Kerala
തിരുവനന്തപുരം: നെടുമങ്ങാട് -നഗരസഭ കൗൺസിലിന്റെ നിർദേശപ്രകാരം നഗരസഭയിലെ ഠൗൺ റോഡിലും കല്ലിംഗൽ കരിപ്പൂർ റോഡിലും റോഡ് കൈയ്യേറിയും ലൈസൻസ് ഇല്ലാതെയും അനധികൃതമായും പ്രവർത്തിച്ച കച്ചവടസ്ഥാപനങ്ങളും ബങ്കുകളും നഗരസഭ ആരോഗ്യവിഭാഗം ഒഴിപ്പിച്ചു.
നഗരസഭ ക്ലീൻസിറ്റി മാനേജർ പ്രേംനവാസ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ് ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി എസ് സബിത, എൽ ഷീന, എൽ മീര, ജി ഗീതു എന്നിവരും കണ്ടിജൻ്റ് വിഭാഗം ജീവനക്കാരും നേതൃത്വം നൽകി. ഒരു കാരണവശാലും റോഡും ഫുട്ട്പാത്തും കൈയേറി അനധികൃത കച്ചവടം അനുവദിക്കില്ലെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.
Kerala
കാട്ടാക്കട: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. നെടുമങ്ങാട് പനവൂർ കരികുഴിയിൽ അഖിലയുടെ മകന് ആര്‍ഷിദാണ് മരിച്ചത്. രണ്ടാനച്ഛന് ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു.
പിന്നാലെ തിരുവനന്തപുരം എസ്ഐടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ സമയത്ത് മാതാവ് അഖില വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: സ്മാർട്ട് വില്ലേജ് ഓഫീസിന്റെ മതിലിന്റെ കരിങ്കൽ സംരക്ഷണ ഭിത്തി തകർന്നു വീണു. കഴിഞ്ഞ ദിവസത്തെ മഴയിലാണ് നാശം സംഭവിച്ചത്.
കരിങ്കൽ കെട്ട് ഇടിഞ്ഞെങ്കിലും ഇതിന് മുകളിലെ കോൺക്രീറ്റ് സ്ലാബിലാണ് ഇപ്പോൾ മതിൽ നിൽക്കുന്നത്. ഇത് കൂടി വീണാൽ കെട്ടിടത്തിന്റെ വശത്തുനിന്ന് ഉൾപ്പെടെ മണ്ണ് ഇടിഞ്ഞു വീഴും. ഇതോടെ മന്ദിരവും അപകടാവസ്ഥയിലാകും. അടിഭാഗം തകർന്നതോടെ ഇനി ശക്തമായി മഴ പെയ്താൽ മതിൽ പൂർണമായി തകരും.
വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ പിൻഭാഗത്തെ ഭിത്തിയിൽ വിള്ളൽ വീണിട്ടും മാസങ്ങളായി. മൂന്നു വർഷം മുൻപ് നിർമിച്ച കെട്ടിടത്തിന്റെ ഭിത്തിയിൽ ഇത് രണ്ടാം തവണയാണ് വിള്ളൽ വീഴുന്നത്. കെട്ടിടത്തിന്റെ പിൻവശത്ത് ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമിച്ച് ഇതിനുള്ളിൽ മണ്ണിട്ട് നിറച്ചാണ് മന്ദിരം നിർമിച്ചിരിക്കുന്നത്. മഴയിൽ ഈ മണ്ണ് കൊണ്ട് താഴ്ന്നതാകാം കെട്ടിടത്തിന്റെ ഭിത്തിക്കു വിള്ളൽ വീണതെന്നാണ് വിവരം.
2023 മാർച്ച് 21 ന് ആണ് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2023 അവസാനം തന്നെ കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ വീണു. 2024ൽ അറ്റകുറ്റ പണി ചെയ്ത് വിള്ളൽ ഒഴിവാക്കി. ശേഷമാണ് വീണ്ടും വിള്ളൽ വീണിരിക്കുന്നത്.
വില്ലേജ് ഓഫിസിൽ ആറ് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പൈപ്പ് അടഞ്ഞിരിക്കുന്നതിനാൽ കെട്ടിടത്തിനു മുകളിൽ മഴയിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഗോവണി ഇല്ലാത്തതിനെത്തുടർന്ന് ജീവനക്കാർക്ക് ഇതിനു മുകളിൽ കയറി വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാനും കഴിയുന്നില്ല.
ഉടനടി ഈപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ജി.ആർ. അനിൽ എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് -കരകുളം മുല്ലശേരിയിൽ ഇടിമിന്നലേറ്റ് വീടുകൾക്ക് നാശം. മുല്ലശേരി സ്വദേശികളായ രാധാകൃഷ്ണൻ നായർ , ഗിരിജ കുമാരി , കൃഷ്ണകുമാർ , മധുസൂദനൻ നായർ , രവീന്ദ്രൻ നായർ എന്നിവരുടെ വീടുകളിലെ വൈദ്യുതോപകരണങ്ങൾക്ക് നാശം ഉണ്ടായി.
ഗിരിജ കുമാരിയുടെയും രാധാകൃഷ്ണൻ നായരുടെയും വീടുകളിലെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടാകുകയും ജന്നൽ ചില്ലുകൾ തകരുകയും ചെയ്തു. ഗിരിജ കുമാരിയുടെ മകൻ അനീഷിന് പൊള്ളലേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം നടന്നത്.
District News
നെടുമങ്ങാട്: യുഡിഎഫ് മുന്നേറ്റത്തിലും ചുവപ്പുകോട്ട കാത്തു നെടുമങ്ങാട്. മികച്ച ലീഡിൽ മിന്നുന്ന വിജയമാണ് മണ്ഡലത്തിൽ ഇക്കുറിയും എൽഡിഎഫ് നേടിയത്.
21,583 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ജി.ആർ. അനിൽ വിജയിച്ചത്. മണ്ഡലത്തിന്റെ അടിയുറച്ച ഇടതു മനസ് കൗണ്ടിംഗ് തുടങ്ങിയതു മുതൽ പ്രകടമായിരുന്നു. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഇക്കുറി എൽഡിഎഫാണ് ലീഡ് ചെയ്തത്. 21,583 വോട്ടുകളുടെ ലീഡാണ് ജി. ആർ. അനിലിന് ലഭിച്ചത്. അണ്ടൂർക്കോണം പഞ്ചായത്താണ് ആദ്യം എണ്ണിയത്. ആദ്യറൗണ്ട് എണ്ണുമ്പോൾ 1,351 വോട്ടുകളുടെ ലീഡിൽ തുടങ്ങിയ മുന്നേറ്റം ഒരുഘട്ടത്തിൽ പോലും പിന്നോട്ടു പോയില്ല.നാലാം റൗണ്ടിൽ ലീഡ് 3,184 ആയി ഉയർന്നു. ഒമ്പത് റൗണ്ടുകൾ പിന്നിടുമ്പോൾ 9145 ആക്കി തേരോട്ടം തുടർന്നു. 18-ാം റൗണ്ടിൽ ലീഡ് 21,402 ആക്കി. അവസാന റൗണ്ട് കഴിയുമ്പോൾ ഭൂരിപക്ഷം 21,583 ആക്കി മണ്ഡലം നിലനിർത്തി.
യുഡിഎഫ് മേഖലമായ അണ്ടൂർക്കോണത്തും പോത്തൻകോട്ടും എൽഡിഎഫ് ശക്തികേന്ദ്രങ്ങളായ മാണിക്യൽ, വെമ്പായം, കരകുളം പഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭയിലും വലിയ മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. 69,206 വോട്ടുകളാണ് ജി.ആർ. അനിൽ നേടിയത്. 47,624 വോട്ടുകൾ നേടി യുഡിഎഫിലെ മീനാങ്കൽ കുമാർ രണ്ടാം സ്ഥാനത്തെത്തി.
ബിജെപി സ്ഥാനാർഥി യുവരാജ് ഗോകുൽ 38,999 വോട്ടുകളാണ് നേടിയത്. 23707 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ എൽഡിഎഫിന് ലഭിച്ചത്. 72, 742 വോട്ടുകളും നേടിയിരുന്നു.യുഡിഎഫിന് 49,433 വോട്ടുകളും ബിജെപിക്ക് 26861 വോട്ടുകളുമാണ് കഴിഞ്ഞ തവണ ലഭിച്ചത്. ബിജെപിക്ക് ഇക്കുറി 11000 ത്തോളം വോട്ടുകൾ വർധിച്ചു.
District News
നെടുമങ്ങാട്: മുൻസിപ്പാലിറ്റിയിലെ കരിപ്പൂർ വില്ലേജിൽ നഗരസഭയുടെ മൂത്താംകോണം കമ്മ്യൂണിറ്റി ഹാളിൽ താത്കാലികമായി ഐടിഐ പ്രവർത്തിക്കുന്നതിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
പുതിയ സ്ഥലം കണ്ടെത്തുന്നമുറയ്ക്ക് ഐടിഐ സ്വന്തം കെട്ടിടത്തിലേക്കു മാറും. രണ്ടു യൂണിറ്റുകള്‍ വീതമുള്ള ഫിറ്റർ, വെർഡർ, മൾട്ടീമീഡിയ ആനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്. ഫിറ്റര്‍ കോഴ്സിന് രണ്ടു വര്‍ഷവും, മറ്റു കോഴ്സുകള്‍ക്ക് ഓരോ വര്‍ഷവുമാണ് പരിശീലന ദൈര്‍ഘ്യം.
പ്രിൻസിപ്പാൾ ക്ലാസ് 2 - ഒന്ന്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ- ഒന്ന്, ജൂണിയർ സൂപ്രണ്ട് - ഒന്ന്, ജൂണിയർ ഇൻസ്ട്രക്റ്റര് - എട്ട്, ക്ലർക്ക് - രണ്ട്, ടൈപ്പിസ്റ്റ് - ഒന്ന്, എൽഡി സ്റ്റോർ കീപ്പർ - ഒന്ന്, ഓഫീസ് അറ്റൻഡ് - ഒന്ന്, ഉൾപ്പെടെ 16 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും കാബിനറ്റ് അംഗീകാരം നൽകി.
സര്‍ക്കാര്‍തലത്തില്‍ പുതിയ ഐടിഐകള്‍ ആരംഭിക്കാന്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ഉപകരണ സജീകണത്തിനും ജീവനക്കാരുടെ ശമ്പളമുള്‍പ്പെടെയുള്ള ചെലവുകളാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ നെടുമങ്ങാട് തുടങ്ങുന്ന ഐടിഐയുടെ എസ്റ്റാബ്ലിഷ്മെന്റ് ചെലവുകള്‍ക്കായി പ്രതിവര്‍ഷം 1.04 കോടിയും ഒറ്റത്തവണ ഉപകരണ സംഭരണത്തിനുമായി 1.61 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനും മന്ത്രിസഭായോഗം അംഗീകാരം നല്കി.
മലയോര മേഖലയായ നെടുമങ്ങാട് തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് സാങ്കേതിക നൈപുണ്യം പകര്‍ന്നു നല്കുവാനും യുവതലമുറയ്ക്ക് മെച്ചപ്പെട്ട തൊഴില്‍ കണ്ടെത്തുവാനും ഇതിലൂടെ കഴിയും. നെടുമങ്ങാടിന്റെ ഏറെക്കാലമായുള്ള കാത്തിരിപ്പാണ് ഇതിലൂടെ അവസാനിക്കുന്നത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് - ആര്യനാട് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. കുളപ്പട ഗവൺമെന്റ് ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽ ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, രാജേഷ്, ബിനോയ്, അഭിനവ് എന്നിവരാണ് മരിച്ചത്.
ശ്രീലാലും രാജേഷും ഒരു ബൈക്കിലായിരുന്നു. ഇവരുടെ ബൈക്ക് ബിനോയും അഭിനവും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണമായി തകർന്നു.
അപകടം നടന്ന ഉടൻ തന്നെ നാലുപേരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് അഭിനവ് മരിച്ചത്. ആര്യനാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
നെടുമങ്ങാട്: ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്നു യുവാക്കൾ മരിച്ചു. കുളപ്പട പാതാരി മൂല ശ്രീലാൽ (25), കുളപ്പട മൊണ്ടിയോട് രാജേഷ് (21),കുളപ്പട പത്തേക്കർ ബിനോയ് (21) എന്നിവരാണ് മരിച്ചത്.
പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഴമലയ്ക്കൽ ആശുപത്രിക്കും കാര നാടിനും ഇടയിൽ ഇന്നലെ രാത്രി പതിനൊന്നായിരുന്നു അപകടം. നെടുമങ്ങാടുനിന്ന് ആര്യനാട്ടേക്കും എതിർ ദിശയിലും വന്ന ബൈക്കുകൾ തമ്മിലാണ് കൂട്ടിയിച്ചത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഉഴമലയ്ക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 10.45 ഓടെയാണ് അപകടം നടന്നത്. നെടുമങ്ങാട് - ആര്യനാട് റോഡിൽ കുളപ്പട സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. ഒരാൾ ആശുപത്രിയിലേക്ക് പോകും വഴി മരിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
പരിക്കേറ്റയാളുടെ വിവരങ്ങൾ ലഭ്യമല്ല. അപകടത്തിൽ മരിച്ച ശ്രീലാൽ ആര്യനാട് പോലീസ് സ്റ്റേഷനിലെ കാപ്പാ കേസിൽ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് പേരുടെയും മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആണ് നിർദേശം നൽകിയത്.
സംഭവത്തിൽ ഡോക്ടർ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ പിതാവ് രംഗത്തെത്തയിരുന്നു. എന്നാൽ താൻ അല്ല ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു.
പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛൻ ബിനിൽ പ്രതികരിച്ചു. വിഷയത്തിഷൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്നാ ഫാത്തിമയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ.
District News
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രസവ ശാസ്ത്രക്രിയയിലെ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്കു മാർച്ച് സംഘടിപ്പിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ സുധീർ ഷാ പാലോട് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് അധ്യക്ഷത വഹിച്ചു. കച്ചേരി ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ആശുപത്രി പ്രവേശന കവാടത്തിലൂടെ അകത്ത് പ്രവേശിക്കുവാൻ ശ്രമിച്ചു. ഇതു തടഞ്ഞ പോലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി. തുടർന്നുണ്ടായ ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്കു പരിക്കേറ്റു.
സംസ്ഥാന ഭാരവാഹികളായ അഡ്വ. എസ്.കെ. അഭിജിത്ത്, ഫൈസൽ നന്നാട്ടുകാവ്, ജില്ലാ ഭാരവാഹികളായ സൈദലി കൈപ്പാടി, ശരത് ശൈലേശ്വരൻ, ബാഹുൽ കൃഷ്ണ, ഷിനു നെട്ടയിൽ, മണ്ഡലം പ്രസിഡന്റുമാരായ ഗോകുൽ കൊടൂർ, ഷൈജു വട്ടപ്പാറ, റിഫായി, വിനീഷ്, അരുൺ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ, സജാദ് മന്നൂർക്കോണം, നിയോജകമണ്ഡലം ഭാരവാഹികളായ മോനിഷ് വെമ്പായം, വിശാഖ്, ഷാഹിൻ, മൻസൂർ, ഡൊമിനിക്ക്, കെഎസ്യു ഭാരവാഹികളായ അഭിജിത്ത് നെടുമങ്ങാട്, ഇമ്രാൻ, റയാൻ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ പ്രതികരണവുമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത്. ആരോപണം വസ്തുതാ വിരുദ്ധമെന്ന് കെജിഎംഒഎ അറിയിച്ചു.
പ്രസവ സമയത്ത് ഉണ്ടാകാവുന്ന സ്വാഭാവികമായ ചില സങ്കീർണതകളാണ് നിർഭാഗ്യവശാൽ സംഭവിച്ചതെന്നും കെജിഎംഒഎ വ്യക്തമാക്കി. 1500 ഓളം പ്രസവങ്ങളും 600 ഓളം ലാപറോസ്കോപിക് സ്റ്റെറിലൈസേഷനുകളും വിജയകരമായി നടത്തിയ വളരെ സീനിയറായ ഡോക്ടറാണ് ഈ പ്രസവം കൈകാര്യം ചെയ്തതെന്നും അസോസിയേഷൻ പ്രതികരിച്ചു.
പ്രസവശേഷം രോഗി സുഖമായി ആശുപത്രി വിട്ടിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷമാണ് തിരികെ ചികിത്സയ്ക്ക് എത്തുന്നത്. അതിനുശേഷം ആണ് ചികിത്സാ പിഴവ് ആരോപണമെന്നും കെജിഎംഒഎ വ്യക്തമാക്കി. ഡിഎംഒ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും കെജിഎംഒഎ കൂട്ടിച്ചേർത്തു.
District News
നെടുമങ്ങാട്: നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിൽ കാർഷിക ഉൽപ്പന്നങ്ങൾ വില്പനക്ക് എത്തിക്കുന്ന കർഷകർക്കു ഹോർട്ടികോർപ്പ് കുടിശിക നൽകാത്തത്തിൽ പ്രതിഷേധിച്ചു സൂചനാസമരം നടത്തി.
അഞ്ചുമാസത്തെ കുടിശികയായി ലക്ഷങ്ങൾ ലഭിക്കാനുണ്ടെന്നു കർഷകർ പറഞ്ഞു. രാവിലെ പത്തുമുതൽ തുടങ്ങിയ സമരം 11.30യോടെ അവസാനിച്ചു. കർഷകർ കൊണ്ടുവരുന്ന കാർഷിക ഉൽപ്പന്നങ്ങൾ വ്യാപാരികൾ വാങ്ങും. ഈ തുക സെക്രട്ടറിയുടെ അക്കൗണ്ടിൽനിന്നും കർഷകർക്കു ലഭിക്കാറുണ്ട്.
ബാക്കിവരുന്ന ഉൽപ്പന്നങ്ങൾ ഹോർട്ടി കോർപ്പ് ഏറ്റെടുത്ത വകയിലാണ് കുടിശികയായി ലക്ഷങ്ങൾ നൽകാനുള്ളതെന്നു കർഷകർ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് കൗമാരക്കാരനെ പീഡിപ്പിച്ച കേസിൽ വയോധികനെ അറസ്റ്റ് ചെയ്തു. 13 വയസുകാരനെ പീഡിപ്പിച്ച പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസിൽ ഷിയാദ് മൊയ്തീൻ (60) ആണ് അറസ്റ്റിലായത്.
നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടിൽ പതിവായി സൈക്കിൾ ചവിട്ടാൻ പോകുന്ന വിദ്യാർഥിയെ നിരീക്ഷിച്ച ഇയാൾ കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു പീഡനം. പരിചയപ്പെട്ട ശേഷം പ്രതി 13 കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തി. സൈക്കിൾ ചവിട്ടാനെത്തുന്ന ദിവസങ്ങളിൽ ഇത് തുടർന്നു. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ കിടക്കുന്നത് കണ്ടു സംശയം തോന്നിയ നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷിയാദിനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇയാൾ കാര്യങ്ങൾ പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലങ്കാവ് വേട്ടമ്പള്ളിയിൽ വീട്ടിലും ഓട്ടോയിലുമായി സൂക്ഷിച്ച ചാരായവും കോടയും പിടികൂടി. എക്സൈസ് നടത്തിയ പരിശോധയിലാണ് ചാരായവും കോടയും കണ്ടെത്തിയത്. തുടർന്ന് 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു.
സംഭവത്തിൽ കാട്ടിലകുഴി മധു എന്നറിയപ്പെടുന്ന മധുവിനെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ നിഷാദ് എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും പത്തിൽ അധികം ക്രിമിനൽ അബ്കാരി കേസുകളിലെയും പ്രതിയാണ് മധു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ആരോമൽ രാജൻ, ശരത്, ഗോകുൽ, അക്ഷയ്, ശരൺ, വനിത സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.