മുഹമ്മ (ആലപ്പുഴ): തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നിയന്ത്രിക്കുന്നത് വർഗീയതയുടെ അദ്യശ്യകരങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണ്ണഞ്ചേരി കാവുങ്കൽ മൈതാനിയിൽ നടന്ന യുഡിഎഫ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫും ബിജെപിയും രഹസ്യധാരണയിലാണ്. ഇടതുപക്ഷത്തെ ഈ മൂല്യത്തകർച്ച രണ്ട് പക്ഷങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ബിജെപിയുമായുള്ള ബന്ധത്തെ തെറ്റായി കാണാത്ത അവസരവാദികളാണ് ഒരു കൂട്ടർ. പ്രത്യയശാസ്ത്രത്തെ മുറുകെ പിടിക്കുന്നവരാണ് മറ്റൊരു കൂട്ടർ. ബിജെപി ബാന്ധവത്തിൽ ഇവർ അതൃപ്തരാണ്.
തന്നെ ഏറെ ആക്രമിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ മോദി കേരളത്തിൽ വന്നാൽ മുഖ്യമന്ത്രിയെ കുറ്റം പറയില്ല. കേരളത്തിലെ പ്രമുഖ ക്ഷേത്രമായ ശബരിമലയിലെ സ്വർണം കവർന്നതിനെക്കുറിച്ച് മോദി ഒന്നും പറയുന്നില്ല. പറഞ്ഞാൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തലാകും. ഇതിനാലാണ് ദൈവത്തക്കുറിച്ചോ സ്വർണത്തെക്കുറിച്ചോ മോദി മിണ്ടാത്തത്.
മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താതെ യുഡിഎഫിനെ കുറ്റപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. മണിപ്പുരിലും ഛത്തീസ്ഘട്ടിലും ബിജെപി നടത്തുന്ന ന്യൂനപക്ഷപീഡനത്തെ മുഖ്യമന്ത്രി വിമർശിക്കുന്നില്ല. ബിജെപിയോടു ചേർന്ന് നിൽക്കുന്ന സമീപനമാണ് മുഖ്യമന്ത്രിക്ക്.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നത് കേട്ടാണ് മോദി ഭരിക്കുന്നത്. എസ്റ്റീൻ ഫയലുകളിൽ മോദിയുടെയും കാബിനറ്റ് മന്ത്രിമാരുടെയും പേരുണ്ട്. ഈ വിവരങ്ങൾ കൈവശമുള്ളതിനാൽ മോദിയുടെ പ്രതിഛായ തകർക്കാൻ ട്രംപിന് കഴിയും.
ബിജെപിയുമായി അഭേദ്യ ബന്ധമുള്ള അദാനിയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് അമേരിക്കയിൽ നടക്കുന്നുണ്ട്. ഇതെല്ലാം ഉള്ളതിനാലാണ് കാർഷിക മേഖല തുറന്ന് കൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മോദി ട്രാംപിന് വേണ്ടി ചെയ്യുന്നത്.
സിപിഎമ്മിലെ മൂല്യത്തകർച്ച കാരണമാണ് ജി. സുധാകരനെപ്പോലുള്ളവർ സിപി എം വിട്ടതെന്ന് രാഹുൽ പറഞ്ഞു. നയസമീപനങ്ങളിൽ അടിസ്ഥാനപരമായ വ്യതിയാനം ഉണ്ടായതാണ് സുധാകരനെ പോലുള്ളവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. സുധാകരനെ പോലെ സിപിഎമ്മിന് എന്തുപറ്റിയെന്ന് ഉറക്കെ ചിന്തിക്കുന്നവർ സിപിഎമ്മിൽ ഏറെയുണ്ട്.
എൽഡിഎഫിൽ നിന്ന് ലെഫ്റ്റ് നഷ്ടപ്പെട്ടുവെന്ന് രാഹുൽ പരിഹസിച്ചു. ഇന്നത്തെ ഇടതുപക്ഷത്തിന്റെ നയങ്ങൾ ലെഫ്റ്റിന്റെ നയങ്ങളല്ല. ഇലക്ഷൻ കഴിയുന്നതോടെ എൽഡിഎഫിൽ ഒന്നുമില്ലാത്ത അവസ്ഥയുണ്ടാകും.
കൂടുതൽ കാലം അധികാരത്തിൽ ഇരുന്നതിന്റെ ധാർഷ്്ട്യം മോദിയുടെയും മുഖ്യമന്ത്രിയുടെയും വാക്കുകളിലുണ്ട്. അധികാരം ജനങ്ങൾക്കല്ല തങ്ങൾക്കാണെന്നാണ് ഇരുവരും ചിന്തിക്കുന്നത്.
ജനങ്ങളുമായുള്ള ബന്ധം നഷ്ടപെട്ടവരാണ് ഇരുവരും. തെറ്റുകൾ ചോദ്യം ചെയ്താൽ ആക്രമിക്കാൻ ചെല്ലുന്നതായി ഇവർക്ക് തോന്നും. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചവരെ തല്ലിച്ചതച്ചത് ഈ ഭയം കൊണ്ടാണ്.
ജനബന്ധം ഇല്ലാത്ത ഈക്കൂട്ടരെ ജനം ഉപേക്ഷിച്ചിരിക്കയാണ്. ഇലക്ഷൻ കഴിയുന്നതോടെ ഇത് ബോധ്യമാകുമെന്നും രാഹുൽ പറഞ്ഞു.
Tags : LDF UDF NDA invisible hands controlled communalism Rahul Gandhi Kerala Assembly Election Niyama Sabha Election