അഖിൽ മാരാർ (File photo)
കൊച്ചി: പാർട്ടി നേതൃത്വവുമായി ഭിന്നത രൂക്ഷമായതിനു പിന്നാലെ സാബു ജേക്കബിനെതിരേ രൂക്ഷവിമർശനമുയർത്തിയാണ് അഖിൽ മാരാർ ട്വന്‍റി 20യോട് വിട പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരി 19ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു സാബു ജേക്കബില്‍ നിന്നും എന്‍ഡിഎയുടെ ഘടകകക്ഷിയായ ട്വന്‍റി 20യില്‍ അഖില്‍ മാരാര്‍ അംഗത്വം സ്വീരിച്ചത്.
കേരളത്തിന്‍റെ വികസനത്തിനായി ട്വന്‍റി20 മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കുന്നു എന്നായിരുന്നു അന്ന് അഖില്‍ വ്യക്തമാക്കിയത്. കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം നടന്നിരുന്നുവെങ്കിലും തൃക്കാക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായിരുന്നു അഖില്‍ മാരാരുടെ ട്വന്‍റി20 പ്രവേശനം. ബിജെപിയെ നിരന്തരം സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചിരുന്ന അഖിലിന്‍റെ ട്വന്‍റി20 പ്രവേശനം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും കൊടിക്കുന്നില്‍ സുരേഷിന്‍റെ ഇടപെടലുകളിലൂടെ ഐഷ പോറ്റിയെ സ്ഥാനാര്‍ഥി ആക്കിയതോടെ അഖില്‍ എന്‍ഡിഎയിലേക്ക് ചേക്കേറുകയായിരുന്നു.
എന്നാല്‍ താന്‍ ജീവിതത്തില്‍ എടുത്ത പാളിപ്പോയ തീരുമാനമാണ് ട്വന്‍റി20 പ്രവേശനമെന്നും സാബു ജേക്കബ് തന്നെ ചതിച്ചുവെന്നുമാണ് അഖില്‍ നിലവില്‍ വ്യക്തമാക്കുന്നത്. കൊട്ടാരക്കരയില്‍ തന്നെ സീറ്റ് തരാമെന്ന് ഉറപ്പു നല്‍കുകയും പിന്നീട് തൃപ്പൂണിത്തുറ ഉറപ്പിക്കുകയും എന്നാല്‍ ഒടുവില്‍ തൃക്കാക്കരയിലേക്ക് മാറ്റുകയുമായിരുന്നു.
പാര്‍ട്ടിയില്‍ ചേര്‍ന്ന് പെട്ടു പോയതാണ്. സ്വന്തം ബൈക്ക് വിറ്റ് പ്രചാരണം നടത്തിയിട്ടും കോടികള്‍ വാങ്ങിയാണ് മത്സരിച്ചത് എന്ന പഴി മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും സഹകരിച്ചു പോവാന്‍ കഴിയില്ലെന്നും പറഞ്ഞാണ് അഖില്‍ മാരാര്‍ ഒടുവില്‍ പാര്‍ട്ടിയോട് ബൈ പറഞ്ഞിരിക്കുന്നത്.
Tags : AkhilMarar Twenty20Party NDA SabuJacob Kottarakkara Thrikkakkara AssemblyElection