നിലന്പൂർ: സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും സിറ്റിംഗ് എംഎൽഎ ആര്യാടൻ ഷൗക്കത്തും മുൻ ദേശീയ ഫുട്ബോൾ താരവും സ്പോർട്സ് കൗണ്സിൽ അധ്യക്ഷനുമായ യു. ഷറഫലിയും നിലന്പൂർ മണ്ഡലത്തിൽ അനൗദ്യാഗിക പ്രചാരണം തുടങ്ങി.
ആര്യാടൻ ഷൗക്കത്തിനുതന്നെ കോണ്ഗ്രസ് സീറ്റ് ഉറപ്പിച്ചതോടെ എൽഡിഎഫ് യു. ഷറഫലിയെ രംഗത്തിറക്കി പുതിയ പരീക്ഷണത്തിന് തീരുമാനിക്കുകയായിരുന്നു.
എൻഡിഎ സ്ഥാനാർഥി ക്രൈസ്തവ വിഭാഗത്തിൽനിന്നാകുമെന്നാണ് സൂചന. മലപ്പുറം ജില്ലയിൽ യുഡിഎഫും എൽഡിഎഫും ക്രൈസ്തവ വിഭാഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണന നൽകാത്ത സാഹചര്യത്തിൽ നിലന്പൂരിൽ ക്രൈസ്തവ വിഭാഗത്തിൽനിന്ന് പ്രമുഖനെ സ്ഥാനാർഥിയാക്കാനാണ് എൻഡിഎ നീക്കം.
ആര്യാടൻ മുഹമ്മദിനെതിരേ 1996ലും 2011ലും കടുത്ത പോരാട്ടം കാഴ്ചവച്ച പ്രഫ. എം. തോമസ് മാത്യു സ്ഥാനാർഥിയാകുമെന്ന സൂചനയാണ് എൽഡിഎഫ് കേന്ദ്രങ്ങൾ നൽകിയിരുന്നത്. എന്നാൽ പ്രാദേശിക നേതൃത്വങ്ങളെ ഞെട്ടിച്ചാണ് ഷറഫലിയുടെ സ്ഥാനാർഥിത്വം. എം. തോമസ് മാത്യുവുമായി ഏതാനും ദിവസങ്ങൾക്ക് മുന്പ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ചർച്ച നടത്തിയിരുന്നു.
സ്ഥാനാർഥിയാകാൻ മൂന്ന് ആവശ്യങ്ങൾ തോമസ് മാത്യു ഉന്നയിച്ചു. ഇതോടെയാണ് ഷറഫലിക്ക് സാധ്യത തെളിഞ്ഞത്. അതേസമയം രാഷ്ട്രീയ പോരാട്ട വേദിയായ നിലന്പൂരിൽ രാഷ്ട്രീയ രംഗത്ത് മുൻപരിചയമില്ലാത്ത ഷറഫലിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിൽ വലിയ പ്രതിഷേധം താഴെതട്ടിലുള്ള നേതാക്കളിലും പ്രവർത്തകരിലുമുണ്ട്. കായിക താരങ്ങൾക്കുള്ള അംഗീകാരമാണ് തന്റെ സ്ഥാനാർഥിത്വമെന്നാണ് യു. ഷറഫലിയുടെ പ്രതികരണം.
ഒരു കായികതാരം നിയമസഭയിലേക്ക് മത്സരിക്കുന്നത് ആദ്യമാണെന്നും യു. ഷറഫലി പറയുന്നു. നാളെ ഷറഫലി മണ്ഡലത്തിൽ പ്രമുഖ വ്യക്തികളെ നേരിൽകണ്ട് അനൗദ്യോഗിക പ്രചാരണം ആരംഭിക്കും. നിലന്പൂരിലെ സിപിഎം ഓഫീസിൽ എത്തി ഷറഫലി ജില്ലാ സെക്രട്ടറി വി.പി. അനിൽ, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ എന്നിവരുടെ സാന്നിധ്യത്തിൽ നിലന്പൂർ, എടക്കര ഏരിയാ സെക്രട്ടറിമാർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് ഉറപ്പായതോടെ ആര്യാടൻ ഷൗക്കത്ത് ഏതാനും ദിവസങ്ങളായി മണ്ഡലത്തിലെ പൗരപ്രമുഖരെ നേരിൽകണ്ട് പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് മണ്ഡലം നിശ്ചയിക്കാനാകാത്തതിനാൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാണെന്നാണ് വിവരം. ഇക്കുറി നിലന്പൂരിൽ റിക്കാർഡ് ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിൽ ഒരു പഞ്ചായത്തിൽപോലും ഭരണമില്ലാത്ത അവസ്ഥയിലാണ് എൽഡിഎഫ്.
മണ്ഡലത്തിൽ നിക്ഷ്പക്ഷ വോട്ടുകൾ യു. ഷറഫലിക്ക് എത്രകണ്ട് നേടാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
Tags : Nilambur Aryadan Shoukat U. Sharafali campaign begins