റാം ബംഭാവ
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ യുവാവിനെ മാതാപിതാക്കൾ കൊലപ്പെടുത്തി. രാജ്ഘോട്ട് ഗുണ്ടല സ്വദേശി റാം ബംഭാവ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാപിതാക്കളായ ബാബു (47), മനീഷ (45) എന്നിവർ അറസ്റ്റിലായി. മകൻ ആസിഡ് കുടിച്ചു മരിച്ചതാണെന്ന് ഇരുവരും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. റാമിന്റെ ഭാര്യ ബൻസിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മദ്യപിച്ച് വീട്ടിലെത്തി സ്വന്തം പിതാവുമായി റാം വഴക്കിടുന്നത് പതിവായിരുന്നുവെന്ന് ബൻസി പറഞ്ഞു. അഞ്ച് മാസം മുൻപായിരുന്നു റാമിന്റെയും ബൻസിയുടെയും വിവാഹം. റാം തൊഴിൽരഹിതനാണ്.
ജൂൺ 30 നാണ് റാം മരിച്ചത്. ജൂൺ 29 ന് റാമും ബൻസിയും ബൻസിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വച്ച് മദ്യപിച്ച റാം ബൻസിയുടെ പിതാവുമായി വഴക്കുണ്ടാക്കി. തുടർന്ന് ബൻസിയുടെ പിതാവ് റാമിന്റെ പിതാവിനെ വിളിച്ചു യുവാവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. പിറ്റേദിവസം ബൻസി സ്വന്തം വീട്ടിൽ തുടരുമ്പോഴാണ് റാം ആസിഡ് കുടിച്ചു മരിച്ചുവെന്ന വിവരം അറിയുന്നത്. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം റാമിന്റെ ബന്ധുക്കളാണ് നടന്ന സംഭവങ്ങൾ ബൻസിയെ അറിയിച്ചത്.
മദ്യപിച്ചു വീട്ടിലെത്തിയ റാം, ബാബുവുമായി വഴക്കിട്ടുവെന്നും ഇതിനിടെ മനീഷ റാമിന്റെ വായിൽ ബലംപ്രയോഗിച്ചു ആസിഡ് ഒഴിച്ചുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. റാമിന്റെ വായ പൊത്തിയ പിതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കൾ ബൻസിയെ അറിയിച്ചു. ഇക്കാര്യം പുറത്ത് പറയരുതെന്നും സത്യം പുറത്തുവന്നാൽ കുടുംബത്തിന്റെ മതിപ്പ് നഷ്ടമാകുമെന്നും ബന്ധുക്കൾ ബൻസിയോട് പറഞ്ഞു.
റാമിന്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് പോസ്റ്റ്മോർട്ടത്തിന് നിർദേശം നൽകിയിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് യുവാവിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയത്. ഇതോടെ യുവാവിന്റെ മരണം ആസിഡ് കുടിച്ചല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ പോലീസ് ജൂലൈ രണ്ടിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആസിഡിന്റെ കുപ്പിയും പ്രതികൾ ധരിച്ച വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.