Kerala
കോട്ടയം: തൊഴിലില്ലായ്മ കുറയ്ക്കാന്‍ തനതായ നിത്യ ജോലികളെ ചേര്‍ത്തു പിടിച്ച് ആപ്പ് നിര്‍മിച്ചിരിക്കുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശിയായ മുഹമ്മദ് മുസ്തഫ.
ഡീലോ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഒരു വീട്ടില്‍ ചെയ്യുന്ന പണികളൊക്കെ ചെയ്താല്‍ നാട്ടില്‍ ജീവിക്കാനാകുമെന്നും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്(എഐ) എല്ലാ മേഖലയിലെയും കടന്നു കയറുന്ന കാലത്ത് നാട്ടില്‍നിന്നുതന്നെ പണമുണ്ടാക്കാനാകുമെന്നും മുസ്തഫ പറയുന്നു.
ജര്‍മനിയില്‍ സോഫ്റ്റവേര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുസ്തഫയുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണിത്. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുന്ന കാലത്ത്, വൈറ്റ് കോളര്‍ ജോലി എന്ന സങ്കല്‍പ്പത്തെ ടെക്നോളജിയുടെ പിന്‍ബലത്തില്‍ മലയാളികളിലേക്ക് എത്തിക്കുകയാണ് ഇദ്ദേഹം. എല്ലാതരത്തിലുള്ള ജോലികള്‍ക്കും ആളുകളെ എത്തിച്ചുനല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണിത്.
മക്കളെല്ലാം വിദേശത്തും മറ്റ് ജോലിസ്ഥലത്തുമൊക്കെയായ മാതാപിതാക്കള്‍ക്ക് നാട്ടിലൊരു ആവശ്യത്തിനു പ്ലംബറേയെ, ഇലക് ട്രീഷനെയോ, ഡ്രൈവറിനെയോ എന്തിന് വീട്ടു ജോലികള്‍ക്ക് ആളിനെ ആവശ്യമുണ്ടെങ്കില്‍ ഡീലോയെ സമീപിച്ചാല്‍ മതി. ആദ്യഘട്ടത്തില്‍ കോട്ടയം ജില്ല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
കേരളത്തില്‍ തൊഴില്‍ രഹിതരുടെ എണ്ണം പ്രതീക്ഷിച്ചതിനും അപ്പുറമാണെന്നും നാട്ടിലെ ജോലികള്‍ക്ക് മതിയായ ആളുകളെ കിട്ടുന്നില്ലെന്നും കഴിഞ്ഞ ഒരു മാസത്തെ പ്രവര്‍ത്തനത്തിലൂടെ മനസിലായെന്ന് മുസ്തഫ പറയുന്നു. 2024ലാണ് ഇത്തരമൊരു സംരംഭത്തിനു മുന്നിട്ടിറിങ്ങിയത്. എന്നാല്‍, 2026 ജനുവരിയിലാണ് ഇത് പ്രാവര്‍ത്തികമായതെന്നും അദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 300 വര്‍ക്കേഴ്സിനെ പ്രതീക്ഷിച്ചെങ്കിലും രജിസ്റ്റര്‍ ചെയ്തത് ഏഴായിരത്തിലധികം പേരായിരുന്നു.
തെങ്ങുകയറാന്‍ തുടങ്ങി വെറ്ററിനറി ഡോക്്ടറെ വരെ ആവശ്യപ്പെട്ട് നാളിതുവരെ ഡീലോയെ ആളുകള്‍ സമീപിച്ചിട്ടുണ്ട്. കോട്ടയത്തിനു പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്.
പാര്‍ട്ട് ടൈം എന്ന നിലയിലാണ് ജോലിയുടെ സ്വഭാവം. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഫീസൊന്നും ഇല്ല. ഡെലിവറി ആപ്പുകൾ നിരവധിയുണ്ടെങ്കിലും ഡീലോയുടെ പ്രവര്‍ത്തനവും വര്‍ക്കേഴ്സിനെ കണക്ട് ചെയ്യുന്നതും റേറ്റിംഗിനെ അടിസ്ഥാനമാക്കിയാണ്.
ഉപഭോക്താവിനെ വര്‍ക്കേഴ്സുമായി ബന്ധിപ്പിച്ചാണ് ഡീലോ പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് ഒരാള്‍ക്ക് വാഹനമുണ്ട്, പക്ഷേ ഓടിക്കാന്‍ ആളില്ല. ഈ ആവശ്യം ഡീലോയെ അറിയിച്ചാല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 10 കിലോമീറ്റര്‍ പരിധിയിലുള്ള ഡ്രൈവര്‍മാരായ ആളുകള്‍ക്ക് അലേര്‍ട്ട് മെസേജ് ചെല്ലും. തുടര്‍ന്ന് അനുയോജ്യനായ ആളെ ഉപഭോക്താവുമായി ബന്ധപ്പെടുത്തും. ജോലി കഴിയുമ്പോള്‍ നിശ്ചിത വേതനം അവര്‍ക്കു നല്‍കും. വരുന്ന കാലയളവില്‍ ഡീലോയെ കൂടുതല്‍ സജീവമാക്കാനാണ് മുസ്തഫയുടെ തീരുമാനം.
Kerala
തൃശൂർ: കോളജുകളിലെ റാഗിംഗ് ഇല്ലാതാക്കാൻ-സിദ്ധാർഥ് സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്-, രാഷ്ട്രീയ അതിപ്രസരമില്ലാതാക്കാൻ സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റ് എന്നിവ ആരംഭിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഡോ. അച്യുത് ശങ്കറിന്റെ നേതൃത്വത്തിൽ സർവകലാശാല അധ്യാപകർ, അക്കാദമിക്കുകൾ എന്നിവരുമായി ചർച്ച ചെയ്തു തയാറാക്കിയ ഉന്നത വിദ്യാഭ്യാസ നയരേഖ യുഡിഎഫ് പ്രകടന പത്രികാ സമിതി അധ്യക്ഷൻ ബെന്നി ബെഹനാനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളിൽ സ്വയംഭരണവും അക്കാദമിക് നേതൃത്വവും ഉറപ്പാക്കും. ആഗോള തൊഴിൽ വിപണി നിരീക്ഷിക്കാൻ ജോബ് വാച്ച് ടവർ ആരംഭിക്കും. സ്കില്ലിംഗിനും റീ സ്കില്ലിംഗിനും പ്രധാന്യം നൽകും. പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ റാഗിംഗിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർഥിന്റെ പേരിലാണ് റാഗിംഗിനെതിരേ പരാതിപ്പെടാൻ ആപ്ലിക്കേഷൻ ആരംഭിക്കുന്നത്.
സ്വതന്ത്ര സ്റ്റുഡന്റ് അക്കാദമിക് ഇലക്ഷൻ കമ്മീഷൻ രൂപീകരിക്കും. മോഡൽ പാർലമെന്റ് പോലെ പ്രതിപക്ഷ നേതൃസ്ഥാനം കൊണ്ടുവരും. സർവകലാശാലാ സമിതികളിൽ യൂണിയൻ ചെയർപേഴ്സണ്‍മാരെ റൊട്ടേഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തും. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കും.
അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കാൻ പ്രത്യേക സംവിധാനമുണ്ടാക്കും. ശാസ്ത്രബോധം പ്രോത്സാഹിപ്പിക്കാൻ ജവഹർലാൽ നെഹ്റു ശാസ്ത്രബോധ കേന്ദ്രങ്ങൾ തുറക്കും. അധ്യാപകരുടെ ജോലിഭാരം പുനർനിർവചിക്കും. റിട്ട. അധ്യാപകരെയും എഐ സംവിധാനങ്ങളും മൂല്യനിർണയത്തിന് ഉപയോഗിക്കും.
പഠനം കഴിഞ്ഞു കുട്ടികൾ എവിടേക്കു പോകുന്നെന്ന് അറിയാൻ ഗ്രാജുവേറ്റ് എംപ്ലോയ്മെന്റ് ട്രാക്കിംഗ് ആരംഭിക്കും. സ്റ്റുഡന്റ് മൈഗ്രേഷൻ സർവേ ശക്തമാക്കും. വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ അക്കാദമിക് ടൂറിസം നടപ്പാക്കും. റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കും. പല കോഴ്സുകളും കാലഹരണപ്പെട്ടെന്നും വിദേശത്തു കുട്ടികൾ പഠിക്കുന്ന പ്രോഗ്രാമുകൾ കേരളത്തിലും ആരംഭിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
National
ന്യൂഡൽഹി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ നിലപാട് മാറ്റി കേന്ദ്ര സർക്കാർ. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര്‍ വ്യക്തമാക്കി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ചാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു.
എന്നാല്‍, മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു.
ലോകത്തൊരിടത്തും ഇത്തരം നിർദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്. ഐഒഎസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
കടുത്ത് എതിര്‍പ്പ് ഉയര്‍ന്നതിന് പിന്നാലെ നേരത്തെ തന്നെ കേന്ദ്ര സർക്കാര്‍ നിലപാട് മയപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് വിവാദങ്ങൾക്ക് പിന്നാലെ കേന്ദ്രം വ്യക്തമാക്കി.
ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുമെന്ന ആശങ്കകൾക്കിടയിൽ, ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ ഭയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പറയുകയും സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.ആപ്പ് വഴി രഹസ്യമായി വിവരങ്ങൾ ചോർത്താനോ കോൾ നിരീക്ഷിക്കാനോ യാതൊരു സാധ്യതയുമില്ലെന്ന് സിന്ധ്യ ഉറപ്പിച്ചു പറഞ്ഞു.
"ഈ ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് ഇത് ഡിലീറ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്യാം. ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. നിങ്ങൾ ഇത് രജിസ്റ്റർ ചെയ്താൽ ഇത് സജീവമായി തുടരും. രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പ്രവർത്തനരഹിതമായിരിക്കും." എന്നാണ് മന്ത്രി വിശദീകരിച്ചത്.