കണ്ണൂർ: മതത്തെക്കുറിച്ചുള്ള കപടബോധമാണു വർഗീയത സൃഷ്ടിക്കുന്നതെന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ എഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയതയ്ക്കെതിരായ സമരം കോടിക്കണക്കിനു വിശ്വാസികളെ അണിനിരത്തിയാണ് നടത്തേണ്ടത്. വർഗീയതയെ ശക്തമായി എതിർത്തുപോകണം. അത് ഏതെങ്കിലും മതത്തെ എതിർത്തു പോകലല്ല. എന്നാൽ, വിശ്വാസിവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്തു ചേർക്കാനുള്ള വർഗീയ ഭീകരവാദികളുടെ ശ്രമമുണ്ട്. അതിനെ പരാജയപ്പെടുത്തണം. മതബോധമല്ല, മതത്തെക്കുറിച്ചുള്ള കപടബോധമാണു വർഗീയത സൃഷ്ടിക്കുന്നത്. മതരാഷ്ട്രീയ സ്വത്വവാദമാണ് വർഗീയത.
ഇന്ത്യയിലും കേരളത്തിലും വരെ വർഗീയ കലാപം നടത്താൻ നോക്കുന്ന കാലത്തിലാണ് നാം. വർഗീയ വിഷപ്പുക കൊണ്ട് കാഴ്ച കലങ്ങിപ്പോകുന്നവരുടെ കാഴ്ച തെളിക്കാൻ ഇത്തരം രചനാപരമായ ഇടപെടലുകൾ കൊണ്ടേ സാധിക്കൂ.
ഇപ്പോൾത്തന്നെ പുസ്തകത്തിനെതിരേ സംഘപരിവാർ ഭീഷണിയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ജയരാജൻ ചെന്നത് സനാതനികൾ വലിയ വിവാദമാക്കി. ബ്രാഹ്മണ ദേവാലയങ്ങൾക്ക് പ്രാധാന്യം നൽകിയതിനെ ജയരാജൻ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. കേരളത്തെ ഹിന്ദുത്വവത്കരിക്കുക എന്ന ദൗത്യം ശക്തമായി മുന്നോട്ടു പോകുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
ശിവഗിരി ധർമസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി പുസ്തകം ഏറ്റുവാങ്ങി. മുൻ സ്പീക്കർ എ.എൻ. ഷംസീർ, മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, പി. ജയരാജൻ എന്നിവർ പ്രസംഗിച്ചു.