ഡർബൻ: 2022ൽ പ്രസിഡന്റ് സിറിൾ റാമഫോസയ്ക്ക് എതിരായ ഇംപീച്ച്മെന്റ് നടപടികൾ പാർലമെന്റ് തടഞ്ഞത് ഭരണഘടനാവിരുദ്ധമാണെന്ന് ദക്ഷിണാഫ്രിക്കൻ ഭരണഘടനാ കോടതി വിധിച്ചു.
ഇതോടെ റാമഫോയസ്ക്ക് എതിരേ ഇംപീച്ച്മെന്റ് നടപടികൾ വീണ്ടും ആരംഭിക്കാൻ സാധ്യതയേറി.
റാമഫോസയുടെ വസതിയിലെ സോഫയിൽ ഒളിപ്പിച്ചുവച്ചിരുന്ന അഞ്ചു ലക്ഷം ഡോളർ വരുന്ന തുക കള്ളന്മാർ മോഷ്ടിച്ചതാണു സംഭവത്തിന്റെ തുടക്കം. ഇത് കണക്കിൽപ്പെടാത്ത പണമാണെന്ന് ആരോപണമുയർന്നു.
അദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം ശ്രമം നടത്തി. റാമഫോസയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻസി) പാർട്ടി വോട്ടെടുപ്പിലൂടെ ഇംപീച്ച്മെന്റ് തടഞ്ഞു.
ഇതിനെതിരേ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് എന്ന പാർട്ടി നല്കിയ ഹർജിയിലാണ് ഇപ്പോഴത്തെ വിധി. റാമഫോസ രാജിവയ്ക്കണമെന്ന് ഈ പാർട്ടിയുടെ നേതാവ് ജൂലിയസ് മലേമ ആവശ്യപ്പെട്ടു.
2022ൽ റാമഫോസയുടെ എഎൻസിക്ക് പാർലമെന്റിൽ ഭൂരിപക്ഷുമുണ്ടായിരുന്നു. 2024 മുതൽ കൂട്ടുകക്ഷി സർക്കാരിനെയാണ് അദ്ദേഹം നയിക്കുന്നത്.