തിരുവനന്തപുരം: ഹൈ വോൾട്ടേജ് പ്രചാരണത്തിനുശേഷം ജനം ഒഴുകിയെത്തി വോട്ട് ചെയ്ത തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളും വിജയം അവകാശപ്പെടുന്നു.
അപ്പോഴും കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് യുഡിഎഫ് ആണ്. മുന്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാത്രമായിരുന്നെങ്കിൽ വോട്ടെടുപ്പു കഴിഞ്ഞപ്പോൾ യുഡിഎഫിലെ പ്രമുഖ നേതാക്കളെല്ലാം നൂറു സീറ്റ് വിജയം അവകാശപ്പെട്ടു.
അന്പതോളം മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ടിംഗ് നടന്നു. ഇതിൽ കൂടുതലും മലബാർ മേഖലയിലാണ്. ഇതൊരു തരംഗസൂചനയായി യുഡിഎഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ജില്ലയിലെ പത്തു സീറ്റിൽ പോളിംഗ് 80 ശതമാനത്തിനു മുകളിലാണ്. മറ്റു രണ്ടിടത്ത് 79 ശതമാനമാണു പോളിംഗ്.
യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലയാണു കോഴിക്കോട്. പാലക്കാട് ആറിടത്ത് 80 ശതമാനത്തിനു മുകളിലാണ് വോട്ടിംഗ്. നാലിടങ്ങളിൽ 79 ശതമാനം പോളിംഗ് ഉണ്ടായി. എറണാകുളത്തും ഏഴിടത്തു വോട്ടിംഗ് 80 ശതമാനം കടന്നു. കണ്ണൂരിലും ആലപ്പുഴയിലും നാലു വീതം മണ്ഡലങ്ങളിലും തിരുവനന്തപുരത്ത് രണ്ടിടത്തും 80 ശതമാനത്തിനു മുകളിൽ വോട്ടിംഗ് ഉണ്ടായി.
ഭരണമാറ്റത്തിനുവേണ്ടിയുള്ള ആവേശകരമായ പ്രതികരണമാണ് വോട്ടർമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതിനു സമാനമായ പാറ്റേണിൽ വോട്ടിംഗ് നടന്നു എന്നാണു സൂചനകൾ.
ഭരണവിരുദ്ധവികാരം തന്നെയായിരുന്നു പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽപോലും പ്രകടമായത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായതായും കരുതപ്പെടുന്നു. മലബാർ മേഖലയിലും മധ്യകേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വോട്ടിംഗിൽ ഒരു മടുപ്പ് കണ്ടിട്ടുണ്ട്. ഇതിന്റെ കാരണം വ്യക്തമല്ല.
ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിലും കനത്ത പോളിംഗ് ഉണ്ടായി. ട്വന്റി 20 യുടെ സാന്നിധ്യം കൊണ്ടു കടുത്ത പോരാട്ടം നടന്ന കുന്നത്തുനാട് 84.09 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഇത്തവണ ശക്തമായ മത്സരം നടക്കുന്ന ചിറ്റൂരിൽ 84.63 ശതമാനം പേരും കുന്ദമംഗലത്ത് 84.83 ശതമാനം വോട്ടും രേഖപ്പെടുത്തി.
ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതിൽ എസ്ഐആർ വഴി നടത്തിയ വോട്ടർ പട്ടിക ശുദ്ധീകരണത്തിനും വലിയൊരു പങ്കുണ്ട്. പഴയ പട്ടികയിൽനിന്ന് ഒന്പതു ലക്ഷത്തിലധികം പേരെ ഒഴിവാക്കിയിരുന്നു.
തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം പോലെയുള്ള നഗരമണ്ഡലങ്ങളിൽ പട്ടികയിൽനിന്ന് വൻതോതിൽ ഒഴിവാക്കലുണ്ടായി. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനത്തിൽ വലിയ കുതിപ്പുണ്ടായെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണു പോൾ ചെയ്തത്.
ഭരണവിരുദ്ധ വികാരമില്ലെന്നും മൂന്നാം പിണറായി സർക്കാർ വരുമെന്നുമാണ് എൽഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. സിറ്റിംഗ് എംഎൽഎമാരുടെ മികവ് തങ്ങൾക്ക് അനുകൂലമായി എന്ന് അവർ വാദിക്കുന്നു.
ബിജെപിയാകട്ടെ ഇത്തവണ നിയമസഭയിൽ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുന്നു. നേമവും കഴക്കൂട്ടവുമാണ് അവർ ഉറപ്പിക്കുന്ന രണ്ടു സീറ്റുകൾ. അട്ടിമറി നടന്നാൽ മറ്റ് ഏതാനും സീറ്റുകളിൽ കൂടി വിജയിച്ചേക്കാമെന്നും അവർ കരുതുന്നു.
അന്തിമ വോട്ട് കണക്കു വരുന്പോൾ 80 ശതമാനം കടക്കുമെന്നാണു കരുതുന്നത്. പോസ്റ്റൽ വോട്ടും സർവീസ് വോട്ടും മുതിർന്ന പൗരന്മാരുടെ വോട്ടുമെല്ലാം ഇനി കൂട്ടിച്ചേർക്കേണ്ടതുണ്ട്. വോട്ട് ശതമാനത്തിലുപരി വോട്ട് ചെയ്യുന്നതിനു ജനം കാട്ടിയ ഉത്സാഹമാണു ശ്രദ്ധേയമായത്.
ആദ്യ രണ്ടു മണിക്കൂറിൽതന്നെ 16.23 ശതമാനം വോട്ടിംഗ് നടന്നു. ഉച്ചയ്ക്ക് ഒന്നായപ്പോൾ പോളിംഗ് അന്പതു ശതമാനത്തോളമെത്തി. ജനം ഇതുപോലെ ആവേശത്തോടെ വോട്ട് ചെയ്യാനെത്തുന്നത് ഭരണമാറ്റത്തിന്റെ സൂചനയാണെന്നാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
ഭരണത്തുടർച്ചയായിരുന്നെങ്കിൽ വോട്ടിംഗിൽ ഇത്തരത്തിലുള്ള ആവേശം പ്രകടമാകുമായിരുന്നില്ല. കടുത്ത ചൂട് വക വയ്ക്കാതെയായിരുന്നു ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയത്.
കടുത്ത ചൂട് അനുഭവപ്പെടുന്ന ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നു വരെയുള്ള സമയത്തു പോലും 13 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്നു പറയുന്പോൾ വോട്ട് ചെയ്യുന്നതിലുള്ള നിശ്ചയദാർഢ്യം പ്രകടമാണ്. എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകൾ പ്രകാരം അഞ്ചിനു ശേഷമുള്ള ഒരു മണിക്കൂറിൽ വെറും 3.27 ശതമാനം മാത്രമാണു വോട്ടിംഗ് നടന്നത്. അത് അദ്ഭുതകരമായി തോന്നുന്നു.
ഉയർന്ന പോളിംഗും യുഡിഎഫ് പ്രതീക്ഷയും
മലബാർ മേഖലയിലും എറണാകുളത്തും രേഖപ്പെടുത്തിയ 80 ശതമാനത്തിനു മുകളിലുള്ള പോളിംഗ് യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. സാധാരണഗതിയിൽ ഉയർന്ന പോളിംഗ് ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണാറുള്ളത്.
കോഴിക്കോട് ജില്ല: പത്തു മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തിയത് യുഡിഎഫ് തരംഗമായി
അവർ കണക്കുകൂട്ടുന്നു.
ന്യൂനപക്ഷ വോട്ടുകൾ: ലോക്സഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായ വോട്ട് ഏകീകരണം നടന്നാൽ അത് മലബാറിലും മധ്യകേരളത്തിലും യുഡിഎഫിന് വലിയ മേൽക്കൈ നൽകും.
ശതമാനത്തിലെ വർധന: പട്ടികയിലെ വോട്ടർമാരുടെ എണ്ണം കുറഞ്ഞതോടെ പോളിംഗ് ശതമാനം സ്വാഭാവികമായും ഉയർന്നു.
നഗര മണ്ഡലങ്ങൾ: വട്ടിയൂർക്കാവ്, നേമം തുടങ്ങിയ മണ്ഡലങ്ങളിൽ ശതമാനം ഉയർന്നെങ്കിലും പോൾ ചെയ്ത ആകെ വോട്ടുകളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയത് ഈ ശുദ്ധീകരണം മൂലമാണ്.
Tags : enthusiasm voters evident Sarvam Vote Kerala Assembly Election Niyama Sabha Election UDF LDF NDA