ശുചിമുറിയിലെ ടൈൽ മാറ്റി പരിശോധിക്കുന്നു
ലക്നോ: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടിയ യുവതി അറസ്റ്റിൽ. സുരേന്ദ്ര കുമാറിനെയാണ് ഭാര്യ റൂബി കൊലപ്പെടുത്തിയത്. സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റൂബി പിടിയിലായത്.
മെയ് 18 മുതൽ സുരേന്ദ്രയെ കാണാതായതിയിരുന്നു. ഭർത്താവ് എവിടെയെങ്കിലും പോയതാവും അദ്ദേഹം വൈകാതെ തിരിച്ചെത്തുമെന്നുമാണ് നാട്ടുകാരോടും ബന്ധുക്കളോടും റൂബി പറഞ്ഞിരുന്നത്. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നാട്ടുകാരെയും പോലീസിനെയും അറിയിച്ചത് റൂബി തന്നെയാണ്.
അന്വേഷത്തിൽ റൂബിയുടെ മൊഴികളിൽ പോലീസിനു പൊരുത്തക്കേടുകൾ തോന്നി. പിന്നാലെയാണ് റൂബിയിൽ സംശയമുണ്ടെന്ന് പറഞ്ഞ് അനിൽ പോലീസിനെ സീമീപിച്ചത്.
ഇതേ തുടർന്ന് പോലീസ് വീട് പരിശോധിക്കുകയായിരുന്നു. ശുചിമുറിയിൽ പുതുതായി ഇട്ട ടൈൽ മാറ്റി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം റൂബി സുരേന്ദ്രയുടെ മൃതദേഹം കുഴിച്ചിട്ടു എന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം മണ്ണിട്ട് മൂടിയ ശേഷം ടൈൽ ഇടുകയായിരുന്നു. ചോദ്യം ചെയ്യലിൽ റൂബി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.