Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മിനിമം വേതനം പുതുക്കുന്നതിനുള്ള കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് രണ്ടു മാസത്തിനു ശേഷം പരാതികളും ആക്ഷേപങ്ങളുമുണ്ടെങ്കിൽ അതു പരിഗണിച്ച് സർക്കാർ വേതന പരിഷ്കരണം സംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. 2022 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തോടെ ആയിരിക്കും ശന്പള പരിഷ്കരണം നടപ്പിലാക്കുന്നത്.
അടിസ്ഥാന ശന്പളം കൂടാതെ അധിക അലവൻസുകളും നിർദേശിച്ചിട്ടുണ്ട്. കിടത്തി ചികിത്സയില്ലാത്ത ആശുപത്രികളിൽ പതിനൊന്നോ അതിൽ അധികമോ ജീവനക്കാരുണ്ടെങ്കിൽ അടിസ്ഥാന ശന്പളത്തിന്റെ മൂന്നു ശതമാനമായിരിക്കും അധിക അലവൻസ്. 101 മുതൽ 300 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അധിക അലവൻസ് താഴെ പറയുന്ന കണക്കിൽ:
മിനിസ്റ്റീരിയൽ (2.5%), നഴ്സിംഗ്(10%) പാരാമെഡിക്കൽ (3%), ഹെൽത്ത് കെയർ പ്രഫഷണൽസ് (10%)
►301 മുതൽ 500 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (5%), നഴ്സിംഗ് (20%), പാരാമെഡിക്കൽ (6%), ഹെൽത്ത് കെയർ പ്രഫഷണൽസ് (20%)
►501 മുതൽ 700 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (7.5%), നഴ്സിംഗ് (30%), പാരാമെഡിക്കൽ (9%), ഹെൽത്ത് കെയർ പ്രഫഷണൽസ് (30%)
►701 മുതൽ 800 ബെഡ് വരെ◄
മിനിസ്റ്റീരിയൽ (10%), നഴ്സിംഗ് (40%), പാരാമെഡിക്കൽ (12%), ഹെൽത്ത് കെയർ പ്രഫഷണൽസ് (40%)
►801 മുതൽ മുകളിലേക്ക്◄
മിനിസ്റ്റീരിയൽ (12.5%), നഴ്സിംഗ് (50%), പാരാമെഡിക്കൽ (15%), ഹെൽത്ത് കെയർ പ്രഫഷണൽസ് (50%)
കൂടാതെ, ഡിഎയും വാർഷിക ഇൻക്രിമെന്റും അനുവദിക്കും. സർവീസ് വെയ്റ്റേജും നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ പുറപ്പെടുവിച്ചിട്ടുള്ള നിർദേശങ്ങളോട് ആക്ഷേപങ്ങളോ നിർദേശങ്ങളോ ഉണ്ടെങ്കിൽ സ്പെഷൽ സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -01 എന്ന വിലാസത്തിൽ അയയ്ക്കണം.
International
ലണ്ടൻ: ഇറാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ താൽക്കാലികമായി പിൻവലിച്ച് ബ്രിട്ടൻ. യുഎസ് ആക്രമണഭീഷണി ശക്തമായി തുടരവേയാണു നടപടി. ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് കോൺഗ്രസിലെ വാർഷികപ്രസംഗത്തിലും ആവർത്തിച്ചിരുന്നു.
ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് ഇറാൻ വിടാൻ നിർദേശിച്ചിട്ടുണ്ട്. അണുവായുധ പദ്ധതി ഉപേക്ഷിക്കാമെന്ന കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്.
ഇസ്രയേലിലെ യുഎസ് എംബസിയിലെ അവശ്യസേവന വിഭാഗത്തിലേത് ഒഴികെയുള്ള ജീവനക്കാർക്കും മടങ്ങാമെന്ന് അംബാസഡർ മൈക്ക് ഹക്കബി പറഞ്ഞു.
Kerala
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ അക്രമിച്ച പ്രതികൾ അറസ്റ്റിൽ. മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം ദിനേശിന് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ കരവാരം സ്വദേശി അഖിലേഷ് (25),ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി ജയരാജ് (35),കിഴുവിലം സ്വദേശി വ്യാസൻ (32) എന്നിവരെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം.
വീടിനുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുമ്പോഴാണ് മൂന്നംഗ സംഘം തട്ടിക്കയറുകയും മർദിക്കുകയും ചെയ്തത്. മദ്യലഹരിയിലായിരുന്ന സംഘം ദിനേഷിനെ ഇരുമ്പ് വടി കൊണ്ട് തലയിൽ അടിച്ചിരുന്നു.
അടിയേറ്റ് തറയിൽ വിണ ദിനേഷിനെ ചവിട്ടുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്തു. പരിക്കേറ്റ ദിനേശ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ ചിറയിൻകീഴ് പോലീസ് ആണ് പിടികൂടിയത്. പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മദ്യലഹരിയില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്നും പോലീസ് അറിയിച്ചു.
National
ബംഗുളൂരു: ഒല ഇലക്ട്രിക്സിലെ എഞ്ചിനീയര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനെതിരെ കേസെടുത്ത് പോലീസ്.
ഭവിഷിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് ബംഗുളൂരു പോലീസ് കേസെടുത്തത്. ഒല സീനിയര്‍ ഓഫീസര്‍ സുബ്രത കുമാര്‍ ദാസിനെതിരെയും കേസെടുത്തിട്ടുണ്ട്.
സെപ്റ്റംബര്‍ 28നാണ് കോറമംഗലയിലുളള ഒല ഇലക്ട്രിക്സിലെ ഹോമോലോഗേഷന്‍ എഞ്ചിനീയര്‍ കെ. അരവിന്ദ് ജീവനൊടുക്കിയത്. പിന്നാലെ 28 പേജുള്ള അരവിന്ദിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. അതിനുപിന്നാലെയാണ് ഭവിഷ് അഗര്‍വാളിനും സുബ്രത് കുമാറിനുമെതിരെ കേസെടുത്തത്.
ബംഗുളൂരുവിലെ ചിക്കലസാന്ദ്രയിലെ വസതിയില്‍ അരവിന്ദിനെ (38) വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യാക്കുറിപ്പില്‍ ഭവിഷ് അഗര്‍വാളിനും സുബ്രത് ദാസിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഇരുവരും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ശമ്പളവും അലവന്‍സുകളും നിഷേധിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
ഇതാണ് അരവിന്ദിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആരോപിച്ച് സഹോദരന് പരാതി നല്‍കുകയായിരുന്നു. അരവിന്ദ് മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 17.46 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടിരുന്നു. ഇതേപ്പറ്റി കമ്പനിയുടെ എച്ച്ആറിനോട് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും സഹോദരന് പറഞ്ഞു.
അരവിന്ദിന്റെ മരണത്തില്‍ പ്രതികരണവുമായി ഒല കമ്പനിയും രംഗത്തെത്തിയിരുന്നു. ജോലിയെക്കുറിച്ചോ പീഡനങ്ങളെക്കുറിച്ചോ പരാതിയൊന്നും അരവിന്ദ് നല്‍കിയിരുന്നില്ലെന്നാണ് ഒലയുടെ വിശദീകരണം.
അരവിന്ദ് മൂന്നര വര്‍ഷത്തിലേറെയായി ഒല ഇലക്ട്രിക്സില്‍ ജോലി ചെയ്തിരുന്നുവെന്നും പ്രൊമോട്ടര്‍ ഉള്‍പ്പെടെയുളള കമ്പനിയുടെ ഉന്നത മാനേജ്മെന്റുമായി നേരിട്ട് ഇടപഴകുന്നത് അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും ഒല പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അരവിന്ദിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഉടനടി തന്നെ അന്തിമ സെറ്റില്‍മെന്റ് നടത്തിയതെന്നും കമ്പനി വക്താവും അറിയിച്ചു. ജീവനക്കാര്‍ക്ക് സുരക്ഷിതമായ പിന്തുണ നല്‍കുന്നുണ്ടെന്നും കമ്പനി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.