Kerala
കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് മൂന്നു വർഷമാകുന്നു. ഏകമകളുടെ വേർപാടു തീർത്ത ശൂന്യതയിൽനിന്ന്, മാതാപിതാക്കളായ മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും വസന്തകുമാരിയും ഇതുവരെയും മോചിതരായിട്ടില്ല.
2023 മേയ് 10നു രാവിലെ ഏഴോടെയാണ് മോഹൻദാസിന്റെ ഫോണിലേക്കു നടുക്കുന്ന വാർത്തയെത്തിയത്. മകൾക്ക് അപകടം പറ്റിയെന്നായിരുന്നു സന്ദേശം. ആശുപത്രിയിൽ എത്തിയപ്പോൾ മകളുടെ മൃതദേഹമാണു കാണാനായത്. സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു വന്ദന മരിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
മകളുടെ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും എല്ലാ പുറത്തുകൊണ്ടുവരുമെന്നുമാണ് ആദ്യം മോഹൻദാസ് പറഞ്ഞത്. മകളുടെ ഓർമയ്ക്കായി ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ ക്ലിനിക് സ്ഥാപിച്ചു. മകളുടെ സ്മരണയിൽ ഡോ. വന്ദന ദാസ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. രോഗികൾക്കു ചികിത്സാസഹായവും അർഹരായവർക്കു വിദ്യാഭ്യാസസഹായവും നൽകാനാണു പദ്ധതി.
സാധാരണക്കാരെ ചികിത്സിക്കാൻ തൃക്കുന്നപ്പുഴയിൽ ഒരു ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം വന്ദന മരിച്ച് ഒരു വർഷത്തിനുശേഷം സഫലമായി. അതിനായി ഉപയോഗിക്കുന്നത് ഡോ. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ച പണവും.
തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്കു കുടുംബ ഓഹരി ലഭിച്ച സ്ഥലത്താണു ക്ലിനിക് നിർമിച്ചത്. ‘ഡോ. വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്’ എന്ന പേരിലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്.
ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാൻ ഡോ. വന്ദനയ്ക്കു താൽപര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറയുന്നു.
പുഴയരികിൽ ഇരുന്നു ചൂണ്ടയിട്ടു മീൻ പിടിക്കാനുമൊക്കെ ഏറെ താൽപര്യമായിരുന്നു. ഇവിടെ സാധാരണക്കാരാണെന്നും അവരെ ചികിത്സിക്കാൻ ഒരു ക്ലിനിക്ക് പണിയണമെന്നും ഡോ. വന്ദന മാതാപിതാക്കളോട് ആഗ്രഹം പറഞ്ഞിരുന്നു.
ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനായിരുന്നു ഉദ്ദേശ്യം. എന്നാൽ അതിനൊന്നും അവസരം നൽകാതെ മകൾ കൊല്ലപ്പെട്ടു. അവളെ നാളെയും ഓർമിക്കാനായി, മകളുടെ ആഗ്രഹ പ്രകാരം ക്ലിനിക്ക് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും വസന്തകുമാരി പറഞ്ഞു.
മറക്കില്ലൊരിക്കലും: സ്നേഹസ്മാരകമായി ഡോ.വന്ദന ദാസ് ബ്ലോക്ക്
കൊട്ടാരക്കര: ∙ താലൂക്ക് ആശുപത്രിയിൽ നാടിന്റെ നോവിന്റെ സ്മാരകമായി ഡോ.വന്ദനദാസ് ബ്ലോക്ക്. ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് സംസ്ഥാന സർക്കാർ ഡോ.വന്ദനദാസ് മെമ്മോറിയൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്ന നാമകരണം ചെയ്തു.
അത്യാഹിത വിഭാഗത്തിന് മുന്നിൽ മനസ് പൊള്ളുന്ന ഓർമയുമായി ഡോ.വന്ദനയുടെ ചിത്രവും ഉണ്ട്.
Kerala
മല്ലപ്പള്ളി: അവയവദാനത്തിലൂടെ ശ്രദ്ധേയായ പത്തു മാസം പ്രായമുള്ള ആലിന് ഷെറിന് ഏബ്രഹാമിന് ആദരാഞ്ജലി അര്‍പ്പിക്കാനും മാതാപിതാക്കളെ സന്ദർശിക്കാനും മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തും.
ഇന്നു വൈകുന്നേരം ആറോടെ ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലെ പരിപാടിക്കുശേഷമായിരിക്കും മുഖ്യമന്ത്രി എത്തുക. വൈകുന്നേരം ഇരവിപേരൂരില്‍ പിആര്‍ഡിഎസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും മുഖ്യമന്ത്രിയാണ്.
മല്ലപ്പള്ളി സ്വദേശി അരുണ്‍ ഏബ്രഹാമിന്റെയും ഷെറിന് സൂസന് ജോണിന്റെയും മകളാണ് ആലിൻ. കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മസ്തിഷ്ക മരണത്തേ തുടര്‍ന്ന് ആലിന്റെ അവയവങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതില്‍ കരളും വൃക്കയും മറ്റു രണ്ടു കുഞ്ഞുങ്ങള്‍ക്കായി നല്കി.
ഞായറാഴ്ച ആലിന്റെ സംസ്കാര ശുശ്രൂഷ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയില്‍ നടക്കുമ്പോള്‍ ചരിത്രവും ആ കുരുന്നിനു മുമ്പില്‍ വഴിമാറുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി ആലിന് മാറി. ഇത്രയും പ്രായംകുറഞ്ഞ ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ബഹുമതി ചരിത്രത്തില്‍ ആദ്യമായിരുന്നു.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരടക്കം ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാന പോലീസ് സേന ഔദ്യോഗിക ബഹുമതികള്‍ നല്‍കിയത്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കം റീത്ത് സമര്‍പ്പിച്ചു.
National
ബംഗുളൂരു: കർണാടകയിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് ടെക്കി യുവാവ് മാതാപിതാക്കളെ കൊന്നു. ബംഗുളൂരുവിലാണ് സംഭവം.
രോഹൻ ചന്ദ്ര ഭട്ട് (33)ആണ് മാതാപിതാക്കളായ വിരമിച്ച നാവികസേനാ ക്യാപ്റ്റൻ നവീൻ ചന്ദ്ര ഭട്ട് (60), ദന്തഡോക്ടറായ ഭാര്യ ഡോ. ശ്യാമള ഭട്ട് (55) എന്നിവരെ വസതിയിൽ വച്ച് കുത്തിക്കൊന്നത്.
രോഹന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇയാൾ മാതാപിതാക്കളിൽ നിന്നും അകന്ന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയ ഇയാൾ മാതാപിതാക്കളുമായി വഴക്കിട്ടുവെന്ന് വൈറ്റ്ഫീൽഡ് ഡിസിപി സൈദുലു അദവത് പറഞ്ഞു.
ഈ വഴക്കിനിടെയാണ് സംഭവം. കുടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
National
ഹൈദരാബാദ്: പ്രണയ വിവാഹത്തെ എതിർത്ത മാതാപിതാക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തെലങ്കാനയിലെ വികാരാബാദിലാണ് സംഭവം.
സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സായ നക്കല സുരേഖയെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഖ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. സംഭവമറിഞ്ഞ മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തു. ഇതേചൊല്ലി സുരേഖയും മാതാപിതാക്കളും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു.
വിവാഹത്തിന് മാതാപിതാക്കൾ ഒരിക്കലും അനുവാദം നൽകില്ലെന്ന് മനസിലാക്കിയ സുരേഖ ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്നും മോഷ്ടിച്ച മരുന്നുകൾ ഉയർന്ന അളവിൽ സുരേഖ മാതാപിതാക്കളിൽ കുത്തിവച്ചു.
കുഴഞ്ഞുവീണ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇരുവരുടെയും ശരീരത്തിൽ ഉയർന്ന അളവിൽ മരുന്ന് കുത്തിവച്ചതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു,
മരിച്ചവരുടെ ബന്ധുക്കളെയും അയൽവാസികളെയും പോലീസ് ചോദ്യം ചെയ്തു. തുടർന്ന് സുരേഖ കുറ്റം സമ്മതിക്കുകയായിരുന്നു. സുരേഖയ്ക്കെതിരെ ഇരട്ടക്കൊലപാതകത്തിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയുടെ ഫോൺ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ചണ്ഡിഗഡ്: കൊടുംകുറ്റവാളി ഗോൾഡി ബ്രാറിന്റെ മാതാപിതാക്കളെ പണാപഹരണ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
ബ്രാറിന്റെ പിതാവ് ഷംഷേർ സിംഗ്, അമ്മ പ്രീത്പാൽ കൗർ എന്നിവരെ തിങ്കളാഴ്ച അമൃത്സറിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ ഇന്നലെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. മുക്ത്സർ ജില്ലയിലെ ആദേശ് നഗറിലാണ് ഗോൾഡി ബ്രാറിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. മുക്ത്സർ ജില്ലയിലെ ഉദേംകരൺ ഗ്രാമക്കാരനായ സത്നാം സിംഗിന്റെ പരാതിയിൽ 2004ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇവർ അറസ്റ്റിലായത്.
50 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന സത്നാം സിംഗിന്റെ പരാതിയിലാണ് കേസ്. പോലീസിൽ എഎസ്ഐ ആയിരുന്ന ഷംഷേർ സിംഗിനെ 2021ൽനിന്ന് സർവീസിൽനിന്നു നീക്കി. ഇയാൾ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു.
ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയാണ് ഗോൾഡി ബ്രാർ.
NRI
ലാസ് വേഗസ്: ലാസ് വേഗസിലെ മൗണ്ടൻസ് എഡ്ജ് റീജണൽ പാർക്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ മർദിച്ചതായി ചൂണ്ടിക്കാട്ടി യുവാവ് കോടതിയെ സമീപിച്ചു. ഏഴ് കുട്ടികൾ ചേർന്ന് നടത്തിയ മർദ്ദനത്തിൽ യുവാവിന്റെ താടിയെല്ല് തകർന്നിരുന്നു.
2024 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ കുട്ടികൾക്കെതിരേ മാത്രമല്ല, അവരുടെ മാതാപിതാക്കൾക്കെതിരേയും കൗണ്ടി ഭരണകൂടത്തിനെതിരേയും ഇരയായ യുവാവ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
നെവാഡ നിയമപ്രകാരം കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് മാതാപിതാക്കളെ ഉത്തരവാദികളാക്കാൻ വ്യവസ്ഥയുണ്ട്. ഓരോ കുട്ടിയുടെയും മാതാപിതാക്കളിൽ നിന്നും 10,000 ഡോളർ വീതം പിഴ ഈടാക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പാർക്കിലെത്തുന്ന ഭൂരിഭാഗം കൗമാരക്കാരും ആരോഗ്യപരമായ കാരണങ്ങൾക്കല്ല, മറിച്ച് തങ്ങളുടെ വ്യക്തിത്വം മറച്ചുവയ്ക്കാനാണ് മുഖംമൂടികൾ ധരിക്കുന്നതംന്ന് നാട്ടുകാർ പറയുന്നു.
പാർക്കിലെ സ്ഥിരമായ ആക്രമണങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ല എന്നതിനാലാണ് കൗണ്ടി ഭരണകൂടത്തെയും കേസിൽ കക്ഷി ചേർത്തത്.
Kerala
കൊച്ചി: ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരന്റെ മാതാപിതാക്കളെ തേടി സംസ്ഥാന വ്യാപക അന്വേഷണം. ഈ മാസം 17ന് പുനെ-എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞതാകാമെന്നാണ് നിഗമനം. കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ എറണാകുളം റെയിൽവേ പോലീസ് കേസെടുത്തു.
National
അമരാവതി: ആന്ധ്രാപ്രദേശിലെ യാഡിക്കിയിൽ ദമ്പതികൾ തമ്മിലുള്ള വഴക്കിനിടെ പിതാവ് എറിഞ്ഞ കല്ല് തലയിൽ കൊണ്ട് നാലുവയസുകാരൻ മകന് ദാരുണാന്ത്യം. എം. രമേശ് - മഹേശ്വരി ദമ്പതികളുടെ വസതിയിലാണ് സംഭവം.
ദമ്പതികൾ തമ്മിലുള്ള വഴക്ക് രൂക്ഷമാവുകയും ഇതിനിടയിൽ രമേശ് എറിഞ്ഞ കല്ല് അബദ്ധത്തിൽ മകന്റെ തലയിൽ കൊള്ളുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
ബിഎൻഎസ് സെക്ഷൻ 105 പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ മരണത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു. കുഞ്ഞിന്റെ വയറ്റിൽ ക്ഷതം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞ് മരിച്ചത്.
മരണകാരണം ആന്തരിക രക്തസ്രാവമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ, മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലിൽ ദുരൂഹതയൊന്നും കണ്ടത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് നിലവിലെ കണ്ടത്തൽ. അച്ഛൻ കൊടുത്ത ബിസ്കറ്റ് കഴിച്ച ശേഷമാണ് കുട്ടി കുഴഞ്ഞ് വീണത് എന്നായിരുന്നു ആദ്യത്തെ ആരോപണം. പക്ഷേ പോലീസ് ഇത് ശരിവച്ചിട്ടില്ല.
വെള്ളിയാഴ്ച്ച രാത്രിയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിന്റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാൻ കുഴഞ്ഞ് വീണത്. പിന്നാലെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശനിയാഴ്ച്ച പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു
National
മുംബൈ: മഹാരാഷ്ട്രയിൽ മകളുടെ കാമുകനെ കൊന്ന സംഭവത്തിൽ യുവതിയുടെ മാതാപിതാക്കൾ ഉൾപ്പടെ ആറുപേർ അറസ്റ്റിൽ.
നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്‍ന്നായിരുന്നു യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊലപ്പെടുത്തിയത്.
അഞ്ചലിന്റെ പിതാവ് ഗജാനൻ ബാലാജി മാമിദ്വാർ, മാതാവ് ജയശ്രീ മാമിദ്വാർ, മുതിർന്ന സഹോദരൻ സാഹിൽ ഗജാനൻ മാമിദ്വാർ, സോമേഷ് സുഭാഷ്, വേദാന്ത് അശോക് കുന്ദേക്കർ, ചേതൻ ബാലാജി മാമിദ്വാർ, പേര് വെളിപ്പെടുത്താത്ത ഒരാൾ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അഞ്ചലിന്റെ 17കാരനായ ഇളയ സഹോദരനും പ്രതികളിൽ ഉൾപ്പെടുന്നു. ആറ് പേരെ പിടികൂടിയെങ്കിലും രണ്ടുപേർ ഒളിവിലാണ്.
വ്യാഴാഴ്ച വൈകിട്ടാണ് അഞ്ചലിന്റെ കാമുകൻ സാക്ഷാം ടേറ്റ് കൊല്ലപ്പെട്ടത്. എന്നാൽ സാക്ഷത്തിന്റെ ശവസംസ്കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.
ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.
അഞ്ചലിന്റെ സഹോദരന്മാര് വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ പ്രണയത്തില്‍ ഉറച്ചുനിന്നു.
അഞ്ചല്‍ പ്രണയത്തില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ സഹോദരന്മാരും പിതാവും ചേര്‍ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. മർദിച്ചതിന് ശേഷം വെടിവച്ചാണ് ഇവർ സാക്ഷമിനെ കൊന്നത്.
Leader Page
ഒരിക്കൽ നെൽസൺ മണ്ടേല പറയുകയുണ്ടായി "ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാഭ്യാസമാണ്'. അദ്ദേഹത്തിന്റെ വാക്കുകൾ അടിവരയിട്ടുകൊണ്ട് നമുക്ക് പറയാൻ സാധിക്കും വിദ്യാഭാസത്തിന്റെ ശക്തി ക്രിയാത്മകവും ചാലനാത്മകവുമായ മൂല്യബോധമുള്ള ഒരു ലോകത്തെ സൃഷ്ടിക്കാൻ പര്യാപ്തമാണെന്ന്. കുട്ടികളുടെ വിദ്യാഭ്യാസം എവിടെനിന്ന് തുടങ്ങണം, ആരു തുടങ്ങണം എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്.
ആത്യന്തികമായി ഒരു കുട്ടിയെ വിദ്യാഭ്യാസം നൽകി വളർത്തിയെടുക്കുക എന്നുള്ള കർത്തവ്യം ഓരോ സമൂഹത്തിലും നിക്ഷിപ്തമായിരിക്കുന്നു. കുട്ടികളുടെ അറിവിന്റെ തുടക്കം സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ നിന്ന്, അതായതു മാതാപിതാക്കളിൽനിന്ന് തുടങ്ങണമെന്നർഥം. വിദ്യാഭ്യാസത്തിലൂടെ മക്കളുടെ ഭാവി നിർണയിക്കുന്നതിന് രക്ഷിതാക്കൾക്കുള്ള പങ്ക് നിർണായകമാണ്.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കാം
കേൾക്കുമ്പോൾ ലളിതമെന്നു തോന്നാമെങ്കിലും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ചില മാതാപിതാക്കളെങ്കിലും ചിന്തിക്കുന്നത് കുട്ടികളുടെ പഠന നിലവാരം ഉറപ്പാക്കേണ്ടത് അധ്യാപകരുടെ മാത്രം കടമയാണെന്നാണ്. യാഥാർഥ്യം മറിച്ചാണ് . കുട്ടികളുടെ ആദ്യത്തെ അധ്യാപകർ മാതാപിതാക്കളാണ്. അവർ ആദ്യം പാഠമാക്കുന്നത് രക്ഷിതാക്കളുടെ ജീവിതവും ശൈലികളുമാണ്.
അതുകൊണ്ട് ചെറുപ്പം മുതൽത്തന്നെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും കളിചിരികളിലൂടെ അവരെ കൊച്ചു കൊച്ചു കാര്യങ്ങൾ പഠിപ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഇത് സഹായിക്കും. ഭാവി ജീവിതത്തിൽ വിജയം കൈവരിക്കാൻ മാതാപിതാക്കളുടെ ഇത്തരം പിന്തുണ കുട്ടികൾക്ക് ഊർജം പകരും. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് അവരോടൊപ്പം സമയം ചെലവഴിക്കേണ്ടത് അത്യന്താപേക്ഷിക്കമാണ്.
അധ്യാപകരുമായി നല്ല ബന്ധം നിലനിർത്താം
വിദ്യാർഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് അവരുടെ ചുറ്റുപാടുകൾക്ക് പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. തുടക്കത്തിൽ മാതാപിതാക്കളും പിന്നീട് അധ്യാപകരും ചേർന്ന ഒരു ചുറ്റുപാടിന്റെ പ്രയോജനകരമായ ഉപയോഗപ്പെടുത്തലാണ് കുട്ടികളുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും ആദരമായിരിക്കുന്നത്. മക്കളുടെ സ്കൂൾ കാലഘട്ടത്തിന്റെ തുടക്കത്തിൽതന്നെ അവരുടെ അധ്യാപകരുമായി ഒരു മികച്ച ബന്ധം സ്ഥാപിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്.
വർഷത്തിൽ ചുരുങ്ങിയത് രണ്ടോ മൂന്നോ തവണ കുട്ടികളുടെ സ്കൂൾ സന്ദർശിച്ച് അധ്യാപകരുമായി കുട്ടികളുടെ കഴിവുകളെ സംബന്ധിച്ചും അതുപോലെ വ്യക്തിത്വവികാസത്തെകുറിച്ചും മറ്റും മനസിലാക്കേണ്ടതാണ്. പേരന്റ്സ് ടീച്ചർ മീറ്റിംഗുകൾ പോലെയുള്ള അവസരങ്ങൾ ഇത്തരം ആശയവിനിമയങ്ങൾക്കായി തീർച്ചയായും ഉപയോഗിക്കേണ്ടതാണ്. ഈ കാലഘട്ടത്തിൽ ഓൺലൈൻ ആശയവിനിമയ സംവിധാനങ്ങൾ അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം അയാസരഹിതമാക്കിയിട്ടുണ്ട്.
സർവതോമുഖമായ വളർച്ചയാണ് പഠനത്തിലൂടെ ലക്ഷ്യമിടേണ്ടത്. കേവലം പരീക്ഷയും മാർക്ക്ഷീറ്റും പിന്നെ ഒരു ജോലി നേടുവാനും മാത്രമുള്ളതല്ല വിദ്യാഭ്യാസം എന്നും മാത്സാരാധിഷ്ഠിത ലോകത്തിൽ വിജയിക്കാൻ പ്രാപ്തമായ സവിശേഷ ഗുണങ്ങൾ വാർത്തെടുക്കാനും മാനവിക മൂല്യങ്ങൾ നിലനിർത്താനും കുട്ടികളെ പ്രാപ്തമാക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായിരിക്കേണ്ടത്.
മാതാപിതാക്കളും അധ്യാപകരും ചേർന്ന കൂട്ടായ പ്രവർത്തനം കുട്ടികൾ നേരിടുന്ന പല പ്രശ്നങ്ങളെയും തടയാനും പരിഹരിക്കാനും അതുവഴി പഠനനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. ടെക് അഡിക്ഷൻ, ഡ്രഗ് അഡിക്ഷൻ, അമിതമായ ഉത്കണ്ഠ, ആരോഗ്യകരമല്ലാത്ത സൗഹൃദങ്ങൾ തുടങ്ങി കുട്ടികൾ നേരിടുന്ന പലവിധ പ്രശ്നങ്ങൾക്കും മാതാപിതാക്കളുടെയും അധ്യാപകരുടെയും യോജിപ്പ് സഹായിക്കുമെന്നതിൽ സംശയമില്ല.
കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാം, ലക്ഷ്യബോധം വളർത്താം
കുട്ടികളുടെ അഭിരുചി (Aptitude) കണ്ടെത്തി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാഥമികമായി മാതാപിതാക്കളുടെ കർത്തവ്യമാണ്. അഭിരുചി മനസിലാക്കുക, അതിനെ പരിപോഷിപ്പിക്കാനുതകുന്ന മനോഭാവം (attitude) വളർത്തിയെടുക്കുക എന്നുള്ളത് കുട്ടികളുടെ ലക്ഷ്യബോധം നിർണയിക്കുന്നതിൽ പ്രധാനഘടകമാണ്. ഒരുപക്ഷേ മാതാപിതാക്കൾക്ക് ഇക്കാര്യങ്ങൾ ചെയ്യുന്നതിൽ പരിമിതി ഉണ്ടാകാമെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾക്കു തുടക്കം കുറിക്കാൻ അവർക്കു കഴിയും.
പിന്നീട് അധ്യാപകരുടെയും വിദഗ്ധരുടെയും സഹായം തേടാവുന്നതാണ്. പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസവിദഗ്ധനായ സ്റ്റീഫൻ ആർ.കോവെ വ്യക്തികളുടെ ലക്ഷ്യം നിശ്ചയിക്കുന്നതിനെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. "ലക്ഷ്യം നിശ്ചയിക്കുമ്പോൾ തന്നെ അതിൽ നിങ്ങൾക്കു പരമാവധി എത്തിപ്പെടാൻ കഴിയുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുക ".(Begin with an end in mind) എന്നാണ് അദ്ദേഹം പറഞ്ഞത്.
ദീർഘവീക്ഷണത്തോടു കൂടിയ ലക്ഷ്യങ്ങളാണ് നാം നിശ്ചയിക്കേണ്ടതെന്ന് സാരം. ഇത്തരം ലക്ഷ്യങ്ങൾ നിശ്ചയിക്കാനും അതിനെ വളർത്തിയെടുക്കാനും മാതാപിതാക്കൾക്ക് കുട്ടികളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനം ചെറുതൊന്നുമല്ല. മാതാപിതാക്കൾ പകർന്നു നൽകുന്ന അച്ചടക്കം, ആത്മീയത, സ്ഥിരോത്സാഹം, പരസ്പരബഹുമാനം, പൗരബോധം, മാറ്റങ്ങൾ ഉൾകൊള്ളാനുള്ള കഴിവ്, അനുകമ്പ തുടങ്ങിയ ഗുണങ്ങൾ കുട്ടികളെ ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കും.
താരതമ്യം അരുത്, കഴിവുകൾ അദ്വിതീയമാണ്
രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്തു വിലയിരുത്തൽ നടത്തുന്നത് അർഥശൂന്യമാണ്. ഓരോ വ്യക്തിയുടെയും കഴിവുകൾ അദ്വിതീയമാണ് അഥവാ ഓരോ കുട്ടിയും സവിശേഷ ഗുണഗങ്ങൾ ഉള്ളവരായിരിക്കും. അതുകൊണ്ട് അത്തരം ഗുണങ്ങൾ പരിപോഷിപ്പിക്കേണ്ടതാണ്. അനാവശ്യമായ താരതമ്യപ്പെടുത്തലുകൾ സവിശേഷ ഗുണങ്ങളെ നശിപ്പിക്കുമെന്ന് മാത്രമല്ല വിപരീത ഫലം ഉളവാക്കുകയും ചെയ്യും.
അസൂയ, പ്രതികാരബുദ്ധി, ലക്ഷ്യബോധമില്ലായ്മ, അപകർഷബോധം തുടങ്ങിയ പ്രോത്സാഹജനകമല്ലാത്ത സ്വഭാവങ്ങൾ കുട്ടികളിൽ വളരാൻ ഇത്തരം സാഹചര്യങ്ങൾ ഇടയാക്കും. കുട്ടികളുടെ താത്പര്യങ്ങൾ, കഴിവുകൾ, സവിശേഷതകൾ, ആഗ്രഹങ്ങൾ എന്നിവ പരിഗണിക്കാതെ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വിലയിരുത്തുമ്പോഴാണ് ഇത്തരം അനാരോഗ്യകരമായ താരതമ്യം ഉണ്ടാകുന്നത്. ഇത് കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കാൻ വളരെയധികം സാധ്യതയുണ്ട്.
മക്കളുടെ കഴിവുകൾക്ക് അനുസരിച്ചുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. ഏബ്രഹാം ലിങ്കൺ തന്റെ മകന്റെ സ്കൂൾ അധ്യാപകന് അയച്ച കത്ത് വളരെ പ്രസിദ്ധമാണ്. ആ കത്തിലെ പ്രതിപദ്യ വിഷയം തന്റെ മകനെ എന്തെല്ലാം കാര്യങ്ങൾ എങ്ങനെയെല്ലാം പഠിപ്പിക്കണമെന്നാണ്. വിശ്വാസം, സ്നേഹം, ധൈര്യം എന്നീ മൂന്നു പ്രധാനപ്പെട്ട ഗുണങ്ങളിലൂന്നിയ വിദ്യാഭ്യാസമാണ് അവനു ലഭിക്കേണ്ടതെന്ന് ലിങ്കൺ ദീർഘവീക്ഷണത്തോടെ ആ കത്തിൽ പറയുന്നുണ്ട്.
ആധുനിക ലോകത്തും ഈ ആശയങ്ങൾ വളരെ പ്രസക്തമാണ്. നമ്മുടെ കുട്ടികൾ നന്മകൾ ഉള്ളവരായി വളരട്ടെ, ഉത്തരവാദിത്വബോധമുള്ളവരായി വളർന്ന് ലക്ഷ്യം നേടട്ടെ. ധൈര്യത്തോടെ നീതിക്കു വേണ്ടി നിലനിൽക്കുന്നവരായി ഉയരട്ടെ, വെല്ലുവിളികൾ നേരിട്ട് വിജയം കൈവരിക്കാൻ പ്രാപ്തരാകട്ടെ. ദീർഘവീക്ഷണത്തോടെയുള്ള മാതാപിതാക്കളുടെ പിന്തുണ അതിൽ നിർണായക പങ്ക് വഹിക്കുമെന്നതിൽ സംശയമില്ല.
(കരിയർ കൺസൾട്ടന്റും ലീഡർഷിപ് കോച്ചും എഐ എഡ്യൂക്കേറ്ററുമാണ് ലേഖകൻ)