Movies
തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയും നടിയുമായ അഞ്ജലി നായർ നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. നടിയുടെ ഇലക്ഷൻ പ്രചരണകാലത്തെ പല സംഭാഷണങ്ങളും ട്രോളുകളായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ തോൽവിക്ക് ശേഷം ഇതിലൊന്നും തളരില്ലെന്ന് വ്യക്തമാക്കുകയാണ് താരം.
സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളിൽ തളരില്ലെന്നും ട്രോളുകൾ തനിക്ക് ഗുണമാണ് ചെയ്തതെന്നും അഞ്ജലി വ്യക്തമാക്കി. ഭർത്താവിനൊപ്പമുള്ള വീഡിയോയിലൂടെയാണ് താരം തന്റെ നിലപാട് അറിയിച്ചത്.
തന്റെ പേരിലുള്ള ഓരോ ട്രോൾ വിഡിയോയും പോസ്റ്റുകളും കാണാറുണ്ടെന്നും അവയെല്ലാം ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
''ഇത് ട്രോളന്മാർക്ക് വേണ്ടിയുള്ള ഒരു വീഡിയോയാണ്. കാരണം നിങ്ങളുടെ ക്രിയേറ്റിവ് ആയിട്ടുള്ള പോസ്റ്റുകളും വിഡിയോകളും ഒന്നുപോലും ഞാൻ മിസ് ചെയ്തിട്ടില്ല. കാരണം എന്നെയും കൂടി ഇൻസ്റ്റാഗ്രാമിൽ മെൻഷൻ ചെയ്താണ് നിങ്ങൾ വിഡിയോ ഇടുന്നത്. മാത്രമല്ല ആൾക്കാർ റീപോസ്റ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് എനിക്ക് ഓരോ വിഡിയോയും പോസ്റ്റുകളും കാണാൻ പറ്റി.
അതെല്ലാം ഞങ്ങൾ ആസ്വദിക്കുകയും അതോടൊപ്പം തന്നെ നിങ്ങളുടെ ട്രോളുകൾ എനിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഒന്നുമല്ലാത്ത എനിക്ക് വേണ്ടി സാമ്യവും കണ്ടെത്തിയ ഓരോ ട്രോളന്മാർക്കും നന്ദി അറിയിക്കുന്നു.
ഇപ്പോൾ മറ്റൊരു പോസ്റ്റ് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയാണ്, ഞാൻ ക്യാംപെയ്ൻ തുടങ്ങിയ കാലത്ത് പറഞ്ഞ ഒരു കാര്യമാണ്, നിങ്ങൾ ട്രോൾ ചെയ്തോളൂ പക്ഷേ ഒരുപാട് ഉപദ്രവിക്കരുത് എന്ന് പറഞ്ഞ ഒരു കാര്യം ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
അതിപ്പോൾ ഇലക്ഷന് തോറ്റ എന്നെ ഉപദ്രവിക്കരുത് എന്നാക്കി ആണ് ഷെയർ ചെയ്യുന്നത്.
ഞാൻ അങ്ങനെ ഇപ്പോൾ പറഞ്ഞിട്ടില്ല . ഇലക്ഷന്റെ തുടക്കസമയത്ത് ഒരു ചാനലിന് ബൈറ്റ് കൊടുത്ത സമയത്താണ് ഞാൻ അത് പറഞ്ഞത്. ഒന്നും പറയാനില്ല അങ്ങനെ പറയുന്നവരോടും സ്നേഹം മാത്രമേയുള്ളൂ,.
ഞങ്ങൾക്ക് ഒരു വിഷമവുമില്ല, ഞങ്ങൾ ഓടിപ്പോവുകയുമില്ല. ഞങ്ങൾ ഇനിയും ഇവിടെ തന്നെ ഉണ്ടാകും. ഇനിയും വരുന്ന കാലങ്ങളിൽ നിങ്ങളിൽ ആസ്വദിക്കാനുതകുന്ന വിഷയങ്ങൾ ഞങ്ങൾ ഉണ്ടാക്കി തരാം. എല്ലാവർക്കും നന്ദി.’’ അഞ്ജലി നായർ പറഞ്ഞു.
Kerala
കൊച്ചി: കടുത്ത ഇടത് വിരുദ്ധ തരംഗത്തിലും എന്‍ഡിഎ സഖ്യത്തിനു നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായെന്നു ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. യുഡിഎഫിന് അനുകൂല തരംഗമല്ല കേരളത്തിലുണ്ടായത്. പിണറായി വിരുദ്ധ തരംഗമാണ് ആഞ്ഞുവീശിയത്.
പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിനും അഹങ്കാരത്തിനുമെതിരേ വിധിയെഴുതണമെന്നു നിശ്ചയിച്ചുറപ്പിച്ചാണ് ജനം പോളിംഗ് സ്റ്റേഷനില്‍ എത്തിയത്. പാര്‍ട്ടിഭേദമന്യ ജനം ഒറ്റക്കെട്ടായി പിണറായിക്കെതിരേ വോട്ട് ചെയ്തു.
വെള്ളപ്പൊക്കം, നിപ്പ, കോവിഡ് തുടങ്ങിയ ദുരന്തങ്ങളില്‍ വലഞ്ഞ മലയാളികര്‍ക്ക് ഒന്നാം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം തിരിച്ചറിയാന്‍ സാധിച്ചില്ല. അതാണു തുടര്‍ഭരണം കിട്ടാന്‍ കാരണം. സിപിഎമ്മിന്റെയും പിണറായി വിജയന് സര്‍ക്കാരിന്റെയും ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നിലപാടാണ് ട്വന്റി 20 പാര്‍ട്ടിയും സ്വീകരിച്ചുവന്നത്.
മത്സരിച്ച 19 സീറ്റിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു-സാബു പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാകാതെ എൻഡിഎ. വോട്ടെണ്ണൽ മൂന്ന് മണിക്കൂറിനോടടുക്കുന്പോൾ നേമത്ത് മാത്രമാണ് എൻഡിഎയ്ക്ക് ലീഡുള്ളത്.
തിരുവല്ല, ചാത്തന്നൂർ, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ മുന്നിൽ എത്തിയിരുന്നെങ്കിലും പിന്നീട് പിന്നിൽ പോയി.
National
പുതുച്ചേരി: പുതുച്ചേരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എന്‍ഡിഎ സഖ്യം 10 സീറ്റുകളില്‍ മുന്നില്‍. എഐഎന്‍ആര്‍സി ഏഴും ബിജെപി മൂന്നും സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസിന് രണ്ടിടത്ത്് ലീഡുണ്ട്. മുഖ്യമന്ത്രിയും എഐഎന്‍ആര്‍സി നേതാവുമായ എന്‍. രംഗസ്വാമി തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സഖ്യം ഏപ്രില്‍ 9-നായിരുന്നു പുതുച്ചേരിയില്‍ വോട്ടെടുപ്പ് നടന്നത്.
ആകെ 30 നിയമസഭാ സീറ്റുകളുള്ള പുതുച്ചേരിയില്‍ ഭരണം പിടിക്കാന്‍ 16 സീറ്റുകളാണ് വേണ്ടത്. 2021-ലെ തിരഞ്ഞെടുപ്പില്‍ കൃത്യം 16 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയത്.
Kerala
തിരുവനന്തപുരം: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണിത്തുടങ്ങുക.
തുടർന്ന് ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും. 8.30ന് ആദ്യ ഫലസൂചനകൾ പുറത്തുവരും. വോട്ടെണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും ഫലങ്ങളാണ് നാളെ പുറത്തു വരുന്നത്. ഉച്ചകഴിയുമ്പോഴേക്കും ഭരണചക്രം ആര് തിരിക്കുമെന്ന ചിത്രം തെളിയും.
സംസ്ഥാനത്ത് 100ലേറെ സീറ്റുകൾ നേടി ഭരണം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഭരണത്തുടർച്ച ഉറപ്പെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ഒന്നിലേറെ സീറ്റാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
Kerala
കൊച്ചി: മുഖ്യമന്ത്രിയാര്, പ്രതിപക്ഷ നേതാവാര് എന്നീ ചര്‍ച്ചകളാണ് ട്രെന്‍ഡിംഗില്‍. ശുഭ പ്രതീക്ഷയിലാണ് എന്നാല്‍ അതിലേറെ ആശങ്കയിലുമാണ് കോണ്‍ഗ്രസ്. പിണറായി 3.0 ആണ് സിപിഎമ്മിന്റെ മുദ്രാവാക്യം. ഇതിനിടയില്‍ നേട്ടം കൊയ്യാനാകുമെന്ന ആത്മവിശ്വാസം ഏറെയുണ്ട് എന്‍ഡിഎയ്ക്ക്. കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ രണ്ടു ദിവസം മാത്രമാണ് ബാക്കി. തെരഞ്ഞെടുപ്പ് മാമാങ്കത്തില്‍ അങ്കം കൊയതവര്ക്ക് നെഞ്ചിടിപ്പേറുന്ന നിമിഷങ്ങളാണ്.
യുഡിഎഫിനൊപ്പം അടിയുറച്ചു നില്ക്കുന്ന ജില്ലയാണ് എറണാകുളം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് മേല്‍ക്കോയ്മ നേടിയ ജില്ല. എറണാകുളത്ത് ഇത്തവണ കോണ്‍ഗ്രസിന്റെ കംപ്ലീറ്റ് സ്വീപ് ഉണ്ടാവുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹൈബി ഈഡന് എംപിയും അവകാശപ്പെടുന്നത്. 14 നിയമസഭ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 79.89 ശതമാനമാണ് ഇത്തവണത്തെ ജില്ലയിലെ പോളിംഗ് ശതമാനം.
1991ലെ തെരഞ്ഞെടുപ്പ് മുതല്‍ എറണാകുളത്ത് മുന്നില്‍ യുഡിഎഫ് തന്നെയാണ്. അന്ന് 12 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 2 സീറ്റുകള്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ 1996ല്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 4 എന്നായി നില. 2001ല്‍ യുഡിഎഫ് 13 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് ഒന്നില്‍ ഒതുങ്ങി. എന്നാല്‍ 2006ല്‍ എല്‍ഡിഎഫിന് ഒപ്പമായിരുന്നു എറണാകുളം. ജില്ലയില്‍ ആദ്യമായി 10 സീറ്റുകള്‍ എല്‍ഡിഎഫ് നേടി. യുഡിഎഫ് നാലിലേക്ക് ഒതുങ്ങി.
എന്നാല്‍ 2011ല്‍ വീണ്ടും 11 സീറ്റുകള്‍ യുഡിഎഫ് നേടി. 2016ല്‍ 9-5 എന്ന നിലയിലായി. സമാനമായ രീതിയിലായിരുന്നു 2021ലെ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സീറ്റ് നില. സിറ്റിംഗ് എംഎല്‍എമാരെ വീണ്ടും കളത്തില്‍ ഇറക്കിയിട്ടുണ്ട് ഇരു മുന്നണികളും. എന്‍ഡിഎയുടെ സഖ്യകക്ഷിയായി മാറിയ ട്വന്റി 20യും ജില്ലയില്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്. മുഹമ്മദ് ഷിയാസിന്റെ വാക്കുകള്‍ പോലെ, മുഖ്യമന്ത്രി ജില്ലയില്‍ നിന്നാകാനും സാധ്യതയേറെയാണ്. മണ്ഡലങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ ഇങ്ങനെയാണ്...
പറവൂര്‍:
2001 മുതല്‍ തുടര്‍ച്ചയായി വി.ഡി. സതീശന് വന്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുന്ന മണ്ഡലത്തില്‍ ഇത്തവണയും യുഡിഎഫിന് ടെന്‍ഷനില്ല. എല്‍ഡിഎഫിന്റെ ഇ.ടി. ടൈസണ്‍ എന്ന മികച്ച എതിരാളിയാണ് ഇത്തവണ മുന്നിലുള്ളത്. പത്തു വര്‍ഷം കയ്പമംഗലത്തെ എംഎല്‍എയായ നേതാവാണ് ടൈസണ്‍ മാസ്റ്റര്‍. എങ്കിലും വിജയം വി.ഡി.ക്ക് തന്നെ എന്ന പ്രതീക്ഷയിലാണ്. ചര്‍ച്കള്‍ പലവിധമാണെങ്കിലും യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന പ്രതീക്ഷയോടെയാണ് വി.ഡി.യെ കാണുന്നതും. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ വത്സല പ്രസന്ന കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സ്വതന്ത്രര്‍ അടക്കം ഏഴു സ്ഥാനാര്‍ഥികള്‍ ഇവിടെ മത്സരിച്ചിട്ടുണ്ട്.
അങ്കമാലി:
2016ലെയും 2021ലെയും തെരഞ്ഞെടുപ്പുകൡ വോട്ടു വിഹിതം കൂടിയതിനാല്‍ യുഡിഎഫിനെ സംബന്ധിച്ച് സുരക്ഷിത മണ്ഡലമാണ് അങ്കമാലി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 15929 വോട്ടിനാണ് റോജി എം ജോണ്‍ വിജയം കൊയതത്. ഇത്തവണയും കളത്തില്‍ റോജി എം ജോണ്‍ തന്നെയാണുള്ളത്. എല്‍ഡിഎഫിന്റെ സാജു പോള്‍ ആണ് പോരാട്ടത്തിനെത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പ്രോമി കുര്യാക്കോസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികളും ഒരു എസ്യുസിഐ സ്ഥാനാര്‍ഥിയുമടക്കം ആറു പേര് മത്സരിച്ചിട്ടുണ്ട്.
കളമശേരി:
2021ലെ അതേ മത്സരചിത്രമാണ് കളമശേരിയില്‍. തുടര്‍ഭരണം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. പി. രാജീവ് വിജയപ്രതീക്ഷയില്‍ നില്‍ക്കുമ്പോഴും കടുത്ത മത്സരവുമായി യുഡിഎഫ് സ്ഥാനാര്‍ഥി വി.ഇ. അബ്ദുല്‍ ഗഫൂര്‍ രംഗത്തുണ്ട്. വ്യവസായ മന്ത്രി എന്ന പ്രതിഛായയും വികസന തന്ത്രങ്ങും വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് പി. രാജീവ്. എന്നാല്‍ വി. രാജീവ് എന്ന വിമതന് ഭീഷണിയുര്‍ത്തുന്നുണ്ട്. എം.പി. ബിനു ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുന്നണി പാര്‍ട്ടികളുടെത് അടക്കം എട്ടു സ്ഥാനാര്‍ഥികളാണ് കളമശേരിയില്‍ ജനവിധി തേടിയത്.
വൈപ്പിന്‍:
2021ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ.എന്‍. ഉണ്ണികൃഷ്ണന് കോണ്‍ഗ്രസിന്റെ ദീപക് ജോയിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. എന്നാല്‍ ഇത്തവണ വൈപ്പിനില്‍ ഉണ്ണികൃഷ്ണന് ഇല്ല. അഡ്വ. എം.ബി. ഷൈനി ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. നടിയും നര്‍ത്തകിയും സംരംഭകയുമായ ട്വന്റി 20യുടെ അനിത തോമസ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സ്വതന്ത്രന് അടക്കം ആറു പേരാണ് ഇവിടെ മത്സരിച്ചത്.
കൊച്ചി:
കൊച്ചിയില്‍ തുടരാനാണ് കെ.ജെ. മാക്സിയുടെ ശ്രമം. എന്നാല്‍ കന്നിയങ്കത്തില്‍ തന്നെ നേട്ടം കൊയ്യാനാണ് കോണ്‍ഗ്രസിന്റെ ജില്ല ഡിസിസി പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസിന്റെ ലക്ഷ്യം. യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പ് ഷിയാസിനും ദീപ്തി മേരി വര്ഗീലസിനും വേണ്ടി ഉണ്ടായ ചരടുവലി കോണ്‍ഗ്രസ് വോട്ടുകളെ ബാധിച്ചേക്കാനാണ് സാധ്യത. ഷിയാസിനെ സ്ഥാനാ്ഥിയായി പ്രഖ്യാപിച്ചതോടെ സര്‍വ്വം ദീപ്തമയം എന്ന പോസ്റ്ററുകള്‍ അടക്കം ദീപ്തിക്ക് പിന്‍വലിക്കേണ്ടി വന്നു. അഡ്വ. സേവ്യര്‍ ജൂലപ്പന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. മുന്നണി സ്ഥാനാര്‍ഥികളടക്കം അഞ്ചു പേരാണ് കൊച്ചിയില്‍ മത്സരിച്ചത്.
മൂവാറ്റുപുഴ:
എന്നും യുഡിഎഫിനൊപ്പം നിന്നിട്ടുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. 2021ല്‍ 6161 വോട്ടിനാണ് സിപിഐയുടെ എല്‍ദോ എബ്രഹാമിനെ കോണ്‍ഗ്രസിന്റെ മാത്യു കുഴല്നാടന് തോല്‍പ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിന് ആയിരുന്നു ജയം. സിറ്റിംഗ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ എന്‍. അരുണ്‍ ആണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി. ട്വന്റി 20യുടെ സണ്ണി കടുത്താഴെ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐയുടെത് അടക്കം നാലു സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്.
പെരുമ്പാവൂര്‍:
2021ല്‍ 2899 വോട്ട് ഭൂരിപക്ഷത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് മനോജ് മൂത്തേടന് ആണ്. ബേസില്‍ പോള്‍ ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇരു മുന്നണികളും ഒരുപോലെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണിത്. സിറ്റിംഗ് എംഎല്‍എ ആയിരുന്ന എല്‍ദോസിന് ീറ്റ് നല്കാത്തത്തില് കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ പ്രതിഷേധങ്ങളും നടന്നിരുന്നു. മനോജ് മൂത്തേടനായി വോട്ട് പിടിക്കാന്‍ എല്‍ദോസ് പിന്നീട് രംഗത്തെത്തിയെങ്കിലും സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി പരസ്യമായിരുന്നു. സമുദായ സമ്മര്‍ദങ്ങളും ഈ മണ്ഡലത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നുണ്ട്. മനോജ് മൂത്തേടന് സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമാണ്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായ കേരള കോണ്‍ഗ്രസ് - എം വിഭാഗത്തിലെ ബേസില്‍ പോള്‍ പ്രതീക്ഷയിലാണ്. ജിബി പാത്തിക്കലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ടു സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ അടക്കം ആറു പേര് പെരുമ്പാവൂരില്‍ മത്സരിച്ചിരുന്നു.
കുന്നത്തുനാട്:
എല്‍ഡിഎഫിന് അടിത്തറയുള്ള മണ്ഡലമാണ് കുന്നത്തുനാട് എങ്കിലും, ഇവിടെ ഒരു മുന്നണിക്കും ശക്തമായ സ്വാധീനം അടയാളപ്പെടുത്താനായിട്ടില്ല. 2021ല്‍ എല്‍ഡിഎഫിന്റെ പി.വി. ശ്രീനിജന് 2715 വോട്ടിനാണ് യുഡിഎഫിന്റെ വി.പി. സജീന്ദ്രനെ പരാജയപ്പെടുത്തിയത്. ഇരുവരും തന്നെയാണ് ഇത്തവണയും മത്സര രംഗത്ത്. ട്വന്റി 20യുടെ സ്വാധീനം മണ്ഡലത്തിലെ രാഷ്ട്രീയത്തെ നിശ്ചയിക്കുന്ന ഘടകമാണ്. അടൂരില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് കണ്‍ഗ്രസ് വിട്ട പത്തനംതിട്ട ജില്ല സെക്രട്ടറിയായിരുന്ന ബാബു ദിവാകരന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഞ്ചു സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്.
കോതമംഗലം:
ക്രിസ്ത്യന്‍ വോട്ടുകള്‍ക്കും കര്‍ഷക വിഭാഗങ്ങള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് കോതമംഗലം. 6605 വോട്ടിന് സിപിഎമ്മിന്റെ ആന്റണി ജോണ്‍ ആണ് കേരള കോണ്‍ഗ്രസിന്റെ ഷിബു തെക്കുംപുറത്തിനെ പരാജയപ്പെടുത്തി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 2021ലെ അതേ എതിരാളികള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും ഏറ്റുമുട്ടിയത്. ബിഡിജെഎസിലെ അജി നാരായണന് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഷിബു തെക്കുംപുറത്തിനെതിരെ ഷിബു എന്ന പേരില്‍ രണ്ടു വിമത സ്ഥാനാര്‍ഥികളും ഇത്തവണ മത്സരിച്ചിരുന്നു.
ആലുവ:
2021ല്‍ 196483 വോട്ടുകള്‍ക്ക് അന്‍വര്‍ സാദത്ത് വിജയിച്ച മണ്ഡലമാണ് ആലുവ. 2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണിത്. ആലുവ തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫ് എ.എം. ആരിഫിനെയാണ് രംഗത്തിറക്കിയത്. അരൂരില്‍ നിന്നും ആത്മവിശ്വാസത്തോടെയാണ് ആരിഫ് ആലുവയില്‍ എത്തിയിരിക്കുന്നത്. എം.എ. ബ്രഹ്മരാജ് ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
തൃപ്പൂണിത്തുറ:
മത്സരത്തിനില്ലെന്ന് പറഞ്ഞ് പിന്‍വലിഞ്ഞ സിറ്റിംഗ് എംഎല്‍എ കെ. ബാബു നിര്‍ദേശിച്ച സ്ഥാനാര്‍ഥിയാണ് കൊച്ചി ഡെപ്യൂട്ടി മേയര്‍ ആയ ദീപക് ജോയ്. കെ.എന്‍. ഉണ്ണികൃഷ്ണന് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലം മാറിയെങ്കിലും അതേ പോരാളികള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വൈപ്പിനിലാണ് ഇവര്‍ ഏറ്റുമുട്ടിയത്. അന്ന് കെ.എന്‍. ഉണ്ണികൃഷ്ണന് ആണ് വിജയിച്ചത്. എന്നാല്‍ ഇത്തവണ അനുകൂലമാകും തൃപ്പൂണിത്തുറ എന്ന വിശ്വാസത്തിലാണ് യുഡിഎഫ്. നടി അഞ്ജലി നായര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയടക്കം 9 പേര് മത്സരിച്ച മണ്ഡലം കൂടിയാണിത്.
തൃക്കാക്കര:
പി.ടി. തോമസിന്റെ നിര്യാണത്തിന് പിന്നാലെ 2022ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പത്നി ഉമ തോമസ് വന്‍ ഭൂരിപക്ഷത്തിലാണ് തൃക്കാക്കരയില്‍ വിജയിച്ചത്. വിജയ തുടര്‍ച്ചയ്ക്ക് ഉമ ഒരുങ്ങുമ്പോള്‍ എല്‍ഡിഎഫിന്റെ അഡ്വ. പുഷ്പ ദാസ് ആണ് എതിരിടാന്‍ മുന്നിലുള്ളത്. സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഞ്ചു സ്ഥാനാര്‍ഥികളാണ് ഇവിടെ മാറ്റുരച്ചത്.
പിറവം:
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25364 വോട്ടിന് അനൂപ് ജേക്കബ് വിജയിച്ച മണ്ഡലമാണ് പിവം. സിറ്റിംഗ് എംഎല്‍എയായ അനൂപ് ജേക്കബിനെതിരെ കേരള കോണ്‍ഗ്രസ് - എം വിഭാഗം നേതാവ് സാബു കെ. ജേക്കബ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജിബി എബ്രഹാം ആണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചത്. കാലങ്ങളായി ജേക്കബ് വിഭാഗം വിജയിക്കാറുള്ള മണ്ഡലത്തില്‍ സീറ്റ് നിലനിര്‍ത്താനാകും എന്നാണ് യുഡിഎഫിന്റെ വിശ്വാസം. രണ്ടു സ്വതന്ത്രര്‍ അടക്കം ഏഴു സ്ഥാനാര്‍ഥികള്‍ പിറവത്ത് മത്സരിച്ചിട്ടുണ്ട്.
എറണാകുളം:
നഗരത്തിന്റെ ഹൃദയഭാഗമായ എറണാകുളം ലത്തീന്‍ കത്തോലിക്ക സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. 2021ല്‍ 10970 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടി.ജെ. വിനോദ് വിജയിച്ചത്. മണ്ഡലത്തില്‍ തുടരാനുള്ള തീരുമാനത്തിലാണ് ടി.ജെ. വിനോദ്. മുന്‍ ഡെപ്യൂട്ടി മേയര്‍ സാബു ജോര്‍ജ് ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സഭയുമായി അടുത്ത ബന്ധമുള്ള വ്യക്തി എന്ന നിലയിലാണ് സാബു ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കിയത്. പി.ആര്. ശിവശങ്കര്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി. അഞ്ചു സ്ഥാനാര്‍ഥികളാണ് ഇവിടെ മത്സരിച്ചത്.
Kerala
തിരുവനന്തപുരം: വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം. എക്സിറ്റ് പോളുകൾ എല്ലാം വന്നു കഴിഞ്ഞു .അവയെല്ലാം വിശകലനം ചെയ്ത് വിദഗ്ധരും രാഷ്ട്രീയ വിദ്യാർത്ഥികളും നാട്ടുകാരും എല്ലാം ഓരോ കണക്കിൻ കൊമ്പത്താണിപ്പോൾ. അവർ ആ കൊമ്പത്ത് തന്നെ ഇരിക്കുമോ അതോ താണ്താണ് നിലം തൊടുമോയെന്ന് തിങ്കളാഴ്ച ഉറപ്പായും പറയാം. എന്നാൽ ഓരോ സ്ഥാനാർത്ഥിക്കും മുന്നണി കിട്ടുന്ന വോട്ടും അതിന്റെ ശതമാനവും ജനഹൃദയവും തമ്മിൽ ഒറ്റനോട്ടത്തിൽ പറയാവുന്ന ചില നിഗമനങ്ങൾ ഉണ്ട് .
കേരളത്തിൽ എക്സിറ്റ് പോളുകൾ പ്രകാരം ഒരു മുന്നണിക്കും 90 സീറ്റിൽ കൂടുതൽ പ്രവചിച്ചിട്ടില്ല; പ്രത്യേകിച്ച് ഭൂരിപക്ഷം കിട്ടുമെന്ന് കരുതപ്പെടുന്ന യുഡിഎഫിന് . ഫലം വരുമ്പോൾ യുഡിഎഫിനും എൽഡിഎഫിനോ 90 താഴെ മാത്രമേ സീറ്റുള്ളു എങ്കിൽ അതിനർത്ഥം പൊതുവേ ഭരണവിരുദ്ധ വികാരമോ അനുകൂല വികാരമോ എന്നതിന്റെ സൂചന തന്നെ. എൽഡിഎഫിന് 90 സീറ്റ് കിട്ടുമെങ്കിൽ ഭരണാനുകൂല വികാരമായി തന്നെ വ്യാഖ്യാനിക്കേണ്ടി വരും. മൊത്തം വോട്ടിന്റെ 47 ശതമാനം വോട്ടാണ് 99 സീറ്റ് എന്ന നിലയിലേക്ക് വരുന്നത് കേരളത്തിൽ ഒരു എക്സിറ്റ് പോളും എൽഡിഎഫിന് 70 സീറ്റിൽ കൂടുതൽ പ്രവചിച്ചിട്ടില്ല എന്നാൽ യുഡിഎഫിന് ഭൂരിപക്ഷം ഏജൻസികളും 90 സീറ്റിൽ കൂടുതലും പ്രവചിച്ചിട്ടില്ല
തരംഗം എന്നാൽ
സീറ്റുകളുടെ എണ്ണം എഴുപതിലും 80 നും ഇടയിൽ ആണെങ്കിൽ അത് ഒരു തരംഗമല്ല നിലവിലുള്ള മുന്നണിക്കെതിരെയുള്ള സാധാരണമായ ഒരു പ്രതികരണം മാത്രം. 80 നും 90 നും ഇടയിലാണ് സീറ്റെങ്കിൽ അതൊരു ഭരണവിരുദ്ധ വികാര പ്രതിഫലം തന്നെയാണ് . ആന്റി ഇൻക്യബൻസി എന്ന് ഇംഗ്ലീഷിൽ പറയുന്ന നിലവിലുള്ള ഭരണത്തിനെതിരെയുള്ള വികാരമായിരിക്കും അത് .എന്നാൽ 90 മുതൽ 100 തൊട്ടു നിന്നാൽ അതൊരു തരംഗമായി മാറുന്നു. 2021ൽ എൽഡിഎഫിന് കിട്ടിയത് 47 ശതമാനം വോട്ടും 99 സീറ്റും ആയിരുന്നു മൊത്തം പോൾ ചെയ്ത വോട്ടിന്റെ 50% കടന്നാൽ അതൊരു വൻ തരംഗമായി മാറും .100 സീറ്റ് എന്ന കടമ്പ കടക്കുമെന്ന് അർത്ഥം .ഇത് ഭരണകക്ഷിക്ക് അനുകൂലമായ പ്രതികൂലമായും വരാം .
തൂക്ക് നിയമസഭ എന്നാൽ
സീറ്റുകളുടെ എണ്ണത്തിൽ ഇരുമുന്നണികൾക്കും കേവലഭൂരിപക്ഷമായ 70 കടക്കാനായില്ലെങ്കിൽ അത് ബലാബലമോ തൂക്ക് നിയമസഭയോ ആകാം . മൂന്നാം മുന്നണിയായ എൻ ഡി എ യുടെ സാന്നിദ്ധ്യം ഈ ഘട്ടത്തിൽ കൂടുതൽ പ്രസക്തമാകും .എന്നാൽ ഇപ്പോഴത്തെ എക്സിറ്റ് പോളുകളിൽ യുഡിഎഫിന്റെ ശ രാശരി വോട്ട് 40% ത്തിന് അടുത്താണ് - അതായത് കുറഞ്ഞത്72 സീറ്റ് .കഴിഞ്ഞതവണ 47 ശതമാനം വോട്ട് കിട്ടിയ എൽഡിഎഫിന് ഇത്തവണ എക്സിറ്റ് പോളുകൾ കാണിക്കുന്നത് പരമാവധി 38 ശതമാനം വോട്ടാണ് -അതായത് 63 സീറ്റ് . മൊത്തം പോൾ ചെയ്ത ബോട്ടിൽ മൂന്നും മുന്നണിക്കും കിട്ടുന്നതിന്റെ കണക്കുനോക്കിയാണ് പോളിംഗിന്റെ ശരാശരി തീരുമാനിക്കുന്നത്.
70 മുതൽ 80 സീറ്റാണ് ഭൂരിപക്ഷം കിട്ടിയ മുന്നണിക്കോ പാർട്ടിക്കോ കിട്ടുന്നതെങ്കിൽ അതിന് അർത്ഥം മുന്നണിക്ക് അനുകൂലമായ ഒരു വികാരപ്രകടനമാണ് എന്നാണ്. ഇതൊരു വ്യക്തിക്കോ പാർട്ടി കിട്ടുന്ന വോട്ട് ആകാം . അതുപോലെ ഭരണപക്ഷത്തിനെതിരായ വലിയ വിരുദ്ധതയായി കണക്കാക്കാം. എന്നാൽ മാറ്റത്തിന് വേണ്ടിയുള്ള ജനാഭിലാഷം പ്രകടിപ്പിച്ചു എന്ന് മാത്രം . എന്നാൽ 80ൽ കൂടുതലേക്ക് സീറ്റുകളുടെ എണ്ണം കടന്നാൽ തീവ്രമായ ഒരു താൽപര്യപ്രകടനം അതിനു പിന്നിലുണ്ട് എന്ന് കാണാം. 2021ൽ എൽഡിഎഫ് 99 സീറ്റ് നേടിയപ്പോൾ ആദ്യമായാണ് കേരളത്തിൽ ഒരു സർക്കാരിന് തുടർച്ച കിട്ടിയത് .അത് ശക്തമായ ജനാഭിലാഷ പ്രകടനം തന്നെയായിരുന്നു .
ഭരണപക്ഷത്തിന് വിരുദ്ധമായ വികാരം തരംഗ രൂപത്തിൽ ഉണ്ടാവുകയും അത് പല മുന്നണികൾക്കായി വീതം വച്ച് പോവുകയും ചെയ്താൽ ഈ കണക്കുകൾ എല്ലാം അപ്രസക്തമാകും .ഉദാഹരണത്തിന് കേരളത്തി ബിജെപി 17 ശതമാനത്തിനും മുകളിൽ വോട്ട് നേടിയാലും സ്ഥിതിഗതികൾ മാറാം .ഭരണവിരുദ്ധ വികാരം ആയാലും ബിജെപി അനുകൂല പ്രകടനമായാലും ശതമാനം കണക്കുകളിൽ വലിയ പൊളിച്ചെഴുത്തലുകൾ വേണ്ടി വന്നേക്കും..
ഇടത് വലതുമുന്നണികൾ കേന്ദ്രീകരിച്ചുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാറ്റം ആകാം അത് . എന്നാൽ ബിജെപിയുടെ വോട്ട് വിഹിതം 15 ശതമാനത്തിൽ താഴെയാണെങ്കിൽ കേരളത്തിലെ ഇരു മുന്നണി സംവിധാനം എന്ന ആവർത്തന ചക്രം വീണ്ടും ഉരുളാം. ഭരണപക്ഷ വിരുദ്ധ വികാര പ്രകടനം ആണോ ബലാബലം ആണോ അതോ എല്ലാം മാറ്റിമറിക്കുന്ന തരംഗമാണോ നാലാം തീയതി ബാലറ്റ് ബോക്സിൽ നിന്ന് ഉണർന്നെഴുക്കുന്നതെന്ന് കാത്തിരുന്ന് കാണാനേ വഴിയുള്ളൂ.
Kerala
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുഫലം തിങ്കളാഴ്ച അറിയാനിരിക്കേ തീപിടിച്ച് വയനാട്ടിലെ എല്‍ഡിഎഫ്, യുഡിഎഫ് പാളയങ്ങള്‍. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കാറ്റ് ഏത് മുന്നണിക്ക് അനുകൂലമായി വീശിയെന്ന് അറിയാനുള്ള ഉത്കണ്ഠ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളെയും പ്രവര്‍ത്തകരെയും നിര്‍ത്തുന്നത് മുള്‍മുനയില്‍. സംസ്ഥാനത്ത് തുടര്‍ഭരണമോ ഭരണമാറ്റമോ എന്ന ചിന്തയും അവരില്‍ തിളച്ചുമറിയുകയാണ്.
എന്നാല്‍ ബിജെപി ക്യാമ്പില്‍ കൂളാണ് അന്തരീക്ഷം. ജില്ലയിലെ ഒരു മണ്ഡലത്തിലും ജയിച്ചുകയറില്ലെന്ന് ഉറപ്പുള്ള എന്‍ഡിഎ നേതാക്കളിലും പ്രവര്ത്തകരിലുമുള്ളത് എത്ര വോട്ട് നേടാനായി എന്നറിയാനുള്ള കൗതുകം. സംസ്ഥാനത്ത് ഏതാനും മണ്ഡലങ്ങളെങ്കിലും എന്‍ഡിഎയ്ക്ക് ഒപ്പം നില്‍ക്കുമോ എന്ന ജിജ്ഞാസയും അവരിലുണ്ട്.
മാനന്തവാടി, ബത്തേരി(രണ്ടും പട്ടികവര്‍ഗ സംവരണം)കല്‍പ്പറ്റ എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍. വാശിയേറിയ മത്സരത്തിനാണ് മൂന്നു മണ്ഡലങ്ങളും വേദിയായത്. മൂന്നിടങ്ങളിലും വിജയദേവത കനിയുമെന്നു കരുതുന്നവര്‍ യുഡിഎഫ് നേതൃ-പ്രവര്‍ത്തക നിരയില്‍ നിരവധി. കല്‍പ്പറ്റയില്‍ മികച്ച ഭൂരിപക്ഷവും അവര്‍ കണക്കുകൂട്ടുന്നുണ്ട്. അതേസമയം മാനന്തവാടി, ബത്തേരി മണ്ഡലങ്ങളെ ശങ്കയോടെ നോക്കിക്കാണുന്നവരും യുഡിഎഫ് ക്യാമ്പിലുണ്ട്. എക്സിറ്റ് പോളുകളില്‍ പലതിലും ജില്ലയില്‍ ഒരു സീറ്റ് എല്‍ഡിഎഫിന് എന്ന മട്ടിലാണ് പ്രവചനം.
കല്‍പ്പറ്റയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ടി. സിദ്ദിഖ്, ആര്‍ജെഡി സംസ്ഥാന സമിതിയംഗം പി.കെ. അനില്‍കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ എന്നിവരാണ് അങ്കത്തിനിറങ്ങിയ പ്രമുഖര്‍. ബത്തേരിയില്‍ സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്, സിപിഎമ്മിലെ എം.എസ്. വിശ്വനാഥന്, ബിജെപിയിലെ എ.എസ്. കവിത എന്നിവരുടേതാണ് മത്സരരംഗത്ത് തെളിഞ്ഞുനിന്ന മുഖങ്ങള്‍. മാനന്തവാടിയില്‍ സിറ്റിംഗ് എംഎല്‍എയും പട്ടികാജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രിയുമായ സിപിഎമ്മിലെ ഒ.ആര്. കേളു, കോണ്‍ഗ്രസിലെ ഉഷ വിജയന്, ബിജെപിയിലെ പി. ശ്യാംരാജ് എന്നിവരാണ് ഏറ്റുമുട്ടിയത്.
80.35 ശതമാനം പോളിംഗ് നടന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ ഉജ്വല വിജയമാണ് യുഡിഎഫ് സ്വപ്നം കാണുന്നത്. 5,470 വോട്ടായിരുന്നു 2021ലെ തെരഞ്ഞെടുപ്പില്‍ ടി. സിദിഖിന്റെ ഭൂരിപക്ഷം. ഇക്കുറി ഇത് കുറഞ്ഞത് 15,000 വോട്ടായി വര്‍ധിക്കുമെന്നാണ് യുഡിഎഫ് അനുമാനം. തദ്ദേശ തരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായി 10,682 വോട്ടാണ് യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ അധികം ലഭിച്ചത്. മണ്ഡലത്തില്‍ സിപിഎം ജില്ലാ നേതൃത്വം പ്രതീക്ഷ പുലര്‍ത്തുന്നില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. അനില്‍കുമാര്‍ ഏകദേശം 2,000 വോട്ടിന് പിന്നിലാകുമെന്നാണ് സിപിഎം കണക്ക്. എന്നാല്‍ അനില്‍കുമാര്‍ ഈ രീതിയിലല്ല ചിന്തിക്കുന്നത്. എല്‍ഡിഎഫ് വോട്ടിനു പുറമേ എസ്ഡിപിഐ വോട്ടില്‍ നല്ലൊരു പങ്കും കാന്തപുരം എപി വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. കോണ്‍ഗ്രസ്, ബിജെപി അനുഭാവികളില്‍ ചിലരുടെ സഹായം ലഭിച്ചതായും കരുതുന്ന അദ്ദേഹം തെരഞ്ഞെടുപ്പുഫലം യുഡിഎഫ് വിചാരിക്കുന്ന വിധത്തിലാകില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസ്, ഐഎന്‍ടിയുസി മുന്‍ നേതാവാണ് അനില്‍കുമാര്‍.
വോട്ടെണ്ണല്‍ നടക്കാനിരിക്കേ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ് മാനന്തവാടിയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും. മന്ത്രി കേളുവിനെ വീണ്ടും സഭയിലെത്തിക്കണമെന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കേളു തുടര്‍ച്ചായി മൂന്നാം തവണയും മണ്ഡലത്തില്‍ ജയിച്ചുകയറുമെന്നാണ പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും. എന്നാല്‍ ഇക്കുറി മണ്ഡലം എല്‍ഡിഎഫിന് നഷ്ടമാകുമെന്നതില്‍ യുഡിഎഫില്‍ പൊതുവേ സന്ദേഹമില്ല.
ചുവപ്പുകോട്ടയെന്ന് ഖ്യാതിയുള്ള തിരുനെല്ലി പഞ്ചായത്തില്‍പോലും കേളുവിന് വോട്ട് കുറയുമെന്ന് അവര്‍ പറയുന്നു. 2016, 2021 തെരഞ്ഞെടുപ്പുകളിലേതില്നിന്നു വ്യത്യസ്തമായി ഇക്കുറി ഒറ്റക്കെട്ടായാണ് യുഡിഎഫ് മത്സര രംഗത്ത് നിലയുറപ്പിച്ചത്.
2016ല്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച കേളു അന്നത്തെ പട്ടികവര്‍ഗ-യുവജനക്ഷേമ മന്ത്രി കോണ്‍ഗ്രസിലെ പി.കെ. ജയലക്ഷ്മിയെയാണ് നേരിട്ടത്. 1,307 വോട്ടിനായിരുന്നു കേളുവിന്റെ വിജയം. 2021ലും കേളു, ജയലക്ഷ്മി മത്സരമാണ് നടന്നത്. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ വിജയഹാസം പൊഴിച്ചത് കേളുവും കൂട്ടരും. 9,282 വോട്ടായിരുന്നു ഭൂരിപക്ഷം.
ഇടതുമുന്നണി നേരിയ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് ബത്തേരി. ബിജെപി സ്ഥാനാര്‍ഥി 25,000ല്‍ പരം വോട്ട് നേടിയാല്‍ വിജയം എല്ഡിഎഫിനൊപ്പമാകുമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ പറയുന്നു. മണ്ഡലം തെരഞ്ഞെുപ്പ് കമ്മിറ്റി ചെയര്‍മാനാണ് ദേവസ്യ. എന്നാല്‍ ഐ.സി. ബാലകൃഷ്ണന് തുടര്‍ച്ചയായായി നാലാംതവണയും നിയമസഭയില്‍ ണ്ഡലത്തെ പ്രതിനിധാനം ചെയ്യുമെന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിന്റെ പക്ഷം.
കടുത്ത മത്സരമാണ് ബത്തേരിയില്‍ നടന്നത്. സിപിഎം ടിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാംതവണ ജനവിധി തേടിയ എം.എസ്. വിശ്വനാഥന് കെപിസിസി മുന്‍ സെക്രട്ടറിയാണ്. പാര്‍ട്ടി പദവി രാജിവച്ചാണ് അദ്ദേഹം 2021ല്‍ മണ്ഡലത്തില്‍ ബാലകൃഷ്ണനെ നേരിട്ടത്. 2021ല്‍ മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 81,077 വോട്ട് നേടിയാണ് ബാലകൃഷ്ണന് സഭയിലെത്തിയത്.
വിശ്വനാഥന് 69,255 ഉം എന്‍ഡിഎ സ്ഥാനാര്‍ഥി സി.കെ. ജാനുവിന് 15,198 ഉം വോട്ടാണ് ലഭിച്ചത്. ഇക്കുറി ബാലകൃഷ്ണന് സുഖകരമല്ലാത്ത ചില സാഹചര്യങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. പ്രചാരണവേളയില്‍ അദ്ദേഹം അതെല്ലാം പരിഹരിച്ചുവെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. മാര്‍ജിന്‍ കുറഞ്ഞാലും ബാലകൃഷ്ണന് കരകയറുമെന്നാണ് അവരുടെ അനുമാനം.
National
പുതുച്ചേരി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിൽ എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എഐഎൻആർസി - ബി.ജെ.പി സഖ്യം അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. പുറത്തുവന്ന നാല് പ്രധാന സർവേകളും എൻ.ഡി.എ സഖ്യത്തിന് വ്യക്തമായ മുൻതൂക്കം നൽകുന്നുണ്ട്.
ആകെ 30 സീറ്റുകളുള്ള പുതുച്ചേരി നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകളാണ് വേണ്ടത്. എക്സിറ്റ് പോൾ റിപ്പോർട്ടുകൾ പ്രകാരം എൻ.ഡി.എ സഖ്യം 16 മുതൽ 25 സീറ്റുകൾ വരെ നേടി കരുത്തുറ്റ വിജയം സ്വന്തമാക്കാൻ സാധ്യതയുണ്ട്. നിലവിലെ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള ഭരണത്തോടുള്ള ജനവിശ്വാസമാണ് ഈ പ്രവചനങ്ങളിൽ പ്രതിഫലിക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്.
Kerala
പാലക്കാട്: വിദ്വേഷ പരാമർശവുമായി മണ്ണാര്‍ക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ഐസക് വര്‍ഗീസ്.വോട്ട് അഭ്യർഥിച്ച് താൻ ഒരൊറ്റ മുസ്ലിം വീടുകളിലും പോയിട്ടില്ലെന്ന് ഐസക് വര്‍ഗീസ് പറഞ്ഞു. എന്‍ഡിഎയെ ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ളവരോട് വോട്ട് ചോദിക്കേണ്ടെന്നായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇത് തന്റെ അനുഭവത്തിൽ നിന്നെടുത്ത നിലപാടാണെന്നും ഐസക് വര്‍ഗീസ് വ്യക്തമാക്കി. വോട്ട് ചോദിച്ച് പോകുമ്പോള്‍ ചിലര്‍ക്ക് അത് ഇഷ്ടമാകില്ല. ചിലര്‍ വാതില്‍ അടച്ച് പോകും. ചിലര്‍ മുഖം കറുപ്പിക്കുമെന്നും ഐസക് ആരോപിച്ചു.
അത്തരം മുഖങ്ങൾ കാണേണ്ടതില്ലെന്ന ദൃഢമായ തീരുമാനം എടുക്കുകയായിരുന്നെന്നും ഐസക് വര്‍ഗീസ് അറിയിച്ചു. ഇത് മുന്നണിയുടെ തീരുമാനമല്ല, തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നെന്നും ഐസക് വർഗീസ് കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും 29നകം അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ കീഴടങ്ങണം.
മേയ് നാലിനുശേഷം ആരെയും വെറുതേവിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൃണമൂൽ നേതാക്കൾ ഇപ്പോൾ നടത്തുന്ന ഭീഷണികളും കരച്ചിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഭയത്തിന്റെ സൂചനയാണ്. ബിഷ്ണുപുരിലെ മാഫിയാ സംഘങ്ങളെ ഇനിയും വെച്ചുപൊറുപ്പിക്കില്ല.
പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സൗജന്യ റേഷൻ, വീട് നിർമിക്കാനുള്ള സാമ്പത്തിക സഹായം, ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കും. വനിതാ സംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്തതിലൂടെ ബംഗാളിലെ സ്ത്രീകളെ തൃണമൂൽ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടി നിയമങ്ങൾ ലംഘിക്കുന്ന തൃണമൂൽ മതപരമായ സംവരണം പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
National
ഗോഹട്ടി: ആസാമിൽ എൻഡിഎ ഭരണം നിലനിർത്തുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ദിലീപ് സൈക്കിയ. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ അധികാരം നിലനിർത്തുക എന്നും ദിലീപ് സൈക്കിയ അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിലുണ്ടായ ഉയർന്ന പോളിംഗ് എൻഡിഎ അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്നും സൈക്കിയ പറഞ്ഞു. വ്യാഴാഴ്ച നടന്ന വൊട്ടെടുപ്പിൽ ആസാമിൽ
85.64 ശതമാനം പോളിംഗാണ് നടന്നത്.
എന്‍ഡിഎ മുന്നണി 90 മുതല്‍ 100 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസിന് ലഭിക്കുക 16-17 സീറ്റുകളായിരിക്കും. ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അഞ്ച് മുതൽ ആറ് സീറ്റിലും റയ്ജോര്‍ ദള്‍ ഒരു സീറ്റിലും ഒതുങ്ങുമ്പോള്‍ ആസാം ജതീയ പരിഷത് ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും സൈക്കിയ പ്രവചിക്കുന്നു.
National
പറ്റ്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എൻഡിഎയിൽ അനിശ്ചിതത്വം തുടരുന്നു. നിതീഷ് കുമാർ രാജ്യസഭാംഗമായതിനെ തുടർന്നാണ് ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടത് അനിവാര്യമായത്. പുതിയ മുഖ്യമന്ത്രി ബിജെപിയിൽനിന്നെന്നാണ് പുറത്തുവരുന്ന വിവരം.
ബിഹാറിലെ ബിജെപി നേതൃത്വത്തെ കേന്ദ്ര നേതൃത്വം ശനിയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും ചർച്ചകളൊന്നും നടന്നില്ല. ഡൽഹിയിൽ ചേരാനിരുന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് പെട്ടെന്ന് റദ്ദാക്കിയത്. ഇതിനുള്ള കാരണം ബിജെപി നേതൃത്വം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ബിഹാറിൽ ജെഡിയു നേതൃത്വവുമായുള്ള പ്രശ്നങ്ങൾ ഇതുവരെയും പരിഹരിക്കാൻ ബിജെപിക്കായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.ശനിയാഴ്ച പട്നയിലെ നിതീഷ് കുമാറിന്റെ വസതിയിൽ ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി. രണ്ടരമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രി, മന്ത്രിസഭയിലെ ജെഡിയു പ്രാതിനിധ്യം വർധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായും ബിഹാർ പാർലമെന്റ് കാര്യ മന്ത്രി വിജയ് കുമാർ ചൗധരിയും നിതീഷ്കുമാറുമായി ചർച്ച നടത്തിയിരുന്നു.
നിതീഷ് കുമാറിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന വിജയകുമാർ ചൗധരി നേരത്തേ മുഖ്യമന്ത്രിയെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതുകൊണ്ട് മാത്രം സർക്കാരിൽ ഉടനടി മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. തീരുമാനങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്നണിയിലെ മറ്റൊരു പാർട്ടിയായ ലോക്ശക്തിയുടെ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാൻ, സർക്കാരിന്റെ മുഖം മാറിയാലും എൻഡിഎയുടെ ഭരണഫോർമുല അതേപടി തുടരുമെന്നും വ്യക്തമാക്കി. ഏതൊരു പുതിയ നേതാവു വന്നാലും നിതീഷിന്റെ കാഴ്ചപ്പാടുകൾ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്ഡെയുടെ അധ്യക്ഷതയിൽ വരും ദിവസങ്ങളിൽ പാറ്റനയിൽ യോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനൊപ്പം മന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.
Kerala
തിരുവനന്തപുരം: ഹൈ വോൾട്ടേജ് പ്രചാരണത്തിനുശേഷം ജനം ഒഴുകിയെത്തി വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളും വിജയം അവകാശപ്പെടുന്നു.
അപ്പോഴും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് യുഡിഎഫ് ആണ്. മുന്‍പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാത്രമായിരുന്നെങ്കിൽ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം നൂറു സീറ്റ് വിജയം അവകാശപ്പെട്ടു.
അന്‍പതോളം മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ടിംഗ് നടന്നു. ഇതിൽ കൂടുതലും മലബാർ മേഖലയിലാണ്. ഇതൊരു തരംഗസൂചനയായി യുഡിഎഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ജില്ലയിലെ പത്തു സീറ്റിൽ പോളിംഗ് 80 ശതമാനത്തിനു മുകളിലാണ്. മറ്റു രണ്ടിടത്ത് 79 ശതമാനമാണു പോളിംഗ്.
യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലയാണു കോഴിക്കോട്. പാലക്കാട് ആറിടത്ത് 80 ശതമാനത്തിനു മുകളിലാണ് വോട്ടിംഗ്. നാലിടങ്ങളിൽ 79 ശതമാനം പോളിംഗ് ഉണ്ടായി. എറണാകുളത്തും ഏഴിടത്തു വോട്ടിംഗ് 80 ശതമാനം കടന്നു. കണ്ണൂരിലും ആലപ്പുഴയിലും നാലു വീതം മണ്ഡലങ്ങളിലും തിരുവനന്തപുരത്ത് രണ്ടിടത്തും 80 ശതമാനത്തിനു മുകളിൽ വോട്ടിംഗ് ഉണ്ടായി.
ഭരണമാറ്റത്തിനുവേണ്ടിയുള്ള ആവേശകരമായ പ്രതികരണമാണ് വോട്ടർമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതിനു സമാനമായ പാറ്റേണിൽ വോട്ടിംഗ് നടന്നു എന്നാണു സൂചനകൾ.
ഭരണവിരുദ്ധവികാരം തന്നെയായിരുന്നു പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽപോലും പ്രകടമായത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായതായും കരുതപ്പെടുന്നു. മലബാർ മേഖലയിലും മധ്യകേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വോട്ടിംഗിൽ ഒരു മടുപ്പ് കണ്ടിട്ടുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല.
ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിലും കനത്ത പോളിംഗ് ഉണ്ടായി. ട്വന്റി 20 യുടെ സാന്നിധ്യം കൊണ്ടു കടുത്ത പോരാട്ടം നടന്ന കുന്നത്തുനാട് 84.09 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഇത്തവണ ശക്തമായ മത്സരം നടക്കുന്ന ചിറ്റൂരിൽ 84.63 ശതമാനം പേരും കുന്ദമംഗലത്ത് 84.83 ശതമാനം വോട്ടും രേഖപ്പെടുത്തി.
ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതിൽ എസ്ഐആർ വഴി നടത്തിയ വോട്ടർ പട്ടിക ശുദ്ധീകരണത്തിനും വലിയൊരു പങ്കുണ്ട്. പഴയ പട്ടികയിൽനിന്ന് ഒന്‍പതു ലക്ഷത്തിലധികം പേരെ ഒഴിവാക്കിയിരുന്നു.
തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം പോലെയുള്ള നഗരമണ്ഡലങ്ങളിൽ പട്ടികയിൽനിന്ന് വൻതോതിൽ ഒഴിവാക്കലുണ്ടായി. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനത്തിൽ വലിയ കുതിപ്പുണ്ടായെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണു പോൾ ചെയ്തത്.
ഭരണവിരുദ്ധ വികാരമില്ലെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് എൽഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. സിറ്റിംഗ് എംഎൽഎമാരുടെ മികവ് തങ്ങൾക്ക് അനുകൂലമായി എന്ന് അവർ വാദിക്കുന്നു.
ബിജെപിയാകട്ടെ ഇത്തവണ നിയമസഭയിൽ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുന്നു. നേമവും കഴക്കൂട്ടവുമാണ് അവർ ഉറപ്പിക്കുന്ന രണ്ടു സീറ്റുകൾ. അട്ടിമറി നടന്നാൽ മറ്റ് ഏതാനും സീറ്റുകളിൽ കൂടി വിജയിച്ചേക്കാമെന്നും അവർ കരുതുന്നു.
അന്തിമ വോട്ട് കണക്കു വരുന്പോൾ 80 ശതമാനം കടക്കുമെന്നാണു കരുതുന്നത്. പോസ്റ്റൽ വോട്ടും സർവീസ് വോട്ടും മുതിർന്ന പൗരന്മാരുടെ വോട്ടുമെല്ലാം ഇനി കൂട്ടിച്ചേർക്കേണ്ടതുണ്ട്. വോട്ട് ശതമാനത്തിലുപരി വോട്ട് ചെയ്യുന്നതിനു ജനം കാട്ടിയ ഉത്സാഹമാണു ശ്രദ്ധേയമായത്.
ആദ്യ രണ്ടു മണിക്കൂറിൽതന്നെ 16.23 ശതമാനം വോട്ടിംഗ് നടന്നു. ഉച്ചയ്ക്ക് ഒന്നായപ്പോൾ പോളിംഗ് അന്‍പതു ശതമാനത്തോളമെത്തി. ജനം ഇതുപോലെ ആവേശത്തോടെ വോട്ട് ചെയ്യാനെത്തുന്നത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ഭരണത്തുടർച്ചയായിരുന്നെങ്കിൽ വോട്ടിംഗിൽ ഇത്തരത്തിലുള്ള ആവേശം പ്രകടമാകുമായിരുന്നില്ല. കടുത്ത ചൂട് വക വയ്ക്കാതെയായിരുന്നു ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്.
കടുത്ത ചൂട് അനുഭവപ്പെടുന്ന ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെയുള്ള സമയത്തു പോലും 13 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നു പറയുന്പോൾ വോട്ട് ചെയ്യുന്നതിലുള്ള നിശ്ചയദാർഢ്യം പ്രകടമാണ്. എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൾ പ്രകാരം അഞ്ചിനു ശേഷമുള്ള ഒരു മണിക്കൂറിൽ വെറും 3.27 ശതമാനം മാത്രമാണു വോട്ടിംഗ് നടന്നത്. അത് അദ്ഭുതകരമായി തോന്നുന്നു.
ഉയർന്ന പോളിംഗും യുഡിഎഫ് പ്രതീക്ഷയും
മലബാർ മേഖലയിലും എറണാകുളത്തും രേഖപ്പെടുത്തിയ 80 ശതമാനത്തിനു മുകളിലുള്ള പോളിംഗ് യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. സാധാരണഗതിയിൽ ഉയർന്ന പോളിംഗ് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണാറുള്ളത്.
കോഴിക്കോട് ജില്ല: പത്തു മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയത് യുഡിഎഫ് തരംഗമായി
അവർ കണക്കുകൂട്ടുന്നു.
ന്യൂനപക്ഷ വോട്ടുകൾ: ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ വോട്ട് ഏകീകരണം നടന്നാൽ അത് മലബാറിലും മധ്യകേരളത്തിലും യുഡിഎഫിന് വലിയ മേൽക്കൈ നൽകും.
ശതമാനത്തിലെ വർധന: പട്ടികയിലെ വോട്ടർമാരുടെ എണ്ണം കുറഞ്ഞതോടെ പോളിംഗ് ശതമാനം സ്വാഭാവികമായും ഉയർന്നു.
നഗര മണ്ഡലങ്ങൾ: വട്ടിയൂർക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ ശതമാനം ഉയർന്നെങ്കിലും പോൾ ചെയ്ത ആകെ വോട്ടുകളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയത് ഈ ശുദ്ധീകരണം മൂലമാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു മുന്നണികൾ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പാണു പൂർത്തിയായതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇനി കേരളത്തിൽ രണ്ടു രാഷ്ട്രീയ സഖ്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഒരുവശത്തു സിപിഎം-കോണ്‍ഗ്രസ് സഖ്യവും മറുവശത്ത് എൻഡിഎയുമായിരിക്കും ഇനി ഉണ്ടാവുക. ഇതൊരു ബൈ പോളർ പൊളിറ്റിക്സ് ആയിട്ടു മാറും.
അതിന്റെ ഒരു ധ്രുവം ബിജെപി- എൻഡിഎ ആകുമെന്നതിൽ ഒരു സംശയവുമില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
National
ഗോഹട്ടി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗ് എൻഡിഎയ്ക്ക്
അനുകൂലമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ ഭരണം നിലനിർത്തുക എന്നും ഹിമന്ത അവകാശപ്പെട്ടു. വ്യാഴാഴ്ച നടന്ന വൊട്ടെടുപ്പിൽ ആസാമിൽ 85.64 ശതമാനം പോളിംഗാണ് നടന്നത്.
എന്‍ഡിഎ മുന്നണി 90 മുതല്‍ 100 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസിന് ലഭിക്കുക 16-17 സീറ്റുകളായിരിക്കും. ഓള് ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് അഞ്ച് മുതൽ ആറ് സീറ്റിലും റയ്ജോര്‍ ദള്‍ ഒരു സീറ്റിലും ഒതുങ്ങുമ്പോള്‍ ആസാം ജതീയ പരിഷത് ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്നും ഹിമന്ത പ്രവചിക്കുന്നു.
തിഹു, നല്‍ബാരി സീറ്റുകളില്‍ എന്‍ഡിഎ വന്‍ വിജയം നേടും. അതേസമയം അഖില്‍ ഖൊഖോയ്യുടെ റയ്ജോര്‍ ദള്‍ ദിഹിംഗിലെ ഒരൊറ്റ സീറ്റില്‍ മാത്രമാണ് ജയിക്കുക. ശിബസാഗറില്‍ അതിശക്തമായ മത്സരത്തിനൊടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജയിക്കും. ധുബ്രി, ഗോലാകഞ്ച് എന്നിവിടങ്ങളില്‍ എന്‍ഡിഎ വിജയം നേടും.
ഗോഹട്ടിയിലെ എല്ലാ സീറ്റുകളിലും മികച്ച ഭൂരിപക്ഷത്തോടെ എന്‍ഡിഎയ്ക്കായിരിക്കും ജയം. ലഖിംപുര്‍, കസിരംഗ ലോക്സഭ മണ്ഡലങ്ങളിലെ എല്ലാ നിയമസഭ സീറ്റുകളിലും എന്‍ഡിഎ അനായാസ വിജയം നേടുമെന്നും ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പു കഴിഞ്ഞപ്പോൾ വലിയ ആത്മവിശ്വാസത്തിലാണു മുന്നണികളും നേതാക്കളും. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ കണ്ട ആവേശം ഇന്നലെ പോളിംഗ് ബൂത്തുകളിലും പ്രകടമായി.
രാവിലെ മുതൽ ബുത്തുകളിൽ കണ്ട വോട്ടർമാരുടെ തിരക്കു പോളിംഗ് സമയം കഴിയും വരെ തുടർന്നു. വോട്ടിംഗ് ശതമാനത്തിലെ വർധന തങ്ങൾക്ക് അനുകൂലമാകുമെന്നാണു മുന്നണികളുടെ പ്രതീക്ഷ.
വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നതെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു രേഖപ്പെടുത്തിയ ശേഷം പറഞ്ഞത്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങളോടൊപ്പമാണെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവച്ചു.
വോട്ടെടുപ്പിനുശേഷം ഇടതുനേതാക്കളെല്ലാം വലിയ പ്രതീക്ഷയാണു പൊതുവെ പ്രകടിപ്പിച്ചത്. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ യുഡിഎഫ് നേതാക്കൾ പ്രകടിപ്പിച്ച ആത്മവിശ്വാസം ഇന്നലെ പോളിംഗ് കഴിയുന്പോൾ കൂടുന്നതായാണു അവരുടെ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യുഡിഎഫ് നൂറിലധികം സീറ്റു നേടുമെന്ന് ഇന്നലെയും പ്രതീക്ഷ പ്രകടിപ്പിച്ചു. രാഷ്ട്രീയ സാഹചര്യം മനസിലാക്കി ജനം യുഡിഎഫിനു വോട്ടു ചെയ്തുവെന്നും സതീശൻ പറഞ്ഞു.
“ബൈ ബൈ പിണറായി”യെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പിണറായി വിജയനു കേരള ജനത ഗുഡ്ബൈ പറഞ്ഞ ദിവസമായിരുന്നു ഇന്നലെയെന്നു രമേശ് ചെന്നിത്തലയും പറയുന്പോൾ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതീക്ഷയുടെ ഗ്രാഫ് വളരെ മുകളിലാണ്. മുസ്ലിംലീഗ് നേതാക്കളും വളരെ ആത്മവിശ്വാസത്തിലാണ്. ന്യൂനപക്ഷ വോട്ടുകൾ പരമാവധി തങ്ങൾക്ക് അനുകൂലമാക്കാൻ കഴിഞ്ഞുവെന്ന വിലയിരുത്തലും യുഡിഎഫിനുണ്ട്.
സംസ്ഥാനത്തു വലിയ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ബിജെപിയും എൻഡിഎയും. എത്ര സീറ്റുകൾ ലഭിക്കുമെന്ന കൃത്യമായ കണക്കൊന്നും ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പറഞ്ഞിരുന്നില്ല. പരമാവധി നാലോ അഞ്ചോ സീറ്റുകളാണ് അവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാവാം കേരളത്തിൽ തൂക്കു സഭ ഉണ്ടാകുമെന്നു ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മറ്റു നേതാക്കളും പറഞ്ഞത്. ലഭിച്ചേക്കുമെന്നു പ്രതീക്ഷയുള്ള അഞ്ചു സീറ്റുകളിൽ രണ്ടെണ്ണം തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ്. നേമവും കഴക്കൂട്ടവും ജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണു നേതാക്കൾ.
Kerala
തൃശൂർ: പാലക്കാട് വോട്ടർമാർക്കു വോട്ടിനു പണം നൽകിയെന്ന ആരോപണത്തിൽ പുറത്തുവന്ന വീഡിയോ എഐ ആണെന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.
പാലക്കാട്ട് ശോഭ സുരേന്ദ്രൻ ജയിച്ച് പദ്ധതികൾ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങൾ ആഗ്രഹിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തണൽപറ്റിക്കൊണ്ട് ഒരു മാധ്യമപ്രവർത്തനം പാലക്കാട് നടത്തുന്നുണ്ട്.
പാലക്കാട് പണം പണം നൽകിയതിന്റെ രേഖ എവിടെ. കഥ കെട്ടിച്ചമച്ചു പടർത്തുകയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകൾ ഓടുന്നുണ്ട്. പണം തന്നിട്ടില്ല എന്നു സ്ത്രീ പറഞ്ഞതു റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. തന്നെ വേട്ടയാടാൻ മാധ്യമ സിൻഡിക്കറ്റ് പ്രവർത്തിക്കുന്നു.
തലേദിവസം കളക്ടർക്കു പരാതിനൽകിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. വിവാദത്തിന്റെ ഡയറക്ടർ ഷാഫി പറമ്പിലാണ്. ജമാഅത്തെ ഇസ്ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ഷാഫിക്കു ബന്ധമുണ്ട്.
കൗൺസിലർ പ്രശോഭ് പീഡിപ്പിച്ച പെൺകുട്ടിയുടെ വിവരങ്ങൾ യുഡിഎഫ് സ്ഥാനാർഥിക്ക് അറിയാം.
ആ പെൺകുട്ടി ജീവനോടെയുണ്ടോ എന്നു മാധ്യമപ്രവർത്തകർ കണ്ടെത്തണം. ആ ദളിത് പെൺകുട്ടി എവിടെയുണ്ട്?.
അവളെ നാടുകടത്തിയോ അതോ തട്ടിക്കൊണ്ടുപോയോ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു.
Kerala
കാസർഗോഡ്: പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയതായി പരാതി. കാസർഗോഡ് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബഡാജെ ഗവ. എൽപി സ്കൂളിലെ 21 നമ്പർ ബൂത്തിലാണ് സംഭവം.
പ്രതിഷേധത്തെ തുടർന്ന് വോട്ടിംഗ് കുറച്ചു സമയം നിർത്തിവച്ചു. 202 പേരാണ് വോട്ട് രേഖപ്പെടുത്തിയത് എന്നാൽ യന്ത്രത്തിൽ ഇതു 204 എന്നാണ് തെളിഞ്ഞതെന്ന് ബൂത്ത് ഏജന്റുമാർ പറഞ്ഞു. വോട്ടിംഗ് പൂർത്തിയായതിനുശേഷം ഇതേക്കുറിച്ച് പരിശോധിക്കാമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. വോട്ട് കൂടിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇതേ സ്കൂളിൽ പ്രവർത്തിക്കുന്ന 22-ാം നമ്പർ ബൂത്തിലാണ് യുഡിഎഫ് സ്ഥാനാർഥിയും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒന്നുവരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് 48 ശതമാനം പേർ വോട്ട് ചെയ്തു. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്.
നിര്‍ണായക ശക്തിയാകാന്‍ കച്ചകെട്ടി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര് പുരുഷന്മാരും 1,39,21,868 പേര് സ്ത്രീകളുമാണ്. 273 പേര് ട്രാൻസ് ജെൻഡർ വ്യക്തികളുമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ, സുരേഷ് ഗോപി ഉൾപ്പെടെ പ്രമുഖർ വോട്ട് രേഖപ്പെടുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി നിർണായക ശക്തിയായിമാറുമെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും ഇടത് സ്ഥാനാർഥി വി.ശിവൻകുട്ടിയെ പരോക്ഷമായി പരിഹസിച്ച് അദ്ദേഹം പറഞ്ഞു.
മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു കേന്ദ്രസഹ മന്ത്രി.
Kerala
പാലക്കാട്: വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തിൽ എൻഡിഎ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന എൻഡിഎ പ്രതിനിധിക്കെതിരെയാണ് പാലക്കാട് സൗത്ത് പോലീസ് കേസ് എടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വോട്ടറെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
കണ്ണാടി തരുവക്കുറിശി ഭാഗത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനൊപ്പം എത്തിയ പ്രവര്‍ത്തകരാണ് പണം വിതരണം ചെയ്തത്. തന്നെ വേട്ടയാടാനാണ് ശ്രമമെന്നും എല്ലാം മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. വീടുകളില്‍ പ്രചാരണത്തിനു പോയപ്പോള്‍ ഒരു കാര്‍ തന്നെ പിന്തുടര്ന്നിരുന്നു.
കാര്യമന്വേഷിക്കാന്‍ കാറിനടുത്തേക്കു ചെന്നപ്പോള്‍ അതിലുണ്ടായിരുന്ന ചെറുപ്പക്കാരന് ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചു. പണം നല്കി എന്നു പറയപ്പെടുന്ന സ്ത്രീയെ അറിയില്ല. തന്റെ കാറില്‍ അവര്‍ കയറിയിട്ടില്ലെന്നും ശോഭ വ്യക്തമാക്കി.
Movies
തൃപ്പൂണിത്തറയിലെ ജനങ്ങൾ തന്നെ എംഎൽഎ ആയി ഇതിനോടകം തന്നെ അംഗീകരിച്ചു കഴിഞ്ഞെന്ന് നടിയും എൻഡിഎ സ്ഥാനാർഥിയുമായ അഞ്ജലി നായർ. തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് അഞ്ജലി സംസാരിച്ചത്.
താൻ പോകുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അഞ്ജലി പറയുന്നു.
‘രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാൾ പറഞ്ഞു, വേഗം കൊടുക്ക്, എംഎൽഎ കഴിച്ചിട്ട് പോകട്ടെ ആദ്യം. അപ്പൊ ഞാൻ ചോദിച്ചു ‘എംഎൽഎയോ ?’, അപ്പൊ അദ്ദേഹം പറഞ്ഞു ഞങ്ങളുടെ ഒക്കെ എംഎൽഎ ആണ്. എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോൾ. അവർ എന്നെ അവരുടെ എംഎൽഎ ആയി ഉറപ്പിച്ചു കഴിഞ്ഞു.
പിന്നെ പലയിടത്തും പോകുമ്പോൾ അവർ കരുതി വെക്കുന്ന ഓരോ സമ്മാനങ്ങളുണ്ട്, എനിക്ക് തരാനായിട്ട്, പ്രചാരണത്തിന് പോകുന്ന വീടുകളിൽ അവർ പറയും പോകരുത് ഞങ്ങൾ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് അവർ തരുന്ന ഓരോ സാധനങ്ങളുണ്ട്.
അതോക്കെ എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. പ്രായം നോക്കാതെ, വേദി നോക്കാതെ പൊട്ടിക്കരഞ്ഞ് ഓരോന്ന് പറയുന്ന മനുഷ്യരുടെ അമർഷം, എന്നോട് കാണിക്കുന്ന വിശ്വാസം. അവരുടെ ദുഃഖം അറിയണമെങ്കിൽ അത് നേരിട്ട് കാണുക തന്നെ വേണം.’’അഞ്ജലി നായർ പറയുന്നു.
എൻഡിഎ മുന്നണിയുടെ ട്വന്റി20 സ്ഥാനാർഥിയായി ചക്ക ചിഹ്നത്തിലാണ് അഞ്ജലി മത്സരിക്കുന്നത്.
Kerala
കണ്ണൂർ: ബിജെപി ഡീൽ ഉന്നയിക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡേഴ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബിജെപിയുടെ നേതൃനിര നോക്കിയാൽ 30 ശതമാനം കോൺഗ്രസുകാരായിരിക്കും. രാജസ്ഥാനിൽ കെ.സി. വേണുഗോപാൽ രാജ്യസഭാംഗത്വം രാജിവച്ചാൽ അവിടെ ബിജെപി ജയിക്കുമെന്ന് അറിയാമായിരുന്നു. വേണുഗോപാൽ രാജിവച്ചത് ഏത് ഡീലിന്റെ ഭാഗമായിരുന്നു?. കോൺഗ്രസ് നേതാക്കളുടെ സ്വന്തം ബന്ധുക്കളും മക്കളും എവിടെയാണുള്ളത്?. സ്വയം അപഹാസ്യരായവർ സിപിഎമ്മിനെ അപഹസിക്കാൻ ശ്രമിക്കരുത്.
ഇഎംഎസ് പട്ടാമ്പിയിൽ മത്സരിക്കുമ്പോൾ ദീൻ ദയാൽ ഉപാധ്യായ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തി. എകെജി പാലക്കാട് മത്സരിക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടേയും സ്ഥാനാർഥിയായത് ആർഎസ്എസ് കാര്യവാഹകായിരുന്നു.
രാഹുൽ ഗാന്ധി ഇടതുപക്ഷ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയുന്നില്ല എന്ന് പറയുമ്പോൾ അതിന്റെ അസ്വാഭാവികത എത്രയെന്ന് അദ്ദേഹം ആലോചിക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് കേന്ദ്രത്തിനെതിരേ പ്രതികരിക്കാൻ കേരളം തയാറായി. കേരളത്തോട് കേന്ദ്രം പ്രത്യേക വിവേചനം കാണിക്കുന്നു. കേരളത്തിന്റെ വികസനമാണ് തടയപ്പെടുന്നത്. കേരളത്തെ തകർക്കുന്ന കേന്ദ്ര സമീപനം വന്നപ്പോൾ ഒരക്ഷരം സംസാരിക്കാൻ രാഹുൽ തയാറായില്ല.
കേന്ദ്രത്തിനെതിരെ പ്രക്ഷോഭം നടത്താൻ ഞങ്ങൾ തയാറായി. കേരളത്തിന്റെ പൊതുവായ പ്രശ്നമാണ്, ഒന്നിച്ച് സമരം നടത്തിക്കൂടെ എന്ന് ചോദിച്ചപ്പോൾ, ഞങ്ങളില്ല എന്നാണ് കോൺഗ്രസ് പറഞ്ഞത്. തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ രാജ്യത്താകെ തൊഴിലാളികൾ പണിമുടക്ക് നടത്താൻ തീരുമാനിച്ചു. രാഹുൽ ഗാന്ധിയുടെ പാർട്ടി പണിമുടക്കിനോടു കേരളത്തിൽ സ്വീകരിച്ച നിലപാട് എന്താണ്.
കേരളത്തിൽ അത്തരമൊരു യോജിപ്പ് ഉണ്ടായിക്കൂടാ എന്ന നിലപാട് സ്വീകരിച്ചു.
ഡൽഹിയിൽ ചെന്ന് കേരളത്തിലെ മന്ത്രിസഭ സമരം നടത്തി. കോൺഗ്രസ് ദേശീയ നേതാക്കളെയും സമരത്തിന് ക്ഷണിച്ചു. പക്ഷേ, പങ്കെടുക്കരുത് എന്ന് കേരളത്തിലെ നേതൃത്വം നിലപാട് സ്വീകരിച്ചു. ബിജെപിക്കെതിരായ പൊതുവായ മുന്നേറ്റമായി പ്രക്ഷോഭം മാറി. കോൺഗ്രസ് സ്വീകരിച്ച നടപടി ഫലത്തിൽ ബിജെപിയെ സഹായിക്കാനായിരുന്നു-പിണറായി കൂട്ടിച്ചേർത്തു.
Kerala
വയനാടൻ പോരാട്ടഭൂമിയിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ. അവിടെയെല്ലാം തീപാറും പോരാട്ടങ്ങൾ. സർക്കാർ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന ടൗണ്‍ഷിപ്പും വയനാടിന്റെ ഗതാഗതക്കുരുക്കിന് ബദലാകുന്ന തുരങ്കപാതയും എൽഡിഎഫിന് അനുകൂല ഘടകങ്ങളാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക വികസന വിഷയങ്ങളിലൂന്നിയും മുന്നണികൾ വോട്ടർമാർക്ക് മുന്നിലെത്തുന്നുണ്ട്.
കഴിഞ്ഞ പത്താണ്ടിലെ ഭരണനേട്ടം എണ്ണിപ്പറഞ്ഞും യുഡിഎഫ് സ്ഥാനാർഥികൾക്കെതിരേ വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടിയും സമ്മതിദായകരെ സ്വാധീനിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണദോഷങ്ങൾക്കൊപ്പം വയനാട്ടിൽ എൽഡിഎഫിന് തിരിച്ചടിയാകുന്ന വിവാദങ്ങൾകൂടി ഉയർത്തിക്കാട്ടിയാണ് യുഡിഎഫ്, എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം.
► കൽപ്പറ്റ
ജില്ലയിലെ ഏക ജനറൽ മണ്ഡലമായ കൽപ്പറ്റയിൽ ഉരുൾ ദുരന്തബാധിതരുടെ പുനരധിവസം, കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി എന്നിവയെല്ലാം തങ്ങൾക്ക് അനുകൂലമാക്കാനാണ് എൽഡിഎഫ് ശ്രമം. എംഎൽഎ എന്ന നിലയിൽ ടി. സിദ്ദിഖിന്റെ പ്രവർത്തന മികവ് വിശദീകരിച്ചാണ് യുഡിഎഫ് പ്രധാനമായും വോട്ടുറപ്പിക്കുന്നത്. തോട്ടം തൊഴിലാളികളുടെ പരിതാപകരമായ ജീവിതാവസ്ഥയും അവർ ആയുധമാക്കുന്നുണ്ട്.
തോട്ടം തൊഴിലാളികൾ പ്രതീക്ഷിച്ച വിധത്തിലല്ല വേതനം പുതുക്കിയതെന്നതും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിനൊപ്പം ദുരന്തബാധിതർക്ക് കോണ്‍ഗ്രസും മുസ്ലിം ലീഗും ലഭ്യമാക്കിയ സേവനങ്ങൾ, നടപ്പാക്കുന്ന ഭവന പദ്ധതികൾ അടക്കം യുഡിഎഫ് വോട്ടർമാർക്ക് മുന്നിലെത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ടി. സിദ്ദിഖിന്റെ ഇടപെടലിലൂടെ ജില്ലയ്ക്ക് ലഭിച്ച യുജിസി നെറ്റ്, നീറ്റ് പരീക്ഷാ സെന്ററുകളെല്ലാം പ്രചാരണത്തിൽ അവർ ഉയർത്തിക്കാട്ടുന്നു.
ടൗണ്‍ഷിപ്, തുരങ്കപാത നിർമാണം എന്നിവ സർക്കാരിനെയും ഇടത് മുന്നണിയെയും പ്രഹരിക്കാനുള്ള ആയുധങ്ങളാക്കുകയാണ് മണ്ഡലത്തിൽ എൻഡിഎ.
► സുൽത്താൻ ബത്തേരി
പട്ടികവർഗ സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ കഴിഞ്ഞ 15 വർഷമായി ഐ.സി. ബാലകൃഷ്ണനാണ് എംഎൽഎ.
ഒന്നര പതിറ്റാണ്ടിനിടെ അനേകം കോടി രൂപയുടെ പദ്ധതികൾ മണ്ഡലത്തിൽ നടത്തിയെന്നും വികസന തുടർച്ചയ്ക്ക് ബാലകൃഷ്ണൻ വീണ്ടും നിയമസഭയിൽ എത്തേണ്ടതുണ്ടെന്നും വിവരിച്ചാണ് യുഡിഎഫ് വോട്ട് തേടുന്നത്. ശബരിമല സ്വർണക്കൊള്ളയടക്കമുള്ള വിഷയങ്ങളും അവർ അവതരിപ്പിക്കുന്നുണ്ട്.
ഒപ്പം സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക ക്രമക്കേടും വിഷയമാണ്. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം, സഹകരണ ബാങ്കുകളിലെ നിയമങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ ഉയർന്ന അഴിമതി ആരോപണം, ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയന്റെയും മകന്റെയും വിഷം അകത്തുചെന്നുള്ള മരണം അടക്കം എൽഡിഎഫ് പ്രചരണായുധമാക്കുന്നുണ്ട്.
► മാനന്തവാടി
പട്ടികവർഗ സംവരണ മണ്ഡലത്തിൽ വയനാട് മെഡിക്കൽ കോളജ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്. ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതും എംബിബിഎസ് കോഴ്സ് ആരംഭിച്ചതും വലിയ നേട്ടമായാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്പിൽ അവതരിപ്പിക്കുന്നത്.
എന്നാൽ മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയ്ക്ക് സൗകര്യം ഇല്ലാത്തതും സ്ഥിര നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ കഴിയാതിരുന്നതും സർക്കാരിന്റെ പരാജയമാണെന്നാണ് യുഡിഎഫും എൻഡിഎയും പറയുന്നത്.
മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന റോഡ്, പാലം, സ്കൂൾ കെട്ടിട നിർമാണങ്ങളെല്ലാം സർക്കാർ അനുകൂല ചിന്ത വോട്ടർമാർക്കിടയിൽ ബലപ്പെടുത്താനായി എൽഡിഎഫ് ഉപയോഗിക്കുമ്പോൾ, വന്യമൃഗശല്യവും കർഷകരുടെ ദുരിതങ്ങളും ചൂണ്ടിക്കാണിച്ച് തിരിച്ചടിക്കുകയാണ് യുഡിഎഫും എൻഡിഎയും.
Kerala
തിരുവനന്തപുരം: ഇരുപത്തിയഞ്ചു ദിവസത്തെ പരസ്യപ്രചാരണം അവസാനിക്കുമ്പോൾ മുന്നണികൾ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലും. ഭരണത്തുടർച്ചയെന്ന് എൽഡിഎഫും ഭരണമാറ്റമെന്നു യുഡിഎഫും ഉറപ്പിച്ചു പറയുന്പോഴും ആത്മവിശ്വാസത്തിൽ ഒരുപടി മുന്നിൽ യുഡിഎഫ് എന്നു കാണാം.
സമീപകാലത്തൊന്നും ഇത്രയും വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണം കണ്ടിട്ടില്ല. ഒരു പഴുതുമിടാതെയുള്ള പ്രചാരണമാണു മൂന്നു മുന്നണികളും കാഴ്ചവച്ചത്. പരമാവധി വിഭവങ്ങളും പുറത്തെടുത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ കേരളത്തിലെ പാതയോരങ്ങളെല്ലാം പരസ്യബോർഡുകൾ കൊണ്ടു നിറഞ്ഞിരുന്നു.
ഇക്കാര്യത്തിൽ ഭരണപക്ഷം ഏറെ മുന്നിലായിരുന്നു. പിന്നാലെ ടെലിവിഷനിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പരസ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. സമൂഹമാധ്യമങ്ങളിലും മൂന്നു മുന്നണികളുടെയും പരസ്യങ്ങൾ നിറഞ്ഞു നിന്നു. നൂതനമായ പരസ്യസങ്കേതങ്ങൾ ഉപയോഗിക്കുന്നതിലും മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു.
പരസ്യപ്രചാരണത്തിന്റെ അവസാനദിനം ഡോ. മാത്യു കുഴൽനാടൻ ഒരു ബോംബ് പൊട്ടിച്ചു. 2014 ലെ മഹാപ്രളയം മനുഷ്യനിർമിതമായിരുന്നു എന്നും അതു മണൽ ലോബിക്കു വേണ്ടിയായിരുന്നു എന്നുമുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയാണു കുഴൽനാടൻ പുറത്തു വിട്ടത്. കൃഷ്ണൻകുട്ടി ഇതു നിഷേധിച്ചെങ്കിലും പ്രളയദുരിതത്തിനിരയായ പ്രദേശങ്ങളിൽ യുഡിഎഫ് വൻ പ്രതിഷേധമാണു സംഘടിപ്പിച്ചത്. മറ്റൊരു തെരഞ്ഞെടുപ്പു വിഷയമായി മധ്യകേരളത്തിലെങ്കിലും ഇതു മാറി.
സിപിഎം-ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയരംഗം ഉണർന്നെങ്കിൽ പിന്നീടങ്ങോട്ടു ഡീൽ ആരോപണങ്ങളുടെ പ്രവാഹമായിരുന്നു. സതീശന്റെ ആരോപണം സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കി. പിന്നാലെ എസ്ഡിപിഐ പിന്തുണ വിവാദം സിപിഎമ്മിനും ക്ഷീണമുണ്ടാക്കി. എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമിയുമായി ഇരുമുന്നണികൾക്കും ബന്ധമെന്നു പറഞ്ഞു ബിജെപിയും കളത്തിലെത്തി.
ഇതുമായി ബന്ധപ്പെടുത്തി ബിജെപി നേതാക്കളുടെ പ്രതികരണങ്ങൾ ലൗ ജിഹാദ് ആരോപണങ്ങളിൽ വരെ എത്തി. വയനാട് ഫണ്ട് സംബന്ധിച്ച് എൽഡിഎഫും സിപിഎമ്മും കോണ്‍ഗ്രസിനെതിരേ വന്പൻ പ്രചാരണം അഴിച്ചു വിട്ടു. ഒടുവിൽ കണക്കുകൾ പരസ്യപ്പെടുത്താൻ കോണ്‍ഗ്രസ് നിർബന്ധിതമായി.
ജി. സുധാകരനെ പോലെയുള്ള പ്രമുഖ നേതാക്കൾ പാർട്ടിക്കെതിരേ പരസ്യമായി രംഗത്തു വരികയും യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുകയും ചെയ്തത് സിപിഎമ്മിനും എൽഡിഎഫിനും വലിയ ക്ഷീണമായി. ശബരിമല സ്വർണക്കൊള്ള വിഷയമാക്കിയ യുഡിഎഫ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നു എന്നു പറഞ്ഞു ബിജെപിയെയും പ്രതിരോധത്തിലാക്കാൻ ശ്രമിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപിയുടെ നിരവധി ദേശീയ നേതാക്കൾ എല്ലാം കേരളത്തിലെമ്പാടും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡിയും സിദ്ധരാമയ്യയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോണ്‍ഗ്രസിനായി കളം നിറഞ്ഞു.
രേവന്ത് റെഡ്ഡിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ചൂടേറിയ വാക്പോരും അരങ്ങേറി. എൽഡിഎഫിൽ എല്ലാം പിണറായി വിജയനായിരുന്നു.
സംസ്ഥാനത്തെമ്പാടും നിരന്ന ആയിരക്കണക്കിനു ഫ്ളെക്സ് ബോർഡുകളിൽ അദ്ദേഹത്തിന്റെ മുഖം മാത്രമായിരുന്നു. വാർത്താസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പിണറായി തന്നെയായിരുന്നു ഇടതുപക്ഷത്തിന്റെ താരം. എൽഡിഎഫിനു ഗുണമുണ്ടായാലും തളർച്ച ഉണ്ടായാലും ഉത്തരവാദി പിണറായി വിജയൻ തന്നെയാകുമെന്നതാണു സ്ഥിതി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷാകണക്കുകളിൽ സീറ്റെണ്ണം നൂറും കടന്നിരിക്കുന്നു. ഭൂരിപക്ഷം കിട്ടുമെന്നു മുഖ്യമന്ത്രിയും എൽഡിഎഫ് നേതൃത്വവും ഇപ്പോഴും വാദിക്കുന്നു. ഏതാനും സീറ്റുകളിൽ വിജയിച്ചാൽ ബിജെപിയും എൻഡിഎയും തൃപ്തരാകും.
Kerala
കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി പുറത്തിറക്കിയ പ്രകടനപത്രിക കേരളത്തിലെ മലയോര കർഷകരെ കുടിയിറക്കാനും ഭൂമി പിടിച്ചെടുക്കാനുമുള്ള പദ്ധതിയായി വിവാദമായപ്പോൾ ആ ഭാഗം ഒഴിവാക്കി കർഷകരെ കബളിപ്പിക്കാനുള്ള ശ്രമമാണു നടത്തിയതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. ജനരോഷം ഭയന്നാണു പ്രകടനപത്രിക തിരുത്താൻ എൽഡിഎഫ് തയാറായത്.
വനാതിർത്തികളിൽ വിയർപ്പൊഴുക്കി പൊന്നുവിളയിക്കുന്ന കർഷകന്റെ നെഞ്ചിൽ ആണിയടിക്കുന്ന നിർദേശങ്ങളാണു പ്രകടനപത്രികയിലുടനീളം ഉണ്ടായിരുന്നത്. ഗാഡ്ഗിലും കസ്തൂരിരംഗനും തള്ളിക്കളഞ്ഞ മലയോര ജനതയുടെ മേൽ പരിസ്ഥിതി ദുർബല ചെരിവുകൾ എന്ന പേരിൽ പുതിയ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനാണ് എൽഡിഎഫിന്റെ ശ്രമം.
ടൈഗർ റിസർവുകളിൽ മാത്രം നിലവിലുള്ള കോർ സോൺ, ബഫർ സോൺ നിബന്ധനകൾ കേരളത്തിലെ എല്ലാ വനമേഖലകളിലേക്കും വ്യാപിപ്പിക്കുമെന്ന ആദ്യ പ്രഖ്യാപനം ജനദ്രോഹപരമാണ്. ഇത് വനാതിർത്തിയിലെ സാധാരണക്കാരുടെയും ആദിവാസികളുടെയും ജീവിതം നരകതുല്യമാക്കും.
വൻകിട വിദേശ ഏജൻസികളിൽനിന്നു കാർബൺ ഫണ്ട് കൈക്കലാക്കാൻ കർഷകന്റെ ഭൂമി വനമാക്കി മാറ്റാനുള്ള നീക്കമായിരുന്നോ നടത്തിയതെന്ന് ഇടതുപക്ഷം വ്യക്തമാക്കണം. മണ്ണിൽ പണിയെടുക്കുന്നവന്റെ അവകാശം കവർന്നെടുക്കുന്ന ഇത്തരം ചതിക്കുഴികളെ കോൺഗ്രസ് ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
എൽഡിഎഫ് ഭരണം കേരളത്തെ കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമായി മാറ്റിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. കര്‍ഷകരുടെ രക്തക്കറ പുരണ്ട സര്‍ക്കാരാണിത്.
വൈക്കത്ത് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച ചെല്ലപ്പന് അതില്‍ ഒടുവിലത്തേതാണെന്നും എൽഡിഎഫിന്റെ രാഷ്ട്രീയ വേട്ടയാടലുകള്‍ക്ക് ഇരയായതിനെത്തുടര്‍ന്നാണ് ചെല്ലപ്പന് ആത്മഹത്യ ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
എൽഡിഎഫിൽനിന്നു നടപടി ഉണ്ടായപ്പോള്‍ ചെല്ലപ്പന് കൃഷിമന്ത്രിയെയും ആഭ്യന്തരവകുപ്പിനെയും സമീപിച്ചിരുന്നെങ്കിലും നീതി ലഭിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടമായ കര്‍ഷക വിരുദ്ധ നയങ്ങളാണ് ചെല്ലപ്പന്റെ ജീവനെടുത്തത്.
മണ്ണില്‍ പണിയെടുത്ത കര്‍ഷകന്റെ ആത്മാഭിമാനത്തെയാണ് പിണറായി ഭരണകൂടം ചവിട്ടിമെതിച്ചത്. ചെല്ലപ്പന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് കേരളീയ ജനത മാപ്പുനല്‍കില്ല. ഈ സര്‍ക്കാരിനെതിരായ കര്‍ഷക രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നുമുള്ള വി. ശിവൻകുട്ടിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എതിർ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ.
ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരമാണെന്നും നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം തിരിച്ചടിച്ചു. ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും ചക്കയാണെന്നുമൊക്കെയാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ വിവാദം ഉണ്ടാക്കാതെ വികസനം ചര്‍ച്ച ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയം, ഡീൽ അടക്കമുള്ള ആരോപണങ്ങളിൽ കൂടുതൽ പറയാനില്ലെന്നും അടുത്ത രണ്ടു ദിവസം വികസനം മാത്രമായിരിക്കും പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേമത്ത് താനും രാജീവ് ചന്ദ്രശേഖറുമായിട്ടാണ് മത്സരമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേരത്തെ ശിവൻകുട്ടി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പിൽ മാത്രമാണ് ആവേശമുണ്ടാക്കിയത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാം. പിഎം ശ്രീയൊന്നും ചര്‍ച്ചയേ ആയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഈയൊരു പകൽ കൂടി മാത്രം ശേഷിക്കേ, പ്രചാരണം ഉച്ചസ്ഥായിയിലെത്തി. ദേശീയ നേതാക്കളുൾപ്പെടെ പ്രമുഖർ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ റാലികളും റോഡ്ഷോകളും പൊതുയോഗങ്ങളുമായി അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിനെ പരിഹസിച്ചു രംഗത്തുവന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും എൻഡിഎ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തി. കോണ്‍ഗ്രസിനു വേണ്ടി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പെടെയുള്ള താരനിര അണിനിരന്നു. ഇതിനിടെ, വികസനം മാത്രം ചർച്ച ചെയ്യുമെന്ന് ആവർത്തിച്ചു പറഞ്ഞു വന്ന ബിജെപിയുടെ നേതാക്കൾ വർഗീയ പരാമർശങ്ങളുമായി രംഗത്തു വന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തി കാട്ടാക്കടയിൽ ബിജെപി സ്ഥാനാർഥി കൂടിയായ പി.കെ. കൃഷ്ണദാസ് നടത്തിയ ലൗ ജിഹാദ് പരാമർശം വിവാദമായി. തെരഞ്ഞെടുപ്പു കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ടറോടു റിപ്പോർട്ട് തേടുകയും ചെയ്തു.
എൽഡിഎഫോ യുഡിഎഫോ ഭരണത്തിൽ എത്തിയാൽ പാക്കിസ്ഥാൻ അനുകൂല തീവ്രവാദ സംഘടനകളായ എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമൊക്കെയായിരിക്കും ഭരണം നടത്തുകയെന്നും ഹിന്ദു, ക്രിസ്ത്യൻ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗ ജിഹാദിന്റെ പേരിൽ രാജ്യദ്രോഹ പ്രവർത്തനം നടത്തുമെന്നും കൃഷ്ണദാസ് പ്രസംഗത്തിൽ പറഞ്ഞു.
കോണ്‍ഗ്രസ് ജയിച്ചാൽ പടക്കം പൊട്ടുക പാക്കിസ്ഥാനിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പൊതുയോഗത്തിൽ പറഞ്ഞു. കോണ്‍ഗ്രസിനെ ലീഗ് വിഴുങ്ങിയെന്നും യുഡിഎഫിന്റെ ഫസ്റ്റ് പാർട്ണർ മുസ്ലിം ലീഗ് ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും എം.ടി. രമേശും പത്രസമ്മേളനത്തിൽ പറഞ്ഞു.
എൽഡിഎഫ്-ബിജെപി ഡീൽ എന്ന ആരോപണം രാഹുൽ ഗാന്ധി വീണ്ടും ഉയർത്തി. ശബരിമല സ്വർണക്കൊള്ളയെക്കുറിച്ചു പ്രധാനമന്ത്രിക്കു മിണ്ടാട്ടമില്ലെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. ഭരണത്തിലെത്തിയാൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരെ ജയിലിലടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയേക്കുറിച്ച് ബിജെപി മൗനം പാലിക്കുന്നു എന്ന ആരോപണത്തിനു പിന്നാലെയാണ് അമിത് ഷാ ഇതേക്കുറിച്ചു പൊതുയോഗത്തിൽ പരാമർശിക്കുന്നത്.
Kerala
സംസ്ഥാനത്തു ഭരണത്തിലേറുകയെന്ന സ്വപ്നം സഫലമാകണമെങ്കിൽ എറണാകുളത്തു സമ്പൂർണാധിപത്യം ഉറപ്പാക്കണമെന്ന് യുഡിഎഫിനു നന്നായറിയാം; 14ൽ 9 എന്ന നിലവിലെ സ്ഥിതി നിലനിർത്തിയാൽ പോരെന്നും..!
ഇവിടെ ഒരു സീറ്റുപോലും കൈവിട്ടുപോകുന്നതു തങ്ങളുടെ ഭരണപ്രതീക്ഷകൾക്കു ക്ഷീണമാകുമെന്നു മുന്നണി നേതാക്കൾ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് എറണാകുളത്തെ പോരാട്ടം യുഡിഎഫിനു നിർണായകം തന്നെ. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മികച്ച മുന്നേറ്റം മുന്നണിക്കു പ്രതീക്ഷയാണ്. പ്രചാരണം അവസാന ദിനങ്ങളിലേക്കെത്തുമ്പോൾ ജില്ല ‘കൈ’ വെള്ളയിൽ സുരക്ഷിതമെന്നാണു യുഡിഎഫ് ക്യാമ്പിലെ ആത്മവിശ്വാസം.
മികച്ച സ്ഥാനാർഥികളെ അണിനിരത്തിയതും ഭരണനേട്ടങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നുണ്ട്. ഉള്ളതു നിലനിർത്തുന്നതിനൊപ്പം, ചില മണ്ഡലങ്ങളിൽ വിസ്മയവിജയങ്ങൾ ഉണ്ടാകുമെന്ന് എൽഡിഎഫ് അവകാശവാദം.
പുതിയ കൂട്ടുകെട്ടിൽ കളത്തിലിറങ്ങിയ എൻഡിഎ ജില്ലയിൽ സ്വന്തം വോട്ടുകൾ ചോരാതെ സമാഹരിക്കാമെന്നതിനപ്പുറം കാര്യമായ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ട്വന്റി20 മത്സരിക്കുന്ന കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ തങ്ങൾ നിർണായകമാകുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നുണ്ട്.
തൽസ്ഥിതി മാറിയേക്കും?
2021ല്‍ യുഡിഎഫിനു ലഭിച്ചത് അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളാണ്. കളമശേരി, കുന്നത്തുനാട്, വൈപ്പിന്‍, കൊച്ചി, കോതമംഗലം എന്നിവയാണ് നിലവിൽ ഇടതുപക്ഷ മണ്ഡലങ്ങള്‍.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളിലെവിടെയും അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല. മുന്നണിയിൽ പെരുമ്പാവൂരിലും തൃപ്പൂണിത്തുറയിലുമൊഴികെ സിറ്റിംഗ് എംഎൽഎമാരാണു കളത്തിൽ. ഇരു മണ്ഡലങ്ങളിലുമെത്തിയ യുവ സ്ഥാനാർഥികൾക്കു പ്രചാരണത്തിൽ വേഗത്തിൽതന്നെ മുന്നേറാനായതു നേട്ടമായി.
തെരഞ്ഞെടുപ്പ് പ്രഖ്യാപന ഘട്ടത്തിലെ അനിശ്ചിതത്വങ്ങളും ആശയക്കുഴപ്പങ്ങളും വലിയ അളവോളം നീക്കാനായത് യുഡിഎഫിന് ആശ്വാസമായിട്ടുണ്ട്. സീറ്റു നിഷേധിക്കപ്പെട്ടതിലൂടെ പെരുമ്പാവൂരിലെ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി ആദ്യമൊന്ന് ഉടക്കിനോക്കിയെങ്കിലും വൈകാതെ പാർട്ടിയുടെ വഴിയിലേക്കു വന്നു.
എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കളമശേരി, കുന്നത്തുനാട്, കോതമംഗലം എന്നിവിടങ്ങളിൽ 2021ലെ മത്സത്തിന്റെ തനിയാവർത്തനമാണ്. ഇടതു, വലതു മുന്നണികൾക്ക് അന്നും ഇന്നും ഒരേ സ്ഥാനാർഥികളെന്നത് മത്സരത്തിന് ആവേശംകൂട്ടിയിട്ടുണ്ട്.
ഏതായാലും 9-5 എന്ന നിലവിലെ യുഡിഎഫ്-എൽഡിഎഫ് സീറ്റുനിലയിൽ മാറ്റമുണ്ടാകുമെന്നു തന്നെയാണ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ സൂചന. ആർക്കു കൂടും, ആർക്കു ചോരും എന്നതേ അറിയേണ്ടതുള്ളൂ.
കോൺഗ്രസ് 11 സീറ്റിൽ
അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മത്സരിക്കുന്ന സിറ്റിംഗ് എംഎൽഎമാർ പൊതുവേ സേഫ് സോണിലാണ്. സിപിഐ ശക്തനായ എതിരാളിയെ നിയോഗിച്ചു വിസ്മയം തീർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ശ്രമം കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉയർത്താൻ തന്നെ.
കഴിഞ്ഞ തവണ കൈവിട്ട കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി സീറ്റുകളിൽ ശക്തമായ മത്സരം ഇക്കുറിയുണ്ട്. കുന്നത്തുനാട് ട്വന്റി20യുടെ സാന്നിധ്യം നിർണായകമാണെങ്കിലും അവർ എൻഡിഎ പാളയത്തിലെത്തിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിൽ എന്തു സംഭവിക്കുമെന്നതിൽ ആകാംക്ഷയുണ്ട്. 2021ൽ ട്വന്റി 20 നേിയത് 42000 വോട്ടുകളാണ്. എൽഡിഎഫിലെ പി.വി. ശ്രീനിജന്റെ വിജയം 2715 വോട്ടിനും. കഴിഞ്ഞ തവണ പരാജയപ്പെട്ട വി.പി. സജീന്ദ്രൻ ഇക്കുറി വിജയപ്രതീക്ഷയിലാണ്.
കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ആദ്യഘട്ടത്തിൽ അവിടെയുണ്ടായ എതിർപ്പുകൾ മറികടക്കാനായിട്ടുണ്ട്. എൽദോസിനു വഴിമാറേണ്ടിവന്നപ്പോൾ പകരമെത്തിയ മനോജ് മൂത്തേടൻ പെരുമ്പാവൂരിൽ നല്ല ആത്മവിശ്വാസത്തിലാണ്. വൈപ്പിനിൽ മുൻ മേയർ ടോണി ചമ്മിണി മണ്ഡലം തിരിച്ചുപിടിക്കാൻ നന്നേ വിയർപ്പൊഴുക്കുന്നുണ്ട്.
മുസ്ലിം ലീഗ് മത്സരിക്കുന്ന കളമശേരിയും, കേരള കോൺഗ്രസിന്റെ കോതമംഗലവും ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണു യുഡിഎഫ് പ്രതീക്ഷ. കേരള കോൺഗ്രസ് ജേക്കബിന് പിറവം നിലനിർത്താൻ കാര്യമായ ഭീഷണിയില്ല.
നിലനിർത്താനും നേടാനും
ജില്ലയിൽ നിലവിലുള്ള അഞ്ചു മണ്ഡലങ്ങൾ നിലനിർത്തുകയെന്നതു സിപിഎമ്മിനും എൽഡിഎഫിനും അഭിമാനപ്രശ്നമാണ്. മന്ത്രി പി. രാജീവ് കളമശേരിയിൽ വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. വൈപ്പിനിൽ നിന്നു മാറി തൃപ്പൂണിത്തുറയിലെത്തിയ കെ.എൻ. ഉണ്ണികൃഷ്ണന് ശക്തമായ മത്സരം നേരിടേണ്ടിവരുന്നുണ്ട്. എൽഡിഎഫിനു ജില്ലയിൽ സീറ്റു ലഭിച്ചാൽ ആദ്യത്തേത് വൈപ്പിനാകുമെന്ന് കരുതുന്നവരുണ്ട്. ഇവിടെ സിപിഎമ്മിലെ വനിതാ സ്ഥാനാർഥി എം.ബി. ഷൈനി പ്രചാരണത്തിൽ സജീവമാണ്. കൊച്ചിയിൽ കെ.ജെ. മാക്സിയും കോതമംഗലത്ത് ആന്റണി ജോണും ശക്തമായ മത്സരം നേരിടുന്നു.
യുഡിഎഫ് കുത്തകയെന്നറിയപ്പെടുന്ന അങ്കമാലി, ആലുവ സീറ്റുകളിൽ മണ്ഡലങ്ങൾക്കു പുറത്തുനിന്ന് ശക്തരും പരിചയസമ്പന്നരുമായ സാജു പോളിനെയും എ.എം. ആരിഫിനെയും മത്സരിപ്പിക്കുന്പോൾ അട്ടിമറി ജയമാണ് സിപിഎം കണക്കുകൂട്ടുന്നത്.
എൽഡിഎഫിൽ ഘടകകക്ഷികൾ മത്സരിക്കുന്നത് അഞ്ചിടത്ത്. സിപിഐ മത്സരിക്കുന്ന പറവൂർ, മൂവാറ്റുപുഴ, കേരള കോൺഗ്രസ് എം മത്സരിക്കുന്ന പെരുമ്പാവൂർ, പിറവം, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിനു കിട്ടിയ എറണാകുളം എന്നീ സീറ്റുകളിൽ അത്ഭുതങ്ങൾക്കു സാധ്യത കുറവാണ്.
ട്വന്റി20 ഒമ്പതിടത്ത്
എൻഡിഎയിലേക്കു ചേക്കേറിയ ട്വന്റി 20 ജില്ലയിൽ ഒമ്പതു സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ബിജെപി മത്സരിക്കുന്നത് മൂന്നു സീറ്റുകളിൽ മാത്രം. ബിഡിജെഎസ് രണ്ടു സീറ്റുകളിൽ ജനവിധി തേടുന്നു.
ബിജെപി എ ക്ലാസ് മണ്ഡലമെന്നു വിളിക്കുന്നത് തൃപ്പൂണിത്തുറയെ. ചരിത്രത്തിൽ ആദ്യമായി നഗരസഭ ഭരണം പാർട്ടി പിടിച്ചെങ്കിലും ഇവിടെ സ്ഥാനാർഥി ട്വന്റി20യുടേതാണ്. നടി അഞ്ജലി നായരാണ് ഇവിടെ മതസരിക്കുന്നത്.
പാർട്ടിക്കു കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ലാത്ത എറണാകുളം, പറവൂർ, ആലുവ മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. തൃപ്പൂണിത്തുറയുൾപ്പെടെ ജില്ലയിൽ ട്വന്റി 20യ്ക്കു വാരിക്കോരി സീറ്റുകൾ നൽകിയതിൽ ബിജെപിക്കുള്ളിൽ പുകയുന്ന അസ്വസ്ഥത ഇനിയും അസ്തമിച്ചിട്ടില്ല. ഇതു പ്രചാരണത്തിലും നിഴലിക്കുന്നുമുണ്ട്. ജില്ലയിൽ കഴിഞ്ഞ തവണത്തെ വോട്ടുനിരക്ക് നിലനിർത്തുകയെന്നതു ബിജെപിക്കും എൻഡിഎയ്ക്കും അഗ്നിപരീക്ഷയാണെന്നുറപ്പ്.
Kerala
തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്ന് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർഥി പി.കെ. കൃഷ്ണദാസ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് കൃഷ്ണദാസ് വിവാദ പരാമർശം നടത്തിയത്.
എല്‍ഡിഎഫും യുഡിഎഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കും. ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നും കൃഷ്ണദാസ് ആരോപിച്ചു.
ഇതിന് അനുവദിക്കണമോയെന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. അപകടകരമായ സാഹചര്യം കേരളത്തിൽ വരാൻ പോവുകയാണ്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും രാജ്യദ്രോഹ പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കിയതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
അതേസമയം കൃഷ്ണദാസിന്റെ പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ലവ് ജിഹാദ് ഉണ്ട് എന്നാല്‍ അതിനെ നിർവചിക്കുന്നതിലാണ് പ്രശ്നമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.
Kerala
മുഹമ്മ (ആലപ്പുഴ): തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നിയന്ത്രിക്കുന്നത് വർഗീയതയുടെ അദ്യശ്യകരങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണ്ണഞ്ചേരി കാവുങ്കൽ മൈതാനിയിൽ നടന്ന യുഡിഎഫ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫും ബിജെപിയും രഹസ്യധാരണയിലാണ്. ഇടതുപക്ഷത്തെ ഈ മൂല്യത്തകർച്ച രണ്ട് പക്ഷങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ബിജെപിയുമായുള്ള ബന്ധത്തെ തെറ്റായി കാണാത്ത അവസരവാദികളാണ് ഒരു കൂട്ടർ. പ്രത്യയശാസ്ത്രത്തെ മുറുകെ പിടിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ബിജെപി ബാന്ധവത്തിൽ ഇവർ അതൃപ്തരാണ്.
തന്നെ ഏറെ ആക്രമിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ മോദി കേരളത്തിൽ വന്നാൽ മുഖ്യമന്ത്രിയെ കുറ്റം പറയില്ല. കേരളത്തിലെ പ്രമുഖ ക്ഷേത്രമായ ശബരിമലയിലെ സ്വർണം കവർന്നതിനെക്കുറിച്ച് മോദി ഒന്നും പറയുന്നില്ല. പറഞ്ഞാൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തലാകും. ഇതിനാലാണ് ദൈവത്തക്കുറിച്ചോ സ്വർണത്തെക്കുറിച്ചോ മോദി മിണ്ടാത്തത്.
മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താതെ യുഡിഎഫിനെ കുറ്റപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. മണിപ്പുരിലും ഛത്തീസ്ഘട്ടിലും ബിജെപി നടത്തുന്ന ന്യൂനപക്ഷപീഡനത്തെ മുഖ്യമന്ത്രി വിമർശിക്കുന്നില്ല. ബിജെപിയോടു ചേർന്ന് നിൽക്കുന്ന സമീപനമാണ് മുഖ്യമന്ത്രിക്ക്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നത് കേട്ടാണ് മോദി ഭരിക്കുന്നത്. എസ്റ്റീൻ ഫയലുകളിൽ മോദിയുടെയും കാബിനറ്റ് മന്ത്രിമാരുടെയും പേരുണ്ട്. ഈ വിവരങ്ങൾ കൈവശമുള്ളതിനാൽ മോദിയുടെ പ്രതിഛായ തകർക്കാൻ ട്രംപിന് കഴിയും.
ബിജെപിയുമായി അഭേദ്യ ബന്ധമുള്ള അദാനിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് അമേരിക്കയിൽ നടക്കുന്നുണ്ട്. ഇതെല്ലാം ഉള്ളതിനാലാണ് കാർഷിക മേഖല തുറന്ന് കൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മോദി ട്രാംപിന് വേണ്ടി ചെയ്യുന്നത്.
സിപിഎമ്മിലെ മൂല്യത്തകർച്ച കാരണമാണ് ജി. സുധാകരനെപ്പോലുള്ളവർ സിപി എം വിട്ടതെന്ന് രാഹുൽ പറഞ്ഞു. നയസമീപനങ്ങളിൽ അടിസ്ഥാനപരമായ വ്യതിയാനം ഉണ്ടായതാണ് സുധാകരനെ പോലുള്ളവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. സുധാകരനെ പോലെ സിപിഎമ്മിന് എന്തുപറ്റിയെന്ന് ഉറക്കെ ചിന്തിക്കുന്നവർ സിപിഎമ്മിൽ ഏറെയുണ്ട്.
എൽഡിഎഫിൽ നിന്ന് ലെഫ്റ്റ് നഷ്ടപ്പെട്ടുവെന്ന് രാഹുൽ പരിഹസിച്ചു. ഇന്നത്തെ ഇടതുപക്ഷത്തിന്റെ നയങ്ങൾ ലെഫ്റ്റിന്റെ നയങ്ങളല്ല. ഇലക്ഷൻ കഴിയുന്നതോടെ എൽഡിഎഫിൽ ഒന്നുമില്ലാത്ത അവസ്ഥയുണ്ടാകും.
കൂടുതൽ കാലം അധികാരത്തിൽ ഇരുന്നതിന്റെ ധാർഷ്്ട്യം മോദിയുടെയും മുഖ്യമന്ത്രിയുടെയും വാക്കുകളിലുണ്ട്. അധികാരം ജനങ്ങൾക്കല്ല തങ്ങൾക്കാണെന്നാണ് ഇരുവരും ചിന്തിക്കുന്നത്.
ജനങ്ങളുമായുള്ള ബന്ധം നഷ്ടപെട്ടവരാണ് ഇരുവരും. തെറ്റുകൾ ചോദ്യം ചെയ്താൽ ആക്രമിക്കാൻ ചെല്ലുന്നതായി ഇവർക്ക് തോന്നും. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചവരെ തല്ലിച്ചതച്ചത് ഈ ഭയം കൊണ്ടാണ്.
ജനബന്ധം ഇല്ലാത്ത ഈക്കൂട്ടരെ ജനം ഉപേക്ഷിച്ചിരിക്കയാണ്. ഇലക്ഷൻ കഴിയുന്നതോടെ ഇത് ബോധ്യമാകുമെന്നും രാഹുൽ പറഞ്ഞു.
Kerala
ജോമി കുര്യാക്കോസ്ജോമി കുര്യാക്കോസ്യുഡിഎഫ്, എന്‍ഡിഎ വികസന കാഴ്ചപ്പാടില്‍ പോരായ്മകളുണ്ട്. അതിൽ ധനകാര്യ തന്ത്രങ്ങളുടെ പോരായ്മകള്‍ നിഴലിച്ചു നില്ക്കുന്നു. എന്‍ഡിഎയുടെ പ്രകടന പത്രിക ശുദ്ധ അസംബന്ധമാണ്. കടബാധ്യത തീര്‍ക്കുമെന്നു പറയുന്നത് യുക്തിസഹമല്ല. ലോകത്ത് കടബാധ്യതയില്ലാത്ത ഏതെങ്കിലും രാജ്യമോ സംസ്ഥാനമോ ഉണ്ടോ? ഇന്ത്യക്കും കടബാധ്യതയുണ്ട്.
സംസ്ഥാനത്തെ അറിയാത്ത ചിലര്‍ എവിടെയിരുന്നോ ഉണ്ടാക്കിയ ഗാരന്റികളാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. കോളജ് വിദ്യാര്‍ഥിനികള്‍ക്ക് 1,000 രൂപ ധനസഹായം നല്‍കുമെന്നാണ് ഒരു പ്രഖ്യാപനം. മറ്റു സംസ്ഥാനങ്ങളില്‍ പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നില്ല. അവരെ പ്രോത്സാഹിപ്പിക്കാന്‍ ആയിരം രൂപ കൊടുക്കണം. ആ പദ്ധതിയാണ് അവര്‍ കേരളത്തില്‍ കൊണ്ടുവരുമെന്നു പറയുന്നത്.
25 ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് നല്‍കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം വന്‍കിട ആശുപത്രികളെ സഹായിക്കാനാണ്. അവിടെ ചികിത്സയ്ക്കുള്ള പ്രീമിയം ഖജനാവില്നിന്നെടുത്തു കൊടുക്കേണ്ടിവരും.
സര്‍ക്കാര്‍ ആശുപത്രികളിലോ അക്രഡിറ്റഡ് ആശുപത്രികളിലോ ചികിത്സ തേടിയാല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ചികിത്സ സൗജന്യം എന്നതാണ് എല്‍ഡിഎഫ് നയം. ഇതുവരെയുള്ള ഇന്‍ഷ്വറന്‍സ് ക്ലെയിമുകളില്‍ 99 ശതമാനവും ഈ പരിധിയില്‍ വരുന്നതാണ്.
►കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കുടിശിക
കഴിഞ്ഞ 10 വര്‍ഷത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളിലെല്ലാം കുടിശികയുണ്ടാക്കി. കേന്ദ്ര സര്‍ക്കാര്‍ തരുന്ന ഗ്രാന്റുകള്‍ തന്നിഷ്ടപ്രകാരം വെട്ടിക്കുറച്ചു. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നമ്മുടെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം മാത്രമേ കേന്ദ്രത്തില്‍നിന്നും ലഭിച്ചുള്ളു.
മറ്റു സംസ്ഥാനങ്ങള്‍ക്ക് 50-60 ശതമാനത്തിനിടയില്‍ കിട്ടി. കേരളത്തിന് 20 ശതമാനത്തില്‍ താഴെ. ഇത് ഒരുപാട് മാര്ഗതടസങ്ങളുണ്ടാക്കിയെങ്കിലും മറികടക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
►വികസനമുന്നേറ്റം
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ വരുന്ന നിയമം പാസാക്കി. ഇത് പൂര്‍ണതയിലേക്ക് വരാന്‍ സമയമെടുക്കും.30,000 കോടിയുടെ പശ്ചാത്തല സൗകര്യങ്ങളുടെ പണി തീര്‍ത്തു. ഒരുലക്ഷം കോടിയുടെ വികസനം നടന്നുകൊണ്ടിരിക്കുന്നു. ദേശീയ പാത അവസാനഘട്ടത്തിലാണ്. ഇതൊക്കെ പൂര്‍ത്തീകരിക്കാന്‍ രണ്ടു ലക്ഷം കോടിയുടെ എംഒയു പല ഘട്ടങ്ങളായി ഒപ്പിട്ടിട്ടുണ്ട്.
►റവന്യു വരുമാനം വര്‍ധിപ്പിക്കണം
സംസ്ഥാനത്തിന്റെ റവന്യു വരുമാനം വര്‍ധിപ്പിക്കാതെ വികസനം നടപ്പാക്കാനാകില്ല. പെന്ഷന്, ക്ഷേമം എന്നിവയ്ക്കു മുന്തിയ പരിഗണന നല്‍കണം. ബജറ്റിനു പുറത്തുനിന്നു വായ്പ എടുത്താലേ പശ്ചാത്തല വികസനം സാധ്യമാകൂ. സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സാധിക്കില്ല. വരുമാനം വര്‍ധിപ്പിക്കാന്‍ ഒരു പദ്ധതിയും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നില്ല.
►കേന്ദ്രസര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല
കേന്ദ്രപിന്തുണ ഡബിള്‍ എന്ജിന് സര്‍ക്കാരിനേ കൊടുക്കുകയുള്ളു. അതു മറികടക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണം. എയിംസ് വേണമെങ്കില്‍ ബിജെപിയെ തെരഞ്ഞെടുക്കണം. നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും ബിജെപിയെ തെരഞ്ഞടുക്കണമെന്നാണു പ്രധാനമന്ത്രി പറയുന്നത്. അപ്പോള്‍ അതിനെ വെല്ലുവിളിക്കാന്‍ പറ്റണം. ഇടതുമുന്നണി പറയുകയാണ് എംയിസല്ല അതിനപ്പറുമുള്ള വലിയ സ്ഥാപനം ലോക മലയാളികളുടെ സഹകരണത്തോടെ സ്ഥാപിക്കും. മെഡിക്കല്‍ ഫീല്‍ഡിൽ ലോകമാകമാനമുള്ള പ്രഗത്ഭരെ ഇവിടേക്ക് ക്ഷണിക്കും. അതുവഴി കേരളത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കും.
►കിഫ്ബിയെ തടഞ്ഞാല്‍ ഫൈറ്റ് ചെയ്യും
കിഫ്ബിയെ തടയുകയാണെങ്കില്‍ നിയമപരമായി ഫൈറ്റ് ചെയ്ത് നേടും. ഈ സമരം മുന്നോട്ടു കൊണ്ടുപോകാന്‍ ഇടതുമുന്നണിക്കേ കഴിയൂ.
►എഫ്സിആര്‍എ
ബിജെപി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നടപടിയൊന്നും സ്വീകരിക്കില്ല. മതപരിവര്‍ത്തന വിരുദ്ധ നിയമം നിര്‍മിച്ചിട്ട് ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. രാജ്യം മുഴുവന്‍ നിരവധി ആശുപത്രികള്‍, സ്കൂളുകള്‍, അനാഥാലങ്ങള്‍ എന്നിവ ക്രിസ്ത്യന്‍ സമുദായവും സന്യസ്തരും പുരോഹിതരും നടത്തുന്നതാണ്. ഇതു മതപരിവര്‍ത്തനമാണെന്നു പറഞ്ഞ് ആക്രമണം നടത്തുന്നു.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് ഇന്ത്യ മുഴുവന്‍ അക്രമം നടത്തി. ഇതില്‍ അദ്ഭുതപ്പെടാനില്ല. ഹിന്ദുത്വ ഭരണകൂടം സ്ഥാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മുസ്ലിംകൾ, ക്രൈസ്തവർ, കമ്യൂണിസ്റ്റുകള്‍ ഇവരാണ് രാജ്യത്തിന്റെ ശത്രു എന്നല്ലേ പറഞ്ഞത്. കേരളത്തില്‍ ബിജെപിക്ക് പച്ചപിടിക്കാന്‍ സാധിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ കേരളത്തില്‍ ആര്‍ക്കും നിലനില്‍പ്പില്ല. ഇതിന്റെ സമ്മര്ദമില്ലാത്തവരാണു കേന്ദ്രത്തിലിരിക്കുന്ന ബിജെപി.
►മൂന്നാം ഭരണം
മൂന്നാം ടേം ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. സര്‍ക്കാരിനെക്കുറിച്ച് നെഗറ്റീവ് ഇല്ല. പത്തു വര്‍ഷമായില്ലേ, ഇനിയൊരു ചേഞ്ച് വേണമെന്ന് പറഞ്ഞു പ്രചരിപ്പിക്കുകയാണ്. പത്തുവര്‍ഷമായി ഭരണത്തിനു പുറത്തുനില്‍ക്കുന്ന യുഡിഎഫ് ഇനി പുറത്തുനിന്നാല്‍ മുന്നണിയുണ്ടാകില്ല. ഇത്രയും നല്ലകാര്യങ്ങളുടെ പൂര്‍ത്തീകരണത്തിനു ഒരു ടേം കൂടി വേണം. ജനം അതിന് യുക്തിസഹമായ തീരുമാനമെടുക്കും.
Kerala
ആലപ്പുഴ: ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. വേദിയിൽ എൻഡിഎ സ്ഥാനാർഥികള്‍ മോദിക്കൊപ്പം അണിനിരന്നു.
കേരളത്തിന്റെ വികസനത്തിനായി പറ്റുന്നതെല്ലാം കേന്ദ്രസർക്കാർ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചെ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബില്ലിനെ കുറിച്ച് പ്രധാനമന്ത്രി എന്തിനു പറയണം.
കേന്ദ്രത്തിനു പറയാനുള്ളതെല്ലാം മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ നിരവധി പ്രവർത്തകരെ കൊന്ന സിപിഎമ്മുമായി എങ്ങനെ ധാരണ ഉണ്ടാക്കും. പിണറായിയെ ചോദ്യം ചെയ്യാത്തത് ഒരു ഡീലിന്റെയും ഭാഗമല്ല. കോൺഗ്രസിന്റെ എല്ലാ കള്ളത്തരങ്ങളും തെരഞ്ഞെടുപ്പിൽ പൊളിയും.
ശബരിമല കൊള്ളയെ കുറിച്ച് മോദി മുമ്പ് സംസാരിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് വിവരം ഇല്ലാത്തതിന് എന്തു പറയാനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് പോലുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ശാസ്തമംഗലത്ത് നടന്ന 'ബ്രഞ്ച് വിത്ത് ശ്രീലേഖ' എന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു അവരുടെ വിവാദ പരാമർശം.
ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് പോലും ദുരനുഭവം ഉണ്ടായപ്പോൾ സഹായം ലഭിച്ചില്ലെന്ന് ശ്രീലേഖ തുറന്നടിച്ചു. രാഷ്ട്രീയ അനുമതിയില്ലാതെ ഡിജിപിക്ക് പോലും തനിക്കൊപ്പം നിൽക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അവർ ആരോപിച്ചു.
അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവവും അവർ ചൂണ്ടിക്കാട്ടി. അവരെ സ്വന്തം വീട്ടിൽ പൂട്ടിയിട്ടു എന്നും, പോലീസിന്റെ പരാതി സെല്ലിൽ നേരിട്ട് വിളിച്ചിട്ടും സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ശ്രീലേഖ ആഞ്ഞടിച്ചു.
Kerala
കോട്ടയം എക്കാലത്തും ഐക്യജനാധിപത്യമുന്നണിയുടെ കോട്ടയാണ്. ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും വര്‍ഷങ്ങളായി വിജയിച്ചു മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെയായി ഐക്യമുന്നണിക്ക് കരുത്ത് പകര്‍ന്ന ജില്ല. സംസ്ഥാനമാകെയുണ്ടായ എല്‍ഡിഎഫ് തരംഗത്തിലും പതറാതെ പിടിച്ചു നില്ക്കാന് കോട്ടയത്തിനു കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നതോടെ രാഷ്ട്രീയ നിറം മാറി സീറ്റുകളുടെ എണ്ണത്തില്‍ എല്‍ഡിഎഫിനു മേല്‍കൈ കിട്ടി. കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയെങ്കിലും പാർട്ടിയുടെ നേതാവ് ജോസ് കെ. മാണിയുടെ പാലായിലെ പരാജയം ഇടതുമുന്നണിക്കും കേരള കോണ്‍ഗ്രസിനും വിജയമധുരത്തിലെ കല്ലുകടിയായി. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പഴയ പ്രതാപം തിരിച്ചു പിടിച്ചു വലിയ തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
മൂന്നാം ഭരണം ആഗ്രഹിക്കുന്ന ഇടതുമുന്നണി കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കുന്നതോടൊപ്പം പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ്. പാലായിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കുന്ന ബിജെപി മൂന്നിടങ്ങളിലും ശക്തമായ മത്സരമാണു കാഴ്ചവയ്ക്കുന്നത്.
ക്രൈസ്തവ സഭകളോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്ന ബിജെപി അടുത്തടുത്ത മൂന്നു മണ്ഡലങ്ങളിലാണു ക്രൈസ്തവ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. മൂന്നിടങ്ങളിലെയും ബിജെപി സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ഇടതുമുന്നണിക്കാണോ ഐക്യമുന്നണിക്കാണോ ഗുണമാകുന്നതെന്ന് ഫലം വന്നാലേ പറയാന്‍ പറ്റുകയുള്ളൂ. ആകെയുള്ള ഒമ്പത് മണ്ഡലങ്ങളില്‍ വൈക്കം ഒഴികെയുള്ള മണ്ഡലങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും ജനവിധി തേടുകയാണ്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയും ഒരു കേന്ദ്രമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയും ജില്ലയില്‍ ജനവിധി തേടുന്നുണ്ട്.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയും കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളുമാണ് ജില്ലയിലെ പ്രധാന ചര്‍ച്ച. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വികാരവും ജില്ലയില്‍ ശക്തമാണ്. ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ടും ശബരിമല വിഷയത്തിലും എന്‍എസ്എസിന്റെ അനുകൂല നിലപാട് എല്‍ഡിഎഫിന് ആശ്വാസമാണ്. റബര്‍ വിലിയിടിവ്, നെല്‍കര്‍ഷകര്‍ക്ക് പണം കിട്ടാത്തത്, വന്യജീവി ആക്രമണം തുടങ്ങി കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും നിരവധിയാണ്. ക്രൈസ്തവ സഭകളുടെ നിലപാടുകളും വിജയത്തില്‍ നിര്‍ണായക ഘടകമാണ്.
കോട്ടയവും പുതുപ്പള്ളിയും
ജില്ലാ ആസ്ഥാനം കൂടിയായ കോട്ടയത്ത് സിറ്റിംഗ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ ശക്തമായ മത്സരം ഇടുതുമുന്നണി നടത്തുന്നുണ്ടെങ്കിലും വോട്ടിന്റെ കാര്യത്തില്‍ ഇടതുമുന്നണിക്കും അത്ര ഉറപ്പില്ല. കഴിഞ്ഞ തവണ മത്സരിച്ച കെ. അനില്‍കുമാര്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി. ബിജെപി മത്സരിച്ചിരുന്ന ഇവിടെ ഇത്തവണ ബിഡിജെഎസ് സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. ജാതി-മത സമവാക്യങ്ങള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെല്ലുവിളി ഉയര്‍ത്താന്‍ ഇടതുമുന്നണിക്കായിട്ടില്ല. മണ്ഡലത്തില്‍ പരിചിതനായ അനില്‍കുമാറിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നേട്ടമാകുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. എന്‍ഡിഎ വോട്ടുകളും ഇവിടെ നിര്‍ണായകമാണ്.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പോടെ മകന് ചാണ്ടി ഉമ്മന്‍ എംഎല്‍എയായി. പുതുപ്പള്ളിയുടെ പാരമ്പര്യം തുടരുമെന്ന ഉറച്ച പ്രഖ്യാപനത്തോടെയാണ് ചാണ്ടി ഉമ്മന്‍ പ്രചാരണം തുടങ്ങിയത്. വലിയ വജയം സുനിശ്ചിതമാക്കിയരീതിയിലാണ് ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനം. സ്ഥിരം നിര്‍ത്തുന്ന സ്ഥാനാര്‍ഥികളെ മാറ്റി ഒരു ഹൈന്ദവ സ്ഥാനാര്‍ഥിയെ നിര്‍ത്തി പുതിയ പരീക്ഷണം നോക്കുകയാണ് ഇടതുമുന്നണി. മണ്ഡലത്തില്‍ സുപരിചിതനും സിപിഎമ്മിലെ സൗമ്യമുഖവുമാണ് ഇടതുസ്ഥാനാര്‍ഥി കെ.എം. രാധാകൃഷ്ണന്. ഏറ്റവും അവസാനമാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ബിജെപിക്ക് കാര്യമായ വോട്ടുവിഹിതം ഇവിടെയില്ല. ഇത്തവണ വോട്ടു വിഹിതം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
പാലായും കേരള കോണ്‍ഗ്രസ് മണ്ഡലങ്ങളും
ഇത്തവണ തീപാറുന്ന മത്സരമാണു പാലായില്‍ നടക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലായില്‍ തിരിച്ചുവരവിനൊരുങ്ങിക്കഴിഞ്ഞു ജോസ് കെ. മാണിയും എല്‍ഡിഎഫും. എന്നാല്‍ തുടര്‍ച്ച ഉറപ്പാണെന്നു പറഞ്ഞ് മുന്നേറുന്ന മാണി സി. കാപ്പനും എന്‍ഡിഎ സ്ഥാനാര്‍ഥിയും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണത്തെ എല്ലാ നെഗറ്റീവ് അവസ്ഥകളും മാറിയെന്നത് ജോസ് കെ. മാണിക്ക് അനുകൂലമാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് പിടിക്കുന്ന വോട്ട് ആരെ ബാധിക്കുമെന്ന കാര്യം ഫലം വന്നാലെ പറയാന്‍ പറ്റുകയുള്ളൂ.
പൂഞ്ഞാര്‍ മണ്ഡലത്തിലും ശക്തമായ ത്രികോണമത്സരമാണുള്ളത്. കഴിഞ്ഞ തവണ സ്വതന്ത്ര നായി മത്സരിച്ച് രണ്ടാമതെത്തിയ പി.സി. ജോര്‍ജ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. സ്വന്തം വോട്ടും എന്‍ഡിഎ വോട്ടും ചേര്‍ന്നാല്‍ വിജയിക്കാമെന്നാണ് ജോര്‍ജിന്റെ കണക്കുകൂട്ടല്‍. എന്നാൽ തന്റെ വാവിട്ട വാക്കുകൾ പി.സി. ജോർജിനുതന്നെ തിരിച്ചടിയാകുമെന്ന് കരുതുന്നവരുമുണ്ട്. വിജയം ഉറപ്പിച്ചരിക്കുകയാണ് സിറ്റിംഗ് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍. യുഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. സെബാസ്റ്റ്യന്‍ അവസാനഘട്ടിത്തിലാണെത്തിയതെങ്കിലും പ്രചാരണം ശക്തമാണ്. മണ്ഡലത്തില്‍ ശക്തമായ അടിയൊഴുക്കുകളുമുണ്ട്.
കേരള കോണ്‍ഗ്രസുകളുടെ പോരോട്ടം നടക്കുന്ന കടുത്തുരുത്തിയില്‍ സിറ്റിംഗ് എംഎല്‍എ മോന്‍സ് ജോസഫിനു ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക വനിത സ്ഥാനാര്‍ഥികൂടിയായ നിര്‍മല ജിമ്മിക്കു സാധിച്ചിട്ടുണ്ട്. അവസാന നിമിഷമായപ്പോള്‍ ഇവിടെയും തീപാറും പോരാട്ടമാണ്. കേരള കോണ്‍ഗ്രസുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന മറ്റൊരു മണ്ഡലമായ ചങ്ങനാശേരിയിലും ശക്തമായ മത്സരമാണ്. സിറ്റിംഗ് എംഎല്‍എ ജോബ് മൈക്കിളിനെതിരേ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബിനു സാധിച്ചിട്ടുണ്ട്. ബിജെപിക്കും ഇവിടെ നിര്‍ണായക വോട്ടബാങ്കുണ്ട്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മത്സരിക്കുന്നതിലൂടെ ശ്രദ്ധേയമായ മണ്ഡലമാണു കാഞ്ഞിരപ്പളളി. സിറ്റിംഗ് എംഎല്‍എ ഡോ. എന്‍. ജയരാജിനു മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനവും വോട്ടുമുണ്ട്. ഇതു തെരഞ്ഞെടുപ്പില്‍ ഗുണകരമാകും. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ ഇത്തവണ പുറത്തു നിന്നെത്തിയ സ്ഥാനാര്‍ഥിയായതിനാല്‍ വോട്ടു കുറയുമോ എന്ന ആശങ്ക എന്‍ഡിഎ ക്യാമ്പിലുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. റോണി കെ. ബേബി പ്രചാരണരംഗത്ത് മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്.
ഏറ്റുമാനൂര്‍ ആരെ തുണയ്ക്കും?
മന്ത്രി വി.എന്‍. വാസവന് രണ്ടാം മത്സരത്തിറങ്ങിയ ഏറ്റുമാനൂരില്‍ യുഡിഎഫില്‍ ആദ്യം നിശ്ചയിച്ച സ്ഥാനാര്‍ഥിയായ ജോസഫ് വാഴയ്ക്കനെ മാറ്റി ഡിസിസി പ്രസിഡന്റ് കൂടിയായ നാട്ടകം സുരേഷിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായ സ്വീകാര്യതയുള്ള വാസവനെതിരേ ശക്തമായ മത്സരം സൃഷ്ടക്കുന്ന കോണ്‍ഗ്രസും വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്. മുപ്പതിനായിരം വോട്ട് ബിജെപിക്ക് സ്വന്തമായുള്ള ഇവിടെ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയാണു മത്സരിക്കുന്നത്. ബിജെപി വോട്ടുകള്‍ ഇത്തവണ ഉറപ്പായും ചോരുമെന്നാണ് മണ്ഡലത്തില്‍നിന്നു കിട്ടുന്ന വിവരം. അതെങ്ങോട്ട് എന്നതിനെ ആശ്രയിച്ചിരിക്കും ജയപരജയങ്ങൾ.
സമുദായസമവാക്യങ്ങള്‍ നിര്‍ണായകമാകുന്ന വൈക്കം
വോട്ടെണ്ണല്‍ ദിനം സിപിഐയുടെ അക്കൗണ്ടിലേക്ക് ആദ്യം എത്തുന്ന മണ്ഡലമാണു വൈക്കം. ഇത്തവണ വൈക്കത്ത് സിപിഐക്കും ഇടതുമുന്നണിക്കും അത്ര ഈസി വാക്കോവറല്ല. സിപിഐയുടെ മുന്‍ എംഎല്‍എ കൂടിയായ കെ. അജിത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വലിയ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ജയിച്ചുകൊണ്ടിരുന്ന ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് ഭൂരിപക്ഷം നേര്‍പകുതിയായി കുറച്ച കെ. ബിനിമോനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
സണ്ണി എം. കപിക്കാടിന് ആദ്യം സീറ്റു നല്‍കാമെന്നു പറഞ്ഞതിനുശേഷം ഒഴിവാക്കിയതില്‍ ദളിത് സംഘടകള്‍ക്കിടയില്‍ കോണ്‍ഗ്രസിനോട് എതിര്‍പ്പുണ്ട്. സിപിഐയില്‍നിന്ന് അടുത്ത നാളില്‍ നിരവധിപേര്‍ ബിജെപിയില്‍ ചേര്‍ന്നതും സമുദായ സമവാക്യങ്ങള്‍ മാറിമറിഞ്ഞതും ഇടതു മുന്നണിക്ക് അനായാസ വിജയമാകില്ലെന്നുറപ്പാണ്.
സിപിഎമ്മും സിപിഐയും ചേര്‍ന്ന് എണ്ണയിട്ട യന്ത്രം പോലെയുള്ള താഴെ തട്ടിലെ പ്രവര്‍ത്തനം പി. കൃഷ്ണപിള്ളയുടെ നാടുകൂടിയായ വൈക്കം വീണ്ടും ചുവപ്പിക്കാനാണ് സാധ്യത.
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍
കോട്ടയം
പുതുപ്പള്ളി
ഏറ്റുമാനൂര്‍
ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി,
പൂഞ്ഞാര്‍ പാലാ
കടുത്തുരുത്തി
വൈക്കം
Kerala
സംസ്ഥാനത്ത് ഇടതുമുന്നണിക്കു നല്ല രാഷ്ട്രീയ-ജനകീയ അടിത്തറയുണ്ട്. കഴിഞ്ഞ പത്തു വർഷത്തെ ഇടതുമുന്നണി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ മറക്കില്ല. ജനങ്ങളാണു മുന്നണിയുടെ കരുത്ത്. നല്ല ഭൂരിപക്ഷത്തോടെ ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരും-സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നല്ല ആത്മവിശ്വാസത്തിലാണ്.
താങ്കൾ മത്സരിക്കാത്തതെന്തെന്ന ചോദ്യത്തിനും അദ്ദേഹത്തിനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു. സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുകയാണ്. അദ്ദേഹമാണു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടി കേന്ദ്ര നേതൃത്വം ഒരു പിബി അംഗം മത്സരിച്ചാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. ദീപികയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
കോണ്‍ഗ്രസ് വളരെ ആത്മവിശ്വാസത്തിലാണ്. ഭരണം കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നാണു പറഞ്ഞിരിക്കുന്നത്?
സതീശന്റേതു ഭംഗിയുള്ള കളവാണ്. ഒരു കാരണവശാലും യുഡിഎഫിനു ഭൂരിപക്ഷം കിട്ടാൻ പോകുന്നില്ല. തെരഞ്ഞെടുപ്പാകുന്പോൾ ഇത്തരത്തിലുള്ള പരാമർശങ്ങളൊക്കെ ഉണ്ടാകും. ഇതിനേയും അങ്ങനെ കണ്ടാൽ മതി. ഒരു കാര്യം ഉറപ്പാണ്. യുഡിഎഫ് ജയിക്കാനും പോകുന്നില്ല. സതീശൻ വനവാസത്തിനു പോകാനും പോകുന്നില്ല. ഇതാണു സംഭവിക്കാൻ പോകുന്നത്.
ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമോ ?
ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ അവരുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമം അവർ നടത്തുന്നുണ്ട്. പക്ഷേ കേരളത്തിൽ അതു നടക്കാൻ പോകുന്നില്ല. ബിജെപിയെയും വർഗീയ ശക്തികളെയും പ്രതിരോധിക്കുകയെന്നതാണു സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രധാന കടമ. അതു ഭംഗിയായി നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പു വരുന്പോൾ യുഡിഎഫ് ബിജെപിയെ സഹായിക്കാറുണ്ട്. യുഡിഎഫിന്റെ പിന്തുണയില്ലാതെ ബിജെപിക്ക് ഒരു നേട്ടവും കേരളത്തിൽ ഉണ്ടാക്കാൻ ആകില്ല.
പ്രതിപക്ഷം ആരോപിക്കുംപോലെ സിപിഎമ്മും ബിജെപിയും തമ്മിൽ എന്തെങ്കിലും ഡീൽ ഉണ്ടോ ?
യുഡിഎഫിന്റെ പെയ്ഡ് പിആർ ഏജൻസിയുടെ കുറിപ്പടിയാണിത്. അങ്ങനെയൊരു ഡീൽ സിപിഎമ്മിന് ആവശ്യമില്ല. ഒരു കാലത്തും പാർട്ടിയുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ല. പന്തു ഗോൾ പോസ്റ്റിലേക്കാണ് അടിക്കേണ്ടത്. എന്നാൽ പന്ത് ഉയർത്തിയടിക്കുന്നു. ചിലപ്പോൾ കഷ്ടകാലത്തിനു പോസ്റ്റിലേക്കു കയറിപ്പോയാൽ കിട്ടി എന്ന രീതിയാണ്. ഇതാണു ഡീൽ ആരോപണവും. ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചുനിന്ന് വി.പി. സിംഗ്, ചന്ദ്രശേഖർ, ഗുജ്റാൾ എന്നിവരുടെ സർക്കാരുകളെ അട്ടിമറിച്ചത് ആരും മറക്കില്ല. ജനങ്ങൾ നല്ല വിവേകമുള്ളവരാണ്.
ജി. സുധാകരനെപ്പോലുള്ള മുതിർന്ന സിപിഎം നേതാക്കൾ പാർട്ടിവിട്ടത് ഒഴിവാക്കേണ്ടതായിരുന്നില്ലേ ? ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിനു വീഴ്ചയുണ്ടായില്ലേ ?
പാർട്ടിക്കുള്ളിൽ ആശയപരമായ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. സുധാകരൻ പോയത് ആശയപരമായ അഭിപ്രായവ്യത്യാസത്തിന്റെ ഭാഗമായല്ല. പാർലമെന്ററി വ്യാമോഹമാണ് സുധാകരനെ ഇങ്ങനെയൊരു മാനസികാവസ്ഥയിലെത്തിച്ചത്. പാർട്ടിയിൽ എല്ലാർക്കും എല്ലാക്കാലത്തും പാർലമെന്ററി രംഗത്തു പ്രവർത്തികാനാകില്ല. സുധാകരനു പാർട്ടിയിലും പാർലമെന്ററി രംഗത്തും ധാരാളം അവസരങ്ങൾ നൽകി. എന്നാൽ എല്ലാ കാലത്തും സുധാകരനു സ്ഥാനം വേണമെന്നത് അംഗീകരിക്കാൻ കഴിയില്ല.
പാർട്ടിക്കുള്ളിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പാർട്ടി വിട്ടത്. കണ്ണൂരിൽ സിപിഎമ്മിൽ എന്താണു സംഭവിക്കുന്നത് ?
എന്തു സംഭവിച്ചുവെന്നാണു പറയുന്നത്? കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പറയുന്നത് ആരോപണം മാത്രമാണ്. അതു പറയാനുള്ള വേദി അവർക്കുണ്ടായിരുന്നു. എന്നാൽ അവരതു ചെയ്യാതെ എതിരാളികൾക്ക് ആയുധം കൊടുക്കുകയായിരുന്നു. ഒരു വ്യക്തിക്ക് അഴിമതി നടത്തി ധനസന്പാദനം നടത്താൻ പാർട്ടി സംവിധാനത്തിൽ കഴിയില്ല.
പരാതിയോ സംശയമോ ഉന്നയിക്കപ്പെട്ടാൽ അതു പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്. ഇത് അറിയാത്തവരല്ല രണ്ടു പേരും. കുഞ്ഞികൃഷ്ണൻ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന വ്യക്തിയാണ്. വൈകി പാർട്ടി സംവിധാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വന്ന ആളാണ്. അതിന്റെ കുറവുണ്ട്. തന്റെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചത്. പാർട്ടിക്കു വധേയനായി പ്രവർത്തിക്കുന്ന ആളല്ല അദ്ദേഹം.
ടി.കെ. ഗോവിന്ദനു പല സ്ഥാനങ്ങളും പാർട്ടി നൽകി. എംഎൽഎ ആകാൻ പറ്റിയില്ല. അതിന്റെ വിഷമമാകും അദ്ദേഹത്തിനുള്ളത്. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് പാർട്ടിക്കെതിരേ പറയുന്നത്.
എം.വി. ഗോവിന്ദന്റെ ശൈലി മാറ്റണമെന്ന അഭിപ്രായം പൊതുവേ ഉണ്ട്. പാർട്ടിക്കും അങ്ങനെയൊരു അഭിപ്രായമില്ലേ?
ഓരോ വ്യക്തികൾക്കും അവരുടേതായ ശൈലിയുണ്ട്. ആ രീതിയിലാകും അവർ കാര്യങ്ങൾ അവതരിപ്പിക്കുക. അതാണു പാർട്ടി സെക്രട്ടറിയും ചെയ്തുവരുന്നത്. എം.വി. ഗോവിന്ദൻ തിരുത്തപ്പെടേണ്ടതുണ്ടെന്ന് ഇതുവരെയും പാർട്ടിക്കു തോന്നിയിട്ടില്ല.
പ്രസംഗങ്ങളിൽ താങ്കളും വിവാദ പരാമർശങ്ങൾ നടത്താറുണ്ട്. ഇതു ബോധപൂർവമാണോ അതോ വന്നുപോകുന്നതാണോ ?
വന്നുപോകുന്നതാണ്. ജീവിച്ചുവരുന്ന നാട്ടിലെ ശൈലി പ്രധാനമാണ്. യുക്തികളും ഉക്തികളും ഉണ്ടാകും. ഇതു മനസിലാക്കണം. എന്നാൽ ചില മാധ്യമ പ്രവർത്തകർ വിവാദമുണ്ടാക്കാൻ ശ്രമിക്കാറുണ്ട്. വാക്കുകൾ സൂക്ഷ്മതയോടെ പ്രയോഗിക്കണമെന്ന കാര്യത്തിൽ തനിക്കും എതിരഭിപ്രായമില്ല.
പിണറായി വിജയനും ഇത്തരം വിവാദ പദപ്രയോഗങ്ങൾ നടത്താറുണ്ട്. ഇക്കാര്യത്തിൽ നേതാക്കൾ ഒരു പുനർചിന്തനം നടത്തേണ്ടതല്ലേ ?
തെരഞ്ഞെടുപ്പു കാലത്തു അരാഷ്ട്രീയവത്കരണം നടത്താൻ വിവാദങ്ങൾ ഉണ്ടാക്കുന്നതു മാധ്യമങ്ങളുടെ ഒരു ശീലമാണ്. വിഷയങ്ങളുടെ ഗൗരവമനുസരിച്ചാണു താനും പിണറായിയുമൊക്കെ സംസാരിക്കുന്നത്. വിഷയത്തിന്റെ ഗൗരവത്തിനാണു പ്രസക്തി. അല്ലാതെ ഉപയോഗിക്കുന്ന വാക്കിനല്ല.
Kerala
എല്‍ഡിഎഫ്-3, യുഡിഎഫ്-2. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പിലെ കാസര്‍ഗോഡിന്റെ സ്കോര്‍ നില ഇങ്ങനെയാണ്. തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില്‍ ഇത്തവണയും തത്സ്ഥിതി തുടരുമെന്ന കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല.
തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ഉദുമയിലും ജയം ആവര്‍ത്തിക്കുമെന്നു മാത്രമല്ല ഭൂരിപക്ഷവും വര്‍ധിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. എല്‍ഡിഎഫ്-3, യുഡിഎഫ്-2. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി നിയമസഭാ തെരഞ്ഞെടുപ്പിലെ കാസര്‍ഗോഡിന്റെ സ്കോര്‍ നില ഇങ്ങനെയാണ്.
തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില്‍ ഇത്തവണയും തത്സ്ഥിതി തുടരുമെന്ന കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും ഉദുമയിലും ജയം ആവര്‍ത്തിക്കുമെന്നു മാത്രമല്ല ഭൂരിപക്ഷവും വര്‍ധിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടാന്‍ സാധിച്ചത് സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെയും യുഡിഎഫിനോടുള്ള സ്വീകാര്യതയുടെയും തെളിവാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിക്കുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ വയ്ക്കുന്നു.
മഞ്ചേശ്വരത്ത് താമര വിരിയിക്കാന്‍ കൈമെയ് മറന്നുള്ള പോരാട്ടത്തിലാണ് ബിജെപി. ശബരിമല സ്വര്‍ണക്കൊള്ളയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസനപദ്ധതികളും പാചകവാതകക്ഷാമവും എസ്ഐആറുമെല്ലാം കാസര്‍ഗോട്ടെ ചൂടുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്.
താമര വിരിയുമോ, മഞ്ചേശ്വരത്ത്?
കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് മഞ്ചേശ്വരത്ത് നടക്കുന്നത്.കെ.ജി. മാരാരുടെ കാലം തൊട്ടേ ബിജെപിയെ മോഹിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടായി മുസ്ലിം ലീഗിന്റെ കുത്തകയാണ് ഇവിടം. 2006ല്‍ എല്‍ഡിഎഫ് അട്ടിമറിവിജയം നേടിയിരുന്നെങ്കിലും അന്നത്തെ സ്ഥാനാര്‍ഥി ചെര്‍ക്കളം അബ്ദുള്ളയോടുള്ള എതിര്‍പ്പ് മൂലം നല്ലൊരു ശതമാനം ലീഗ് വോട്ട് മറിഞ്ഞതുകൊണ്ടാണ് അതു സംഭവിച്ചത്.
സിറ്റിംഗ് എംഎല്‍എ എ.കെ.എം. അഷ്റഫിന്റെ പേരിനോട് സാമ്യമുള്ള എസ്ഡിപിഐയുടെ കെ.എം. അഷ്റഫ് അവസാനനിമിഷം പത്രിക പിന്‍വലിച്ചത് യുഡിഎഫിന് ആശ്വാസമായി. അതേസമയം മുമ്പ് ബിജെപി പിന്തുണയോടെ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജീന്‍ ലവീന മൊന്തേരോ സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തുണ്ട്.
പൊതുവേ യുഡിഎഫിനോട് അനുഭാവം കാട്ടുന്ന കൊങ്കിണി ക്രൈസ്തവ വോട്ടുകള്‍ പിളര്‍ത്താനുള്ള ബിജെപിയുടെ നീക്കമാണിതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിക്കുന്നു. മണ്ഡലത്തില്‍ ഏഴായിരത്തോളം കൊങ്കിണി ക്രൈസ്തവ വോട്ടുകളാണുള്ളത്.
2016ല്‍ 89 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുമെന്നുതന്നെ ബിജെപി ക്യാമ്പ് അവകാശപ്പെടുന്നു. സിപിഎം സ്ഥാനാര്‍ഥി കെ.ആര്. ജയാനന്ദയ്ക്ക് ഇതു നില മെച്ചപ്പെടുത്താനുള്ള പോരാട്ടമാണ്. അഷ്റഫിന് രണ്ടും ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന് ഒന്നും അപരന്മാരുണ്ട്.
സന്ദീപിന്റെ സര്‍പ്രൈസ് എന്‍ട്രി
രൂപീകരണകാലം തൊട്ട് സിപിഎം വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചുപോരുന്ന മണ്ഡലമാണെങ്കിലും കോണ്‍ഗ്രസ് ഇത്തവണ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്നത് തൃക്കരിപ്പൂരാണ്.
സന്ദീപ് വാര്യരുടെ സ്ഥാനാര്‍ഥിത്വം മൂന്നരപതിറ്റാണ്ടിന് ശേഷം ജില്ലയ്ക്ക് ഒരു കോണ്‍ഗ്രസ് എംഎല്‍എയെ സമ്മാനിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. പാര്‍ട്ടിഗ്രാമങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ മലയോര-തീരദേശമേഖലകള്‍ തങ്ങളെ തുണയ്ക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍, വിദ്യാര്‍ഥികാലം തൊട്ട് മണ്ഡലത്തില്‍ പ്രവര്‍ത്തനപരിചയവും വ്യക്തിബന്ധങ്ങളുമുള്ള സിപിഎമ്മിന്റെ വി.പി.പി. മുസ്തഫയാണ് എതിരാളിയെന്നത് പോരാട്ടത്തിന്റെ കടുപ്പം കൂട്ടും. മുസ്തഫയ്ക്ക് രണ്ടും സന്ദീപിന് ഒന്നും അപരന്മാരുണ്ട്.
മൂന്നിടത്ത് തനിയാവര്‍ത്തനം?
കാഞ്ഞങ്ങാട്ട് സിപിഐയുടെ ഗോവിന്ദന് പള്ളിക്കാപ്പിലും ഉദുമയില്‍ സിപിഎമ്മിന്റെ സി.എച്ച്. കുഞ്ഞമ്പുവിനും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാമ്പ്.
മണ്ഡലത്തിന്റെ ചരിത്രം അവരുടെ ആത്മവിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ്. കാഞ്ഞങ്ങാട്ട് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഷൈജി ഓട്ടപ്പള്ളി മണ്ഡലത്തില്‍ എത്തിയ ദിവസം മുതല്‍ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. ഉദുമയില്‍ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവ് കെ. നീലകണ്ഠനും കരുത്ത് തെളിയിച്ചേ പറ്റൂ.
കാസര്‍ഗോട്ടെ കണക്കുകള്‍ മുസ്ലിം ലീഗിന്റെ കല്ലട്ര മാഹിന്‍ ഹാജിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി കരുത്തുറ്റ എതിരാളിയായി മറുവശത്തുണ്ട്. സ്വതന്ത്രസ്ഥാനാര്‍ഥിയായ ഷാനവാസ് പാദൂരിലൂടെ നില മെച്ചപ്പെടുത്താമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
Kerala
കൊച്ചി∙ അഞ്ജലി നായർ എന്ന പേര് വോട്ടിംഗ് യന്ത്രത്തിൽ ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്.
ശനിയാഴ്ച വരണാധികാരി മുമ്പാകെ ഹാജരാകാനും കോടതി അഞ്ജലി നായരോട് നിർദേശിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ തന്റെ പേര് അഞ്ജലി പി.വി. എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതതെന്നും ഇതു മാറ്റി അഞ്ജലി നായർ എന്നാക്കാൻ നിർദേശം നൽകണമെന്നും ആശ്യപ്പെട്ടാണ് എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചത്.
സ്ഥാനാർഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നത് അല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല എന്നാണ് അഭിപ്രായമെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിര്‍ദേശിച്ചത്.
തെരഞ്ഞെടുപ്പു പത്രികയിൽ താൻ അഞ്ജലി പി.വി. എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്റെ പേര് അഞ്ജലി നായർ എന്നാണെന്ന് സ്ഥാനാർഥി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കോഴിക്കോട്: റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് ജനക്കൂട്ടം. തിരക്ക് നിയന്ത്രിക്കാന്‍ പണിപ്പെട്ട് രാഹുലിന്റെ അംഗരക്ഷകരും പോലീസും. അംഗരക്ഷകരുടെ വിലക്ക് മറികടന്ന് വോട്ടര്‍മാരോടു സ്നേഹാന്വേഷണം നടത്തി രാഹുല്‍ഗാന്ധി.
പ്രതീക്ഷിച്ചതിലുമധികം ജനം ഒഴുകിയെത്തിയതോടെ സുരക്ഷാ കാരണങ്ങളാല്‍ ബാലുശേരിയിലെ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോ മാറ്റിവയ്ക്കുകയും ചെയ്തു. രാഹുലിനെ കാണാന്‍ തിക്കും തിരക്കും കൂട്ടിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. രാഹുലിനെ കാണാന്‍ സമ്മതിച്ചില്ലെന്ന് ആരോപിച്ച് ജനക്കൂട്ടവും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ജനക്കൂട്ടത്തിനു മുന്നില്‍ പോലീസ് നിസഹായരായി.
നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി മണ്ഡലങ്ങളില്‍ എത്തിയ രാഹുല്‍ഗാന്ധിയെ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. നാദാപുരം മണ്ഡലത്തില്‍ ആദ്യമായി നെഹ്റു കുടുംബത്തില്‍നിന്നുള്ള ഒരാള്‍ രാഷ്ട്രീയ പ്രചാരണത്തിനെത്തിയത് അണികള്‍ ആവേശകരമാക്കുകയും ചെയ്തു.
കണ്ണൂരില്‍നിന്നു നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയില്‍ രാഹുല്‍ഗാന്ധി ഹെലികോപ്ടറില്‍ വന്നിറങ്ങിയതോടെ ആവേശഭരിതരായ ജനക്കൂട്ടം താത്കാലിക ഹെലിപാഡിലേക്ക് ഓടിയടുത്തു. സ്ഥലത്തുണ്ടായിരുന്ന വളരെക്കുറച്ച് പോലീസുകാരും രാഹുല്‍ഗാന്ധിയുടെ അംഗരക്ഷകരും ഒരു നിമിഷം സ്തബ്ധരായി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചതിലുമധികം ജനങ്ങളാണ് രാഹുലിനെ കാണാന്‍ എത്തിയത്.
ബാലുശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരുന്ന രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയാണ് സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് ഒഴിവാക്കിയത്. ജനബാഹുല്യത്തെ തുടര്‍ന്നുള്ള സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചാണ് സിആര്‍പിഎഫ് അനുമതി നിഷേധിച്ചത്. പോലീസിന്റെ അനാസ്ഥയാണു സുരക്ഷാ വീഴ്ചയ്ക്കു കാരണമെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
വാഹന നിയന്ത്രണം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധി എത്തുന്നതിനു തൊട്ടുമുമ്പു പോലും നിരവധി വാഹനങ്ങള്‍ കടത്തിവിട്ടത് ബാലുശേരിയില്‍ ഗതാഗതകുരുക്കിനു കാരണമായിയെന്നും ഇതടക്കമുള്ള കാരണങ്ങളാലാണു റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതെന്നുംആരോപണമുണ്ട്.
പോലീസിന്റെ വീഴ്ചയില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണ് ബാലുശേരിയില്‍ അരങ്ങേറിയത്.
റോഡ്ഷോ മാറ്റിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന "അഞ്ചിന ഗാരന്റി’കള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ഇന്ദിരാ ഗാരന്റി ബസില്‍ രാഹുല്‍ ഗാന്ധി ബാലുശേരി മുതല്‍ നന്മണ്ട വരെ ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു.
സ്ത്രീകള്‍ക്കും സാധാരണക്കാരായ തൊഴിലാളികള്ക്കുമൊപ്പമായിരുന്നു യാത്ര. യാത്രയ്ക്കിടെ സ്ത്രീകളുടെ സൗജന്യ യാത്ര, പെന്ഷന് വർധിപ്പിക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളെക്കുറിച്ച് അദ്ദേഹം വോട്ടര്‍മാരോട് വിശദീകരിച്ചു. നന്മണ്ടയില് എത്തിയ അദ്ദേഹം ബസില്‍ നിന്നിറങ്ങി സമീപത്തെ ഒരു തുന്നല്‍ കേന്ദ്രം സന്ദര്‍ശിക്കുകയും അവിടെയുള്ള വനിതാ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു.
Kerala
കൊച്ചി: യുഡിഎഫിന്റെ സ്ഥാനാർപ്പട്ടികയിൽ വനിതകൾ 12 പേർ. മുസ്ലിം ലീഗിലെ രണ്ടു പേരുൾപ്പടെ ഇക്കുറി യുഡിഎഫ് നിരയിൽ വനിതാ പങ്കാളിത്തം വലിയ പ്രതീക്ഷ നൽകുന്നതാണെന്നു മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും രാജ്യസഭാംഗവുമായ ജെബി മേത്തർ.
ഇന്ദിരാ ഗാരന്റി ഉൾപ്പടെ സ്ത്രീപക്ഷ പദ്ധതികളുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫിന്റെ പ്രതീക്ഷകൾ, ഇന്ദിരാ ഗാരന്റിയിലെ പ്രായോഗികത, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, ഇടതുഭരണത്തിന്റെ സ്ഥിതി..... നിയസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ജെബി മേത്തർ എംപി സംസാരിക്കുന്നു.
കേരളത്തിന്റെ പെണ്മുന്നേറ്റത്തിന് യുഡിഎഫ് തെരഞ്ഞെടുപ്പു ഘട്ടത്തില്‍ മുന്നോട്ടുവയ്ക്കുന്ന പ്രതീക്ഷകള്‍, പദ്ധതികള്‍?
സ്ത്രീ സുരക്ഷയാണ് യുഡിഎഫ് പ്രധാനമായും ഈ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാരിന്റെ ദുർഭരണത്തിൽ കേരളം സ്ത്രീ പീഡനങ്ങളുടെ നാടായി മാറി. വിവിധ സ്വഭാവത്തിലുള്ള ഒന്നര ലക്ഷത്തോളം സ്ത്രീ പീഡനക്കേസുകളാണ് ഈ കാലയളവിൽ ഉണ്ടായത്. ഒരു സ്ത്രീയുടെ കണ്ണീരുപോലും വീഴരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.
എല്ലാ സ്ത്രീപീഡനങ്ങളുടെയും ഒരറ്റത്തു സഖാക്കളാണ് എന്നതാണ് മറ്റൊരു വസ്തുത. ലഹരി മരുന്നുകളുടെ താണ്ഡവമാണിവിടെ. വീട്ടമ്മമാരുടെ ഉറക്കം കെടുത്തുന്ന തരത്തിലാണ് ലഹരി വ്യാപനം. കേരളത്തെ വീണ്ടെടുക്കാനാണ് ഈ പോരാട്ടം അതാണ് തിരഞ്ഞെടുപ്പിലെ പ്രധാന അജണ്ട.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗാരന്റിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന സ്ത്രീപക്ഷ പദ്ധതികൾ. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര, കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം, സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ 3000 രൂപ, യുവജനങ്ങൾക്ക് ബിസിനസുകൾ ആരംഭിക്കുന്നതിന് അഞ്ചു ലക്ഷം രൂപ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാർക്കു ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് ഇതെല്ലാം നാടിന്റെ ഉന്നമനത്തിനായി യുഡിഎഫ് ഉയർത്തിപ്പിടിക്കുന്ന വികസന ക്ഷേമ പദ്ധതികളാണ്.
സ്ത്രീകളുടെ കണ്ണീരിൽ ഈ പിണറായി സർക്കാർ ഒലിച്ചു പോകും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ത്രീകൾക്കാണ് വൻവിജയം കൊയ്യാൻ സാധിച്ചത്.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര പോലുള്ള പദ്ധതികള്‍ പ്രായോഗികമാണോ?
പ്രായോഗികമാവുന്നതും പ്രാവർത്തികമാക്കാൻ കഴിയുന്നതുമായ വാഗ്ദാനങ്ങളാണ് ഇന്ദിരാ ഗാരന്റിയിലൂടെ രാഹുൽ ഗാന്ധി മുന്നോട്ട് വച്ചിട്ടുള്ളത്. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലുങ്കാന സംസ്ഥാനങ്ങളിൽ ഇതിനകം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
കെഎസ്ആർടിസി പുനക്രമീകരിക്കുന്നതിലൂടെ വലിയ ബാധ്യതകൾ ഇല്ലാതെ ഇത് നടപ്പാക്കാൻ കഴിയും. തുച്ഛമായ വേതനത്തിന് ജോലിയെടുക്കുന്ന യുവതികൾക്കും വിദ്യാർഥിനികൾക്കും വീട്ടമ്മമാർക്കും ഏറ്റവും ഗുണകരമാകുന്ന പദ്ധതിയാണിത്. ബസ് ചാർജ് ഇനത്തിൽ ചെലവഴിക്കേണ്ടി വരുന്ന വൻ തുക അവരുടെ വീട്ടാവശ്യങ്ങൾക്കും മറ്റും വിനിയോഗിക്കാനാവും.
പാലക്കാട് മികച്ച എംഎല്‍എ ആരോപണത്തില്‍ ഉള്‍പ്പെട്ടു മാറി നില്ക്കേണ്ടിവന്നു. പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എയ്ക്കു സീറ്റ് നിഷേധിക്കപ്പെട്ടതും സമാനമായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍. മഹിളാ കോണ്‍ഗ്രസ് ഇതിനെ എങ്ങനെ കാണുന്നു?
ഒരു ആരോപണം ഇമെയിൽ വഴി ഉന്നയിച്ചപ്പോൾ തന്നെ പോലീസിന് കൈമാറി അതിന്റെ നിജസ്ഥിതി അന്വേഷിക്കണം എന്ന സമീപനമാണ് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചത്. അത്രകണ്ട് ഉയർന്ന പരിഗണനയാണ് സ്ത്രീസംബന്ധമായ പ്രശ്നങ്ങളിൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. സ്ത്രീ സുരക്ഷയ്ക്ക് പ്രധാന പരിഗണന നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്.
വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ മുന്നണികളുടെ സ്ഥാനാര്‍ഥി പട്ടിക നല്കുന്ന സന്ദേശം ?
പിണറായി വിജയൻ സർക്കാരിനെ പിഴുതെറിയാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സ്ത്രീജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അതിനാണ് മുൻഗണനയും പ്രാധാന്യവും. മഹിളാ സ്ഥാനാർഥികൾ യുഡിഎഫിനായി രംഗത്തുണ്ട്. ഓരോ മണ്ഡലത്തിലെയും വിജയസാധ്യതകൾ കൂടി പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം നടത്തിയിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച മൂന്ന് കോർപറേഷൻ മേയറും വനിതകളാണ്. മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റാണ് കൊച്ചി മേയർ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസിന് ഉയർന്ന പരിഗണനയാണ് ലഭിച്ചത്. രണ്ടായിരത്തിലേറെ മഹിളാ കോൺഗ്രസ് നേതാക്കളാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
മഹിളാ ശക്തി
രാജീവ് ഗാന്ധിയുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇന്ന് തദ്ദേശ തെരെഞ്ഞെടുപ്പിൽ കാണുന്ന സ്ത്രീകളുടെ വലിയ മുന്നേറ്റം. പാർലമെന്റിലേക്കും നിയമസഭയിലേക്കും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിൽ കോൺഗ്രസ് പ്രതിജ്ഞബദ്ധമാണ്.
പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കുന്ന വേളയിൽ കോൺഗ്രസ് മുന്നോട്ട് വെച്ച പ്രധാനപ്പെട്ട കാര്യം ഡീലിമിറ്റേഷൻ സെൻസസ് നിബന്ധനകൾ വനിത സംവരണം വൈകിപ്പിക്കുമെന്നതുകൊണ്ട് ആ നിബന്ധനകൾ ഒഴിവാക്കുകയും എത്രയും പെട്ടെന്ന് വനിത സംവരണം നടപ്പാക്കണം എന്നതാണ്. പക്ഷേ കേന്ദ്ര സർക്കാർ അത് അംഗീകരിച്ചില്ല.
കോൺഗ്രസിന് കേരളത്തിൽ നിന്നും ഒരു രാജ്യസഭാംഗം മാത്രമാണ് ഉള്ളത്. അത് ഒരു വനിതയാണ്. യുഡിഎഫിന്റെ 12 വനിതകൾ സ്ഥാനാർഥികളാണ്.
മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടികയിൽ ഇക്കുറി രണ്ടു വനിതകൾ വന്നിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷത്തെ ഏറ്റവും ശക്തയായ സ്ത്രീ സാന്നിധ്യം കെ.കെ. രമ വീണ്ടും മത്സരിക്കുന്നു എന്നതും മഹിളാശക്തിയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
Kerala
തിരുവനന്തപുരം ജില്ലയിൽ ഭൂരിപക്ഷം നേടുന്ന മുന്നണി കേരളം ഭരിക്കുന്നതാണു ചരിത്രം. ഇക്കുറി ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യുഡിഎഫിനു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് ഒരു സീറ്റ് മാത്രം. ആകെയുള്ള പതിനാലു സീറ്റിൽ പതിമൂന്നിടത്തും വിജയിച്ച എൽഡിഎഫിന് അതു നിലനിർത്തുക അത്ര എളുപ്പമല്ലെന്ന് അവർക്കും അറിയാം. വലിയൊരു തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണു യുഡിഎഫ്. ബിജെപിക്ക് ആകട്ടെ ജയസാധ്യതയിൽ മുന്നിൽ നിൽക്കുന്ന മണ്ഡലങ്ങൾ ഏറെയും തിരുവനന്തപുരത്താണ്. ഇക്കാരണങ്ങളാൽ കേരളത്തിലെ ഏറ്റവും ശക്തമായ ത്രികോണപ്പോരിനു കളമൊരുങ്ങിയിരിക്കുന്നതു തലസ്ഥാന ജില്ലയിലാണെന്നു പറയാം.
സിറ്റിംഗ് എംഎൽഎമാർ വീണ്ടും
എംഎൽഎമാരുടെ മികവിനു മാർക്കിടുന്ന ജില്ലകൂടിയാണു തിരുവനന്തപുരം. 12 സിറ്റിംഗ് എംഎൽഎമാരാണു ജില്ലയിൽ മത്സരിക്കുന്നത്. ഇടതുമുന്നണിയുടെ 13 സിറ്റിംഗ് എംഎൽഎമാരിൽ ചിറയിൻകീഴിലെ സിപിഐയുടെ വി. ശശി ടേം വ്യവസ്ഥയിൽ മാറേണ്ടിവന്നു. കോടതി വിധിയിലൂടെ അയോഗ്യനായതിനാൽ തിരുവനന്തപുരത്തെ എംഎൽഎ ആന്റണി രാജുവിനും മത്സരിക്കാനായില്ല. അവശേഷിക്കുന്ന 12 പേരും വീണ്ടും മത്സരത്തിനുണ്ട്. നെടുമങ്ങാട് സിപിഐയുടെ മന്ത്രി ജി.ആർ. അനിലിനെ എതിരിടുന്നതു മുൻ സിപിഐക്കാരനായ മീനാങ്കൽ കുമാറാണ്. ചിറയിൻകീഴിലാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന ബി.എസ്. അനൂപ് ഇക്കുറി എൻഡിഎയുടെ സ്ഥാനാർഥിയാണ്.
മുന്നണികളുടെ പ്രതീക്ഷകൾ
എൽഡിഎഫിൽ സീറ്റുകൾ സിപിഎമ്മും സിപിഐയും വീതംവച്ചെടുത്തു. കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ച തിരുവനന്തപുരത്തും ജനതാദൾ-എസ് മത്സരിച്ച കോവളത്തും ഇത്തവണ എൽഡിഎഫ് സ്വതന്ത്രരാണു മത്സരിക്കുന്നത്. നെടുമങ്ങാടും ചിറയിൻകീഴും സിപിഐയും മറ്റും മണ്ഡലങ്ങളിൽ സിപിഎമ്മും മത്സരിക്കുന്നു. യുഡിഎഫിൽ തിരുവനന്തപുരത്ത് സിഎംപിയിലെ സി.പി. ജോണ്‍ മത്സരിക്കുന്നു.
ആറ്റിങ്ങൽ ആർഎസ്പിക്കാണ്. അവശേഷിക്കുന്ന 12 മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് മത്സരിക്കുന്നു. എൻഡിഎയിലാകട്ടെ വാമനപുരത്ത് ബിഡിജെഎസ് മത്സരിക്കുന്നു. മറ്റിടങ്ങളിൽ ബിജെപിയാണു മത്സരിക്കുന്നത്. വർക്കലയിൽ ബിഡിജെഎസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് സിപിഎമ്മിൽനിന്നു രാജിവച്ചെത്തിയ സ്മിത സുന്ദരേശനെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
എംഎൽഎമാരുടെ മികവിനു പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ടേം വ്യവസ്ഥകളൊന്നും നോക്കാതെ എല്ലാവരെയും വീണ്ടും മത്സരിപ്പിക്കുകയാണു സിപിഎം. ശബരിമല വിഷയം കത്തിക്കയറുമെന്ന് അറിയാമായിരുന്നിട്ടും മുൻ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെവരെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ചു. സുരേന്ദ്രനെ മാത്രം മാറ്റി നിർത്തിയാൽ അതും ദോഷമാകുമെന്ന ചിന്തയിലാണ് അദ്ദേഹത്തിനു വീണ്ടും സ്ഥാനാർഥിത്വം നൽകിയത്. ബിജെപി ശക്തമായ മത്സരമുയർത്തുന്ന കഴക്കൂട്ടത്ത് സുരേന്ദ്രനേക്കാൾ മികച്ച മറ്റൊരു സ്ഥാനാർഥി സിപിഎമ്മിനില്ല.
പഴയ പ്രതാപത്തിലേക്കു മടങ്ങിവരാനാകുമെന്ന പ്രതീക്ഷ വച്ചുപുലർത്തുകയാണു യുഡിഎഫ്. ജില്ലയിലെന്പാടും അവർ കടുത്ത മത്സരമാണു കാഴ്ചവയ്ക്കുന്നത്. ബിജെപിയാകട്ടെ ഏതാനും മണ്ഡലങ്ങളിൽ മികച്ച വിജയപ്രതീക്ഷ വച്ചു പുലർത്തുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങൽ, കാട്ടാക്കട എന്നീ അഞ്ചു മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതെത്തി. ഇവിടെയെല്ലാം ഇക്കുറി വിജയം എന്ന ഒറ്റ ലക്ഷ്യവുമായാണ് ബിജെപി കളത്തിലുള്ളത്.
ശ്രദ്ധാകേന്ദ്രമായി നേമം
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി. ശിവൻകുട്ടി പൂട്ടിച്ച ബിജെപിയുടെ നിയമസഭയിലെ അക്കൗണ്ട് വീണ്ടും തുറക്കുമെന്നുറപ്പിച്ചാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തു മത്സരിക്കുന്നത്. ഇരട്ടപ്പൂട്ടാണെന്നും വീണ്ടും തുറക്കാനാകില്ലെന്നും സിപിഎമ്മിനു വേണ്ടി വീണ്ടും മത്സരിക്കുന്ന വി. ശിവൻകുട്ടി പറയുന്പോൾ, ഇതിലും വലിയ താഴിട്ടു പൂട്ടിയ തിരുവനന്തപുരം കോർപറേഷനിലെ പൂട്ട് തുറന്നില്ലേയെന്നു രാജീവ് ചന്ദ്രശേഖർ ചോദിക്കുന്നു. കെ.എസ്. ശബരീനാഥിനെ സ്ഥാനാർഥിയാക്കിയതോടെ തങ്ങളും ഗൗരവത്തോടെ തന്നെയാണെന്നു യുഡിഎഫും പ്രഖ്യാപിച്ചിരിക്കുകയാണ്. കടുത്ത മത്സരമാണ് നേമത്ത് അരങ്ങേറുന്നത്. ശബരീനാഥൻ പിടിക്കുന്ന വോട്ടുകളായിരിക്കും ഇത്തവണ നേമത്തെ ജയ-പരാജയങ്ങൾ നിശ്ചയിക്കുന്നത്.
വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ രംഗപ്രവേശത്തോടെ മത്സരം കടുത്തു. മണ്ഡലം നിലവിൽ വന്ന 2011 മുതൽ രണ്ടു തവണ വിജയിച്ച ചരിത്രമുള്ള മുരളീധരൻ മണ്ഡലം തിരിച്ചുപിടിക്കുമെന്നുറപ്പു പറയുന്പോൾ സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തും മണ്ഡലം നിറഞ്ഞുനിൽക്കുകയാണ്. ബിജെപി സ്ഥാനാർഥി മുൻ ഡിജിപി ബി. ശ്രീലേഖ കൂടിയായതോടെ വട്ടിയൂർക്കാവും കടുകട്ടി മത്സരമാണു നേരിടുന്നത്.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും ബിജെപി സ്ഥാനാർഥിയായ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനിടയിലേക്ക് കോണ്‍ഗ്രസിന്റെ ടി. ശരത്ചന്ദ്ര പ്രസാദ് കൂടി കടന്നു വന്നതോടെ മത്സരം പ്രവചനാതീതമായി. കാട്ടാക്കടയിൽ ബിജെപിയുടെ പി.കെ. കൃഷ്ണദാസ് നാലാം തവണയും മത്സരരംഗത്തു വന്നിരിക്കുന്നതു തികഞ്ഞ പ്രതീക്ഷയിലാണ്.
ചിറയിൻകീഴിൽ രമ്യ ഹരിദാസിന്റെ വരവോടെയാണു കഴിഞ്ഞ തവണത്തെ സ്ഥാനാർഥി ആയിരുന്ന ബി.എസ്. അനൂപ് ബിജെപിക്കൊപ്പം പോയത്. രമ്യയുടെ സ്ഥാനാർഥിത്വത്തോടുള്ള എതിർപ്പൊക്കെ ഇല്ലാതായിട്ടുണ്ട്. ഇടതുകോട്ടയായ ഇവിടെ മികച്ച മത്സരം കൊടുക്കാൻ രമ്യക്കു കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുത്.
സിഎംപിയുടെ ഏക സ്ഥാനാർഥിയും യുഡിഎഫിന്റെതന്നെ മുതിർന്ന നേതാവുമായ സി.പി. ജോണിന് ഇത്തവണയെങ്കിലും ഭാഗ്യം തെളിയുമോ എന്നും കേരളം ഉറ്റുനോക്കുകയാണ്. സിറ്റിംഗ് എംഎൽഎ ആന്റണി രാജുവിന്റെ അഭാവത്തിൽ എൽഡിഎഫ് സ്വതന്ത്രനായി നടൻകൂടിയായ സുധീർ കരമനയാണു മത്സരിക്കുന്നത്. ബിജെപിയാകട്ടെ അവരുടെ സിറ്റി ജില്ലാ പ്രസിഡന്റായ കരമന ജയനെ മത്സരിപ്പിക്കുന്നു. ഇവിടെയും ത്രികോണമത്സരം കൊഴുക്കുകയാണ്.
ഇവിടെ ആരു ജില്ല പിടിക്കും എന്നാണു രാഷ്ട്രീയകേരളം ഉറ്റു നോക്കുന്നത്. അവർ കേരളം പിടിക്കുമെന്ന പാരന്പര്യം ജില്ല കാത്തൂസൂക്ഷിക്കുമോ എന്നും കാത്തിരുന്നു കാണാം.
Kerala
ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പക്ഷേ വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും ഈ അഞ്ച് മണ്ഡലങ്ങളും സംസ്ഥാനത്തെ ഇതര മണ്ഡലങ്ങളെ കവച്ചുവയ്ക്കും. ശരാശരി രണ്ടുലക്ഷത്തോളം വോട്ടർമാർ എല്ലാ മണ്ഡലങ്ങളിലുമുണ്ട്. ഇതിൽതന്നെ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള ആറന്മുളയും (2,14,575)വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന കോന്നിയും ഉൾപ്പെടുന്നു. സംസ്ഥാനത്താകമാനം ചർച്ച ചെയ്യപ്പെടുന്ന ശബരിമല പ്രദേശം ഉൾക്കൊള്ളുന്ന റാന്നിയും പത്തനംതിട്ടയുടെ ഭാഗം.
യുഡിഎഫിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്തത് കഴിഞ്ഞ 20നാണ്. കേരള കോൺഗ്രസ് സ്ഥാനാർഥി രണ്ടുദിവസം നേരത്തേ പ്രചാരണം തുടങ്ങി. എൽഡിഎഫിൽ സിപിഎം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും സിപിഐ, ഐഎസ്ജെഡി, കേരള കോൺഗ്രസ് -എം എന്നിവയുടെ ഓരോ മണ്ഡലത്തിലും സ്ഥാനാർഥികൾ ആദ്യദിനങ്ങളിൽ തന്നെ എത്തി. എൻഡിഎയിലും ഇത്തവണ സ്ഥാനാർഥികളെ കണ്ടെത്താൻ വൈകി. ബിജെപി മൂന്നിടങ്ങളിലാണ് മത്സരിക്കുന്നത്. പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന റാന്നി ട്വന്റി 20ക്കും കോന്നി ബിഡിജെഎസിനും വിട്ടുനൽകി. ഇതോടെ സംസ്ഥാന വ്യാപകമായി കത്തിനിൽക്കുന്ന ഡീൽ ആരോപണത്തിന്റെ ഭാഗമായി ഈ രണ്ട് മണ്ഡലങ്ങളും.
അഞ്ചിൽ നാല് മണ്ഡലങ്ങളിലും സിറ്റിംഗ് എംഎൽഎമാർ തന്നെ ജനവിധി തേടുന്നുവെന്ന പ്രത്യേകതയും പത്തനംതിട്ടയിലുണ്ട്. മത്സരരംഗത്തുനിന്നു മാറിനിൽക്കുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ (അടൂർ) പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി മുൻനിരയിലുണ്ട്. 2021ൽ അഞ്ച് സീറ്റുകളും എൽഡിഎഫിനായിരുന്നു. ഒരു കാലത്ത് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിൽ 2016, 2021 തെരഞ്ഞെടുപ്പുകൾ എൽഡിഎഫിനു വൻ നേട്ടമാണുണ്ടാക്കിയത്. ഇതിൽ റാന്നിയിലും അടൂരിലും മാത്രമാണ് ഭൂരിപക്ഷം അല്പം കുറഞ്ഞത്.
ഭരണപക്ഷത്തെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുന്നതിനാൽ വികസന നേട്ടങ്ങളും ഭരണ വിലയിരുത്തലുമാണ് എല്ലാ മണ്ഡലങ്ങളിലും പ്രധാന ചർച്ചാവിഷയമായി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനെ ശക്തമായി പ്രതിരോധിച്ച് യുഡിഎഫും എൻഡിഎയും രംഗത്തുണ്ട്. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പ് വേദികളിൽ ചർച്ചയിലെത്തിക്കഴിഞ്ഞു. പ്രധാന സ്ഥാനാർഥികൾ ഏറെയും ഇത്തവണ അതാത് മണ്ഡലങ്ങൾക്കു പുറമേ നിന്നെത്തിയവരാണെന്നതും ശ്രദ്ധേയം. പ്രചാരണത്തിനു തുടക്കം കുറിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കോന്നിയിലെ പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ തുനിഞ്ഞ പ്രവർത്തകനോടു വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞതിന്റെ അലയടികൾ ഇപ്പോഴും ജില്ലയിലെ മണ്ഡലങ്ങളിൽ അലയടിക്കുന്നുണ്ട്.
ആറന്മുള
സിറ്റിംഗ് എംഎൽഎയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിലൂടെ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലമായി ആറന്മുള മാറിയിട്ടുണ്ട്. വീണാ ജോർജിനെതിരേ ശക്തമായ മത്സരം നടത്തുന്നതിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും ബിജെപിയുടെ തലമുതിർന്ന നേതാവ് കുമ്മനം രാജശേഖരനുമാണ് രംഗത്തുള്ളത്. പത്തുവർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വീണാ ജോർജ് വികസന നേട്ടങ്ങളാണ് പ്രധാനമായും പ്രചാരണത്തിനുപയോഗിക്കുന്നത്. എന്നാൽ, മന്ത്രിയെന്ന നിലയിൽ വീണാ ജോർജിന്റെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്താൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുണ്ട്. കണ്ണൂരിലെ കെഎസ്യു നേതാക്കളടക്കം ആറന്മുളയിൽ പ്രചാരണത്തിനെത്തിയതുതന്നെ ഇതേ ലക്ഷ്യത്തോടെയാണ്. യുവ നേതാവു കൂടിയായ അബിൻ വർക്കി പ്രചാരണരംഗത്തേക്ക് കടക്കാൻ വൈകിയെങ്കിലും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആറന്മുള പോരിനു വീര്യം കൂട്ടാൻ കഴിഞ്ഞു. ബിജെപിക്കു നിർണായക വോട്ടുകൾ ഉള്ള മണ്ഡലത്തിൽ കുമ്മനം രാജശേഖരന്റെ സ്ഥാനാർഥിത്വം ഏറെ പ്രതീക്ഷയോടെയാണ് എൻഡിഎ വിലയിരുത്തുന്നത്.
റാന്നി
ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിൽ സ്വർണക്കൊള്ള വിവാദം ചർച്ച ചെയ്യപ്പെടില്ലെന്നു പ്രഖ്യാപിച്ച് വികസന അജണ്ട അവതരിപ്പിച്ച എൻഡിഎയുടെ ഭാഗമായ ട്വന്റി 20 സ്ഥാനാർഥിയുടെ നിലപാടിനെ ബിജെപി നേതാക്കൾ തന്നെ തള്ളിപ്പറയുന്നതു കണ്ടുകൊണ്ടാണ് പ്രചാരണരംഗം സജീവമായത്. കേരള കോൺഗ്രസ് -എം സിറ്റിംഗ് എംഎൽഎ പ്രമോദ് നാരായൺ രണ്ടാമൂഴം തേടുന്ന റാന്നി മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെയാണ്. ഇരുവരും മണ്ഡലത്തിനു പുറമേനിന്നുള്ളവരുമാണ്. അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തി ജനവിധി തേടുന്ന പ്രമോദിനെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് പഴകുളം മധു നേരിടുന്നത്. തോമസ് കെ. സാമുവേലാണ് ട്വന്റി 20 സ്ഥാനാർഥി. ആദ്യഘട്ടത്തിൽ എൽഡിഎഫിനു സാധ്യത കല്പിക്കപ്പെട്ടിരുന്ന മണ്ഡലത്തിൽ അനുദിനം പോരാട്ടം കനക്കുകയാണ്.
കോന്നി
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി മത്സരിക്കാൻ താത്പര്യം അറിയിച്ച കോന്നി മണ്ഡലത്തിൽ ഏറെ ദിവസങ്ങളിലെ ചർച്ചകളിൽ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനെ (സിപിഎം) നേരിടുന്നത് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിലാണ്. അടൂർ പ്രകാശ് എംഎൽഎ സ്ഥാനം ഒഴിഞ്ഞതിനുശേഷം ജനീഷ് കുമാറാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
വികസന വിഷയങ്ങൾ തന്നെയാണ് കോന്നിയിലും ചർച്ച ചെയ്യപ്പെടുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച കോന്നി മെഡിക്കൽ കോളജ് അടക്കമുള്ള പദ്ധതികൾ ഉയർത്തി യുഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. എൻഡിഎയ്ക്കു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി ബിഡിജെഎസ് സ്ഥാനാർഥിയായി എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശനാണ് മത്സരിക്കുന്നത്. വിജയം ഉറപ്പിച്ചു കളത്തിലിറങ്ങിയ സിറ്റിംഗ് എംഎൽഎയ്ക്ക് ഓരോ ഘട്ടം കഴിയുന്പോഴും പിരിമുറുക്കം കൂട്ടാൻ എതിർസ്ഥാനാർഥികൾക്കാകുന്നുണ്ട്.
തിരുവല്ല
തുടർച്ചയായ അഞ്ചാം അങ്കത്തിനിറങ്ങിയിരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി.തോമസിന് ഇത്തവണ തിരുവല്ലയിൽ ശക്തമായ വെല്ലുവിളിതന്നെയുണ്ട്. കേരള കോൺഗ്രസ് എമ്മിലെ വർഗീസ് മാമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി അഖിലേന്ത്യ സെക്രട്ടറി അനൂപ് ആന്റണിയുടെ സ്ഥാനാർഥിത്വവും പ്രചാരണശൈലിയും മറ്റൊരു വെല്ലുവിളിയാണ്. മണ്ഡലത്തിൽ നേരത്തേതന്നെ സജീവമായി രംഗത്തിറങ്ങിയ അനൂപ് ആന്റണി ഇടത്, വലതു മുന്നണികൾക്ക് ഒരേപോലെ ഭീഷണിയാകുന്നുണ്ട്.
തിരുവല്ലയുടെ വികസനമുരടിപ്പാണ് പ്രതിപക്ഷ കക്ഷികൾക്ക് ഉന്നയിക്കാനുള്ളത്. മാറ്റത്തിനുവേണ്ടിയുള്ള അവരുടെ ആഹ്വാനങ്ങൾക്ക് തിരുവല്ലയുടെ സൗമ്യമുഖമായി മാത്യു ടി. തോമസ് മറുപടി നൽകുന്നു. എൽഡിഎഫ് തുടർവിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവല്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ കുറേ നാളുകളായി എൽഡിഎഫിനെ ജയിപ്പിച്ചുവരുന്ന മണ്ഡലത്തിൽ ലോക്സഭ, തദ്ദേശ തെരഞ്ഞടുപ്പുകളിൽ യുഡിഎഫാണ് മുന്നിലെത്താറുള്ളത്. മാർത്തോമ്മാ സഭയിലെ രണ്ട് വൈദികരുടെ മക്കളാണ് ഇടത്, വലതു മുന്നണി സ്ഥാനാർഥികളെന്നതും ശ്രദ്ധേയം.
അടൂർ
സംവരണ മണ്ഡലമായ അടൂരിൽ ഇത്തവണ ഇടത്, വലതു മുന്നണികൾക്ക് പുതുമുഖ സ്ഥാനാർഥികളാണ്. കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന് അടൂർ മണ്ഡലം നഷ്ടമായത്. സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ മത്സരരംഗം വിട്ടതോടെയാണ് കൊല്ലം ജില്ലയിൽനിന്നുള്ള എഐവൈഎഫ് നേതാവ് പ്രിജി കണ്ണനെ സിപിഐ സ്ഥാനാർഥിയായി അവതരിപ്പിച്ചത്.
ഇതിനോടകം മണ്ഡലത്തിൽ ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കിയ പ്രിജിക്കൊപ്പം വികസന നേട്ടങ്ങൾ നിരത്തി ചിറ്റയം ഗോപകുമാറിന്റെ സ്ഥാനാർഥിത്വവുമുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ സി.വി. ശാന്തകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. അടൂരിൽ നടപ്പാക്കാവുന്ന പദ്ധതികൾ മുന്നോട്ടു വച്ചാണ് ശാന്തകുമാറിന്റെ പ്രചാരണം.
കഴിഞ്ഞതവണ മത്സരിച്ച പന്തളം പ്രതാപൻ തന്നെയാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി വോട്ടുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിവരുന്ന മണ്ഡലമാണ് അടൂർ. ഇത്തവണ മണ്ഡലത്തിനു പുറമേ നിന്നാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെന്നതിനാൽ നാട്ടുകാരനായ തനിക്ക് ഒരു വോട്ട് എന്നതാണ് എൻഡിഎ സ്ഥാനാർഥിയുടെ അഭ്യർഥന. ദളിത് വിഭാഗങ്ങൾക്ക് നിർണായക വോട്ട് ബാങ്കുകളുള്ള മണ്ഡലം കൂടിയാണ് അടൂർ.
Kerala
കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. 'മോദി ഗ്യാരണ്ടി' എന്ന മുദ്രാവാക്യം മുൻനിർത്തി വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകുന്ന വാഗ്ദാനങ്ങളാണ് ബിജെപി നയിക്കുന്ന മുന്നണി മുന്നോട്ടുവെച്ചിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പത്രിക പ്രകാശനം ചെയ്തത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ട്വന്റി ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാത്ത സാഹചര്യം ഉറപ്പാക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകളുടെ വിപുലീകരണം, കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയായ ലഹരി മാഫിയയെ അടിച്ചമർത്താൻ പ്രത്യേക 'ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ്, വിദ്യാലയങ്ങളും തൊഴിലിടങ്ങളും കേന്ദ്രീകരിച്ച് കർശന നിരീക്ഷണം,
നിലവിലുള്ള ക്ഷേമ പെൻഷനുകളുടെ വർധനവ്, ക്ഷേമ പെൻഷനുകളുടെ കൃത്യമായ വിതരണം, റബ്ബർ കർഷകർക്കും നെൽകർഷകർക്കും താങ്ങുവില വർധിപ്പിക്കൽ, വന്യജീവി ആക്രമണങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം തുടങ്ങിയവയൊക്കെയാണ് എൻഎഡിഎ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ.
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സഹായത്തോടെ വൻ പദ്ധതികൾ നടപ്പിലാക്കും. തൊഴിലില്ലായ്മ പരിഹരിക്കാൻ പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കും. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമനിർമാണം നടത്തും തുടങ്ങിയ വാഗ്ദാനങ്ങളും എൻഡിഎ പ്രകടന പത്രികയലുണ്ട്.
NRI
ഡാളസ്: അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേൻ 1,000 പ്രവാസി മലയാളികളുടെ ഇടയിൽ നിന്നും കേരളം ആര് ഭരിക്കുമെന്ന വിഷയത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ സംഘടിപ്പിച്ചു.
യുഡിഎഫും 69 സീറ്റും എൽഡിഎഫ് മുന്നണി 66 സീറ്റും ബിജെപി സഖ്യം അഞ്ച് സീറ്റും നേടുമെന്ന് സർവേ പ്രഖ്യാപിച്ചു.
National
വോട്ടെണ്ണലിന്റെ അവസാനം വരെ ഉദ്വേഗം നിലനിറുത്തിയവർ, അവസാന ലാപ്പിൽ ചെറിയ വോട്ടിനു പരാജയപ്പെട്ടവർ, നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചവർ.... 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാഗ്യദേവതയുടെ കടാക്ഷം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട ഏതാനും പേരുണ്ട്.
യുഡിഎഫിലും എൽഡിഎഫിലും ഇങ്ങനെ നിർഭാഗ്യവാന്മാരുണ്ടെങ്കിലും കൂടുതലും യുഡിഎഫ് സ്ഥാനാർഥികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചെറിയ വോട്ടിന് പരാജയപ്പെട്ടത്. ഇവരുടെ മണ്ഡലങ്ങൾ ഇത്തവണ ഇരു മുന്നണികൾക്കും ഏറെ നിർണായകമാണ്.
ആയിരത്തിൽ താഴെ വോട്ടിന് ഭാഗ്യം നഷ്ടപ്പെട്ടവർ
കുറ്റ്യാടി, തൃശൂർ, താനൂർ എന്നീ മണ്ഡലങ്ങളിൽ ആയിരത്തിൽ താഴെ വോട്ടിനാണ് യുഡിഎഫ് സ്ഥാനാർഥികൾ തോൽവി ഏറ്റുവാങ്ങിയത്. കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫിന്റെ പാറയ്ക്കൽ അബ്ദുള്ള പരാജയപ്പെട്ടത് 333 വോട്ടിനാണ്. എൽഡിഎഫിന്റെ പി.കെ. കുഞ്ഞഹമ്മദ് മാസ്റ്റർ ആണ് ഇവിടെ വിജയിച്ചത്. ഇത്തവണയും ഇരുവരും തന്നെ ഏറ്റമുട്ടുന്നു. കഴിഞ്ഞ തവണത്തെ 333 വോട്ട് മറികടക്കാൻ അബ്ദുളയ്ക്ക് കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ ഭൂരിപക്ഷം വർധിപ്പിക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം.
തൃശൂരിൽ പദ്മജാവേണുഗോപാൽ തോറ്റത് വെറും 945 വോട്ടിന്റെ കുറവിലാണ്. സിപിഐയുടെ പി.ബാലചന്ദ്രനായിരുന്നു എതിരാളി. ഇത്തവണ പക്ഷേ ചിത്രം അപ്പാടെ മാറി. പദ്മജ തൃശൂരിൽ ബിജെപി സ്ഥാനാർഥിയാകുന്പോൾ കോൺഗ്രസ് രാജൻപല്ലനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൽഡിഎഫിലും സ്ഥാനാർഥി മാറി. എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണനാണ് ഇവിടെ ഇടതുമുന്നണിയുടെ സ്ഥാനാർഥി. താനൂരിൽ മുസ് ലിം ലീഗിന്റെ പി.കെ. ഫിറോസ് എൽഡിഎഫിന്റെ വി. അബ്ദുൽറഹ്മാനോട് പരാജയപ്പെട്ടത് 985 വോട്ടിന്.
ഇത്തവണ അവിടെ പുതിയ സ്ഥാനാർഥികളാണ് ഇരുമുന്നണിയിലും. ഇടതുപക്ഷ സ്വതന്ത്രനായി ടി.മുഹമ്മദ് സമീറും ലീഗിന്റെ സ്ഥാനാർഥിയായി പി.കെ. നവാസുമാണ് എത്തുന്നത്. മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രൻ തോറ്റത് 745 വോട്ടിനാണ്. ഇവിടെ യുഡിഎഫിന്റെ എ.കെ.എം. അഷറഫ് ആണ് വിജയിച്ചത്. പെരിന്തൽ മണ്ണയിൽ എൽഡിഎഫിന്റെ കെ.പി.എം മുസ്തഫ തോറ്റത് 38 വോട്ടിനാണ്. ഇവിടെ യുഡിഎഫിന്റെ നജീബ് കാന്തപുരമാണ് വിജയിച്ചത്.
തൃപ്പൂണിത്തുറയിൽ സിപിഎമ്മിന്റെ എം. സ്വരാജ് 992 വോട്ടിനാണ് കോൺഗ്രസിന്റെ കെ.ബാബുവിനോട് പരാജയപ്പെട്ടത്. ഇത്തവണ ഇരുവരും മൽസരചിത്രത്തിലില്ല എന്ന പ്രത്യേകതയുമുണ്ട്. പീരുമേട്ടിൽ സിറിയക് തോമസ് ( കോൺഗ്രസ്) പരായജയപ്പെട്ടത് 1835 വോട്ടിനാണ്. സിപിഐയുടെ അന്തരിച്ച വാഴൂർസോമനാണ് ഇവിടെ വിജയം നേടിയത്.
രണ്ടായിരത്തിനും മൂവായിരത്തിനുമിടയിൽ
ചവറ, റാന്നി, കണ്ണൂർ, പീരുമേട്, കൊല്ലം, തവനൂർ, കുന്നത്തുനാട്,, കുന്നത്തൂർ, അടൂർ, ചാലക്കുടി, പെരുന്പാവൂർ എന്നീ മണ്ഡലങ്ങളിൽ രണ്ടായിരത്തിനും മൂവായിരത്തിനുമിടയ്ക്ക് വോട്ടിനാണ് സ്ഥാനാർഥികൾ പരാജയപ്പെട്ടത്. ചാലക്കുടിയിൽ 1057 വോട്ടിനാണ് എൽഡിഎഫിലെ ഡെന്നീസ്.കെ. ആന്റണി കോൺഗ്രസിലെ സനീഷ്കുമാർ ജോസഫിനോട് പരായപ്പെട്ടത്.
ഇത്തവണ സനീഷ്കുമാർ തന്നെ യുഡിഎഫിന്റെ സ്ഥാനാർഥിയാകുന്പോൾ കേരള കോൺഗ്രസ് -എമ്മിന്റെ ബിജു ചിറയത്ത് എതിരാളിയാകുന്നു.. റാന്നിയിൽ യുഡിഎഫിന്റെ റിങ്കുചെറിയാൻ 1285 വോട്ടിനാണ് കേരളകോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനോട് തോറ്റത്. ചവറയിൽ ഷിബുബേബിജോൺ (ആർഎസ്പി) പരാജയപ്പെട്ടത് 1096 വോട്ടിന്.
എൽഡിഎഫിലെ വിജയൻപിള്ളയാണ് ഇവിടെ വിജയിച്ചത്.കണ്ണൂരിൽ സതീശൻ പാച്ചേനി (കോൺഗ്രസ്) മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയോട് പരാജയപ്പെട്ടത് 1745 വോട്ടിന്റെ വ്യത്യാസത്തിൽ.
കൊല്ലത്ത് സിപിഎമ്മിന്റെ മുകേഷിനോട് കോൺഗ്രസിന്റെ ബിന്ദുകൃഷ്ണയുടെ തോൽവി 2072 വോട്ടിനായിരുന്നു. ഇത്തവണ ബിന്ദുകൃഷ്ണ വീണ്ടും സ്ഥാനാർഥിയാകുന്പോൾ മുകേഷ് ചിത്രത്തിലില്ല. തവനൂരിൽ കോൺഗ്രസിന്റെ ഫിറോസ് കുന്നംപറന്പിൽ തോറ്റത് 2564 വോട്ടിനാണ്. കെ.ടി. ജലീലാണ് ഇവിടെ വിജയിച്ചത്. ഇത്തവണ ജലീൽ തന്നെ ഇടതുപക്ഷ സ്ഥാനാർഥിയാകുന്പോൾ മണ്ഡലം പിടിച്ചെടുക്കാനായി വി.എസ്. ജോയിയെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്.
കുന്നത്തുനാട്ടിൽ സിപിഎമ്മിന്റെ പി.വി. ശ്രീനിജൻ ജയിച്ചത് 2715 വോട്ടിനാണ്. സുജിത്ത്. പി. സുരേഷായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർഥി. ഇത്തവണ ശ്രീനിജനെ നേരിടുന്നത് മുന്‍പ് മണ്ഡലത്തെ പ്രതിനിധീകരിച്ച വി.പി. സജീന്ദ്രനാണ്.കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, കോവൂർ കുഞ്ഞുമോനോട് പരായപ്പെട്ടത് 2790 വോട്ടിന്. ഇത്തവണയും ഇരുവരും തന്നെ ഏറ്റമുട്ടുന്നു. അടൂരിൽ കോൺഗ്രസിന്റെ പരേതനായ എം.ജി.
കണ്ണൻ 2919 വോട്ടിനാണ് സിപിഐയുടെ ചിറ്റയംഗോപകുമാറിനോട് പരായപ്പെട്ടത്. ഇത്തവണ പുതുമുഖങ്ങളാണ് ഇവിടെ ഏറ്റമുട്ടുന്നത്. സിപിഐ പ്രിജികണ്ണനെ രംഗത്തിറക്കുന്പോൾ സി.വി. ശാന്തകുമാറാണ് കോൺഗ്രസ് സ്ഥാനാർഥി. പെരുന്പാവൂരിൽ എൽഡിഎഫിന്റെ ബാബുജോസഫ് തോറ്റത് 2899 വോട്ടിന്. കോൺഗ്രസിന്റെ എൽദോസ് കുന്നപ്പള്ളിയാണ് ഇവിടെ വിജയിച്ചത്. ഇത്തവണ ഈ രണ്ടു സ്ഥാനാർഥികളും രംഗത്തില്ല. കോൺഗ്രസിന്റെ മനോജ് മുത്തേടനും കേരളകോൺഗ്രസ് -എമ്മിന്റെ ബേസിൽ പോളും ഇവിടെ ഏറ്റമുട്ടുന്നു.
ചെറിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുകയോ വിജയിക്കുകയോ ചെയ്ത ഈ മണ്ഡലങ്ങൾ ഇരുകക്ഷികൾക്കും ഏറെ നിർണായകമാണ്. മൂവായിരത്തിൽ താഴെ വോട്ടിന് പരാജയപ്പെട്ട മണ്ഡലങ്ങൾ ഇക്കുറി തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
അവിടങ്ങളിലെ സ്ഥാനാർഥിനിർണയത്തിലും ഏറെ ശ്രദ്ധപുലർത്തിയിരുന്നു. ഇടതുപക്ഷമാകട്ടെ സിറ്റിംഗ് സീറ്റുകൾ ഒന്നുപോലും കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമത്തിലും. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിലെ പോരാട്ടത്തിന് കടുപ്പമേറും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ എൻഡിഎയുടെ വികസന മാർഗരേഖ അദ്ദേഹം പ്രകാശനം ചെയ്യും.
"ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം" എന്ന തലവാചകത്തോടെ പുറത്തിറക്കുന്ന മാർഗരേഖ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അവതരിപ്പിക്കും. എൻഡിഎ അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എൻഡിഎ നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സാബു എം. ജേക്കബ് എന്നിവർ ചടങ്ങിൽ സംസാരിക്കും. പ്രകാശ് ജാവദേക്കർ, വിനോദ് താവ്ഡെ, ശോഭ കരന്തലജെ തുടങ്ങിയ മുതിർന്ന നേതാക്കളും പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 12 മണിക്ക് ആറ്റിങ്ങലിൽ റോഡ് ഷോയോടെയാണ് ദേശീയ അധ്യക്ഷന്റെ പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ഹെലികോപ്റ്റർ മാർഗം മലപ്പുറത്തെത്തുന്ന അദ്ദേഹം വൈകിട്ട് മൂന്ന് മണിക്ക് താനൂർ പുത്തൻ തെരുവിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.
ബുധനാഴ്ച മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നടക്കുന്ന റോഡ് ഷോകളിലും നിതിൻ നബിൻ പങ്കെടുക്കും. എൻഡിഎ മാർഗ്ഗരേഖയിലെ പ്രധാന പ്രഖ്യാപനങ്ങൾ ജനങ്ങളിലെത്തിക്കാൻ ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് പൂജപ്പുര ഗ്രൗണ്ടിൽ മെഗാ ഡ്രോൺ ഷോ സംഘടിപ്പിക്കും. അഞ്ഞൂറിലധികം ഡ്രോണുകളാണ് ഈ പ്രദർശനത്തിൽ അണിനിരക്കുന്നത്.
Kerala
ചങ്ങനാശേരി: എഫ്സിആർഎ നിയമഭേദഗതിയിലെ പൗരാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നതു ബന്ധപ്പെട്ട സർക്കാർ അവ തിരുത്തുമെന്നു പ്രതീക്ഷിച്ചാണെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. അല്ലാതെ സർക്കാരിനെ എതിർപക്ഷത്തു നിർത്താനല്ല.
കേരളത്തിലെ എംപിമാരുമായി സംസാരിക്കാൻ ഇടയായി. തെരഞ്ഞെടുപ്പ് മൂലം അവരാരും പാർലമെന്റിൽ ഇല്ല. എങ്കിലും മറ്റ് എംപിമാർ വഴി ആശങ്കകൾ പാർലമെന്റിൽ ഉന്നയിക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ബിൽ അവതരിപ്പിച്ചതേയുള്ളൂ. ചർച്ചയും വോട്ടെടുപ്പും ഒക്കെ വരുന്നതേയുള്ളൂ. തീർച്ചയായിട്ടും ഇതിലെ ജനാധിപത്യ വിരുദ്ധമായ ഘടകങ്ങൾ ചർച്ചയാകുമെന്നാണ് കരുതുന്നത്.
സഭയും സമൂഹവും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി അവതരിപ്പിക്കുമ്പോൾ, അതിനെ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചില പാർട്ടികൾക്കുള്ള രാഷ്ട്രീയ പിന്തുണയായും ചിലരോടുള്ള സഭയുടെ എതിർപ്പായും വ്യാഖാനിച്ചു ചില മാധ്യമങ്ങൾ റിപ്പോർട്ടിംഗ് നടത്തുന്നത് അനുചിതമാണെന്നു പറയാതെ വയ്യ.
യുക്തമായ വിലയിരുത്തൽ നടത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ സഭാംഗങ്ങൾക്കു പ്രാപ്തിയുള്ളതിനാൽ തന്നെയാണ് രാഷ്ട്രീയ നിലപാട് സഭ പ്രഖ്യാപിക്കാത്തത്. സഭയെ രാഷ്ട്രീയ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ ഉന്നയിച്ച ചില പ്രശ്നങ്ങളിൽ സർക്കാർ നടപടി എടുത്തിട്ടുണ്ട്. നിയമനങ്ങളൊക്കെ കുറെ പാസായി വരുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. സഭയുടെ ഒരു ദൗത്യം എപ്പോഴും മനഃസാക്ഷി രൂപീകരണത്തിലാണ്. ശരിയായ രീതിയിൽ തീരുമാനമെടുക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്നുള്ള രീതിയിലുള്ള ഒരു വിശ്വാസ പരിശീലനവും മനഃസാക്ഷി രൂപീകരണവുമാണ് സഭ കൊടുക്കുന്നത്. തീർച്ചയായും അവർക്കതു വിലയിരുത്താനാകും. - മാർ തോമസ് തറയിൽ പറഞ്ഞു.
Kerala
കൊച്ചി: ആര്‍എസ്എസ് നേതാക്കളുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രിയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപിയെ അയച്ചതും ഒന്നാം നമ്പര്‍ കാര്‍ മാറ്റി അടച്ചിട്ട മുറിയില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും പിണറായി വിജയനാണ്. ഇതേക്കുറിച്ച് നിയമസഭയില്‍ മുഖത്തു നോക്കി ചോദിച്ചിട്ടും മറുപടി പറയാതെ മുഖ്യമന്ത്രി തലകുനിച്ചിരുന്നു. ചര്‍ച്ച നടത്തിയെന്ന് ശ്രീ എം വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ സ്വന്തം കാര്യം പറഞ്ഞിട്ട് പിണറായി വിജയന് മറ്റുള്ളവരെ ഉപദേശിക്കാന്‍ വന്നാല്‍ മതി.
ഞങ്ങള്‍ക്ക് ആര്‍എസ്എസുമായി ഒരു ബന്ധവുമില്ല. പറവൂരില്‍ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥി മാറി ബിജെപി സ്ഥാനാര്‍ഥിയായി. ഒരു സ്ഥലത്തും ഒരു ഡീലും നടക്കില്ല. പറവൂരില്‍ ബിജെപിയുടെ വോട്ട് കൂടി വന്നിട്ടേയുള്ളൂ. 2016ലാണ് ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തി എന്നെ തോല്‍പ്പിക്കാന്‍ ഇറങ്ങിയത്. അന്ന് 28,000 വോട്ടാണ് അവര്‍ക്കു കിട്ടിയത്. അന്ന് 20,000 വോട്ടിന് ഞാന്‍ വിജയിച്ചു. ഇപ്പോള്‍ ആര്.വി. ബാബുവും മുഖ്യമന്ത്രിയും ഒന്നിച്ചുനില്‍ക്കുകയാണ്. മൂന്നാം സ്ഥാനത്ത് വരുന്ന ബിജെപിയുടെ വോട്ട് രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു നല്‍കണമെന്നാണ് ബിജെപി നേതാവ് സെന്‍കുമാര്‍ ആഹ്വാനം ചെയ്തതെന്നും സതീശന് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്കിയപ്പോള് മാത്രമാണ് എല്‍ഡിഎഫിനും പിണറായി വിജയനും പ്രശ്നം. ആര്‍എസ്എസുമായി ചിലകാലത്ത് ബന്ധമുണ്ടായിട്ടുണ്ടെന്നു പറഞ്ഞത് പിണറായി വിജയനാണ്. പാര്‍ട്ടി സെക്രട്ടറിയും അക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നിട്ടാണ് ഒരു ബന്ധവും ഇല്ലെന്ന് ഇപ്പോള്‍ നുണ പറയുന്നത്. എല്ലില്ലാത്ത നാവുകൊണ്ട് നുണ പറയുന്നത് ആരാണ്? ജമാ അത്തെ ഇസ്ലാമിയുമായി ഒരുകാലത്തും ബന്ധമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ജമാ അത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്യുന്ന വീഡിയോ ഹാജരാക്കിയപ്പോള്‍ ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ചു. ഇപ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന പിഡിപിയും എസ്ഡിപിഐയും മതേതര പാര്‍ട്ടികളാണോ. മതേതര പാര്‍ട്ടിയും വര്‍ഗീയ പാര്‍ട്ടിയും ആരൊക്കെയാണെന്ന് സിപിഎമ്മാണോ തീരുമാനിക്കുന്നത്. നാലു പതിറ്റാണ്ടു കാലം സിപിഎമ്മിനൊപ്പം നിന്നവര്‍ ഞങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത ഇളക്കാനാണു സിപിഎം ശ്രമിച്ചത്.
» വെള്ളാപ്പള്ളിക്കു മറുപടിയില്ല «
വെള്ളാപ്പള്ളി നടേശന് എന്നെക്കുറിച്ച് എന്തു പറഞ്ഞാലും കുഴപ്പമില്ല. അതിലും മോശം വാക്കുകള്‍ അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. 90 വയസായ അദ്ദേഹത്തോട് ഞാന്‍ എന്തിനാണ് മറുപടി പറയുന്നത്. സതീശൻ കേരളരാഷ്ട്രീയത്തിലെ ബഫൂണാണെന്ന് ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
» താക്കോലുണ്ട് വീടില്ല «
വയനാട്ടില്‍ സര്‍ക്കാര്‍ നിര്‍മിച്ച വീടുകള്‍ താമസയോഗ്യമാകുന്നതിന് മുമ്പാണ് ഉദ്ഘാടനം ചെയ്തത്. ഇതുവരെ ആ വീട്ടില്‍ ആര്‍ക്കും താമസിക്കാന്‍ സാധിച്ചിട്ടില്ല. ഉദ്ഘാടനം നടത്തിയിട്ട് ആര്‍ക്കെങ്കിലും താക്കോല്‍ കൊടുത്തോയെന്നും ലീഗ് പണിത വീടുകളുടെ താക്കോല്‍ കൈമാറിയല്ലോയെന്നും സതീശന് പറഞ്ഞു. പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ഒരു കൊച്ചിനെ എടുത്തെന്നും മുഖ്യമന്ത്രിയാണ് ആ കുട്ടിക്കു വീടിന്റെ താക്കോല്‍ നല്‍കിയതെന്നുമാണ് പറഞ്ഞത്.
ആ കുട്ടിക്ക് എന്തെല്ലാമാണ് പ്രതിപക്ഷ നേതാവ് ചെയ്തുകൊടുത്തതെന്ന് ആ കുടുംബത്തോടു ചോദിച്ചാല്‍ മതി. ആ കുട്ടിയുടെ പേരില്‍ പരസ്യം നല്കാന് ഞങ്ങള്‍ തയാറല്ല. ആ കുടുംബം ചോദിച്ചതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്.
» ശബരിമല കൊള്ളയിൽ നടപടിയില്ല «
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണം. മുന്‍ മന്ത്രിയുടെയും ഇപ്പോഴത്തെ മന്ത്രിയുടെയും പേരുകള്‍ പറയുമെന്ന് കരുതിയാണോ സിപിഎം പ്രതികളെ സംരക്ഷിക്കുന്നത്. കവര്‍ച്ചക്കാര്‍ക്കും കൊള്ളക്കാര്‍ക്കും കുടപിടിച്ചു കൊടുക്കുന്ന സര്‍ക്കാരാണിത്. തെരഞ്ഞെടുപ്പായപ്പോള്‍ എല്ലാ ദിവസവും പത്രസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്കൊക്കെ മറുപടി പറയണം- സതീശന് പറഞ്ഞു.
നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് സതീശൻ പറഞ്ഞു. നേമത്ത് അവസാന റൗണ്ടില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാകും മത്സരം. പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിലാണു മത്സരം-പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
Kerala
കണ്ണൂർ: നരേന്ദ്ര മോദിക്ക് കള്ളവാഗ്ദാനങ്ങൾ നൽകാൻ പരിശീലനം നൽകിയ കനഗോലുവാണ് കേരളത്തിൽ കോൺഗ്രസിനെ പരിശീലിപ്പിക്കുന്നതെന്നും അതുകൊണ്ട് പല വാഗ്ദാനങ്ങളും തെരഞ്ഞെടുപ്പിൽ പ്രഖ്യാപിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സിപിഎമ്മുമായി എസ്ഡിപിഐക്ക് നീക്കുപോക്കില്ലെന്നും കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ദീപികയ്ക്ക് അനുവദിച്ച പ്രത്യേഖ അഭിമുഖത്തിൽ ബേബി പറഞ്ഞു.
? അഞ്ച് സംസ്ഥാനങ്ങളിലാണല്ലോ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇടതുപക്ഷത്തിന്റെ പ്രതീക്ഷകൾ എന്താണ്
അഞ്ച് സംസ്ഥാനങ്ങളിൽ ഇപ്പോൾ രണ്ടു സ്ഥലത്താണ് സിപിഎമ്മു കൂടി ഉൾപ്പെട്ട രാഷ്ട്രീയ സംവിധാനം ഭരണത്തിലുള്ളത്. കേരളത്തിൽ എൽഡിഎഫും തമിഴ്നാട്ടിൽ ഡിഎംകെയും വീണ്ടും വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിന്റെയൊരു ശുഭാപ്തി വിശ്വാസമുണ്ട്. ബംഗാളിൽ പ്രത്യേക സാഹചര്യമാണ്. തൃണമൂൽ കോൺഗ്രസും ബിജെപിയുമാണ് അവിടെ മുഖ്യകക്ഷികൾ. ജനങ്ങളെ സംബന്ധിച്ചടത്തോളം അവ രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല. ജനദ്രോഹനയമാണ് തൃണമൂൽ പിന്തുടരുന്നത്. വർഗീയ സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. കോൺഗ്രസ് പാർട്ടി അവിടെ വളരെ ദുർബലമാണ്. മുമ്പ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവും കോൺഗ്രസും ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ, ഏകപക്ഷീയമായി 294 സീറ്റിൽ മത്സരിക്കാൻ പോകുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്തായാലും ഇടതുപക്ഷം അതിന്റെ സ്വാധീനം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി മൂന്നാം ഊഴത്തിലേക്ക് ജനങ്ങളുടെ പിന്തുണയോടെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആസാമിലും ബിജെപി വിരുദ്ധ ചേരിക്കെതിരേ സിപിഎം മത്സരിക്കുന്നുണ്ട്.
? കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, 3000 രൂപ ക്ഷേമപെൻഷൻ ഉൾപ്പെടെയാണ് രാഹുൽ ഗാന്ധി കേരളത്തിൽ പ്രഖ്യാപിച്ചത്
കേരളത്തിൽ ഇത്തരം വാഗ്ദാനങ്ങൾ നൽകുമ്പോൾ ജനങ്ങൾ ചിരിക്കും. 32 ലക്ഷം പേർക്ക് 600 രൂപ വീതം നൽകേണ്ട പെൻഷൻ 18 മാസം കുടിശികയാക്കിയത് ഏറ്റവും അവസാനം ഭരണത്തിലുണ്ടായിരുന്ന യുഡിഎഫ് സർക്കാരാണ്. എന്നാൽ, അന്ന് 32 ലക്ഷം പേർക്ക് മാത്രം കൊടുത്ത പെൻഷൻ ഇന്ന് 62 ലക്ഷം പേർക്ക് 2000 രൂപ വീതം കൊടുക്കുകയാണ് എൽഡിഎഫ്. ഇപ്പോൾ 3000 രൂപ നൽകുമെന്ന വാഗ്ദാനം ഓർമിപ്പിക്കുന്നത് നരേന്ദ്ര മോദിയെയാണ്.
നരേന്ദ്ര മോദി വന്നുകഴിഞ്ഞാൽ വിദേശത്ത് നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയിൽ നിന്ന് വെട്ടിച്ചു കൊണ്ടുപോയിരിക്കുന്ന കള്ളപ്പണം ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നാണ് പറഞ്ഞത്. ഇതിനു സമാനമാണ് കോൺഗ്രസിന്റെ വാഗ്ദാനം. സമാനമായത് യാദൃച്ഛികമല്ല. നരേന്ദ്ര മോദിക്ക് ഇത്തരത്തിലുള്ള കള്ള വാഗ്ദാനങ്ങൾ നൽകാൻ പരിശീലനം നൽകിയ കനഗോലുവാണ് ഇപ്പോൾ കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അതുപോലെ രാഹുൽ ഗാന്ധിക്കും ഉപദേശം കൊടുക്കുന്നത്. ഈ കരാറുകാരനെ രാഷ്ട്രീയ പ്രചരണം ഏൽപിച്ചാൽ ഇത്തരത്തിലുള്ള അബദ്ധങ്ങൾ ഉണ്ടാകും.
? കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ വർഗീയകലാപം ഉണ്ടായിട്ടില്ലെങ്കിലും വർഗീയ ചേരിതിരിവ് ഉണ്ടായിട്ടുണ്ടോ
കേരളത്തിൽ 10 വർഷം വർഗീയ ലഹള നടക്കാതിരുന്നത് വർഗീയവാദികൾ കേരളത്തിൽ ഇല്ലാത്തതുകൊണ്ടല്ല. വർഗീയ വാദികൾ കേരളത്തിലുണ്ട്. വർഗീയ വിഭജനം നടത്താനും അവർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അവർക്ക് തലപൊക്കാൻ പറ്റാത്ത വിധത്തിൽ ശക്തമായ മതേതരത്വ മതനിരപേക്ഷ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന സർക്കാർ കേരളത്തിനുണ്ട്. എന്നാൽ വർഗീയ ബോധത്തിൽ നിന്നും കേരളത്തെ മുഴുവൻ ജനങ്ങളെയും രക്ഷിക്കാൻ ഇനിയും പരിശ്രമിക്കേണ്ടതുണ്ട്. ആ പരിശ്രമമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.
? എസ്ഡിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുമായി നീക്കുപോക്കുണ്ടോ
സിപിഎമ്മുമായി എസ്ഡിപിഐക്ക് നീക്കുപോക്കില്ല. ഇവരുടെ പ്രവർത്തനശൈലിയും ജനാധിപത്യ രാഷ്ട്രീയവും സിപിഎം നയങ്ങൾക്ക് അനുകൂലമല്ല. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളാണ്. അവർക്ക് ഈ നിലപാട് ഇല്ലെന്ന് തുറന്നുപറയാൻ തയാറാകണം. പിഡിപി സ്വമേധയാ പിന്തുണ തന്നതാണ്. അത് അവരുടെ സ്വാതന്ത്ര്യമാണ്. വർഗീയ നിലപാട് ഒരുഘട്ടത്തിൽ അവർ സ്വീകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അവർക്ക് ആ നിലപാടില്ല.
? കോൺഗ്രസ് ഉയർത്തുന്ന ബിജെപി-സിപിഎം ഡീൽ
തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ, വർഗീയത തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്. എന്നാൽ, ഇതൊക്കെ വഴി തെറ്റിച്ചുവിടാനാണ് കോൺഗ്രസ് ഡീൽ വിഷയം ചർച്ച ചെയ്യുന്നത്. ഡീൽ വിഷയത്തിലൂടെ കോൺഗ്രസ് മതേതര മനസുള്ള കേരളത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ സംശയം ജനിപ്പിക്കുന്നു. ഡീൽ വിഷയത്തിൽ ആരോപണങ്ങൾക്കുള്ള മറുപടി മാത്രമാണ് സിപിഎം പറയുന്നത്. ഇനി ഡീൽ വിഷയത്തിൽ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകില്ല. വികസനകാര്യങ്ങൾ മാത്രമായിരിക്കും പ്രചാരണവിഷയം.
? കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടോ
കേരളത്തിൽ നിയമസഭയിലും ലോക്സഭയിലും ബിജെപിക്ക് സീറ്റ് കിട്ടിയത് കോൺഗ്രസിന്റെ പിന്തുണയോടുകൂടിയാണ്. ഇത് വ്യക്തമാക്കുന്നത് കോൺഗ്രസ്-ബിജെപി ഡീലാണ്. ഇന്ത്യയിൽ ബിജെപിയുമായി മിക്ക സംസ്ഥാനങ്ങളിലും ഡീലിൽ ഏർപ്പെട്ടിരിക്കുന്നത് കോൺഗ്രസാണ്. ബിജെപിയുടെ ലേബർ കോഡിനെ പാർലമെന്റിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ എതിർത്തപ്പോൾ കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ ലേബർ കോഡ് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്.
ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ചില കോൺഗ്രസ് നേതാക്കൾ ഇസ്രയേലിന് അനുകൂലമായ നിലപാട് സ്വീകരിച്ച് ബിജെപി സർക്കാരിന് പിന്തുണ നല്കുന്നു. പല ദിശയിലാണ് കോൺഗ്രസിന്റെ അഭിപ്രായങ്ങൾ പോകുന്നത്. എന്നാൽ, സിപിഎമ്മിന് ഒരു നയമാണുള്ളത്.
? സിപിഎം നേതാക്കൾ യുഡിഎഫ് സ്വതന്ത്രരായി മത്സരിക്കുന്പോൾ
സ്ഥാനമാനങ്ങൾക്ക് വേണ്ടി തൊഴിലാളിവർഗ രാഷ്ട്രീയത്തെ വഞ്ചിച്ചാണ് തങ്ങളെ അരുംകൊല ചെയ്തവരുടെ പ്രസ്ഥാനത്തിലേക്ക് ഇവർ പോകുന്നത്. നാലോ അഞ്ചോ പേർ മാത്രമാണ് സ്ഥാനമാനങ്ങൾക്ക് വേണ്ടി പോകുന്നത്. 99.99 ശതമാനം പേർ ഈ പാർട്ടിയിൽ ഇപ്പോഴും ഉണ്ട്. പാർട്ടിക്കുള്ളിൽ തൊഴിലാളിവർഗ വിരുദ്ധമായ മോഹങ്ങൾ ചിലരിൽ വരുന്നുണ്ട്. അവരെ പാർട്ടി തിരുത്തുന്നുമുണ്ട്. തെരഞ്ഞെടുപ്പ് വരുന്പോൾ മാത്രമാണ് സ്ഥാനമോഹികൾ സിപിഎമ്മിൽ നിന്നും പോകുന്നത്.
Kerala
കോഴിക്കോട്: കഴിഞ്ഞ 20 വര്‍ഷമായി കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലൊന്നില്പോലും വിജയിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് നിര്‍ണായകമാണ്. പല മണ്ഡലങ്ങളിലും യുഡിഎഫിന് വിജയപ്രതീക്ഷയുണ്ട്. ഭൂരിപക്ഷം ഇത്തിരി കുറഞ്ഞാലും സീറ്റുകളെല്ലാം നിലനിര്‍ത്താനുള്ള ജീവന്മരണ പോരാട്ടമാണ് എല്‍ഡിഎഫിന്. 13ല്‍ മിക്കയിടത്തും ഇഞ്ചോടിഞ്ച്. ബിജെപിക്ക് സ്വാധീനമുള്ളിടത്ത് ഇരുമുന്നണികൾക്കും നെഞ്ചിടിപ്പുണ്ട്. സിറ്റിംഗ് എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളുമാണ് എല്‍ഡിഎഫ് സ്ഥാനാർഥികൾ. യുഡിഎഫ് യുവനിരയെ പരീക്ഷിക്കുന്നു.
റിയാസിനെതിരേ പി.വി. അൻവർ
മരുമോനിസം അവസാനിപ്പിക്കുമെന്നാണ് പ്രതിജ്ഞ. ബേപ്പൂരിലെ ഇടതുപക്ഷ പാരമ്പര്യമാണ് അവർക്ക് വിന. കോണ്‍ഗ്രസ്, ലീഗ് വോട്ടുകള്‍ക്കൊപ്പം ഇടഞ്ഞ സിപിഎം വോട്ടുകളിലാണ്അന്വറിന്റെ പ്രതീക്ഷ. ബേപ്പൂരിൽ നടത്തിയ വികസനം റിയാസ് വിളിച്ചുപറയുന്നു. ബിജെപി സ്ഥാനാര്‍ഥി പ്രകാശ് ബാബു തദേശ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലുണ്ടായ വോട്ട് വര്‍ധനയിലേക്ക് ഉറ്റുനോക്കുന്നു. അപരന്മാര് അന്‍വറിന് നാല്. റിയാസിന് ഒന്ന്. മൊത്തം എട്ട് സ്ഥാനാര്‍ഥികള്‍.
കടത്തനാട്ടിൽ തീപാറും
ദൗത്യം ദുഷ്കരമാണെന്ന തിരിച്ചറിവ് എല്‍ഡിഎഫിനുണ്ട്. ആര്‍ജെഡി പ്രതിനിധി കെ.എം. ഭാസ്കരൻ- കെ.കെ.രമ പോരാട്ടം. ബിജെപി ക്ക് കെ. ദിലീപ്. സ്ത്രീ വോട്ടര്‍മാരിലാണ് യുഡിഎഫ്-ആര്‍എംപിഐ പ്രതീക്ഷ. സ്വതന്ത്രന്മാരടക്കം എട്ടു സ്ഥാനാര്‍ഥികൾ
നാട്ടങ്കം
ഒരേ നാട്ടുകാരാണ് സ്ഥാനാര്‍ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ഥി സി.കെ. കാസിമും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിറ്റിംഗ് എംഎല്‍എ ലിന്റോ ജോസഫും. ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ നിര്‍ണായകം. എന്‍ഡിഎ മുന്നണിയില്‍ ട്വന്റി-ട്വന്റിക്കു വേണ്ടി പോരാടുന്ന സണ്ണി തോമസിനും ക്രിസ്ത്യന്‍ വോട്ടുകളിൽ നോട്ടമുണ്ട്. ചൂലുമായി എഎപിയും കളത്തിലുണ്ട്.
സ്വാധീനമുള്ള വെല്‍ഫെയര്‍ പാര്‍ട്ടി മനമറിയിച്ചിട്ടില്ല. അടിവലികള്ക്കു സാധ്യതയുണ്ട്. തുരങ്കപാതയാണ് ലിന്റോ ജോസഫിന്റെ തുറുപ്പുചീട്ട്.
പത്ത് വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍, വന്യമൃഗശല്യം, കാര്‍ഷിക മേഖലയുടെ തളര്‍ച്ച, തിരുവമ്പാടിയിലെ പ്രാദേശിക വിഷയങ്ങള്‍ എന്നിവ പ്രചാരണവിഷയങ്ങളാണ്. മൊത്തം ഏഴ് സ്ഥാനാര്‍ഥികള്‍.
കുന്നമംഗലത്തെ അടിയൊഴുക്കുകള്‍
2011 മുതല്‍ ഇടതിനൊപ്പം. ന്യൂനപക്ഷവോട്ടുകള്‍ ഏറെ. സാമുദായിക അടിയൊഴുക്കുകള്‍ പ്രവചനാതീതം. എൽഡിഎഫ് പി.ടി.എ. റഹീമിനെ നിർത്തിയത് വിജയം മാത്രം തേടി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് അട്ടിമറി ജയം പ്രതീക്ഷിക്കുന്നു. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നടത്തിയ മുന്നേറ്റം യുഡിഎഫ് പ്രതീക്ഷ. ബിജെപി ഉത്തരമേഖലാ പ്രഭാരി വി.കെ. സജീവനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. രണ്ട് മുന്നണികൾക്ക് രണ്ടുവീതം അപരന്മാർ. മൊത്തം എട്ട് സ്ഥാനാര്‍ഥികള്‍.
നവ്യാശങ്ക
മുന്‍ മേയറും സിറ്റിംഗ് എംഎല്‍എയുമായ തോട്ടത്തില്‍ രവീന്ദ്രന്, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത്, എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ്. യുഡിഎഫിന് എളുപ്പമാകില്ല. നവ്യ ഹരിദാസ് നേടുന്ന വോട്ടുകളെക്കുറിച്ചുള്ള ആശങ്ക രണ്ടു മുന്നണികൾക്കും. കെ. ജയന്തിന് രണ്ടും തോട്ടത്തില്‍ രവീന്ദ്രന് മൂന്നും അപരന്മാരുണ്ട്. മൊത്തം 10 സ്ഥാനാര്‍ഥികള്‍.
അപരന്മാർ വള്ളിയാകുമോ?
മുസ്ലിം ലീഗ് കോട്ട. യൂത്ത് ലിഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനോട് ഏറ്റുമുട്ടുന്നത് സിപിഎം സ്വതന്ത്രനായ സലിം മടവൂര്‍. എന്‍ഡിഎയ്ക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥി ഗിരി പാമ്പനാൽ. പി.കെ. ഫിറോസിന് രണ്ടും സലിം മടവൂരിന് മൂന്നും അപരന്മാർ. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളും ഇവിടെ. 13 പേർ.
ചെങ്കോട്ടയിൽ ശശീന്ദ്രൻ
സിപിഎമ്മിന്റെ കോട്ട. എന്‍സിപി ശരദ്്പവാര് വിഭാഗം പ്രതിനിധിയും സിറ്റിംഗ് എംഎല്‍എയുമായ എ.കെ. ശശീന്ദ്രന് ഇടതുകുപ്പായത്തിൽ. വനംവകുപ്പിനെതിരേ ഉയര്‍ന്ന അതൃപ്തി മുതലാക്കാൻ വിദ്യാ ബാലകൃഷ്ണനിലൂടെ യുഡിഎഫും.
ബിജെപി കോഴിക്കോട് റൂറല്‍ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ്, കര്‍ഷക സംഘടനയായ വി ഫാമിന്റെ പ്രതിനിധി അഡ്വ. സുമിന്‍ എസ്. നെടുങ്ങാടന്‍ എന്നിവരുമുണ്ട്. വനംമന്ത്രിയെ തോൽപ്പിക്കാൻ വോട്ടുകള്‍ വിഘടിപ്പിക്കാനാണ് സുമിന്റെ പദ്ധതി. പാര്‍ട്ടിയിലെ തല്ല് ബാധിക്കുമോയെന്ന ആശങ്ക എല്‍ഡിഎഫിനുണ്ട്. എന്‍സിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത്പവാര്‍ വിഭാഗത്തിന് ലഭിച്ചതും തിരിച്ചടിയാണ്. അജിത്പവാര്‍ വിഭാഗം പ്രതിനിധി പി.കെ. ശശീന്ദ്രനും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ ക്ലോക്ക് ചിഹ്നത്തിലാണ് എ.കെ. ശശീന്ദ്രന് മത്സരിച്ചത്. കാഹളമൂതുന്ന മനുഷ്യനാണ് എ.കെ. ശശീന്ദ്രന്റെ ചിഹ്നം. എ.കെ. ശശീന്ദ്രന് ഒരു അപരന് കൂടിയുണ്ട്. മൊത്തം എട്ട് സ്ഥാനാര്‍ഥികള്‍.
ആടിയാടി കുറ്റ്യാടി
സിപിഎമ്മും മുസ്ലിം ലീഗും തമ്മില്‍ വാശിയേറിയ രാഷ്ട്രീയപോരാട്ടമാണ്. സിറ്റിംഗ് എംഎല്‍എ കെ.പി. കുഞ്ഞമ്മദ്കുട്ടി എല്‍ഡിഎഫ് പോരാളി. മുന്‍ എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള യുഡിഎഫിന്റെ പ്രതീക്ഷ. നേരിയ വോട്ടിന് ആരും ജയിക്കാം, തോല്‍ക്കാം.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി രാംദാസ് മണലേരിയുമുണ്ട്. ഇടതു-വലതു സ്ഥാനാര്‍ഥികള്‍ക്ക് ഓരോന്നു വീതം അപരന്മാരുണ്ട്. മൊത്തം അഞ്ച് സ്ഥാനാര്‍ഥികള്‍.
കൊയിലാണ്ടി
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. മുതിര്‍ന്ന സിപിഎം നേതാവ് കെ. ദാസൻ എൽഡിഎഫും. യുവ ബിജെപി നേതാവ് പ്രഫുല്കൃഷ്ണനുമുണ്ട്. ഏറെ ജനകീയനാണ് കെ. ദാസൻ. എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചാല്‍ അത് മറ്റു മുന്നണികളുടെ വോട്ടുനിലയില്‍ കാര്യമായ മാറ്റം വരുത്തും. പ്രവീണ്‍കുമാറിന് രണ്ടും കെ.ദാസന് ഒരാളും അപരന്മാരുണ്ട്. മൊത്തം ഏഴ് സ്ഥാനാര്‍ഥികള്‍.
മൂന്നിലൊന്ന്
സിറ്റിംഗ് എംഎല്‍എയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവിലിനോട് ഏറ്റുമുട്ടുന്നത് യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു. ടി. റെനീഷ് എന്‍ഡിഎ സ്ഥാനാര്‍ഥി. റെനീഷ് നേടുന്ന വോട്ടുകള്‍ നിർണായകം. അടിയൊഴുക്കുകളുമുണ്ട്.
ഗ്ലാസ് ചിഹ്നത്തിൽ പ്രചാരണം തുടങ്ങിയ അഹമ്മദ് ദേവര്‍കോവിലിനു തിരിച്ചടിയായി ചിഹ്നം മാറി. മൂന്നു സ്ഥാനാർഥികളേയുള്ളൂ.
തീയായി തഹ്ലിയ
യൂത്ത്ലീഗിന്റെ തീപ്പൊരി നേതാവ് 34കാരിയായ ഫാത്തിമ തഹ്ലിയ, 76കാരനായ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും. ഉറച്ച എൽഡിഎഫ് കോട്ട. എന്‍ഡിഎയ്ക്ക് വേണ്ടി മോഹനനാണ്.
കോഴിക്കോട് കോര്പറേഷന് കൗൺസിലറായ തഹ്ലിയ സ്ത്രീ, യുവ വോട്ടുകൾ നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. അപരൻമാരുണ്ട്. മൊത്തം 10 സ്ഥാനാര്‍ഥികള്‍.
നാദാപുരം
സിപിഐ നേതാവ് അഡ്വ. പി. വസന്തത്തെ രംഗത്തിറക്കിയ എല്‍ഡിഎഫിന് ഇത്തവണയും ആശങ്കയില്ല. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെ.എം. അഭിജിത്തിന് ഇടതുകോട്ട തകര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി വിപിന്‍ചന്ദ്രൻ. ആ മുന്നണിയിൽ ചില അസ്വാരസ്യങ്ങളുണ്ട്. അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ട്. മൊത്തം ഏഴ് സ്ഥാനാര്‍ഥികള്‍.
യുവത്വത്തിന്റെ ഏറ്റുമുട്ടൽ
ബാലുശേരി തിരിച്ചുപിടിക്കാനുള്ള ദുഷ്കരദൗത്യമാണ് കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി. സൂരജിന്.സിറ്റിംഗ് എംഎല്‍എ കെ.എം. സച്ചിന്‍ദേവ് എതിരാളി. യുവത്വത്തിന്റെ ഏറ്റുമുട്ടൽ.
സച്ചിൻദേവ് നടത്തിയ വികസന പ്രവര്‍ത്തനങ്ങൾ എല്‍ഡിഎഫ് എടുത്തുപറയുന്നു. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വരെ യുഡിഎഫ് ചര്‍ച്ചയാക്കുന്നു. എന്‍ഡിഎയ്ക്ക് സി.പി. സതീഷാണ്. മൊത്തം അഞ്ച് സ്ഥാനാര്‍ഥികള്‍.
Kerala
കൊച്ചി: പറവൂർ മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലേക്കു പോയാൽ, ചവിട്ടുനാടക കലാകാരന്മാരെ കാണാം; ഇവരുടെ കഠിനപരിശീലനം നടക്കുന്ന നാടകത്തട്ടുകളും. ആഴ്ചകൾ നീളുന്ന തുടർച്ചയായ പരിശീലനത്തിലും അനന്തരം അരങ്ങിൽ നിന്നു അരങ്ങുകളിലേക്ക് ഇവർ സഞ്ചരിക്കുന്പോഴും, തട്ടിൽ ആഞ്ഞുചവിട്ടുന്ന പാദങ്ങൾക്കു തെല്ലും ക്ഷീണമില്ല. സദസിന് ആസ്വാദനത്തിന്റെ തികവ് നൽകാൻ അവർ അരങ്ങിൽ ആടിത്തിമിർക്കും.
കൊടുംചൂടിലും പറവൂരിലെ പോരാട്ടക്കാർക്കു ക്ഷീണമില്ല; പറവൂരിന്റെ വോട്ടുമനസിനും. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മത്സരിക്കുന്ന മണ്ഡലമെന്നതു മാത്രമല്ല പ്രത്യേകത. ഭരണം യുഡിഎഫിനെങ്കിൽ, മുഖ്യമന്ത്രിയാകാൻ സാധ്യത കല്പിക്കപ്പെടുന്ന നേതാവാണ് സ്ഥാനാർഥിയെന്നതു കൂടിയാണ് പറവൂരിന്റെ വോട്ടുമനസിനെ സജീവമാക്കുന്നത്.
പറവൂരിലെ വോട്ടർമാർ അഞ്ചുവട്ടവും കൈവിടാത്ത സതീശൻ, ഡബിൾ ഹാട്രിക് തികയ്ക്കാനാണ് ഇക്കുറി കളത്തിലുള്ളത്. എന്നാൽ വി.ഡി. സതീശന്റെ തുടർജയങ്ങൾക്കു തടയിടാൻ കരുത്തുള്ള ശക്തനായ പോരാളിയാണ് തങ്ങളുടേതെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നു.
സിപിഐ മത്സരിക്കുന്ന ഇവിടെ കയ്പമംഗലം സിറ്റിംഗ് എംഎല്‍എ ഇ.ടി. ടൈസണാണ് സതീശന്റെ മുഖ്യ എതിരാളി. തെരഞ്ഞെടുപ്പുകളിൽ പയറ്റിത്തെളിഞ്ഞ ഇടതു, വലതു സ്ഥാനാർഥികളെ നേരിടാൻ കന്നിയങ്കത്തിനായി കോൺഗ്രസ് വിട്ടെത്തിയ പറവൂര്‍ മുൻ മുനിസിപ്പൽ ചെയർപേഴ്സൺ വത്സല പ്രസന്നകുമാറിനെയാണ് ബിജെപി നിയോഗിച്ചിട്ടുള്ളത്.
► സേഫാക്കാൻ സതീശൻ ◄
യുഡിഎഫ് സ്ഥാനാർഥി സതീശൻ, തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം മണ്ഡലത്തിൽ ചെലവഴിച്ചത് സ്വാഭാവികമായും ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ്. കോൺഗ്രസിലെ സീറ്റുതർക്കം നീണ്ടു പോയ നാളുകളിലെല്ലാം പറവൂരിൽ ഇടതുസ്ഥാനാർഥി പ്രചാരണവുമായി മുന്നോട്ടു നീങ്ങുന്പോൾ, സതീശൻ ഡൽഹിയിലായിരുന്നു. എന്നാൽ മണ്ഡലത്തിലെത്തി കളം പിടിക്കാൻ സതീശന് ഏറെ സമയം വേണ്ടിവന്നില്ല. ഓട്ടപ്രദക്ഷിണത്തിൽ മണ്ഡലത്തിൽ പ്രധാന സ്ഥലങ്ങളിലെത്തി. എത്തേണ്ടിടത്തെല്ലാം എത്തി.
ജില്ലയിലും പുറത്തും മറ്റു സ്ഥാനാർഥികൾക്കായികൺവൻഷനുകൾക്കു പ്രചാരണങ്ങൾക്കുമായി പോകുന്പോഴും പറവൂർ സേഫാണെന്നു സതീശനും യുഡിഎഫ് കരുതുന്നു. കേരളമാകെയും പുറത്തും ഓടി നടക്കുന്പോൾ പറവൂരിൽ കാര്യങ്ങൾ കൃത്യമാക്കാൻ ടീം യുഡിഎഫ് സജ്ജം. കഴിഞ്ഞ അഞ്ചു തവണയും ചേർത്തു നിർത്തിയ പറവൂരിൽ സതീശൻ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ആത്മവിശ്വാസത്തിന്റെ കാതൽ. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സംസ്ഥാനം മുഴുവൻ എത്തേണ്ട നേതാവാണു സതീശനെന്നതു തിരിച്ചറിയുന്ന വോട്ടർമാരാണ് പറവൂരിലേതുമെന്നും യുഡിഎഫ് വിശ്വസിക്കുന്നു.
► ടൈറ്റാക്കാൻ ടൈസൺ ◄
പറവൂർ സീറ്റ് ഇടതുപക്ഷത്തിനായി സിപിഐ മത്സരിക്കുന്ന പതിവിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കുറി ആരെയെങ്കിലും മത്സരിപ്പിക്കുകയല്ല, ശക്തമായ മത്സരം നടത്താനാവുന്ന നേതാവിനെ രംഗത്തിറക്കണമെന്ന തീരുമാനമാണ് കയ്പമംഗലത്തെ സിറ്റിംഗ് എംഎൽഎ ടൈസണിലേക്കു സ്ഥാനാർഥിത്വമെത്തിച്ചത്.
പറവൂരിൽ നിന്ന് അധിക ദൂരത്തിലല്ല കയ്പമംഗലം. ടൈസന്റെ രാഷട്രീയവും രാഷ്ട്രീയേതരവുമായ വിശാലബന്ധങ്ങൾ പറവൂരിലേക്കും നീളുന്നുണ്ട്. എംഎൽഎ എന്ന നിലയിലുള്ള മികച്ച പ്രവർത്തനങ്ങളും ഇദ്ദേഹത്തിനു കരുത്താണ്. മത്സരം കടുപ്പമുള്ളതാക്കാൻ തന്നെയുറച്ച് തീവ്രമായ പ്രചാരണത്തിലാണ് സ്ഥാനാർഥിയുംഇടതുപക്ഷവും. മുഖ്യമന്ത്രി ഉൾപ്പടെ ഇടുതനേതാക്കൾ ഈ വിഐപി മണ്ഡലത്തിൽ പ്രചാരണത്തിനെത്തി.
► ചരിത്രം യുഡിഎഫിനൊപ്പം ◄
1957ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഐയിലെ എന്‍. ശിവന്‍പിള്ളയാണ് മണ്ഡലത്തിലെ ആദ്യ എംഎൽഎ. വിജയിച്ചത് 2,088 വോട്ടിന്റെ ഭൂരിപക്ഷത്തിന്. മണ്ഡല രൂപീകരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ 11 തവണ യുഡിഎഫിനായിരുന്നു ജയം. എല്‍ഡിഎഫിന് വിജയിക്കാനായത് അഞ്ചു തവണ മാത്രം. മണ്ഡലത്തിലെ ഒടുവിലെ ഇടതു എംഎൽഎ പി. രാജു.
1996ല്‍ സിപിഐയിലെ പി. രാജുവിനോട് മത്സരിച്ച് പരാജയപ്പെട്ടാണ് യുഡിഎഫിലെ വി.ഡി. സതീശന്റെ പറവൂർ അധ്യായം ആരംഭിക്കുന്നത്. എന്നാൽ 2001ല്‍ രാജുവിനെതന്നെ പരാജയപ്പെടുത്തി മണ്ഡലം സതീശൻ തിരിച്ചുപിടിച്ചു.
പിന്നീടിങ്ങോട്ട് ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചു സതീശൻ പറവൂരിന്റെ പ്രിയങ്കരനായി. മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് (21,301 വോട്ട്) 2021ലെ ജയം.
ഘടകകക്ഷിയായ ബിഡിജെഎസ് മത്സരിച്ചുവന്ന സീറ്റ് ഏറ്റെടുത്താണ് ബിജെപിയുടെ പറവൂർ പരീക്ഷണം. തന്റെ മുൻ നേതാവായ സതീശനോടുള്ള പോരാട്ടത്തിൽ കരുത്തു തെളിയിക്കാനാകുമെന്നാണു വത്സല പ്രസന്നകുമാറിന്റെയും പ്രതീക്ഷ.
പറവൂര്‍ നഗരസഭയും ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തന്‍വേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. വടക്കേക്കരയൊഴികെ എല്ലായിടത്തും യുഡിഎഫ് ഭരണം.
2021ലെ തെരഞ്ഞെടുപ്പ് ഫലം
വി.ഡി. സതീശന് (യുഡിഎഫ്)- 82,264
എം.ടി. നിക്സണ് (എല്‍ഡിഎഫ്)- 60,963
എ.ബി. ജയപ്രകാശ് (എന്‍ഡിഎ)- 12,964
ഭൂരിപക്ഷം - 21,301
Kerala
പാലക്കാട്: മൂന്നു മുന്നണികളുടെയും വനിതാ സ്ഥാനാർഥികൾ കൊന്പുകോർക്കുന്ന മണ്ഡലമായ കോങ്ങാട് ഇക്കുറി പോരാട്ടത്തിനു വീര്യമേറും. സംവരണമണ്ഡലമായ കോങ്ങാട് നിലവിലെ എംഎൽഎ സിപിഎമ്മിലെ അഡ്വ. കെ. ശാന്തകുമാരിയെ നേരിടാൻ പ്രഫ. കെ.എ. തുളസിയെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. എൻഡിഎ സ്ഥാനാർഥിയായി ഡോ. രേണു സുരേഷ് കൂടി രംഗത്തിറങ്ങിയതോടെ സർവം വനിതാമയം.
കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുന്ന കെ. ശാന്തകുമാരിക്കു വിജയത്തെക്കുറിച്ച് സംശയമേതുമില്ല. 2021ൽ ലീഗ് സ്ഥാനാർഥിയായ യു.സി. രാമനെ 27219 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശാന്തകുമാരി തോൽപ്പിച്ചത്.
ഇത്തവണ കോണ്‍ഗ്രസ് ലീഗിൽനിന്ന് സീറ്റ് ഏറ്റെടുത്തതു വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്. പൊള്ളയായ വികസന കണക്കുകൾ നിരത്തുന്ന എൽഡിഎഫിനെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് യുഡിഎഫ് പറയുന്നു.
2016ൽ കോങ്ങാട് മത്സരിച്ചയാളാണ് രേണു സുരേഷ്. കഴിഞ്ഞതവണ നേടിയ കാൽലക്ഷത്തിലേറെ വോട്ടുകളിൽനിന്നു വലിയ വർധനയുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
അഭിഭാഷകയായ ശാന്തകുമാരിയും നെന്മാറ എൻഎസ്എസ് കോളജിലെ ചരിത്രവിഭാഗം മേധാവിയായ പ്രഫ.കെ.എ. തുളസിയും സാമൂഹ്യസേവനത്തിൽ ഡോക്ടറേറ്റുള്ള രേണു സുരേഷും നേർക്കുനേർ നിൽക്കുന്പോൾ മികവിന്റെ മാറ്റുരയ്ക്കലിൽ വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നു തീർച്ച.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ് അഡ്വ. കെ. ശാന്തകുമാരി. കെപിസിസി ജനറൽ സെക്രട്ടറിയായ പ്രഫ. കെ.എ. തുളസി വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഭാര്യയാണ്. ബിജെപി സംസ്ഥാനസെക്രട്ടറിയാണ് ഡോ. രേണു സുരേഷ്.
മൂന്നു മുന്നണികളുടെ വനിതാ സ്ഥാനാർഥികളെക്കൂടാതെ ബിഎസ്പിയുടെ പി.ഇ. ഗുരുവായൂരപ്പനും ഇവിടെ മത്സരിക്കുന്നുണ്ട്.
Leader Page
വോട്ടെടുപ്പിലേക്ക് ഇനി പന്ത്രണ്ടു നാൾ മാത്രം. വേനൽച്ചൂടിനെയും വെല്ലുന്ന ചൂടിലെത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയം. ആരോപണ-പ്രത്യാരോപണങ്ങളുടെ പെരുമഴയാണ് ഇത്തവണത്തെ പ്രത്യേകത.
തുടർച്ചയായ മൂന്നാം സർക്കാർ ഉറപ്പിച്ച മട്ടിൽ പ്രചാരണവുമായി എൽഡിഎഫ് മുന്നോട്ടു പോകുമ്പോൾ ഭരണം പിടിക്കുമെന്ന കാര്യത്തിൽ യുഡിഎഫ് ഒരു സംശയവും പ്രകടിപ്പിക്കുന്നില്ല. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അത്തരം അവകാശവാദങ്ങളില്ലെങ്കിലും തെരഞ്ഞെടുപ്പിനുശേഷം നിയമസഭയിൽ പ്രാതിനിധ്യമുള്ള നിർണായക ശക്തിയായി മാറാൻ കഴിയുമെന്ന പ്രതീക്ഷയാണ് അവർക്ക്.
ഡീൽ ആരോപണം
സിപിഎം-ബിജെപി ഡീൽ എന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയതോടെ പ്രചാരണ രംഗത്ത് ഡീലുകളുടെ കുത്തൊഴുക്കു തന്നെയായി. കോണ്‍ഗ്രസ്- ബിജെപി ഡീൽ എന്ന് ഇടതുപക്ഷം ആരോപിച്ചപ്പോൾ സിപിഎം- കോണ്‍ഗ്രസ് ഡീൽ എന്നായി ബിജെപി. കോണ്‍ഗ്രസിന്റെ ജമാ അത്തെ ബന്ധത്തെ രാഷ്ട്രീയ വിഷയമായി സിപിഎം ഉയർത്തിക്കാട്ടുമ്പോൾ എസ്ഡിപിഐ- സിപിഎം ബന്ധമെന്ന ആക്ഷേപവും അന്തരീക്ഷത്തിൽ ഉയർന്നു കഴിഞ്ഞു. മുസ്ലിംലീഗ് ജമാ അത്തെ ഇസ്ലാമിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഡോ.എം.കെ. മുനീറിനു സ്ഥാനാർഥിത്വം നിഷേധിച്ചതെന്നു സിപിഎം നേതാവ് എളമരം കരീം ആരോപിക്കുമ്പോൾ വേങ്ങര സീറ്റ് കെ.എം. ഷാജിക്കു കൊടുത്ത് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്കു മാറിയതിനു പിന്നിൽ ജമാ അത്തെ ഇസ്ലാ മിയുടെ കരങ്ങളുണ്ടെന്നു സിപിഎം നേതാവ് എ.കെ. ബാലൻ ആരോപിച്ചു. ലീഗ് നേതൃത്വമാകട്ടെ ഇതെല്ലാം അപ്പാടെ നിഷേധിച്ചു.
പ്രതിപക്ഷ നേതാവിന്റെ ഡീൽ ആരോപണം സിപിഎമ്മിനും ബിജെപിക്കും തലവേദന സൃഷ്ടിച്ചു. പാലക്കാട് പോലെയുള്ള മണ്ഡലങ്ങൾ ഉദാഹരണങ്ങളായി ഉയർത്തിക്കാട്ടിയാണ് സതീശൻ ഡീൽ ആരോപണം തുടർച്ചയായി ഉന്നയിച്ചുവരുന്നത്. എൻഡിഎയിൽ ബിജെപിക്കു സ്വാധീനമുള്ള പല മണ്ഡലങ്ങളും ട്വന്റി ട്വന്റിക്കു നൽകിയതും ആക്ഷേപവിധേയമായി. കുന്നത്തുനാട്ടിലും ചുറ്റുവട്ടത്തുള്ള ഏതാനും പഞ്ചായത്തുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ട്വന്റി ട്വന്റിക്ക് ഏറ്റുമാനൂർ പോലെയുള്ള സീറ്റുകൾ നൽകിയതിന്റെ പിന്നിൽ ഡീൽ ഉണ്ടെന്നാണ് ആരോപണം. ഡീൽ ആരോപണം ചർച്ചയാക്കി മാറ്റുന്നതിൽ സതീശൻ വിജയിച്ചു.
മനഃശാസ്ത്രപരമായ മുൻതൂക്കം നേടാൻ
തെരഞ്ഞെടുപ്പുകളിൽ മനഃശാസ്ത്രപരമായ മുൻതൂക്കം നേടുന്നതിന്റെ പ്രാധാന്യം നേതാക്കൾക്ക് അറിയാം. വോട്ടർമാരുടെ മനസിലേക്ക് ഒരു ധാരണ ഉറപ്പിച്ചു വിടുന്നവർക്കു മുൻതൂക്കം നേടാനാകും.
ലോക്സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളും വിജയിച്ച യുഡിഎഫിന് ആയിരുന്നു മാനസിക മുൻതൂക്കം. തദ്ദേശ തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷം, നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എന്നൊരു സംസാരം രൂപപ്പെടുത്തുന്നതിൽ അവർ വിജയിച്ചു.
എന്നാൽ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഉദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളും ആശ്വാസനടപടികളും വലിയ തോതിൽ നടത്തി തങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നു ബോധ്യപ്പെടുത്താൻ ഇടതുമുന്നണിക്കു സാധിച്ചു. അതിനു പുറമേ കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പരസ്യപ്രളയത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ അവർ നടത്തിയ ശ്രമവും അവഗണിക്കാൻ സാധിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കാൻ സാധിച്ചത് കുറഞ്ഞപക്ഷം തിരുവനന്തപുരത്തെ എങ്കിലും ബിജെപിക്കാരിൽ സൃഷ്ടിച്ച മാനസിക മുൻതൂക്കം ചെറുതല്ല.
വിജയപ്രതീക്ഷകൾ
നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫിനെ അധികാരത്തിലേക്കു തിരിച്ചുകൊണ്ടുവരുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചിട്ടു നാളുകളായി. ഇപ്പോഴും അദ്ദേഹം അതുതന്നെ പറയുന്നു. അതിനു സാധിച്ചില്ലെങ്കിൽ രാഷ്ട്രീയവനവാസത്തിനു പോകുമെന്നുവരെ സതീശൻ പ്രഖ്യാപിച്ചു. അതാണ് അദ്ദേഹത്തിന്റെ ആത്മവിശാസത്തിന്റെ തലം.
യുഡിഎഫിനു മറുപടിയായി എൽഡിഎഫ് പറയുന്നത് 110 സീറ്റ് ആണ്. അൽപം കടന്ന അവകാശവാദമാണെങ്കിലും അണികളുടെ ആത്മവിശ്വാസം പിടിച്ചുനിർത്താൻ ഇതൊക്കെ വേണമെന്ന് അവർക്കറിയാം. ബിജെപി ആഗ്രഹിക്കുന്നത് ഏതാനും സീറ്റുകളാണ്. അതിനുള്ള സാഹചര്യം ഉണ്ടെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥകൂടി വന്നാൽ അവർക്ക് അതൊരു സുവർണാവസരമാകും.
Kerala
“പാലാ എന്റെ മണ്ണാണ്, ഞാന്‍ പാലായുടെ പുത്രനാണ്. പാലായില്‍ മത്സരിക്കാന്‍ ഞാന്‍ മനസില്‍ കുറിച്ചതാണ്. ആ പോരാട്ടത്തില്‍ വിജയിക്കുമെന്നത് നൂറു ശതമാനം ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗമെന്ന വ്യാഖ്യാനമൊക്ക മാറി തുടര്‍ഭരണം ഉറപ്പെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഏപ്രില്‍ ഒമ്പതിനാണ് സമ്മതിദായകര്‍ പോളിംഗ് ബൂത്തിലെത്തുന്നത്. ഏപ്രില്‍ ഒമ്പത് വോട്ടിംഗ് ദിനം മാത്രമല്ല. കെ.എം. മാണിയുടെ ഓര്മദിനംകൂടിയാണ്. കെ.എം. മാണി മരിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു പാലാ അനാഥമായെന്ന്. പാലായെ അടയാളപ്പെടുത്തിയത് കെ.എം. മാണിയും പാലായുടെ വികസനവുമായിരുന്നു. കാലത്തിന്റെ കാവ്യനീതി പോലെ ഏപ്രില്‍ ഒമ്പതിന് അതു തിരിച്ചുവരും. പാലായുടെ സുവര്ണകാലത്തിനൊപ്പം ഇടതുപക്ഷത്തിന്റെ മൂന്നാം ടേം ഭരണവും ഉറപ്പാണ്’’- കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും പാലായിലെ ഇടതു സ്ഥാനാര്‍ഥിയുമായ ജോസ് കെ. മാണി എംപി ദീപികയോടു മനസ് തുറന്നപ്പോള്‍...
► പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ?
ലോകത്തിനു മുമ്പില്‍ പല കാര്യങ്ങളും അടയാളപ്പെടുത്തിയ നാടാണ് പാലാ. ലോകരാഷ്ട്രങ്ങളിലെ മലയാളികള്‍ പാലായെപ്പറ്റി സംസാരിക്കും. പാലാ എക്കാലത്തും അറിയപ്പെട്ടിരുന്നതും അടയാളപ്പെടുത്തിയിരുന്നതും പാലായുടെ സ്വന്തമായ വികസന പദ്ധതികളിലൂടെയായിരുന്നു. പ്രധാനപ്പെട്ട ഏതു പദ്ധതിയുടെ തുടക്കവും പാലായിലായിരുന്നു. ഇവിടെ തുടങ്ങിയ വികസന പദ്ധതികളാണ് മറ്റു സ്ഥലങ്ങളിലേക്ക് പിന്നീട് എത്തിയത്. വികസനത്തിന് ഒരു പാലാ മോഡല്‍ ഉണ്ടായിരുന്നു. കെ.എം. മാണിയുടെ അസാന്നിധ്യം മാത്രമല്ല. വികസനത്തിലുണ്ടായ വലിയ പുറകോട്ടുപോക്കാണ് കഴിഞ്ഞ ഏഴു വര്‍ഷമായി മണ്ഡലത്തിലുളളത്. ഈ തെരഞ്ഞെടുപ്പില്‍ ഞാനും ഇടതുമുന്നണിയും വോട്ടര്‍മാര്‍ക്കു മുമ്പില്‍ ഇതാണ് മുന്നോട്ടു വയ്ക്കുന്നത്.
► മാണിവിരുദ്ധതയുടെ തീവ്രത കുറഞ്ഞോ?
സ്വാഭാവികമായി 53 വര്‍ഷക്കാലം ഒരു ജനപ്രതിനിധി ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുമമ്പോള് കുശുമ്പും വിഷമവും ഒക്കെയുണ്ടാകും. ഇതാണ് മാണിവിരുദ്ധതയായി വളര്‍ന്നത്. കേരള കോണ്‍ഗ്രസ് -എം ഒഴികെ എല്ലാവരും ഒന്നിച്ചുള്ളതായിരുന്നു ആ വിരുദ്ധത. 2019ലെ ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതു നന്നായി പ്രതിഫലിച്ചു. എന്നാല്‍, ഇത്തവണ ഈ വിരുദ്ധരും പറയുന്നത് ഇപ്രാവശ്യം പാലായെ പാലായായി ഞങ്ങള്‍ തിരിച്ചു കൊണ്ടുവരുമെന്നാണ്.
► എല്‍ഡിഎഫിന്റെ എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തനം ഫലപ്രദമാകുമോ?
തീര്‍ച്ചയായും ഫലപ്രദമായി മാറും. കഴിഞ്ഞ തവണ ഒരു പൊളിറ്റിക്കല്‍ ചേഞ്ചുണ്ടായി. യുഡിഎഫില്‍നിന്നും ഞങ്ങളെ പുറത്താക്കിയതാണ്. ഇടതുമുന്നണിയാണ് ഞങ്ങളെ ചേര്‍ത്തു പിടിച്ചത്. മുന്നണി രാഷ്ട്രീയമില്ലാതെ ഒരു പാര്‍ട്ടിക്കും നിലനില്‍പ്പില്ല. മുന്നണി മാറ്റം ആളുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു കണ്‍ഫ്യൂഷനുണ്ടാക്കി. യുഡിഎഫില്‍ നിന്ന സ്ഥാനാര്‍ഥി പെട്ടെന്ന് എല്‍ഡിഎഫിലേക്ക് പോകുന്നു. ഇപ്പോള്‍ അതെല്ലാം മാറി. ഇടതുമുന്നണി ഞങ്ങളെ ചേര്‍ത്തുപിടിച്ചിരിക്കുന്നു.
► കേരള കോണ്‍ഗ്രസ്-എം മത്സരിക്കുന്ന സീറ്റുകളിലെ സാധ്യത?
പന്ത്രണ്ട് സീറ്റുകളാണ് മുന്നണി ഇത്തവണ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തവണ 13 സീറ്റു നല്കി. പ്രത്യേക സാഹചര്യത്തില്‍ ഒരു സീറ്റു വിട്ടുകൊടുത്തു. ഇത്തവണ 13 ആവശ്യപ്പെട്ടതാണ്, കിട്ടേണ്ടതായിരുന്നു. കേരള കോണ്‍ഗ്രസിനു സ്വീകാര്യമായ മണ്ഡലങ്ങള്‍ പലതുണ്ടായിരുന്നു അവിടെ സിറ്റിംഗ് എംഎല്‍എമാരുണ്ട്. അവരാണ് ഇത്തവണയും മത്സരിക്കുന്നത്. അതൊരു പ്രശ്നമായിരുന്നു. 12 സീറ്റിലും ഏറ്റവും ഉചിതവും വിജയ സാധ്യതയുമുള്ള സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ എംഎല്‍എമാര്‍ ഇത്തവണ ഞങ്ങൾക്കുണ്ടാകും.
► പാലായുടെ സുവര്‍ണ കാലത്തെക്കുറിച്ച്?
എംഎല്‍എ എന്ന നിലയില്‍ കെ.എം. മാണിയും പാര്‍ലമെന്റംഗം എന്ന നിലയില്‍ ഞാനും പാലായിലും കോട്ടയം ലോക്സഭാ മണ്ഡലത്തിലും വലിയ വികസന പദ്ധതികളാണ് കൊണ്ടുവന്നത്. ഇത് പാലായുടെ സുവര്‍ണകാലമായിരുന്നു. കോട്ടയവും പാലായും ഇന്ന് എഡ്യുക്കേഷന്‍ ഹബ്ബായി മാറികഴിഞ്ഞു. ട്രിപ്പിള്‍ ഐടി, ഹോട്ടല്‍ മാനേജ്മെന്റ്, സയന്‍സ് സിറ്റി, മാസ് കമ്യൂണിക്കേഷന്‍ കേന്ദ്രം, കേന്ദ്രീയ വിദ്യാലയം, മോഡല്‍ റെസിഡന്‍ഷ്യല്‍ സകൂളുകള്‍ അങ്ങനെ എത്രയെത്ര പദ്ധതികളാണ് കൊണ്ടുവന്നത്.
റെയില്‍വേ വികസനം, മേല്‍പ്പാല ങ്ങള്, ഫിഷ്മാര്‍ക്കറ്റുകള്‍, ബിഎംആന്ഡി ബിസി റോഡുകള്‍, പാലായിലെ സിന്തറ്റിക് ട്രാക്ക് തുടങ്ങിയവയും എടുത്തുപറയേണ്ട വികസനപദ്ധതികളാണ് വണ്‍ എംപി വണ്‍ ഐഡിയ, കേന്ദ്രപദ്ധതിയില്‍ പെടുത്തി യുവാക്കളെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ ആദ്യമായി ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രം തുറന്നു.
ഗ്രീന്‍ ടൂറിസവും പില്‍ഗ്രിം ടൂറിസവും കെ.എം. മാണി വിഭാവനം ചെയ്തതാണ്. ഈ പദ്ധതിയിലൂടെ ഇലവീഴാപൂഞ്ചിറയും ഇല്ലിക്കല്‍ക്കല്ലും ടൂറിസം സ്പോട്ടാക്കി മാറ്റി. 2018 ഫെബ്രുവരി 18ന് ഇത് ഉദ്ഘാടനം ചെയ്തതാണ്. റോഡുകള്‍ക്കും അനുമതി കിട്ടിയതാണ്. എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഒരു തുടര്പ്രവര്ത്തനവുമുണ്ടായില്ല.
► എല്‍ഡിഎഫില്‍ സംതൃപ്തരാണോ?
കേരള കോണ്‍ഗ്രസ് -എം അണികള്‍ കൂടുതലും ജനാധിപത്യ ചേരിയോടു താത്പര്യമുള്ളവരാണ്. അവര്‍ക്ക് ഇടതുമുന്നണിയുമായി യോജിച്ചു പോകാന്‍ പറ്റില്ലെന്നൊക്കെ പറയുന്നവരുണ്ട്. 40 വര്‍ഷമായി ഒരു സിസ്റ്റത്തില്‍ നിന്ന ശേഷം ഇപ്പുറത്തേക്ക് വരുമ്പോഴുണ്ടായ സ്വാഭാവിക ബുദ്ധുമുട്ടു മാത്രമാണത്. എന്നാല്‍ ഇപ്പോള്‍ യുഡിഎഫില്‍ നിന്നതിനേക്കാള്‍ കൂടുതല്‍ സംതൃപ്തരാണ് ഞങ്ങള്‍.
ഇടതുമുന്നണിയില്‍നിന്ന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു?
യുഡിഎഫില്‍ നിന്നതിനേക്കാല് കൂടുതല്‍ കാര്യങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് ഒരു ഘടകകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ മുഖേനയും അല്ലാതെയും ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍ വലിയ അഭിമാനമുണ്ട്. നാടിനും സമൂഹത്തിനും സമുദായത്തിലും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിനും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. സന്യസ്തര്‍ക്കുള്ള റേഷന്‍കാര്‍ഡ്, പെന്ഷന്, ഇഡബ്ള്യുഎസ് 10 ശതമാനം സംവരണം, ന്യൂനപക്ഷ ഫിനാന്‍സ് കോര്പറേഷന് വഴി മൂന്നു ശതമാനം പലിശയില്‍ 30 ലക്ഷം രൂപ യുവാക്കള്‍ക്കും കാര്‍ഷകര്‍ക്കും വായ്പ നല്കി. കോര്‍പറേഷന്റെ ഒരു ഓഫീസ് കോട്ടയത്ത് കൊണ്ടുവന്നു. കേര്പറേഷന് തലപ്പത്ത് ക്രൈസ്തവ സമുദായത്തില്‍ നിന്ന് ഒരംഗത്തെ കൊണ്ടുവന്നു.
മുനമ്പം, വഖഫ് വിഷയങ്ങളില്‍ സമയോജിത ഇടപെടല്‍ നടത്തി മുനമ്പം ജനതയ്ക്ക് നീതി നല്കി. വന്യജീവി സംഘര്‍ഷത്തില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു, പട്ടയ വിതരണത്തിലെ ഭേദഗതി വരുത്തി, ഭൂപതിവ് നിയമ ചട്ടത്തിലെ പോരായ്മ പരിഹരിച്ചു. ബഫര്‍ സോണിലെ ഭേദഗതി ജോസ് കെ. മാണി പറഞ്ഞിട്ടല്ലേ അങ്ങ് നടപ്പാക്കിയതെന്ന് പ്രതിപഷനേതാവ് നിയമസഭയില്‍ മുഖ്യമന്ത്രിയോടു ചോദിച്ച സന്ദര്‍ഭം വരെയുണ്ടായി. റബറിന് 200 രൂപ തറവിലയാക്കി.
ഭിന്നശേഷി അധ്യാപകരുടെ നിയമനം, ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ട്, വിവിധ കോളജുകള്‍ക്ക് ഓട്ടോണമസ്, നെല്‍കര്‍ഷകരുടെയും മത്സ്യതൊഴിലാളികളുടെയും പ്രശ്നങ്ങള്‍, സിസ്റ്റര്‍ മേരി ബനീഞ്ഞ, വിശുദ്ധ ചാവറപ്പിതാവ് എന്നിവരുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.
► യുഡിഎഫിലേക്ക് പോകുന്നു എന്ന പ്രചാരണം?
ഇത് ചിലര്‍ മനഃപൂര്‍വം നടത്തുന്ന പ്രചാരണവേലയാണ്. പാലായില്‍ പ്രചാരണത്തിനായി മുഖ്യമന്ത്രി വന്നപ്പോള്‍ പ്രസംഗത്തില്‍ പറഞ്ഞു; കേരള കോണ്‍ഗ്രസ് പാറപോലെ ഉറച്ചുനിന്നെന്ന്. ഇതില്‍ കൂടുതല്‍ എന്താണ് പറയേണ്ടത്.
► ചെയര്‍മാന്റെ സീറ്റ് പാലായോ കടുത്തുരുത്തിയോ എന്നുള്ള ചര്‍ച്ച?
സീറ്റുകള്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ പല ചര്‍ച്ചകളുമുണ്ടാകും. ഞാന്‍ എന്റെ മനസില്‍ പാലാ കുറിച്ചിരുന്നു. ഞങ്ങളുടെ മണ്ണാണ് പാലാ. പാലായിലാണ് ഞങ്ങളുടെ കുടുംബാഗങ്ങള്‍. അപ്പോള്‍ എന്റെ പോരാട്ടം പാലായില്‍ തന്നെയാണ്.
► എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമോ, സാധ്യത എങ്ങനെ?
ആരോടെങ്കിലും എന്താണ് ഇനിയും വികസനം വേണ്ടത് എന്നു ചോദിച്ചാല്‍ ഏതെങ്കിലും വേണ്ടാത്ത് ഉണ്ടായിരുന്നോ, അതല്ലെങ്കില്‍ അങ്ങനെയല്ലായിരുന്നു എന്നു പറയുന്നില്ല, പ്രതിപക്ഷത്തിനു പോലും ഒന്നു പറയാനില്ല. അവര്‍ വെറും ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
ക്ഷേമപെന്ഷനായിലും സ്ത്രീ സുരക്ഷയായാലും ചികിത്സാ സഹായം, ലൈഫ് മിഷന്, എത്രയെത്ര പദ്ധതികള്‍.എല്ലാ പ്രശ്നങ്ങളെയും തൊട്ടുതലോടിയ സര്‍ക്കാരായിരുന്നു. സമനാതകളില്ലാത്ത വികസനമാണുണ്ടായത്. എല്ലാ ജനവിഭാഗവും സംതൃപ്തരാണ്. ജനം എല്ലാം മനസിലാക്കിയി്ടുണ്ട്. എല്‍ഡിഎഫിനു തുടര്‍ഭരണമുണ്ടാകും.
► പാലായില്‍ വിജയിക്കുമോ, ഭൂരിപക്ഷം എത്ര?
പാലായില്‍ വിജയിക്കുമെന്നത് നൂറുശതമാനം ഉറപ്പാണ്. ഭൂരിപക്ഷം പറയുന്നില്ല, അതു പാലാക്കാരുടെ കൈയിലാണ്. അവര്‍ തീരുമാനിക്കട്ടെ.
Kerala
ചെങ്കോട്ടകൾ നിർമിച്ച് അതിനു ഭദ്രമായി കാവൽ നിന്ന കമ്യൂണിസ്റ്റ് പാർട്ടികളുടെ നാട്ടിൽ കാറ്റിന്റെ ഗതിവേഗം മാറുമോ അല്ലെങ്കിൽ തിരിഞ്ഞു വീശുമോ എന്നാണ് അറിയാനുള്ളത്. പതിനൊന്നു മണ്ഡലങ്ങളിൽ പതിനൊന്നും കൈയാളി ഇടതുപക്ഷ ജനാധിപത്യമുന്നണിക്കു കുത്തകയുണ്ടായിരുന്ന ജില്ലയിൽനിന്നും രണ്ടെണ്ണം അടർത്തിയെടുക്കാൻ വലതുപക്ഷ മുന്നണിക്ക് സാധിച്ചതു ചരിത്രം.
ഇത്തവണ പതിനൊന്നിൽ പതിനൊന്നും കിട്ടുമെന്ന് ഇടതുമുന്നണി പോലും വാശി പിടിക്കുന്നില്ലെന്നതാണ് പ്രത്യേകത. കഴിഞ്ഞ പ്രാവശ്യം രണ്ടാണ് കിട്ടിയതെങ്കിൽ അതിനൊടൊപ്പം ഭൂരിപക്ഷം മണ്ഡലങ്ങളും പിടിച്ചെടുക്കുമെന്ന വാശിയിലാണ് യുഡിഎഫ് മത്സരത്തെ നേരിടുന്നത്. എന്നാൽ പതിനൊന്നിൽ ഒരു സീറ്റിൽ മാത്രം കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന എൻഡിഎ മുന്നണി ഒരു സീറ്റ് ഉറപ്പായി കിട്ടുമെന്നും വിശ്വസിക്കുന്നു.
ശബരിമലയും വികസനവും സർക്കാർവിരുദ്ധ വികാരവും ഒരുപോലെ ജില്ലയിൽ അലയടിക്കുന്പോൾ കൊല്ലത്തിന്റെ മനസ് കാണാൻ ആർക്കും കഴിയുന്നില്ല. ഈ വിഷയങ്ങൾതന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചപ്പോൾ യുഡിഎഫിന് മേൽക്കോയ്മ ലഭിച്ചുവെന്നു മാത്രമല്ല, 25 വർഷം കോർപറേഷൻ ഭരണം കൈയാളിയിരുന്ന എൽഡിഎഫിൽനിന്നും യുഡിഎഫ് ഭരണം പിടിച്ചെടുത്തതും ചരിത്രം. പാർലമെന്റ് തെരഞ്ഞടുപ്പിലെ വിജയവും തദ്ദേശ തെരഞ്ഞെടുപ്പ് ജയവും നേട്ടമാക്കിയാൽ യുഡിഎഫിന് അപ്രതീക്ഷത വിജയം നേടാൻ കഴിയും. എന്നാൽ, കേഡർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എൽഡിഎഫിന്റെ വോട്ടുകൾ ചോരില്ലെന്നു വിശ്വസിക്കാനാണ് മുന്നണിക്കിഷ്ടം.
കഴിഞ്ഞ തവണ ആകെയുള്ള 11 നിയമസഭാ മണ്ഡലങ്ങളിൽ ഒൻപതും എൽഡിഎഫിനായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് മേൽകൈ നേടിയതിന്റെ പിൻബലത്തിലും പാർലമെന്റ് തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം വിലയിരുത്തിയും മുന്നണി ആത്മവിശ്വാസത്തിലാണ്.
കൊല്ലം
വാശിയേറിയ പോരാട്ടമാണ് കൊല്ലം മണ്ഡലത്തിൽ നടക്കുന്നത്. പാർട്ടി ജില്ലാസെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എസ്. ജയമോഹനാണ് ഇടത് സ്ഥാനാർഥി. യുഡിഎഫ് കഴിഞ്ഞ തവണ മുകേഷിനെതിരേ മത്സരിച്ച ബിന്ദു കൃഷ്ണയെ വീണ്ടും സ്ഥാനാർഥിയാക്കി. കഴിഞ്ഞ തവണ മുകേഷിനോട് നേരിയ ഭൂരിപക്ഷത്തിന് തോറ്റ ബിന്ദുകൃഷ്ണ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. ബിജെപിയുടെ സ്ഥാനാർഥി ആന്‍ജിയോപ്ലാസ്റ്റി വിദഗ്ധൻ ഡോ.എൻ. പ്രതാപ്കുമാറാണ്. മെഡിട്രീന ഹോസ്പിറ്റൽ എംഡികൂടിയാണ് അദ്ദേഹം.
കൊട്ടാരക്കര
മന്ത്രി കെ.എൻ. ബാലഗോപാലിന് കൊട്ടാരക്കരയിലെ എതിരാളി മുൻ സിപിഎം എംഎൽഎയായ അയിഷ പോറ്റിയാണ്. ആർ. ബലകൃഷ്ണപിള്ളയെന്ന അതികായനെ അട്ടിമറിച്ച അയിഷാ മറ്റൊരു അട്ടിമറി നടത്തുമോ എന്നത് കണ്ടറിയണം. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ആർ. രശ്മി കഴിഞ്ഞപ്രാവശ്യം യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. അയിഷ പോറ്റി കോൺഗ്രസിലേക്ക് എത്തിയതോടെ രശ്മി ബിജെപിയിൽ ചേർന്നു സീറ്റ് തരപ്പെടുത്തുകയായിരുന്നു.
ചവറ
ചവറയിലെ കഴിഞ്ഞ തവണത്തെ സ്ഥാനാർഥികൾ തന്നെയാണ് ഇരുമുന്നണികൾക്കുമായി മത്സരരംഗത്ത്. ആർഎസ്പിയുടെ ഷിബു ബേബി ജോൺ, സിറ്റിംഗ് എംഎൽഎ സിപിഎം സ്വതന്ത്രൻ ഡോ. സുജിത് വിജയൻ പിള്ളയെയാണ് നേരിടുക. കെ.ആർ. രാജേഷാണ് ബിജെപിക്കായി അണിനിരക്കുന്നത്.
ചടയമംഗലം
മന്ത്രി ചിഞ്ചുറാണി ചടയമംഗലത്ത് വീണ്ടും ജനവിധി തേടുമ്പോൾ എതിരാളി കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീറാണ്. ആര്.എസ്. അനുരാജാണ് എൻഡിഎ സ്ഥാനാർഥി.
പത്തനാപുരം
മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പത്തനാപുരത്തെ എതിരാളി കഴിഞ്ഞ തവണ തോറ്റിട്ടും മണ്ഡലത്തിൽ അഞ്ചുകൊല്ലം ചെലവഴിച്ച ജ്യോതികുമാർ ചാമക്കാലയാണ്. ട്വന്റി 20യുടെ എസ്. അനിൽ കുമാറാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. പ്രാദേശിക എൻഎസ്എസ് പിന്തുണയില്ലാത്തതും വിവാദങ്ങളും ഗണേഷ്കുമാറിനു തിരിച്ചടിയാകുമോ അതോ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എതിരാളികളുടെമേൽ വിജയം നേടുമോ എന്നാണ് അറിയേണ്ടത്. ജ്യോതികുമാർ ചാമക്കാലയ്ക്കും ഗണേഷ്കുമാറിനും അപരന്മാർ ഉണ്ടെന്നതും തെരഞ്ഞെടുപ്പ് കൗതുകമാണ്.
ഇരവിപുരം
രണ്ട് ടേം നിബന്ധനയിൽ ഇളവ് നേടി ഇരവിപുരത്ത് എം. നൗഷാദ് ഇടതിനായി വീണ്ടും ജനവിധി തേടുമ്പോൾ എതിരായി നിൽക്കുന്നത് ആർഎസ്പിയുടെ യുവനേതാവ് അഡ്വ. വിഷ്ണുമോഹനാണ്. ആർഎസ്പി വിട്ട സജി ഡി. ആനന്ദ് ആണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. ആർഎസ്പിയിലെ സീറ്റ് തർക്കവും വിവാദങ്ങളും ജനം മറന്നുകഴിഞ്ഞു. ഡീൽ വിവാദം ഇപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും അതൊന്നും മണ്ഡലം അത്ര മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് മുന്നണികൾ വിലയിരുത്തുന്നത്.
ചാത്തന്നൂരിൽ
ചാത്തന്നൂരിൽ സിപിഐ പുതുമുഖത്തെയാണ് അവതരിപ്പിക്കുന്നത്, അവരുടെ ആർ. രാജേന്ദ്രന് എതിരാളി കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവിയാണ്. കഴിഞ്ഞ രണ്ടു തവണയും ബിജെപിയെ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിച്ച ബി.ബി. ഗോപകുമാറാണ് ഇക്കുറിയും മത്സരരിക്കുന്നത്. യുഡിഎഫ് ഇവിടെ ഫോർവേഡ് ബ്ലോക്കിന്റെ ദേവരാജിന് നൽകിയ സീറ്റ് അദ്ദേഹം കോൺഗ്രസിന് തന്നെ തിരിച്ചു നൽകുകയായിരുന്നു. ചാത്തന്നൂരിലെ മത്സരത്തെ കുറച്ചുകാണാൻ ആർക്കും കഴിയില്ല. ത്രികോണമത്സരം ഇത്രയേറെ പ്രവചനാതീതമായ മണ്ഡലം കാണില്ല. ആരും ജയിക്കാമെന്ന സ്ഥിതിയാണ്; തോല് ക്കാമെന്നും. ശബരിമല വിഷയം മാത്രമല്ല, ശക്തമായ രാഷ്ട്രീയ ചിന്തകളും വോട്ടായി മാറുന്ന നാടാണ് ചാത്തന്നൂർ.
പുനലൂർ
പുനലൂരിൽ സിപിഐ സിറ്റിംഗ് എംഎൽഎ പി.എസ്. സുപാലിനെ മാറ്റി സി.അജയപ്രസാദിനെയാണ് മത്സരിപ്പിക്കുന്നത്. മുസ്ലിം ലീഗിന്റെ സംസ്ഥാന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി കഴിഞ്ഞ തവണ മത്സരിച്ച ഈ സീറ്റിൽ ഇക്കുറി ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസാണ് ഭാഗ്യം പരീക്ഷിക്കുന്നത്. ബിജെപി സഹയാത്രികനായ അഡ്വ. രഘുനാഥ് കമുകുംചേരിയാണ് ഇവിടെ ട്വന്റി 20 സ്ഥാനാർഥി. പുനലൂർ സീറ്റിനുവേണ്ടി കോൺഗ്രസ് നേതാക്കൾ ഉയർത്തിയ വിമത നീക്കമെല്ലാം കെ.സി. വേണുഗോപാലിന്റെ ചടുലനീക്കത്തിൽ ആവിയായി കഴിഞ്ഞു. ഇപ്പോൾ നിലവിൽ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരത്തെ കാണുന്നു.
കുണ്ടറ
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കുണ്ടറയിൽ പി.സി. വിഷ്ണുനാഥ് തന്നെയാണ് സ്ഥാനാർഥി. സിപിഎം പുതുമുഖം എസ്.എൽ. സജികുമാറിനെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി മുഖ്യമന്ത്രിസ്ഥാനം തന്നാൽ അതുപോലും സ്വീകരിക്കാൻ തയാറാണന്ന് പറഞ്ഞ ബിഗ്ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണനാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. കുണ്ടറയിലും ഡീൽ വിവാദം ഉയരുന്നുണ്ട്. പക്ഷേ, വിഷ്ണുനാഥിന്റെ വ്യക്തിപ്രഭാവത്തോടൊപ്പം സജികുമാറിന്റെ പ്രാദേശികാടിസ്ഥാനത്തിലുള്ള ബന്ധവും രാഷ്ട്രീയബന്ധവുമാണ് ഏറ്റുമുട്ടത്.
കരുനാഗപ്പള്ളി
കരുനാഗപ്പള്ളിയിൽ സിറ്റിംഗ് എംഎൽഎ സി.ആർ.മ ഹേഷ് വീണ്ടും ജനവിധി തേടുമ്പോൾ സിപിഐക്കായി വനിത നേതാവ് എം.എസ്. താരയാണ് മത്സരിക്കുന്നത്. ഭൂരിപക്ഷം കൂട്ടുക എന്ന ഒറ്റ ലക്ഷ്യവുമായിട്ടാണ് യുഡിഎഫ് കളത്തിലിറങ്ങിയിരിക്കുന്നത്. മഹേഷിന്റെ പ്രവർത്തനശൈലി തന്നെയാണ് മികച്ചുനിൽക്കുന്നതെങ്കിലും താരയുടെ രാഷ്ട്രീയ പാരന്പര്യത്തെ തള്ളിക്കളയാൻ സാധിക്കില്ല.
കുന്നത്തൂർ
കുന്നത്തൂരിൽ സിറ്റിംഗ് എംഎൽഎ കോവൂർ കുഞ്ഞുമോൻ ആറാം തവണയും ഇടതിനായി ജനവിധി തേടുമ്പോൾ മുൻ എതിരാളി ഉല്ലാസ് കോവൂരിനെ തന്നെ യുഡിഎഫ് രംഗത്തിറക്കി. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി എന്ന നിലയിൽ കോവൂർ കുഞ്ഞുമോൻ ശക്തനാണ്. പക്ഷേ, ജനങ്ങൾക്കിടയിൽനിന്നും ഒരിക്കലും മാറാതെ മണ്ഡലത്തിൽ സ്ഥിരസാന്നിധ്യമായ ഉല്ലാസിനും ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ട്.
Kerala
സിറ്റിംഗ് എംഎൽഎയും രണ്ടാം പിണറായി സർക്കാരിലെ മന്ത്രിയുമായ എം.ബി. രാജേഷും കോൺഗ്രസിലെ പ്രമുഖനും രണ്ടു ടേം തൃത്താല എംഎൽഎയുമായിരുന്ന വി.ടി. ബൽറാമും നേർക്കുനേർ വരുമ്പോൾ ഇരുകൂട്ടർക്കുമിതു ജീവൻ മരണ പോരാട്ടം.
2021 ലെ തെരഞ്ഞെടുപ്പിൽ കരുത്തുറ്റ പോരാട്ടം കാഴ്ചവച്ച് വിജയക്കൊടി പാറിച്ചാണ് സിപിഎമ്മിന്റെ എം.ബി. രാജേഷ് മണ്ഡലം പിടിച്ചെടുത്തത്. അത് ഇത്തവണയും ആവർത്തിക്കുമെന്നു സിപിഎം ഉറപ്പിക്കുന്നു.
2011ലും 2016ലും യുഡിഎഫിന്റെ വി.ടി. ബൽറാമിനെ തുണച്ച മണ്ണാണ് തൃത്താല. ഇത്തവണയും ബൽറാം മത്സരത്തിനിറങ്ങുമ്പോൾ യുഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്ക് ഒരുകോട്ടവും തട്ടിയിട്ടില്ല.
മണ്ഡലത്തിൽ ബിജെപിക്കു വലിയ സ്വാധീനമില്ലെങ്കിലും യുഡിഎഫ്- എൽഡിഎഫ് പോരിനിടെ ഇവർക്കു ലഭിക്കുന്ന വോട്ടുകൾ നിർണായകമാകും. ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ ചർച്ചയ്ക്കൊടുവിലാണ് അധ്യാപകനും പൊതുപ്രവർത്തകനുമായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ബിജെപി സ്ഥാനാർഥിയായെത്തുന്നത്. അതുകൊണ്ടുതന്നെ എൻഡിഎ വോട്ടുകൾ ഭിന്നിച്ചുപോകില്ലെന്നു വേണം കരുതാൻ. കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതത്തിലുണ്ടായ വർധന ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്.
1965 മുതൽ ഇടതും വലതും മാറിമാറി കൈപ്പിടിയിലാക്കിയിരുന്ന മണ്ഡലംകൂടിയാണ് തൃത്താല. അതുകൊണ്ടുതന്നെ കൃത്യമായ രാഷ്ട്രീയ ചട്ടക്കൂടൊന്നുമില്ല. 2021ല്‍ 3016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.ബി. രാജേഷ് വിജയിച്ചത്. കോൺഗ്രസിനു ശക്തിയുള്ള ഇടങ്ങളിൽപോലും മുന്നേറാൻ അന്നു ബൽറാമിനു കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇത്തവണ യുഡിഎഫ് ക്യാന്പിൽ വിള്ളലുകളില്ല.
മുസ്ലിം ലീഗ് അടക്കമുള്ള സഖ്യകക്ഷികളുടെ പരിപൂർണപിന്തുണയുമായാണ് ബൽറാമിന്റെ പ്രചാരണം മുന്നേറുന്നത്. മണ്ഡലത്തിൽ രാജേഷ് നടത്തിയ വികസനം ചർച്ചയാക്കിയാണ് ഇക്കുറി എല്‍ഡിഎഫിന്റെ പ്രചാരണം. വികസനങ്ങൾ ഒന്നുമില്ലാതെ, പിആർ വർക്കുകൾകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നാണ് കോൺഗ്രസ് പക്ഷം.
ബൽറാം- രാജേഷ് വാക്പോരുതന്നെയാണ് മണ്ഡലത്തിലെ പോരാട്ടച്ചൂട് കൂട്ടുന്നത്. വികസനം സംബന്ധിച്ച തുറന്ന സംവാദങ്ങളിലാണ് വാക്പോര് കൊഴുക്കുന്നതും.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച സർക്കുലറിൽ ബിജെപിയുടെ സീൽ വന്ന സംഭവത്തിൽ ലഭിച്ച അന്വേഷണ റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനു കൈമാറുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.കേൽക്കർ.
റിപ്പോർട്ട് താൻ പരിശോധിച്ചു വരികയാണ്. അതിനു ശേഷം കേന്ദ്ര കമീഷന് അയയ്ക്കും. അവിടെ നിന്നുള്ള നിർദേശം അനുസരിച്ചാകും തുടർ നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾക്കു വിരുദ്ധമായ കാര്യം ശ്രദ്ധയിൽപ്പെട്ടാൽ നടപടിസ്വീകരിക്കും.ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശ വിഷയത്തിൽ ജില്ലാകളക്ടർ എടുത്ത നടപടി, ലഭിച്ച നിയമോപദേശം എന്നിവയെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുണ്ട്.
അവിടെനിന്നുള്ള നിർദേശത്തിനായി കാത്തിരിക്കുകയാണ്. ലഭിക്കുന്ന നിർദേശം അനുസരിച്ചു തുടർ നടപടി സ്വീകരിക്കും.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്രമോദി ഉൾപ്പടെയുള്ള ബിജെപി കേന്ദ്ര നേതാക്കൾ സംസ്ഥാനത്തേക്ക് എത്തുന്നു. 29ന് പ്രധാനമന്ത്രി പാലക്കാട്ടും തൃശൂരിലും റോഡ് ഷോ നടത്തും.
ഏപ്രില്‍ നാലിന് വീണ്ടുമെത്തുന്ന മോദി പാലായിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും. പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ് റാലിയാണ് പാലായില്‍ നടക്കുക. അന്നു തന്നെ തിരുവനന്തപുരം നഗരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 31ന് തിരുവനന്തപുരം ജില്ലയില്‍ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ് തുടങ്ങിയവരും വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.