സംസ്ഥാനത്ത് ഇടതുമുന്നണിക്കു നല്ല രാഷ്ട്രീയ-ജനകീയ അടിത്തറയുണ്ട്. കഴിഞ്ഞ പത്തു വർഷത്തെ ഇടതുമുന്നണി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ മറക്കില്ല. ജനങ്ങളാണു മുന്നണിയുടെ കരുത്ത്. നല്ല ഭൂരിപക്ഷത്തോടെ ഇടതുമുന്നണി മൂന്നാമതും അധികാരത്തിൽ വരും-സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നല്ല ആത്മവിശ്വാസത്തിലാണ്.
താങ്കൾ മത്സരിക്കാത്തതെന്തെന്ന ചോദ്യത്തിനും അദ്ദേഹത്തിനു വ്യക്തമായ മറുപടി ഉണ്ടായിരുന്നു. സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുകയാണ്. അദ്ദേഹമാണു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടി കേന്ദ്ര നേതൃത്വം ഒരു പിബി അംഗം മത്സരിച്ചാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു. ദീപികയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
കോണ്ഗ്രസ് വളരെ ആത്മവിശ്വാസത്തിലാണ്. ഭരണം കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്നാണു പറഞ്ഞിരിക്കുന്നത്?
സതീശന്റേതു ഭംഗിയുള്ള കളവാണ്. ഒരു കാരണവശാലും യുഡിഎഫിനു ഭൂരിപക്ഷം കിട്ടാൻ പോകുന്നില്ല. തെരഞ്ഞെടുപ്പാകുന്പോൾ ഇത്തരത്തിലുള്ള പരാമർശങ്ങളൊക്കെ ഉണ്ടാകും. ഇതിനേയും അങ്ങനെ കണ്ടാൽ മതി. ഒരു കാര്യം ഉറപ്പാണ്. യുഡിഎഫ് ജയിക്കാനും പോകുന്നില്ല. സതീശൻ വനവാസത്തിനു പോകാനും പോകുന്നില്ല. ഇതാണു സംഭവിക്കാൻ പോകുന്നത്.
ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമോ ?
ബിജെപി രാജ്യം ഭരിക്കുന്ന പാർട്ടിയാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ അവരുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമം അവർ നടത്തുന്നുണ്ട്. പക്ഷേ കേരളത്തിൽ അതു നടക്കാൻ പോകുന്നില്ല. ബിജെപിയെയും വർഗീയ ശക്തികളെയും പ്രതിരോധിക്കുകയെന്നതാണു സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രധാന കടമ. അതു ഭംഗിയായി നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പു വരുന്പോൾ യുഡിഎഫ് ബിജെപിയെ സഹായിക്കാറുണ്ട്. യുഡിഎഫിന്റെ പിന്തുണയില്ലാതെ ബിജെപിക്ക് ഒരു നേട്ടവും കേരളത്തിൽ ഉണ്ടാക്കാൻ ആകില്ല.
പ്രതിപക്ഷം ആരോപിക്കുംപോലെ സിപിഎമ്മും ബിജെപിയും തമ്മിൽ എന്തെങ്കിലും ഡീൽ ഉണ്ടോ ?
യുഡിഎഫിന്റെ പെയ്ഡ് പിആർ ഏജൻസിയുടെ കുറിപ്പടിയാണിത്. അങ്ങനെയൊരു ഡീൽ സിപിഎമ്മിന് ആവശ്യമില്ല. ഒരു കാലത്തും പാർട്ടിയുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ല. പന്തു ഗോൾ പോസ്റ്റിലേക്കാണ് അടിക്കേണ്ടത്. എന്നാൽ പന്ത് ഉയർത്തിയടിക്കുന്നു. ചിലപ്പോൾ കഷ്ടകാലത്തിനു പോസ്റ്റിലേക്കു കയറിപ്പോയാൽ കിട്ടി എന്ന രീതിയാണ്. ഇതാണു ഡീൽ ആരോപണവും. ബിജെപിയും കോണ്ഗ്രസും ഒരുമിച്ചുനിന്ന് വി.പി. സിംഗ്, ചന്ദ്രശേഖർ, ഗുജ്റാൾ എന്നിവരുടെ സർക്കാരുകളെ അട്ടിമറിച്ചത് ആരും മറക്കില്ല. ജനങ്ങൾ നല്ല വിവേകമുള്ളവരാണ്.
ജി. സുധാകരനെപ്പോലുള്ള മുതിർന്ന സിപിഎം നേതാക്കൾ പാർട്ടിവിട്ടത് ഒഴിവാക്കേണ്ടതായിരുന്നില്ലേ ? ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിനു വീഴ്ചയുണ്ടായില്ലേ ?
പാർട്ടിക്കുള്ളിൽ ആശയപരമായ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. സുധാകരൻ പോയത് ആശയപരമായ അഭിപ്രായവ്യത്യാസത്തിന്റെ ഭാഗമായല്ല. പാർലമെന്ററി വ്യാമോഹമാണ് സുധാകരനെ ഇങ്ങനെയൊരു മാനസികാവസ്ഥയിലെത്തിച്ചത്. പാർട്ടിയിൽ എല്ലാർക്കും എല്ലാക്കാലത്തും പാർലമെന്ററി രംഗത്തു പ്രവർത്തികാനാകില്ല. സുധാകരനു പാർട്ടിയിലും പാർലമെന്ററി രംഗത്തും ധാരാളം അവസരങ്ങൾ നൽകി. എന്നാൽ എല്ലാ കാലത്തും സുധാകരനു സ്ഥാനം വേണമെന്നത് അംഗീകരിക്കാൻ കഴിയില്ല.
പാർട്ടിക്കുള്ളിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പാർട്ടി വിട്ടത്. കണ്ണൂരിൽ സിപിഎമ്മിൽ എന്താണു സംഭവിക്കുന്നത് ?
എന്തു സംഭവിച്ചുവെന്നാണു പറയുന്നത്? കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും പറയുന്നത് ആരോപണം മാത്രമാണ്. അതു പറയാനുള്ള വേദി അവർക്കുണ്ടായിരുന്നു. എന്നാൽ അവരതു ചെയ്യാതെ എതിരാളികൾക്ക് ആയുധം കൊടുക്കുകയായിരുന്നു. ഒരു വ്യക്തിക്ക് അഴിമതി നടത്തി ധനസന്പാദനം നടത്താൻ പാർട്ടി സംവിധാനത്തിൽ കഴിയില്ല.
പരാതിയോ സംശയമോ ഉന്നയിക്കപ്പെട്ടാൽ അതു പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ട്. ഇത് അറിയാത്തവരല്ല രണ്ടു പേരും. കുഞ്ഞികൃഷ്ണൻ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന വ്യക്തിയാണ്. വൈകി പാർട്ടി സംവിധാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു വന്ന ആളാണ്. അതിന്റെ കുറവുണ്ട്. തന്റെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിച്ചത്. പാർട്ടിക്കു വധേയനായി പ്രവർത്തിക്കുന്ന ആളല്ല അദ്ദേഹം.
ടി.കെ. ഗോവിന്ദനു പല സ്ഥാനങ്ങളും പാർട്ടി നൽകി. എംഎൽഎ ആകാൻ പറ്റിയില്ല. അതിന്റെ വിഷമമാകും അദ്ദേഹത്തിനുള്ളത്. മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് പാർട്ടിക്കെതിരേ പറയുന്നത്.
എം.വി. ഗോവിന്ദന്റെ ശൈലി മാറ്റണമെന്ന അഭിപ്രായം പൊതുവേ ഉണ്ട്. പാർട്ടിക്കും അങ്ങനെയൊരു അഭിപ്രായമില്ലേ?
ഓരോ വ്യക്തികൾക്കും അവരുടേതായ ശൈലിയുണ്ട്. ആ രീതിയിലാകും അവർ കാര്യങ്ങൾ അവതരിപ്പിക്കുക. അതാണു പാർട്ടി സെക്രട്ടറിയും ചെയ്തുവരുന്നത്. എം.വി. ഗോവിന്ദൻ തിരുത്തപ്പെടേണ്ടതുണ്ടെന്ന് ഇതുവരെയും പാർട്ടിക്കു തോന്നിയിട്ടില്ല.
പ്രസംഗങ്ങളിൽ താങ്കളും വിവാദ പരാമർശങ്ങൾ നടത്താറുണ്ട്. ഇതു ബോധപൂർവമാണോ അതോ വന്നുപോകുന്നതാണോ ?
വന്നുപോകുന്നതാണ്. ജീവിച്ചുവരുന്ന നാട്ടിലെ ശൈലി പ്രധാനമാണ്. യുക്തികളും ഉക്തികളും ഉണ്ടാകും. ഇതു മനസിലാക്കണം. എന്നാൽ ചില മാധ്യമ പ്രവർത്തകർ വിവാദമുണ്ടാക്കാൻ ശ്രമിക്കാറുണ്ട്. വാക്കുകൾ സൂക്ഷ്മതയോടെ പ്രയോഗിക്കണമെന്ന കാര്യത്തിൽ തനിക്കും എതിരഭിപ്രായമില്ല.
പിണറായി വിജയനും ഇത്തരം വിവാദ പദപ്രയോഗങ്ങൾ നടത്താറുണ്ട്. ഇക്കാര്യത്തിൽ നേതാക്കൾ ഒരു പുനർചിന്തനം നടത്തേണ്ടതല്ലേ ?
തെരഞ്ഞെടുപ്പു കാലത്തു അരാഷ്ട്രീയവത്കരണം നടത്താൻ വിവാദങ്ങൾ ഉണ്ടാക്കുന്നതു മാധ്യമങ്ങളുടെ ഒരു ശീലമാണ്. വിഷയങ്ങളുടെ ഗൗരവമനുസരിച്ചാണു താനും പിണറായിയുമൊക്കെ സംസാരിക്കുന്നത്. വിഷയത്തിന്റെ ഗൗരവത്തിനാണു പ്രസക്തി. അല്ലാതെ ഉപയോഗിക്കുന്ന വാക്കിനല്ല.
Tags : UDF LDF NDA Satheesan forest Kerala Assembly Election Niyama Sabha Election A. vijayaraghavan