നെടുമങ്ങാട്: യുഡിഎഫ് മുന്നേറ്റത്തിലും ചുവപ്പുകോട്ട കാത്തു നെടുമങ്ങാട്. മികച്ച ലീഡിൽ മിന്നുന്ന വിജയമാണ് മണ്ഡലത്തിൽ ഇക്കുറിയും എൽഡിഎഫ് നേടിയത്.
21,583 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി ജി.ആർ. അനിൽ വിജയിച്ചത്. മണ്ഡലത്തിന്റെ അടിയുറച്ച ഇടതു മനസ് കൗണ്ടിംഗ് തുടങ്ങിയതു മുതൽ പ്രകടമായിരുന്നു. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഇക്കുറി എൽഡിഎഫാണ് ലീഡ് ചെയ്തത്. 21,583 വോട്ടുകളുടെ ലീഡാണ് ജി. ആർ. അനിലിന് ലഭിച്ചത്. അണ്ടൂർക്കോണം പഞ്ചായത്താണ് ആദ്യം എണ്ണിയത്. ആദ്യറൗണ്ട് എണ്ണുമ്പോൾ 1,351 വോട്ടുകളുടെ ലീഡിൽ തുടങ്ങിയ മുന്നേറ്റം ഒരുഘട്ടത്തിൽ പോലും പിന്നോട്ടു പോയില്ല.നാലാം റൗണ്ടിൽ ലീഡ് 3,184 ആയി ഉയർന്നു. ഒമ്പത് റൗണ്ടുകൾ പിന്നിടുമ്പോൾ 9145 ആക്കി തേരോട്ടം തുടർന്നു. 18-ാം റൗണ്ടിൽ ലീഡ് 21,402 ആക്കി. അവസാന റൗണ്ട് കഴിയുമ്പോൾ ഭൂരിപക്ഷം 21,583 ആക്കി മണ്ഡലം നിലനിർത്തി.
യുഡിഎഫ് മേഖലമായ അണ്ടൂർക്കോണത്തും പോത്തൻകോട്ടും എൽഡിഎഫ് ശക്തികേന്ദ്രങ്ങളായ മാണിക്യൽ, വെമ്പായം, കരകുളം പഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭയിലും വലിയ മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. 69,206 വോട്ടുകളാണ് ജി.ആർ. അനിൽ നേടിയത്. 47,624 വോട്ടുകൾ നേടി യുഡിഎഫിലെ മീനാങ്കൽ കുമാർ രണ്ടാം സ്ഥാനത്തെത്തി.
ബിജെപി സ്ഥാനാർഥി യുവരാജ് ഗോകുൽ 38,999 വോട്ടുകളാണ് നേടിയത്. 23707 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ എൽഡിഎഫിന് ലഭിച്ചത്. 72, 742 വോട്ടുകളും നേടിയിരുന്നു.യുഡിഎഫിന് 49,433 വോട്ടുകളും ബിജെപിക്ക് 26861 വോട്ടുകളുമാണ് കഴിഞ്ഞ തവണ ലഭിച്ചത്. ബിജെപിക്ക് ഇക്കുറി 11000 ത്തോളം വോട്ടുകൾ വർധിച്ചു.