തിരുവനന്തപുരം: സൈക്കിളിൽ സഞ്ചരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതായി പുതുപ്പള്ളിയിലെ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ.
ഇനി കഴിയുന്ന സമയങ്ങളിൽ സൈക്കിളിൽ നിയമസഭയിലേക്ക് പോകുന്ന കാര്യവും പരിഗണിക്കുമെന്നു ചാണ്ടി ഉമ്മൻ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.
പ്ലാസ്റ്റിക് ഉപയോഗിക്കുന്നതു മൂലമുണ്ടാവുന്ന അതിരൂക്ഷമായ മലിനീകരണം തടയുന്നതിനും അനാവശ്യമായുള്ള ധൂർത്ത് ഒഴിവാക്കുന്നതിനുമായാണ് ഫ്ളക്സും ബാനറുകളും ഇക്കുറി ഒഴിവാക്കിയത്. ഇതിലൂടെ ഏകദേശം 21 ലക്ഷം രൂപ ലാഭിച്ചതായും ചാണ്ടി പറഞ്ഞു.
തന്റെ മണ്ഡലത്തിൽ പാവപ്പെട്ടവർക്ക് വീടു നിർമിച്ചു നൽകുന്ന പദ്ധതി നടക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് വന്നത്. പ്രചാരണ ചെലവ് കുറച്ചാൽ ആ തുക കൂടി വീടുനിർമാണത്തിന് ഉപയോഗിക്കാമെന്ന ചിന്തയാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
മന്ത്രിസ്ഥാനം തന്റെ മുൻഗണനയല്ലെന്നു വ്യക്തമാക്കിയ ചാണ്ടി മുഖ്യമന്ത്രി നിർണയത്തിൽ പാർട്ടിക്കുള്ളിൽ തർക്കമില്ലെന്നും ഹൈക്കമാൻഡ്, എംഎൽഎമാർ, ജനങ്ങൾ എന്നിവരുടെ പിന്തുണയുള്ള വ്യക്തി തെരഞ്ഞെടുക്കപ്പെടുമെന്നും ഉടൻ തീരുമാനമാകുമെന്നും പറഞ്ഞു.
Tags : Chandy Umman bicycle campaign welcomed