വയനാടൻ പോരാട്ടഭൂമിയിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ. അവിടെയെല്ലാം തീപാറും പോരാട്ടങ്ങൾ. സർക്കാർ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന ടൗണ്ഷിപ്പും വയനാടിന്റെ ഗതാഗതക്കുരുക്കിന് ബദലാകുന്ന തുരങ്കപാതയും എൽഡിഎഫിന് അനുകൂല ഘടകങ്ങളാകുമെന്നാണ് വിലയിരുത്തൽ. പ്രാദേശിക വികസന വിഷയങ്ങളിലൂന്നിയും മുന്നണികൾ വോട്ടർമാർക്ക് മുന്നിലെത്തുന്നുണ്ട്.
കഴിഞ്ഞ പത്താണ്ടിലെ ഭരണനേട്ടം എണ്ണിപ്പറഞ്ഞും യുഡിഎഫ് സ്ഥാനാർഥികൾക്കെതിരേ വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടിയും സമ്മതിദായകരെ സ്വാധീനിക്കാൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഭരണദോഷങ്ങൾക്കൊപ്പം വയനാട്ടിൽ എൽഡിഎഫിന് തിരിച്ചടിയാകുന്ന വിവാദങ്ങൾകൂടി ഉയർത്തിക്കാട്ടിയാണ് യുഡിഎഫ്, എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം.
► കൽപ്പറ്റ
ജില്ലയിലെ ഏക ജനറൽ മണ്ഡലമായ കൽപ്പറ്റയിൽ ഉരുൾ ദുരന്തബാധിതരുടെ പുനരധിവസം, കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത പദ്ധതി എന്നിവയെല്ലാം തങ്ങൾക്ക് അനുകൂലമാക്കാനാണ് എൽഡിഎഫ് ശ്രമം. എംഎൽഎ എന്ന നിലയിൽ ടി. സിദ്ദിഖിന്റെ പ്രവർത്തന മികവ് വിശദീകരിച്ചാണ് യുഡിഎഫ് പ്രധാനമായും വോട്ടുറപ്പിക്കുന്നത്. തോട്ടം തൊഴിലാളികളുടെ പരിതാപകരമായ ജീവിതാവസ്ഥയും അവർ ആയുധമാക്കുന്നുണ്ട്.
തോട്ടം തൊഴിലാളികൾ പ്രതീക്ഷിച്ച വിധത്തിലല്ല വേതനം പുതുക്കിയതെന്നതും വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിനൊപ്പം ദുരന്തബാധിതർക്ക് കോണ്ഗ്രസും മുസ്ലിം ലീഗും ലഭ്യമാക്കിയ സേവനങ്ങൾ, നടപ്പാക്കുന്ന ഭവന പദ്ധതികൾ അടക്കം യുഡിഎഫ് വോട്ടർമാർക്ക് മുന്നിലെത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ടി. സിദ്ദിഖിന്റെ ഇടപെടലിലൂടെ ജില്ലയ്ക്ക് ലഭിച്ച യുജിസി നെറ്റ്, നീറ്റ് പരീക്ഷാ സെന്ററുകളെല്ലാം പ്രചാരണത്തിൽ അവർ ഉയർത്തിക്കാട്ടുന്നു.
ടൗണ്ഷിപ്, തുരങ്കപാത നിർമാണം എന്നിവ സർക്കാരിനെയും ഇടത് മുന്നണിയെയും പ്രഹരിക്കാനുള്ള ആയുധങ്ങളാക്കുകയാണ് മണ്ഡലത്തിൽ എൻഡിഎ.
► സുൽത്താൻ ബത്തേരി
പട്ടികവർഗ സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ കഴിഞ്ഞ 15 വർഷമായി ഐ.സി. ബാലകൃഷ്ണനാണ് എംഎൽഎ.
ഒന്നര പതിറ്റാണ്ടിനിടെ അനേകം കോടി രൂപയുടെ പദ്ധതികൾ മണ്ഡലത്തിൽ നടത്തിയെന്നും വികസന തുടർച്ചയ്ക്ക് ബാലകൃഷ്ണൻ വീണ്ടും നിയമസഭയിൽ എത്തേണ്ടതുണ്ടെന്നും വിവരിച്ചാണ് യുഡിഎഫ് വോട്ട് തേടുന്നത്. ശബരിമല സ്വർണക്കൊള്ളയടക്കമുള്ള വിഷയങ്ങളും അവർ അവതരിപ്പിക്കുന്നുണ്ട്.
ഒപ്പം സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക ക്രമക്കേടും വിഷയമാണ്. ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനം, സഹകരണ ബാങ്കുകളിലെ നിയമങ്ങളുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതാക്കൾക്കെതിരേ ഉയർന്ന അഴിമതി ആരോപണം, ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം. വിജയന്റെയും മകന്റെയും വിഷം അകത്തുചെന്നുള്ള മരണം അടക്കം എൽഡിഎഫ് പ്രചരണായുധമാക്കുന്നുണ്ട്.
► മാനന്തവാടി
പട്ടികവർഗ സംവരണ മണ്ഡലത്തിൽ വയനാട് മെഡിക്കൽ കോളജ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്. ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതും എംബിബിഎസ് കോഴ്സ് ആരംഭിച്ചതും വലിയ നേട്ടമായാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്പിൽ അവതരിപ്പിക്കുന്നത്.
എന്നാൽ മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സയ്ക്ക് സൗകര്യം ഇല്ലാത്തതും സ്ഥിര നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ കഴിയാതിരുന്നതും സർക്കാരിന്റെ പരാജയമാണെന്നാണ് യുഡിഎഫും എൻഡിഎയും പറയുന്നത്.
മണ്ഡലത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന റോഡ്, പാലം, സ്കൂൾ കെട്ടിട നിർമാണങ്ങളെല്ലാം സർക്കാർ അനുകൂല ചിന്ത വോട്ടർമാർക്കിടയിൽ ബലപ്പെടുത്താനായി എൽഡിഎഫ് ഉപയോഗിക്കുമ്പോൾ, വന്യമൃഗശല്യവും കർഷകരുടെ ദുരിതങ്ങളും ചൂണ്ടിക്കാണിച്ച് തിരിച്ചടിക്കുകയാണ് യുഡിഎഫും എൻഡിഎയും.
Tags : Wayanad NDA UDF LDF Kerala Assembly Election Niyama Sabha Election