വാഴയ്ക്കനായി തയാറാക്കിയ ഫ്ളെക്സ് ബോർഡുകൾ.
കോട്ടയം: അവസാന നിമിഷം ഏറ്റുമാനൂര്‍ സീറ്റ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് രാഷ്‌ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കന്‍ കടുത്ത അതൃപ്തിയില്‍. ഒരു ലക്ഷത്തോളം ഫ്‌ളക്‌സും പോസ്റ്ററുമാണ് പാഴയത്. കോട്ടയം ചന്തക്കലയിലുള്ള പ്രിന്‍റിംഗ് ഹൗസിലാണ് ജോസഫ് വാഴയ്ക്കന്‍റെ പോസ്റ്ററുകളും ഫ്‌ളക്‌സും കൂട്ടിയിട്ടിരിക്കുന്നത്. നല്ല നാടിനായി നമ്മളിലൊരാള്‍ എന്ന ടാഗ് ലൈനോടെ ജോസഫ് വാഴയ്ക്കനെ വിജയിപ്പിക്കുക എന്നാണ് പോസ്റ്റര്‍. വാഴയ്ക്കന്‍റെ ചിരിക്കുന്ന മനോഹരമായ ചിത്രവുമുണ്ട്.
അവസാന നിമിഷം വരെ ഏറ്റുമാനൂരില്‍ തന്‍റെ ഒറ്റപേരായിരുന്നു ഉണ്ടായിരുന്നതെന്നും നേരം പുലര്‍ന്നപ്പോള്‍ പേര് വെട്ടിപ്പോയെന്നും വാഴയ്ക്കന്‍ പറഞ്ഞു. ഒറ്റപ്പേര് വന്നതിനാല്‍ മാറ്റം സാധ്യതയില്ലാത്തതിനാല്‍ പ്രചാരണം തുടങ്ങിയിരുന്നു. പോസ്റ്ററുകളും ബാനറുകളും അടിക്കാന്‍ തുടങ്ങി. റോഡ് ഷോയും അറേഞ്ച് ചെയ്തിരുന്നു. സമയക്കുറവ് ഉളളതിനാലാണ് എല്ലാം പെട്ടന്ന് ചെയ്തത്. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.
സീറ്റ് കിട്ടിയില്ലെന്ന് ഓര്‍ത്തു പ്രചാരണത്തിനിറങ്ങാതിരിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടി എനിക്ക് അമ്മയാണ്. നല്ല ഒരു പ്രവര്‍ത്തകനായി യുഡിഎഫിനായി പ്രവര്‍ത്തിക്കും. ഞാന്‍ ഇടുക്കി ജില്ലയിലെ മണ്ഡലങ്ങള്‍, മൂവാറ്റുപുഴ, കോതമംഗലം എന്നീ സീറ്റുകളാണ് നോക്കിയത്. എന്നാല്‍, പാര്‍ട്ടി എന്നോട് ഏറ്റുമാനൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വാസവനെതിരെ ശക്തമായ മത്സരത്തിലൂടെ സീറ്റ് പിടിക്കുകയായിരുന്നു ലക്ഷ്യം.
അതനുസരിച്ചാണ് ഞാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രമുഖ വ്യക്തികളെ നേരില്‍ കണ്ടു പിന്തുണ തേടിയിരുന്നു. യുഡിഎഫ് നേതൃയോഗവും ചേര്‍ന്നിരുന്നു. എന്നാല്‍, അവസാന നിമിഷം പേരു വെട്ടിമാറ്റിയതു വലിയ ബുദ്ധിമുട്ടും വിഷമവും ഉണ്ടാക്കിയതായും ജോസഫ് വാഴയ്ക്കന്‍ ദീപിക ഒാൺലൈനിനോടു പറഞ്ഞു.
Tags : election seat ettumanoor assembly election posters campaign joseph vazhackan