എഥനോൾ ഉപയോഗം
ന്യൂഡൽഹി: എഥനോൾ മിശ്രിത ഇന്ധനം വാഹനങ്ങളുടെ മൈലേജിനെ നേരിയതോതിൽ ബാധിച്ചേക്കാമെന്നു കേന്ദ്രസർക്കാർ. എന്നാൽ, വാഹനങ്ങളുടെ മൈലേജ് കുറയുന്നതിനു പിന്നിൽ മറ്റു നിരവധി കാരണങ്ങളുണ്ടാകാമെന്നും കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
എഥനോൾ ഉപയോഗം വാഹനങ്ങളുടെ മൈലേജിനെ നേരിയതോതിലെങ്കിലും ബാധിച്ചേക്കാമെന്ന് ഇതാദ്യമായാണു കേന്ദ്രസർക്കാർ സമ്മതിക്കുന്നത്.
റേസിംഗ് കാറുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന എഥനോൾ വാഹനങ്ങളുടെ ആക്സിലറേഷനും എൻജിൻ നോക്കിംഗും മെച്ചപ്പെടുത്തുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഓട്ടോമോട്ടീവ് വ്യവസായ സ്ഥാപനമായ സിയാം, ഓട്ടോമോട്ടീവ് റിസർച്ച് സ്ഥാപനമായ എആർഎഐ തുടങ്ങിയവരുമായി കൂടിയാലോചനകൾ നടത്തിയശേഷമാണ് എഥനോൾ മിശ്രിത പദ്ധതി രാജ്യത്തു നടപ്പാക്കിയതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
എഥനോൾ മിശ്രിത ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷ്വറൻസ് പരിരക്ഷ നഷ്ടപ്പെടുമെന്ന പ്രചാരണം തെറ്റാണെന്ന് ഇൻഷ്വറൻസ് കമ്പനികൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയെപ്പോലെയുള്ള വലിയൊരു വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ, ഹൈബ്രിഡ്, സിഎൻജി, ബയോഫ്യുവൽ വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ഒരുമിച്ച് വളരാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ആ പ്രചാരണം തെറ്റ്
ഉയർന്ന തോതിലുള്ള എഥനോൾ മിശ്രിതങ്ങൾക്കായി കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും എക്സൈസ് ഡ്യൂട്ടി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ 20 ശതമാനത്തിൽ കൂടുതലുള്ള എഥനോൾ മിശ്രിത ഇന്ധനം ഉടനടി വിപണിയിൽ എത്തിക്കാൻ ധാരണയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എഥനോൾ മിശ്രിത പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങൾക്കു കേടുപാടുകൾ വരുത്തുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും വസ്തുതാവിരുദ്ധമാണെന്നും പെട്രോളിയം മന്ത്രാലയം ഇതിനോടകം വ്യക്തമാക്കിയിരുന്നു.
Tags :