തിരുവനന്തപുരം: സാന്പത്തിക തിരിമറി നടത്തി 21,88,599 തട്ടിയെടുത്ത കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ മുൻ കാഷ്യർക്കു സമാനമായ ഏഴു കേസുകളിൽ കോടതി 56 വർഷം കഠിനതടവും 2,80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 14 വർഷം അധിക തടവ് അനുഭവിക്കണം. ഒരോ കേസിലും എട്ടു വർഷം കഠിനതടവും 40,000 രൂപ വീതവുമാണ് പിഴ.
ശിക്ഷ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി. ആറ്റിങ്ങൽ കോരാണി സ്വദേശി ശിവരാജൻ ചെട്ടിയാർ(64) ആണു കേസിലെ പ്രതി. പ്രത്യേക വിജിലൻസ് കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പ്രതി 2001 ജനുവരി 15 മുതൽ 2011 ജൂണ്‍ ഒന്നു വരെ കാഷ്യറായി ജോലി നോക്കുന്പോൾ വിവിധ കാലയളവുകളിലായാണ് 21,88,599 രൂപ തട്ടിയെടുത്തത്.
വ്യാജ ബില്ലുകളും വൗച്ചറുകളും ഉണ്ടാക്കിയായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. ആഭ്യന്തര അന്വേഷണത്തിൽ തിരിമറി ബോധ്യമായപ്പോഴാണ് കേസ് അന്വേഷണം വിജിലൻസിന് കൈമാറിയത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
Tags : Local News Nattuvishesham Trivandrum