ആദിത്യന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. കുടുംബം ബംഗളൂരുവിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
വെഞ്ഞാറമൂട്: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എംബിബിഎസ് വിദ്യാർഥി മരിച്ചു. വെമ്പായം കന്യാകുളങ്ങര പോംകുന്ന് ഷാഹിൻ വില്ലയിൽ ഷിറാസ്ഖാൻ-സുമയ്യ ദമ്പതികളുടെ മകൻ ഷാഹിൻ(23) ആണ് മരിച്ചത്.
എംസി റോഡിൽ കന്യാകുളങ്ങരയിൽ ബുധനാഴ്ച രാത്രി 7.30ന് ആയിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഹിനെ ഉടൻ തന്നെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോർദ്ദാനിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു ഷാഹിൻ. യുദ്ധവുമായി ബന്ധപ്പെട്ട് അവധി ലഭിച്ചതിനെത്തുടർന്ന് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്.
Kerala
തിരുവനന്തപുരം: പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വെട്ടുകാട് ബാലൻനഗർ പുതുവൽ വീട്ടിൽ ആന്റണി (31), പുതുവൽ പുത്തൻവീട്ടിൽ നിയാസ് (33) എന്നിവരാണ് പിടിയിലായത്.
വലിയതുറ പോലീസ് ആണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി ബാലനഗറിൽ ആയിരുന്നു സംഭവം. പ്രതികൾ യുവാവിനെ അസഭ്യം പറയുകയും കല്ലുകൊണ്ട് മർദിക്കുകയുമായിരുന്നു. പരിക്കേറ്റതിന് പിന്നാലെ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പിടിയിലായ ആന്റണിക്കെതിരെ വലിയതുറ, തിരുവല്ലം, പേട്ട, ചിറയിൻകീഴ്, അഞ്ചുതെങ്ങ്, കഠിനംകുളം എന്നീ സ്റ്റേഷനുകളിലായി പത്തോളം കേസുകൾ നിലവിലുണ്ട്. നിയാസും നിരവധി കേസുകളിൽ പ്രതിയാണ്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ട് പേർ പിടിയിലായി. മേനംകുളം സ്വദേശികളായ രതീഷ് എന്ന പഞ്ചായത്ത് ഉണ്ണി (44), ബാലു (47) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവങ്ങളുടെ തുടക്കം. മുൻവൈരാഗ്യത്തെ തുടർന്ന് രതീഷ് മേനംകുളം സ്വദേശിയായ ലാലുവിനെ തടിക്കഷ്ണം ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ലാലുവിന്റെ സഹോദരൻ ബാലു ഇതിനുപകരമായി രതീഷിനെ പഞ്ചായത്ത് നടയിൽ വച്ച് മർദിച്ചു. തുടർന്ന് രണ്ട് സംഭവങ്ങളിലും പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.
രതീഷ് കല്ലുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി ബാലു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രതീഷിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രതീഷ് തിരുവനന്തപുരം സിറ്റി-റൂറൽ സ്റ്റേഷനുകളിലായി 14 കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: വെള്ളറടയിൽ കെഎസ്ആർടിസി ബസിടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വെള്ളറട പൊന്നമ്പി സ്വദേശി കൃഷ്ണന്‍കുട്ടി (74) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു അപകടമുണ്ടായത്.
വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വെള്ളറടയില്‍ പോയ വയോധികനെ കെഎസ്ആര്‍ടിസി ഡിപ്പോയുടെ കവാടത്തിനു സമീപം വച്ച് തിരുവനന്തപുരത്തുനിന്ന് എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ബസ് കണ്ടക്ടറും ഡ്രൈവറും ചേർന്ന് ഇയാളെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായില്ലെങ്കിലും രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കൃഷ്ണന്‍കുട്ടിയെ ബന്ധുക്കൾ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. വെള്ളറട പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പൊഴിക്കരയിലെത്തിയ യുവാക്കളെ മർദിക്കുകയും ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വെട്ടുകാട് സ്വദേശി നിതിൻ (23), കൊച്ചുവേളി സ്വദേശി പ്രവീൺ (25) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പൊഴിക്കരയിലെത്തിയ യുവാക്കളെ പ്രതികൾ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. പ്രതികൾ യുവാക്കളെ ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തിൽ പരാതിക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. വലിയതുറ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. അറസ്റ്റിലായ ഇരുവരും വലിയതുറ സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതികളാണ്.
പ്രവീൺ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ലാലുവിനായുള്ള അന്വേഷണം വ്യാപകമാക്കിയതായും പോലീസ് അറിയിച്ചു.
Kerala
വിഴിഞ്ഞം: ഓടുന്ന കാറിൽ പട്ടാപ്പകൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോവളം സ്വദേശികളായ അജിത് രാജ് (44), അശോകൻ (54) എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി - വെങ്ങാനൂർ റോഡിലായിരുന്നു സംഭവം.
ബുധനാഴ്ച രാവിലെ 11ഓടെ ആയിരുന്നു സംഭവം. നഗരത്തിലേക്ക് പോകാൻ കല്ലുവെട്ടാംകുഴി ബസ് സ്റ്റോപ്പിൽ നിന്ന യുവതിയെ ഷെയർ ടാക്സി എന്ന പേരിൽ കബളിപ്പിച്ച് പ്രതികൾ കാറിൽ കയറ്റുകയായിരുന്നു.
പരാതിക്കാരി വാഹനത്തിൽ കയറിയതിന് പിന്നാലെ ഡ്രൈവർ സീറ്റിലിരുന്ന അജിത്രാജ് പിൻസീറ്റിലേക്ക് മാറി. തുടർന്ന് അശോകൻ ഡ്രൈവർ സീറ്റിൽ കയറി. വാഹനം മുന്നോട്ടെടുത്തതോടെ അജിത്രാജ് യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി.
യുവതി ബഹളം വച്ചതോടെ വാഹനത്തിന്റെ വേഗം കുറച്ചു. ഇതോടെ യുവതി ഡോർ തുറന്ന് വാഹനത്തിൽ നിന്ന് പുറത്തുചാടി. കാറുമായി ഇരുവരും കടന്നുകളഞ്ഞെങ്കിലും യുവതി വാഹനത്തിന്റെ നമ്പർ സഹിതം ഫോട്ടോ എടുത്തിരുന്നു.
തുടർന്ന് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതികൾ പിടിയിലായത്. കോവളത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വീട്ടമ്മയക്ക് പാമ്പുകടിയേറ്റു. വര്‍ക്കല താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷംനയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിണറിന് സമീപത്ത് വച്ചായിരുന്നു പാമ്പുകടിയേറ്റത്.
കാലിന്റെ രണ്ട് സ്ഥലത്തായി പാമ്പുകടിച്ചതായാണ് പ്രാഥമിക നിഗമനം. ഷംനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പോത്തന്‍കോട് വിദ്യാര്‍ഥിനിയെ പാമ്പുകടിച്ചു.
വേങ്ങോട് സ്വദേശിനി ദുര്‍ഗ(18)യെ ആണ് പാമ്പുകടിച്ചത്. ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ദുര്‍ഗയ്ക്ക് പാമ്പുകടിയേറ്റത്. പെണ്‍കുട്ടി നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
നെടുമങ്ങാട്: എയർഗൺ ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ചുള്ളിമാനൂർ സ്വദേശി അൻസർ (28) ആണ് പിടിയിലായത്. നെടുമങ്ങാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
ആനാട് സ്വദേശി സഞ്ജയ്യെ ആണ് അൻസർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഫെബ്രുവരി മൂന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അൻസർ ലഹരി കച്ചവടം നടത്തുന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമം.
Kerala
കാട്ടാക്കട: സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് മരിച്ച നിലയിൽ. പേപ്പാറ കല്ലുപാറ വനത്തിൽ അരുവിയാൻ കാണിയുടെ മകൻ മല്ലൻ (31)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ആണ് സംഭവം. പേപ്പാറ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് മല്ലൻ മീൻ പിടിക്കാൻ പോയത്.
സഹോദരൻ ആനന്ദനും മറ്റ് നാല് സുഹൃത്തുക്കൾക്കും ഒപ്പമാണ് മല്ലൻ മീൻ പിടിക്കാൻ പോയത്. ആറ്റിനക്കരെ പോകുന്നതിനിടയിൽ മല്ലൻ ചങ്ങാടത്തിൽ നിന്ന് ഇറങ്ങി ഒരു മുളയിൽ പിടിച്ച് നീന്തുകയായിരുന്നു.
സുഹൃത്തുക്കൾ ആറ്റിനക്കരെ എത്തിയപ്പോഴേക്കും മല്ലനെ കാണാതായിരുന്നു. ഇതേ തുടർന്ന് വിവരം അഗ്നിശമന സേനയെയും പോലീസിനെയും അറിയിച്ചു. തുടർന്ന് വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും മല്ലനെ കണ്ടെത്താനായില്ല. രാവിലെ നത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
വെഞ്ഞാറമൂട്: മരം മുറിയ്ക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് റബർ മരത്തിൽ കുടുങ്ങി. വാമനപുരം ആനച്ചൽ കീരിച്ചേരി വീട്ടിൽ കണ്ണൻ ( 28 ) ആണ് 60 അടി ഉയരമുള്ള റബർ മരത്തിന് മുകളിൽ കുടുങ്ങിയത്.
വെളളുമണ്ണടി കൈരളി നഗറിൽ തിങ്കളാഴ്ച രാവിലെ 10ഓടെ ആയിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി മരത്തിനു മുകളിൽ കയറി റോപ്പ് നെറ്റ് ലാഡറിന്റെ സഹായത്തോടെ കണ്ണനെ താഴെയിറക്കി.
തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. വെഞ്ഞാറമൂട് അഗ്നിശമന സേന നിലയത്തിലെ സീനിയർ റെസ്ക്യു ഓഫീസർ അജിത്ത് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുബീഷ്, വിപിൻ ബാബു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Kerala
തിരുവനന്തപുരം: കർഷകരെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനും കാർഷിക വിപണനം കൂടുതൽ സുതാര്യമാക്കുന്നതിനുമായി ലക്ഷ്യമിട്ട് 'കൃഷി വൈഭവ് 2026' കാർഷിക മേളയ്ക്ക് തലസ്ഥാനത്ത് തുടക്കമാകുന്നു.
സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ (സിസ്സ) നേതൃത്വത്തിൽ മേയ് 15 മുതൽ 19 വരെ പുത്തരിക്കണ്ടം ഇ.കെ. നായനാർ മെമ്മോറിയൽ പാർക്കിലാണ് മേള സംഘടിപ്പിക്കുന്നത്.
ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി ഉൽപാദകർക്ക് നേരിട്ട് വിപണി കണ്ടെത്തുന്നതിനുള്ള അവസരമാണ് കാർഷിക ഉൽപാദക സംഘങ്ങളുടെ (എഫ്.പി.ഒ) നേതൃത്വത്തിലുള്ള ഈ മേളയിലൂടെ ഒരുക്കുന്നത്. ദേശീയ ഡയറി ഡെവലപ്മെന്റ് ബോർഡ്, നബാർഡ്, എൻ.സി.ഡി.സി, എസ്.എഫ്.എ.സി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
വിപുലമായ പ്രദർശനവും വിപണനവും
വെറുമൊരു കാർഷിക പ്രദർശനം എന്നതിലുപരി കർഷകർ, കാർഷിക ഉൽപാദക സംഘങ്ങൾ, ചെറുകിട വ്യവസായ സംരംഭങ്ങൾ, കാർഷിക സ്റ്റാർട്ടപ്പുകൾ, യന്ത്രനിർമാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെയും ഉപഭോക്താക്കളെയും ഒരേ കുടക്കീഴിൽ അണിനിരത്തുകയാണ് കൃഷി വൈഭവിന്റെ ലക്ഷ്യം.
മൂല്യവർധിത ഉൽപന്നങ്ങൾ, ജൈവ ഉൽപന്നങ്ങൾ, ആധുനിക കാർഷിക ഉപകരണങ്ങൾ, ഡയറി ടെക്നോളജി, തൈകൾ, വിത്തുകൾ, ഭൂപ്രദേശ സൂചികാ പദവി ലഭിച്ച (ജി.ഐ ടാഗ്) ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനവും വിപണനവും മേളയിലുണ്ടാകും.
ഇതിന് പുറമെ സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സംവിധാനങ്ങൾ, മാലിന്യ സംസ്കരണ മാതൃകകൾ, ബാങ്കിംഗ്-ഇൻഷുറൻസ് സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മേളയിൽ ലഭ്യമാകും.
സെമിനാറുകളും കർഷക കൂട്ടായ്മയും
കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി കാർഷിക ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുക്കുന്ന സെമിനാറുകളും ശിൽപശാലകളും മേളയുടെ ഭാഗമായി നടക്കും.
ബ്രാൻഡിംഗ്, കയറ്റുമതി സാധ്യതകൾ, മൂല്യവർധനവ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. കർഷകർക്ക് പരസ്പരം അനുഭവങ്ങൾ പങ്കുവെക്കുന്നതിനും മികച്ച കാർഷിക ഉൽപാദക സംഘങ്ങളുടെ മാതൃകകൾ പരിചയപ്പെടുന്നതിനുമുള്ള വേദികളും സജ്ജമാക്കിയിട്ടുണ്ട്.
ഉൽപന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മായം കലരാത്ത കാർഷിക ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാനും മേളയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Kerala
തിരുവനന്തപുരം: വനിതാ സംവരണ ഭേദഗതി ബില്ലില്‍ പ്രതികരിച്ച് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ. ലക്ഷ്യം വനിതാ സംവരണമല്ല, ഏകാധിപത്യമാണ് ലക്ഷ്യമെന്ന് ഷംസീർ പറഞ്ഞു. അതിനെ ജനാധിപത്യം കൊണ്ട് ജനങ്ങള്‍ തോല്‍പ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയെ ഗൗരവമായല്ല കാണുന്നത്. വനിതാ സംവരണ ബില്ല് പാസാക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ തെളിയിച്ചു. 12 വര്‍ഷമായി ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്നും ഷംസീർ ആരോപിച്ചു.
ഗുസ്തി താരങ്ങളോട് നീതി പുലര്‍ത്തിയോ എന്ന് ചോദിച്ച നിയമസഭ സ്പീക്കർ, ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ ഹംഗറിക്ക് സമാനമായി ജനങ്ങള്‍ എതിര്‍ക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ വനിത സംവരണ ഭേദഗതി ബില്ല് പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ കുപ്രസിദ്ധ കുറ്റവാളി എംഡിഎംയുമായി പിടിയിൽ. തമ്പുരു വിഷ്ണു എന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണു ആണ് പിടിയിലായത്.
തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്ന് മാസത്തിനിടെ നിരവധി കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം എംഡിഎംഎ കച്ചവടം നടത്തുകയായിരുന്നു. ഡാൻസാഫിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാളിൽ നിന്ന് 2. 2ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വധശ്രമവും പോലീസിനെ ആക്രമിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തമ്പുരു വിഷ്ണു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയം മലമുകളിൽ ബിജെപി - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. പ്രദേശവാസികളായ ഇരുകൂട്ടർ തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് നയിച്ചെന്നാണ് ലഭിക്കുന്ന വിവരം. സംഘർഷാവസ്ഥയെ തുടർന്ന് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.
ഒരാൾ നഗ്നത പ്രദർശനം നടത്തിയെന്ന ബിജെപി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. യുവതി രാത്രിയോടെ വട്ടിയൂർക്കാവ് പോലീസിന് പരാതി നൽകിയിരുന്നു.
പരാതി നൽകിയതിന് പിന്നാലെ ഇവരുടെ ഭർത്താവായ ബിജെപി പ്രവർത്തകനെ നാട്ടുകാരും സിപിഎം പ്രവർത്തകരും ചേർന്ന് വാഹനം അടക്കം തടഞ്ഞുവെച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇതിനിടെ സ്ഥലത്തെത്തിയ പോലീസ് സിപിഎമ്മിന് അനുകൂലമായാണ് സംസാരിക്കുന്നതെന്നായിരുന്നു ബിജെപിയുടെ ആരോപണം.
ഇതിനിടെ കല്ലേറ് ആരംഭിച്ചതോടെ സംഘർഷം രൂക്ഷമായി. കല്ലേറിൽ പോലീസുകാരന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി ലാത്തിചാർജ് നടത്തി. പിന്നാലെയാണ് സംഘർഷത്തിന് അയവുണ്ടായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ദമ്പതികളെ ഒൻപതംഗ സംഘം മർദിച്ചതായി പരാതി. മലയം ചൂഴാറ്റുകോട്ട സ്വദേശികളായ അനീഷ് ഭാര്യ ശ്രീജ എന്നിവർക്കാണ് മർദനമേറ്റതായി പരാതിയുള്ളത്.
ഏപ്രിൽ 11ന് ആയിരുന്നു സംഭവം നടന്നത്. ക്ഷേത്രോത്സവത്തിനിടെ ഒൻപതംഗ സംഘം അനീഷിനെ ക്രൂരമായി മർദിച്ചതായാണ് പരാതി. ഈ സമയം തടയാനെത്തിയ അനീഷിന്റെ ഭാര്യ ശ്രീജയ്ക്കും മർദനമേറ്റതായി പരാതിയിൽ പറയുന്നു.
എന്നാൽ മർദനത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിനിടെ അനീഷിന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ചരപ്പവൻ മാലയും സംഘം പൊട്ടിച്ചെടുത്തതായി ആരോപണമുണ്ട്. അനീഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.