കോഴിക്കോട്: റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് ജനക്കൂട്ടം. തിരക്ക് നിയന്ത്രിക്കാന്‍ പണിപ്പെട്ട് രാഹുലിന്റെ അംഗരക്ഷകരും പോലീസും. അംഗരക്ഷകരുടെ വിലക്ക് മറികടന്ന് വോട്ടര്‍മാരോടു സ്നേഹാന്വേഷണം നടത്തി രാഹുല്‍ഗാന്ധി.
പ്രതീക്ഷിച്ചതിലുമധികം ജനം ഒഴുകിയെത്തിയതോടെ സുരക്ഷാ കാരണങ്ങളാല്‍ ബാലുശേരിയിലെ രാഹുല്‍ഗാന്ധിയുടെ റോഡ്ഷോ മാറ്റിവയ്ക്കുകയും ചെയ്തു. രാഹുലിനെ കാണാന്‍ തിക്കും തിരക്കും കൂട്ടിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. രാഹുലിനെ കാണാന്‍ സമ്മതിച്ചില്ലെന്ന് ആരോപിച്ച് ജനക്കൂട്ടവും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. ജനക്കൂട്ടത്തിനു മുന്നില്‍ പോലീസ് നിസഹായരായി.
നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി മണ്ഡലങ്ങളില്‍ എത്തിയ രാഹുല്‍ഗാന്ധിയെ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. നാദാപുരം മണ്ഡലത്തില്‍ ആദ്യമായി നെഹ്റു കുടുംബത്തില്‍നിന്നുള്ള ഒരാള്‍ രാഷ്ട്രീയ പ്രചാരണത്തിനെത്തിയത് അണികള്‍ ആവേശകരമാക്കുകയും ചെയ്തു.
കണ്ണൂരില്‍നിന്നു നാദാപുരം മണ്ഡലത്തിലെ കല്ലാച്ചിയില്‍ രാഹുല്‍ഗാന്ധി ഹെലികോപ്ടറില്‍ വന്നിറങ്ങിയതോടെ ആവേശഭരിതരായ ജനക്കൂട്ടം താത്കാലിക ഹെലിപാഡിലേക്ക് ഓടിയടുത്തു. സ്ഥലത്തുണ്ടായിരുന്ന വളരെക്കുറച്ച് പോലീസുകാരും രാഹുല്‍ഗാന്ധിയുടെ അംഗരക്ഷകരും ഒരു നിമിഷം സ്തബ്ധരായി. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രതീക്ഷിച്ചതിലുമധികം ജനങ്ങളാണ് രാഹുലിനെ കാണാന്‍ എത്തിയത്.
ബാലുശേരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്തിരുന്ന രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയാണ് സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് ഒഴിവാക്കിയത്. ജനബാഹുല്യത്തെ തുടര്‍ന്നുള്ള സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചാണ് സിആര്‍പിഎഫ് അനുമതി നിഷേധിച്ചത്. പോലീസിന്റെ അനാസ്ഥയാണു സുരക്ഷാ വീഴ്ചയ്ക്കു കാരണമെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
വാഹന നിയന്ത്രണം നേരത്തെ അറിയിച്ചിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധി എത്തുന്നതിനു തൊട്ടുമുമ്പു പോലും നിരവധി വാഹനങ്ങള്‍ കടത്തിവിട്ടത് ബാലുശേരിയില്‍ ഗതാഗതകുരുക്കിനു കാരണമായിയെന്നും ഇതടക്കമുള്ള കാരണങ്ങളാലാണു റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതെന്നുംആരോപണമുണ്ട്.
പോലീസിന്റെ വീഴ്ചയില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധമാണ് ബാലുശേരിയില്‍ അരങ്ങേറിയത്.
റോഡ്ഷോ മാറ്റിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന "അഞ്ചിന ഗാരന്റി’കള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ ഇന്ദിരാ ഗാരന്റി ബസില്‍ രാഹുല്‍ ഗാന്ധി ബാലുശേരി മുതല്‍ നന്മണ്ട വരെ ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു.
സ്ത്രീകള്‍ക്കും സാധാരണക്കാരായ തൊഴിലാളികള്ക്കുമൊപ്പമായിരുന്നു യാത്ര. യാത്രയ്ക്കിടെ സ്ത്രീകളുടെ സൗജന്യ യാത്ര, പെന്ഷന് വർധിപ്പിക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങളെക്കുറിച്ച് അദ്ദേഹം വോട്ടര്‍മാരോട് വിശദീകരിച്ചു. നന്മണ്ടയില് എത്തിയ അദ്ദേഹം ബസില്‍ നിന്നിറങ്ങി സമീപത്തെ ഒരു തുന്നല്‍ കേന്ദ്രം സന്ദര്‍ശിക്കുകയും അവിടെയുള്ള വനിതാ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു.
Tags : Rahul Gandhi Kozhikode public sentiment UDF Congress NDA LDF Kerala Assembly Election Niyama Sabha Election